ടി-20 വേള്‍ഡ് കപ്പ്;
ഇന്ത്യയുടെ 'കളി' കഴിഞ്ഞു, ഇനിയെന്ത് ?
ടി-20 വേള്‍ഡ് കപ്പ്; ഇന്ത്യയുടെ 'കളി' കഴിഞ്ഞു, ഇനിയെന്ത് ?
അതിവൈകാരികമായ ദേശീയ വികാരമില്ലാത്ത ആരും ഇന്ത്യയെ ജയിക്കു എന്ന ഉറപ്പില്‍ കളികാണാന്‍ ഇരിക്കാന്‍ സാധ്യതയില്ല. കാരണം മറ്റൊന്നുമല്ല, ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന ടീമുകള്‍ക്കിടയിലെ അന്തരം വളരെ ചെറുതാണ്. മത്സരം കടുത്തതും. തങ്ങളുടെ ദിവസത്തില്‍ ഏത് വമ്പനെയും വീഴ്ത്താന്‍ പോന്നവരാണ് അയര്‍ലണ്ടും, നെതര്‍ലന്‍ഡും, സിംബാവെയും അഫ്ഗാനും പോലെയുള്ളവര്‍ പോലും. എങ്കിലും ഈ മത്സരം മറ്റൊരു വിധത്തില്‍ അപ്രതീക്ഷിതം തന്നെയായിരുന്നു.
11 Nov 2022, 12:30 PM
എട്ടാമത് ടി ട്വന്റി ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഉണ്ടാവില്ല. അതില്‍ മാറ്റുരയ്ക്കുന്നത് ഇംഗ്ലണ്ടും പാകിസ്ഥാനും ആയിരിക്കും. ആരുജയിച്ചാലും അതവരുടെ രണ്ടാം കിരീടനേട്ടമായിരിക്കും. ആദ്യ ടി ട്വന്റി ലോകകപ്പ് നേടിയ ഇന്ത്യയ്ക്ക് ഒരിക്കല്‍ കൂടി അതില്‍ മുത്തമിടാനുള്ള കാത്തിരിപ്പ് ഒന്നര പതിറ്റാണ്ട് പിന്നിടും.
ഏതൊരു ഇന്ത്യക്കാരനും സ്വാഭാവികമായും ഈ കളി ഇന്ത്യ ജയിക്കും എന്ന പ്രതീക്ഷയോടെ ആയിരിക്കും കണ്ടിട്ടുണ്ടാവുക. എന്നാല്‍ അതില്‍ അതിവൈകാരികമായ ദേശീയ വികാരമില്ലാത്ത ആരും ഇന്ത്യയെ ജയിക്കു എന്ന ഉറപ്പില്‍ കളികാണാന്‍ ഇരിക്കാന്‍ സാധ്യതയില്ല. കാരണം മറ്റൊന്നുമല്ല, ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന ടീമുകള്‍ക്കിടയിലെ അന്തരം വളരെ ചെറുതാണ്. മത്സരം കടുത്തതും. തങ്ങളുടെ ദിവസത്തില്‍ ഏത് വമ്പനെയും വീഴ്ത്താന്‍ പോന്നവരാണ് അയര്‍ലണ്ടും, നെതര്‍ലന്‍ഡും, സിംബാവെയും അഫ്ഗാനും പോലെയുള്ളവര്‍ പോലും. എങ്കിലും ഈ മത്സരം മറ്റൊരു വിധത്തില്‍ അപ്രതീക്ഷിതം തന്നെയായിരുന്നു.
