ഓണ്‍ലൈന്‍, വെര്‍ച്വല്‍ എഡ്യുക്കേഷന്‍- ഒരധ്യാപകനെന്ന നിലയില്‍ വ്യക്തിപരമായി എനിക്ക് തോന്നിയിട്ടുള്ളത് വളരെ അപക്വമായ ഒന്നാണെന്നാണ്. വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ അസംബന്ധം ഓട്ടോണമസ് കോളജുകളാണ്. അക്കാഡമീഷന്മാരൊക്കെ ചില ഘട്ടങ്ങളില്‍ ചരിത്രത്തില്‍ രാജാക്കന്മാരാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഞങ്ങള്‍ ആഘോഷിക്കാന്‍ പോകുന്നത് സയന്‍സ് വിഷയങ്ങളുടെ പഠിപ്പിക്കലാണ്. ക്ലാസ് റൂമില്‍ ഒരധ്യാപകന്‍ ചെയ്യുന്ന എല്ലാ കര്‍മ്മങ്ങളും അതിന്റെ മികവോടെ വെര്‍ച്വല്‍ ക്ലാസ് റൂമില്‍ പ്രൊഡ്യൂസ് ചെയ്യും. യൂണിവേഴ്‌സിറ്റിക്ക് സ്വന്തമായി കരിയര്‍ പ്ലെയ്സ്മെന്റ് ഉണ്ടാകും. ഈ യൂണിവേഴ്സിറ്റി മറ്റു സാധാരണ യൂണിവേഴ്സിറ്റികളില്‍ നിന്ന് വ്യത്യസ്തമായിരിക്കും, അതിന്റെ ക്വാളിറ്റിയുടെ, മികവിന്റെ കാര്യത്തില്‍...പുതുതായി രൂപീകരിക്കപ്പെട്ട ശ്രീനാരായണ ഗുരു ഓപണ്‍ യൂണിവേഴ്സിറ്റിയുടെ ആദര്‍ശവും ലക്ഷ്യവും പ്രവര്‍ത്തനവും, പുതിയ വിദ്യാഭ്യാസ കാഴ്ചപ്പാടില്‍ വിശദീകരിക്കുകയാണ് വൈസ് ചാന്‍സലര്‍ ഡോ. പി.എം. മുബാറക് പാഷ
11 Nov 2020, 06:08 PM
മനില സി. മോഹന്‍: ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ വി.സിയായി ചാര്‍ജെടുത്തിരിക്കുകയാണ് താങ്കള്‍. ഇപ്പോള്‍ നമ്മള്‍ കടന്നുപോകുന്ന കോവിഡ് സാഹചര്യത്തില്‍, വിദ്യാര്‍ത്ഥി സമൂഹം വീട്ടില്‍ ഇരിക്കാന്‍ നിര്‍ബന്ധിതമായ അവസ്ഥയുണ്ട്. ഇത്രയും കാലം പരിചയിച്ചുവന്ന വിദ്യാഭ്യാസ രീതികളെല്ലാം അട്ടിമറിക്കപ്പെട്ടുവെന്നുതന്നെ പറയാം. ചെറിയ ക്ലാസിലെ കുട്ടികള്‍ മുതല്‍ സര്‍വ്വകലാശാല വിദ്യാര്‍ഥികള്‍വരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ രീതി പലതരത്തില്‍ മാറിപ്പോയിട്ടുണ്ട്. കേരളത്തില്‍ ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ഒരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വരുന്നതിന് ചരിത്രപരമായി വലിയ പ്രാധാന്യമുണ്ട്. അതിന്റെ വി.സിയായി താങ്കള്‍ നിയമിതനാവുമ്പോള്‍ ഒരു ഓപ്പണ്‍ യൂണിവേഴ്സിറ്റി എന്തായിരിക്കണം, എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് ആദ്യത്തെ വി.സിയെന്ന നിലയിലുള്ള കാഴ്ചപ്പാടുകള്‍ എന്താണ്. എങ്ങനെയാണ് ഈ യൂണിവേഴ്സിറ്റിയെ രൂപപ്പെടുത്താന്‍ പോകുന്നത്?
ഡോ: പി.എം.മുബാറക് പാഷ: ഇതിന് ഒറ്റവാക്കില്‍ ഉത്തരം പറയാന്‍ കഴിയില്ല. ലോകത്ത് എല്ലായിടത്തും കോവിഡ് ഇംപാക്ട് കൂടുതല്‍ വിദ്യാഭ്യാസ രംഗത്താണ്. വിദ്യാഭ്യാസ രംഗത്ത് അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് കോവിഡ് കാരണമായിട്ടുണ്ട്. അടഞ്ഞുകിടക്കുന്ന ക്ലാസ് റൂമുകള്‍ എന്നത് എല്ലാസ്ഥലത്തും സത്യസന്ധമായ സ്റ്റേറ്റ്മെന്റാണ്. സമരം കൊണ്ട് ക്ലാസ് അടയ്ക്കുന്നു, അല്ലെങ്കില്‍ ഇന്ന് ക്ലാസില്ല എന്ന വാര്‍ത്തയാണ് സാധാരണ നമ്മള്‍ കേള്‍ക്കാറുണ്ടായിരുന്നത്. ഇപ്പോള്‍ അങ്ങനെയല്ല. നവംബര്‍ വരെ ക്ലാസില്ല, അല്ലെങ്കില്‍ ഫെബ്രുവരി വരെ ക്ലാസില്ലയെന്നാണ് കേള്‍ക്കുന്നത്. അതായത് ദീര്‍ഘകാലത്തേക്കുള്ള അടച്ചിടലിനെപ്പറ്റിയാണ് കേള്‍ക്കുന്നത്. അടച്ചിടുന്നത് ഫിസിക്കല്‍ ആയ വ്യവഹാരങ്ങള്‍ മാത്രമായിരുന്നു. ധൈഷണിക വ്യവഹാരങ്ങള്‍, അക്കാദമിക് ആക്ടിവിറ്റി പഴയതുപോലെ നടക്കുന്നുമുണ്ട്. ഈ രണ്ട് സ്റ്റേറ്റ്മെന്റുകള്‍ക്കിടയില്‍ നമ്മള്‍ കാണേണ്ട ഒരു കാര്യം, ഒരുമാറ്റം, മോഡ് ഓഫ് എഡ്യുക്കേഷന്‍ പെഡഗോജിയില്‍ അടിസ്ഥാന മാറ്റമുണ്ടായിട്ടുണ്ട് എന്നാണ്. ഈ മാറ്റം ഉണ്ടായ സാഹചര്യത്തിലാണ് ആകസ്മികമായി ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലറായി ഞാന്‍ നിയമിതനാവുന്നത്.
ഈ ചോദ്യം എന്നോട് ഒരു സുഹൃത്ത് ചോദിച്ച സമയത്ത് ഞാന്‍ ഇങ്ങനെ പറഞ്ഞിരുന്നു: രണ്ടുവര്‍ഷം മുമ്പാണ് ഈ ചോദ്യം ചോദിക്കുന്നതെങ്കില്‍ എന്നില്‍ നിന്ന് കിട്ടുന്ന ഉത്തരത്തില്‍ നിന്ന് തികച്ചും വിഭിന്നമായ ഉത്തരമാണ് ഇപ്പോള്‍ കിട്ടുക. അത് എന്നിലുണ്ടായിട്ടുള്ള വളര്‍ച്ചകൊണ്ടുള്ള പ്രശ്നമല്ല. ഞാന്‍ പുതിയത് അറിഞ്ഞതുകൊണ്ടുള്ള പ്രശ്നമല്ല. മറിച്ച് എന്റെ ചുറ്റുപാടുണ്ടായിട്ടുള്ള മാറ്റങ്ങളെ റിഫ്ളക്ട് ചെയ്യുമ്പോള്‍ കിട്ടുന്ന പ്രശ്നമാണ്. ഈ മാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് ഓപ്പണ്‍ യൂണിവേഴ്സിറ്റിയെ നമ്മള്‍ ഡിഫൈന്‍ ചെയ്യുന്നത്.
എല്ലാ അര്‍ത്ഥത്തിലും ഏതെങ്കിലുമൊരു സര്‍വകലാശാല ഇങ്ങനെ ചെയ്യുന്നു, അതുകൊണ്ട് ഞങ്ങള്‍ ഇങ്ങനെ ചെയ്യാം എന്ന് തീരുമാനിക്കുന്ന സര്‍വ്വകലാശാലയല്ല കേരളത്തില്‍ വരുന്ന ഈ ഓപ്പണ്‍ യൂണിവേഴ്സിറ്റി. ഇഗ്‌നോ ( IGNOU) ഇന്ത്യയിലെ ഏറ്റവും ശ്രേഷ്ഠമായ യൂണിവേഴ്സിറ്റിയാണ്. ഇഗ്‌നോയെ അനുകരിക്കുന്നതിനേക്കാളേറെ ഇഗ്‌നോ നടപ്പിലാക്കുന്ന പഠന പ്രവര്‍ത്തന രീതികളുടെ മേന്മയുണ്ട്, അത് നമുക്ക് കോപ്പി ചെയ്യാം, കോപ്പി ചെയ്യാതിരിക്കാം. ഒരു സര്‍വ്വകലാശാലയുണ്ടായാല്‍ അതിന്റെ മിനിയേച്ചര്‍ രൂപങ്ങളാണ് പിന്നീട് എല്ലാവിടങ്ങളിലുമുണ്ടാവുന്നത്. അതില്‍ മാറ്റം വരുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.
ചോദ്യം: അതായത് കൃത്യമായ ഐഡന്റിറ്റി തുടക്കത്തിലേ സെറ്റ് ചെയ്യും?
