അധികാരത്തെ അതിജീവനത്തിനായ് ഉപയോഗിച്ച പാസ്വാൻ

രാം വിലാസ് പാസ്വാന്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രത്യയശാസ്ത്ര ചാഞ്ചാട്ടങ്ങളും, രാഷ്ട്രീയ അവസരവാദവും, കുടുംബവാഴ്ചയുമാണ് ആ രാഷ്ട്രീയത്തെയും സംഘടനാപരമായ സ്വാധീനത്തെയും ഇന്ത്യയുടെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് തടഞ്ഞതെന്ന അഭിപ്രായമുണ്ട്. എന്നാൽ, മാറിമാറി വന്ന വിഭിന്ന പ്രത്യയശാസ്ത്ര മുൻഗണനകളുള്ള സർക്കാറുകളിലെ പാസ്വാന്റെ സാന്നിധ്യം സാമൂഹ്യ നീതിയിലധിഷ്ഠിതമായ പ്രവർത്തനങ്ങൾക്കും സംരംഭങ്ങൾക്കും, ആവശ്യമായ തലത്തിലല്ലെങ്കിൽ കൂടിയും, കുറച്ചെങ്കിലും പ്രാമുഖ്യം നിലനിർത്താൻ സഹായിച്ചുവെന്ന വാദവും ഇതോടൊപ്പം സ്മരണീയമാണ്

" യുവാവിന് ഇന്ത്യയുടെ ആദ്യ ദളിത് പ്രധാനമന്ത്രിയാവാൻ കെൽപ്പുണ്ട്'; 1989ൽ രാംവിലാസ് പാസ്വാനെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിനും ഏറെ മുമ്പ്, മുൻ പ്രധാനമന്ത്രി വിശ്വനാഥ് പ്രതാപ് സിങ് ഇങ്ങനെയൊരു പ്രവചനം നടത്തി. ആ പ്രവചനത്തിന് ചില അടിസ്ഥാനങ്ങളുണ്ടായിരുന്നു.
പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി പിരിഞ്ഞ സിങ്, സാമൂഹ്യനീതി എന്ന ലക്ഷ്യവുമായി ജൻമോർച്ച എന്ന അഴിമതിവിരുദ്ധ മുന്നേറ്റത്തിന് തുടക്കമിട്ട 1987കൾ മുതൽ പാസ്വാൻ അദ്ദേഹത്തോടൊപ്പമുണ്ട്. അക്കാലത്ത് അരുൺ നെഹ്‌റു, ആരിഫ് മുഹമ്മദ് ഖാൻ, മുഫ്തി മുഹമ്മദ് സയ്യിദ്, രാം ധൻ, സത്യപാൽ മാലിക് എന്നിവരടക്കം ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള യുവാക്കളും നിരവധി മുതിർന്ന നേതാക്കളും സിങ്ങിനൊപ്പം പ്രവർത്തിച്ചിരുന്നു.

വിശ്വനാഥ് പ്രതാപ് സിങ്

എന്നാൽ സവർണനായ ഠാക്കൂർ രാജ ഓഫ് മാണ്ഡ (പ്രതാപ് സിങ്) ഇക്കൂട്ടത്തിൽ പ്രധാനമന്ത്രിയാവാനുള്ള ക്ഷമത കണ്ടെത്തിയത് കഷ്ടിച്ച് 40 വയസുമാത്രമുള്ള ആ ദളിത് യുവാവിലായിരുന്നു. സിങ്ങിന്റെ പ്രവചനം സഫലമാക്കാൻ പാസ്വാന് കഴിഞ്ഞില്ല. എന്നാൽ ഇതുവരെ രാജ്യത്തെ മറ്റൊരു രാഷ്ട്രീയ നേതാവും നേടിയിട്ടില്ലാത്ത, ഭാവിയിൽ നേടാൻ സാധ്യതയില്ലാത്ത അതുല്യമായ ഒരു റെക്കോർഡ് സ്വന്തമാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. 1989- 2020 കാലത്ത് ഏതാണ്ട് എല്ലാ കേന്ദ്രസർക്കാറുകളുടെയും ഭാഗമായിരുന്നു പാസ്വാൻ എന്നതാണ് ഈ അസാധാരണത്വം. വളരെ ചുരുങ്ങിയ കാലം മാത്രമേ അദ്ദേഹം അധികാരത്തിനു പുറത്തിരുന്നിട്ടുള്ളൂ.

