പ്രതീക്ഷയോടെ,
ചില ഇന്ത്യൻ സിനിമകളെക്കുറിച്ച്
പ്രതീക്ഷയോടെ, ചില ഇന്ത്യൻ സിനിമകളെക്കുറിച്ച്
ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യന്‍ സിനിമകളെക്കുറിച്ചുള്ള ചില പ്രതീക്ഷകള്‍. ആഖ്യാനത്തിലും പ്രമേയസ്വീകരണത്തിലും വലിയ മുന്നേറ്റങ്ങള്‍ നടത്തിയ ഈ ചിത്രങ്ങള്‍ തീര്‍ച്ചയായും മേളയുടെ സാര്‍ത്ഥകമായ ഫലങ്ങളായിരിക്കും.
8 Dec 2022, 10:04 AM
27-ാമത് ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യന്‍ സിനിമകളെക്കുറിച്ചുള്ള ചില പ്രതീക്ഷകള്‍ അവതരിപ്പിച്ച്, ഈ പരമ്പരയിലെ അവസാന കുറിപ്പ് എഴുതുകയാണ്. സംവിധായകരുടെ മുന്‍ സിനിമകളെയും ലോകത്തെ ചലച്ചിത്രമേളകളിലെ അവയുടെ പങ്കാളിത്തത്തിന്റെയും സിനിമകളെക്കുറിച്ചുള്ള നിരൂപകനിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ പ്രതീക്ഷകള്‍.
ഗോവയില്‍ പല ഇന്ത്യന്‍ പനോരമാ സിനിമകള്‍ക്കും കയറി ഏതാനും മിനുട്ടുകള്‍ക്കകം തിയേറ്റര്‍ വിട്ടുപുറത്തുപോകേണ്ടിവന്നിട്ടുണ്ട്. അത്രയും അമേച്വറായ, നിലവാരം കുറഞ്ഞ സിനിമകളായിരുന്നു ആ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. മത്സരവിഭാഗത്തില്‍ ഉള്‍പ്പെട്ട കാശ്മീര്‍ ഫയല്‍സ് പോലുള്ള, വര്‍ഗീയവിഷം ചീറ്റാനുള്ള യന്ത്രങ്ങളെ സിനിമയുടെ ലേബല്‍ ഒട്ടിച്ച് ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചതില്‍ രാജ്യത്തിനേറ്റ അപമാനം ഇപ്പോഴും അന്തരീക്ഷത്തിലുണ്ടല്ലോ. എന്നാല്‍, ഐ.എഫ്.എഫ്.കെയിലെ ഇന്ത്യന്‍ സിനിമകള്‍ പൊതുവില്‍ ഏറെ പ്രതീക്ഷ ഉണര്‍ത്തുന്നവയാണ്.
മത്സരവിഭാഗത്തില്‍ രണ്ടും സമകാലിക ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഏഴും സിനിമകളാണ് മലയാള സിനിമ കൂടാതെ മേളയിലുള്ളത്.
മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രണ്ടു സിനിമകളില്‍ ഒന്നാണ് ‘എ പ്ലേസ് ഓഫ് ഔര്‍ ഓണ്‍' (A Place of Our Own / Ek Jagah Apni /2022/Colour/90'/ Hindi, സംവിധാനം: Ektara Collective). സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, അവകാശം നിഷേധിക്കപ്പെട്ട വിഭാഗങ്ങളെക്കുറിച്ച് സിനിമകള്‍ നിര്‍മിക്കുന്ന, സ്വതന്ത്ര സഹകരണസ്ഥാപനമായ എക്താര കളക്ടീവിന്റെ രണ്ടാമത്തെ ഫീച്ചര്‍ സിനിമയാണ് ‘എ പ്ലേസ് ഓഫ് ഔര്‍ ഓണ്‍'. ഉടമ മുന്നറിയിപ്പില്ലാതെ താമസസ്ഥലത്തുനിന്ന് പുറത്താക്കിയപ്പോള്‍ മറ്റൊരു താമസസ്ഥലം കണ്ടെത്താനാകാതെ അലയുന്ന ട്രാന്‍സ് വനിതകളായ ലൈല, റോഷ്‌നി എന്നിവരുടെ കഥയാണിത്. ദിവസവും പലയിടങ്ങളില്‍നിന്നായി അവര്‍ നേരിടേണ്ടിവരുന്ന ഉപദ്രവങ്ങളെയും വിവേചനങ്ങളെയും സിനിമ എടുത്തുകാട്ടുന്നു. ലൈലയും റോഷ്നിയും പുതിയ വീട് കണ്ടെത്താനുള്ള ശ്രമത്തിലേര്‍പ്പെടുമ്പോള്‍, അവര്‍ക്ക് പിന്തുണ നല്‍കുന്ന സൗഹൃദങ്ങളും അതുപോലെതന്നെ അവരെ മാറ്റിനിര്‍ത്തിയ വിഷലിപ്തമായ ജോലിസ്ഥലങ്ങളും കരുതലില്ലാത്ത കുടുംബങ്ങളും സിനിമയില്‍ കടന്നുവരുന്നുണ്ട്.

