മാലിന്യ സംസ്​കരണത്തെക്കുറിച്ച്​ പങ്കാളികൾ തമ്മിൽ സംസാരിക്കുന്ന എത്ര വീടുണ്ട്​?

മാലിന്യം പ്രകൃതിക്കിണങ്ങുംവിധം എങ്ങനെ ഉത്പാദിപ്പിക്കാനും സംസ്‌കരിക്കാനും കഴിയുമെന്നതിനെക്കുറിച്ച്​ നമ്മുടെ എത്ര വീടുകളിൽ പങ്കാളികൾ തമ്മിൽ സംസാരിക്കുകയും അതിനിണങ്ങുന്ന വിധം അർപ്പണ ബോധത്തോടുകൂടി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്? അങ്ങനെ സംസാരിക്കേണ്ടതിന്റെയും അത്തരം പ്രശ്‌നങ്ങളെക്കുറിച്ചും ലിംഗഭേദമന്യേ അറിവുനേടി പ്രവർത്തിക്കേണ്ടതിന്റെയും അനിവാര്യത കൂടിയാണ് ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനം നൽകുന്ന ചിന്താവിഷയം.

ഗോള പരിസ്ഥിതി പ്രശ്‌നങ്ങളിൽ സ്ത്രീകൾ എടുക്കുന്ന നേതൃത്വത്തെ ആദരിയ്ക്കാനും, പരിസ്ഥിതി പ്രശ്‌നങ്ങൾ സ്ത്രീകളെ എങ്ങനെ കൂടുതലായി ബാധിക്കുന്നു എന്ന് ബോധവത്കരിക്കാനും കൂടിയാണ് ഈ വർഷത്തെ അന്താരാഷ്ട്ര വനിതാദിനത്തിൽ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചിരിയ്ക്കുന്നത്.

മനോഹരമായ ഒരു ചിന്താവിഷയമാണ് ഈ വർഷത്തേത്: "സുസ്ഥിര നാളെയ്ക്കായി ലിംഗ സമത്വം ഇന്ന് (Gender Equality Today for a Sustainable Tomorrow'). ഓരോ വാക്കുകളും ഇഴ കീറി ഉള്ളിലേക്കിറങ്ങിയാൽ ഉത്തരങ്ങളെക്കാൾ കൂടുതൽ ചോദ്യങ്ങൾ നമ്മുടെ മുൻപിൽ തുറന്നു വയ്ക്കാൻ കെല്പുള്ള ഒരു ചിന്താവിഷയം.

ഇന്ന് ലിംഗ സമത്വം കൊണ്ടുവന്നാൽ എങ്ങനെയാണ് നാളെ പരിസ്ഥിതി സുസ്ഥിരമാകുക? അല്ലെങ്കിൽ പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ എങ്ങനെയാണ് ലിംഗ സമത്വം കൊണ്ടുവരേണ്ടത്? ഒരു പാട് ചോദ്യങ്ങൾ എന്റെ മനസിലൂടെ കടന്നുപോയി.

ഖരമാലിന്യ പ്രശ്‌നത്തിലാണ് മനസ്സുടക്കിയത്. ഇന്നിന്റേയും, നാളെയുടെയും ഏറ്റവും വലിയ പരിസ്ഥിതി പ്രശ്‌നങ്ങളിലൊന്നാണ് മാലിന്യ സംസ്‌കരണം. നമ്മുടെ കരയും സമുദ്രങ്ങളും ഒരു പോലെ മലിനമാക്കപ്പെടുന്നു. ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യം സമുദ്രത്തിലേക്കെത്തിയ്ക്കുന്ന ലോകത്തിലെ തന്നെ മൂന്നു നദികൾ ഇന്ത്യയിലാണ്. മണ്ണും ജലവും വായുവും മലിനമാക്കുന്ന മൂവായിരത്തിനു മുകളിൽ പൈതൃക മാലിന്യക്കൂനകൾ (Legacy Waste Dump) ഉണ്ട് നമുക്ക്. ആകെ 36 ശതമാനം മാലിന്യം മാത്രമാണ് ഇന്ത്യയിൽ കൈകാര്യം ചെയ്യപ്പെടുന്നുള്ളൂ.

ലോകത്തിൽ തന്നെയും, ഇന്ത്യയിൽ പലയിടങ്ങളിലും മാലിന്യ സംസ്‌കരണത്തിന്റെ ഒരു വലിയ കണ്ണിയാണ് സ്ത്രീ (കേരളവും, പൂനെയും, അംബികാപൂരുമൊക്കെ അതിനുത്തമ ഉദാഹരണങ്ങളാണ്. ഇപ്പോൾ ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയും കൂടി ഈ കണ്ണിയുടെ ഭാഗമാണ്. ഉദാഹരണം ഒഡിഷ). വീടുകളിൽ നിന്ന് തരം തിരിച്ച മാലിന്യങ്ങൾ നൽകുന്നതും, അത് ശേഖരിച്ച്​ പ്രോസസ്സിംഗ് സൈറ്റുകളിൽ കൊണ്ടുവന്ന്​ ഒരിക്കൽ കൂടി വേർതിരിച്ച്​ റീ സൈക്ലിങ്ങിന് കൊടുക്കുകയും, കമ്പോസ്​റ്റുണ്ടാക്കുകയും ചെയ്​ത്​ സ്തുത്യർഹ സേവനമാണ് ഈ മേഖലയിലെ ഓരോ സ്ത്രീയും ചെയ്യുന്നത്.

