വ്യാജവാര്‍ത്തകള്‍ വ്യാജ സംവാദത്തിനും അത് വ്യാജരാഷ്ട്രീയത്തിനും വഴിവെക്കുന്നു. അത്യന്തം ആശങ്ക ഉളവാക്കുന്ന അവസ്ഥയാണിത്. മാധ്യമങ്ങള്‍ക്കെതിരായ വിമര്‍ശനത്തെ ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍. ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ വി. ബി. പരമേശ്വരന്‍ എഴുതുന്നു. തിങ്ക് നൽകിയ പത്തുചോദ്യങ്ങൾക്ക് 22 മാധ്യമപ്രവർത്തകരാണ് നിലപാട് വ്യക്തമാക്കിയത്. ഇതോടൊപ്പം, മാധ്യമപ്രവർത്തകരുടെ പേരിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.
18 Aug 2020, 01:30 PM
മനില സി.മോഹന്‍: മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും ക്രൂരമായി വിമര്‍ശിക്കപ്പെടുകയാണ്. ആത്മവിമര്‍ശനപരമായിത്തന്നെ ഇതിനെ സമീപിക്കണം. എന്തുകൊണ്ട് മാധ്യമങ്ങള്‍ വിമര്‍ശിക്കപ്പെടുന്നു എന്നാണ് തോന്നിയിട്ടുള്ളത്?
വി.ബി. പരമേശ്വരൻ: മാധ്യമങ്ങള്‍ വിമര്‍ശനത്തിന് വിധേയമാകുന്നതില്‍ ഒരു കുഴപ്പവുമില്ല. ജനാധിപത്യത്തിന്റെ നാലാംതൂണ് മറ്റ് മൂന്നു തുണുകളില്‍ ഒന്നു മാത്രമായി തീരുന്നതാണ് വിമര്‍ശനത്തിന് അടിസ്ഥാനം എന്നാണ് എനിക്ക് തോന്നുന്നത്. ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ (അത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതുമായിരിക്കണം) നല്‍കുന്നതിന് പകരം അധികാരത്തിലിരിക്കുന്നവരുടെ മെഗഫോണ്‍ മാത്രമായി ചുരുങ്ങുമ്പോഴാണ് പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. അധികാരസ്ഥാനങ്ങളോട് സന്ധിചെയ്യുന്ന മാധ്യമങ്ങളാണ് ഇന്നത്തെ ഇന്ത്യയുടെ മുഖം. ആരുടെയൊക്കെയോ താല്‍പര്യങ്ങള്‍ക്ക് വഴങ്ങുന്ന "ലാപ്ഡോഗ് മീഡിയ'യായി മുഖ്യധാരാമാധ്യമങ്ങള്‍ മാറിയിരിക്കുന്നു. അതിന് തയ്യാറാകാത്തവര്‍ക്കെതിരെ "വെടിവക്കൂ'എന്ന് അലറുന്നതും ന്യൂസ് സ്റ്റുഡിയോകളില്‍ ഇരിക്കുന്നവര്‍ തന്നെയാണെന്നതാണ് വിരോധാഭാസം. രവീഷ് കുമാറിന്റെ (എന്‍.ഡി.ടി.വി) ഭാഷ കടമെടുത്താല്‍ "ഗോഡി മീഡിയ' "ഗോലിമാരോ മീഡിയ'ആയി മാറിയിരിക്കുന്നു. ഇത് സൃഷ്ടിക്കുന്ന ഉന്‍മത്തതയാണ് മാധ്യമ ആക്രമണങ്ങള്‍ക്ക് പിറകിലുള്ളത്. അതോടൊപ്പം സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരും വേട്ടയാടപ്പെടുന്നു.
അധികാരികളെ തൃപ്തിപ്പെടുത്താനായി വ്യാജവാര്‍ത്തകളുടെ നിര്‍മിതിയും ഇന്നത്തെ മാധ്യമങ്ങള്‍ ആഘോഷപൂര്‍വം ഏറ്റെടുക്കുന്നു. വിശ്വാസ്യതയാണ് മാധ്യമപ്രവര്‍ത്തനത്തിന്റെ അടിത്തറ. വ്യാജവാര്‍ത്താ നിര്‍മിതി ഈ അടിത്തറതന്നെയാണ് തകര്‍ക്കുന്നത്. വ്യാജവാര്‍ത്തകള്‍ വ്യാജ സംവാദത്തിനും അത് വ്യാജരാഷ്ട്രീയത്തിനും വഴിവെക്കുന്നു. നമ്മുടെ ജനാധിപത്യം തന്നെ വ്യാജമാക്കപ്പെടുന്ന ദുരവസ്ഥയാണിത് സൃഷ്ടിക്കുന്നത്. അത്യന്തം ആശങ്ക ഉളവാക്കുന്ന അവസ്ഥയാണിത്. മാധ്യമങ്ങള്‍ക്കെതിരായ വിമര്‍ശനത്തെ ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍.