ഇന്ത്യ -ഇംഗ്ലണ്ട് മത്സര പൂര്‍വ്വ ബലാബലം
ടീം ഘടനയും ഒന്നിനൊന്ന് താന്‍പോരിമയും ഒക്കെ വച്ച് നോക്കിയാല്‍ തുല്യ ശക്തികളുടെ പോരാട്ടമായെ ആര്‍ക്കും അതിനെ വിലയിരുത്താന്‍ ആകുമായിരുന്നുള്ളു. ടി 20 ഓള്‍ റൗണ്ടര്‍മാരുടെ കളിയാണ് എന്ന് പറയും. അങ്ങനെയെങ്കില്‍ മുന്‍ തൂക്കം ഇംഗ്ലണ്ടിനാവും എന്നതും പ്രവചിക്കപ്പെട്ടത് തന്നെയാണ്. കാരണം ബെന്‍ സ്റ്റോക്‌സ്, മോയിന്‍ അലി, സാം കരണ്‍ എന്നിങ്ങനെ മൂന്ന് പേരെയെങ്കിലും നമുക്ക് അങ്ങനെ വിളിക്കാന്‍ ആവും. ഇന്ത്യയ്ക്ക് ആകെ ഉള്ളത് ഒരു ഹാര്‍ദ്ദിക് മാത്രമാണ്. ഇനി ഇവരെ കൂടാതെ ഇംഗ്ലണ്ടിന് ക്രിസ് വോക്സ് എന്ന ബൗളിംഗ് ഓള്‍റൗണ്ടര്‍ ഉണ്ട്. ആദില്‍ റഷിദും ഒരു പന്ത് തൊടാത്ത വാലറ്റക്കാരനല്ല. ഇന്ത്യക്ക് അക്ഷര്‍ പട്ടേല്‍, അശ്വിന്‍ എന്നിങ്ങനെ രണ്ട് ബൗളിംഗ് ഓള്‍റൗണ്ടര്‍മാര്‍ ഉണ്ട് എന്ന് പറഞ്ഞാലും ഷമിയും അര്‍ഷദിപും ഉള്‍പ്പെടെ രണ്ട് വാലറ്റക്കാര്‍ ഉണ്ട്. ഭൂവില്‍ നിന്നും ടി ട്വന്റിയില്‍ വലിയ കോണ്‍ഡ്രിബ്യുഷന്‍ ഒന്നും ബാറ്റിംഗില്‍ പ്രതീക്ഷിക്കാന്‍ ആവില്ല എന്ന നിലയില്‍ ഇംഗ്ലണ്ട് ടിം ഘടനയില്‍ പ്രകടമായും കൂടുതല്‍ സന്തുലിതമാണ്.

ഇത് മാത്രമല്ല, മറ്റ് രണ്ട് ഘടകങ്ങള്‍ കൂടിയുണ്ട്. അതില്‍ ഒന്ന്, ബൗളര്‍മാരില്‍ അത്യാവശ്യം ബാറ്റ് ചെയ്യുന്ന സാം കരനെയും ക്രിസ് വോക്സിനേയും പോലെയുള്ളവരുടെ അഭാവം മാത്രമല്ല, ബാറ്റ്സ്മാന്‍മാരില്‍ അത്യാവശ്യം ബൗള്‍ ചെയ്യാന്‍ ആവുന്നവരുടെ അഭാവവും ഇന്ത്യന്‍ ടീമില്‍ ഉണ്ട് എന്നതാണ്. ലിയാം ലിവിങ്സ്റ്റണെ പോലെ, മോയിന്‍ അലിയെ പോലെ ഏത് മത്സരത്തിലും രണ്ടുമൂന്ന് ഓവര്‍ വിശ്വസിച്ച് ഏല്പിക്കാവുന്ന ഹാര്‍ഡ് ഹിറ്റിങ് ബാറ്റ്‌സ്മാന്‍മാരുടെ അഭാവം. നമുക്ക് ആകെയുള്ള ബൗള്‍ ചെയ്യുന്ന ബാറ്റ്‌സ്മാന്‍ ദിപക് ഹൂഡ ആയിരുന്നു. അയാള്‍ ആവട്ടെ ലിവിങ്സ്റ്റണിനെയും മോയിന്‍ അലിയെയും പോലെ എല്ലാ കണ്ടിഷന്‍സിലും ഒരുപോലെ കഴിവ് തെളിയിച്ച ഒരു താരം ആയിരുന്നുമില്ല.
