മലയാളത്തിന് അക്ഷരമാലയല്ല,
അക്ഷരമാലകളാണ് ഉണ്ടായിരുന്നത്
എന്നോർക്കണം
മലയാളത്തിന് അക്ഷരമാലയല്ല, അക്ഷരമാലകളാണ് ഉണ്ടായിരുന്നത് എന്നോർക്കണം
അക്ഷരമാല തിരിച്ചുകൊണ്ടുവരുന്നെങ്കില്‍ അത് സമഗ്രമായി ലിപി രൂപപ്പെട്ടതിന്റെ ചരിത്രം മനസ്സിലാവുന്ന രീതിയിലായിരിക്കണം. ഒരു വ്യവസ്ഥ എന്ന മട്ടില്‍ അതു പരിചയപ്പെടുന്നതിനായിരിക്കണം. വട്ടെഴുത്ത്, ആര്യ എഴുത്ത്, ആധുനിക മലയാള അക്ഷരമാല എന്നിവയോടൊപ്പം അറബി മലയാളം അക്ഷരമാലയും കുര്‍സോനി അക്ഷരമാലയും ഹീബ്രുമലയാളം അക്ഷരമാലയും കൂടി കുട്ടികള്‍ പരിചയപ്പെടേണ്ടതാണ്.
13 Nov 2021, 12:59 PM
കേരളത്തിലെ മലയാളപാഠപുസ്തകങ്ങളില്‍ അക്ഷരമാലയില്ല എന്നത് വലിയ ചര്‍ച്ചയായി ഉയര്‍ന്നുവന്നിരിക്കുകയാണല്ലോ. പാഠപുസ്തകങ്ങളില്‍ അക്ഷരമാല ഉള്‍പ്പെടുത്തും എന്ന് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. സയന്‍സും ടെക്‌നോളജിയും പോലെ ഒരു ബന്ധമാണോ ഭാഷാശാസ്ത്രവും പെഡഗോജിയും(ബോധനശാസ്ത്രം) തമ്മിലുള്ളത് എന്നറിയില്ല.
അക്ഷരമാലയില്‍ ഭാഷാപഠനം ആരംഭിക്കുന്ന രീതി നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. എന്നാല്‍ 1870-കള്‍ തൊട്ട് ആ രീതിയ്ക്കു മാറ്റം വരാന്‍ തുടങ്ങി. മലബാറില്‍ വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായിരുന്ന ഗാര്‍ത്തുവേറ്റ് ആണ് ലളിതമായ വാക്കുകളിലൂടെ അക്ഷരം പഠിക്കുക എന്ന പരിഷ്‌കാരം ആദ്യമായി കൊണ്ടുവരുന്നത്. ഒന്നാം തരം പകുതിയാകുമ്പോഴേക്ക് കുട്ടികള്‍ വായിക്കാന്‍ പഠിക്കും എന്നതായിരുന്നു ഈ പരിഷ്‌കാരത്തിന്റെ മെച്ചം. തുടര്‍ന്നുള്ള നൂറ്റാണ്ടില്‍ കേരളം മുഴുവന്‍ ഈ രിതിയിലേക്കു മാറി. (ഷിജു അലക്‌സ്, സിബു സി.ജെ., സുനില്‍ വി.എസ്.എന്നിവര്‍ 2020 നവംബര്‍ 9-ന് മാധ്യമത്തില്‍ എഴുതിയ ലേഖനം നോക്കുക) അക്കാലംതൊട്ടുതന്നെ പഴയ എഴുത്തച്ഛന്‍ പള്ളിക്കൂടത്തില്‍ പ്രചാരമുണ്ടായിരുന്ന അക്ഷരമാല തൊട്ടുള്ള പഠനരീതി മതി എന്നു വാദിക്കുന്നവര്‍ ഉണ്ടായിരുന്നു.
