സെന്റ് മാർക്ക് സ്‌ക്വയറിലെ ഒഴിഞ്ഞ ഇരിപ്പിടങ്ങൾ

എഴുത്തുകാരനും നിരൂപകനും ചലച്ചിത്രകാരനുമായിരുന്ന, ചിന്ത രവിയുടെ ഒൻപതാം ചരമവാർഷികമാണിന്ന്. സഞ്ചാര സാഹിത്യത്തിന് ആഴത്തിലുള്ള രാഷ്ട്രീയ മാനങ്ങൾ നൽകിയ സഞ്ചാരിയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത്, സഞ്ചാരങ്ങൾ നിലച്ചിരിക്കുന്ന കാലത്ത്, സഞ്ചരിച്ചെത്തേണ്ട സ്ഥലങ്ങളൊക്കെയും വിജനമായിരിക്കുന്ന കാലത്ത് ചിന്ത രവിയെ ഓർക്കുകയാണ് മറ്റൊരു സഞ്ചാരിയായ മുസഫർ അഹമ്മദ്.

ന്ന് രാവിലെ രവീന്ദ്രനെ (ചിന്ത രവി) ഓർത്തു. അദ്ദേഹം മരിച്ചിട്ട് ഇന്നേക്ക് ഒമ്പതു വർഷം കഴിഞ്ഞു. ബുക്ക് ഷെൽഫിൽ നിന്ന് "രവീന്ദ്രന്റെ യാത്രകൾ' എടുത്ത് നോക്കി. അതിനു തൊട്ടു മുമ്പ് പുതിയ ലക്കം വേൾഡ് ലിറ്ററേച്ചർ ടുഡേ മറിച്ചു നോക്കിയിരുന്നു. "മഹാദുരന്തത്തെക്കുറിച്ചുള്ള കുറിപ്പുകൾ' ആണ് കവർ. അഞ്ച് എഴുത്തുകാർ അവരുടെ ക്വാറന്റൈൻ-കോവിഡ് കാല അനുഭവങ്ങൾ എഴുതിയിരിക്കുകയാണ്. ആ കുറിപ്പുകൾ തുടങ്ങുന്നത് ഇറ്റലിയിലെ വെനീസിലെ പിയാസ സാൻമാർക്കോയുടെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രവുമായാണ്. സെർജി ബ്രിലേവാണ് ഫോട്ടോഗ്രഫർ. ഇതേ സ്ഥലത്തെ ഇംഗ്ലീഷിൽ സെന്റ്മാർക്ക് സ്‌ക്വയർ എന്നാണു വിളിക്കുന്നത്. നെപ്പോളിയൻ ഈ ചത്വരത്തെ യൂറോപ്പിന്റെ പൂമുഖം എന്നു വിളിച്ചു. കൊളോണിയൽ കൊള്ളകളുടെ നിരവധി ചരിത്രവും ഈ നഗരത്തിനുണ്ട്. വെനീസ് റിപ്പബ്ലിക്കിന്റെ ഔദ്യോഗിക ദേവാലയം സെന്റ് മാർക്ക് ഉൾക്കൊള്ളുന്ന ചത്വരമായതുകൊണ്ടു കൂടിയാണ് ഈ പേര്. സെർജിയുടെ ഫോട്ടോഗ്രഫിൽ ആ ലോകപ്രശസ്ത ചത്വരം ഏറെക്കുറെ വിജനമാണ്. അഞ്ചു മനുഷ്യരെ ശ്രദ്ധിച്ചു നോക്കിയാൽ കാണാം. അതിൽ ഒരാൾ തന്റെ വളർത്തു നായയുമായി നടന്നു പോവുകയാണ്. പിറകിൽ പിയാസയിലെ കെട്ടിടങ്ങളുടെ കമാനങ്ങൾ. ചിത്രത്തിന്റെ ഏറ്റവും മുന്നിൽ ഒരു പ്രാവ്. മൗനം കുടിച്ച് കുടിച്ച് ആ ചത്വരം പാടെ ക്ഷയിച്ചിരിക്കുന്നു.

