അകത്തുനിന്നുവേണം സ്വയം
തിരുത്തൽ പ്രസ്ഥാനം
അകത്തുനിന്നുവേണം സ്വയം തിരുത്തൽ പ്രസ്ഥാനം
ചാനല്‍ മുതലാളിമാര്‍ ഔദ്യോഗിക യോഗങ്ങളില്‍ പരസ്യമായി തന്നെ അര്‍ണബ് ഗോസ്വാമിക്ക് പഠിക്കാന്‍ അവതാരകരോട് ആഹ്വാനം ചെയ്യുന്ന സമീപകാലം നമുക്കുണ്ടായി. ഈ ആഹ്വാനമേറ്റെടുക്കാന്‍ ചാനല്‍ അവതാരകരും, പ്രിന്റിലെ എഴുത്തുകാരും പരസ്പരം മത്സരിക്കുന്ന പരിതാപകരമായ കാഴ്ചയാണ് കാണുന്നത്- ദ ഹിന്ദു അസോസിയേറ്റ് എഡിറ്ററ്റും ഫ്രണ്ട്ലൈൻ ഡൽഹി ബ്യൂറോ ചീഫുമായ വെങ്കിടേഷ് രാമകൃഷ്ണൻ സംസാരിക്കുന്നു.തിങ്ക് നൽകിയ പത്തുചോദ്യങ്ങൾക്ക് 22 മാധ്യമപ്രവർത്തകരാണ് നിലപാട് വ്യക്തമാക്കിയത്. ഇതോടൊപ്പം, മാധ്യമപ്രവർത്തകരുടെ പേരിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.
18 Aug 2020, 01:30 PM
മനില. സി. മോഹന്‍: മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും ക്രൂരമായി വിമര്‍ശിക്കപ്പെടുകയാണ്. ആത്മവിമര്‍ശനപരമായിത്തന്നെ ഇതിനെ സമീപിക്കണം. എന്തുകൊണ്ട് മാധ്യമങ്ങള്‍ വിമര്‍ശിക്കപ്പെടുന്നു എന്നാണ് തോന്നിയിട്ടുള്ളത്?
വെങ്കിടേഷ് രാമകൃഷ്ണന്‍: തീര്‍ച്ചയായും വിമര്‍ശനപരമായി തന്നെയാണ് നോക്കിക്കാണേണ്ടതുണ്ട്. ഏതാണ്ട് മൂന്നര പതിറ്റാണ്ടായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഭാഷാ മാധ്യമങ്ങളെയും ഇംഗ്ലീഷ് മാധ്യമങ്ങളെയും അടുത്ത് നിന്ന് കാണാന്‍ അവസരം ലഭിച്ച ഒരാളെന്ന നിലയില്‍, കേരളത്തിന്റെ മാധ്യമ പാരമ്പര്യത്തെ ഉയര്‍ന്ന നിലയില്‍ വിലയിരുത്തിയിരുന്ന ഒരാളാണ് ഞാന്‍. വസ്തുതാ ശേഖരണത്തോടും നവീനമായ സാങ്കേതിക വിദ്യ സ്വായത്തമാക്കുന്നതിനോടും എന്നും ഉൽപതിഷ്ണമായ രീതിയില്‍ പ്രതിവര്‍ത്തിക്കുന്ന ഒരു പാരമ്പര്യമാണ് 1970 കളില്‍ പ്രിന്റ് മാത്രമുള്ള സമയം മുതല്‍ കേരളത്തിനുണ്ടായിരുന്നത്. 1990 കളിലും 2000 ത്തിന്റെ ആദ്യ വര്‍ഷങ്ങളിലും ടെലിവിഷന്‍ മുതലായ ദൃശ്യമാധ്യമങ്ങള്‍ ഏറെ പ്രചാരം നേടിയപ്പോഴും അത്തരം ഉദ്യമങ്ങളുടെ പിറകില്‍ വലിയ തോതിലുള്ള രാഷ്ട്രീയ മൂലധനം കടന്നുവന്നപ്പോഴും (കടന്നുവന്നിട്ടും) നമ്മുടെ മാധ്യമപരിസരങ്ങള്‍ മുമ്പു പറഞ്ഞ വസ്തുതാ ശേഖരണത്തിലും, നവീന സാങ്കേതികവിദ്യാ പ്രയോഗത്തിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലായിരുന്നു. ഈ പാരമ്പര്യം വലിയ പരിധി വരെ സെന്‍സേഷണലിസത്തില്‍ നിന്ന് നമ്മുടെ മാധ്യമങ്ങളെ മാറ്റിനിര്‍ത്തുകയും ചെയ്തിരുന്നു.