ലിംഗഭേദം, ലൈംഗികത എന്നീ പ്രശ്നങ്ങള്‍ക്കൊപ്പം, ജാതി- വര്‍ഗ അടിസ്ഥാനത്തിലുള്ള അസമത്വങ്ങളും അനീതികളും ഈ വിവേചനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വീടിനായുള്ള അന്വേഷണം ലൈലയുടെയും റോഷ്നിയുടെയും സ്വത്വത്തിന്റെ രൂപകമായി മാറുന്നു. മുന്‍വിധികളുള്ള ഒരു ലോകത്ത് തങ്ങള്‍ക്കുള്ള ശരിയായ സ്ഥാനം ഉറപ്പിക്കാനും പിടിച്ചെടുക്കാനും ശ്രമിക്കുന്നവരുടെ പ്രതിനിധികളാണ് അവര്‍. ട്രാന്‍സ്ജെന്‍ഡര്‍ കമ്യൂണിറ്റിയെ സ്വന്തം കഥയുടെ ചുമതല ഏല്‍പ്പിച്ച്, സിനിമയെ ശാക്തീകരണത്തിന്റെ ഒരു ഉപകരണമാക്കി മാറ്റാന്‍ ‘എ പ്ലേസ് ഓഫ് ഔര്‍ ഓണ്‍' ശ്രമിക്കുന്നുണ്ട്.
ട്രാന്‍സ് വനിതകളായ മനീഷ സോണിയും മുസ്‌കാനും പ്രൊഫഷണലുകള്‍ അല്ലാത്ത അഭിനേതാക്കള്‍ക്കൊപ്പം ഈ സിനിമയില്‍ പ്രധാന വേഷം ചെയ്യുന്നു.
നമ്മുടെ ഹൃദയമെവിടെയാണോ അവിടമാണ് നമുടെ വീട് എന്നുറപ്പിച്ചുപറയുന്ന സിനിമയാണ് റോമി മെയ്‌റ്റെയുടെ ‘നമ്മുടെ വീട്' (Our Home / Eikhoigi Yum/ 2021/ Colour/ 88 Min/ Manipuri). നമ്മുടെ വീട്ടില്‍ നിന്ന് നാം പലായനം ചെയ്യുമ്പോള്‍, ഹൃദയം സ്വരച്ചേര്‍ച്ചയോടെ നമുക്കൊപ്പം ഇളകിവരാന്‍ കൂട്ടാക്കണമെന്നില്ല. മണിപ്പൂര്‍ താഴ്വരയിലെ ലോക്തക് തടാകത്തിനും അതിനെ ആശ്രയിച്ച് കഴിയുന്നവര്‍ക്കും ചുറ്റുമാണ് സിനിമ ഒഴുകുന്നത്. ഫുംഷാങ് എന്ന് വിളിക്കപ്പെടുന്ന ഒഴുകിനീങ്ങുന്ന ബയോമാസിന് മുകളില്‍ നിര്‍മ്മിച്ച കുടിലുകളില്‍ താമസിക്കുന്നവരുടെ ദൈനംദിന ജീവിതമാണ് സിനിമ ചിത്രീകരിക്കുന്നത്.