ഇടക്കാലത്ത് കേരളത്തിലെ പാഠപുസ്തകങ്ങളില്‍നിന്ന് അക്ഷരമാല അപ്രത്യക്ഷമായി. പാഠപുസ്തകങ്ങളുടെ അനുബന്ധമായിപ്പോലും അക്ഷരമാല കൊടുക്കേണ്ടതില്ല എന്നതിന് ന്യായമായി പറഞ്ഞു കേള്‍ക്കുന്നത് പേരിനെങ്കിലും അത് പാഠപുസ്തകത്തിലുണ്ടെങ്കില്‍ വലിയൊരു വിഭാഗം അധ്യാപകര്‍ ഒന്നര നൂറ്റാണ്ടു മുമ്പ് ഉപേക്ഷിച്ച പഴയ സമ്പ്രദായത്തിലേക്കു തിരിച്ചുപോകും എന്നതാണ്. വ്യക്തമായ നിര്‍ദ്ദേശങ്ങളോടെ ചെറിയ ക്ലാസുമുതല്‍ പാഠപുസ്തകങ്ങള്‍ക്ക് അനുബന്ധമായി അക്ഷരമാല പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താം എന്നാണ് എന്റെ അഭിപ്രായം.

അക്ഷരമാലാവിന്യാസത്തിന്റെ യുക്തിയും ചരിത്രവുംകൂടി സ്‌കൂള്‍ തലത്തില്‍ കുട്ടികളെ ധരിപ്പിക്കുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. ഇതിന്റെയൊക്കെ ബോധനശാസ്ത്രപരമായ വശങ്ങള്‍ അതുമായി ബന്ധപ്പെട്ടവരാണ് പറയേണ്ടത്.
മലയാളത്തിന്റെ അക്ഷരമാല എന്നത് ചരിത്രാതീത കാലം മുതല്‍ മാറ്റമോ കൂട്ടിച്ചേര്‍ക്കലുകളോ ഇല്ലാതെ നിലനില്‍ക്കുന്ന ഒന്നല്ല. ദ്രാവിഡഭാഷയായ മലയാളത്തിന്റെ ആദ്യത്തെ അക്ഷരമാല വട്ടെഴുത്തായിരുന്നു. അക്ഷരമാലയും അതു രേഖപ്പെടുത്തുന്ന ലിപിയും വട്ടെഴുത്തു തന്നെ. സ്വരങ്ങളും വ്യഞ്ജനങ്ങളുമായി 28 അക്ഷരങ്ങളേ അതില്‍ ഉണ്ടായിരുന്നുള്ളൂ. സംസ്‌കൃതമെഴുതാന്‍ ഉപയോഗിച്ചിരുന്ന ലിപിയാണ് ആര്യ എഴുത്ത്. ഇതിലെ അക്ഷരസംഖ്യ 51 ആയിരുന്നു. അമ്പത്തൊന്നക്ഷരാളീ... എന്നു തുടങ്ങുന്ന വന്ദനശ്ലോകത്തില്‍ പരാമര്‍ശിക്കുന്നത് ഈ ആര്യ എഴുത്തക്ഷരമാലയാണ്. അച്ചടിയോടെ വട്ടെഴുത്ത് ഉപേക്ഷിക്കപ്പെടുകയും മലയാളത്തിനാകെ ആര്യ എഴുത്ത് വര്‍ണ്ണങ്ങളും ലിപികളുമായി സ്വീകരിക്കപ്പെടുകയും ചെയ്തു. ആര്യ എഴുത്തില്‍ ഇല്ലാത്ത ദ്രാവിഡവര്‍ണ്ണങ്ങള്‍കൂടി ചേര്‍ത്താണ് ആധുനികമലയാള അക്ഷരമാല ഉണ്ടായത്.
ഈ അക്ഷരമാലയും മാറ്റങ്ങളില്ലാതെ തുടര്‍ന്നു വന്നതല്ല. പല കാലങ്ങളില്‍ പല അക്ഷരങ്ങളും ഉപേക്ഷിക്കപ്പെട്ടു. ചിലത് കൂട്ടിച്ചേര്‍ക്കപ്പെട്ടു. ൠ, ൡ, ഌ എന്നിവ സ്വരാക്ഷരങ്ങളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി. അതിനും മുമ്പ് ഏ, ഓ എന്നിവ കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഇയുടെ ലിപി മാറ്റി. ഏതാണ്ട് oരo എന്ന മട്ടിലായിരുന്നു പഴയ ഇ. ചന്ദ്രക്കല വന്നു. വലിയ പരിഷ്‌കാരം വന്നത് ഉപലിപികളുടെ കാര്യത്തിലാണ്. ഉകാരം വ്യഞ്ജനാക്ഷരങ്ങളോടു ചേര്‍ക്കുന്ന പരിപാടി പാടേ നിര്‍ത്തി. ി, ീ ഒക്കെ പോലെ ു എന്ന ചിഹ്നം വേറിട്ടുതന്നെയാക്കിയത് വലിയ സൗകര്യമായി. ചന്ദ്രക്കലയിട്ട് പിരിച്ചെഴുതാമെന്നു വന്നതോടെ നിരവധി കൂട്ടക്ഷരങ്ങള്‍ ലിപിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാനായി. യ, ഴ, ച, ക തുടങ്ങിയ വ്യഞ്ജനങ്ങള്‍ക്കെല്ലാം ചില്ലുണ്ടായിരുന്നത് പോയി. അക്ഷരങ്ങള്‍ക്കുമേല്‍ കുത്തനെ വരച്ചുണ്ടാക്കുന്ന ചില്ലുരേഫം പോയി (ഇവയില്‍ പലതും അത്യാവശ്യമെങ്കില്‍ യൂണിക്കോഡില്‍ ലഭ്യമാണ്. അതു സപ്പോര്‍ട്ടു ചെയ്യുന്ന ഫോണ്ടുകളും ലഭ്യം).