ഇഗ്‌നോയുടെ പ്രോസസ്, ഏറ്റവും വലിയ വ്യവഹാരം, വിദ്യാഭ്യാസം ആണ്. ഒരു ഡയലോഗാണ് സത്യത്തില്‍ പുസ്തകവും വിദ്യാര്‍ത്ഥിയും തമ്മിലുള്ളത്. ആ ഡയലോഗില്‍ അനുവര്‍ത്തിക്കുന്ന പ്രമാണങ്ങള്‍ എന്താണോ അതിന്റെ മേന്മ എന്താണോ ആ മേന്മ ഉല്പന്നത്തെ വ്യക്തമായി നിജപ്പെടുത്തും. ഈയൊരു പോയിന്റാണ് താത്വികമായി ഞങ്ങളെടുക്കുന്ന നിലപാട്. ഞങ്ങളുടെ പ്രോസസ് ക്വാളിറ്റി പ്രോസസാണ്. ക്വാളിറ്റിയെന്നാല്‍ പ്രിന്റ് മീഡിയയില്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ പേജുകളുടെ ക്വാളിറ്റിയല്ല, കണ്ടന്റിന്റെ ക്വാളിറ്റിയാണ്. അതേപോലെ, നിലനില്‍ക്കുന്ന എല്ലാ സാധ്യതകളും ഉപയോഗിക്കാന്‍ പറ്റും.
ഈ ചോദ്യം സ്വകാര്യമായി എന്നോട് ചോദിക്കുകയാണെന്ന് വെച്ചോളൂ, ഇപ്പോള്‍ ഏറ്റവും നല്ല സാധ്യതകളുള്ള യൂണിവേഴ്സിറ്റി ഓപ്പണ്‍ യൂണിവേഴ്സിറ്റികളാണ്. ഒരു സാധാരണ യൂണിവേഴ്സിറ്റിക്ക് ചെയ്യാന്‍ പറ്റുന്നതിനേക്കാളേറെ ചെയ്യാന്‍ ഞങ്ങള്‍ക്കു പറ്റും. ഒരു ഉദാഹരണം പറയാം; കോവിഡ് പോയി വീണ്ടും നമ്മള്‍ നോര്‍മലായെന്ന് വെച്ചോളൂ, എല്ലാ സര്‍വ്വകലാശാലകളും ക്ലാസ് റൂമുകളിലേക്ക് തിരിച്ചുപോകും. അവര്‍ വീണ്ടും വ്യവസ്ഥാപിത പാരമ്പര്യ സ്രോതസ്സുകളെ സ്വീകരിക്കുകയും അതിനെ വെച്ചുകൊണ്ടുള്ള വിദ്യാഭ്യാസത്തിലേക്ക് തിരിച്ചുപോകുകയും ചെയ്യും. ഞങ്ങള്‍ക്ക് തിരിച്ചുപോകേണ്ട ആവശ്യമില്ല. ഈ കിട്ടിയ അവസരങ്ങളുടെ പുറത്ത് അതിനെ ആഘോഷിക്കാന്‍ കഴിയുന്ന യൂണിവേഴ്സിറ്റികളാണ് ഓപ്പണ്‍ യൂണിവേഴ്സിറ്റികള്‍. അതായിരിക്കും ഓപ്പണ്‍ യൂണിവേഴ്സിറ്റികളുടെ അടിസ്ഥാന പ്രിമിസിസ്.
ചോദ്യം: വിദേശ സര്‍വകലാശാലകളിലൊക്കെ ബ്ലന്റഡ് ലേണിങ് എന്നു പറയുന്ന രീതി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഓണ്‍ലൈനും ഓഫ്ലൈനും കൃത്യമായ അനുപാതത്തില്‍ ബ്ലന്‍ഡ് ചെയ്ത് മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസം പ്രൊവൈഡ് ചെയ്യുന്ന ഒരു രീതി. പക്ഷേ ഇന്ത്യയിലേക്കു വരുമ്പോള്‍, കേരളത്തിലേക്കു വരുമ്പോള്‍ ഈ ബ്ലന്റഡ് ലേണിങ് ശരിയായ രീതിയിലല്ല ഉപയോഗിക്കുന്നത് എന്ന വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്. പ്രത്യേകിച്ച് ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി സ്‌കൂള്‍ - സര്‍വകലാശാല കുട്ടികള്‍ക്കൊക്കെ ക്ലാസെടുക്കുന്ന സമയത്ത്. ഓപ്പണ്‍ യൂണിവേഴ്സിറ്റികളില്‍ ഏത് അനുപാതത്തിലാണ് ബ്ലന്റഡ് ലേണിങ്ങിനുവേണ്ടി അധ്യാപകരെയും വിദ്യാര്‍ഥികളെയും നമ്മള്‍ എക്യുപ്ഡ് ആക്കുന്നത്? നമ്മുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഈ ബ്ലന്റഡ് ലേണിങ്ങിനുവേണ്ടി എത്ര സജ്ജമാണ്? അങ്ങനെയൊരു കാഴ്ചപ്പാട് നമ്മുടെ യൂണിവേഴ്സിറ്റി ഉണ്ടാക്കുന്നുണ്ടോ?
ബ്ലന്റഡ് ലേണിങ് വിദേശരാജ്യങ്ങളില്‍ സെലിബ്രേറ്റ് ചെയ്തു എന്ന അഭിപ്രായം എനിക്കില്ല. എല്ലാവര്‍ക്കും ഒരു സെക്കന്റ് തോട്ട് ഉണ്ടായിരുന്നു ഇതിനെപ്പറ്റി. ഹാര്‍വാര്‍ഡ്, സ്റ്റാന്റ്ഫോര്‍ഡ് തുടങ്ങിയ സര്‍വകലാശാലകളിലൊക്കെ വെര്‍ച്വല്‍ പ്ലാറ്റ്ഫോം ഉണ്ടെങ്കിലും അതിന്റെ സ്വീകാര്യത ബൃഹത്തായിരുന്നില്ല. ടെക്നോളജിയെ എംബ്രൈസ് ചെയ്യുന്ന സമയത്ത് അതിനെ റിഫ്ളക്ട് ചെയ്യുന്ന പല ബോധന രീതികളും കൊണ്ടുവരും. അങ്ങനെയൊരു ബോധനരീതിയായിരുന്നു ഇത്.
അതിന്റെ ബോധനരീതിയ്ക്ക് അതിന്റേതായ സാങ്കേതികത്വം ഉണ്ടായിരുന്നുവെങ്കിലും അതിന്റെ സ്വീകാര്യത അത്ര വലുതായിരുന്നില്ല. റഗുലര്‍ ടീച്ചിങ്ങിന് അത് വലുതായി കോംപ്ലിമെന്റ് ചെയ്തിട്ടില്ല. റഗുലര്‍ അല്ലാത്ത ടീച്ചിങ്ങില്‍, ഉദാഹരണത്തിന് Mooc (massive open online courses) എന്നു പറയുന്ന പ്ലാറ്റ്ഫോമിനെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടാവും. അത് റഗുലര്‍ ക്ലാസിനെ സപ്ലിമെന്റ് ചെയ്യുന്ന രൂപത്തിലേക്ക് വന്നിട്ടില്ല. അതേസമയം, കണ്ടിന്യൂയിങ് എഡ്യുക്കേഷന്റെ ഭാഗമായി, അല്ലെങ്കില്‍ ഓഫ് ലൈന്‍ എഡ്യുക്കേഷന്റെ ഭാഗമായി അതിന് സ്വീകാര്യതയുണ്ടായിട്ടുണ്ട്. ബ്ലന്റഡ് പ്ലാറ്റ്ഫോം വളരെ സ്വീകാര്യമായ സംജ്ഞ ആയത് കോവിഡ് പശ്ചാത്തലത്തിലാണ്. അത് വിദേശത്തും അങ്ങനെ തന്നെയാണ്. വിദേശ സര്‍വകലാശാലകള്‍ ഇതിലേക്ക് സ്വിച്ച് ഓവര്‍ ചെയ്തത് ഈ കാലഘട്ടത്തിലാണ്. പക്ഷേ അവര്‍ക്കുള്ളൊരു പ്രത്യേകത, ഇതിന്റെയൊരു ഓഫ്ലൈൻ മെറ്റീരിയല്‍, ലെഗസി അവര്‍ക്കുണ്ട്. നമുക്കതില്ല. പരിചയങ്ങളില്ല. നിങ്ങള്‍ സൂക്ഷിച്ചുവെച്ചിരുന്ന വസ്ത്രം ഒരു ക്ഷാമകാലത്ത് ഉപയോഗിക്കുന്ന സമയത്ത് നിങ്ങള്‍ക്ക് കിട്ടുന്ന ഒരു സന്തോഷമില്ലേ, അതാണ് അവര്‍ക്കുണ്ടായത്. നമുക്ക് സൂക്ഷിച്ചുവെച്ച സാധനങ്ങളൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് പരിഭ്രമമുണ്ടായി.
സത്യസന്ധമായി പറയുകയാണെങ്കില്‍, ഇന്ത്യയില്‍ വെര്‍ച്വല്‍ എഡ്യുക്കേഷന്‍ കൊണ്ടുവന്ന രീതിയോട്, ഞാനതില്‍ എക്സൈറ്റഡ് ഒന്നുമല്ല. അതിനുള്ള കാരണം, അടിസ്ഥാനപരമായി എന്തൊക്കെ സ്റ്റുഡന്റ് സെന്‍ട്രിക്കാണ് വിദ്യാഭ്യാസം എന്നു പറഞ്ഞാലും ഞാന്‍ മനസിലാക്കുന്നത് അധ്യാപകനിലൂടെയാണത് പ്രസരിക്കുന്നത്. ഗൂഗിളും മറ്റെന്ത് സാധനവും മുന്നിലുണ്ടെങ്കില്‍ പോലും ടീച്ചര്‍ തന്നെയാണ് നമ്മുടെ പരമ്പരാഗത വിദ്യാഭ്യാസ പരിസരത്ത് നിലനില്‍ക്കുന്നത്. ഈ ടീച്ചര്‍ ഈ പ്ലാറ്റ്ഫോമില്‍ ഒരു പരിചയക്കാരനല്ല. അവർക്ക് ഇതിനെക്കുറിച്ച് ഒരു നിശ്ചയവുമില്ല. ഓണ്‍ലൈന്‍ ക്ലാസ് എന്നു പറഞ്ഞാല്‍ പലരും ധരിക്കുന്ന ഒരു കാര്യം, എഫ്.ബിയില്‍ ലൈവ് പോസ്റ്റു ചെയ്യുന്നതുപോലെ എന്നാണ്. ഓണ്‍ലൈന്‍ എഡ്യുക്കേഷനിലേക്ക് മാറിയ സമയത്ത് എന്റെ സുഹൃത്തുക്കളായ അധ്യാപകരെ വിളിച്ചപ്പോള്‍ ഞാനിന്ന് ക്ലാസെടുക്കുകയാണ്, പ്രശ്നമൊന്നുമില്ല, ഓണ്‍ലൈനാണ് എന്നാണ് പറഞ്ഞിരുന്നത്. ഞാന്‍ വിശ്വസിക്കുന്നത്; പ്രശ്നമുണ്ട്, ഓണ്‍ലൈന്‍ ആയതു കൊണ്ട് എന്നാണ്. ഓണ്‍ലൈന്‍ ആകുന്നതോടെ നിങ്ങള്‍ കൃത്രിമമായ അന്തരീക്ഷത്തിലാണ്. യു ഷുഡ് ബീ മോര്‍ കെയര്‍ഫുള്‍ ആന്റ് യൂ ഷുഡ് ബീ വെരി ക്ലിയര്‍ എബൗട്ട് വാട്ട് യൂ ആര്‍ ഗോയിങ് ടു ഡു.