Also Read:
എം.ജി.രാധാകൃഷ്ണന്‍ • സ്റ്റാന്‍ലി ജോണി • കെ.പി. സേതുനാഥ് • കെ.ജെ. ജേക്കബ് • അഭിലാഷ് മോഹന്‍ • ടി.എം. ഹര്‍ഷന്‍ • വി.പി. റജീന • ഉണ്ണി ബാലകൃഷ്ണന്‍ • കെ. ടോണി ജോസ് • രാജീവ് ദേവരാജ് • ഇ. സനീഷ് • എം. സുചിത്ര • ജോണ്‍ ബ്രിട്ടാസ് • വി.എം. ദീപ • വിധു വിന്‍സെന്‍റ് • ജോസി ജോസഫ്• വെങ്കിടേഷ് രാമകൃഷ്ണന്‍ • ധന്യ രാജേന്ദ്രന്‍ • ജോണി ലൂക്കോസ് • എം.വി. നികേഷ് കുമാര്‍ • കെ.പി. റജി
ചോദ്യം: ജേണലിസ്റ്റുകള്‍ക്ക് മറ്റ് തൊഴില്‍ മേഖലകളില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പ്രിവിലേജുകള്‍ - സവിശേഷ അധികാരം ഉണ്ട് എന്ന് കരുതുന്നുണ്ടോ? മറിച്ച് സാമൂഹികവും രാഷ്ട്രീയവുമായ എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെന്ന്?
ഒരിക്കലും ഇല്ല. ഇന്ത്യന്‍ പൗരനുള്ള അധികാരങ്ങളും അവകാശങ്ങളും മാത്രമേ മാധ്യമപ്രവര്‍ത്തകർക്കും ഉള്ളൂ. അധികാരരാഷ്ട്രീയവും ബിസിനസ്സുകാരുമായി ഒട്ടി നില്‍ക്കുന്നതുകൊണ്ടായിരിക്കാം പ്രത്യേക അവകാശങ്ങളുണ്ട് എന്ന മിഥ്യാബോധം മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഒരു പ്രത്യേക അവകാശമെന്ന നിലയില്‍ മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച് ഭരണഘടന പോലും പരാമര്‍ശിക്കുന്നില്ല. 19(1) ല്‍ പറയുന്ന "പ്രസംഗത്തിനും അഭിപ്രായ പ്രകടനത്തിനമുള്ള സ്വാതന്ത്ര്യമാണ്' മാധ്യമ പ്രവര്‍ത്തനത്തിന്റെ അടിത്തറ. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവരശേഖരണവും അതിന്റെ വിന്യാസവും അനുവദനീയമായിട്ടുള്ളത്. വസ്തുതാപരമായ വിവരങ്ങള്‍ ജനങ്ങള്‍ക്ക് പ്രദാനം ചെയ്ത് അധികാരികളെ ചോദ്യം ചെയ്യാന്‍ അവരെ സജ്ജരാക്കുകയും അതുവഴി ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയുമായിരുന്നു മാധ്യമ ധര്‍മം.
സത്യാന്വേഷണമാണ് മാധ്യമപ്രവര്‍ത്തനം. പത്രപ്രവര്‍ത്തനവും സാമൂഹ്യ ജീവിതത്തിലെ സത്യാന്വേഷണവും ഒന്നിച്ചുകൊണ്ടുപോയ ഗാന്ധിയന്‍ മാതൃക നമുക്ക് മുമ്പിലുണ്ട്. ലാഭത്തിന് വേണ്ടിയുള്ള വാര്‍ത്തകളല്ല, മൂല്യത്തിന് വേണ്ടിയുള്ള വാര്‍ത്തകളാണ് ആവശ്യം അതിന് കഴിയുന്നുണ്ടോ അതു ചെയ്യുന്നുണ്ടോ എന്നതാണ് പ്രശ്നം.
