ഇത് സ്ത്രീ സംവിധായകരെ പ്രോത്സാഹിപ്പിക്കലല്ല, അപമാനിക്കൽ: സംവിധായക ഐ.ജി. മിനി

2019 - ൽ വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കാനായി ഇടതുപക്ഷ സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് 'വനിതാ സംവിധായകരുടെ സിനിമ'. പദ്ധതി നടത്തിപ്പിന് സർക്കാർ ചുമതലപ്പെടുത്തിയത് കെ.എസ്​.എഫ്.ഡി.സിയെയാണ്. ഇതിനായി 62 തിരക്കഥകളിൽ നിന്ന് ​തിരഞ്ഞെടുക്കപ്പെട്ട രണ്ടെണ്ണത്തിൽ ഒന്നാണ് 'ഡിവോഴ്‌സ്'. മൂന്നുവർഷം കഴിഞ്ഞിട്ടും, സെൻസറിങ് അടക്കം പൂർത്തിയായിട്ടും, ഡിവോഴ്‌സ് എന്ന സിനിമ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. റിലീസ് വൈകുന്നതിന്റെ കാരണം വ്യക്തമാക്കാൻ പോലും കെ.എസ്​.എഫ്.ഡി.സി തയാറായിട്ടില്ല എന്നു തുറന്നുപറയുന്നു ചിത്രത്തിന്റെ സംവിധായക ഐ.ജി. മിനി.

കേരള സംസ്ഥാന ഫിലിം ഡെവലപ്‌മെൻറ്​ കോർപ്പറേഷന്റെ (KSFDC) "വനിതാ സംവിധായകരുടെ സിനിമ' പദ്ധതി പ്രകാരം ചിത്രീകരണം പൂർത്തിയാക്കിയ "ഡിവോഴ്സ്'എന്ന സിനിമയുടെ റിലീസ് വൈകുന്നതിൽ പ്രതിഷേധവുമായി സംവിധായിക ഐ.ജി. മിനി. മൂന്നുവർഷം കഴിഞ്ഞിട്ടും, സെൻസറിങ് അടക്കം പൂർത്തിയായിട്ടും, തന്റെ സിനിമ റിലീസ് ചെയ്യാൻ താമസിക്കുന്നതിന്റെ കാരണം പോലും വ്യക്തമാക്കാൻ കെ.എസ്​.എഫ്.ഡി.സി തയാറായിട്ടില്ലെന്നും ചിത്രം തടയപ്പെടുമോ എന്ന ഭയത്താലാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും മിനി പറയുന്നു.

ഒരേ പദ്ധതിയുടെ കീഴിൽ കെ.എസ്​.എഫ്.ഡി. സി നിർമിച്ച സിനിമകളാണ് "നിഷിദ്ധോയും' "ഡിവോഴ്‌സും'. നിഷിദ്ധോ റിലീസ് ചെയ്​തെങ്കിലും ഡിവോഴ്സ് ഇനിയും പുറത്തിറങ്ങിയിട്ടില്ല. ഐ.ജി. മിനി ട്രൂകോപ്പിയോട് സംസാരിക്കുന്നു -

വ്യക്തമായ മറുപടി ഇല്ലാത്തതെന്തു കൊണ്ട്?

‘‘പല തവണകളായി റിലീസ് തിയതി അറിയിക്കുകയും, തിയതി അടുക്കുമ്പോൾ എന്തെങ്കിലും കാരണം പറഞ്ഞ് റിലീസ് മാറ്റി വയ്ക്കുകയുമാണ്. ഒടുവിൽ ഈ സെപ്തംമ്പറിൽ റിലീസ് ചെയ്യാം എന്ന് കെ.എസ്​.എഫ്.ഡി. സി അറിയിച്ചു, മറ്റു ജോലികൾ ഏറ്റെടുക്കരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തു. എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയശേഷം ഡിവോഴ്‌സ് അല്ല നിഷിദ്ധോ ആണ് റിലീസ് ചെയ്യുന്നതെന്ന് കെ.എസ്​.എഫ്.ഡി. സിയിൽ നിന്ന് അറിയിപ്പുണ്ടായി. കാരണം തിരക്കിയപ്പോൾ ചെയർമാനോട് അന്വേഷിക്കാൻ നിർദ്ദേശിച്ചു.