മൂന്നാമത്തെ ഘടകം ഓപ്പണിങ് തന്നെ. ബട്‌ലറും ഹെയില്‍സും ഈ ടുര്‍ണമെന്റില്‍ ഇതിനോടകം തന്നെ ക്ലിക്ക് ആയ ഓപ്പണിങ് ജോഡിയാണ്. എന്നാല്‍ രോഹിത് ശര്‍മ ഇക്കുറി തീരെ ഫോമില്‍ ആയിരുന്നില്ല. രാഹുല്‍ പരിക്ക് കഴിഞ്ഞ് തിരിച്ചുവരുന്നു എന്നതുകൊണ്ട് തന്നെ തന്റെ പതിവ് അനായാസ ശൈലിയിലേക്ക് എത്തിയിരുന്നുമില്ല. മറ്റൊരു പ്രശ്നം സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ആയിരുന്നു. അക്ഷര്‍ പട്ടേല്‍ തികച്ചും ഫോമില്‍ എത്താതെപോയ ഒരു ടുര്‍ണമെന്റില്‍ രണ്ടാം സ്പിന്നര്‍ ആയ അശ്വിനും സ്ഥിരതയോടെ ബൗള്‍ ചെയ്യാന്‍ ആവാതെ പോയി. ഇതൊക്കെ പരിഗണിക്കുമ്പോള്‍ ഇംഗ്ലണ്ടിനുള്ള സ്വാഭാവികമായ മേല്‍കൈ മറികടക്കാന്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത് ശരിക്കും ഒരു സ്പെഷ്യല്‍ പ്രകടനമായിരുന്നു.
നടക്കാതെ പോയ "സ്പെഷ്യല്‍ '
ഒരു രോഹിത് ശര്‍മ്മ സ്പെഷ്യല്‍ ഓരോ കളിയിലും ഇന്ത്യ പ്രതീക്ഷിച്ചിരുന്നു. പ്രതിഭയില്‍ സംശയമില്ല എന്നതുകൊണ്ട് തന്നെ ഈ കളിയില്‍ ആവും, ഈ കളിയില്‍ ആവും എന്ന ആ പ്രതീക്ഷ ടുര്‍ണമെന്റില്‍ ഉടനീളം പരാജയപ്പെട്ടു. മറ്റൊരു പ്രശ്നം ഏതാണ്ട് ഒരേ ശൈലിയില്‍ കളിക്കുന്ന കളിക്കാര്‍ ആണ് ആദ്യ മൂന്ന് നമ്പറിലും നമുക്ക് ഉള്ളത് എന്നതാണ്. തുടക്കത്തില്‍ പ്രതിരോധിച്ച് കളിച്ച് സെറ്റ് ആയ ശേഷം അടിച്ച് തകര്‍ക്കുക എന്ന ശൈലിയാണ് രാഹുലും രോഹിതും കോലിയും പിന്തുടരുന്നത്. അത് ഉണ്ടാക്കുന്ന മന്ദഗതി അവരില്‍ ആരെങ്കിലും ഒരാള്‍ നിന്ന് കളിച്ച് തുടര്‍ന്ന് വരുന്ന സൂര്യ, ഹാര്‍ദിക്, ഫിനിഷിങ് സ്‌പെഷ്യലിസ്റ്റ് കാര്‍ത്തിക് ഒക്കെ വഴി മറികടക്കുക എന്നതും. സെമിയില്‍ രാഹുല്‍ നേരത്തെ പുറത്തായി. രോഹിത് ആവട്ടെ ഇരുപത്തിയെട്ട് പന്ത് കളിച്ച് ഇരുപത്തിയേഴ് റണ്‍ മാത്രം എടുത്ത് നിര്‍ണ്ണായക സമയത്ത് പുറത്താവുകയും ചെയ്തു.

ടുര്‍ണ്ണമെന്റില്‍ ഉടനീളം ഉജ്വല ഫോമിലായിരുന്ന കോലി ഇക്കുറിയും നിരാശപ്പെടുത്തിയില്ലെങ്കിലും നാല്പത് പന്തില്‍ അമ്പത് എന്നത് അയാളുടെ നിലവാരത്തില്‍ ഒരു മികച്ച ഇന്നിംഗ്സിന്റെ അടിത്തറ മാത്രമേ ആവുന്നുള്ളൂ. പിന്നെ നേടുന്ന ഇരുപത്, മുപ്പത് റണ്‍ ആണ് ആ ഇന്നിംഗ്സിനെ സ്പെഷ്യല്‍ ആക്കുന്നത്. അത് ഉണ്ടായില്ല. ഒപ്പം പല കളികളിലും നമ്മളെ ജാമ്യത്തില്‍ എടുത്ത സൂര്യകുമാര്‍ സ്‌പെഷ്യലും ഇക്കുറി ഉണ്ടായില്ല. ഒമ്പതാം ഓവറില്‍ രോഹിത്തും പന്ത്രണ്ടാം ഓവറില്‍ സൂര്യയും പുറത്തായതോടെ മറ്റൊരു സാധ്യതയും നടക്കാതെ പോവുകയായിരുന്നു, മറ്റൊരു സ്പെഷ്യല്‍.