ചോദ്യം: നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം എന്നൊന്നുണ്ടോ? ഉണ്ടെങ്കില്‍ / ഇല്ലെങ്കില്‍ അത് എങ്ങനെയാണ്?
നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം എന്നൊന്ന് ഇല്ല. എല്ലാ മാധ്യമങ്ങള്‍ക്കും അവരുടെ രാഷ്ട്രീയവും സാമ്പത്തികവുമായ താല്‍പര്യങ്ങളുണ്ട്. പ്രത്യേകിച്ചും ആഗോളവല്‍ക്കണത്തിന്റെ ഈ കാലത്ത്. മാധ്യമങ്ങളുടെ രാഷ്ട്രീയം ഇന്ന് മൂലധന രാഷ്ട്രീയമാണ്. ഉടമയുടെ മൂലധന താല്‍പര്യത്തിനാണ് ഊന്നല്‍. വസ്തുത അന്വേഷിച്ച് പോകുന്ന പത്രവര്‍ത്തകര്‍ക്ക് നിരാശരാകേണ്ട കാലമാണിത്. പത്രങ്ങള്‍ എന്നത് പരസ്യം പ്രസിദ്ധീകരിക്കാവനുള്ള ഇടമാണെന്നും അതിനിടയില്‍ ഫില്ലര്‍ ആയി ഉപയോഗിക്കാനുള്ളതാണ് വാര്‍ത്തകളെന്നും സമീര്‍ ജെയിന്‍ (ടൈംസ് ഓഫ് ഇന്ത്യ) പറയുന്ന കാലമാണിതെന്ന് ഓര്‍മിക്കുക. എഡിറ്റര്‍മാരുടെ വംശനാശം സംഭവിക്കുകയും പത്ര ഉടമകള്‍ തന്നെ പത്രാധിപരായി മാറുകയും ചെയ്യുന്നതും വസ്തുതാന്വേഷണത്തെ പരിമിതപ്പെടുത്തുന്നുണ്ട്. അതുകൊണ്ടാണ് ദി വയര്‍, ന്യസ്‌ക്ലിക്ക്, സ്‌ക്രോള്‍ പോലുള്ള വെബ്പോര്‍ടലുകളാണ് അല്‍പെങ്കിലും സത്യാന്വേഷണത്തിന്റെ വെളിച്ചം നല്‍കുന്നത് എന്ന് പറയേണ്ടി വരുന്നത്.
ചോദ്യം: ടെലിവിഷന്‍ ജേണലിസം മാധ്യമ രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങള്‍ ഗുണപരമായിരുന്നോ?
ഏതൊരു പുതിയ അനുഭവത്തില്‍ നിന്നും ഏറെ പഠിക്കാനുണ്ട്. ടെലിവിഷന്‍ ജേണലിസവും വ്യത്യസ്തമല്ല. പത്രങ്ങളുടെ കെട്ടിലും മട്ടിലും ദൃശ്യപരതയ്ക്ക് പ്രാധാന്യം വന്നതുപോലും ടെലിവിഷന്റെ സ്വാധീനഫലമായാണ്. ബേക്ക്രിങ്ങ് ന്യൂസിന്റെ കാലമായി വാര്‍ത്താലോകത്തെ മാറ്റിത്തീര്‍ത്തത് ടെലിവിഷനുകളാണ്. പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമായി നിലനില്‍ക്കുന്നതാണോ എന്ന് ക്രോസ് ചെക്ക് ചെയ്യാതെ പറയുന്ന കാര്യങ്ങള്‍ പോലും പിറ്റേന്ന് വര്‍ത്തമാന പത്രങ്ങളില്‍ പോലും വാര്‍ത്തയാകുന്നതും സര്‍വ സാധാരണമായിരിക്കുന്നു. അച്ചടി മാധ്യമങ്ങളില റിപ്പോര്‍ട്ടര്‍മാര്‍ പോലും ആം ചെയേര്‍ഡ് ജേണലിസത്തിന്റെ ചെളിക്കുണ്ടില്‍ വീഴുന്നില്ലേ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ജനാധിപത്യത്തെ അട്ടിമറിക്കുന്നതും എകാധിപത്യച്ചുവയുള്ള ഭരണത്തിന്
വഴിപാകുന്നതിലും മേല്‍പറഞ്ഞ വ്യാജവാര്‍ത്തകള്‍ക്കുള്ള സ്വാധീനം ചെറുതല്ല. ലോകം മുഴുവന്‍ കാണുന്ന പ്രതിഭാസമാണുതാനും. അന്തിചര്‍ച്ചകള്‍ എന്ന "ഷൗട്ടിങ്ങ് മാച്ച്' തന്നെ ഇതിന് ഉദാഹരണമാണ്. എല്ലാ ആങ്കര്‍മാരും അര്‍ണബ് ഗോസ്വാമിമാരാകാന്‍ മത്സരിക്കുകയാണ്. ഒരാളുടെ ദേശസ്നേഹവും രാജ്യത്തോടുള്ള കൂറ് പോലും അളക്കപ്പെടുന്നത് ഈ സ്റ്റുഡിയോകളിലാണ്. രാജ്യം ആവശ്യപ്പെടുന്നതാണ് പറയേണ്ടത് എന്ന അവതാരകന്റെ ആക്രോശങ്ങള്‍ പലപ്പോഴും അക്രമണോത്സുക ദേശീയതയെയാണ് പ്രതിഫലിപ്പിക്കുന്നത്.