വെനീസിലെ പിയാസ സാൻമാർക്കോയിലെ ഒഴിഞ്ഞ ഇരിപ്പിടങ്ങൾ / ഫോട്ടോ: സെർജി ബ്രിലേവ്

കൃത്യം ഒരു വർഷം മുമ്പ് ഞങ്ങൾ അഞ്ചു പേർ ഇതേ സ്ഥലത്തിലൂടെ യാത്ര ചെയ്തിരുന്നു. അന്ന് വെനീസ് വേനൽക്കാലം ആഘോഷിക്കുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള സഞ്ചാരികൾ പിയാസ സാൻമാർക്കോയിൽ തിങ്ങി നിറഞ്ഞു നിന്നു. കാലുകുത്താൻ ഇടമില്ലായിരുന്നു. കടകളിൽ നിന്നും ഇറക്കി കെട്ടിയ ഷാമിയാനകളിൽ വട്ടത്തിലും ചതുരത്തിലും കസേരകൾ. അതിലെല്ലാം മനുഷ്യർ. തിന്നും കുടിച്ചും പുകയൂതിയും വിവിധ ഭാഷകളിൽ സംസാരിച്ചും പൊട്ടിച്ചിരിച്ചും ബഹളം വെച്ചും കലഹിച്ചും മനുഷ്യർ. ബാബേൽ ഇടിഞ്ഞു വീണതിനു ശേഷം തറനിരപ്പിൽ മനുഷ്യർ ഒന്നിച്ച് ഒരിടത്ത് കൂടി വിവിധ ഭാഷകൾ സംസാരിക്കുന്നതിനെ ആ രംഗം ഓർമ്മിപ്പിച്ചു. അന്ന് ഫ്‌ളോറിയൻ, ക്വാദ്രി എന്നീ കഫേകൾ ഞങ്ങൾ തിരഞ്ഞു നടന്നിരുന്നു.
അതിന്റെ കാരണം ഈ വരികൾ ആയിരുന്നു:

സെന്റ്മാർക്ക് സ്‌ക്വയറിലെ രാത്രി ഒരു പക്ഷെ, പഴയ വെനീസിന്റെ അന്തരീക്ഷഭാവമാകും പ്രകടിപ്പിക്കുന്നത്. അസ്മതയത്തിനു ശേഷവും ആഡ്രിയാട്ടിക്കിന്റെ ആകാശത്തു തങ്ങുന്ന പകൽ വെളിച്ചം ഒരു വിഷാദഛായയായി ബാസിലക്കയുടെ മൊസൈക്ക് തറയേയും കടലിലേക്ക് തുറന്നു കിടക്കുന്ന വിശാലമായ സ്‌ക്വയറിനേയും ഗ്രസിച്ചിരിക്കുന്നു. കടലിന്റെ പശ്ചാത്തലത്തിൽ ഫ്‌ളോറിയൻ എന്ന പ്രസിദ്ധമായ കഫേയുടെ ടെറസിലിരിക്കുമ്പോൾ ഡോഗ് കൊട്ടാരത്തിന്റേയും ബാസിലിക്കയുടേയും കൂറ്റൻ ബെൽ ടവറിന്റേയും ഇരുണ്ട രൂപങ്ങൾ അസ്വാസ്ഥ്യകരമായ ഒരു സാന്നിധ്യമായി തോന്നും. കഫേയുടെ ആർഭാടമായ വസ്ത്രം ധരിച്ച മ്യൂസിക്ക് ബാൻഡ് വിവാൾഡിയുടെ ചില രചനകൾ അതിവശ്യമായ മെലഡിയോടു കൂടി വായിക്കുന്നു. സ്‌ക്വയറിൽ കഫേക്കു മുന്നിലൂടെ കടന്നു പോരുന്ന മധ്യവയസ്കരായ ഇണകൾ പോലും തെല്ലു നേരം ആശ്ലേഷബദ്ധരായി സംഗീതത്തിനൊപ്പം ഒന്നു രണ്ട് ചുവട് ചവിട്ടി നിൽക്കുന്നുവെങ്കിലും സംഗീതത്തിന്റെ മൊത്തം ഭാവം അന്തരീക്ഷത്തിൽ ദുഃഖഛായയെ സാന്ദ്രീകരിക്കുന്നതായിരുന്നു. ആളൊഴിഞ്ഞ വിസ്തൃതമായ സ്‌ക്വയറിൽ കഴിഞ്ഞ ശൈത്യത്തിന്റെ ചവിറ്റിലകൾ പോലെ ചിതറി നിൽക്കുന്ന പ്രാവിൻ കൂട്ടങ്ങൾ.
ബാസിലിക്കയുടേയും കൊട്ടാരത്തിന്റേയും അസ്പസ്ഷടമായ ഘനരൂപങ്ങൾക്കു മുന്നിൽ, സ്‌ക്വയറിന്റെ ഇരുണ്ട ശൂന്യഹൃദയത്തിൽ അപ്രാപഞ്ചികമായ ഒരു ലയത്തിലെന്നോണം ആലിംഗനബദ്ധരായി ചുവടുവെക്കുകയും തിരയുകയും ചെയ്തുകൊണ്ടിരുന്ന ആ മനുഷ്യ രൂപങ്ങളും അവർക്കിടയിൽ പാറി നടന്ന പക്ഷികളും സ്‌ക്വയറിനെ ബാധിച്ചു കൊണ്ടിരുന്ന സംഗീതവും ഒരു പ്രഭാത സ്വപ്‌നത്തിന്റെ അന്ത്യ സ്മൃതിപോലെയായിരുന്നു എനിക്ക്. അതു തെല്ലും അപ്രസന്നമായിരുന്നില്ല. ആ ദൃശ്യത്തിന്റെ വിവക്ഷ എന്റെ ഗ്രാഹ്യത്തിന് അതീതമായിരുന്നു എന്നു മാത്രം. ഫ്‌ളോറിയൻ കഫേയെപ്പോലെ പ്രസിദ്ധമായ മറ്റൊരു കഫേ കൂടി ഉണ്ട് സെന്റ്മാർക്ക് സ്ക്വയറിയിൽ-ക്വാദ്രി. 1720ൽ തുടങ്ങിയ ഫ്‌ളോറിയൻ ആയിരുന്നുവത്രെ ഗെയ്‌ഥേക്കും ബൈറനും വാഗ്‌നർക്കും മറ്റും ഏറെ പ്രിയങ്കരം. സ്‌ക്വയറിനു തൊട്ട് ജട്ടിയിൽ കുറച്ചു നേരം ഞങ്ങൾ റോമൻ പ്യാസ വഴി പോകുന്ന ഒരു ബോട്ടിനു കാത്തു നിന്നു. ഗ്രാൻഡ് കനാലിലെ ഗതാഗതം ശോഷിച്ചു തുടങ്ങിയിരുന്നു. രാത്രി പത്തു മണിയായിക്കാണും. സെന്റ് മാർക്കിനു മുന്നിൽ അതിവേഗം കറങ്ങിക്കൊണ്ടിരുന്ന അനേകം കളി ബോട്ടുകളുണ്ടായിരുന്നു വൈകുന്നേരം. അവയും സന്ധ്യാനേരത്തെ പാസഞ്ചർ സ്റ്റീമറുകളും ഗ്രാൻഡ് കനാലിനും ലിഡോക്കും സെന്റ്മാർക്കിനുമിടയിലുള്ള ജലപരപ്പിനേയും ശബ്ദ ചലനങ്ങളാൽ വളരെയേറെ സജീവമാക്കിയിരുന്നു. ഇപ്പോൾ കടൽ ഏതാണ്ട് നിശ്ചലമാണ്. ജലോപരിതലത്തിൽ സാന്റാമാരിയ സല്യൂട്ടെ എന്ന കൂറ്റൻ പള്ളിക്കെട്ടിടവും അതു നിൽക്കുന്ന തീരത്തിലെ മറ്റു സൗധങ്ങളും ചാര നിറത്തിൽ വിരസമായ ആകാശത്തിനെതിരെ ഇരുണ്ട് ചൈതന്യ രഹിതമായി നിൽക്കുന്നു. രാത്രി വെനീസിനെ ഇല്ലായ്മ ചെയ്യുന്നു എന്നു മാത്രമല്ല അതിന്റെ ശിൽപ്പ സഞ്ചയത്തെ വിദൂരവും ദുഃഖപ്രേരകവും ആക്കിത്തീർക്കുകയും ചെയ്യുന്നു:

ചിന്ത രവി

ഇങ്ങിനെ രവീന്ദ്രൻ വിശേഷിപ്പിച്ച വെനീസും സെന്റ്മാർക്ക് സ്‌ക്വയറും തീർത്തും വിജനമായിക്കിടക്കുന്ന ചിത്രമാണ് മാർച്ചിൽ സെർജി ബ്രിലേവ് പകർത്തിയത്. ഞങ്ങൾ സ്‌ക്വയറിൽ പലയിടത്തും അലഞ്ഞു നടന്നപ്പോൾ ഉൽസാഹികളായ മനുഷ്യരുടെ കൂട്ടങ്ങളും വിഷാദഭരിതരായ ഒറ്റപ്പെട്ട മനുഷ്യരേയും (പിന്നീട് അവർ കൂട്ടത്തോടെ ഒന്നാകുന്ന കാഴ്ച്ചകളും) അവിടെ കണ്ടു. ഓരോരുത്തരും തങ്ങളുടെ സവിശേഷമായ താൽപര്യങ്ങളുമായാണ് വെനീസിൽ എത്തിച്ചേർന്നത്. വെറുതെ വന്നു, കാണാൻ എന്ന് പറഞ്ഞു തുടങ്ങുന്നവർക്കു പോലും പിന്നീട് വെനീസിൽ എത്തിയതിനു കൃത്യമായ കാരണങ്ങളുണ്ടായിരുന്നു. പക്ഷ കോവിഡ് കാലം, അടച്ചിരിപ്പിന്റെ കാലം ഈ ചത്വരം മാത്രമല്ല, ലോകമെവിടേയും മനുഷ്യർ സഞ്ചരിച്ചെത്തിയിരുന്ന എല്ലാ സ്ഥലങ്ങളേയും വിജനവും ശൂന്യവുമാക്കി. ഇത്തരം സ്ഥലങ്ങൾ വിജനമായിരുന്നുവെങ്കിൽ എന്ന് ഇതിലൂടെ സഞ്ചരിക്കുമ്പോൾ തോന്നിയിരുന്നു, പക്ഷെ ഇപ്പോൾ ഈ വിജനത ശരിക്കും ഭയപ്പെടുത്തുന്നു, സെർജിയുടെ ഫോട്ടോഗ്രാഫ് ഈ ഭയത്തെ കൂടുതൽ തീക്ഷ്ണമാക്കി, രൂക്ഷമാക്കി.
പകലും രാത്രിയും പിയാസാ സാൻമാർക്കേയിൽ രവീന്ദ്രന് അനുഭവപ്പെട്ടത് എങ്ങിനെയെന്ന് അദ്ദേഹം വിശദീകരിക്കുന്നു:

പകൽ സെന്റ്മാർക്ക് സ്‌ക്വയർ വർണ്ണാഭമാണ്. രാത്രിയുടെ വിഷാദാന്തരീക്ഷവുമായി പകലിന്റെ പ്രകടമായ പ്രസാദാത്മകതക്ക് യാതൊരു ബന്ധവുമില്ല. രണ്ടു ദീർഘചതുരങ്ങളിൽ മാർബിൾ പാകിയ വിശാലമായ തുറസ്സിന്റെ ഒരു വശം ആഡ്രിയാട്ടിലേക്കു തുറന്നു കിടക്കുന്നു. മറ്റു അതിരുകൾ നിർണ്ണയിക്കുന്നത് വെനീഷ്യൻ ആർക്കിടെക്ച്ചറിന്റെ മുൻകാല സൗഭാഗ്യങ്ങളായ ഒരു കൂട്ടം ഭീമാകാരങ്ങളായ സൗധങ്ങളാണ്. അവയിൽ സെന്റ്മാർക്ക് ബസലിക്കയും ഡോഗ്‌രാജധാനിയും പ്രസിദ്ധമായ മറൈൻ ലൈബ്രറി കെട്ടിടവും ക്ലോക്ക് ടവറും അഭിമുഖമായി നിൽക്കുന്ന പഴയ നീതിന്യായ ദർബാറിന്റെ രണ്ടു കൂറ്റൻ സൗധങ്ങളും ഉൾപ്പെടും. 324 അടി പൊക്കത്തിൽ രാക്ഷസീയമായ ഒരു സൂചിക പോലെ ഉയർന്നു കാണുന്ന ഒരു ബെൽ ടവറും സ്‌ക്വയറിലുണ്ട്. അതിന്റെ ചമയ ശൂന്യമായ നിർദാക്ഷിണ്യ രൂപം ബസലിക്കയുടെ ദൃശ്യലയത്തെപ്പോലും നശിപ്പിക്കുന്നു. ഗ്രാന്റ് കനാലിന്റെ തീരത്തെ മാർബിൾ കൊട്ടാരങ്ങളുടെ ഫസാഡുകളിലെന്ന പോലെ ബസലിക്കയും ബൈസെന്റൈൻ ശിൽപ്പികളുടെ അമിതമായ ചിത്രാഭിനിവേശം പ്രകടിപ്പിക്കുന്നുണ്ട്. പതിനൊന്നാം ശതകത്തിൽ പണിത ഈ ശിൽപ്പം പാശ്ചാത്യ പാരമ്പര്യത്തിന്റേയും ബൈസെന്റൈൻ മാതൃകകളുടേയും കൗതുകകരമായ സമ്മിശ്രമാണ്. അതിന്റെ ബുൾബൗസ് താഴികക്കുടങ്ങൾക്ക് റോമൻ കുംഭഗോപുരങ്ങളോടെന്നതിലുമധികം മുസ്‌ലിം മിനാരങ്ങളോടാണ് ചാർച്ച. നവോന്ഥാന കാലത്തും പിന്നീട് 17-ാം ശതകത്തിലും സെന്റ്മാർക്ക് പരിഷ്‌കരണങ്ങൾക്ക് വിധേയമായിട്ടുണ്ട്. വിവിധ നിർമ്മാണ ശൈലികളുടെ ചേരുവകൾ ഉൾക്കൊള്ളുന്നുവെങ്കിലും ബാസലിക്ക ശിൽപ്പപരമായ തൻമയത്വം സംരക്ഷിച്ചിരിക്കുന്നു:

ഇന്ന് രവീന്ദ്രനെ ഓർത്തുകൊണ്ട് ഈ വരികളിലൂടെ കടന്നു പോകുമ്പോൾ അദ്ദേഹത്തിന്റെ യാത്രാ എഴുത്ത് എന്തുമാത്രം പ്രധാനപ്പെട്ടതാണെന്ന് ഒരിക്കൽ കൂടി വ്യക്തമാകുന്നു. കോവിഡ്-19 മനുഷ്യ സഞ്ചാരങ്ങളെ താൽക്കാലികമായാണെങ്കിലും തടയിട്ടിരിക്കുന്നുവെന്ന് ഓർമ്മിപ്പിക്കുന്നു. ഇപ്പോൾ രവിയേട്ടനുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിലെ യാത്രക്കാരൻ എങ്ങിനെയായിരിക്കും പ്രതികരിക്കുക?

രവീന്ദ്രന്റെ യാത്രകൾ- കവർ

അതിനെക്കുറിച്ചോർത്തുകൊണ്ടിരുന്നപ്പോൾ കുറച്ചു ദിവസം മുമ്പ് വായിച്ച, സഞ്ചാര സാഹിത്യം എന്ന സർഗ ശാഖ തന്നെ അവസാനിക്കുകയാണോ എന്നു തോന്നിപ്പിച്ച ഒരു ലേഖനം ഈ വ്യവഹാരത്തിലേക്കു വന്നു: നാഷണൽ ജോഗ്രഫിക്ക് ട്രാവലറിൽ കരീന ജിയാനാനി എഴുതിയ "തുറസ്സുകളെ ഭയക്കുന്ന ഫോട്ടോഗ്രാഫറുടെ ലോക സഞ്ചാരം' ആയിരുന്നു ആ ലേഖനം. കോവിഡ് കാലത്ത് വെർച്ച്വലായി പെറു, മംഗോളിയ, ബ്രസീൽ എന്നിവടങ്ങളിൽ നടത്തിയ യാത്രയുടെ "സഞ്ചാര' സാഹിത്യമായിരുന്നു അതിന്റെ ഉള്ളടക്കം. ഗൂഗിൾ സ്ട്രീറ്റ് വ്യൂ എന്ന പ്രോഗ്രാം/ആപ്പ് ഉപയോഗിച്ചായിരുന്നു കരീനയുടെ യാത്ര. ലോകത്ത് ഏതു തെരുവിലൂടെ വേണമെങ്കിലും ഇതുപയോഗിച്ച് യാത്ര ചെയ്യാം. നമ്മൾ "യാത്ര' നടത്തുമ്പോൾ എന്താണോ ആ തെരുവുകളിൽ ഉള്ളത് അത് കംപ്യൂട്ടർ/മൊബൈൽ ഫോൺ സ്‌ക്രീനിൽ കാണാം. അതിന്റെ ഫോട്ടോഗ്രാഫുകൾ പകർത്താം. അങ്ങിനെ പകർത്തിയ ഫോട്ടോഗ്രാഫുകളുടെ ഇൻസ്റ്റലേഷൻ തയ്യാറാക്കി അത് വെർച്ച്വലായി പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് കരീന. യാത്രാവിവരണം/ സഞ്ചാര സാഹിത്യം എങ്ങിനെ മാറിയേക്കാമെന്ന് ഈ ലേഖനം ഓർമ്മിപ്പിക്കുന്നു, ഭയപ്പെടുത്തുന്നു. അങ്ങിനെയെങ്കിൽ മ്യാൻമറിലെ റംഗൂണിൽ അടക്കപ്പെട്ട അവസാന മുഗൾ രാജാവ് ബഹദൂർ ഷാ സഫറിന്റെ ഖബർ തിരഞ്ഞു പോകുന്ന ഒരു യാത്രികൻ ഇനിയുണ്ടാകണമെന്നില്ല, ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ എത്ര തിരഞ്ഞാലും അത് കണ്ടെത്താനാകില്ല, അടുത്ത കാലത്ത് ഇതു നേരിൽ തിരഞ്ഞു പോയ അഞ്ച് യാത്രികർക്ക് അത് കണ്ടെത്താനായിട്ടില്ല, അതിനാൽ തന്നെ ഗൂഗിൾ സംവിധാനത്തിനും. ഇബ്നു ബത്തൂത്തയുടെ പല യാത്രാവിവരണങ്ങളും പ്ലേജറിസമാണെന്ന ഒരു ആരോപണം/വിവാദം കുറച്ചു നാൾ മുമ്പ് അറബ് ലോകത്തുയർന്നിരുന്നു. പോകാത്ത സ്ഥലങ്ങളെക്കുറിച്ച് ബത്തൂത്ത എഴുതിയിട്ടുണ്ട്, മറ്റു ചിലർ എഴുതിയത് പകർത്തിയിട്ടുണ്ട്- ഇങ്ങനെയായിരുന്നു ആരോപണങ്ങൾ. ഒരു പക്ഷെ ഇത്തരം കാര്യങ്ങളോട് മണ്ണിൽ ചവിട്ടിയും മനുഷ്യനെ ആലിംഗനം ചെയ്തും യാത്രകൾ ചെയ്ത രവീന്ദ്രൻ എന്ന സഞ്ചാരി എങ്ങനെ പ്രതികരിക്കുമായിരുന്നുവെന്ന് ആലോചിക്കുന്നത് പ്രധാനമാണെന്ന് അദ്ദേഹത്തിന്റെ കൃതികളും അദ്ദേഹം യാത്ര ചെയ്ത രീതികളും നമ്മെ ഓർമ്മപ്പെടുത്തുന്നു.