നിങ്ങള്‍ ചെയ്യുന്നതെന്താണെന്ന് നേരത്തെ കൃത്യമായിട്ടും ഉറപ്പിച്ചെങ്കില്‍ മാത്രമേ അത് ഇഫക്ടീവാകൂ. അധ്യാപകന് ട്രെയിനിങ്ങില്ല, അതിന് സാഹചര്യവുമില്ല, അധ്യാപകനെപ്പോഴും ഇതില്‍ കളിക്കുന്നത് മൊബൈല്‍ വെച്ചിട്ടാണ്. കോളജുകളില്‍ എത്ര അധ്യാപകര്‍ക്ക് സ്വന്തമായി ലാപ്ടോപ്പ് ഉണ്ടെന്ന് നിങ്ങള്‍ ഒരു സ്റ്റാറ്റിറ്റിക്കല്‍ സ്റ്റഡി നടത്തുകയാണെങ്കില്‍ എനിക്ക് ഉറപ്പാണ് അത് 50%ത്തില്‍ കുറവായിരിക്കും. ഇത്രയും വലിയ സൗകര്യങ്ങളുള്ള അധ്യാപകന്റെ കാര്യം ഇതാണെങ്കില്‍ വിദ്യാര്‍ഥിയുടെ കാര്യം എന്തായിരിക്കും!
ഡിജിറ്റല്‍ ഡിവൈഡ് എന്നൊക്കെ പറഞ്ഞ് നമ്മളതിനെ തിയറൈസ് ചെയ്യാതെ പ്രശ്നങ്ങളുടെ പരിഹാരങ്ങളെക്കുറിച്ച് ആദ്യം ചിന്തിക്കേണ്ടതായിരുന്നു. അത് ചിന്തിച്ചിട്ടില്ല. ഏത് കര്‍മമേഖലയിലേക്കും ഒരാളെ തള്ളിവിടുന്നതിനു മുമ്പ് അയാളെ പരിശീലിപ്പിക്കും. അയാളോട് ഗൃഹപാഠം ചെയ്യാന്‍ പറയും. ഇതൊന്നും നടന്നിട്ടില്ല. ഓണ്‍ലൈന്‍, വെര്‍ച്വല്‍ എഡ്യുക്കേഷന്‍- ഒരധ്യാപകനെന്ന നിലയില്‍ വ്യക്തിപരമായി എനിക്ക് തോന്നിയിട്ടുള്ളത് വളരെ അപക്വമായ ഒന്നാണെന്നാണ്, തുടക്കത്തില്‍. പക്ഷേ ഇപ്പോള്‍ അതില്‍ മാറ്റം വരുത്തുന്നുണ്ട്. സത്യത്തില്‍ ഇങ്ങനെയല്ല തുടങ്ങേണ്ടിയിരുന്നത്.
ഞാന്‍ വിശ്വസിക്കുന്നത് കോവിഡ് ഉണ്ടാവുന്ന സമയത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആറുമാസം അടച്ചിടണം എന്നാണ്. ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. വയലേലകളില്‍ കൃഷിപ്പണി നിര്‍ത്തിയാല്‍ പ്രശ്നമാണ്. വ്യവസായ ശാലകള്‍ അടഞ്ഞുകിടന്നാല്‍ പ്രശ്നമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആറുമാസം അടച്ചാല്‍ ഒരു പ്രശ്നവുമില്ല. നേരെ മറിച്ച് അതിനെ ഡീ ഇന്‍ഫെക്ട് ചെയ്യാനുള്ള അവസരം കിട്ടുകയാണ്. അങ്ങനെ വിശ്വസിക്കുന്നയാളാണ് ഞാന്‍. കോളജുകള്‍ അടച്ചിട്ട് കുട്ടികളെയും അധ്യാപകരെയും പരിശീലിപ്പിക്കുകയും ഈ പുതിയ ബോധന രീതിയിലേക്ക് പ്രാപ്തരാക്കുകയുമാണ് വേണ്ടത്. നമ്മള്‍ അത് ചെയ്യാതെ ചാടിക്കോളൂ എന്നു പറയുകയാണ്. എന്നിട്ട് വലിയ തിരയുള്ള സമുദ്രത്തിലേക്ക് ചാടും, ചിലര്‍ കൃത്യമായി മുത്തുകളുമായി തിരിച്ചുവരും, ചിലവരെ രക്ഷപ്പെടുത്താന്‍ നിങ്ങള്‍ക്കൊരു മെക്കാനിസം വേണ്ടിവരും.
ചോദ്യം: ശ്രീനാരായണ ഗുരു യൂണിവേഴ്സിറ്റി ബ്ലന്റഡ് ലേണിങ് എന്ന രീതിയിലാണോ പോകുക അതോ ‘ഇഗ്‌നോ’യിലൊക്കെയുണ്ടായിരുന്ന രീതി- ടെക്സ്റ്റ് ബുക്കുകള്‍, കോണ്ടാക്ട് ക്ലാസുകള്‍ എന്നിങ്ങനെ പ്രിന്റ് ഓറിയന്റഡ് അധ്യാപനത്തിലൂടെയൊക്കെ തന്നെയാണോ പോകുക. ഈയൊരു പേർസന്റേജ് നിശ്ചയിച്ചിട്ടുണ്ടോ?
ഇത് സംബന്ധിച്ച ചര്‍ച്ച യൂണിവേഴ്സിറ്റിയില്‍ നടന്നിരുന്നു. ഞങ്ങള്‍ മൂന്ന് സാധ്യതകള്‍ പരിശോധിക്കുന്നുണ്ട്. ഒന്ന് ബ്ലന്റഡ് ഫോര്‍മാറ്റാണ്. അതില്‍ത്തന്നെ ക്ലാസ്റൂമുമുണ്ട്, വെര്‍ച്വലുമുണ്ട്. ക്ലാസ് റൂമും വെര്‍ച്വലും ചേര്‍ത്താണ് ബ്ലന്റ് ചെയ്യുന്നത്. ഓഫ് ലൈനും ഓണ്‍ലൈനും അല്ല ബ്ലന്റ് ചെയ്യുന്നത്. രണ്ട്; ഇതില്ലാതെ നേരത്തെ പറഞ്ഞതുപോലത്തെ പ്രിന്റ് മീഡിയം ഞങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. പുസ്തകങ്ങള്‍ ഏറ്റവും നല്ല സെല്‍ഫ് തോട്ട് ആണ്. അധ്യാപകന്റെ വായില്‍ നിന്ന് കിട്ടുന്നതിനേക്കാള്‍ ഏറ്റവും നല്ലത് പുസ്തകങ്ങളില്‍ നിന്ന് കിട്ടുന്നതാണ് എന്നു വിശ്വസിക്കുന്നയാളാണ് ഞാന്‍. പലപ്പോഴും അധ്യാപകന്റെ ടേസ്റ്റില്‍ കുട്ടിയെ കൊണ്ടുവരാന്‍ ശ്രമിക്കും. അതേസമയം പുസ്തകത്തില്‍ നിന്നാണ് എങ്കില്‍ ടേയ്സ്റ്റിനെ കുട്ടിക്കുതന്നെ വ്യാഖ്യാനിക്കാം. ക്ലാസ്റൂം എക്സ്പീരിയന്‍സുണ്ട്, ബ്ലന്റഡ് പ്ലാറ്റ്ഫോമില്‍ തന്നെ. അതിനു പുറമേ പ്രിന്റഡായിട്ടുള്ളതുമുണ്ട്. അതിനും പുറമേ പൂര്‍ണമായും ക്ലാസ്റൂം മാത്രമായി നില്‍ക്കുന്ന ട്രെയിനിങ് സെന്ററുകളുമുണ്ട്. ഇതാണ് ഞങ്ങള്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. ഭയങ്കര സാധ്യതകളാണിപ്പോള്‍. ശരിക്കുപറയുകയാണെങ്കില്‍ ഏറ്റവും നല്ല ബൊക്കെയുണ്ടാക്കാന്‍ കഴിയുന്നത് ഇപ്പോഴാണ്.
ചോദ്യം: ടെക്സ്റ്റ് ഓറിയന്റഡായ വിദ്യാഭ്യാസ രീതിയായിരുന്നല്ലോ ഇത്രയും കാലം നമ്മള്‍ പിന്തുടര്‍ന്നിരുന്നത്. ഇപ്പോള്‍ ടെക്നോളജിയുടെ സാധ്യത ഭീകരമാണ്. ചെറിയ കുട്ടികള്‍വരെ ഗാഡ്ജറ്റുമായി ഏറെ യൂസ്ഡുമാണ്. ഓഡിയോ വിഷ്വല്‍ രീതികളിലേക്ക് നമ്മുടെ വിദ്യാഭ്യാസം മാറുന്നതിന് ഒരു ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റും?