പക്ഷെ ചാനല്‍ മുതലാളിമാര്‍ ഔദ്യോഗിക യോഗങ്ങളില്‍ പരസ്യമായി തന്നെ അര്‍ണബ് ഗോസ്വാമിക്ക് പഠിക്കാന്‍ അവതാരകരോട് ആഹ്വാനം ചെയ്യുന്ന ഒരു സമീപകാലവും നമുക്കുണ്ടായി. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ
ആഹ്വാനമേറ്റെടുക്കാന്‍ ചാനല്‍ അവതാരകരും, പ്രിന്റിലെ എഴുത്തുകാരും ഒക്കെ പരസ്പരം മത്സരിക്കുന്ന പരിതാപകരമായ ഒരു കാഴ്ചയാണ് കാണുന്നത്. അതിന്റെ പരിണത ഫലമാണ്, കൊടുത്താല്‍ കൊല്ലത്തും കിട്ടും, എന്ന മട്ടില്‍ സാമൂഹിക മാധ്യമങ്ങളിലെ lumpen- expressors മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടത്തുന്ന സൈബര്‍ ആക്രമണങ്ങള്‍. ഇതിനെ മറികടക്കാന്‍ സര്‍ക്കാര്‍ തലത്തിലോ, പൊലീസ് തലത്തിലോ ഉള്ള നിയന്ത്രണങ്ങള്‍ കൊണ്ട് സാധിക്കുമെന്ന് തോന്നുന്നില്ല. അകത്തുനിന്ന് തന്നെയുള്ള ഒരു സ്വയം തിരുത്തല്‍-പരിഷ്‌കരണ പ്രസ്ഥാനത്തില്‍ മാത്രമേ ഇത്തരം കടന്നാക്രമണങ്ങളെ ധാര്‍മികമായി ചെറുത്തു നില്‍ക്കാന്‍ സാധിക്കൂ.
Also Read:
എം.ജി.രാധാകൃഷ്ണന്‍ • സ്റ്റാന്‍ലി ജോണി • കെ.പി. സേതുനാഥ് • കെ.ജെ. ജേക്കബ് • അഭിലാഷ് മോഹന്‍ • ടി.എം. ഹര്‍ഷന്‍ • വി.പി. റജീന • ഉണ്ണി ബാലകൃഷ്ണന്‍ • കെ. ടോണി ജോസ് • രാജീവ് ദേവരാജ് • ഇ. സനീഷ് • എം. സുചിത്ര • ജോണ്‍ ബ്രിട്ടാസ് • വി.ബി. പരമേശ്വരന്‍ • വി.എം. ദീപ • വിധു വിന്‍സെന്‍റ് • ജോസി ജോസഫ് • ധന്യ രാജേന്ദ്രന്‍ • ജോണി ലൂക്കോസ് • എം.വി. നികേഷ് കുമാര്‍ • കെ.പി. റജി
ചോദ്യം: ജേണലിസ്റ്റുകള്‍ക്ക് മറ്റ് തൊഴില്‍ മേഖലകളില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പ്രിവിലേജുകള്‍ - സവിശേഷ അധികാരം ഉണ്ട് എന്ന് കരുതുന്നുണ്ടോ? മറിച്ച് സാമൂഹികവും രാഷ്ട്രീയവുമായ എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെന്ന്?
ലോകമെമ്പാടുമുള്ള മാധ്യമപ്രവര്‍ത്തനത്തിന്റെ ചരിത്രം വ്യത്യസ്തമായ സാമൂഹിക-രാഷ്ട്രീയ പ്രതിബദ്ധതകളുടെയും, അവ സമൂഹത്തിന്റെ അല്ലെങ്കില്‍, ഒരു രാജ്യത്തിന്റെ, രാഷ്ട്രീയ സാംസ്‌കാരിക വികാസത്തിന് വഴിയൊരുക്കുന്നതിന്റെയുമാണ്. ജേണലിസ്റ്റുകള്‍ക്ക് നിയമപരമായും, അല്ലാതെയുമുള്ള പ്രിവിലേജുകളുടെയും, സവിശേഷ അധികാരങ്ങളുടെയും അടിത്തറ തന്നെ ഈ വിശാല താൽപര്യങ്ങളോടുള്ള പ്രതിബദ്ധതയില്‍ നിക്ഷിപ്തമാണ്. ഒന്നില്ലാതെ മറ്റൊന്നിനെക്കുറിച്ച്, -സാമൂഹ്യപ്രതിബദ്ധതയില്ലാതെ സവിശേഷ അധികാരങ്ങളെക്കുറിച്ച് - വേവലാതിപ്പെടുന്നതില്‍ അര്‍ത്ഥമില്ല.