വാര്‍ത്തകളുടെ മസാലവല്‍ക്കരണത്തിനും പേജ് ത്രീ സംസ്‌ക്കാരത്തിനും കാരണമായത് കോര്‍പറേറ്റ് മാനേജ്മെന്റിന്റെ ലാഭക്കൊതിയാണെങ്കിലും അതില്‍ ടെലിവിഷനുകളുടെ സ്വാധീനവും വായിച്ചെടുക്കാം. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന യാഥാര്‍ഥ വിഷയങ്ങള്‍ക്ക് ഒരിക്കലും ടെലിവിഷന്‍ സ്‌ക്രീനില്‍ ഇടം ലഭിക്കുന്നില്ല. അതിഥിതൊഴിലാളികളുടെ ദുരിതം എത്ര പേര്‍ വാര്‍ത്തയാക്കി. അന്തിചര്‍ച്ചക്ക് വിഷയമാക്കി? തൊഴിലാളികളെ സംബന്ധിച്ച ബീറ്റ് പോലും ഇന്ന് മാധ്യമങ്ങളില്‍ നിന്ന് അപ്രത്യക്ഷമായില്ലേ? വാര്‍ത്തയുടെ രസതന്ത്രം തന്നെ ടെലിവിഷന്‍ യുഗത്തില്‍ മാറിമറിയുന്നതാണ് കാണുന്നത്. ഇക്കിളിപ്പെടുത്തുന്ന, കണ്ണഞ്ചിപ്പിക്കുന്ന, കമ്പോളത്തെ വാഴ്ത്തുന്നവ മാത്രമാണ് ഇന്ന് വാര്‍ത്തകള്‍. മഹാഭൂരിപക്ഷത്തിന്റെ ദുരിതജീവിതം വാര്‍ത്തയല്ല. കമ്പോളവസ്തുക്കൾ വാങ്ങാൻ ശേഷിയില്ലാത്തവരെക്കുറിച്ച് എന്തിന് അന്വേഷിച്ച് പോകണം? ഇത്തരമൊരു വാര്‍ത്താസംസ്‌ക്കാരം സൃഷ്ടിക്കുന്നതില്‍ ടെലിവിഷന് വലിയ പങ്കുണ്ട്.
ചോദ്യം: മതം/ കോര്‍പ്പറേറ്റുകള്‍ / രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ ഭൂരിപക്ഷ മാധ്യമ പ്രവര്‍ത്തനം എന്ന് വിമര്‍ശിച്ചാല്‍? എന്താണ് അനുഭവം?
മാധ്യമങ്ങള്‍ എന്തുകൊണ്ട് നിഷ്പക്ഷമല്ലെന്നതിനുള്ള ഉത്തരം കൂടിയാണ് ഈ ചോദ്യം. ബിസിനസ്സ് മേലാളന്മാരുടെയും മത സാമുദായിക സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഉടമസ്ഥതയിലാണ് കേരളത്തിലെ പത്രങ്ങള്‍ എന്ന പ്രസ്താവന പൂര്‍ണമായും ശരിയാണ്. ലോകത്തെമ്പാടുമുള്ള ചിത്രമെടുത്താലും ഇതു തന്നെയാണ് അവസ്ഥ. വിവിധ താല്‍പര്യങ്ങളാണ് ഇതില്‍ ഓരോ ഗ്രൂപ്പിനും ഉള്ളത്. അവരുടെ താല്‍പര്യങ്ങളാണ് അവര്‍ പ്രചരിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്.