ഇത്, ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍ എന്ന നിലക്കുള്ള ഉത്തരമാണ്. അധ്യാപകന്‍ എന്ന നിലയില്‍ ചോദിച്ചാല്‍ ഞാന്‍ വേറെയാണ് പറയുക. ഗ്രാഫിക്കലായ പഠനസാമഗ്രികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കാന്‍ പറ്റുന്ന അവസരത്തിലാണ് ഓപ്പണ്‍ യൂണിവേഴ്സിറ്റി ലോഞ്ച് ചെയ്യപ്പെടുന്നത്. അതിന്റെ സാധ്യതകളൊക്കെ ഭയങ്കരമായി ഞങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റും. അതനുസരിച്ച് തന്നെ കുട്ടികളെ കുറേക്കൂടി സാന്ത്വനപ്പെടുത്താനും സന്തോഷിപ്പിക്കാനും കഴിയും.
പക്ഷേ അധ്യാപകനെന്ന നിലയ്ക്ക് നിങ്ങള്‍ എന്നോട് ഈ ചോദ്യം ചോദിക്കുകയാണെങ്കില്‍ ഞാന്‍ പറയുന്നത്, ഗ്രാഫിക്കലായ ആനിമേഷനും മറ്റും ഒരുപരിധിവരെയേ കുട്ടികള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. കുട്ടിയുടെ ഫാക്കല്‍ട്ടിയെ ബാധിക്കുന്ന ഒരു പ്രശ്നമാണിത്. എന്റെ ക്ലാസില്‍വന്ന് ഒരു അധ്യാപകന്‍ എന്നോട് ലെറ്റ് എ.ബി.സി എ ട്രയാങ്കിള്‍ എന്നു പറയുന്ന ഒരു സമയമുണ്ട്. അപ്പോള്‍ എന്റെ മുന്നിലേക്ക് എ.ബി.സി ട്രയാങ്കിള്‍ വരികയാണ്. അതേപോലെ എന്റെ തൊട്ടപ്പുറത്ത് ഇരിക്കുന്ന എന്റെ ക്ലാസ്മേറ്റ് രഘുനന്ദനും എ.ബി.സിയെന്ന ട്രയാങ്കിളുണ്ടാവും. ആ ക്ലാസിലെ അറുപതുപേര്‍ക്കും അറുപത് ട്രയാങ്കിള്‍ മുന്നിലേക്കു വരുന്നു. അറുപത് തരം ട്രയാങ്കിള്‍. അവിടെ അധ്യാപകന്‍ വരച്ചിട്ടില്ല. ഇത് ക്രിയേറ്റിവിറ്റിയാണ്.
ചെറിയ ക്ലാസില്‍ എനിക്ക് അമ്മ എന്നും പാല്‍തരും എന്ന് ക്ലാസില്‍ പറയും. പശുവിന്റെ പാല്‍ എന്നു പറയുന്ന സമയത്ത്, പശു എന്റെ വീട്ടില്‍ ഇല്ല, എങ്കില്‍ പോലും ഞാന്‍ കണ്ട പശുവുണ്ട്. ആ പശുവിനെ ഞാന്‍ ഫിക്സ് ചെയ്യുന്നുണ്ട്. എന്റെ ക്ലാസിലിരിക്കുന്ന ശിവദാസനും അതുതന്നെ ചെയ്യുന്നുണ്ട്. ഈയൊരു സാധ്യത അനിമേഷന്‍ ലിമിറ്റ് ചെയ്യും. നിങ്ങളിലെ ഫാക്കല്‍ട്ടിയെ, ബുദ്ധിപരമായ കഴിവിനെ, സര്‍ഗാത്മകതയെ നശിപ്പിക്കാന്‍ ആനിമേഷന് കഴിയും എന്നു വിശ്വസിക്കുന്നയാളാണ് ഞാന്‍. അബ്സ്ട്രാക്ഷന്റെ ഒരു പ്രത്യേകത നിങ്ങള്‍ എത്ര അബ്സ്ട്രാക്ടഡ് ആകുന്നുവോ അത്രത്തോളം നിങ്ങള്‍ ധൈഷണികമായി എംപവേര്‍ഡ് ആയിരിക്കും. അതേസമയം നിങ്ങള്‍ കോണ്‍ക്രീറ്റായ സാധനങ്ങള്‍ തന്നെ വേണം എന്നു പറയുന്ന പോയിന്റിലേക്ക് എത്തുന്ന സമയത്ത് ലിമിറ്റഡായി മാറും. അനിമേഷനില്‍ അബ്സ്ട്രാക്ഷനുള്ള സാധ്യത കുറയും. പക്ഷേ ഇതിന് ഭയങ്കരമായിട്ടുള്ള സ്വീകാര്യതയുണ്ട്.
ചോദ്യം: രണ്ടുതരം വിദ്യാഭ്യാസമുണ്ടല്ലോ, ശിശുകേന്ദ്രീകൃതവും, താങ്കള്‍ പറഞ്ഞതുപോലെ അധ്യാപക കേന്ദ്രീകൃതവും. ഒരു ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന കാര്യം പറയുകയാണ്; ‘അധ്യാപകരെ ബഹുമാനിക്കേണ്ടതില്ല,' എന്നു പറയുന്ന കോൺസെപ്റ്റ്. കാരണം അധികാരത്തിന്റെ പലതരം മാനിഫെസ്റ്റേഷനുകളിലൊന്നാണ് അധ്യാപകന്‍ എന്ന വ്യക്തിയെന്നും അതുകൊണ്ടുതന്നെ ബഹുമാനിക്കുകയല്ല , ‘എമങ് ദം’ എന്നു പറയുന്ന രീതിയിലേക്ക് വരികയാണ് അധ്യാപകര്‍ എന്ന വ്യക്തി, അല്ലെങ്കില്‍ അധ്യാപകന്‍ എന്ന ആശയം വേണ്ടത് എന്ന വാദമുണ്ട്. ദീര്‍ഘകാലം അധ്യാപകനായിരുന്ന ഒരാളെന്ന നിലയില്‍ അധ്യാപകന്‍ എന്നു പറയുന്ന പൊസിഷനെ താങ്കള്‍ എങ്ങനെയാണ് ഡിഫൈന്‍ ചെയ്യുന്നത്?
വ്യക്തിപരമായി പറയുകയാണ്. ശാസ്ത്രീയമായി അതിനെ കാണേണ്ട. മുബാറക് പാഷയെന്ന വ്യക്തിയുടെ നിര്‍മ്മിതിയില്‍ റിഫ്ളക്ട് ചെയ്ത എല്ലാതരത്തിലുള്ള തോട്ട്സും ഇതില്‍ കാണാം. ഞാനൊരു അധ്യാപകന്റെ മകനാണ്; ഇടശ്ശേരി മൗലവിയെന്ന അറബി അധ്യാപകന്റെ. വിക്ടോറിയ കോളജിലെ പ്രഫസറായിരുന്നു. ചെറുപ്പത്തിലേ ഏറ്റവും പ്രിയപ്പെട്ട ജോലി ഏതാണെന്ന് ചോദിച്ചാല്‍ അധ്യാപനമാണ്. കാരണം എന്റെ അച്ഛനും വിദ്യാര്‍ഥികളും നടത്തിയിട്ടുള്ള ഡയലോഗുകള്‍, സംവാദങ്ങള്‍ ഞാന്‍ അറിയുന്നുണ്ട്. അറബിക് പഠിപ്പിക്കുന്നതുകൊണ്ട് പല വിഭാഗത്തിലുള്ള കുട്ടികള്‍ സ്പിരിച്വല്‍ ഡിസ്‌കഷനുവേണ്ടി വാപ്പായുടെ അടുത്തുവരാറുണ്ട്. അതുകണ്ടാണ് ഞാന്‍ വളരുന്നത്. മാത്രമല്ല, ഞങ്ങളോട് അരുത് എന്നൊരു വാക്ക് ഒരിക്കലും അച്ഛന്‍ പറഞ്ഞുതന്നിട്ടില്ല. പക്ഷേ ഞങ്ങള്‍ അരുതാത്തതൊന്നും ചെയ്തിട്ടില്ല. അതുകിട്ടിയത് ഒരു ശിക്ഷണത്തിന്റെ ഭാഗമായിട്ടാണ്. പറയാതെ തന്നെ അത് ബോധ്യപ്പെടുത്തുന്ന അന്തരീക്ഷമുണ്ടായിട്ടുണ്ട്. വളര്‍ന്നപ്പോഴും എന്റെ ആഗ്രഹം അധ്യാപകനാകണമെന്നായിരുന്നു. അധ്യാപനം എന്നതിനെ പ്രണയിച്ച ഒരാളോട് ഈ ചോദ്യം ചോദിക്കുമ്പോള്‍ കിട്ടുന്ന മറുപടിയുടെ ഒരു പ്രശ്നമുണ്ട്. നിങ്ങള്‍ ഈ ചോദ്യം ചോദിക്കുന്നത് എന്റെ തൊട്ടപ്പുറത്തുള്ള നാരായണന്‍കുട്ടിയുടെ ഷോപ്പില്‍ നിന്ന് പച്ചക്കറി വാങ്ങുന്ന ഒരാളോട് ചോദിക്കുന്ന ചോദ്യം പോലെ ആണെന്ന് വെച്ചോളൂ, അതില്‍ എനിക്ക് വിയോജിപ്പുണ്ട്.