ചോദ്യം: നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം എന്നൊന്നുണ്ടോ? ഉണ്ടെങ്കില്‍ / ഇല്ലെങ്കില്‍ അത് എങ്ങനെയാണ്?
നിഷ്പക്ഷതയും സത്യവും ഒരുപോലെയാണ്. ഒരു given context ലെ സത്യം, മറ്റൊരു context ല്‍ സത്യം ആയിക്കൊള്ളണമെന്നില്ല. മാധ്യമനിഷ്പക്ഷത എന്ന സംജ്ഞക്കും given context വളരെ പ്രധാനമാണ്. ഒരു given context-ല്‍ ഒരു സംഭവം നടക്കുമ്പോള്‍, അതിന്റെ സകലമാന തലങ്ങളും എന്താണെന്ന് അറിയാന്‍ ശ്രമിക്കുക, അവയെ വസ്തുനിഷ്ഠമായി സ്വാംശീകരിക്കാന്‍ ശ്രമിക്കുക എന്നത് മാത്രം ചെയ്താല്‍ ഒരു പ്രത്യേക സമയപരിധിയിലെ സത്യത്തിലേക്കും, നിഷ്പക്ഷമായ വസ്തുതകളിലേക്കും മാധ്യമങ്ങളിലേക്കും എത്താനാവും.
ചോദ്യം: ടെലിവിഷന്‍ ജേണലിസം മാധ്യമ രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങള്‍ ഗുണപരമായിരുന്നോ?
സാങ്കേതികവിദ്യയെ ആശ്രയിക്കുന്ന എല്ലാ നവീന മാധ്യമങ്ങളും അവയുടെ ബീജത്തില്‍ തന്നെ constructive ഉം destructive ഉം ആയ സാദ്ധ്യതകള്‍ ഉള്‍ക്കൊള്ളുന്നതാണ്. 19 -ാം നൂറ്റാണ്ടിന്റെ അവസാനം റേഡിയോ വന്നതുമുതല്‍ ലോകം കണ്ട കാഴ്ചയാണിത്. ടെലിവിഷനും, ഇന്റര്‍നെറ്റും ഒന്നും വ്യത്യസ്തമല്ല. മാധ്യമരംഗത്തെ സാങ്കേതികവിദ്യയുടെ ഈ പ്രകൃതം ആദ്യകാലങ്ങളില്‍ ജനാധിപത്യ ശാക്തീകരണത്തിന്റെയും, ജനപക്ഷതയുടെയും വലിയ പ്രതീക്ഷകള്‍ വളര്‍ത്തിയെടുക്കുന്നു. എന്നാല്‍ ക്രമേണ കമ്പോളത്തിന്റെ സ്ഥാപിത താല്പര്യങ്ങള്‍ സാങ്കേതികവിദ്യാ ഉപകാരണങ്ങളെയും, എന്തിന്, സാങ്കേതികവിദ്യയെ തന്നെയും കയ്യടക്കുന്നു. അതോടെ, ഗുണദോഷ മിശ്രിതത്തില്‍ ദോഷത്തിന്റെ തോത് കൂടുകയും, ഗുണത്തിന്റെ തോത് കുറയുകയും ചെയ്യുന്നു.
ചോദ്യം: മതം/ കോര്‍പ്പറേറ്റുകള്‍ / രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ ഭൂരിപക്ഷ മാധ്യമ പ്രവര്‍ത്തനം എന്ന് വിമര്‍ശിച്ചാല്‍? എന്താണ് അനുഭവം?
ആദ്യചോദ്യത്തിനുള്ള മറുപടിയില്‍ പറഞ്ഞതുപോലെ രാഷ്ട്രീയ മൂലധനത്തിന്റെയും, മറ്റു സ്ഥാപിതതാൽപര്യ മൂലധനങ്ങളുടെയും കടന്നുവരവിന് ശേഷവും, കേരളത്തിലെ മാധ്യമരംഗം പൊതുവില്‍ അന്തസ്സിന്റെ അതിരുകള്‍ക്കകത്തുനിന്നു തന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത്. സമീപകാലങ്ങള്‍ പക്ഷെ, ഈ പാരമ്പര്യത്തിന് നേരെ കൊഞ്ഞനം കുത്തുകയാണ്. തീര്‍ച്ചയായും വലിയ സ്ഥാപിതതാൽപര്യങ്ങള്‍ മ്ലേച്ഛമായ രീതിയില്‍ പകര്‍ന്നാടുന്ന ഒരു സമയമായി സമകാലിക മലയാള മാധ്യമങ്ങളെ, പ്രത്യേകിച്ചും ദൃശ്യ മാധ്യമങ്ങളെ വിലയിരുത്തും.
