ഇന്ത്യന്‍ മാധ്യമരംഗം
കാവിവല്‍ക്കരിക്കപ്പെടുന്നു
ഇന്ത്യന്‍ മാധ്യമരംഗം കാവിവല്‍ക്കരിക്കപ്പെടുന്നു
മുമ്പ് സെക്കുലര്‍ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന പല പത്രങ്ങളുടെയും സ്വഭാവം മാറിയിട്ടുണ്ട്. ബാബ്റി മസ്ജിദ് പൊളിച്ച സ്ഥലത്താണ് ക്ഷേത്രം പണിയുന്നത് എന്ന് എത്ര മാധ്യമങ്ങള്‍ തുറന്നെഴുതി?- മുതിർന്ന മാധ്യമപ്രവർത്തക എം. സുചിത്ര സംസാരിക്കുന്നു. തിങ്ക് നൽകിയ പത്തുചോദ്യങ്ങൾക്ക് 22 മാധ്യമപ്രവർത്തകരാണ് നിലപാട് വ്യക്തമാക്കിയത്. ഇതോടൊപ്പം, മാധ്യമപ്രവർത്തകരുടെ പേരിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.
18 Aug 2020, 01:30 PM
മനില സി. മോഹന്‍: മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും ക്രൂരമായി വിമര്‍ശിക്കപ്പെടുകയാണ്. ആത്മവിമര്‍ശനപരമായിത്തന്നെ ഇതിനെ സമീപിക്കണം. എന്തുകൊണ്ട് മാധ്യമങ്ങള്‍ വിമര്‍ശിക്കപ്പെടുന്നു എന്നാണ് തോന്നിയിട്ടുള്ളത്?
എം. സുചിത്ര : ആരും വിമര്‍ശനത്തിന് അതീതരല്ല. മാധ്യമസ്ഥാപനങ്ങളും (മാധ്യമപ്രവര്‍ത്തകരും) വിമര്‍ശിക്കപ്പെടുക തന്നെ വേണം, മറ്റേതുസ്ഥാപനത്തെയും പോലെ, മറ്റേതു തൊഴില്‍മേഖലയെയും പോലെ. ഒരുപക്ഷേ, അതിലും കൂടുതല്‍. കാരണം, ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന നാലാമത്തെ തൂണ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒന്നാണല്ലോ മീഡിയ. സത്യവും യാഥാര്‍ഥ്യവും അന്വേഷിച്ചു കണ്ടെത്തി അത് ഭയമേതുമില്ലാതെ ലോകത്തോടു പറയുക എന്നതാണ് മാധ്യമധര്‍മ്മം എന്നാണെന്റെ വിശ്വാസം. പല ആംഗിളുകളില്‍ നിന്ന് നമ്മള്‍ കാര്യങ്ങള്‍ മനസ്സിലാക്കേണ്ടി വരും. അത് പറയേണ്ടി വരും. സ്വതന്ത്രമായി നിന്നുകൊണ്ട്, ആരുടെയും സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങാതെ സത്യം പറയാന്‍ കഴിയണം.
എന്നാല്‍, ആ ധര്‍മ്മം ഇപ്പോള്‍ മാധ്യമങ്ങള്‍ പാലിക്കുന്നുണ്ടോ? മാധ്യമങ്ങള്‍ എന്നു പറയുമ്പോള്‍ മാധ്യമസ്ഥാപനം നടത്തുന്നതാര്, അതിന്റെ നിക്ഷിപ്ത താൽപര്യം എന്ത് എന്നൊക്കെ ആലോചിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. സ്ഥാപനം നടത്തുന്നത് രാഷ്ട്രീയ പാര്‍ട്ടികളായിരിക്കാം, മതസംഘടനകളായിരിക്കാം, കോര്‍പറേറ്റ് കമ്പനികളായിരിക്കാം. ഓരോന്നിനും അവരുടേതായ താൽപര്യങ്ങളുണ്ടായിരിക്കും. ഓരോ മാധ്യമസ്ഥാപനത്തിലും ജോലിചെയ്യുന്നവര്‍ എത്ര സത്യസന്ധരായാലും തൊഴിലിനോട് കൂറുപുലര്‍ത്തുന്നവരായാലും മാനേജ്മെന്റിന്റെ താൽപര്യങ്ങളുടെ നാലുചുമരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടുമാത്രമേ ജോലിചെയ്യാന്‍ പറ്റൂ. അല്ലാത്തവര്‍ക്ക് പുറത്തുപോകേണ്ടിവരും. മാധ്യമ മുതലാളിമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം പലപ്പോഴും പുറംലോകം അറിയുന്നത് ചിലര്‍ രാജിവച്ചു പുറത്ത് പോകുമ്പോഴായിരിക്കും.
മാധ്യമ ധര്‍മത്തെപ്പറ്റി നമ്മള്‍ എത്രതന്നെ പുകഴ്ത്തിപ്പറഞ്ഞാലും അത് നിറവേറ്റാന്‍ പറ്റുന്ന സാഹചര്യം നിലവിലുണ്ടോ എന്നു നോക്കേണ്ടതുണ്ട്. അങ്ങേയറ്റം കോര്‍പറേറ്റ്വല്‍ക്കരിക്കപ്പെട്ട വ്യവസായമാണ് ഇപ്പോള്‍ മീഡിയ. ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു വ്യവസായം. ലാഭം മാത്രമല്ല, പലതരം സങ്കുചിത താല്പര്യങ്ങള്‍ മാധ്യമസ്ഥാപനങ്ങള്‍ക്കുണ്ട്. അതു മതവിശ്വാസമാകാം, കക്ഷിരാഷ്ട്രീയമാകാം, ഭൂരിപക്ഷ വര്‍ഗീയതയാവാം, ന്യൂനപക്ഷവര്‍ഗീയതയാവാം. സാമൂഹ്യപ്രതിബദ്ധത, ഉള്ളടക്കത്തിന്റെ സത്യസന്ധത എന്നതൊന്നുമല്ല ഇപ്പോള്‍ കാര്യങ്ങള്‍ നിര്‍ണയിക്കുന്നത്. പരസ്യം, വരുമാനം ഇതൊക്കെയാണ്. പരസ്യദാതാക്കളും മാധ്യമങ്ങളും തമ്മിലുള്ള ബന്ധം വളരെയേറെ മാറിയിരിക്കുന്നു. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ഇവര്‍ക്കിടയിലുള്ള ബന്ധം ഇപ്പോഴത്തേതു
മാതിരിയായിരുന്നില്ല. പരസ്യക്കാര്‍ പണം നല്‍കി പരസ്യം കൊടുക്കും. അവ പ്രസീദ്ധീകരിക്കുമ്പോഴും മാധ്യമങ്ങള്‍ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം നിലനിര്‍ത്തിയിരുന്നു. എന്നാല്‍ 1970 കള്‍ മുതല്‍ ആ ബന്ധത്തിന്റെ സ്വഭാവത്തില്‍ മാറ്റം വന്നുതുടങ്ങി. പരസ്യക്കാര്‍ കൂടുതല്‍ പിടിമുറുക്കിത്തുടങ്ങി. നിങ്ങള്‍ ഇന്ന വാര്‍ത്ത ഇന്ന രീതിയില്‍ കൊടുത്തില്ലെങ്കില്‍ ഞങ്ങള്‍ പരസ്യം തരില്ല എന്ന നിലപാട്. പിന്നീട് പെയ്ഡ് ന്യൂസായി. അതും കഴിഞ്ഞ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് പോലുള്ള വ്യവസായ സ്ഥാപനങ്ങള്‍ മാധ്യമരംഗം കീഴടക്കുന്ന കാഴ്ച നാം കാണുന്നു. കോര്‍പറേറ്റ് കമ്പനികളും ഭരണകര്‍ത്താക്കളും തമ്മിലുള്ള ശക്തമായ കൂട്ടുകെട്ട് രഹസ്യമല്ല. തിരഞ്ഞെടുപ്പിന് പണം മുടക്കുന്നത് മുതല്‍ ഏതു നയം രൂപീകരിക്കണമെന്നതുവരെ തീരുമാനിക്കുന്നത് ഈ കമ്പനികളായിരിക്കും. അവര്‍ക്കു കീഴിലുള്ള മാധ്യമസ്ഥാപനങ്ങള്‍ ഭരണകൂടത്തിനു സ്തുതിഗീതം പാടും. ഇവരുടെയൊക്കെ കീഴിലുള്ള മാധ്യമസ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് എത്രമാത്രം പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടാകും?