എന്നാല്‍ ചില ബിസിനസ്സ് ഗ്രൂപ്പുകള്‍ ഒരു പ്രത്യേക രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വിളംബരപത്രമായി മാറിയിരിക്കുന്നുവെന്ന രീതിയും കേരളത്തില്‍ കാണാം. നിഷ്പക്ഷതയുടെ മേലങ്കിയണിഞ്ഞാണ് ഇവര്‍ പൊതുസമൂഹത്തിന് മുമ്പില്‍ സ്വയം അവതരിപ്പിക്കപ്പെടാറുള്ളതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ താല്‍പര്യത്തേക്കാള്‍ വലിയ രാഷ്ട്രീയ താല്‍പര്യമാണ് ഇവയില്‍ പലതും പ്രകടിപ്പിക്കുന്നത്. സാമൂഹ മാധ്യമങ്ങളുടെ വരവോടെ ഈ കാപട്യം ചോദ്യം ചെയ്യപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്.
ചോദ്യം: തൊഴിലിടത്തിലെ ലിംഗനീതിയെപ്പറ്റി സ്റ്റോറികള്‍ ചെയ്യുന്നവരാണ് നമ്മള്‍. ജേണലിസം മേഖലയില്‍ ലിംഗ നീതി നിലനില്‍ക്കുന്നുണ്ടോ?
ലിംഗനീതി അതിന്റെ സമ്പൂര്‍ണമായ അര്‍ഥത്തില്‍ മാധ്യമമേഖലയില്‍ നിനില്‍ക്കുന്നുണ്ട് എന്ന് പറയാനാവില്ല. മുഖ്യധാരാ മാധ്യമങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിച്ചു വരുന്നുണ്ട്. എങ്കിലും പുരുഷാധിപത്യം തന്നെയാണ് ഇന്നും നിലനില്‍ക്കുന്നത്. പ്രധാന പോസ്റ്റുകളില്‍ വനിതകള്‍ ഇന്നും വളരെ കുറവാണ് എന്ന് കാണാം. ഇതിന് മാറ്റം വരേണ്ടതുണ്ട്. ദൃശ്യമാധ്യമങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. സമീപകാലത്ത് ചില മാറ്റങ്ങള്‍ കാണാമെങ്കിലും.
ചോദ്യം: ഈ മേഖലയില്‍ ഉയര്‍ന്ന തസ്തികകളില്‍ ഇരിക്കുന്നവര്‍ക്കൊഴികെ വേതന നിരക്കും പരിതാപകരമാണ്. എന്താണ് തോന്നിയിട്ടുള്ളത്?
രാജ്യത്തെ പ്രാദേശിക ഭാഷാ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ന്യായമായ വേതനം ലഭിക്കുന്നില്ലെന്നത് വസ്തുതയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പല പ്രാദേശിക റിപ്പോര്‍ട്ടര്‍മാരുടെയും സ്ഥിതി തീര്‍ത്തും ശോചനീയവുമാണ്. കേരളത്തിലെ സ്ഥിതി അതില്‍ നിന്ന് അല്‍പം ഭേദമാണെന്ന് മാത്രം. പല സ്ഥാപനങ്ങളിലും ഉയര്‍ന്ന പദവികളില്‍ ഇരിക്കുന്നവര്‍ക്ക് മാത്രമാണ് ശമ്പളം കിട്ടുന്നത് എന്നതും യാഥാര്‍ഥ്യമാണ്. പലര്‍ക്കും ശമ്പളം കുത്യമായി ലഭിക്കുന്നില്ല. പല സ്ഥാപനങ്ങളും കുറേശ്ശയായാണ് വേതനം വിതരണം ചെയ്യുന്നത്. അടുത്ത ദിവസങ്ങളില്‍ കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടി നടത്തുന്ന പത്രത്തിലെ ജീവനക്കാര്‍ നടത്തിയ സമരം ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