ഇംഗ്ലണ്ട് ബൗളിങ്ങിന്റെ കുന്തമുന ആയിരുന്ന മൂന്ന് ബൗളര്‍മാര്‍ സാം കരണ്‍, വോക്സ്, മാര്‍ക് വുഡ് എന്നിവര്‍ ആയിരുന്നു. പിന്നെ ലെഗ് സ്പിന്നര്‍ ആദില്‍ റാഷിദും. അഞ്ചാം ബൗളറായി അവര്‍ സ്റ്റോക്‌സ്, ലിവിങ്സ്റ്റണ്‍, മോയിന്‍ അലി എന്നിങ്ങനെ മൂന്ന് പേരെയും ഉപയോഗിച്ച് പോന്നിരുന്നു. സ്വാഭാവികമായും സ്പിന്നിനെതിരെ പ്രത്യേക ആധിപത്യമുള്ള സബ് കോണ്ടിനെന്റല്‍ കളിക്കാര്‍ എന്ന നിലയില്‍ ഇന്ത്യ ആക്രമിക്കാന്‍ ലക്ഷ്യം വയ്ക്കേണ്ടിയിരുന്നത് ആദില്‍ റഷീദ്, മോയിന്‍ അലി, ലിവിങ്സ്റ്റണ്‍, ബെന്‍ സ്റ്റോക്‌സ് എന്നിവരെ ആയിരുന്നു.
ബെന്‍ സ്റ്റോക്‌സിനെ കൊണ്ട് ആദ്യമേ രണ്ട് ഓവര്‍ എറിയിക്കുക എന്നത് ഇന്ത്യന്‍ ഓപണര്‍മാരുടെ ഫോമിലെ ഉറപ്പില്ലായ്മയും അത് ഉണ്ടാക്കുന്ന പ്രതിരോധം ആദ്യം എന്ന സമീപനവും മുന്‍കൂട്ടി കണ്ടുള്ള ഒന്നായിരുന്നു. സ്റ്റോക്‌സിന്റെ രണ്ട് ഓവര്‍ പതിനെട്ട് റണ്ണില്‍ കഴിഞ്ഞു. വെല്ലുവിളി ആവും എന്ന് കരുതപ്പെട്ടിരുന്ന സാം കരണിനെതിരെ 10.50 ശരാശരിയിലും മാര്‍ക് വുഡിന്റെ പകരക്കാരനായി വന്ന ജോര്‍ദ്ദാനെതിരെ അതിലധികവും റണ്‍ നേടാന്‍ ഇന്ത്യക്ക് ആയി എങ്കിലും ലെഗ് സ്പിന്നര്‍ റാഷിദിന്റെ നാലോവറില്‍ 20 , ലിവിങ്സണിന്റെ മൂന്ന് ഓവറില്‍ 21 എന്നിങ്ങനെ മാത്രമേ നമുക്ക് സ്‌കോര്‍ ചെയ്യാനായുള്ളു. അതായത് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പരമ്പരാഗത ശക്തിയെന്ന നിലയില്‍ അവര്‍ ഇന്നിംഗ്സില്‍ കുത്തനെ ഉള്ള മൊമന്റത്തിനു ലക്ഷ്യം വെക്കേണ്ടിയിരുന്ന ഏഴ് ഓവറുകള്‍ വെറും നാല്‍പത്തിയൊന്ന് റണ്‍ മാത്രമാണ് തന്നത്. ഒപ്പം ഒരു വിക്കറ്റും നഷ്ടമായി. ഇതാണ് സെമിയില്‍ ഇന്ത്യക്ക് നഷ്ടമായ ഏറ്റവും കോസ്റ്റലി സ്പെഷ്യല്‍.