വിശ്വനാഥ് പ്രതാപ് സിങ്, എച്ച്.ഡി ദേവഗൗഡ, ഐ.കെ ഗുജ്റാൾ, അടൽ ബിഹാരി വാജ്‌പേയ്, മൻമോഹൻ സിങ്, നരേന്ദ്രമോദി എന്നിവരുടെയെല്ലാം സർക്കാറിന്റെ കാലത്ത് പാസ്വാൻ മന്ത്രിയായിരുന്നു. റെയിൽവേ, തൊഴിൽ, ക്ഷേമം, ഭക്ഷ്യം എന്നിങ്ങനെ സുപ്രധാനമായ പല വകുപ്പുകളും കൈകാര്യം ചെയ്തു. ഒരു സർജറിയ്ക്കുശേഷം ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെ 2020 ഒക്ടോബർ എട്ടിന് ദൽഹിയിൽ വെച്ച് മരിക്കുമ്പോൾ ഈ 74 കാരൻ കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു.

ജയിക്കുന്ന പക്ഷത്ത്

അധികാര രംഗത്ത് സ്ഥാനം നേടിയെടുക്കാനുളള പാസ്വാന്റെ സാമർത്ഥ്യം സമൂഹത്തിന്റെ വിവിധ കോണുകളിൽ, രാഷ്ട്രീയക്കാരും, ബ്യൂറോക്രസിയും ബുദ്ധിജീവികളുമടക്കമുള്ളവരിൽ, മതിപ്പും വെറുപ്പും സൃഷ്ടിച്ചിട്ടുണ്ട്. ബീഹാർ രാഷ്ട്രീയത്തിൽ ദീർഘകാലം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന, മുഖ്യമന്ത്രി കൂടിയായ ലാലു പ്രസാദ് യാദവ് ഒരിക്കൽ പാസ്വാനെ "രാജനീതിക് മൗസം വൈജ്ഞാനികി'ന്റെ ( political weathervane) ഗണത്തിൽപ്പെടുത്തി.

രാം വിലാസ് പാസ്വാൻ ലാലു പ്രസാദ് യാദവിനൊപ്പം

പൊതുതെരഞ്ഞെടുപ്പിനു മുമ്പുതന്നെ ഏതുപക്ഷം ജയിക്കുമെന്ന് തിരിച്ചറിയാനുള്ള പാടവം ചൂണ്ടിക്കാട്ടിയായിരുന്നു ഈ പരാമർശം. സെന്റർ ലെഫ്റ്റും വലതുപക്ഷവും മുതൽ തീവ്രവലതുപക്ഷം വരെ നീളുന്ന വ്യത്യസ്ത പ്രത്യയശാസ്ത്ര രാഷ്ട്രീയ ചായ് വുള്ള കേന്ദ്രസർക്കാറുകളിൽ തുടർച്ചയായി ഇടംനേടാൻ ഈ സാമർഥ്യം കൊണ്ട് അദ്ദേഹത്തിന് സാധിച്ചു.

പി.വി. നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഭരണത്തിലിരുന്ന 1991-96 കാലഘട്ടം ഒഴികെ, 1989നും 2000ത്തിനും ഇടയിലുള്ള എല്ലാ മന്ത്രിസഭയുടെയും ഭാഗമായിരുന്നു പാസ്വാൻ. 1996 ലും 1998ലും അദ്ദേഹം കോൺഗ്രസ് പിന്തുണച്ച ജനതാദൾ പ്രധാനമന്ത്രിമാരായിരുന്ന ദേവ ഗൗഡയുടെയും ഐ.കെ ഗുജറാളിന്റെയും ഒപ്പം പ്രവർത്തിച്ചു.