കോവിഡ് കാലം പല മാധ്യമ സ്ഥാപനങ്ങളും സ്റ്റാഫിന്റെ എണ്ണം കുറക്കാനും ശമ്പളം വെട്ടിക്കുറക്കാനുമുള്ള അവസരമാക്കുകയാണ് ചെയ്തത്. പോയ വര്‍ഷങ്ങളില്‍ വന്‍ ലാഭം വാരിക്കൂട്ടിയ മാധ്യമങ്ങള്‍ പോലും ഇതിന് തയ്യാറായി എന്നതാണ് അത്ഭുതമുളവാക്കുന്ന വസ്തുത. ടൈംസ് ഓഫ് ഇന്ത്യ കേരളത്തില്‍ ഉള്‍പ്പെടെ നൂറ്കണക്കിന് മാധ്യമപ്രവര്‍ത്തകരെ പിരിച്ചുവിട്ടു. 2018-19 വര്‍ഷത്തില്‍ 484.27 കോടി രൂപ ലാഭം നേടിയ കമ്പനിയാണ് ഇതെന്ന് ഓര്‍ക്കുക. ബിര്‍ളയുടെ ഹിന്ദുസ്ഥാന്‍ ടൈംസും ഗോയങ്ക ഗ്രൂപ്പിന്റെ ഇന്ത്യന്‍ എക്സ്പ്രസും ശമ്പളം വെട്ടിക്കുറച്ചു. മലയാളത്തിലെ ചില പത്രമാധ്യമങ്ങളും ടെലിവിഷന്‍ ചാനലുകളും ഇതേ പാത പിന്തുടര്‍ന്നു. ആരെയും പരിച്ചുവിടരുതെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തള്ളിയാണ് ഈ നടപടികളെല്ലാം. പാന്‍ഡെമിക്ക് ഇന്‍ഫോഡെമിക്കായി മാറിയെന്ന് സാരം.
ചോദ്യം: വ്യവസ്ഥാപിത മാധ്യമങ്ങളില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?
മാധ്യമരംഗത്തെ കീഴ്മേൽ മറിക്കുകയാണ് സാമുഹ്യമാധ്യമങ്ങള്‍ ഇന്ന്. വ്യവസ്ഥാപിത മാധ്യമങ്ങളില്‍ വരുന്നതിന് മുമ്പ് പല വാര്‍ത്തകളും പ്രത്യക്ഷപ്പെടുന്നത് സാമുഹ്യമാധ്യമങ്ങളുടെ പ്ലാറ്റ്ഫോമിലാണ്. അതുകൊണ്ട് തന്നെ ഇതിനെ അവഗണിച്ച് മുന്നോട്ടുപേകാന്‍ ഒരു മാധ്യമസ്ഥാപനത്തിനും ഇന്നും കഴിയില്ല. വ്യവസ്ഥാപിത മാധ്യമങ്ങള്‍ അവരുടെ രാഷ്ട്രീയ ബിസിനസ്സ് താല്‍പര്യങ്ങള്‍ സംരിക്ഷിക്കുന്നതിനായി നല്‍കുന്ന വാര്‍ത്തകളെ ഇഴകീറി പരിശോധിച്ച് വസ്തുതയെന്തെന്ന് പറഞ്ഞുതരുന്ന റോളിലേക്ക് പലപ്പോഴും സാമൂഹ്യമാധ്യമങ്ങള്‍ വളര്‍ന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവയെ അവഗണിക്കാന്‍ ഇന്ന് ഒരു മാധ്യമത്തിനും കഴിയില്ല.
ഇതു പറയുമ്പോള്‍ തന്നെ സമൂഹമാധ്യമങ്ങളുടെ സാമൂഹ്യവിരുദ്ധ മുഖത്തെയും കാണാതിരിക്കനാവില്ല. സംഘപരിവാര്‍ നടത്തുന്ന വിഷലിപ്തമായ പ്രചാരണത്തിന് വേദിയാകുന്നതും ഈ സമൂഹമാധ്യമങ്ങള്‍ തന്നെയാണ്. വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ പോലും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്നതാണ് ഏറ്റവും പുതിയ വിവരം. ലോകമെങ്ങും വംശീയ-വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ ജാഗരൂകരാണെന്ന് പറയുന്ന ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങള്‍ ഇന്ത്യയില്‍ ബി.ജെ.പിയുടെ പ്രീതി പറ്റാനായി സംഘപരിവാറിന്റെ വര്‍ഗീയ പ്രചാരണത്തിന് കുടപിടിക്കുന്നുവെന്ന വാര്‍ത്തയാണ് ഈ നിമിഷത്തില്‍ പുറത്തുവരുന്നത്.
ചോദ്യം: ചെയ്യുന്ന ജോലിയ്ക്കപ്പുറമുള്ള വായനകള്‍ക്ക് സമയം കിട്ടാറുണ്ടോ? ഏതാണ് ഏറ്റവും ഒടുവില്‍ വായിച്ച പുസ്തക? അതെക്കുറിച്ച് പറയാമോ?