ബൗളിംഗ് പരാജയം
അഡലൈഡ് ഓവലില്‍ ഈ കാലാവസ്ഥയില്‍ ടോസ് നേടുന്ന ആരും ചെയ്യുന്നതേ ഇംഗ്ലണ്ട് ചെയ്തുള്ളു. ടോസ് കിട്ടിയതുകൊണ്ട് മാത്രമെന്ന് പറയാന്‍ ആവില്ലെങ്കിലും പവര്‍ പ്‌ളേ ഓവറുകളില്‍ ഇന്ത്യയെ വരിഞ്ഞുകെട്ടാന്‍ പതിവ് പോലെ അവര്‍ക്കും കഴിഞ്ഞു. തുടര്‍ന്ന് സുര്യ സ്പെഷ്യല്‍, കോലി സ്പെഷ്യല്‍ ഒന്നും ഉണ്ടായില്ലെങ്കിലും നൂറ്റിതൊണ്ണൂറ് സ്ട്രൈക് റേറ്റില്‍ ഹാര്‍ദിക്ക് അഞ്ച് സിക്‌സ് ഉള്‍പ്പെടെ മുപ്പത്തിമൂന്ന് പന്തില്‍ നേടിയ അറുപത്തിമൂന്ന് റണ്‍ ആണ് ഇന്ത്യയെ പതിനെട്ടാം ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ നൂറ്റി മുപ്പത്തിയാറ് എന്ന നിലയില്‍ നിന്നും മാന്യമായ ഒരു സ്‌കോറില്‍ എത്തിച്ചത്.
പ്രതീക്ഷിച്ചതുപോലെ മഴ എത്താത്തതുകൊണ്ട് വെയിലേറ്റ് ഉണങ്ങുന്ന പിച്ചില്‍ ബാറ്റിങ്ങ് കൂടുതല്‍ ആയാസരഹിതമാവും എന്നത് പ്രെഡിക്റ്റബിള്‍ ആയിരുന്നു. എന്നാല്‍ എപ്പോ വേണമെങ്കിലും മഴ പെയ്യാം എന്നത് കണക്കിലെടുക്കുമ്പോള്‍ ഇംഗ്ലണ്ടിന്റെ തന്ത്രം സിംപിള്‍ ആയിരുന്നു. ബംഗ്ലാദേശ് ഇന്ത്യയ്ക്ക് എതിരെ പ്രയോഗിച്ച അതെ തന്ത്രം, പവര്‍ പ്ലെയില്‍ പരമാവധി റണ്‍ നേടാന്‍ ശ്രമിക്കുക എന്നത്. ബട്‌ലര്‍ ഹെയില്‍സ് ജോഡി ഇത്തരം ഒരു തന്ത്രത്തെ നടപ്പിലാക്കാന്‍ സ്വാഭാവിക ശേഷിയുള്ളവര്‍ ആണെന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അപ്പോള്‍ അതിനെതിരെ ഇന്ത്യക്ക് പ്രതീക്ഷിക്കാനുള്ളത് ഒരു സ്പെഷ്യല്‍ മൊമന്റ് ആയിരുന്നു. ഒരു ഉജ്വല റണ്‍ ഔട്ട്, ഒരു മാജിക് ബോള്‍, ഒരു ഹിറ്റ് വിക്കറ്റ് ... ഒന്നും ഉണ്ടായില്ല.