അക്ഷരമാലയിലെ അക്ഷരങ്ങളുടെ എണ്ണം സംബന്ധിച്ചും വിദഗ്ധര്‍ക്കിടയില്‍ ഏകാഭിപ്രായമില്ല. 48-മുതല്‍ 53-വരെ ആ പട്ടിക നീളും. മന്ത്രി, സഭയില്‍ പറഞ്ഞ പ്രകാരം പാഠപുസ്തകങ്ങളില്‍ അക്ഷരമാല ഉള്‍പ്പെടുത്തിയാല്‍ ഏതക്ഷരമാലയാകും വരിക എന്ന കൗതുകവും ഉണ്ട്.
മലയാളം അക്ഷരമാലയില്‍നിന്ന് പിറകോട്ടു പോയി നമ്മുടെ ലിപിവ്യവസ്ഥ രൂപപ്പെട്ടു വന്നതിന്റെ ചരിത്രം കൂടി കുട്ടികള്‍ അറിയേണ്ടതുണ്ട്. യാന്ത്രികമായി ഏതെങ്കിലും അക്ഷരമാല പരിചയപ്പെടുത്തുക എന്നതില്‍നിന്നു വ്യത്യസ്തമായി സമഗ്രമായി അതേക്കുറിച്ചു ധാരണയുണ്ടാക്കുകയാണു വേണ്ടത്. കേവലം അക്ഷരം പഠിക്കാനായി അക്ഷരമാല വേണ്ടതില്ലെന്ന് ബോധനശാസ്ത്രം തെളിയിച്ചിരിക്കേ ഇനി അക്ഷരമാല തിരിച്ചുകൊണ്ടുവരുന്നെങ്കില്‍ അത് ഇത്തരത്തില്‍ സമഗ്രമായി ലിപി രൂപപ്പെട്ടതിന്റെ ചരിത്രം മനസ്സിലാവുന്ന രീതിയിലായിരിക്കണം. ഒരു വ്യവസ്ഥ എന്ന മട്ടില്‍ അതു പരിചയപ്പെടുന്നതിനായിരിക്കണം. മലയാളത്തിന് അക്ഷരമാലയല്ല അക്ഷരമാലകളാണ് ഉണ്ടായിരുന്നത് എന്ന് അപ്പോള്‍ ബോധ്യപ്പെടും.
വട്ടെഴുത്ത്, ആര്യ എഴുത്ത്, ആധുനിക മലയാള അക്ഷരമാല എന്നിവയോടൊപ്പം അറബി മലയാളം അക്ഷരമാലയും കുര്‍സോനി അക്ഷരമാലയും ഹീബ്രുമലയാളം അക്ഷരമാലയും കൂടി കുട്ടികള്‍ പരിചയപ്പെടേണ്ടതാണ്. സ്‌കൂള്‍ കാലത്ത് ഇതൊക്കെ പരിചയപ്പെടുത്തുകയേ വേണ്ടൂ, പഠിപ്പിക്കേണ്ടതില്ല. വൈവിധ്യമാര്‍ന്ന അക്ഷരമാലകളെക്കുറിച്ച് മനസ്സിലാക്കുന്നതിനൊപ്പം നമ്മള്‍ ഉപേക്ഷിച്ച കൂട്ടക്ഷരങ്ങളും പരിമിതമായ ലിപിയുപയോഗിച്ച് എഴുതിയ എഴുത്തുകളും കുട്ടികള്‍ പരിചയപ്പെടട്ടെ. ഇന്ദുലേഖ ആദ്യ പതിപ്പില്‍ എകാര ഒകാര ദീര്‍ഘങ്ങളും ചന്ദ്രക്കലയും ഇല്ല എന്നാണ് ഓര്‍മ്മ.