ചോദ്യം: തൊഴിലിടത്തിലെ ലിംഗനീതിയെപ്പറ്റി സ്റ്റോറികള്‍ ചെയ്യുന്നവരാണ് നമ്മള്‍. ജേണലിസം മേഖലയില്‍ ലിംഗ നീതി നിലനില്‍ക്കുന്നുണ്ടോ?
മാധ്യമരംഗത്തെ ലിംഗനീതി വലിയ വിരോധാഭാസമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ടെലിവിഷന്റെയും, ഇന്റര്‍നെറ്റിന്റെയും കടന്നുവരവിന് ശേഷം സ്ത്രീകളുടെ പ്രാതിനിധ്യം അംഗസംഖ്യയുടെ തലത്തില്‍ വര്‍ധിച്ചിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷെ, സമീപകാലത്ത് ഒരു സംഘം വിദേശ മാധ്യമ ഏജന്‍സികള്‍ ഇന്ത്യന്‍ മാധ്യമരംഗത്തെയും, അതിലെ ജാതി-മത ലിംഗ വിവേചനത്തെപ്പറ്റിയും നടത്തിയ പഠനത്തില്‍ തൊഴില്‍ സേനയുടെ 43 ശതമാനം വനിതകളാണെങ്കിലും, പത്രമാധ്യമങ്ങളില്‍ പേജ്-1 , എഡിറ്റ്, ഓപ്-എഡ് പേജുകളില്‍ സ്ത്രീസാന്നിധ്യത്തിന്റെ തോത് 10 ശതമാനത്തിലും താഴെയാണ് എന്ന് കണ്ടെത്തിയിരുന്നു. ടെലിവിഷന്‍ വാര്‍ത്താ അവതാരകരില്‍ 50-50 എന്ന ആശാവഹമായ കണക്കിലാണ് സ്ത്രീ-പുരുഷ ബലാബലം നിലനില്‍ക്കുന്നതെങ്കിലും, മുഖ്യ വാര്‍ത്തകള്‍ കവര്‍ ചെയ്യുന്നതിനുള്ള വനിതാമാധ്യമപ്രവര്‍ത്തകരുടെ നിയോഗം 40 ശതമാനത്തിനടുത്താണ് എന്നും കണ്ടെത്തിയിരുന്നു. എന്ന് വെച്ചാല്‍ 60 ശതമാനം മുഖ്യവാര്‍ത്തകളും ചെയ്യുന്നത് പുരുഷന്മാരാണെന്നര്‍ത്ഥം. അപ്പോള്‍ ലിംഗനീതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സംഖ്യകളുടെ തലത്തില്‍ നിന്ന്, ഗുണദോഷബോധ്യങ്ങളെപ്പറ്റിയുള്ള ചര്‍ച്ചയിലേക്ക് മാറേണ്ടതുണ്ട് എന്നാണു തോന്നുന്നത്.
ചോദ്യം: ഈ മേഖലയില്‍ ഉയര്‍ന്ന തസ്തികകളില്‍ ഇരിക്കുന്നവര്‍ക്കൊഴികെ വേതന നിരക്കും പരിതാപകരമാണ്. എന്താണ് തോന്നിയിട്ടുള്ളത്?
സേവന-വേതന വ്യവസ്ഥകളിലെ അന്തരം അതിഭീകരമാണ്. ഹയര്‍ ആന്‍ഡ് ഫയര്‍, കോണ്‍ട്രാക്ട്, നിയമങ്ങളിലേക്ക് മുതലാളിമാര്‍ കൂടുതല്‍ കൂടുതലായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ അന്തരം കൂടുതല്‍ ഞെരുക്കുന്നത്, വലുതാവാനേ സാധ്യതയുള്ളൂ.
ചോദ്യം: വ്യവസ്ഥാപിത മാധ്യമങ്ങളില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?
സോഷ്യല്‍ മീഡിയ, മുഖ്യധാരാ മാധ്യമങ്ങളുടെ കവറേജിന്റെ അജണ്ട പോലും നിശ്ചയിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി വരികയാണ്. ഇത് വളരെ ശ്രമകരമായ ഒരു സമരം തന്നെയാണ്. ഒരുപക്ഷെ മാധ്യമങ്ങളുടെ സ്വതന്ത്രമായ നിലനില്പിനെയും, അവയ്ക്ക് സ്വാഭാവികമായി ഉണ്ടാവേണ്ട വസ്തുനിഷ്ഠതയെയും അട്ടിമറിക്കാന്‍ പര്യാപ്തമായ ഒരു സ്വാധീനം കൂടിയാണിത്.