എന്നാൽ 1999ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹം, അത്തവണ ജയിച്ച അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ഭാരതീയ ജനതാ പാർട്ടിക്ക് (ബി.ജെ.പി) ഒപ്പം കൂടിയിരുന്നു. 2002ൽ, ഗുജറാത്തിൽ നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ നടന്ന മുസ്ലിം വംശഹത്യയ്‌ക്കെതിരെ പ്രതിഷേധിച്ച് അദ്ദേഹം വാജ്‌പേയി സർക്കാറിൽ നിന്ന് പുറത്തുപോന്നു. 2004ൽ അടുത്ത തെരഞ്ഞെടുപ്പിൽ പാസ്വാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസിന്(യു.പി.എ) ഒപ്പമായിരുന്നു. യു.പി.എ തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. യു.പി.എ സർക്കാറിനെതിരെ ഉയർന്ന അഴിമതിയാരോപണപ്രളയങ്ങൾക്കു പിന്നാലെ 2014ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) അധികാരത്തിലെത്തുമ്പോഴും പാസ്വാൻ വീണ്ടും ജയിക്കുന്നവരുടെ ഭാഗത്തെത്തിയിരുന്നു. അപ്പോഴേക്കും മോദിയുടെ "വംശഹത്യ സൃഷ്ടിക്കുന്ന' നേതൃത്വത്തോടുള്ള പാസ്വാന്റെ തിളയ്ക്കുന്ന പ്രതിഷേധം പഴങ്കഥയായി മാറിയിരുന്നു.

എന്തുകൊണ്ട് പ്രത്യയശാസ്ത്ര ചാഞ്ചാട്ടങ്ങൾ?

1986നും 2019നും ഇടയിൽ വിവിധ തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ പാസ്വാനൊപ്പം സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട് ഈ ലേഖകന്. പലയിടങ്ങളിലും അദ്ദേഹത്തിന്റെ "പ്രത്യയശാസ്ത്രപരമായ ചാഞ്ചാട്ട' (ideological looseness) ശീലം സംബന്ധിച്ച് നിരവധി ചർച്ച നടന്നിരുന്നു. മറുപടിയെന്നോണം, പാസ്വാൻ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞ കാര്യം, ഹിന്ദി ഹൃദയഭൂമിയിലെ ദളിതരുടെ ജീവിതത്തെക്കുറിച്ചാണ്, അതിജീവിക്കാനും നിത്യവൃത്തിയ്ക്കും വേണ്ടി മാത്രം ഒരു ശരാശരി ദളിതന് പ്രത്യയശാസ്ത്ര ആശങ്കകളെ കണ്ടില്ലെന്ന് നടിക്കേണ്ടിവരുന്നത് എങ്ങനെയാണെന്നാണ്. "ദളിതൻ രാഷ്ട്രീയത്തിൽ ഉണ്ടോ ഇല്ലെയോ എന്നതിൽ കാര്യമില്ല. തനിക്കുവേണ്ടിയും സമൂഹത്തിനുവേണ്ടിയും അവൻ അല്ലെങ്കിൽ അവൾ അതിജീവിക്കുന്നുണ്ടോയെന്നതാണ് കാര്യം. പ്രാഥമിക വിദ്യാഭ്യാസം നേടുകയെന്നതുപോലെ മറ്റു സമുദായങ്ങളിൽ സ്വാഭാവികമായ ഒന്നായി മാറിയ കാര്യങ്ങൾ പോലും ഉത്തരേന്ത്യയിലെ ദളിതനെ സംബന്ധിച്ച് ഇന്നും വലിയ കടമ്പ തന്നെയാണ്. അതുകൊണ്ടുതന്നെയാണ് എന്റെ എം.എയും എൽ.എൽ.ബിയും ബിഹാറിൽ ഹെർക്കുലിയൻ നേട്ടമായി കണക്കാക്കപ്പെടുന്നത്, ഇവിടുത്തെ ദളിത് സമുദായങ്ങൾ ഇന്നും സുപ്രധാന നേട്ടമായി ആഘോഷിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ, ഒരു ദളിതനെ സംബന്ധിച്ച് പ്രധാനം അവന് അല്ലെങ്കിൽ അവൾക്ക് പാർശ്വവത്കരിക്കപ്പെട്ടവർക്കുവേണ്ടി എന്തെങ്കിലും നല്ലകാര്യം ചെയ്യാൻ കഴിഞ്ഞോ എന്നതാണ്.