ഐ.ജി. മിനി

ചെയർമാൻ ഷാജി എൻ. കരുണിന് ഇ- മെയിൽ സന്ദേശങ്ങൾ അയച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല. ഇതേതുടർന്ന് നവംമ്പർ ഒൻപതിന് അദ്ദേഹത്തെ നേരിട്ടു കണ്ടു. നിഷിദ്ധോ ആണ് കെ.എസ്​.എഫ്.ഡി. സി നിർമിച്ച ആദ്യ സിനിമയെന്നും, അതിനോടുള്ള തീയറ്റർ പ്രതികരണമറിഞ്ഞ ശേഷം ഡിവോഴ്‌സിന്റെ റിലീസ് തീരുമാനിക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞത്​. മാത്രമല്ല, സിനിമ ചിത്രീകരിക്കാൻ മാത്രമേ സർക്കാർ പറഞ്ഞിട്ടുള്ളൂ, റിലീസ് ചെയ്യാൻ പറഞ്ഞിട്ടില്ലെന്നും ധാർഷ്ട്യത്തോടെയാണ് ചെയർമാൻ മറുപടി നൽകിയത്’’- മിനി ട്രൂ കോപ്പിയോട്​ പറഞ്ഞു.

ട്രെയിലർ കണ്ടപ്പോൾ വിഷമം തോന്നി

‘‘2019 - ൽ വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കാനായി ഇടതുപക്ഷ സർക്കാർ ആവിഷ്‌കരിച്ച പദ്ധതി പ്രകാരം 62 തിരക്കഥകളിൽ നിന്ന്​തിരഞ്ഞെടുക്കപ്പെട്ട രണ്ടെണ്ണത്തിൽ ഒന്നാണ് "ഡിവോഴ്‌സ്' . പദ്ധതി നടത്തിപ്പിന് സർക്കാർ ചുമതലപ്പെടുത്തിയത് കെ.എസ്​.എഫ്.ഡി. സിയെയാണ്. ഒന്നരകോടി രൂപയാണ് സർക്കാർ നൽകുന്നത്. ഇതിൽ 25 ലക്ഷം പ്രമോഷന് വേണ്ടി മാത്രം മാറ്റി വെയ്ക്കപ്പെട്ടതാണ്. റിലീസ് പല തവണ വൈകിപ്പിക്കുമ്പോഴും കെ.എസ്​.എഫ്.ഡി. സിയിൽ നിന്ന് ലഭിക്കുന്ന പ്രതികരണം, ‘ചെയർമാൻ പറയുന്നതാണ് ഞങ്ങൾ ചെയ്യുന്നത്’ എന്നാണ്. പ്രാരംഭ ചർച്ചകൾക്കു ശേഷം കൊറോണ സമയത്ത് ഇടവേളയുണ്ടായി. മാർച്ചിൽ, ഒരാഴ്ചക്കുള്ളിൽ സിനിമ ചെയ്തില്ലെങ്കിൽ ഫണ്ട് ലാപ്‌സ് ആകുമെന്നും, കൊറോണ ആയതിനാൽ എക്സ്റ്റീരിയർ ഷോട്‌സ് കുറക്കണമെന്നും, 60% ചിത്രാഞ്ജലിയിൽ തന്നെ ഷൂട്ട് ചെയ്യണമെന്നും കെ.എസ്.എഫ്.ഡി. സി ചെയർമാൻ ഷാജി എൻ. കരുൺ നിർദ്ദേശിച്ചു. ഈ മാനദണ്ഡങ്ങളെല്ലാം ഉറപ്പാക്കി ഒരുപാട് കാര്യങ്ങളിൽ വിട്ടു വീഴ്ച്ച ചെയ്താണ് ചിത്രീകരണം പൂർത്തിയാക്കിയത്.’’