ചോദ്യം: ചെയ്യുന്ന ജോലിയ്ക്കപ്പുറമുള്ള വായനകള്‍ക്ക് സമയം കിട്ടാറുണ്ടോ? ഏതാണ് ഏറ്റവും ഒടുവില്‍ വായിച്ച പുസ്തകം? അതെക്കുറിച്ച് പറയാമോ?
തട്ടിയും മുട്ടിയുമുള്ള വായനയൊക്കെ നടക്കുന്നുണ്ട്. അവസാനം വായിച്ചത്, പോളിഷ് എഴുത്തുകാരിയായ ഓള്‍ഗ ടോക്കര്‍സൂക്കിന്റെ Flights എന്ന, seminal ആയി കണക്കാക്കപ്പെടുന്ന നോവലാണ്. രചനയുടെ തലത്തിലും, ഇതിവൃത്തത്തിന്റെ തലത്തിലും പരമ്പരാഗതമായ എല്ലാ എഴുത്തുവഴികളെയും ഉടച്ചുവാര്‍ക്കുന്ന ഒരു അത്ഭുത കൃതിയാണിത്. ഏറെക്കാലം ഫിക്ഷന്‍ വായിക്കാതെ അപഗ്രഥന പുസ്തകങ്ങളും, ജീവചരിത്രങ്ങളും മറ്റും വായിച്ചിരുന്ന ഞാന്‍ രണ്ടു വർഷം മുന്‍പ് Book Thief വായിച്ചാണ് ഫിക്ഷന്റെ വഴിയിലേക്ക് തിരിച്ചുവരുന്നത്. ആധുനികതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സംഭ്രമാത്മകമായ തലത്തിലേക്ക് മാറുന്ന കോവിഡ് കാലത്ത്, Flights പോലുള്ള ഫിക്ഷന്‍ ഒരു ശക്തമായ മാനസിക പിടിവള്ളിയാണ്.
ചോദ്യം: കോവിഡ് കാലം പല തരം തിരിച്ചറിവുകള്‍ നല്‍കുന്നുണ്ട്. പത്രത്തിന്റെ ടെലിവിഷന്‍ ന്യൂസ് ചാനലുകളുടെ അതിജീവന സാധ്യത എത്രയാണ്?
കോവിഡിന്റെ ആദ്യ പ്രത്യാഘാതം ഏറ്റുവാങ്ങിയത്, പ്രിന്റ് ജേണലിസമാണ്. കേരളം പോലുള്ള ചില തുരുത്തുകള്‍ ഒഴിച്ചാല്‍ ലോകമെമ്പാടുമുള്ള പ്രിന്റ് മാധ്യമങ്ങളുടെ വരുമാനം 30 ശതമാനമായി കുറഞ്ഞു എന്നാണ് ഒരു അനുമാനം (കൃത്യമായ കണക്കല്ല). അതേസമയം,ടെലിവിഷന്റെയും, ഇന്റർനെറ്റിന്റെയും ഉപഭോഗം 50- 100 ശതമാനം വര്‍ധിച്ചതായി അനുമാനങ്ങളുണ്ട്. കുഴഞ്ഞുമറിഞ്ഞ ഈ അന്തരീക്ഷത്തില്‍ മാധ്യമങ്ങളുടെ അതിജീവനത്തെപ്പറ്റി കൃത്യമായ പ്രവചനം നടത്തുക ദുഷ്‌കരമായേക്കും. എങ്കിലും, പ്രിന്റിന്റെ സമയം മോശമാണ് എന്നുറപ്പിച്ചു പറയാം.
കെ.കെ. സുരേന്ദ്രൻ / കെ. കണ്ണൻ
Jan 18, 2021
20 Minutes Read
ജിയോ ബേബി / മനില സി. മോഹന്‍
Jan 16, 2021
54 Minutes Watch
മുനവറലി ശിഹാബ് തങ്ങൾ / മനില സി. മോഹന്‍
Dec 31, 2020
41 Minutes Watch
പ്രമോദ് പുഴങ്കര
Dec 20, 2020
23 Minutes Read
അഡ്വ.ഹരീഷ് വാസുദേവന്‍
Dec 17, 2020
4 Minutes Read
ശ്രീജിത്ത് ദിവാകരന്‍
Dec 17, 2020
9 Minutes Read
Seshan
18 Aug 2020, 09:26 PM
Constructive approach and objective analysis more over very informative content. Worth reading