ഞാന്‍ ടീച്ചറായിരുന്നുവെന്നത് എന്റെ ഏറ്റവും സ്വകാര്യമായ അഹങ്കാരമാണ്. അത് ഒരു പ്രത്യേക അനുഭൂതി എനിക്കു നല്‍കുന്നുണ്ട്. എനിക്കു നിരന്തമായി സംസാരിക്കാന്‍ പറ്റുന്ന ഒരു ലൈസന്‍സാണ് അധ്യാപനം എന്നത്. വേള്‍ഡ് ഹിസ്റ്ററി പഠിപ്പിക്കുന്ന സമയത്ത്, ഞാന്‍ എന്റെ ക്ലാസില്‍ വേള്‍ഡ് ഹിസ്റ്ററിയല്ല പഠിപ്പിക്കാറ്, ജെ. കൃഷ്ണമൂര്‍ത്തിയെക്കുറിച്ച് മാത്രം ചര്‍ച്ച ചെയ്ത എത്രയോ ക്ലാസ് റൂമുകളുണ്ട്. പിന്നെ ഞാന്‍ വീട്ടില്‍ ചെന്ന് ആലോചിക്കും, എന്തിനാണ് ഞാന്‍ കുട്ടികളോട് ജെ. കൃഷ്ണമൂര്‍ത്തിയെക്കുറിച്ച് പറഞ്ഞത് എന്ന്. അന്ന് എനിക്ക് ഹരമായിരുന്നു ജെ. കൃഷ്ണമൂര്‍ത്തിയെ. അപ്പോള്‍ എന്റെ ഹരങ്ങള്‍ എന്നോട് പങ്കുവയ്ക്കാന്‍ പറ്റുന്ന കുട്ടികളാണ് എന്റെ മുന്നില്‍. ഇത് ഞാന്‍ അനുഭവിക്കുന്നൊരു അനുഭൂതിയാണ്. ഈ അനുഭൂതിയെ നിങ്ങള്‍ വളരെ യാന്ത്രികമായി അധ്യാപകന്റെ അധികാരത്തിന്റെ പരിസരത്തിലേക്ക് ഇടുകയാണെങ്കില്‍ I politely disagree with you. അധ്യാപകനെന്താണോ അതിനെ ആ രൂപത്തില്‍ നിങ്ങള്‍ സ്വീകരിക്കുക. നിങ്ങള്‍ക്ക് വിയോജിപ്പുണ്ടെങ്കില്‍ അദ്ദേഹത്തെ നിഷ്‌കാസനം ചെയ്യുകയും ചെയ്യാം. നിങ്ങളെന്തിനാണ് ഒരു ഫോര്‍മാറ്റ് ആദ്യം തന്നെ തയ്യാറാക്കി അധ്യാപകന്‍ ഇങ്ങനെയാവണമെന്ന് തീരുമാനിക്കുന്നത് എന്നാണ് ഒരു അധ്യാപകന്‍ എന്ന നിലയില്‍ അതില്‍ എന്റെയൊരു പൊസിഷന്‍.
ചോദ്യം: ഇതിനെ തിരിച്ചിടട്ടെ? അതായത് താങ്കള്‍ക്ക് കൃത്യമായി ഒരു വിദ്യാര്‍ഥി ജീവിതമുണ്ട്. അധ്യാപകനെന്ന നിലയില്‍ മാത്രമല്ല, മാനേജ്മെന്റ് പ്രതിനിധി എന്ന തലത്തിലും കുട്ടികളെ കണ്ട ജീവിതവുമുണ്ട്. കുട്ടിയുടെ വീക്ഷണത്തില്‍ നിന്ന് നോക്കുമ്പോള്‍ ആരാണ് അധ്യാപകര്‍? തൊണ്ണൂറുകള്‍ വരെയുള്ള കുട്ടികള്‍ അധ്യാപകനെ കണ്ടിരുന്ന രീതിയിലല്ല പിന്നീടു വന്ന തലമുറ കണ്ടിട്ടുള്ളത്. ബഹുമാനത്തില്‍ നിന്ന് മാറി സൗഹൃദത്തിന്റെ അന്തരീക്ഷത്തിലേക്ക് അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ബന്ധം മാറിയിട്ടുണ്ട്. ഇതിനെ മൊത്തം താങ്കള്‍ അനുഭവിച്ചിട്ടുമുണ്ട്. എന്തുതോന്നുന്നു?
വിദ്യാര്‍ത്ഥിയായിരിക്കുന്ന സമയത്ത് ഞാനെന്റെ അധ്യാപകരെ ബഹുമാനിച്ചിട്ടുണ്ട്. അതില്‍ സംശയമൊന്നുമില്ല. അതിനേക്കാളേറെ പ്രിയപ്പെട്ടവരുമായിരുന്നു. ഉദാഹരണം പറയാം; എനിക്കു രണ്ട് ക്ലാസുകളേ എടുത്തിട്ടുള്ളൂ, ടി.രാമചന്ദ്രന്‍. പ്രീഡിഗ്രിക്ക് ഞാന്‍ പഠിക്കുന്ന സമയത്ത് എന്റെ ക്ലാസിലേക്ക് വന്ന് നാരങ്ങമിഠായി തന്നിരുന്നു. കാരണം ഞാന്‍ ഒന്നാം ബെഞ്ചിലാണിരിക്കുക. ഞാന്‍ അധ്യാപകന്റെ മകനുമാണ്. എന്റെ വാപ്പായ്ക്ക് പരിചയമുള്ള അധ്യാപകരാണവിടെ. ഫ്രണ്ട് ബെഞ്ചിലിരിക്കുമ്പോള്‍, ടി. രാമചന്ദ്രന്‍, ടി.ആര്‍ എന്ന വളരെ പ്രശസ്തനായ എഴുത്തുകാരന്‍, വളരെ മുഷിഞ്ഞ അദ്ദേഹത്തിന്റെ ജുബ്ബയില്‍ നിന്ന് മിഠായി എടുത്തിട്ട് തന്നത് എനിക്കാണ്. ഞാനെന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഉപഹാരങ്ങളിലൊന്നായി കാണുന്നത് ആ മിഠായിയാണ്.
അന്ന് ക്ലാസ് റൂമുകളില്‍ നോര്‍മല്‍ ആയിരുന്നില്ല സാറ്. സാറ് അങ്ങനെയാണ് ക്ലാസ് റൂമില്‍ വരാറ്. പക്ഷേ തീക്ഷ്ണമായ അനുഭവങ്ങള്‍ അദ്ദേഹം ഞങ്ങള്‍ക്കു നല്‍കി. ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട ക്ലാസ് സാറിന്റെ ക്ലാസായിരുന്നു. അന്ന് സാറ് ഞങ്ങളെ പഠിപ്പിച്ചത് ജൂലിയസ് സീസറോ മാക്ബത്തോ ഒന്നുമല്ല. ലിറ്ററേച്ചറിന്റെ ബേസിക് ആയ പ്രതിഫലനങ്ങളെക്കുറിച്ചാണ്. പറഞ്ഞതില്‍ അസംബന്ധങ്ങളാണ് കൂടുതല്‍. പക്ഷേ ആ അസംബന്ധങ്ങളെ പോലും പ്രണയിക്കാന്‍ തീരുമാനിക്കുന്ന വിദ്യാര്‍ത്ഥി സംസ്‌കാരമാണ് അന്ന് എനിക്കുണ്ടായിരുന്നത്.
അധ്യാപകനായിരുന്ന സമയത്ത് ഞാന്‍ കണ്ട വിദ്യാര്‍ഥികളിലും വലിയ വ്യത്യാസമൊന്നുമുണ്ടായിട്ടില്ല. എനിക്കറിയാം, എന്റെ വാക്കുകള്‍ അസംബന്ധമാണെങ്കിലും അവരതിനെ സ്വീകരിക്കുന്നുണ്ട്. നിങ്ങള്‍ എല്ലാകാര്യങ്ങളേയും മെക്കാനിക്കായി ഇന്റര്‍പ്രട്ട് ചെയ്യരുത്. എന്റെ അച്ഛനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ആ ഇഷ്ടം എനിക്ക് നിങ്ങളോട് പറഞ്ഞുതരാന്‍ പറ്റാത്തത് എന്റെയൊരു പരിമിതിയാണ്. അതേപോലെ തന്നെ നമുക്ക് പല ഇക്വേഷന്‍സിലും അകാരണമായി ബഹുമാനം തോന്നുകയും അകാരണമായി സ്നേഹം തോന്നുകയും ചെയ്യും. ഇത് അധ്യാപനത്തിലുണ്ട്. ഞാനെന്ന വിദ്യാര്‍ഥിയും എനിക്കു കിട്ടിയ വിദ്യാര്‍ഥിയും തമ്മിലുള്ള ദൂരം വളരെ കുറവാണ്.
ചോദ്യം: അസംബന്ധങ്ങള്‍ പറയുമ്പോള്‍ പോലും പ്രണയത്തിലേക്ക് പ്രേരിപ്പിക്കുന്ന അധ്യാപകനെക്കുറിച്ച് പറഞ്ഞല്ലോ. താങ്കളുടെ സബ്ജക്ട് ഹിസ്റ്ററിയാണ്. പക്ഷേ മാത്തമാറ്റിക്സാണ് ഒരുപാട് പഠിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തതെന്ന് കേട്ടിട്ടുണ്ട്. മാത്തമാറ്റിക്സ് നിങ്ങളുടെ ജീവിതത്തിലെ റൊമാന്റിക് ധാരണകളെ എത്രത്തോളം സ്ഥാപിച്ചിട്ടുണ്ട്. അല്ലെങ്കില്‍ അതിനെ എത്രത്തോളം എന്‍ റിച്ച് ചെയ്തിട്ടുണ്ട്?