2006-ലെ ലോക്തക് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം മത്സ്യത്തൊഴിലാളികള്‍ക്ക് തടാകത്തില്‍ നിന്ന് കുടിയൊഴിയാന്‍ നോട്ടീസ് നല്‍കിയതോടെ, അവരുടെ ഉപജീവനമാര്‍ഗം ഇല്ലാതാവുന്നു. നിരവധി സംഭവങ്ങള്‍ക്കുശേഷം സിനിമയ്‌ക്കൊടുവില്‍ ലോക്തക് തടാകത്തിന്റെ മുഖം മാറുന്നതും നമുക്ക് മനസ്സിലാക്കാന്‍ കഴിയും. ഇതിലെ നായകന്‍ അനുഭവിക്കുന്ന വേദനകള്‍ മത്സ്യത്തൊഴിലാളികളുടെ പൊതുവായ കഷ്ടപ്പാടുകള്‍ തന്നെയാണ്. നിരവധി അന്താരാഷ്ട്രമേളകളിലേക്ക് തെരഞ്ഞെടുത്ത ചിത്രമാണിത്.
സമകാലിക ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ശ്രദ്ധേയ സിനിമയായ അതാനുഘോഷിന്റെ ശേഷ് പട (The Last Page) യെക്കുറിച്ച് ഈ കോളത്തില്‍ വിശദമായി എഴുതിയിരുന്നത് ഇവിടെ വായിക്കുമല്ലോ.
മലയാളിയായ ആനന്ദ് നാരായന്‍ മഹാദേവന്റെ ഹിന്ദി സിനിമ സ്റ്റോറി ടെല്ലര്‍ (The Storyteller/ 2022/ Colour/ 116 Min / Hindi) പ്രതീക്ഷയര്‍പ്പിക്കാവുന്ന സിനിമയാണ്. ഹിന്ദി / മറാത്തി ഭാഷകളില്‍ ദേശീയശ്രദ്ധ നേടിയ നിരവധി ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനും നടനുമായ അദ്ദേഹത്തിന്റെ ഈ ചിത്രം സത്യജിത്ത് റായിയുടെ ‘ഗോള്‍പോ ബോലിയേ തരിണി ഖുറോ' എന്ന കഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ്. ആനന്ദ് മഹാദേവന്റെ ‘Mee Sindhutai Sapkal' (Marathi/ 2010/ 120 Min), ‘Mai Ghat: Crime No 103/2005' (Marathi/ 2019/ 104 Min) മുതലായ സിനിമകള്‍ ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്.

നിരവധി ദേശീയപുരസ്‌കാരങ്ങള്‍ നേടിയ ‘Mee Sindhutai Sapkal' സ്വന്തം ധീരത കൊണ്ട് അസാധാരണമായ ഉയരങ്ങളില്‍ എത്തുന്ന ഒരു സാധാരണ സ്ത്രീയുടെ പ്രചോദനാത്മകമായ കഥയാണ്. അതേസമയം, ലോകമെമ്പാടുമുള്ള നിരന്തരം ചൂഷണത്തിനിരയാകുന്ന ദശലക്ഷക്കണക്കിന് സ്ത്രീകളുടെ അവസ്ഥയെ ഈ ചിത്രം പ്രതിഫലിപ്പിക്കുകയും ചെയ്യും. കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവം അടിസ്ഥാനമാക്കി എടുത്ത ‘മായ് ഘട്ട്' കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടുന്നുണ്ട്.
ചരിത്രപരമായ ഒരു വിധിയില്‍, 2018 ല്‍ സി.ബി.ഐ കോടതി, ഇന്ത്യയിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിക്കുന്നതിന്റെ പിന്നാമ്പുറക്കഥയാണ് ‘മായ് ഘട്ട് - ക്രൈം നമ്പര്‍ 103/2005' പറയുന്നത്. തന്റെ ഏകമകന്‍ നിധിന്‍ പോലീസിന് കൈക്കൂലി കൊടുക്കാത്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട് കസ്റ്റഡിയില്‍ മരിച്ചതിനെതിരെ, അകാലവാര്‍ദ്ധക്യം ബാധിച്ച, ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട, അമ്മ പ്രഭമയി നടത്തുന്ന നിശ്ശബ്ദപോരാട്ടമാണ് ഈ സിനിമ. ഈ രണ്ടു സിനിമകളും സ്ത്രീകേന്ദ്രീകൃതമാണെന്നു മാത്രമല്ല, അവ സാമൂഹികചരിത്രത്തിന്റെ ഭാഗവുമായിരുന്നു. അമിതവൈകാരികതയും വീരപരിവേഷവും ഒഴിവാക്കി ഏറ്റവും റിയലിസ്റ്റിക് ആയാണ് അവ ആനന്ദ് മഹാദേവന്‍ പകര്‍ത്തിയിരുന്നത്.