രാഷ്ട്രീയ-കോര്‍പറേറ്റ് മാഫിയക്കെതിരെ ശബ്ദമുയര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകരുടെ ജീവന്‍ അപകടത്തിലാണ്. 1992 നും 2020 നും ഇടയ്ക്ക് ഇന്ത്യയില്‍ 51 മാധ്യമപ്രവര്‍ത്തകര്‍കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് കമ്മിറ്റി റ്റു പ്രൊട്ടക്ട് ജേണലിസ്‌റ്‌സ് എന്ന അന്താരാഷ്ട്രസംഘടന പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്ക്. ഇവരില്‍ ഭൂരിഭാഗവും ഭൂ-ഖനനമാഫിയകള്‍ക്കെതിരെയും പരിസ്ഥിതി നാശത്തിനുമെതിരെയും സ്വരമുയര്‍ത്തിയവരാണ്.
മാധ്യമങ്ങള്‍ക്കു മേലുള്ള ഭരണകൂടത്തിന്റെ സമ്മര്‍ദ്ദവും മുമ്പെന്നത്തെക്കാളുമേറെ വര്‍ധിച്ചിട്ടുണ്ട് ഇപ്പോള്‍. ഫാസിസത്തിനെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ ഗൗരി ലങ്കേഷിനെപ്പോലുള്ള മാധ്യമപ്രവര്‍ത്തകര്‍ കൊലചെയ്യപ്പെടുന്നു. കശ്മീരില്‍ മാധ്യമപ്രവര്‍ത്തകര്‍ വലിയ രീതിയില്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ മസ്റത് സഹ്റ, ഗൗഹര്‍ ഗീലാനി എന്നീ രണ്ട് ജേണലിസ്റ്റുകള്‍ UAPA ക്കു കീഴില്‍ അറസ്റ്റിലായിട്ടുണ്ട്. അവര്‍ ആന്റി- നാഷണല്‍ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ടു എന്നാണാരോപണം.
പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നടന്ന സമയത്ത് കേരളത്തിലെ രണ്ടു വാര്‍ത്താചാനലുകളുടെ പ്രക്ഷേപണം മണിക്കൂറുകളോളം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിച്ചത് ഓര്‍മ്മയില്ലേ? മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യ 140ാം സ്ഥാനത്താണ് എന്നാണ് കഴിഞ്ഞ മെയ് മാസത്തില്‍ Reporters Without Borders എന്ന അന്താരാഷ്ട്രസംഘടന 180 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.
അതേസമയം, ഇന്ത്യന്‍ മാധ്യമരംഗം വലിയ രീതിയില്‍ കാവിവല്‍ക്കരിക്കപ്പെടുന്നുണ്ട്. മുമ്പ് സെക്കുലര്‍ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന പല പത്രങ്ങളുടെയും സ്വഭാവം മാറിയിട്ടുണ്ട്. അയോധ്യയില്‍ ഈയിടെ നടന്ന രാമക്ഷേത്രശിലാന്യാസം ഭൂരിഭാഗം മാധ്യമങ്ങളും എങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തത് എന്ന് നാം കണ്ടതാണല്ലോ. ബാബ്റി മസ്ജിദ് പൊളിച്ച സ്ഥലത്താണ് പള്ളി പണിയുന്നത് എന്ന് എത്ര മാധ്യമങ്ങള്‍ തുറന്നെഴുതി?
കോവിഡുമായി ബന്ധപ്പെട്ട് നമ്മുടെ രാജ്യത്ത് നിലവില്‍വന്ന ലോക്ഡൗണിന്റെ പലതരം പ്രത്യാഘാതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ വിവിധ സംസ്ഥാനങ്ങളിലായി അമ്പതിലേറെ മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റു ചെയ്യപ്പെടുകയോ കേസുകളില്‍ കുടുങ്ങുകയോ ഭീഷണികള്‍ക്കു വിധേയരാവുകയോ ചെയ്തിട്ടുണ്ടെന്ന് ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Rights and Risk Analysis Group (RRAG) കഴിഞ്ഞ ജൂണില്‍ തയ്യാറാക്കിയ India: Media's Crackdown During Covid-19 Lockdown എന്ന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇത്തരത്തില്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. അതേസമയം, ഉള്ള സ്വാതന്ത്ര്യം പോലും വേണ്ട രീതിയില്‍ വിനിയോഗിക്കാതിരിക്കുന്നുമുണ്ട്. പ്രശ്‌നങ്ങളിലേക്ക് ആഴത്തില്‍ ചെല്ലുന്നില്ല. വിവാദങ്ങളുണ്ടാക്കുകയും വാര്‍ത്തകളെ സെന്‍സേഷണല്‍ ആക്കുകയും ചെയ്ത് റേറ്റിങ്ങും സര്‍ക്കുലേഷനും ലാഭവും വര്‍ധിപ്പിക്കുക. അത്രയേയുള്ളൂ. അങ്ങനെ വരുമ്പോള്‍ മാധ്യമങ്ങള്‍ വിമര്‍ശിക്കപ്പെടുന്നതില്‍ എന്താണ് അത്ഭുതം?