തുടക്കത്തില്‍ ഉണ്ടാകേണ്ടിയിരുന്നത് ഉണ്ടായില്ലെങ്കില്‍ ബാറ്റിംഗിന് അനുകൂലമാകുന്ന പിച്ചും കുറഞ്ഞുവരുന്ന സ്‌കോര്‍ബോര്‍ഡ് പ്രഷറും വിക്കറ്റ് വീഴ്ച ബൗളിംഗ് ടിമിന്റെ പ്രതീക്ഷ മാത്രമാക്കി മാറ്റും. പാകിസ്ഥാന്‍ ന്യുസിലന്‍ഡിനെതിരെ കളിച്ചപ്പോള്‍ സംഭവിച്ചതും ഇത് തന്നെ. അവരുടെ ഒരു വിക്കറ്റ് എങ്കിലും എടുക്കണം എന്നായി ചുരുങ്ങിയ ആഗ്രഹം ഭാഗ്യത്തിന് മൂന്നായി ഭവിച്ചു. പക്ഷേ കളി സമ്പൂര്‍ണ്ണമായി തോറ്റു. എന്നാല്‍ ഈ ഒരൊറ്റ കളി വച്ച് ന്യുസിലാന്‍ഡ് ടീമിന്റെ ബൗളര്‍മാരെ അവര്‍ പണി മതിയാക്കിച്ച് കന്നുപൂട്ടിക്കാന്‍ വിടുമോ? അവരുടെ കാര്യം അറിയില്ല. നമ്മുടെ ക്രിക്കറ്റ് ആരാധരുടെ കയ്യില്‍ അവരുടെ ഭാവി തീരുമാനിക്കാനുള്ള അധികാരം ഉണ്ടായിരുന്നെങ്കില്‍ അത് പക്ഷേ ഉറപ്പായി നടന്നേനെ. ചുരുങ്ങിയത് രോഹിത്, രാഹുല്‍, അക്ഷര്‍, അശ്വിന്‍, പന്ത് , ഷമി ഒക്കെയും പിന്നെ ക്രിക്കറ്റ് മൈതാനം കാണില്ല.
എട്ടാം ടി ട്വന്റി ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ട് ഇന്ത്യയെ കളിയുടെ എല്ലാ മേഖലകളിലും ആധിപത്യം നേടിക്കൊണ്ട് തീര്‍ത്തും പരാജയപ്പെടുത്തി. ആ വസ്തുതയെ അംഗീകരിച്ചും ഇംഗ്ലണ്ട് ടീമിനെ ഹൃദയം തുറന്ന് അഭിനന്ദിച്ചുകൊണ്ടും ഇന്ത്യന്‍ ഫാന്‍സിന്റെ ഓര്‍മ്മയ്ക്ക് വേണ്ടി മാത്രമായി കുറച്ച് സ്ഥിതിവിവര കണക്ക് കൂടി ചേര്‍ക്കട്ടെ.
കപ്പ് നേട്ടവും വിജയ ശതമാനവും
ടി 20 ലോകകപ്പില്‍ ഏറ്റവും അധികം മത്സരങ്ങള്‍ കളിച്ച ശ്രീലങ്കയ്ക്ക് തന്നെയാണ് ഏറ്റവും മികച്ച വിന്‍ പേഴ്‌സന്റേജ് . മൊത്തം 43 മത്സരങ്ങള്‍ കളിക്കുകയും അതില്‍ ഇരുപത്തിയേഴിലും ജയിക്കുകയും അതിനിടെ മൂന്ന് തവണ ഫൈനലില്‍ എത്തുകയും ചെയ്ത ലങ്കയുടെ വിജയ ശതമാനം 63. 95 ആണ്. അവരെക്കാള്‍ അഞ്ച് മത്സരം കുറച്ച് മാത്രം കളിച്ചിട്ടുള്ള ഇന്ത്യയാവട്ടെ 38 മത്സരങ്ങളില്‍ നിന്നും 23 വിജയവും 13 പരാജയവുമായി തൊട്ട് പിന്നില്‍ ഉണ്ട്. 63 . 51 ആണ് രണ്ടുതവണ ഫൈനലില്‍ എത്തിയ ഇന്ത്യയുടെ വിജയശതമാനം. ലങ്ക ഇക്കുറി സെമി കണ്ടില്ല. ഇന്ത്യ സെമിയില്‍ തോറ്റു.