ജോലിയില്‍നിന്ന് വിരമിച്ച, വിഭാര്യനായ തരിണി രഞ്ജന്‍ ബന്ദോപാധ്യായ, അലഹബാദിലെ രത്തന്‍ ഗറോഡിയ എന്ന ബിസിനസുകാരനുവേണ്ടി കഥപറയുന്ന ജോലി ഏറ്റെടുക്കുന്നതാണ് ‘സ്റ്റോറി ടെല്ലറി'ന്റെ പ്രമേയം . ഉറക്കമില്ലായ്മയുടെ പ്രശ്‌നമുള്ള രത്തന് ഉറങ്ങാന്‍ കഥകള്‍ കേള്‍ക്കണം. തരിണിയും ഗാറോഡിയയും തമ്മില്‍ നടക്കുന്ന വഞ്ചനയുടെയും പ്രതികാരത്തിന്റെയും രസകരമായ ആവിഷ്‌കാരമാണ് ചിത്രം. ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ‘ദി സ്റ്റോറിടെല്ലര്‍' ചലച്ചിത്രഭാഷയില്‍ റേയുടെ ‘ചാരുലത', ‘പഥേര്‍ പാഞ്ചലി' എന്നിവയുടെ വഴിയാണ് പിന്‍പറ്റുന്നത്.
ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന അമൻ സച്ച്ദേവ സംവിധാനം ചെയ്ത ‘ഓപ്പിയം’ (Opium /2022/ Colour/75 Min/ Hindi- English) മതം, വിശ്വാസം എന്നിവയാല്‍ ബന്ധിപ്പിക്കപ്പെട്ട അഞ്ചു ചെറുസിനിമകളുടെ സമാഹാരമാണ്. ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ‘ഓപ്പിയ’ത്തിലെ കഥകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വ്യത്യസ്ത കഥാപാത്രങ്ങളുള്ള വേറിട്ട കഥകളാണ്. അവയിലൊന്ന് സമീപഭാവിയില്‍ നടക്കാവുന്ന ഒരു സയന്‍സ് ഫിക്ഷനാണ്. ‘ദംഗ', വര്‍ഷങ്ങള്‍ക്കുമുമ്പ് ഡല്‍ഹിയില്‍ നടന്ന ഒരു കലാപത്തെ ആസ്പദമാക്കിയുള്ള ഒന്നാണ്. ‘പുലാവോ' എന്ന സെഗ്മെൻറ് ഭക്ഷണം വിതരണം ചെയ്യുന്ന സ്ത്രീകളെക്കുറിച്ചുള്ളതും. ‘ബ്ലൈന്‍ഡും പെറ്റലും' എന്ന ഭാഗത്ത് നൈനിറ്റാളില്‍ താമസിക്കുന്ന ആറു വയസ്സുള്ള അടുത്ത ചങ്ങാതികളായ രണ്ടു ആണ്‍കുട്ടികളുടെ കഥയാണ് പറയുന്നത്. സയന്‍സ് ഫിക്ഷന്‍, ഇമോഷണല്‍ ഡ്രാമ, കോമഡി, പ്രതിഷേധം എന്നിങ്ങനെയുള്ള കഥകളുടെ കോക്ടെയ്ല്‍ പോലെയാണ് ഈ ആന്തോളജി അനുഭവപ്പെടുക.

അന്‍മോല്‍ സിദ്ദുവിന്റെ ആദ്യ ഫീച്ചര്‍ സിനിമയായ ‘ജഗ്ഗി' (Jaggi /2022/ Colour/118'/ Punjabi) ഗ്രാമീണ പഞ്ചാബിലെ ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും അവിടുത്തെ ഭീതിദമായ കുടുംബരഹസ്യങ്ങളും ചൂഷണത്തിന്റെ ഇരുണ്ടചക്രങ്ങളും തെറ്റുകളുടെയും അന്ധവിശ്വാസത്തിന്റെയും പ്രബലതയും ചിത്രീകരിക്കുന്ന സിനിമയാണ്. ലൈംഗിക ബലഹീനനെന്ന് തന്റെ സഹപാഠികകളാല്‍ നിരന്തരം ആരോപിക്കപ്പെടുന്ന, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ജഗ്ഗിയേക്കാള്‍ നന്നായി ആരും ഗ്രാമത്തിന്റെ ഈ അവസ്ഥ മനസ്സിലാക്കുകയില്ല. സ്വവര്‍ഗ്ഗാനുരാഗിയെന്ന് ആക്ഷേപിക്കപ്പെടുന്നതോടെ, ഒരു പൊലീസുകാരന്റെ മകനായിട്ടുപോലും അവനെ ആക്രമിക്കാനുള്ള അവകാശം മറ്റുള്ളവര്‍ സ്വന്തമാക്കുകയാണ്. പിന്നീട്, ജഗ്ഗി ഒരു ബന്ധം കണ്ടെത്തുമ്പോള്‍, ഈ വിഷമചക്രത്തില്‍നിന്ന് അയാള്‍ക്ക് പുറത്തുകടക്കാന്‍ കഴിയുമോ എന്നാണ് സിനിമ അന്വേഷിക്കുന്നത്. അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയെയും വിഷലിപ്തമായ ആണത്തത്തെയും വിമര്‍ശനാത്മകമായി കാണുകയാണ് ഈ സിനിമ.