അക്ഷരമാല, അതില്‍നിന്ന് പിന്നോട്ടെന്ന പോലെ മുന്നോട്ടും സഞ്ചരിക്കേണ്ട ഒരു സങ്കല്പനമാണ്. ന എന്നു മാത്രം എഴുതിയാല്‍ അതിന്റെ ഉച്ചാരണം കണ്ടെത്തുക സാധ്യമല്ല. റ-യുടെ ലിപിയുപയോഗിച്ചാണ് വേറൊരു വര്‍ഗ്ഗത്തിലെ റ്റ എഴുതുന്നത്. ല-യുടെയും ള-യുടെയും ഉപലിപി ഒന്നാണ്. (പ്ലാവ്, ചില്ല) ച-യുടെയും വ-യുടെയും ഉപലിപിയും ഒന്നാണ്(ച്ച-വ്വ) ഇവയുടെ ഉപലികളും ഒന്നുതന്നെ. ഋ-കാര, റ-കാരങ്ങള്‍ക്കും അനുസ്വാര മകാരങ്ങള്‍ക്കും വിസര്‍ഗ്ഗ ഹകാരങ്ങള്‍ക്കും ഉച്ചാരണത്തില്‍ സാമ്യമുണ്ട്. മലയാളത്തില്‍ വ്യാകരണധര്‍മ്മമുള്ള സംവൃതോകാരം എന്ന സ്വരം അക്ഷരമാലയില്‍ കാണില്ല. ചന്ദ്രക്കലയും സംവൃതോകാരവും തമ്മിലുള്ള വ്യത്യാസം സന്ദര്‍ഭത്തില്‍നിന്ന് ഊഹിച്ചെടുക്കുക എന്നല്ലാതെ വേറെ വഴിയില്ല എന്ന അവസ്ഥയുണ്ട്. സ്വരങ്ങള്‍ അക്ഷരമാലയ്ക്കു പുറത്ത് പദാദിയിലേ വരികയുള്ളൂ. അല്ലാത്തിടത്തൊക്കെ സ്വരങ്ങളുടെ ഉപലിപികളാണ് പ്രത്യക്ഷപ്പെടുക (കാണി എന്നേ എഴുതൂ കാണഇ എന്നെഴുതില്ല. കാണ്ഇ എന്നും പറ്റില്ല).
അകാരത്തെ സംബന്ധിച്ച് അതിന്റെ ഉപലിപി സീറോയാണ്. വ്യഞ്ജനങ്ങള്‍ക്കൊപ്പം മറ്റു സ്വരങ്ങളുടെ ഉപലിപിയില്ലെങ്കില്‍ അകാരോച്ചാരണം സ്വയം സിദ്ധമാണ്. സ്വരങ്ങളില്‍ അവസാനത്തേതായ അഃ അക്ഷരമാലയിലുണ്ടെങ്കിലും ഒരിടത്തും അത് അങ്ങനെതെന്നെ പ്രയോഗിക്കുന്ന സന്ദര്‍ഭങ്ങള്‍ ഇല്ല. ദുഃഖം, മനഃപ്രയാസം പോലുള്ള വാക്കുകളിലാണ് അര്‍ദ്ധ ഹകാരോച്ചാരണമുള്ള ഈ വര്‍ണ്ണം പ്രത്യക്ഷപ്പെടുക. ഇത്തരം കാര്യങ്ങളൊക്കെ മലയാള അക്ഷരമാലയില്‍നിന്ന് മുന്നോട്ടു ചിന്തിക്കേണ്ട കാര്യങ്ങളാണ്. ക്ഷ എന്ന അക്ഷരത്തിന് പക്ഷി-ആക്ഷന്‍ എന്നീ വാക്കുകളില്‍ രണ്ടു തരം ഉച്ചാരണമാണ്. അതുപോലെ ഫ-യ്ക്ക് ഫാന്‍-ഫണം എന്നീ വാക്കുകളിലേതുപോലെ രണ്ടുതരം ഉച്ചാരണമുണ്ട്. ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലേക്കു സ്വീകരിച്ച പദങ്ങളെ മലയാളപദങ്ങളായിത്തന്നെ കണ്ടാല്‍ മതിയാകും.