Also Read:
എം.ജി.രാധാകൃഷ്ണന്‍ • സ്റ്റാന്‍ലി ജോണി • കെ.പി. സേതുനാഥ് • കെ.ജെ. ജേക്കബ് • അഭിലാഷ് മോഹന്‍ • ടി.എം. ഹര്‍ഷന്‍ • വി.പി. റജീന • ഉണ്ണി ബാലകൃഷ്ണന്‍ • കെ. ടോണി ജോസ് • രാജീവ് ദേവരാജ് • ഇ. സനീഷ് • ജോണ്‍ ബ്രിട്ടാസ് • വി.ബി. പരമേശ്വരന്‍ • വി.എം. ദീപ • വിധു വിന്‍സെന്‍റ് • ജോസി ജോസഫ്• വെങ്കിടേഷ് രാമകൃഷ്ണന്‍ • ധന്യ രാജേന്ദ്രന്‍ • ജോണി ലൂക്കോസ് • എം.വി. നികേഷ് കുമാര്‍ • കെ.പി. റജി
ചോദ്യം: ജേണലിസ്റ്റുകള്‍ക്ക് മറ്റ് തൊഴില്‍ മേഖലകളില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പ്രിവിലേജുകള്‍ - സവിശേഷ അധികാരം ഉണ്ട് എന്ന് കരുതുന്നുണ്ടോ? മറിച്ച് സാമൂഹികവും രാഷ്ട്രീയവുമായ എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെന്ന്?
സവിശേഷമായ പ്രിവിലേജുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു കിട്ടാറുണ്ട്. തൊഴിലിന്റെ ഭാഗമായി മന്ത്രിമാരും രാഷ്ട്രീയനേതാക്കളും വ്യവസായപ്രമുഖരുമടക്കം സമൂഹത്തിന്റെ വിവിധ തട്ടുകളിലും മേഖലകളിലും പ്രവര്‍ത്തിക്കുന്നവരുമായി ഇടപഴകാനും പലയിടങ്ങളിലേക്കും കയറിച്ചെല്ലാനും ചോദ്യങ്ങള്‍ ചോദിക്കാനുമൊക്കെയുള്ള അധികാരം മാധ്യമപ്രവര്‍ത്തകര്‍ക്കു ലഭിക്കാറുണ്ടല്ലോ. ഇത് സാധാരണ ആളുകള്‍ക്ക് കിട്ടാറില്ല. മീഡിയ എന്ന ലേബലിനു ശക്തിയുണ്ട്. പക്ഷേ, ഈ പ്രിവിലേജ് എന്തിനുവേണ്ടി ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം. മാധ്യമപ്രവര്‍ത്തകര്‍ക്കു സാമൂഹ്യവും രാഷ്ട്രീയവുമായ പ്രതിബദ്ധത ഉണ്ടെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. പിറകോട്ടു പോകുന്ന ഒരു സമൂഹത്തെ ശരിയായ പുരോഗതിയിലേക്കു കൊണ്ടുപോകേണ്ട ഉത്തരവാദിത്തം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്.
ചോദ്യം: നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം എന്നൊന്നുണ്ടോ? ഉണ്ടെങ്കില്‍ / ഇല്ലെങ്കില്‍ അത് എങ്ങനെയാണ്?
സത്യസന്ധമായ മാധ്യമപ്രവര്‍ത്തനവും വസ്തുനിഷ്ഠമായ മാധ്യമപ്രവര്‍ത്തനവും നിഷ്പക്ഷമാവണമെന്നില്ല. ജാതി-മതം-ലിംഗം-വംശം- വര്‍ണം-വര്‍ഗം തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള വലിയ അസമത്വവും പലതരം വിവേചനങ്ങളും അനീതികളും നമ്മുടെ സമൂഹത്തിലുണ്ട്. ഭൂരിപക്ഷ വര്‍ഗീയതയും ഭരണകൂടഭീകരതയും ആള്‍ക്കൂട്ടക്കൊലകളും കൂടിവരുന്നു. പാര്‍ശ്വവത്കൃത ജനവിഭാഗങ്ങള്‍ പിന്നെയും അരികിലേക്കാവുന്നു. ലോക്ഡൗണ്‍ സമയത്ത് സ്വന്തം ഗ്രാമങ്ങളിലെത്താന്‍ രാജ്യത്തിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേയ്ക്കു നടക്കുന്ന കുടിയേറ്റത്തൊഴിലാളികളെ നാം കണ്ടതാണ്. പകര്‍ച്ചവ്യാധികളുടെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും ഈ കാലത്തുപോലും ഭരണകര്‍ത്താക്കള്‍ നാടിനെ കോര്‍പറേറ്റ് കമ്പനികള്‍ക്കു വില്‍ക്കുന്നു. കുടിയൊഴിപ്പിക്കലുകള്‍ തുടരുന്നു. തൊഴില്‍ നിയമങ്ങള്‍ മാറ്റുന്നു.
ഇത്രയും ഭീകരമായ അവസ്ഥയില്‍ സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം
നിഷ്പക്ഷമാവില്ല. നിഷ് പക്ഷമാവുകയും അരുത്. പ്രകൃതിയുടെയും പരിസ്ഥിതിയുടെയും കാര്യമെടുത്താല്‍ ചിലപ്പോള്‍ മനുഷ്യകേന്ദ്രീകൃതമായിപ്പോലും കാര്യങ്ങള്‍ കാണാനാവില്ല. അതേസമയം, വസ്തുതകളുടെ പിന്‍ബലമില്ലാതെ വെറുതെ ഒരുപക്ഷത്തിനു വേണ്ടി വൈകാരികമായി വാദിക്കുന്നതും മാധ്യമപ്രവര്‍ത്തനമാവില്ല. കാര്യങ്ങള്‍ ആഴത്തില്‍ പഠിക്കേണ്ടിവരും. ഇതാണ് വസ്തുതകള്‍ എന്ന് പൊതുസമൂഹത്തിനു മുമ്പില്‍ നിരത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു കഴിയണം. മാധ്യമപ്രവര്‍ത്തനം വളരെ അവധാനതയോടെ ചെയ്യേണ്ട സമയമാണിത്.
ചോദ്യം: ടെലിവിഷന്‍ ജേണലിസം മാധ്യമ രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങള്‍ ഗുണപരമായിരുന്നോ?
നല്ലതും ചീത്തയുമായ മാറ്റങ്ങള്‍ ടെലിവിഷന്‍ കൊണ്ടുവന്നിട്ടുണ്ട്. അച്ചടി മാധ്യമത്തെക്കാളും കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ ദൃശ്യമാധ്യമത്തിനു കഴിയും. നിരക്ഷരരായവര്‍ക്കുപോലും കാര്യങ്ങള്‍ കണ്ടുമനസ്സിലാക്കാം. പലപ്പോഴും വാക്കുകളേക്കാള്‍ ശക്തിയുണ്ട് ദൃശ്യങ്ങള്‍ക്ക്. ഉരുള്‍പൊട്ടി മണ്ണിനടിയിലായി എന്നു പറയുന്നതുപോലെയല്ലല്ലോ കുത്തിയൊലിച്ചുവരുന്ന കലക്ക വെള്ളത്തിന്റെയും ജീവന്‍ നഷ്ടപ്പെട്ടവരുടെയും ദൃശ്യങ്ങള്‍ കാണുന്നത്. വിമാനം തകര്‍ന്നു എന്നു പറയുന്നതുപോലെയല്ലല്ലോ തകര്‍ന്ന വിമാനത്തിന്റെ ദൃശ്യം കാണുന്നത്. രാഷ്ട്രീയനേതാക്കളും ഭരണകര്‍ത്താക്കളും എന്തുപറയുന്നു എന്ന് ജനങ്ങള്‍ നേരിട്ട് കേള്‍ക്കുന്നു. ടെലിവിഷന്‍ കാലത്തിനുമുമ്പ് റേഡിയോയിലൂടെയോ അല്ലെങ്കില്‍ പിറ്റേന്ന് പത്രങ്ങളിലൂടെയോ ആണല്ലോ ജനങ്ങള്‍ വാര്‍ത്തകള്‍ അറിഞ്ഞിരുന്നത്. ടെലിവിഷന്റെ വരവോടെ വാര്‍ത്തകള്‍ക്ക് വേഗം കൂടി.