തസ്തികയില്‍ ഉയര്‍ച്ച ഉണ്ടാകുന്തോറും ഉത്തരവാദിത്തവും ചുമതലകളും വര്‍ധിക്കുന്നുവെന്നാണ് പത്രപ്രവര്‍ത്തനത്തിലെ മൂന്ന് പതിറ്റാണ്ട് നീണ്ട അനുഭവം പഠിപ്പിക്കുന്നത്. പടികള്‍ കയറുന്തോറും വാര്‍ത്തകള്‍ക്കായി അലഞ്ഞുള്ള യാത്രകളും പുസ്തക വായനയും കുറഞ്ഞുവരുന്നു എന്നതാണ് എന്റെ അനുഭവം. പത്രങ്ങളിലും ആനുകാലികങ്ങളിലും (പ്രിന്റ് ആന്റ് ഡിജിറ്റല്‍) വായന അവസാനിക്കുകയാണ്. എങ്കിലും അവസരം കിട്ടുമ്പോഴേല്ലാം പുസ്തക വായനയിലേക്ക് മടങ്ങാറുണ്ട്.
ഹിന്ദുരാഷ്ട്രത്തിന് ശിലയിട്ടുകൊണ്ട് പ്രധാനമന്ത്രി അയോധ്യയില്‍ ഭൂമിപൂജ നടത്തിയ ഈ വേളയില്‍ ഞാന്‍ വായിക്കാന്‍ തെരഞ്ഞെടുത്ത പുസ്തകം എന്റെ സുഹൃത്ത് ധിരേന്ദ്ര ഝായും കൃഷ്ണ ഝായും ഏറെ വര്‍ഷങ്ങളുടെ ഗവേഷണ ഫലമായി പുറത്തിറക്കിയ "അയോധ്യ ദ ഡാര്‍ക്ക് നൈറ്റ്' എന്ന പുസ്തകമാണ്. ബാബ്റി മസ്ജിദില്‍ 1949 ഡിസംബര്‍ 22 രാത്രി രാമവിഗ്രഹം രഹസ്യമായി സ്ഥാപിച്ചതിന്റെ ചരിത്രം അനാവൃതമാക്കുന്നതാണ് ഇരുനൂറോളം പേജ് മാത്രമുള്ള ഈ പുസതകം. അഭിരാം മിശ്രയെന്ന നിര്‍വാണി അകാഡയിലെ സന്യാസിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഹിന്ദുമഹാസഭാ പ്രവര്‍ത്തകരാണ് വേണ്ടത്ര മുന്നൊരുക്കത്തോടെ ഈ ക്രിമിനല്‍ പ്രവൃത്തി ചെയ്തതെന്നാണ് ഈ പുസ്തകം സ്ഥാപിക്കുന്നത്. മതനിരപേക്ഷതയോട് കോണ്‍ഗ്രസിലെ ഒരു വിഭാഗം(ഗോവിന്ദവല്ലഭ പന്ത്) പുലര്‍ത്തിയ അസഹിഹിഷ്ണുതയുടെ ആഴവും പരപ്പും മാത്രമല്ല മലയാളിയായ ജില്ലാ മജിസ്ത്രേട്ട് ഹിന്ദുമഹാസഭയുടെ വിഗ്രഹസ്ഥാപനം എന്ന പ്രോജക്ട് വിജയകരമാക്കാന്‍ സ്വീകരിച്ച വഴിവിട്ട നീക്കങ്ങളും അക്കമിട്ട് വിവരിക്കുന്ന ഗ്രന്ഥമാണിത്. റിപ്പോര്‍ട്ടിങ്ങിന്റെ ഭാഗമായി നിരവധി തവണ അയോധ്യയും ഫൈസാബാദും സന്ദര്‍ശിച്ച എന്നെ സംബന്ധിച്ച് ഒറ്റ ഇരുപ്പില്‍ വായിച്ചുതീര്‍ക്കുമായിരുന്ന ഈ ചെറുപുസ്തകം രണ്ടാഴ്ചയെടുത്താണ് വായിച്ചു തീര്‍ത്തത്. മതനിരപേക്ഷ ഇന്ത്യയുടെ മുഖഛായമാറ്റുന്നതിന് കാരണമായ ഒരു ചരിത്രസംഭവത്തെയാണ് ഈ പസ്തകം നമുക്ക് പരിചയപ്പെടുത്തി തരുന്നത്.