ഒരു വർഷം മുമ്പ് വെനീസിൽ എത്തുന്നതിനു മുമ്പുള്ള ചില ദിവസങ്ങൾ ഞങ്ങൾ പാരീസിൽ ആയിരുന്നു. ല്യൂവ്ര് മ്യൂസിയം കാണുക തന്നെ പ്രധാന ലക്ഷ്യം. കയ്യിലുള്ള വലിയ ബാഗുകൾ മ്യൂസിയത്തിൽ പ്രവേശിപ്പിക്കില്ല. ഹോട്ടൽ മുറി ഒഴിഞ്ഞിരുന്നു. ഒരു പകൽ മുഴുവൻ ല്യൂവ്രിൽ ചിലവിടുകയായിരുന്നു ലക്ഷ്യം. ബാഗുകൾ ക്ലോക്ക് റൂമിൽ വെക്കാം എന്നു കരുതി. യൂറോപ്പിൽ എല്ലാ നഗരങ്ങളിലും ക്ലോക്ക് റൂം സംവിധാനം സമൃദ്ധമാണ്. എന്നാൽ 2015 നവംബറിൽ പാരീസിലുണ്ടായ ഭീകരാക്രമണ പരമ്പരക്കു ശേഷം സർക്കാർ അവിടെ പ്രവർത്തിച്ചിരുന്ന എല്ലാ ക്ലോക്ക്‌റൂമുകളും നിർത്തലാക്കി. സ്‌ഫോടക വസ്തുക്കളുള്ള ബാഗുകൾ ഇത്തരം സ്ഥലങ്ങളിൽ നിക്ഷേപിക്കാനുള്ള സാധ്യതകൾ കണക്കിലെടുത്തായിരുന്നു ഇത്. അതേ വർഷം തന്നെ ജനുവരിയിൽ ചാർലി എബ്‌ദോ ഓഫീസ് ആക്രമണമുണ്ടായി. 12 പേരെ കൊന്നു. പാരീസ് നഗരം അതുവരെ അനുഭവിച്ച പല സ്വാതന്ത്ര്യങ്ങൾക്കും താഴിടേണ്ടി വന്നു. ക്ലോക്ക്‌റൂമുകളും അടച്ചുപൂട്ടി. ഞങ്ങൾ ഏറെ നേരം അലഞ്ഞും പലരോടും ചോദിച്ചും ഒടുവിൽ ഒരു സ്ഥലം കണ്ടെത്തി. ഒരു ബാർ ഹോട്ടലിന്റെ നിലവറയിൽ (അനൗദ്യോഗികമായി) അവർ ബാഗൊന്നിന് അഞ്ചു യൂറോ കണക്കിൽ ലഗേജുകൾ സൂക്ഷിക്കുന്നുണ്ട്. അവിടെയാണ് ഞങ്ങൾ ബാഗുകൾ സൂക്ഷിച്ചത്. പിന്നീട് ല്യൂവ്രിലേക്ക് പോയി. കഴിഞ്ഞ ദിവസം ആ യാത്രയുടെ ചിത്രങ്ങൾ എടുത്തു നോക്കുമ്പോഴാണ് ആ ഹോട്ടലിന്റെ തുണിനീർത്തിക്കെട്ടലിൽ എഴുതിവെച്ച പേര് കണ്ടത്, ലെ കൊറോണ!. യാത്രകൾ മനുഷ്യരുടെ ഭാവിയെയാണ് എപ്പോഴും കുറിക്കുന്നതെന്ന ആശയം രവീന്ദ്രൻ പറഞ്ഞുവെച്ചതും ലെ കൊറോണ ഫോട്ടോ ഇന്ന് വീണ്ടും എടുത്തു നോക്കിയപ്പോൾ ഒരിക്കൽ കൂടി അനുഭവപ്പെട്ടു.