അതേ സമയം, കേബിള്‍ നെറ്റ് വര്‍ക്കും 24 X 7 വാര്‍ത്തബുള്ളറ്റിനുകളുമൊക്കെ ആയതോടെ വേഗം കാരണം വാര്‍ത്തകളുടെ ഗുണമേന്മ വല്ലാതെ കുറഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായി വാര്‍ത്തകള്‍ കൊടുത്തുകൊണ്ടേയിരിക്കുക എന്നതാണല്ലോ ഇപ്പോള്‍ ടെലിവിഷന്‍ ചെയ്യുന്നത്. അനാരോഗ്യകരമായ മത്സരമാണ് ചാനലുകള്‍ തമ്മില്‍. ആരാണ് ആദ്യം വാര്‍ത്ത കൊടുക്കുന്നത്, ആര്‍ക്കാണ് കൂടുതല്‍ ദൃശ്യങ്ങള്‍ ഇങ്ങനെയൊക്കെയുള്ള മത്സരം. കാര്യങ്ങള്‍ അമിത വേഗത്തിലാണ്. റിപ്പോര്‍ട്ടര്‍മാര്‍ക്ക് ചിന്തിക്കാന്‍ പോലും സമയം കിട്ടാതെ ലൈവില്‍ നില്‍ക്കേണ്ടി വരുന്നു. അവര്‍ പറഞ്ഞതുതന്നെ ആവര്‍ത്തിച്ചു പറയുന്നു. കാര്യങ്ങള്‍ പഠിക്കാന്‍ അവര്‍ക്കു സമയം കിട്ടുന്നില്ല. വാര്‍ത്തകളുടെ സത്യാവസ്ഥയും ഗുണമേന്മയും ഉറപ്പുവരുത്താനുള്ള സമയം ഡെസ്‌കിനും കിട്ടുന്നില്ല. ആകെ ഒരു ബഹളമാണ്. എന്തിനാണ് മുന്‍ഗണന കൊടുക്കേണ്ടത് എന്ന് ആലോചിക്കാൻ പോലും സമയമില്ല. എന്തുവാര്‍ത്ത വേണമെങ്കിലും ബ്രേക്കിങ് ന്യൂസാവാം. ചാനല്‍ ചര്‍ച്ചകള്‍ അസഹ്യമായി മാറിയിട്ടുണ്ട്. വിഷയമേതായാലും ഓരോ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും ഓരോരുത്തരെ വീതം അതിഥികളായി വരുത്തി ഉള്ള സമയം എല്ലാവര്‍ക്കും പങ്കിട്ടുനല്‍കി തോന്നിയത് പറയാന്‍ അവസരം നല്‍കുന്ന പ്രഹസനമാണ് ഈ ചര്‍ച്ചകള്‍. സ്ഥിരം മുഖങ്ങള്‍. സ്ഥിരം പല്ലവികള്‍. ഇവരൊക്കെ എന്താണ് പറയാന്‍ പോകുന്നത് എന്നുപോലും അവര്‍ പറയുന്നതിനു മുമ്പ് നമുക്കറിയാം. ചില വാര്‍ത്തവതാരകരുടെ ധാര്‍ഷ്ട്യം അസഹ്യം. വല്ലാത്ത ശബ്ദമലിനീകരണം.
ഇതിനൊക്കെ പുറമെ, ടെലിവിഷനില്‍ ഏതു പരിപാടി വേണം, വേണ്ട, ഏതു സമയത്ത് പ്രക്ഷേപണം ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നത് ഒട്ടും ശാസ്ത്രീയമല്ലാത്ത റേറ്റിങ്ങും പരസ്യങ്ങളുമൊക്കെത്തതന്നെയാണ് . ആഴത്തിലുള്ളതൊന്നും കാണാന്‍ കിട്ടാറില്ല. കൊള്ളാവുന്ന അപരിപാടികള്‍ക്ക് നല്ല പരിപാടികള്‍ റേറ്റിങ് കുറവായിരിക്കും ചിലപ്പോള്‍. അത് നിര്‍ത്തലാക്കുകയും ചെയ്യും. ഒരു ദിവസം മുഴുവന്‍ ടെലിവിഷനില്‍ ഓടിക്കൊണ്ടിരുന്ന അതേ വാര്‍ത്തകള്‍ തന്നെയായിരിക്കും പിറ്റേന്ന് പത്രങ്ങളിലും വരുന്നത്. വ്യവസ്ഥാപിത മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ജനങ്ങള്‍ക്ക് വിശ്വാസം കുറയാന്‍ ചാനല്‍ ബഹളങ്ങള്‍ ഇടയാക്കിയിട്ടുണ്ട്.
ചോദ്യം: മതം/ കോര്‍പ്പറേറ്റുകള്‍ / രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ ഭൂരിപക്ഷ മാധ്യമ പ്രവര്‍ത്തനം എന്ന് വിമര്‍ശിച്ചാല്‍?
അത് സത്യമല്ലേ? എല്ലാവര്‍ക്കും അറിയുന്ന കാര്യമല്ലേ?
ചോദ്യം: തൊഴിലിടത്തിലെ ലിംഗനീതിയെപ്പറ്റി സ്റ്റോറികള്‍ ചെയ്യുന്നവരാണ് നമ്മള്‍. ജേണലിസം മേഖലയില്‍ ലിംഗ നീതി നിലനില്‍ക്കുന്നുണ്ടോ?