രാം വിലാസ് പാസ്വാൻ

അത് അസ്ഥിരമായ പ്രത്യയശാസ്ത്ര ചാഞ്ചാട്ടങ്ങളായി തോന്നിയാൽ പോലും': തന്റെ പ്രശസ്തമായ ആ ചിരിയോടെ പാസ്വാൻ പറയും.

ഒരുപാട് മലക്കംമറിച്ചിലുകൾ നിറഞ്ഞതാണ് ഈ "അതിജീവന മാർഗം'. പല രാഷ്ട്രീയ സംഘടനകളിലും ചേരുകയും വിട്ടുപോവുകയും ചെയ്തു, സ്വയം നേതൃത്വം നൽകുന്ന ഒരുകൂട്ടം പാർട്ടികൾ രൂപീകരിച്ചു. സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി മെമ്പർ ആയാണ് പാസ്വാൻ തന്റെ രാഷ്ട്രീയ കരിയർ തുടങ്ങിയത്. 1969-ൽ ബീഹാർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത ജാട്ട് നേതാവ് ചരൺ സിങ് 1974ൽ ലോക് ദൾ രൂപീകരിച്ചപ്പോൾ പാസ്വാൻ ലോക്ദളിലേക്ക് മാറി. ജനതാപാർട്ടി രൂപീകരിക്കുന്നതിനായി ബി.ജെ.പിയുടെ പഴയ രൂപമായ ജംനസംഘ് ഉൾപ്പെടെയുള്ള മറ്റ് പാർട്ടികളിൽ ലോക് ദൾ ലയിച്ചപ്പോൾ, പാസ്വാൻ ബീഹാറിലെ ഹാജിപൂരിൽ നിന്നും 4.24 ലക്ഷം വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 1980, 1989, 1996, 1998, 1999, 2014 കാലഘട്ടത്തിൽ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം അദ്ദേഹം ആ സീറ്റ് നിലനിർത്തി. ഇതിനിടെ അദ്ദേഹം പല പാർട്ടികളിൽ ചേർന്നു, പല പാർട്ടികളും സഖ്യങ്ങളും വിട്ടു, വിവിധ പേരുകളിൽ രാഷ്ട്രീയ സംഘടനകൾ രൂപീകരിക്കുകയും ചെയ്തു. 2000ൽ അദ്ദേഹം ലോക് ജനശക്തി പാർട്ടി (എൽ.ജെ.പി) രൂപീകരിക്കുകയും അതിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