പാരീസിലെ ലെ കൊറോണ ഹോട്ടൽ

കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ ഉപയോഗിച്ച ക്വാറന്റൈൻ എന്ന പദം മലയാള സാഹിത്യത്തിലേക്ക് ആദ്യം പ്രവേശിച്ചത് ഒരു ഇറ്റാലിയൻ യാത്രയിൽ നിന്നായിരുന്നു. നമ്മുടെ ഭാഷയുടെ ഇറ്റാലിയൻ ബന്ധത്തിൽ നിന്ന്. വെനീസിൽ നിന്ന് 400 കിലോ മീറ്റർ അകലെയുള്ള ഇറ്റാലിയൻ നഗരമായ ജെനോവയിലെത്തിയ മലയാളി സഞ്ചാരിയാണ് ക്വാറന്റൈൻ എന്ന വാക്ക് നമ്മുടെ ഭാഷയിലേക്ക് ആദ്യം കൊണ്ടു വന്നത്. ഇന്ത്യയിലെ തന്നെ ആദ്യ സഞ്ചാര സാഹിത്യ കൃതിയായ വർത്തമാന പുസ്തകമെഴുതിയ പാറേമ്മാക്കൽ തെമ്മാക്കത്തനാർ. 1778-86 കാലത്തായിരുന്നു സഭാ തർക്കം തീർക്കാൻ പോപ്പിനെ കാണാനുള്ള ആ യാത്ര. ജനോവയിൽ പുറം നാടുകളിൽ നിന്ന് വന്നവർ 40 ദിവസം കപ്പലിൽ തന്നെയോ, അല്ലെങ്കിൽ പണം കൊടുത്ത് പ്രത്യേക മന്ദിരങ്ങളിലോ ക്വാറന്റൈനിൽ കഴിയണമായിരുന്നു, സാംക്രമിക രോഗങ്ങളില്ല എന്നുറപ്പുവരുത്താൻ. പക്ഷേ 13 ദിവസം കഴിഞ്ഞപ്പോൾ കത്തനാർക്ക് പുറത്തിറങ്ങാൻ പറ്റി.

വർത്തമാന പുസ്തകം

നമ്മുടെ ആദ്യ സഞ്ചാരസാഹിത്യകാരൻ ഭാഷയിലേക്കു കൊണ്ടു വന്ന ക്വാറന്റൈൻ എന്ന പദം നമ്മളെല്ലാം മറന്നിരുന്നു. ഇപ്പോൾ കോവിഡ് അതേ പദത്തെ നിത്യവ്യവഹാരമാക്കി മാറ്റിക്കഴിഞ്ഞു. യാത്രകൾ വിലക്കപ്പെട്ട ഈ കാലത്ത്, ആ വാക്ക് ആദ്യ ഇന്ത്യൻ/മലയാള സഞ്ചാരസാഹിത്യ കൃതിക്കൊപ്പമാണ് മലയാളത്തിലേക്ക് വന്നത് എന്നോർക്കുന്നതിൽ ഒരു ചരിത്രപരതയുണ്ട്. കോവിഡ് തീർത്തും വിജനമാക്കിയ സ്ഥലങ്ങളിലൊന്നാണ് ഇന്ന് ജെനോവയും. അവിടെ ജീവിക്കുന്ന എല്ലാവർക്കും സമ്പർക്ക വിലക്കുണ്ട്.

വലിയ സഞ്ചാരികൾ കണ്ട ദേശങ്ങൾ, അവർ എഴുതിവെച്ച ജനപദങ്ങൾ എല്ലാം കോവിഡ് വിജനവും അനാഥവുമാക്കിക്കഴിഞ്ഞു. രവീന്ദ്രനെ ഓർക്കുന്ന ഇന്ന് (അദ്ദേഹത്തിന്റെ സഹോദരൻ വിഖ്യാത ഇന്ത്യൻ ചിത്രകാരൻ പ്രഭാകരനും ഈ കോവിഡ് കാലത്ത് നമ്മെ വിട്ടുപോയി) നാലുമാസമായി വീട്ടിലിരിക്കുന്ന എനിക്ക് ഒരു ചെറുയാത്രയെങ്കിലും നടത്തണമെന്ന് തോന്നി. നാലു മാസം മുമ്പ് കർണാടക-ഗോവ അതിർത്തിയിലെ കൈഗയിൽ പോയി മടങ്ങിയതാണ്.