ഇല്ല. മറ്റു പലമേഖലകളെയും പോലെ വലിയ രീതിയില്‍ ആണ്‍കോയ്മ നിലനില്‍ക്കുന്നുണ്ട് മാധ്യമരംഗത്തും. ജെന്‍ഡര്‍ സെന്‍സിറ്റീവിറ്റിയൊന്നും സ്ഥാപനങ്ങള്‍ക്കുള്ളിലുമില്ല, അവര്‍ പുറത്തുവിടുന്ന ഉള്ളടക്കത്തിലുമില്ല. വാര്‍ത്തകളില്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന സ്പേസ്, സമയം, ചിത്രീകരിക്കുന്ന രീതി ഇതൊക്കെ ശ്രദ്ധിച്ചാല്‍ത്തന്നെ മാധ്യമസ്ഥാപനങ്ങളുടെ ലിംഗനീതിയെപ്പറ്റി ഏകദേശരൂപം കിട്ടും. സമൂഹത്തില്‍ വളരെ ആഴത്തില്‍ വേരോടിയിട്ടുള്ള പുരുഷാധിപത്യമൂല്യങ്ങള്‍ മാധ്യമസ്ഥാപനങ്ങള്‍ക്കുള്ളിലുമുണ്ട്. പ്രബുദ്ധം എന്ന് അവകാശപ്പെടുന്ന കേരളത്തിലെ പല പ്രമുഖ മാധ്യമസ്ഥാപനങ്ങളും സ്ത്രീകളെ ജോലിക്ക് എടുക്കാന്‍ തുടങ്ങിയിട്ടുതന്നെ ഏറെ കാലമൊന്നുമായിട്ടില്ല. സ്ത്രീകളെ എടുത്താല്‍ ശരിയാവില്ല, അവര്‍ രാത്രിജോലിക്ക് ഇരിക്കില്ല എന്നൊക്കെയായിരുന്നു ഈ വിവേചനത്തിന് മുന്നോട്ടു വച്ചിരുന്ന ന്യായം. ആ സ്ഥിതിയില്‍ കുറച്ചൊക്കെ മാറ്റം വന്നിട്ടുണ്ട്. എങ്കിലും ലിംഗനീതി എന്നതൊന്നും പല മാധ്യമസ്ഥാപനങ്ങളും ഗൗരവമായി മനസ്സിലാക്കിയിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. പ്രസവാവധിപോലും എന്തോ ഒരു ഔദാര്യംപോലെയാണ് ചില സ്ഥാപനങ്ങള്‍ നല്‍കുന്നത്. തൊഴിലിടത്ത് നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ അന്വേഷിക്കാനായി ഒരു കമ്മിറ്റി രൂപീകരിക്കാനുള്ള ബാധ്യത ഓരോ സ്ഥാപനത്തിനുമുണ്ട്. ഇതൊന്നും വേണ്ട രീതിയില്‍ നടക്കാറില്ല.
കേരളത്തിലെ മാധ്യമസ്ഥാപനങ്ങളില്‍ ഉയര്‍ന്ന പദവിയില്‍ വിരലിലെണ്ണാവുന്ന സ്ത്രീകളേയുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. എന്തുകൊണ്ടായിരിക്കാമത് ? സ്ത്രീകള്‍ ഈ രംഗത്തേയ്ക്ക് വരുന്നത് കുറവായതുകൊണ്ടാണോ? അതോ വരുന്നവര്‍ സ്ഥാപനങ്ങള്‍ വിട്ടു പോകുന്നതാണോ? അതുമല്ലെങ്കില്‍, മുകളിലേക്കെത്തുന്നതില്‍ നിന്ന് സ്ത്രീകളെ തടയുന്ന കാര്യങ്ങള്‍ നിലനില്‍ക്കുന്നത് കൊണ്ടാണോ? ഏതായാലും അത് ലിംഗനീതിക്കു നിരക്കുന്നതല്ലല്ലോ.
സ്ത്രീകള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിഷയങ്ങളെപ്പറ്റിയും മുന്‍ധാരണയുണ്ട്. രാഷ്ട്രീയം ഇപ്പോഴും പുരുഷവിഷയമായിട്ടാണ് കണക്കാക്കപ്പെടുന്നതെന്ന് ചാനലുകളിലും പത്രങ്ങളും ജോലിചെയ്യുന്നവര്‍ പറയുന്നുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി മുതലായ ‘സോഫ്റ്റ്' വിഷയങ്ങള്‍ സ്ത്രീകള്‍ ചെയ്യട്ടെ എന്നായിരിക്കും ആണുങ്ങളായ മിക്ക ബ്യുറോ നിലപാട്. സ്വയം തെളിയിക്കാന്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പാടുപെടേണ്ടി വരുന്നുണ്ട്. മാധ്യമപ്രവര്‍ത്തനം വളരെ ഡിമാന്‍ഡിങ് ആയ ജോലിയാണ്. വീടിനുള്ളിലും പുറത്തും ജോലി ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ പൊതുവെ അനുഭവിക്കുന്ന ഇരട്ട അദ്ധ്വാനത്തിന്റെയും കുടുംബത്തിന്റെയും സമ്മര്‍ദ്ദം സ്ത്രീകളായ മാധ്യമപ്രവര്‍ത്തകരെ സംബധിച്ച് കൂടുതലായിരിക്കും.
മാധ്യമസ്ഥാപനങ്ങളില്‍ എന്നതുപോലെ വ്യവസ്ഥാപിത ജേര്‍ണലിസ്‌റ് യൂണിയനുകളിലും ആണ്‍കോയ്മ നിലനില്‍ക്കുന്നുണ്ട്. എങ്കിലും യൂണിയന്റെ ഭാഗമാകാന്‍ കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ടു വരുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരായ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പൊതുശ്രദ്ധയില്‍ കൊണ്ടുവരാന്‍ നെറ്റ് വര്‍ക് ഓഫ് വിമന്‍ ഇന്‍ മീഡിയ ഇന്ത്യ പോലുള്ള കൂട്ടായ്മകള്‍ സജീവമായി ശ്രമിക്കുന്നുണ്ട്.
ചോദ്യം: ഈ മേഖലയില്‍ ഉയര്‍ന്ന തസ്തികകളില്‍ ഇരിക്കുന്നവര്‍ക്കൊഴികെ വേതന നിരക്കും പരിതാപകരമാണ്. എന്താണ് തോന്നിയിട്ടുള്ളത്?
ശരിയാണ്. പ്രാദേശിക ഭാഷാപത്രങ്ങളിലും ചാനലുകളിലുമാണ് ഈ പ്രശ്നം രൂക്ഷം. വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ വൈമുഖ്യം കാണിക്കാറുണ്ട് പല പ്രാദേശിക മാധ്യമ സ്ഥാപനങ്ങളും. അത് നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്നവരെ ദൂരേയ്ക്ക് സ്ഥലംമാറ്റുന്ന സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍, ഇംഗ്‌ളീഷ് ഭാഷാമാധ്യമങ്ങളില്‍ വേതനം ഒരു പ്രശ്‌നമാണെന്ന് തോന്നുന്നില്ല.
ചോദ്യം: വ്യവസ്ഥാപിത മാധ്യമങ്ങളില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?