1971-ലെ പരിഷ്‌കരണത്തിനു ശേഷം ഔദ്യോഗികമായി അക്ഷരമാല പരിഷ്‌കരിച്ചിട്ടില്ലെങ്കിലും പ്രയോഗത്തില്‍ ഇപ്പോള്‍ പല മട്ടിലാണ് കാര്യങ്ങള്‍. ഡി.ടി.പി.യും യൂണിക്കോഡ് മലയാളവും വന്നതോടെ സ്വരവ്യഞ്ജനച്ചിഹ്നങ്ങള്‍ ചേര്‍ത്ത രൂപങ്ങളും കൂട്ടക്ഷരങ്ങളും തിരിച്ചു വന്നു. ഇതോടെ ഉപലിപികളുടെ കാര്യത്തില്‍ മലയാളത്തില്‍ അവ്യവസ്ഥിതത്വമായി. സ്‌കൂളില്‍ പഠിക്കുന്നതുപോലെയല്ലാതെയും മലയാളത്തിന് അക്ഷരവിന്യാസമുണ്ട് എന്നൊരു ധാരണയാണ് ഇതുണ്ടാക്കിയത്. എവിടെയും പഠിക്കാതെ ഉകാരത്തിന്റെ ഉപലിപി ചേര്‍ന്ന രൂപങ്ങള്‍ ആളുകള്‍ സ്വന്തമായി ഉണ്ടാക്കിത്തുടങ്ങി. കു, ചു മാതൃകയില്‍ തു ഉണ്ടാക്കിയാല്‍ ശരിയാവില്ല. ണു പോലെ രു ഉണ്ടാക്കിയാല്‍ പാളും. പക്ഷേ കുട്ടികള്‍ ധാരാളമായി അത്തരം രൂപങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. മിക്കവാറും പേര്‍ എവിടെയും ഔപചാരികമായി പഠിക്കാതെ തന്നെ പതിയെ പഴയ എഴുത്ത് ശീലിക്കുകയാണ്.
മറ്റേതു ഭാഷയെയും പോലെ മലയാളവും പരിണാമിയാണ്. ഓരോരോ ആവശ്യങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കുമൊക്കെ വേണ്ടിയാണ് ഇത്. റ്റ മലയാളത്തില്‍ രണ്ടു വിധത്തില്‍ എഴുതാനാകും. തുടര്‍ച്ചയായി രണ്ടു റ-കള്‍ എഴുതുന്ന രീതിയാണെങ്കില്‍ വരികള്‍ക്കിടയിലെ ഇട ലാഭിക്കാം എന്ന് അച്ചടിബിസിനസുകാര്‍ പറയുന്നതു കേട്ടിട്ടുണ്ട്. വാല്മീകി എന്ന മട്ടില്‍ ല-കാരച്ചില്ല് ഉപയോഗിക്കുന്നതു കുറഞ്ഞു വരുന്നു. പകരം ധ്വനിപരിണാമം സംഭവിച്ച ത-കാരച്ചില്ലാണ്(ല്‍) സാര്‍വ്വത്രികമായി ഉപയോഗിക്കുന്നത്. വ്യവസായവത്കരണം എന്നത് വ്യവസായവല്‍ക്കരണം എന്ന് എഴുതുന്നതുപോലെ വാല്മീകിയെ വാല്‍മീകിയാക്കുന്നു. ഇവിടെ വാത്മീകി ശരിയാവുകയും ഇല്ല. അതിഖരവും ഘോഷവും വരുന്ന പദങ്ങള്‍ ക്രമേണ പദകോശത്തില്‍നിന്ന് ഉപേക്ഷിക്കപ്പെടുകയും പഴയ ദ്രാവിഡസ്വനകോശത്തിനിണങ്ങുന്ന പദകോശം സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. അതേസമയം മൃദുവര്‍ണ്ണങ്ങള്‍ക്കുള്ള ലിപികള്‍ സ്വീകരിക്കുന്നതിനു മടിയുമില്ല.
യൂണിക്കോഡ് ആവശ്യപ്പെടുന്ന പുതിയ ജാഗ്രതകളെ കുറിച്ചുകൂടി പുതിയകാലത്ത് എഴുത്തുവിദ്യയഭ്യസിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.