‘‘ആദ്യം മുതൽക്കെ സാമ്പത്തിക കാര്യങ്ങളിൽ പ്രശ്‌നങ്ങളുണ്ടായ സമയത്ത് കെ.എസ്​.എഫ്.ഡി.സിയുമായി ബന്ധപ്പെട്ടിരുന്നു. അന്നൊക്കെ അയഞ്ഞ മട്ടിലാണ് അവർ സംസാരിച്ചത്. റിലീസ് ഉടനെ ഉണ്ടാവുമെന്നും, പ്രമോഷന് നിങ്ങൾ തന്നെ വേണമെന്നും പറഞ്ഞതുകൊണ്ട് പല ജോലികളും ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. സാമ്പത്തികമായി പ്രതിസന്ധിയിലായപ്പോൾ പല തവണകളിലായി അവരെ സമീപിച്ചതിന് ശേഷമാണ് പണം ലഭിച്ചത്. ഇനിയും പണം ലഭിക്കാനുണ്ട്. പ്രമോഷൻ കാര്യങ്ങളെ കുറിച്ച് തിരക്കുമ്പോൾ പ്രഗത്ഭരായവർ നയിക്കുന്ന ഒരു സംഘം തന്നെ കെ.എസ്​.എഫ്.ഡി.സിക്കുണ്ട് എന്നാണ് പറഞ്ഞത്. എന്നാൽ ഡിവോഴ്‌സ് സിനിമയുടെ ട്രെയിലർ ഒരുക്കിയത് കണ്ടപ്പോൾ വിഷമമാണുണ്ടായത്. ഇവരുടെ പ്രമോഷൻ രീതി കാലഹരണപ്പെട്ടതാണ് എന്നാണ് തോന്നിയിട്ടുള്ളത്.’’- മിനി പറഞ്ഞു.

റിലീസിങിന് അവാർഡ് ഒരു ഘടകമാണോ?

‘‘പദ്ധതിയിലൊന്നും അവാർഡ് റിലീസ് നീട്ടാനുള്ള കാരണമായി പറയുന്നില്ല. പിന്നെ എന്തിനാണ് റിലീസ് നീട്ടുന്നത് എന്ന് മനസിലാകുന്നില്ല. നിഷിദ്ധോ അംഗീകരിക്കപ്പെടുന്നതിൽ ഏറെ സന്തോഷമുണ്ട്. എന്നാൽ ഈ ചിത്രത്തിനുപോലും വേണ്ടത്ര പ്രമോഷൻ ലഭിച്ചിട്ടുണ്ടെന്ന് തോന്നിയിട്ടില്ല. പക്ഷേ റിലീസ് വൈകിപ്പിക്കുന്നതിന്റെ വ്യക്തമായ കാരണം അവർ നൽകുന്നില്ല. ഒരിക്കൽ റിലീസ് വൈകിപ്പിച്ച സാഹചര്യത്തിൽ അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനോട് ഈ കാര്യം സൂചിപ്പിച്ചു. അദ്ദേഹം ഉടനെ കെ.എസ്​.എഫ്.ഡി. സി ചെയർമാനെ വിളിച്ച് സംസാരിക്കുകയും, കാലതാമസം ഉണ്ടാക്കാതെ റിലീസ് ചെയ്യാനും ആവശ്യപ്പെട്ടു. പക്ഷേ ഇനിയും സിനിമ റിലീസ് ആയിട്ടില്ല. ഏറെ ബഹുമാനത്തോടെ നോക്കി കാണുന്ന സംവിധായകനാണ് ഷാജി എൻ കരുൺ, എന്നാൽ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായ സമീപനങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. സിനിമയുടെ പ്രിവ്യൂ സമയത്ത് സംസാരിക്കാൻ പോലും അനുവദിച്ചില്ല. പ്രശ്‌നങ്ങൾ അവതരിപ്പിക്കുമ്പോൾ ശബ്ദം താഴ്ത്തി സംസാരിക്കാനാണ് അദ്ദേഹം നിർദ്ദേശിച്ചത്. ഇത് കെ.എസ്​.എഫ്.ഡി. സി ചെയർമാൻ നൽകുന്ന ഔദാര്യമായി പോലും തോന്നിപ്പിക്കുന്ന രീതിയിലുള്ള സമീപനമാണ് ഉണ്ടായത്.’’