സാമൂഹ്യമാധ്യമങ്ങള്‍ വലിയ വിപ്ലവമാണ് സൃഷ്ടിച്ചത്. വലിയ ഒരു അട്ടിമറി. വാര്‍ത്തകളുടെ പ്രൊഡക്ഷനിലും വിതരണത്തിലും ഉപഭോഗത്തിലും. വ്യവസ്ഥാപിത മാധ്യമങ്ങള്‍ക്ക് ഉണ്ടായിരുന്ന കുത്തക സാമൂഹ്യ മാധ്യമങ്ങള്‍ തകര്‍ത്തു . പണ്ടായിരുന്നെങ്കില്‍, വ്യവസ്ഥാപിത മാധ്യമങ്ങള്‍ ഏതെങ്കിലും വാര്‍ത്ത തമസ്‌ക്കരിച്ചാല്‍ ആ വാര്‍ത്ത അറിയാന്‍ ജനങ്ങള്‍ക്കു മാര്‍ഗമുണ്ടായിരുന്നില്ല. ഇപ്പോള്‍ അതല്ല സ്ഥിതി. ഒരു വാര്‍ത്തയും തമസ്‌ക്കരിക്കാനാവില്ല. ഓരോ വ്യക്തിയും വാര്‍ത്ത പ്രൊഡ്യുസറാണ്. അവരവര്‍ക്കു വേണ്ടത് സോഷ്യല്‍ മീഡിയയില്‍ പബ്ലിഷ് ചെയ്യാം. വാര്‍ത്തയോ കോലമോ അഭിപ്രായമോ ഫോട്ടോകളോ, വീഡിയോകളോ ഗവേഷണപ്രബന്ധങ്ങളോ കവിതയോ നോവലോ യാത്രാവിവരണമോ എന്തും. നിമിഷനേരം കൊണ്ട് പലതും വൈറല്‍ ആകും. അവ ഏറ്റെടുക്കാന്‍ വ്യവസ്ഥാപിത മാധ്യമസ്ഥാപനങ്ങള്‍ നിര്‍ബന്ധിതമാകുന്നു. മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ക്ക് വേണ്ടിയും ബ്രേക്കിംഗ് ന്യൂസിനുവേണ്ടിയും പുതിയ പഠനങ്ങള്‍ അറിയുന്നതിനുമൊക്കെ ഇപ്പോള്‍ ആശ്രയിക്കുന്നത് സാമൂഹ്യമാധ്യമങ്ങളെയാണ്. വ്യവസ്ഥാപിതമാധ്യമസ്ഥാപനങ്ങള്‍ തങ്ങളുടെ മാര്‍ക്കറിംഗിന് വേണ്ടിയും സാമൂഹ്യമാധ്യമങ്ങളെ ആശ്രയിക്കുന്നുണ്ട്.
ചോദ്യം: ചെയ്യുന്ന ജോലിയ്ക്കപ്പുറമുള്ള വായനകള്‍ക്ക് സമയം കിട്ടാറുണ്ടോ? ഏതാണ് ഏറ്റവും ഒടുവില്‍ വായിച്ച പുസ്തക? അതെക്കുറിച്ച് പറയാമോ?
ഞാന്‍ ഇപ്പോള്‍ ഒരു മുഴുവന്‍ സമയ ജേണലിസ്റ്റല്ല. പഴയതുപോലെ, നിരന്തരമായ ഡെഡ് ലൈനുകള്‍ക്കുള്ളില്‍ നട്ടംതിരിയുന്നില്ല. അതുകൊണ്ട് വായിക്കാന്‍ സമയം കിട്ടാറുണ്ട്. മുഴുവന്‍സമയ ജോലിക്കാലത്ത് ആഴത്തിലുള്ള വായനക്ക് സമയം കിട്ടിയിരുന്നില്ല. ഒരു വിഷയത്തില്‍ നിന്ന് മറ്റൊന്നിലേക്ക്, ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക്. അങ്ങനെ നിരന്തര യാത്രകളായിരുന്നു.
കോവിഡ് കാലത്ത് പലപുസ്തകങ്ങളും വായിച്ചു. അതിലൊന്ന് ‘സ്പില്‍ഓവര്‍ : ആനിമല്‍ ഇന്‍ഫെക്ഷന്‍സ് ആന്‍ഡ് ദി നെക്സ്റ്റ് ഹ്യൂമന്‍ പാന്‍ഡെമിക്’ എന്ന പുസ്തകമാണ്. അമേരിക്കന്‍ എഴുത്തുകാരനും കോളമിസ്റ്റുമായ ഡേവിഡ് ക്വമെന്‍ ആണ് രചയിതാവ്. ശാസ്ത്രം, പ്രകൃതി, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ വിഷയങ്ങളെപ്പറ്റി നാഷണല്‍ ജ്യോഗ്രഫിക് മാസികയ്ക്കു വേണ്ടി വര്‍ഷങ്ങളായി ലോകമെമ്പാടും യാത്രചെയ്ത് എഴുതിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് എഴുപത്തിരണ്ടുകാരനായ ക്വമെന്‍.
ആസ്ത്രേലിയയുടെ വടക്കുകിഴക്കു ഭാഗത്തുള്ള ക്വീന്‍സ് ലാന്‍ഡിന്റെ തലസ്ഥാനമായ ബ്രിസ്ബെയ്നില്‍ 1994 ല്‍ പടര്‍ന്ന വൈറസ് രോഗബാധയില്‍ നിന്നാണ് ഈ പുസ്തകം തുടങ്ങുന്നത്. ഹെന്‍ഡ്രവൈറസ് ബാധയ്ക്കു പുറമേ എബോള, മലേറിയ, സാര്‍സ്, എയ്ഡ്സ് തുടങ്ങിയ പകര്‍ച്ചവ്യാധികളെപ്പറ്റിയും വിവരിക്കുന്നുണ്ട്. പക്ഷേ, വരണ്ട വസ്തുതകള്‍ കുത്തിനിറച്ച ഒരു ശാസ്ത്രപുസ്തകമല്ല ഇത്. വര്‍ഷങ്ങള്‍ക്കുമുമ്പ് പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെട്ട സ്ഥലങ്ങളിലേക്കും അവയുടെ ഉത്ഭവത്തിലേക്കും വികാസത്തിലേക്കും ചരിത്രത്തിലേക്കും നടത്തുന്ന യാത്രകളാണ് ഉള്ളടക്കം. ആസ്ത്രേലിയയില്‍ നിന്ന് ദക്ഷിണചൈനയിലേക്കും അവിടെനിന്ന് ആഫ്രിക്കയിലെ കാമറൂണിലേക്കും കിന്‍ഷാസയിലേക്കുമൊക്കെ വായനക്കാരെ കൊണ്ടുപോകുന്നുണ്ട് ക്വമെന്‍. ഒരു കുറ്റാന്വേഷണകഥ പോലെ നാടകീയമായിട്ടാണ് ഓരോ പകര്‍ച്ചവ്യാധിയിലേക്കും കടക്കുന്നത്. ഇതിലെ ‘ഡിറ്റക്ടീവുകള്‍’ ബയോളജിസ്റ്റുകളും വൈറോളജിസ്റ്റുകളും ഇക്കോളജിസ്റ്റുകളും മൃഗഡോക്ടര്‍രുമൊക്കെയാണ്. മനുഷ്യരും മൃഗങ്ങളും പക്ഷികളും സൂക്ഷ്മജീവികളും ചരിത്രവും ശാസ്ത്രവും ഭൂപ്രകൃതിയും പലതരം കഥാപാത്രങ്ങളും അവരുടെ ജീവിതങ്ങളു മൊക്കെയുള്ള ഒരു പുസ്തകം.