തീർച്ചയായും, ഈ മലക്കംമറിച്ചിലുകൾക്കിടയിൽ അദ്ദേഹം ബീഹാറിലെ വോട്ടിന്റെ ഏഴു മുതൽ എട്ടു ശതമാനം വരെ സ്ഥിരമായി കയ്യടക്കി. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ തന്നെ ദളിത് സമുദായത്തിന്റെയും ഒരുവിഭാഗം അസോസിയേറ്റ് ദളിത്, മോസ്റ്റ് ബാക്ക് വേർഡ് കാസ്റ്റ് (എം.ബി.സി) സമുദായങ്ങളുടെയും വോട്ടുകൾ. ഈ "സർവൈവർ' വോട്ടുബാങ്കാണ് മറ്റ് രാഷ്ട്രീയ കളിക്കാർക്കിടയിൽ പാസ്വാനെ തന്റേതായ അധികാരാവകാശങ്ങളുള്ള സുപ്രധാന രാഷ്ട്രീയ ഘടകകക്ഷിയാക്കിത്തീർത്തത്. മികച്ച രാഷ്ട്രീയ നീക്കുപോക്കുകളിലൂടെ അദ്ദേഹം അത് ഫലപ്രദമായി മുതലെടുത്തു. അദ്ദേഹത്തിന്റെ പാർട്ടി സ്ഥാനാർത്ഥികൾ മിക്കപ്പോഴും അദ്ദേഹത്തിന്റെ ബന്ധുക്കളായിരുന്നു, ഏതാണ്ട് എല്ലായ്‌പ്പോഴും അത്തരത്തിലുള്ളതായിരുന്നു ആ നീക്കുപോക്കുകൾ. ഇപ്പോഴും, നിലവിലെ സഭയിലെ ലോക് ജനശക്തി പാർട്ടി അംഗങ്ങളായ ആറുപേരിൽ രണ്ടുപേർ പാസ്വാന്റെ സഹോദരന്മാരും മറ്റൊരാൾ അദ്ദേഹത്തിന്റെ മകനുമാണ്.

സ്വന്തം പിഴവുകൾ തീർത്ത തിരിച്ചടികൾ

പാസ്വാന്റെ രാഷ്ട്രീയ ജീവിതത്തിൽ ആദ്യന്തം മുന്നിട്ടുനിൽക്കുന്ന പ്രത്യയശാസ്ത്ര ചാഞ്ചാട്ടങ്ങളും, രാഷ്ട്രീയ അവസരവാദവും, കുടുംബവാഴ്ചയുമാണ് ആ രാഷ്ട്രീയത്തെയും സംഘടനാപരമായ സ്വാധീനത്തെയും ഇന്ത്യയുടെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് തടഞ്ഞതെന്ന അഭിപ്രായം വലിയൊരു വിഭാഗം രാഷ്ട്രീയക്കാർക്കിടയിലും രാഷ്ട്രീയ നിരീക്ഷകർക്കിടയിലുമുണ്ട്. ഈ "എമർജൻസി വാരിയർ' ഉത്തർപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, പഞ്ചാബ്, ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ വലിയൊരു വിഭാഗം ദളിതർക്കിടയിൽ സ്വീകാര്യത നേടുമെന്നായിരുന്നു 1980കളുടെ പകുതിയിൽ കരുതിയിരുന്നത്. ഇത് സംഭവിച്ചില്ല എന്നുമാത്രമല്ല, കാൻഷിറാമിന്റെയും മായാവതിയുടെയും നേതൃത്വത്തിലുള്ള ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) ഈ സംസ്ഥാനങ്ങളിലെല്ലാം പാസ്വാനെ മറികടക്കുകയും ദളിത് സമുദായങ്ങളുടെ പ്രധാന രാഷ്ട്രീയ പ്രതിരൂപമായി മാറുകയും ചെയ്തു. അന്തിമ വിശകലനത്തിൽ, പ്രധാനമായും "സ്വന്തം പിഴവുകളാൽ' നേരിടേണ്ടി വന്ന ഈ തിരിച്ചടികളാണ്, വി.പി സിങ്ങിന്റെ പ്രവചനം നടക്കാതെ പോകാനിടയാക്കിയത്.