ഇത്തവണത്തേത് കൂടി കൂട്ടിയാല്‍ ലങ്കയ്ക്ക് ശേഷം മൂന്ന് തവണ ഫൈനലില്‍ എത്തിയ ടീമാണ് പാകിസ്ഥാന്‍. അവര്‍ ആകെ കളിച്ച 40 മത്സരങ്ങളില്‍ 24 ലും ജയിച്ച് 61 ശതമാനം വിജയവുമായി ആണ് മൂന്നാം അങ്കത്തിന് ഇറങ്ങുന്നത്. ഇന്ത്യ സെമി ജയിച്ചിരുന്നുവെങ്കില്‍ അവരുടെയും മൂന്നാമത്തെ ഫൈനല്‍ ആവുമായിരുന്നു ഇത്. ഇംഗ്ലണ്ടിനോ? അവര്‍ക്കും ഇത് മൂന്നാമങ്കം തന്നെ. എന്നാല്‍ അവരുടെ റെക്കോഡോ? ഇംഗ്ലണ്ട് ആകെ കളിച്ച 38 ല്‍ 19 കളി ജയിക്കുകയും 18 എണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തു. ശരാശരി 51 .35 . എന്നാല്‍ രണ്ടുതവണ ഫൈനലില്‍ എത്തുകയും ഒരുതവണ കപ്പെടുക്കുകയും ചെയ്തു. അവരെക്കാള്‍ വളരെ മെച്ചം ശരാശരിയില്‍ (62 .85 ) കളിച്ച 35ല്‍ 22 ഉം ജയിച്ച സൗത്ത് ആഫ്രിക്കയ്ക്കാവട്ടെ ഒരിക്കല്‍ പോലും ഫൈനലില്‍ എത്താനായില്ല. ഇക്കുറി അവര്‍ അവസാന രണ്ട് വരെ ഗ്രുപ്പിള്‍ ഒന്നാം സ്ഥാനത്ത് നിന്നിട്ട് അവസാന മത്സരത്തില്‍ നെതര്‍ലണ്ടിനോട് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങി സെമി കാണാതെ പുറത്താവുകയായിരുന്നു.

ഇനി, ടി 20 ലോകകപ്പിന്റെ നാളിതുവരെയുള്ള ചരിത്രത്തില്‍ രണ്ട് തവണ കപ്പ് നേടിയ ആയ വെസ്റ്റ് ഇന്‍ഡിസോ? കളിച്ച 36 കളിയില്‍ പകുതി, 18 വിജയം മാത്രം.തോല്‍വിയുടെ എണ്ണത്തില്‍ ടെസ്റ്റ് കളിക്കുന്ന റ്റീമുകളില്‍ 25 പരാജയങ്ങളുമായി ബംഗ്ലാദേശ് , 18 തോല്‍വിയുമായി ഇംഗ്ലണ്ട് എന്നീ റ്റീമുകള്‍ മാത്രമാണ് അവരുടെ 16 എന്ന സംഖ്യയ്ക്കും മുമ്പില്‍ ഉള്ളത്.എന്നിട്ടും വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടും രണ്ടുതവണ ഫൈനലില്‍ എത്തി. രണ്ടുതവണയും വിന്‍ഡീസ് കപ്പ് എടുത്തു . ഇംഗ്ലണ്ട് ഒരിക്കലും.
ഹെഡ് ടു ഹെഡ്
രണ്ടായിരത്തി ഏഴ് മുതല്‍ ഇരുപത്തിരണ്ട് വരെയുള്ള പതിനഞ്ച് കൊല്ലത്തിനിടയില്‍ നടക്കുന്ന എട്ടാമത് ലോക ടി 20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ആണ് ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്താവുന്നത്. എന്നാല്‍ ഈ കാലയളവിനിടയില്‍ ഈ രണ്ട് ടീമുകള്‍ തമ്മിള്‍ മുമ്പ് ഏറ്റുമുട്ടിയത് ആകെ മൂന്ന് തവണ മാത്രമാണ്. യുവരാജ് ബ്രോഡിനെതിരെ ഒരോവറില്‍ ആറ് സിക്‌സര്‍ പറത്തിയ ആദ്യലോകകപ്പ് മത്സരത്തില്‍ ഇന്ത്യ ജയിച്ചു. രണ്ടാമത്തെ ഏറ്റുമുട്ടലില്‍ റയാന്‍ സൈഡ്ബോട്ടം എന്ന കൈയ്യന്‍ ബൗളറിന്റെ പ്രകടനത്തില്‍ മൂന്ന് റണ്ണിന് ഇന്ത്യ തോറ്റു . മൂന്നാമത്തെ ഏറ്റ് മുട്ടലില്‍ വലിയ മാര്‍ജിനില്‍ ഇന്ത്യ പിന്നെയും ജയിച്ചു. ഇക്കുറി ഇംഗ്ലണ്ടും.