ഈ പുസ്തകം ഇറങ്ങിയിട്ട് എട്ടുവര്‍ഷമാവാറായി. പക്ഷേ , ഇപ്പോഴാണ് ഈ പുസ്തകത്തെപ്പറ്റി കേള്‍ക്കുന്നതും വായിക്കുന്നതും. കോവിഡിനെപ്പറ്റി അദ്ദേഹത്തിന്റെതായി വന്ന ഒരു അഭിമുഖത്തില്‍ ഈ പുസ്തകത്തെപ്പറ്റിയും ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുന്നുണ്ട്. അപ്പോഴാണ് ഇതു വായിക്കണമെന്ന് തോന്നിയത്. പുസ്തകത്തിന്റെ കവറില്‍ എഴുതിയിട്ടുള്ള Timely and Terrific എന്നത് ഇപ്പോഴും വളരെയേറെ പ്രസക്തമാണല്ലോ. അത് ഇനിയങ്ങോട്ട് എപ്പോഴും പ്രസക്തമായിരിക്കും.
ഇതില്‍ ക്വമെന്‍ പറയുന്ന ഒരു പ്രധാനകാര്യം, മറ്റു ആവാസവ്യവസ്ഥകളിലേക്കു മനുഷ്യര്‍ നടത്തുന്ന കടന്നുകയറ്റം പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുന്നതിന് ഇടയാക്കുന്നു എന്നതാണ്. ഒരു ജീവിവര്‍ഗ്ഗത്തെ മറ്റൊരു ജീവിവര്‍ഗവുമായി ബന്ധിപ്പിക്കുന്ന സ്വാഭാവികമായ ഒന്നാണ് യാഥാര്‍ത്ഥത്തില്‍ പകര്‍ച്ചവ്യാധി. ഹോമോസാപിയന്‍സ് എന്ന ജീവിവര്‍ഗമായ മനുഷ്യരെ ബാധിക്കുന്ന പകര്‍ച്ചവ്യാധികളില്‍ അറുപതു ശതമാനവും പക്ഷിമൃഗാദികളില്‍ നിന്ന്പകരുന്നവയാണ്. അനേകമനേകം ആവാസവ്യവസ്ഥകള്‍ ഉള്‍ച്ചേര്‍ന്നിട്ടിരിക്കുന്ന വലിയൊരു ജീവ വ്യവസ്ഥയുടെ ഭാഗങ്ങളാണ് സൂക്ഷ്മജീവികളും പക്ഷികളും മൃഗങ്ങളും മനുഷ്യരുമൊക്കെ. ചിലപ്പോള്‍ വൈറസും ബാക്ടീരിയയുമൊക്കെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് ചാടും. ആ പ്രക്രിയയെയാണ് spillover എന്ന് പറയുന്നത്. മനുഷ്യരിലേക്ക് ചാടുന്നതിനു മുമ്പ് പഴയ ആതിഥേയശരീരങ്ങള്‍ക്കുള്ളിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കുകയായിരിക്കും വൈറസ്. എത്രയോ കാലംനീണ്ട സഹജീവനം. അവര്‍ തമ്മില്‍ ഒരു സമാധാന ഉടമ്പടി ഉണ്ടായിരിക്കും. എന്നാല്‍, മനുഷ്യരിലേക്ക്, പുതിയ സാഹചര്യത്തിലേക്ക്, ചാടുമ്പോള്‍ ആ ഉടമ്പടി ഇല്ലാതാകും. ഒരു വിത്തുപോലെയാണ് വൈറസ്. ജീവനുണ്ടോ ചോദിച്ചാല്‍ ഉണ്ട്. എന്നാല്‍ സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയില്ല. അതിനു പേരുകണമെങ്കില്‍ ആതിഥേയരുടെ ആവശ്യമുണ്ട്. മനുഷ്യരെ കൊല്ലണമെന്നൊന്നും വൈറസിനില്ല. സ്വയം പെരുകണമെന്നല്ലാതെ. വൈറല്‍മരം കുലുക്കരുത്, അത് അപകടമാണ്, ഉതിര്‍ന്നുവീഴുന്നത് എന്തൊക്കെയായിരിക്കും എന്നറിയില്ല എന്നു പറയുന്ന അദ്ദേഹം, കാടുകളും നൈസര്‍ഗിക ആവാസവ്യവസ്ഥകളും നശിപ്പിക്കാതെ സൂക്ഷിക്കേണ്ടതിന്റെയും സ്പില്‍ഓവറിനുള്ള സാധ്യതകള്‍ കുറക്കേണ്ടതിന്റെയും ആവശ്യകത ഊന്നിപ്പറയുന്നുണ്ട്.
ചോദ്യം: കോവിഡ് കാലം പല തരം തിരിച്ചറിവുകള്‍ നല്‍കുന്നുണ്ട്. പത്രത്തിന്റെ ടെലിവിഷന്‍ ന്യൂസ് ചാനലുകളുടെ അതിജീവന സാധ്യത എത്രയാണ്?
കോവിഡിനെ തുടര്‍ന്നുണ്ടായ ലോക് ഡൗണ്‍ കാരണം ഇന്ത്യന്‍ അച്ചടിമാധ്യമ രംഗവും ദൃശ്യമാധ്യമരംഗവും ഗുരുതര പ്രതിസന്ധിയിലായിട്ടുണ്ട്. ഇങ്ങനെയൊരു അവസ്ഥ മുമ്പൊരിക്കലുമുണ്ടായിട്ടില്ല. ഏറ്റവുമധികം ബാധിച്ചിട്ടുള്ളത് പത്രങ്ങളെത്തന്നെയാണ്. എങ്ങനെ നിലനിന്നുപോകുമെന്നറിയാത്ത അവസ്ഥയിലാണ് പല പ്രസിദ്ധീകരണങ്ങളും. പത്രവിതരണം ദിവസങ്ങളോളം മുടങ്ങി, വായനക്കാരുടെ എണ്ണം കുറഞ്ഞു, പരസ്യം കുറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യന്‍ എക്സ്പ്രസ്, ഹിന്ദു, ടെലിഗ്രാഫ് മുതലായ മുന്‍നിര പത്രങ്ങള്‍ പോലും കടുത്ത നടപടികളിലേക്കു പോയി. പേജുകളുടെ എണ്ണം കുറച്ചു, ചില എഡിഷനുകള്‍ നിര്‍ത്തി, ചിലയിടങ്ങളില്‍ ബ്യുറോകൾ അടച്ചുപൂട്ടി, ജേര്‍ണലിസ്റ്റുകളെ പിരിച്ചുവിട്ടു, ശമ്പളം വെട്ടിക്കുറച്ചു. പല പ്രാദേശിക ഭാഷാപത്രങ്ങളും താല്‍ക്കാലികമായി പ്രസിദ്ധീകരണം നിര്‍ത്തി, ലോക് ഡൗണിന്റെ ആദ്യത്തെ രണ്ടു മാസങ്ങളില്‍ മാത്രം ഇന്ത്യയിലെ പത്രവ്യവസായത്തിന് 4000 -5000 കോടി രൂപയുടെ നഷ്ടം ഉണ്ടാകാനിടയുണ്ട് എന്നാണു അഡ് ഫാക്ടര്‍ എന്ന ഏജന്‍സി കണക്കാക്കുന്നത്. ടി.വി ടുഡേ , നെറ്റ്വർക്ക് 18 തുടങ്ങിയവ ടെലിവിഷന്‍ ഗ്രൂപ്പുകള്‍ ചില ചാനലുകളുടെ സംപ്രേഷണം തത്ക്കാലം നിര്‍ത്തിയിട്ടുണ്ട്.