ജീവിതത്തില്‍ നിറയെ ആകസ്മികതകളാണ്. അങ്ങനെ വിശ്വസിക്കുന്നയാളാണ് ഞാന്‍. ആ ആകസ്മികതയുടെ ആകെ തുകയാണ് നമ്മള്‍ ഈ കാണുന്ന ബ്യൂട്ടി, സൗന്ദര്യം. എന്റെ ജീവിതത്തിലെ എന്റെ അക്കാദമിക് ആകസ്മികത എം.ജി.എസിന്റെ കീഴില്‍ പഠിക്കാന്‍ അവസരം കിട്ടിയെന്നതാണ്. ഗുരുതുല്യനായ അദ്ദേഹത്തിന്റെ ശിഷ്യനാവാന്‍ കഴിഞ്ഞുവെന്നതാണ് എന്റെ ജീവിതത്തിലെ മറ്റൊരു വലിയ ആകസ്മികത. ഞാന്‍ അര്‍ബന്‍ ഹിസ്റ്ററിയാണ് ചെയ്തത്. അതുമായി ബന്ധപ്പെട്ട ഗവേഷണം ചെയ്യുന്ന സമയത്ത് ഞാന്‍ മാത്തമാറ്റിക്സിലെത്തി. മാത്ത്സില്‍ എത്തിയ സമയത്ത് അച്ഛന്‍ എന്നെ പറഞ്ഞ് ബോധ്യപ്പെടുത്തിയ ഒരു കാര്യം, പഠിക്കുന്നത് എന്തുതന്നെയാകട്ടെ, അതിലുള്ള ഗ്രാഹ്യം ഉറപ്പിക്കണം എന്നാണ്. അതിന്റെ മുകളില്‍ നിങ്ങള്‍ക്ക് അധീശത്വം ഉണ്ടാവണം. നിങ്ങള്‍ ഹെജിമൊണൈസ് ചെയ്യേണ്ടത് ലേണിങ്ങിലാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. അധീശത്വമുണ്ടാക്കേണ്ടത് നിങ്ങള്‍ പഠിക്കുമ്പോഴാണ്.അറിവിന്റെ മുകളില്‍. you conquer it then you start to love i t , not that you love it and conquer it. മാത്ത്സില്‍ ഞാനത് പഠിച്ച സമയത്ത് വളരെക്കുറച്ചേ പഠിച്ചിട്ടുള്ളൂ, പഠിച്ച ചില ചിന്തകള്‍, കോണ്‍സെപ്റ്റ്സ് എന്റെ തോട്ട് പ്രോസസിനെ ഭയങ്കരമായി സ്വാധീനിച്ചിട്ടുണ്ട്. എനിക്കുണ്ടായിട്ടുള്ള എല്ലാ അക്കാദമിക് വ്യവഹാരങ്ങളിലും, ഈവണ്‍ വ്യക്തിപരമായ പ്രവര്‍ത്തനങ്ങളിലും, അതിലൊക്കെ തന്നെ മാത്ത്സിന്റെ കോണ്‍സെപ്റ്റ്സ് നമ്മളോട് കമ്മ്യൂണിക്കേറ്റ് ചെയ്ത ചില കാര്യങ്ങള്‍ പല സന്ദര്‍ഭങ്ങളിലായി പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതാണ് എന്റെ ജീവിതത്തിലുണ്ടായ അക്കാദമിക് വ്യതിയാനങ്ങള്‍. അല്ലെങ്കില്‍ ചരിത്രം പഠിച്ച ഞാന്‍ മാത്തമാറ്റിക്സിലേക്ക് പോകേണ്ട കാര്യമില്ല. പക്ഷേ ഞാന്‍ സജീവമായി പോകുകയും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പങ്കെടുക്കാനും കേള്‍ക്കാനെങ്കിലും പ്രാപ്തമായ ഒരു അന്തരീക്ഷമുണ്ടാക്കുകയും ചെയ്തു.
ചോദ്യം: ചരിത്രമാണ് താങ്കളുടെ വിഷയം. സമകാലീന ഇന്ത്യന്‍ സാഹചര്യത്തില്‍ നോക്കുകയാണെങ്കില്‍ ചരിത്രം പലരീതിയില്‍ മാറ്റിയെഴുതപ്പെടുന്നുണ്ട്. ആരാണോ വ്യാഖ്യാനിക്കുന്നത്, അവരുടേതായ രീതിയില്‍ ചരിത്ര സത്യങ്ങളെ മാറ്റിയെഴുതുകയൊക്കെ ചെയ്യുന്ന ഒരു രാഷ്ട്രീയ അന്തരീക്ഷം പുറത്തുണ്ട്. ഒരു ചരിത്രാധ്യാപകന്‍, ചരിത്ര വിദ്യാര്‍ഥിയെന്നുള്ള രീതിയില്‍ ചരിത്രത്തിന്റെ മിസ് ഇന്റര്‍പ്രട്ടേഷന്‍സിനെ എങ്ങനെയാണ് കാണുന്നത്?
ഇതിന്റെയൊക്കെ എല്ലാ ഉത്തരങ്ങള്‍ക്കും വളരെ സബ്ജക്ടീവായ ഒരു പൊസിഷനുണ്ട്. എല്ലാ സത്യങ്ങളും നിങ്ങള്‍ നോക്കിക്കാണുന്നതു പോലെയിരിക്കും.നിങ്ങള്‍ കാട്ടിലേക്ക് പ്രവേശിക്കുന്ന സമയത്ത് നിങ്ങള്‍ക്ക് മരങ്ങളിലൂടെ കാട് കാണാം, അല്ലെങ്കില്‍ നിങ്ങള്‍ക്ക് അതിലൂടെ ഒഴുകുന്ന അരുവിയുടെ പെഴ്‌സ്‌പെക്ടീവില്‍ കാട് കാണാം. ഇതൊക്കെ സബ്ജക്ടീവാണ്. ഇങ്ങനെ നോക്കിക്കാണുന്നതിലുള്ള വ്യത്യാസങ്ങള്‍ വ്യാഖ്യാനത്തില്‍ റിഫ്ളക്ട് ചെയ്യും.
നിങ്ങള്‍ ഏത് അളവുകോല്‍ ഉപയോഗിച്ചാണ് ചരിത്രത്തെ നോക്കിക്കാണുന്നത് എന്നതാണ് വ്യാഖ്യാനത്തില്‍ റിഫ്ളക്ട് ചെയ്യുന്നത്. നിങ്ങള്‍ മാനവികത സെലിബ്രേറ്റ് ചെയ്യുന്ന സമയത്ത് ബൗദ്ധികമായ തലത്തില്‍ നിങ്ങള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളുണ്ട്. ആ മാനദണ്ഡങ്ങള്‍ നിങ്ങള്‍ കൈവശപ്പെടുത്തിയാല്‍ പലതും തെറ്റായിട്ട് കാണും. ഏതാണ് നിങ്ങള്‍ സെലിബ്രേറ്റ് ചെയ്യാനുദ്ദേശിക്കുന്നത് അതിനുവേണ്ടിയാണ് നിങ്ങളുടെ ചരിത്രാന്വേഷണം. അതുകൊണ്ടാണ് ‘before you read history you should learn the historian' എന്ന് പറയുന്നത്. ചരിത്രം വായിക്കുന്നതിനു മുമ്പ് ചരിത്രകാരനെ അറിയണം. ചരിത്രകാരന്റെ ലക്ഷ്യമെന്താണ്, അദ്ദേഹത്തെ നിയോഗിക്കുന്ന താത്വിക പരിസരം എന്താണ് എന്നുള്ളതാണ്. താത്വിക പരിസരത്തുള്ള വ്യതിയാനങ്ങളൊക്കെ ചരിത്രരംഗത്ത് വ്യതിയാനങ്ങളുണ്ടാക്കിയിട്ടുണ്ട്. ചിലപ്പോഴത് ഭീകരമായ ക്ഷതങ്ങള്‍ക്ക് കാരണമാകാം. ചിലപ്പോഴത് വേരിയേഷനുകള്‍ക്ക് കാരണമാകാം.
ചോദ്യം: വളരെ കൃത്യമായി നമുക്ക് തെറ്റാണെന്ന് അറിയുന്ന ചരിത്ര വസ്തുതകളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഒരു രാഷ്ട്രീയം പുറത്തുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത്. ആ ഒരു ഹൈന്ദവ രാഷ്ട്രീയം, വലതുപക്ഷ രാഷ്ട്രീയം ഇതിനെ തെറ്റായി വ്യാഖ്യാനിക്കുമ്പോള്‍ ഒരു അധ്യാപകനെന്ന നിലയില്‍ അത്തരം വായനകളോട് താങ്കള്‍ക്ക് ക്രിട്ടിക്കല്‍ അല്ലാതിരിക്കാന്‍ പറ്റുമോ? ക്രിട്ടിക്കല്‍ ആവേണ്ടതില്ലേയെന്നതാണ്?
നമ്മള്‍ അറിഞ്ഞ കാര്യങ്ങള്‍, എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടത്, ഞാനറിഞ്ഞത് കൃത്യമായി സൂക്ഷിക്കുകയെന്നുള്ളതാണ്. ബഹുമാനപുരസരം ഞാന്‍ നിങ്ങളോട് വിയോജിക്കുന്നു എന്നു പറയലാണ്. അത് ഏതു പരിസരത്തായാലും നമുക്ക് അനുവര്‍ത്തിക്കാനാകുന്ന കാര്യമാണ്. അതല്ലാതെ ആരും ആരെയും ഭയപ്പെടുത്തുന്നില്ലല്ലോ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നിങ്ങളുടെ താത്വികമായ അടിത്തറയുടെ പുറത്ത് നിങ്ങള്‍ കണ്ടെത്തുന്ന എല്ലാ ധാരണകളും നിങ്ങള്‍ക്ക് കൃത്യമായി സൂക്ഷിക്കാവുന്നതാണ്. ആ സൂക്ഷിക്കുന്നതിനെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ പറ്റില്ല. നിങ്ങള്‍ക്കത് ആരോടെങ്കിലും പറഞ്ഞുകൊടുക്കണമെങ്കില്‍ അതുതന്നെ പറഞ്ഞുകൊടുക്കാവുന്നതാണ്. അങ്ങനെ വിശ്വസിക്കുന്നയാളാണ് ഞാന്‍.
ചോദ്യം: അക്കാദമിക് രംഗത്തേക്ക് തിരിച്ചുവരാം. അധ്യാപകരുടെ എണ്ണം നോക്കിയാല്‍, ദളിത്- ആദിവാസി- പിന്നാക്ക വിഭാഗങ്ങള്‍, മുസ്ലിം ഒക്കെ ആയ ആളുകളുടെ പ്രാതിനിധ്യം വളരെ കുറവാണ്. കൃത്യമായി നമുക്ക് ഡാറ്റയുണ്ട്. ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി മുന്നോട്ടുവെക്കുന്ന ഫോര്‍മുലയില്‍ ആദിവാസി- പിന്നാക്ക വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒക്കെയുള്ള പ്രാതിനിധ്യം എത്രത്തോളമായിരിക്കും? എന്താണ് ആ കാര്യത്തിലുള്ള വിഷന്‍?