ഹിമാചല്‍ പ്രദേശിലെ മലയോരപട്ടണത്തിലെ ഒരു കെട്ടിടത്തില്‍ താമസിക്കുന്ന മൂന്ന് സ്ത്രീകളുടെ ആന്തരികചോദനകളും അവരുടെ രഹസ്യമോഹങ്ങളും നിരന്തരഭ്രാന്തുകളുമാണ് എഴുത്തുകാരനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ചൗഹാന്റെ ആദ്യസിനിമയായ ‘അമര്‍ കോളനി' (Amar Colony (2022/Colour/75'/ Hindi) യുടെ പ്രമേയം. വൈകാരികവും സ്ഥലപരവുമായ അസ്വാസ്ഥ്യങ്ങളില്‍ അകപ്പെട്ട വ്യക്തികളുടെ ഏകാന്തതയും അന്യവല്‍ക്കരണവുമാണ് സിനിമ കാട്ടിത്തരുന്നത്. ഒരിക്കലും അരികിലല്ലാത്ത ഒരാളെ വിവാഹം കഴിക്കുകയും എട്ട് മാസം ഗര്‍ഭിണിയാവുകയും ചെയ്ത മീര, അമരത്വം കൈവരിക്കാന്‍ ആഗ്രഹിക്കുകയും അതിനായി കിടപ്പുമുറിയുടെ ചുമരിലെ പൂജാ ഷെല്‍ഫില്‍ ഹനുമാന്റെ ചിത്രംവെച്ച് പൂജിക്കുകയും ചെയ്യുന്ന വൃദ്ധയായ വീട്ടുടമ ദുര്‍ഗ, തന്റെ മകനോടൊപ്പം കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്ത് താമസിക്കുന്ന വിധവയും വീല്‍ചെയറില്‍ കഴിയുന്നവരുമായ ദേവകി - ഇവരാണ് ആ വീട്ടിലെ മൂവര്‍. ഇവര്‍ക്കുചുറ്റും, കൗമാരപ്രായത്തിലെത്തിയിട്ടില്ലാത്ത ഒരു ആണ്‍കുട്ടി മുതല്‍ ദുര്‍ബലമായ ഹൃദയമാണെങ്കിലും ശക്തമായ ലൈംഗികകാമനയുള്ള മുത്തച്ഛന്‍ വരെ അടക്കിപ്പിടിച്ച അഭിനിവേശങ്ങളുമായി കഴിയുന്നുണ്ട്. പ്രധാനപ്പെട്ട പല ഫെസ്റ്റിവലിലേക്കും തെരഞ്ഞെടുക്കപ്പെട്ട സിനിമയാണ് ‘അമര്‍ കോളനി'.