ഈ പതിനഞ്ച് കൊല്ലത്തിനിടയില്‍ ആകെ 22 മത്സരങ്ങളെ ഇരു ടീമുകളും തമ്മില്‍ കളിച്ചിട്ടുള്ളു. ഇതില്‍ പന്ത്രണ്ടില്‍ വിജയം ഇന്ത്യയ്ക്ക്. അവസാന അഞ്ച് മത്സരങ്ങളില്‍ നാലിലും വിജയം ഇന്ത്യയ്ക്ക് ഒപ്പമായിരുന്നു. അതില്‍ രണ്ടെണ്ണം ലണ്ടനില്‍ വച്ചും.രണ്ടായിരത്തി ഇരുപത്തിയൊന്നിലും രണ്ടിലുമായി നടന്ന ഈ അഞ്ച് കളികളില്‍ കളിച്ചത് ഏതാണ്ട് ഇതേ താരങ്ങള്‍ തന്നെയാണ്. എന്നുവച്ചാല്‍ ഈ പറഞ്ഞ രോഹിതും രാഹുലും അവരെ തിരഞ്ഞെടുത്ത ബോഡും ഭരണസംവിധാനവും ഒക്കെ തന്നെ.
അക്ഷര്‍ പട്ടേലിന് ക്രിക്കറ്റ് കളിക്കാന്‍ അറിയില്ല, കെ എല്‍ രാഹുലിന് വൈറ്റ് ബോള്‍ ക്രിക്കറ്റ് എന്തെന്ന് അറിയില്ല, അശ്വിനും രോഹിതും വിരമിക്കേണ്ട കാലമായി , ഭുവിയെ കൊണ്ട് പന്ത് തൊടിക്കരുത് എന്നൊക്കെ പറയുന്ന ആരാധകര്‍ തന്നെ ആയിരുന്നു കുറച്ച് കാലം മുമ്പ് കോലിയുടെ രക്തം വീഴണം എന്ന് പറഞ്ഞതും. എന്നാല്‍ ഇന്നിപ്പോ കോലി വീണ്ടും ദേശീയ ഹീറോ ആയി. അതുപോലെ ആരാധകര്‍ ക്രിക്കറ്റ് കളിക്കാന്‍ അറിയാവുന്നവന്‍ എന്ന നിലയില്‍ ടീമില്‍ കളിക്കാന്‍ അനുമതി അരുളുന്ന സൂര്യകുമാറും. എന്നാല്‍ ഇതേ യാദവിന്റെ വീട് ഇവര്‍ തന്നെ തകര്‍ക്കുന്ന ദിവസം എന്നാണോ ?
കളിക്കാരും ക്രിക്കറ്റ് ബോഡും ഒക്കെ പുരസ്‌കാര വേദികളില്‍ നിന്നുകൊണ്ട് നിങ്ങള്‍ ഇല്ലാതെ ഞങ്ങള്‍ ഇല്ല എന്നൊക്കെ പറഞ്ഞ് ഫാന്‍സിനെ സുഖിപ്പിക്കും എന്നല്ലാതെ അവര്‍ പറയുന്നത് മുഖവിലയ്ക്ക് എടുക്കാറേയില്ല എന്നത് ഭാഗ്യം.
ഇല്ലെങ്കില്‍...
എഴുത്തുകാരന്‍
ഫേവര്‍ ഫ്രാന്‍സിസ്
Mar 04, 2023
3 Minutes Read
അനു പാപ്പച്ചൻ
Dec 31, 2022
5 Minutes Read
ശിൽപ നിരവിൽപ്പുഴ
Dec 31, 2022
3 Minutes Read
വിശാഖ് ശങ്കര്‍
Dec 02, 2022
5 Minutes Read
റിദാ നാസര്‍
Nov 17, 2022
4 minutes read
റിദാ നാസര്‍
Nov 14, 2022
10 Minutes Read