Photo : Shutterstock

ഈയൊരവസരത്തിലാണ് നമ്മുടെ ചിന്താവിഷയത്തിലെ ആദ്യത്തെ ചോദ്യം ചോദിക്കേണ്ടത്- എങ്ങനെയാണ് മാലിന്യ സംസ്‌കരണ മേഖലയിൽ ലിംഗസമത്വം കൊണ്ടുവരേണ്ടത്? മാലിന്യ സംസ്‌കരണ മൂല്യശ്രേണിയിലെ (Waste management value chain) ഓരോ കണ്ണിയിലും പുരുഷനും സ്ത്രീയും, തേഡ് ജെൻഡറും ഒരേ പോലെ പങ്കാളികളായാൽ മതിയോ? അതോ സാരഥ്യത്തിൽ ഉണ്ടായാൽ മതി​യോ? എല്ലാ ജെൻഡറും ഉണ്ടായാൽ മതിയോ? ഇനി ഇതൊക്കെ ചെയ്താൽ തന്നെ സുസ്ഥിര നാളെയ്ക്കായുള്ള ലിംഗസമത്വം വരുമോ?
ഇല്ല എന്നാണ് എന്റെ അഭിപ്രായം. ഓരോ കണ്ണിയിലും പുരുഷനും സ്ത്രീയും തേർഡ് ജെൻഡറും ഒരു പോലെ ജോലി ചെയ്യുന്നതിൽ തെറ്റില്ല. അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്. പിന്നെവിടെയാണ് പ്രശ്‌നം? പ്രശ്‌നം പരിസ്ഥിതിയെ സംബന്ധിച്ച്​ അതൊരു ഉപായപ്പണി മാത്രമേ ആകുന്നുള്ളൂ എന്നതാണ്.

അങ്ങനെയെങ്കിൽ പിന്നെ എന്തായിരിക്കണം മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട്​ സുസ്ഥിര നാളെയ്ക്കായുള്ള ലിംഗ സമത്വം? അത് ലിംഗഭേദമന്യ മാലിന്യത്തിന്റെ ഉത്തരവാദിത്വം എടുക്കാൻ കഴിയുകയും പരിസ്ഥിതിയെ സംരക്ഷിക്കാൻ കഴിയുകയും ചെയ്യുക എന്നതാണ്. മാലിന്യത്തിന്റെ ഉത്തരവാദിത്വം എന്ന് പറയുമ്പോൾ അത് കേവലം മാലിന്യം ഉല്പാദിപ്പിക്കപ്പെട്ടശേഷം മാത്രമുള്ള ഉത്തരവാദിത്വമല്ല. മാലിന്യം ഉൽപ്പാദിപ്പിക്കാതിരിക്കാനും കൂടിയുള്ള ഉത്തരവാദിത്വമാണ്. വീടിനകത്തും പുറത്തും പരിസ്ഥിതിക്ക്​ അപകടകരമായ വിധത്തിലുള്ള ഉപഭോഗം കുറയ്ക്കുന്നതും, പുനരുപയോഗത്തിനും, പുനചംക്രമണത്തിനു തയ്യാറാകുന്നതും, ചപ്പുചവറുകൾ തോന്നിയ ഇടങ്ങളിലൊക്കെ വലിച്ചെറിയാതിരിക്കുന്നതും ഒക്കെ ആ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്.

മാലിന്യം പ്രകൃതിക്കിണങ്ങുംവിധം എങ്ങനെ ഉത്പാദിപ്പിക്കാനും സംസ്‌കരിക്കാനും കഴിയുമെന്നതിനെക്കുറിച്ച്​ നമ്മുടെ എത്ര വീടുകളിൽ പങ്കാളികൾ തമ്മിൽ സംസാരിക്കുകയും അതിനിണങ്ങുന്ന വിധം അർപ്പണ ബോധത്തോടുകൂടി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്? അങ്ങനെ സംസാരിക്കേണ്ടതിന്റെയും അത്തരം പ്രശ്‌നങ്ങളെക്കുറിച്ചും ലിംഗഭേദമന്യേ അറിവുനേടി പ്രവർത്തിക്കേണ്ടതിന്റെയും അനിവാര്യത കൂടിയാണ് ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനം നൽകുന്ന ചിന്താവിഷയം. സുസ്ഥിര നാളെയ്ക്കായുള്ള ഇന്നിന്റെ ലിംഗ സമത്വം തുടങ്ങേണ്ടത് ഇവിടെ നിന്നാണ്, ലിംഗഭേദമന്യേ ഓരോ മനുഷ്യനും പരിസ്ഥിതിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിലൂടെ.

ലിംഗഭേദമന്യേ മാലിന്യത്തെക്കുറിച്ചു ഓരോ കുടുംബവും ചിന്തിക്കുന്നിടത്തും പ്രവർത്തിക്കുന്നിടത്തുമാണ് ഖരമാലിന്യ സമസ്‌കരണ മേഖലയിലെങ്കിലും ലിംഗസത്വം സുസ്ഥിര നാളേക്കായി കൊണ്ടുവരാൻ കഴിയൂ. അതിനു വേണ്ടിയാകട്ടെ ഇനി മുതലങ്ങോട്ട് ഓരോരുത്തരുടെയും ശ്രമം. ഒരു ദിവസത്തെ ആഘോഷമല്ല നമുക്ക് വേണ്ടത്, ഒരായുഷ്‌കാലത്തിന്റെ പ്രതിജ്ഞാബദ്ധതയാണ്!

Comments