പ്രാതിനിധ്യത്തെക്കുറിച്ച് സര്‍ക്കാറിന് വ്യക്തമായ നിലപാടുണ്ട്. ആ നിലപാട് നിയമങ്ങളാണ്. ആ നിയമങ്ങളെ ഒരിക്കലും ഡൈല്യൂട്ട് ചെയ്യുന്ന പ്രശ്നമില്ല. അതിനെ അതേപടി സ്വീകരിക്കലാണ്. കാരണം അങ്ങനെയേ പറ്റൂ. വ്യക്തിപരമായി ഞാന്‍ നിയമങ്ങളെ ബഹുമാനിക്കുന്നയാളാണ്. അത് അപ്പടി നിലനിര്‍ത്തുകയും ചെയ്യും. കാരണം എവിടെയെങ്കിലും നമുക്ക് ശാഠ്യങ്ങള്‍ വേണ്ടേ. ആ ശാഠ്യം എഴുതപ്പെട്ട രേഖകളിലാവുന്നതാണ് ഏറ്റവും നല്ലത്.
ചോദ്യം: യൂണിവേഴ്സിറ്റിയുടെ പേര് ശ്രീനാരായണ ഗുരു യൂണിവേഴ്സിറ്റിയെന്നാണ്. ശ്രീനാരായണ ഗുരുവും അംബേദ്കറുമൊക്കെ വീണ്ടും വീണ്ടും രാഷ്ട്രീയമായി വായിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയുമൊക്കെ ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. അംബേദ്കറിന്റെയും ശ്രീനാരായണ ഗുരുവിന്റെയുമൊക്കെ ചരിത്രപരമായ പ്രാധാന്യമെന്താണ്. സമകാലിക രാഷ്ട്രീയത്തില്‍ ഇവരെ വീണ്ടും വീണ്ടും നമ്മള്‍ വ്യാഖ്യാനിക്കേണ്ടതിന്റെ ആവശ്യകതയെന്താണ്?
ഈയൊരു പോയന്റില്‍ ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സര്‍വകലാശാലയില്‍ വി.സിയായ ആളെന്ന നിലയില്‍ ഏറ്റവും പ്രധാനപ്പെട്ട ചോദ്യമാണിത്. പലരും എന്നോട് ചോദിച്ച ചോദ്യമാണ്. ശ്രീനാരായണ ഗുരുവിനെ ചരിത്രവിദ്യാര്‍ഥിയായിട്ടുള്ള ഞാന്‍ കാണുന്നത്, കേരളത്തിന്റെ നവോത്ഥാന ചൈതന്യം എന്നൊക്കെ നമുക്ക് സ്പിരിച്വല്‍ ആയി വിളിക്കാന്‍ പറ്റുന്ന ഒരാളായാണ്. അല്ലെങ്കില്‍ കേരളത്തിന്റെ നവോത്ഥാനത്തിന്റെ സോഴ്സായി കാണാന്‍ പറ്റുന്ന ഏറ്റവും ശക്തനായ നവോത്ഥാന നായകനാണ് ശ്രീനാരായണ ഗുരു. പിന്നീടുണ്ടായ എല്ലാ നവോത്ഥാന പരിഷ്‌കര്‍ത്താക്കളും അറിഞ്ഞോ അറിയാതെയോ അദ്ദേഹത്തിന്റെ പരിസരത്തുനിന്നാണ് യാത്ര പുറപ്പെട്ടിട്ടുളളത്. അങ്ങനെയുള്ള ഒരു ചൈതന്യത്തിന്റെ പേരില്‍ അറിയപ്പെടുന്ന യൂണിവേഴ്സിറ്റിയാണിത്. ആ യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍ എന്ന നിലയ്ക്ക് വ്യക്തിപരമായി ഞാന്‍ വളരെ ആഹ്ലാദഭരിതനാണ്, ചില കാരണങ്ങള്‍ കൊണ്ട്. ഏതുപോലെയെന്നാല്‍, ഞാന്‍ ഫറൂഖ് കോളജ് പ്രിന്‍സിപ്പലായിരുന്നു. മുസ്ലിം നവോത്ഥാനത്തില്‍ മലബാറിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഫറൂഖ് കോളജ്. അതിന്റെ പ്രിന്‍സിപ്പൽ ആകാന്‍ കഴിഞ്ഞത് എത്ര ആഹ്ലാദമുണ്ടാക്കിയിട്ടുണ്ടോ അതിന്റെയത്രയോ അതിനേക്കാളേറെയോ ആഹ്ലാദമാണ് കേരളത്തിന് മുഴുക്കെ അഭിമാനിക്കാവുന്ന ചൈതന്യത്തിന്റെ ഭാഗമാകാന്‍ പറ്റുന്നത്.
ചോദ്യം: ഒരു യൂണിവേഴ്സിറ്റിയുടെ പേര് എന്നതിനപ്പുറത്തേക്ക് ഗുരുവിനെ നമ്മള്‍ വീണ്ടും വായിക്കേണ്ടതുണ്ട്, വിദ്യാര്‍ഥികളിലേക്ക് പകരേണ്ടതുണ്ട്. യൂണിവേഴ്സിറ്റിയില്‍ ഗുരു ഒരു പാഠ്യവിഷയമാണോ?
ഗുരുവിന്റെ സാംഗത്യം മനസിലാക്കേണ്ടത് എങ്ങനെയാണെന്നോ- മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുകയും അപരന്റെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കുകയും ചെയ്യണം എന്നാണ്. പി.എ. ബക്കറിന്റെ പ്രസിദ്ധമായ ഒരു സിനിമയുണ്ട്, എനിക്ക് വളരെ ഇഷ്ടപ്പെട്ട സംവിധായകനാണ് അദ്ദേഹം. ഞങ്ങള്‍ കോളജില്‍ പഠിക്കുന്ന സമയത്ത് ബക്കറിന്റെ സിനിമ വളരെ പോപ്പുലറാണ്. അദ്ദേഹത്തിന്റെ കബനീ നദി ചുവന്നപ്പോള്‍ എന്ന സിനിമയിലാണ് ഈ വാചകമുള്ളത്. ഞങ്ങള്‍ കോളജില്‍ പഠിക്കുന്ന സമയത്ത് പ്രസംഗിക്കാന്‍ പോകാറുണ്ട്. പ്രസംഗിക്കാന്‍വേണ്ടി കുറേ വാചകങ്ങള്‍ മനഃപാഠമാക്കണമല്ലോ. അങ്ങനെ മനഃപാഠമാക്കിയപ്പോള്‍ ഹൃദയത്തിലായിപ്പോയ വാചകമാണ് ഇത്. മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുകയും അപരന്റെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കുകയും ചെയ്യുക. അതാണ് അതിലെ നായകന്‍ പറയുന്നത്. അത് തുടക്കത്തില്‍ പ്രസംഗത്തിലും പിന്നീട് എന്റെ ഹൃദയത്തിലും ഇപ്പോഴെന്റെ ഉറക്കത്തിലും എന്നോട് കമ്യൂണിക്കേറ്റ് ചെയ്യുന്ന ഒന്നാണ്. ഇതുതന്നെയാണ് ഞാന്‍ എന്റെ ജീവിതത്തില്‍ സ്വീകരിക്കുന്ന കാര്യവും. ഈയൊരു ചിന്ത, മാനവികതയുടെ സെലിബ്രേഷന്‍ എവിടെയൊക്കെയുണ്ടോ അവിടെയൊക്കെയാണ് നമ്മള്‍ എത്തിപ്പെടേണ്ടത്.
വ്യക്തിപരമായി എന്റെ ഏറ്റവും വലിയ ആഹ്ലാദം ഈയൊരു സോളിഡാരിറ്റി ഉറപ്പിക്കുന്ന സന്ദര്‍ഭത്തിലാണ്. കേരളത്തിലെ നവോത്ഥാന ശ്രമങ്ങളുടെ ആചാര്യനായ ശ്രീനാരായണ ഗുരു വായിക്കപ്പെടുകയെന്നതിനേക്കാള്‍ അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ അനുഭവിക്കേണ്ടതാണ്. വായനയെന്നു പറയുന്നത് യാന്ത്രികമായ കര്‍മ്മമാണ്. നിങ്ങള്‍ക്ക് ഫീലിങ് ഉണ്ടാവണം. ഒരാള്‍ എന്നോട് ചോദിച്ച ചോദ്യമാണ്, നിങ്ങള്‍ ഇവിടെ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെ പ്രചരിപ്പിക്കുകയില്ലേയെന്ന്. ഞാന്‍ പറഞ്ഞു, പ്രചരിപ്പിക്കുകയല്ല പരിപോഷിപ്പിക്കുകയാണ് വേണ്ടതെന്ന്. മാനവികതയുടെ ഏറ്റവും നല്ല പാഠങ്ങള്‍ തന്നിട്ടുള്ള ആളാണ് അദ്ദേഹം. വളരെ കൃത്യമായി ജനങ്ങളോട് പറഞ്ഞിട്ടുണ്ട്, നിങ്ങള്‍ക്ക് ഒരൊറ്റ മതം മതി, ഒരൊറ്റ ജാതി മതി- മനുഷ്യജാതി. അതുതന്നെയാണ് ഹ്യൂമനിസം. അത്തരം ചിന്തയെ പ്രചരിപ്പിക്കുന്നതിനേക്കാളേറെ പ്രസക്തം പരിപോഷിപ്പിക്കലാണെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. അതുകൊണ്ട് അദ്ദേഹത്തിന്റെ ചിന്തകള്‍ തീര്‍ച്ചയായും ഞങ്ങളുടെ കരിക്കുലത്തിന്റെ ഭാഗമായിരിക്കും. അവരുടെ സിദ്ധാന്തം നമ്മള്‍ ഗൗരവമായി ചര്‍ച്ച ചെയ്യുകയും അതിനനുസരിച്ച് നമ്മുടെ തോട്ട് പ്രോസസ് മാറ്റുകയും ചെയ്യേണ്ട സമയമാണിതെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.