നഗരത്തിലെ എല്ലാ അരാജകത്വങ്ങളില്‍ നിന്നും മാറി, ഒറ്റപ്പെട്ട് ജീവിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലാത്ത ഒരു സ്ത്രീയെ ചുറ്റിപ്പറ്റിയാണ് ഇന്ദ്രസിസ് ആചാര്യയുടെ ‘നിഹാരിക'യുടെ (In the Mist / Niharika (2022/Colour/122'/ Bengali) ഇതിവൃത്തം വികസിക്കുന്നത്. മദ്യപനും ക്രൂരനുമായ പിതാവില്‍ നിന്ന് രക്ഷപ്പെടാനായി, തന്നെ സ്‌നേഹിക്കുന്ന ഝാര്‍ഖണ്ഡിലെ ഗ്രാമത്തിലെ അമ്മാവന്റെയും അമ്മായിയുടെയും അടുത്തെത്തുന്ന ദീപ എന്ന യുവതിയുടെ കഥയാണ് ‘നിഹാരിക'. സ്വന്തം ഐഡന്റിറ്റി അന്വേഷിക്കുന്നതിനിടയില്‍ ഏകാന്തതയുടെ ആശ്വാസത്തിലേക്ക്, തന്റെ തന്നെ വേരുകളിലേക്ക് മടങ്ങാന്‍ അവള്‍ തീരുമാനിക്കുന്നു. തന്റെ മുന്‍ ചിത്രങ്ങളെ പോലെ തന്നെ ഈ ചിത്രത്തിലും മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതകളാണ് ഇന്ദ്രസിസ് എടുത്തുകാട്ടുന്നത്. ആധുനിക ലോകത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു വീടും സ്ഥലവുമാണ്, സ്ത്രീത്വത്തെക്കുറിച്ചും നിലവിലെ സാമൂഹികസാഹചര്യത്തില്‍ അവരുടെ വ്യക്തിത്വം നേരിടുന്ന സ്വത്വപ്രതിസന്ധിയെക്കുറിച്ചും പ്രസക്തമായ ചോദ്യങ്ങളുന്നയിക്കുന്ന ഈ ചിത്രത്തിന്റെ കേന്ദ്രബിന്ദു. ആസ്‌ട്രേലിയയിലെ Adelaide Film Festival ല്‍ പ്രീമിയര്‍ ചെയ്ത ചിത്രം വലിയ നിരൂപക ശ്രദ്ധ നേടിയിരുന്നു.

മോഞ്ജുല്‍ ബറുവയുടെ അനുര്‍ (Eyes on the Sunshine / Anur /2021/ Colour/162'/Assamese) വാര്‍ദ്ധക്യത്തിന്റെയും പ്രണയത്തിന്റെയും ഏകാന്തതയുടെയും കാലാതീതമായ കഥയാണ്. തന്റെ ഭര്‍ത്താവിന്റെ ഓര്‍മകളുള്ള വീട്ടില്‍ തനിച്ച് താമസിക്കുന്ന വിധവയായ സ്ത്രീ ഒരു സുപ്രഭാതത്തില്‍ അവരുടെ വീട്ടുമുറ്റത്ത് അപരിചിതനായ ഒരാളെ കാണുന്നതാണ് പ്രമേയം. അതിക്രമിച്ചു കയറിയ അയാള്‍ ആദ്യം അവരില്‍ ഭയം ജനിപ്പിച്ചെങ്കിലും പതിയെ അവരുടെ തീര്‍ത്തും ഒറ്റപ്പെട്ട ജീവിതത്തിന് പുതിയൊരു വെളിച്ചം നല്‍കുന്നു. ധാക്ക രാജ്യാന്തര ചലച്ചിത്രമേളയില്‍, ‘സിനിമാ ഓഫ് ദ വേള്‍ഡ് ' വിഭാഗത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരുന്നു ‘അനുര്‍'.
ആഖ്യാനത്തിലും പ്രമേയസ്വീകരണത്തിലും വലിയ മുന്നേറ്റങ്ങള്‍ നടത്തിയ ഈ ചിത്രങ്ങള്‍ തീര്‍ച്ചയായും മേളയുടെ സാര്‍ത്ഥകമായ ഫലങ്ങളായിരിക്കും. മേളയിലെ വിദേശചിത്രങ്ങള്‍ പല വഴിയില്‍ ഇന്നല്ലെങ്കില്‍ നാളെ നമ്മുടെ അടുത്തെത്തുമ്പോഴും, മേളയില്‍ മാത്രം കാണാന്‍ സാധിക്കുന്നവയായി മാറുന്നത് ഇന്ത്യന്‍ സിനിമകളാണ്. അതുകൊണ്ടുകൂടിയാണ് ഇന്ത്യന്‍ സിനിമകള്‍ കാണാന്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.
ഷാഫി പൂവ്വത്തിങ്കൽ
Mar 14, 2023
3 Minutes Read
ഇ.വി. പ്രകാശ്
Mar 13, 2023
6 Minutes Read
മുഹമ്മദ് ജദീര്‍
Mar 10, 2023
4 minutes Read
രാംനാഥ് വി.ആർ.
Mar 10, 2023
10 Minutes Read
പി. പ്രേമചന്ദ്രന്‍
Mar 03, 2023
10 Minutes Read