‘‘ഇനിയും ഞാൻ മൗനയായിരുന്നാൽ അപകടമാണ് എന്നതു കൊണ്ടാണ് ശബ്ദമുയർത്താൻ തീരുമാനിച്ചത്. സ്ത്രീ സംവിധായകരെ പ്രോത്സാഹിപ്പിക്കാനല്ല, അവരെ അപമാനിക്കാനും കഴിയുന്നതും പദ്ധതിയെ തകിടം മറിക്കാനുമാണ് കെഎസ്എഫ്ഡിസിയുടെ ഉദ്ദേശം. ഇതുവരെ പദ്ധതിക്ക് കീഴിൽ അനുകൂല്യം ലഭിച്ച എല്ലാവർക്കും ഇത്തരം സംഘർഷങ്ങൾ അനുഭവിക്കേണ്ടി വരുന്നുണ്ട്. പക്ഷേ സിനിമയോടുള്ള സ്നേഹം കൊണ്ട് മൗനം പാലിക്കുകയാണവർ.’’

നാല്​ സംവിധായികമാർക്കുമുള്ളത്​ നല്ല അനുഭവങ്ങളല്ല: സജിത മഠത്തിൽ

മിനി അനുഭവിച്ച സംഘർഷങ്ങൾ പരിഗണിക്കുമ്പോൾ മിനിക്കൊപ്പം നിൽക്കുകയാണെന്ന് സജിത മഠത്തിൽ പറഞ്ഞു; ‘‘ഡബ്ല്യു.സി.സി മുന്നോട്ട് വെച്ച ആവശ്യം പരിഗണനാപൂർവ്വമാണ് സർക്കാർ നടപ്പാക്കിയത്. എന്നാൽ എന്താണോ ഡബ്ല്യു.സി.സി മുന്നോട്ട് വെച്ച ആശയം, അതിന് വിപരീതമായാണ് സർക്കാർ ചുമതല നൽകിയ കെ.എസ്​.എഫ്.ഡി. സി പെരുമാറുന്നത്. കെ.എസ്​.എഫ്.ഡി. സി പറഞ്ഞ നിർദ്ദേശങ്ങൾ പിൻതുടർന്നാണ് മിനി മുന്നോട്ട് പോയത്. അതുകൊണ്ട് തന്നെ റിലീസ് വൈകിപ്പിക്കുന്നതിന്റെ കാരണം മിനിയെ അറിയിക്കുക ഉദ്യോഗസ്ഥരുടെ കടമയാണ്. ചോദ്യങ്ങൾ ചോദിക്കുമ്പോൾ അവരെ അപമാനിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ഈ പ്രോജക്ട് ഒരിക്കലും നിന്നു പോവരുത്. ഒരേ സമയത്ത് തന്നെ നിർമിച്ച സിനിമകളായി നിഷിദ്ധോയും, ഡിവോഴ്‌സും പരിഗണിക്കപ്പെടണം.

സജിത മഠത്തിൽ /photo: Instagram

അവാർഡ് ലഭിച്ചു എന്നത് റിലീസിങിന് ഒരു മാനദണ്ഡമാകുന്നില്ല. അതല്ലെങ്കിൽ കൃത്യമായ ആശയ വിനിമയം മിനിയുമായി നടത്തി റിലീസിങ് എന്തുകൊണ്ട് വൈകുന്നു എന്നതിന് വ്യക്തമായ ഉത്തരം അവർ നൽകണം. പദ്ധതി അംഗീകരിക്കപ്പെട്ടപ്പോഴുണ്ടായ സന്തോഷത്തേക്കാളേറെ, ഇപ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങൾ വേദനിപ്പിക്കുകയാണ്. നിലവിൽ നാല് സ്ത്രീകൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിട്ടുള്ളത്. അതിലാർക്കും തന്നെ നല്ല അനുഭങ്ങളല്ല ഉണ്ടായിട്ടുള്ളത്. ഈ സമീപനങ്ങളിൽ മാറ്റം വരണം.’’- സജിത മഠത്തിൽ ട്രൂകോപ്പിയോട്​ പറഞ്ഞു.

ആരോപണങ്ങളോട് പ്രതികരിക്കാൻ ഷാജി എൻ. കരുൺ തയ്യാറായില്ല. ട്രൂകോപ്പി അദ്ദേഹത്തിന്റെ പ്രതികരണത്തിന്​ ശ്രമിച്ചപ്പോൾ ഓഫീസുമായി ബന്ധപ്പെടുക എന്നാണ് മറുപടി ലഭിച്ചത്.

Comments