പാസ്വാന് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്തിമോപചാരം അർപ്പിക്കുന്നു

ഒരു രാഷ്ട്രീയ നേതാവെന്ന നിലയിൽ, 1990കളിൽ വി.പി സിങ് സർക്കാറിന്റെ കാലത്ത് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ സ്വീകരിച്ച നടപടികളിലൂടെ പാസ്വാൻ ചരിത്രത്തിൽ ഓർമ്മിക്കപ്പെടും. റിപ്പോർട്ട് നടപ്പിലാക്കാൻ ബഹളംകൂട്ടിയവരിൽ അന്നത്തെ ക്ഷേമകാര്യ മന്ത്രിയായിരുന്ന പാസ്വാനുമുണ്ടായിരുന്നു. സാമൂഹ്യ നീതിയ്ക്കുവേണ്ടി പോരാടിയ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനായ പി.എസ് കൃഷ്ണനുമായി ഈ കാലഘട്ടത്തിൽ അദ്ദേഹം അടുത്തു പ്രവർത്തിച്ചു. ആ ചങ്ങാത്തം ദശാബ്ദങ്ങളോളം തുടർന്നു, 2019 നവംബറിൽ പി.എസ് കൃഷ്ണന്റെ മരിക്കുംവരെ.

ചെറിയ ചെറിയ കാര്യങ്ങൾ

മാറിമാറി വന്ന വിഭിന്ന പ്രത്യയശാസ്ത്ര മുൻഗണനകളുള്ള സർക്കാറുകളിലെ പാസ്വാന്റെ സാന്നിധ്യം സാമൂഹ്യ നീതിയിലധിഷ്ഠിതമായ പ്രവർത്തനങ്ങൾക്കും സംരംഭങ്ങൾക്കും, ആവശ്യമായ തലത്തിലല്ലെങ്കിൽ കൂടിയും, കുറച്ചെങ്കിലും പ്രാമുഖ്യം നിലനിർത്താൻ സഹായിച്ചതിനെക്കുറിച്ച് പി.എസ്.കെയെന്ന് അടുത്തബന്ധമുള്ളവരും സുഹൃത്തുക്കളും വിളിക്കുന്ന കൃഷ്ണൻ ഈ ലേഖകനോട് പലപ്പോഴും പറയാറുണ്ടായിരുന്നു. "തികഞ്ഞ മേൽജാതി ബ്രാഹ്മണ നേതൃത്വം നയിക്കുന്ന വ്യവസ്ഥിതിയുടെ ശ്രദ്ധയിൽ ഇത് കൊണ്ടുവരാനും അൽപാൽപം കാര്യങ്ങൾ മുന്നോട്ടുനീക്കുവാനും പാസ്വാന് കഴിഞ്ഞു. ഈ ചെറിയ ചെറിയ നടപടികൾ വരെ അതിന്റേതായ തരത്തിൽ സുപ്രധാനമായിരുന്നു.

അരികുവത്കൃത സമൂഹങ്ങളുടെ പുരോഗതിയ്ക്കായുള്ള ഈ ചെറിയ നടപടികൾ ഇതിനേക്കാൾ മികച്ച തരത്തിൽ പാസ്വാനും അദ്ദേഹത്തിന്റെ രാഷ്ട്രീയ സംഘടനകൾക്കും നടപ്പിലാക്കാൻ കഴിയുമായിരുന്നില്ലേയെന്നത് തീർച്ചയായും സംവാദാത്മകമായ പ്രശ്‌നമാണ്.' പാസ്വാന്റെ രാഷ്ട്രീയ ജീവിതം പരിഗണിക്കുമ്പോൾ, പി.എസ്.കെയുടെ ഈ ചിന്തകൾ, അതിനെ നിർവചിക്കാവുന്ന അടയാളമായി തുടരും. ബീഹാറിൽ മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, നിതീഷ് കുമാറിനെയും ലാലുപ്രസാദ് യാദവിനെയും പോലെയുള്ള പാസ്വാന്റെ കൂട്ടാളികൾക്കുമുമ്പിൽ പാസ്വാന്റെ മകൻ ചിരാഗ് സമാനമായ രാഷ്ട്രീയ കൗശലത്തിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ ഈ സംവാദങ്ങളുടെ ആക്കം കൂടും.

Comments