ചോദ്യം: കോവിഡ് കാലം പല തരം തിരിച്ചറിവുകള്‍ നല്‍കുന്നുണ്ട്. പത്രത്തിന്റെ ടെലിവിഷന്‍ ന്യൂസ് ചാനലുകളുടെ അതിജീവന സാധ്യത എത്രയാണ്?
കോവിഡിന് മുമ്പു തന്നെ അച്ചടി മാധ്യമങ്ങള്‍ കടുത്ത പ്രതിസന്ധിയിലായിരുന്നു. ഡിജിറ്റല്‍ പ്ലാറ്‌ഫോം വന്നതോടെ പ്രതിസന്ധി പതിന്മടങ്ങ് വര്‍ധിച്ചു. യൂറോപ്പിലും അമേരിക്കയിലും അച്ചടി മാധ്യമങ്ങള്‍ക്ക് വന്‍തോതില്‍ സര്‍ക്കുലേഷന്‍ ഇടിയാന്‍ ആരംഭിച്ചു. വാര്‍ത്താവിശകലനത്തിന് ഊന്നല്‍ നല്‍കുന്ന "വ്യൂസ്പേപ്പറായി' പെരുമയാര്‍ന്ന ബ്രിട്ടനിലെ "ഇന്‍ഡിപെന്‍ഡന്റ്' പത്രം അച്ചടി നിര്‍ത്തി പൂര്‍ണമായും ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് മാറി. അമേരിക്കയിലെ "വില്ലേജ് വോയസ്' ഉള്‍പ്പെടയുള്ളവയും ഡിജിറ്റലായി. എന്നാല്‍ ഇന്ത്യയില്‍ ഇത്തരമെമാരു പ്രതിസന്ധി അച്ചടി മാധ്യമങ്ങള്‍ അഭിമുഖീകരിച്ചിരുന്നില്ല. സാക്ഷരത വര്‍ധിക്കുന്ന രാജ്യത്ത് അച്ചടി മാധ്യമത്തിന് വായനക്കാര്‍ കൂടുകയായിരുന്നു.
എന്നാല്‍ കോവിഡ് കാലം ഈ പ്രതീക്ഷയും തകര്‍ത്തു. സാമ്പത്തിക ജീവിതം താറുമാറായപ്പോള്‍ കുടംബബജറ്റില്‍ ആദ്യം ഉപേക്ഷിക്കുന്ന ഇനങ്ങളിലൊന്നായി അച്ചടി മാധ്യമങ്ങള്‍ മാറി. പത്രക്കടലാസുകള്‍ രോഗം പരത്തുമെന്ന സംശയം കൂടി പ്രചരിപ്പിക്കപ്പെട്ടതോടെ സ്ഥിതി രൂക്ഷമായി. രോഗം പടര്‍ന്ന നഗരങ്ങളില്‍ പത്രങ്ങള്‍ അച്ചടി നിര്‍ത്തി. പരസ്യവരുമാനത്തിലും വന്‍ ഇടിച്ചലുണ്ടായി. ടെലിവിഷന്‍ വന്നതോടെ തന്നെ പരസ്യവരുമാനത്തില്‍ വന്‍ കുറവ് ദൃശ്യമായിത്തുടങ്ങിയിരുന്നു. മഹാമാരി വന്നതോടെ എല്ലാ അര്‍ഥത്തിലുേം കടുത്ത പ്രതിസന്ധിയിലായി അച്ചടി മാധ്യമങ്ങള്‍. ദൃശ്യമാധ്യമങ്ങള്‍ക്കും ഇത് ബാധകമായിരുന്നു.
ദൃശ്യമാധ്യമങ്ങള്‍ക്കുള്ള കാണികളും കുറയുകയാണെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലുള്ള മാധ്യമങ്ങളാണ്--വെബ്പോര്‍ട്ടലുകളും സമൂഹമാധ്യമങ്ങളുമാണ് ഈ കാലഘട്ടത്തിന്റെ താരം.
ദില്‍ഷ ഡി.
Aug 04, 2022
30 Minutes Watch
ഡോ. എം.കെ. മുനീർ
Aug 01, 2022
30 Minutes Watch
മനില സി.മോഹൻ
Jul 25, 2022
15 Minutes Watch
നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്
Jul 24, 2022
4 Minutes Read
Truecopy Webzine
Jul 23, 2022
3 Minutes Read
S MANOJ
18 Aug 2020, 08:34 PM
Informative