കടലാസില്‍ എഴുതുകയോ അച്ചടിക്കുകയോ ചെയ്യുന്നതില്‍നിന്നു വ്യത്യസ്തമാണ് യൂണിക്കോഡ് ഉപയോഗിച്ചുകൊണ്ടുള്ള അക്ഷരസന്നിവേശം. പൂജ്യം, അനുസ്വാരം, ടവര്‍ഗ്ഗത്തിന്റെ അതിഖരം, മലയാളം പൂജ്യം, ഇംഗ്ലീഷിലെ ക്യാപ്പിറ്റലും അല്ലാത്തതുമായ ഒ-കള്‍ എന്നിവ രൂപത്തില്‍ ഒരേ പോലെയാണ്. ക്യാപ്പിറ്റല്‍ I (ഐ), സ്മാള്‍ ലെറ്റര്‍ l (എല്‍), മലയാളത്തിലെ ട, ഇംഗ്ലീഷിലെ s (എസ്) ഇവയൊക്കെ രൂപത്തില്‍ സാമ്യമുള്ളതാണെങ്കിലും യൂണിക്കോഡില്‍ അതാതിന്റെ ലിപിമൂല്യമനുസരിച്ച് വെവ്വേറെ സ്ഥാനപ്പെടുത്തിയവയാണ്. ഒരു രൂപത്തിന്റെ തന്നെ ഒന്നിലധികം പ്രത്യക്ഷീകരണങ്ങളെക്കുറിച്ച് പുതിയ കാലത്ത് വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇന്റര്‍നെറ്റും യൂണിക്കോഡുമൊക്കെ വന്നതോടുകൂടി അക്ഷരവിദ്യയുടെ അഭ്യാസവും പ്രയോഗവും കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ് ചെയ്തത്. എഴുതിയും പറഞ്ഞും ടൈപ്പുചെയ്തുമെല്ലാം അക്ഷരസന്നിവേശം നിര്‍വ്വഹിക്കാമെന്നതിനാല്‍ ഓരോ രീതിയിലും വരാവുന്ന പ്രശ്‌നങ്ങളെ കുറിച്ചുകൂടി ധാരണ വേണ്ടതുണ്ട്.
താല്‍ക്കാലിക ഉപയോഗത്തിന് സൂക്ഷ്മമായ ജ്ഞാനം ആവശ്യമില്ലെങ്കിലും ഭാവി പഠനഗവേഷണങ്ങള്‍ക്ക് ഓരോ അക്ഷരവും രൂപപ്പെട്ട വഴിയും ഉച്ചാരണവും കൃത്യമായി അറിഞ്ഞിരിക്കണം. അതുകൊണ്ട് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്ന കുട്ടികള്‍ക്ക് പടിപടിയായി ഇതിന്റെ ചരിത്രവും തത്ത്വങ്ങളും പരിചയപ്പെടുത്തുക എന്നത് അത്യാവശ്യമായ ഒന്നാണ്.
വാല്‍: സന്ധിയിലെ പ്രശ്‌നങ്ങള്‍ ചപ്പാത്തി കമ്പനി എന്ന മട്ടില്‍ വഴിതോറും കാണുന്നത് അടുത്തകാലംവരെ അസ്വസ്ഥതയുണ്ടാക്കിയിരുന്നു. മലയാളികള്‍ ദ്വിത്വസന്ധിയില്‍ ചെറിയ വിട്ടുവീഴ്ച വരുത്തിത്തുടങ്ങി എന്ന് വിചാരിക്കാനാണ് ഇപ്പോള്‍ ഇഷ്ടം.
കവി, അധ്യാപകൻ, എഴുത്തുകാരൻ.
ഡോ. ടി.എസ്. ശ്യാംകുമാര്‍
May 05, 2022
3 minutes read
സന്തോഷ് തോട്ടിങ്ങല്‍
Apr 24, 2022
17 minutes read
Truecopy Webzine
Apr 16, 2022
7 Minutes Read
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
Apr 13, 2022
6 Minutes Read
വി.അബ്ദുള്‍ ലത്തീഫ്
Mar 05, 2022
5 Minutes Read
വി.അബ്ദുള്‍ ലത്തീഫ്
Mar 03, 2022
3 Minutes Read
കെ.എം. സീതി
Feb 22, 2022
5 Minutes Read
വി.അബ്ദുള്‍ ലത്തീഫ്
Jan 27, 2022
8 minutes read