പ്രഭാകരൻ

പിന്നീട് വീടുവിട്ടിട്ടില്ല. കർവാറിൽ 1882ൽ ടാഗോർ വന്നു താമസിച്ച വീടും (അദ്ദേഹത്തിന്റെ ജേഷ്ഠൻ സത്യേന്ദ്രനാഥ ടാഗോർ ബ്രിട്ടീഷ് ആധിപത്യകാലത്ത് കാർവാർ ജില്ലാ ജഡ്ജായിരുന്നു. ജേഷ്ഠന്റെ ഔദ്യോഗിക വസതിയിലാണ് ടാഗോർ താമസിച്ചിരുന്നത്. ഇവിടെയിരുന്നാണ് ടാഗോർ തന്റെ ആദ്യകാവ്യനാടകം പ്രകൃതീർ പ്രതിശോധ്-പ്രകൃതിയുടെ പ്രതികാരം-രചിച്ചത്. ഇപ്പോഴും ആ വീട് ജില്ലാ ജഡ്ജിയുടെ ഔദ്യോഗിക വസതി തന്നെ. ടാഗോറിന്റെ പേരിൽ ഒരു ബീച്ചും ഇവിടെയുണ്ട്. റോഡ് പണിയുടെ ഭാഗമായി ബീച്ചിന്റെ പേരു രേഖപ്പെടുത്തിയ ബോർഡ് താൽക്കാലികമായി എടുത്തുമാറ്റിയിരുന്നു). കൈഗയിൽ നിന്നും മടങ്ങിയ മാർച്ച് എട്ടിന് ട്രെയിനിൽ എല്ലാവരും കോവിഡ് ഭീതിയിൽ തന്നെയായിരുന്നു. വൈകാതെ ലോക്ക് ഡൗണും വന്നു. പിന്നെ സഞ്ചാരങ്ങളും സമ്പർക്കങ്ങളുമില്ലാതായി. വാതിൽപ്പുറ ചിത്രീകരണങ്ങൾ പൂർണ്ണമായും നിലച്ചു. യാത്ര ചെയ്യാത്തതിന്റെ പൊറുതികേട് കോശനാശത്തിലേക്ക് നയിക്കുകയാണെന്നുറപ്പിച്ചു.

പെരിന്തൽമണ്ണയിലെ ദേശീയ ഭൂവിജ്ഞാന സ്മാരകം

അപ്പോൾ ഇന്ന്, രവീന്ദ്രനെ ഓർക്കുന്ന ഈ ദിവസം എവിടെപ്പോകും? നല്ല മഴയുമുണ്ട്. ഉണ്ട് ഒരു സ്ഥലം. വീട്ടിൽ നിന്നും നടന്നു പോകാവുന്ന ഒരിടം. കുട്ടിക്കാലം മുതൽ എത്രയോ തവണ പോയിട്ടുള്ള സ്ഥലം. ഫ്രാൻസിസ് ബുക്കാനന്റെ പേരിലുള്ള ദേശീയ ഭൂ വിജ്ഞാന സ്മാരകം (ചെങ്കല്ല്). ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ 1979ൽ പെരിന്തൽമണ്ണ ടൂറിസ്റ്റ് ബംഗ്ലാവ് കോമ്പൗണ്ടിൽ സ്ഥാപിച്ച സ്മാരകം, ഒരു വെട്ടുകല്ല് സ്തൂപമാണ്. മറ്റൊന്നുമില്ല. ഫ്രാൻസിസ് ബുക്കാനൻ ആദ്യമായി വെട്ടുകല്ല് എന്ന ഗൃഹനിർമാണ വസ്തു കണ്ടെത്തിയതായി രേഖപ്പെടുത്തിയ സ്ഥലത്താണ് ഈ സ്മാരകം. ബുക്കാനൻ അതു കണ്ടെത്തിയ കാലത്ത് അതി സമ്പന്നൻമാർ മാത്രമായിരിക്കും വീടു നിർമാണത്തിന് ചെങ്കല്ല് ഉപയോഗിച്ചിരിക്കുക. അങ്ങിനെ നിരവധി കാര്യങ്ങൾ ഓർക്കാനുള്ള യാത്രയാണിത്. മഴക്കോട്ടും കുടയുമെടുത്ത് യാത്ര പുറപ്പെട്ടു. വളരെ അടുത്തല്ലേ. നാരങ്ങാക്കുണ്ട് (ലെമൺ വാലിയെന്ന് ഇന്നു പേര്) കടന്ന് കുന്നുകയറാനുണ്ട്. മന:പ്പാഠമായ നിരവധി വഴികളിൽ ഒന്ന്. യാത്രകളിൽ നിശ്ചിതത്വങ്ങളേക്കാൾ അനിശ്ചിതത്വങ്ങളുണ്ടെന്ന രവീന്ദ്രനടക്കമുള്ള യാത്രികർ എഴുതിവെച്ചിട്ടുള്ള വരികൾ ഓർത്തുകൊണ്ട് ചെങ്കല്ല് സ്മാരകത്തിലേക്കുള്ള ആദ്യ ചുവട് വെക്കാൻ വീടുവിട്ടിറങ്ങാൻ തയ്യാറെടുത്തു.

Comments