ഈ പ്രതിസന്ധി ഒരുപക്ഷേ മാസങ്ങളോളം നീണ്ടു നിന്നേക്കാം. കോവിഡിനൊടുവില്‍ കാര്യങ്ങള്‍ മെച്ചപ്പെടുമ്പോള്‍ അച്ചടിമാധ്യമരംഗം വീണ്ടും ഉണര്‍വിലേക്കു വന്നേക്കാം. സത്യത്തില്‍, അച്ചടി മാധ്യമങ്ങള്‍ പുതുതായി സ്വയം കണ്ടെത്താനും സ്വന്തം റോള്‍ പുനര്‍നിര്‍ണയിക്കാനും തുടങ്ങേണ്ട സമയമാണിത്. കോവിഡ് വന്നില്ലായിരുന്നുവെങ്കിലും നിലനിൽപ്പിനെപ്പറ്റി അച്ചടിമാധ്യമങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. പുതിയ തലമുറ വാര്‍ത്തകള്‍ക്കുവേണ്ടി പത്രം വായിക്കാറില്ല. ടെലിവിഷന്‍ കാണാറുമില്ല. അവര്‍ ഓണ്‍ലൈന്‍ വായനക്കാരാണ്. ഡിജിറ്റല്‍ മീഡിയയോടാണ് അവര്‍ക്കു ആഭിമുഖ്യം.
കെ.കെ. സുരേന്ദ്രൻ / കെ. കണ്ണൻ
Jan 18, 2021
20 Minutes Read
ജിയോ ബേബി / മനില സി. മോഹന്‍
Jan 16, 2021
54 Minutes Watch
മുനവറലി ശിഹാബ് തങ്ങൾ / മനില സി. മോഹന്‍
Dec 31, 2020
41 Minutes Watch
പ്രമോദ് പുഴങ്കര
Dec 20, 2020
23 Minutes Read
അഡ്വ.ഹരീഷ് വാസുദേവന്‍
Dec 17, 2020
4 Minutes Read
ശ്രീജിത്ത് ദിവാകരന്‍
Dec 17, 2020
9 Minutes Read
Jisha Elizabeth
18 Aug 2020, 11:37 PM
എന്റെയൊരു കണക്കു കൂട്ടലിൽ, പുതുതലമുറ വാർത്തകൾ ആഗ്രഹിക്കുന്നില്ല. പത്രം വായനയുടെ കാലം കഴിഞ്ഞു പോയി, എങ്കിൽ ഡിജിറ്റൽ മീഡിയത്തിലെങ്കിലും വാർത്തകൾ കാണുകയോ കേൾക്കുകയോ വായിക്കുകയോ ചെയ്യേണ്ടതല്ലേ ? അതില്ല എന്നാണു മനസിലാകുന്നത് . എന്റെ കടുംബത്തിൽ തന്നെ എന്റെ തലമുറയിലെ 20 പേരെ എടുത്താൽ അവർ വാർത്ത എന്ന വിവരത്തോടു ആഭിമുഖ്യം പുലർത്തുന്നവരല്ല. എന്നാൽ, ഡിജിറ്റൽ മീഡിയത്തിൽ തന്നെയുള്ള വിനോദ വിഭാഗങ്ങളെ അവർ നല്ല തോതിൽ ഉപയോഗിക്കുന്നുമുണ്ട്. ട്രോളുകൾ, ഡബ്സ്മാഷുകൾ, സ്‌കിറ്റുകൾ എന്നിവയിലേക്ക് അവർ ചുവടു മാറി കഴിഞ്ഞു. ഈ ലോകത്തിന്റെ ഗതി എന്താകും എന്നൊന്നും ആധി പിടിച്ചിട്ടു കാര്യമുണ്ടാകാൻ വഴിയില്ല. മേലു തട്ടുന്ന എന്തെങ്കിലും ഒന്ന് വരാതെ, 'ഒന്നിനും പോകണ്ട' എന്ന് കരുതുന്ന അരാഷ്ട്രീയ തലമുറ വളർന്നു വരുന്നുണ്ട്. എന്തെങ്കിലും മേല് തട്ടിയാൽ തന്നെ 'ഒന്നും മിണ്ടേണ്ട' എന്നുള്ള തരത്തിലാണ് കാര്യങ്ങൾ പോകുന്നത്. മാധ്യമപ്രവർത്തക ശ്രീമതി സുചിത്ര പറഞ്ഞ കാര്യങ്ങളിൽ നിരവധി കണക്കുകൾ ഉണ്ട്. 51 മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ട ഇന്ത്യ. കഴിഞ്ഞ ദിവസമാണ് കാരവൻ മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെട്ടത്. പണയം വെച്ചും മാധ്യമപ്രവർത്തനം നടത്തുന്നവർ ഉണ്ട്. ശരിയാണ്,നാല് ചുവരുകൾക്കിടയിൽ മാധ്യമപ്രവര്ത്തകന് തൊഴിൽ എളുപ്പമല്ല. എങ്കിലും, കാരവനിലെ മാധ്യമപ്രവർത്തകരെ പോലുള്ളവർ പ്രതീക്ഷയാണ്. കേരളത്തിൽ പക്ഷെ, അത്തരം ഫ്രീലാൻസ് / ബദൽ മാധ്യമപ്രവർത്തനം കൊണ്ട് ജീവിക്കാനുള്ള കഞ്ഞി കിട്ടില്ലെന്ന് അനുഭവമുള്ള നിരവധി ആളുകളെ അറിയാം. അത്കൊണ്ട് തന്നെ നാല് ചുവരുകൾക്കുള്ളിൽ മാധ്യമപ്രവർത്തനം നടത്തുകയും, പരമാവധി ഇവിടെ അല്ലെങ്കിൽ മറ്റൊരിടത്തേക്ക് വാർത്ത ചോർത്തി അവിടെയുള്ള മാധ്യമപ്രവര്ത്തകരെ കൊണ്ട് വാർത്ത പുറത്തെത്തിക്കുകയും ചെയ്യുന്ന ആളുകളെ അറിയാം. അവർക്കു ബൈലൈൻ വേണം എന്നതല്ല, വാർത്ത പുറത്തു വരണം എന്നതാണ് ആവശ്യം.