ചോദ്യം: ക്ഷേത്രങ്ങളേക്കാള്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഉണ്ടാവേണ്ടത് എന്നു പറഞ്ഞ ആളാണ് ഗുരു. ഗുരുവിന്റെ പേരില്‍ കേരളത്തില്‍ ആദ്യമായിട്ടുണ്ടായ സര്‍വ്വകലാശാലയുടെ ആദ്യ വി.സിയായി താങ്കള്‍ വരികയാണ്. ഒരു ചരിത്രപരമായ ദൗത്യമാണിത്. അത്തരമൊരു ഭാരമുണ്ടോ?
ഭാരം അങ്ങനെയില്ല. അതെങ്ങനെയാണോ വരുന്നത് അതേപോലെ സ്വീകരിക്കുക. ഈ സ്വീകരണങ്ങളുടെ ഇടയില്‍ എന്റെ പേഴ്സണല്‍ സ്പെയ്സിലെ ആകസ്‌മികതകളുമായുളള എന്റെ റൊമാന്‍സുണ്ട്. അതില്‍പ്പെടുന്ന ഒന്നാണിത്. അതുകൊണ്ടെനിക്ക് സ്വകാര്യമായി ഇതിന്റെ മുകളില്‍ ആത്മനിര്‍വൃതിയണയാനുള്ള സാഹചര്യമുണ്ടാവുന്നുണ്ട്.
രണ്ടാമതായി ഇതുണ്ടാക്കിയ സര്‍ക്കാറിന്, പ്രത്യേകിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി, കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ക്ക് ഇതിനെ സംബന്ധിച്ച വ്യക്തമായ കാഴ്ചപ്പാടുണ്ട്. നിങ്ങള്‍ ഒരുപക്ഷേ, ഇതിന്റെ ഉദ്ഘാടനത്തിന് ഒക്ടോബര്‍ രണ്ടിലെ മുഖ്യമന്ത്രിയുടെ പ്രസംഗം ശ്രദ്ധിച്ചാല്‍ മനസിലാവും. ഞാന്‍ കേട്ട ഏറ്റവും ഗൗരവകരമായ വിദ്യാഭ്യാസ ചര്‍ച്ചയുടെ ഒരു ആമുഖമാണ് ആ പ്രഭാഷണം. ആ പ്രഭാഷണം ഞങ്ങളെ സംബന്ധിച്ച് വളരെ കൃത്യമായ ചൂണ്ടുപലകയാണ്. അതിന്റെ മുകളിലാണ് ഇന്‍സ്റ്റിറ്റ്യൂഷന്റെ സ്വപ്നങ്ങള്‍ ഞങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നത്.
ചോദ്യം: അക്കാദമിക് നിലവാരം പരിശോധിക്കുകയാണെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍, ഇന്ത്യയിലെ തന്നെ സര്‍വ്വകലാശാലകള്‍, ഒരു ബെഞ്ച് മാര്‍ക്കുവെക്കുകയാണെങ്കില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ അപ്പുറത്തേക്ക് പോകാറില്ല. വിദേശ സര്‍വ്വകലാശാലകളില്‍ ജോലി ചെയ്ത ആളെന്ന നിലയില്‍, എന്തുകൊണ്ടായിരിക്കാം അക്കാദമിക് നിലവാരത്തില്‍ കേരളത്തിലെ കോളജുകളോ സര്‍വ്വകലാശാലകളോ മുന്നിലേക്ക് വരാത്തത്?
നിങ്ങളറിയേണ്ട ഒരു കാര്യം, ഇന്ന് നിങ്ങള്‍ വിദേശരാജ്യങ്ങളിലേക്ക് പോകുക. അവിടുത്തെ പ്രധാനപ്പെട്ട സര്‍വകലാശാലകള്‍ സന്ദര്‍ശിക്കുക, അല്ലെങ്കില്‍ പ്രധാനപ്പെട്ട ശാസ്ത്ര ഗവേഷണശാലകളിലെത്തുക. അവിടെ കാണുന്നത് ഇന്ത്യക്കാരെയാണ്, നല്ലൊരു ശതമാനം. അവരൊക്കെ തന്നെ ഇന്ത്യന്‍ പഠനരീതി കഴിഞ്ഞിട്ടാണ് അവിടെ എത്തിയിട്ടുള്ളത്. അത് സൂചിപ്പിക്കുന്നത് ഇന്ത്യയിലുണ്ടായിട്ടുള്ള വിദ്യാഭ്യാസ സമ്പ്രദായം ഒട്ടും മോശമല്ലയെന്നാണ്. പക്ഷേ സംഭവിച്ചത് എന്താണെന്നാല്‍, സ്വാതന്ത്ര്യാനന്തര കാലത്തുണ്ടായ കമ്മീഷനുകള്‍- അത് ശരിക്കും വിദ്യാഭ്യാസ കമ്മീഷനുകളായിരുന്നു- അവര്‍ക്കുണ്ടായ സമഗ്രത പിന്നീടുണ്ടായിട്ടുള്ള കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകള്‍ക്കുണ്ടായിട്ടില്ല. അന്ന് വിദ്യാഭ്യാസത്തെ കാണുന്ന ഒരു രീതി, അതിന്റെ സത്തയെക്കുറിച്ചുള്ള ഗൗരവതരമായ ചര്‍ച്ചയും അതിന്റെ കാഴ്ചപ്പാടും പിന്നീടുണ്ടായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ക്ക് ഉണ്ടായിട്ടില്ല എന്നു വിശ്വസിക്കുന്നയാളാണ് ഞാന്‍.
അതിന്റെ ഏറ്റവും വലിയ തെളിവ്, നമ്മള്‍ പിന്നീട് വിദേശ സര്‍വ്വകലാശാലകളെ പ്രകീര്‍ത്തിക്കാന്‍ തുടങ്ങി എന്നതാണ്. സത്യമായിട്ടും പ്രകീര്‍ത്തിക്കേണ്ട കാര്യങ്ങളൊന്നുമില്ല. സത്യത്തില്‍ രണ്ട് സമ്പ്രദായങ്ങളെ താരതമ്യം ചെയ്യുകയല്ല വേണ്ടത്. കാരണം കോണ്‍ടെക്‌സ്ച്വല്‍ ആയ പ്രിമിസസിലാണ് അത് നിലനില്‍ക്കുന്നത്. വിദേശ സര്‍വ്വകലാശാലകളില്‍ വമ്പിച്ച മാറ്റങ്ങളുണ്ടായിട്ടുണ്ട്. അത് അവിടെ ഭയങ്കരമായ ഇംപാക്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിനെ നമ്മള്‍ സ്വീകരിക്കുന്ന സമയത്ത് എടുക്കേണ്ട മുന്‍കരുതല്‍, നമ്മള്‍ കൃത്യമായി എടുത്തിരിക്കണം. ഇത് പലപ്പോഴും എടുത്തിട്ടില്ല. ഈ എടുത്തിട്ടില്ലായ്മ വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഏറ്റവും നല്ല ഒരു ഉദാഹരണം പറയാം. വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ അസംബന്ധം ഓട്ടോണമസ് കോളജുകളാണ്. അതിനേക്കാള്‍ വലിയ അപക്വമായ, അസംബന്ധം ഞാന്‍ കണ്ടിട്ടില്ല. ഈ സംവിധാനം വിദേശ സര്‍വകലാശാലകളിലില്ല. ഒരു വിദേശ സര്‍വ്വകലാശാലയും നമ്മള്‍ ഇന്നുകാണുന്ന ഓട്ടോണമസ് രീതിയല്ല നടപ്പിലാക്കുന്നത്. അവിടെ ഇന്‍ഡിപ്പെന്റന്റ് ആയ കോളജുകളുണ്ട്. സ്വയം സമ്പൂര്‍ണമാണ്. സമ്പുഷ്ടമാണ്, ആ അര്‍ത്ഥത്തില്‍. അവര്‍ കൃത്യമായ ഓട്ടോണമി എൻജോയ് ചെയ്യുന്നുണ്ട്. അവിടുത്തെ കര്‍മ്മവും ആ ഉല്പന്നവും ആ കോളജ് തന്നെയാണ് ഏറ്റെടുക്കുക.
അതേസമയം നമ്മുടെ ഓട്ടോണമസോ. ഇവിടെ അതിന്റെ പ്രോസസ് നടത്തുന്നത് കോളജ്, ഡിഗ്രി കൊടുക്കുന്നത് യൂണിവേഴ്സിറ്റി. ഇത് എങ്ങനെയാണ് പറ്റുന്നതെന്നുവെച്ചാല്‍, നമ്മള്‍ കണ്‍സപ്ച്വലൈസേഷന്‍ നടത്തുന്ന സമയത്ത് എടുക്കേണ്ട മുന്‍കരുതലുണ്ട്. അത് എടുക്കുന്നില്ല. ഇക്കാര്യത്തില്‍ മാത്രമല്ല, പല കാര്യങ്ങളിലും. നമ്മള്‍ ക്രഡിറ്റ് സിസ്റ്റം ഏര്‍പ്പെടുത്തിയ സമയത്ത്, പെട്ടെന്ന് വലിയ മാറ്റങ്ങളുണ്ടാക്കാന്‍ പറ്റുന്ന സംവിധാനമായാണ് ക്രഡിറ്റിനെ നമ്മള്‍ വ്യാഖ്യാനിക്കുന്നത്. വിദേശരാജ്യങ്ങളില്‍ ക്രഡിറ്റുണ്ട്. അതുണ്ടാവാന്‍ കാരണങ്ങളുമുണ്ട്.
ഇവിടെ, ഒന്നാം ക്ലാസില്‍ ചേര്‍ന്ന വിദ്യാര്‍ഥി പി.ജി കഴിയുന്നതുവരെ വിദ്യാഭ്യാസം തുടരുകയേ ഉള്ളൂ. അവിടെ അങ്ങനെയല്ല. ഒരു വിദ്യാര്‍ഥി ഫസ്റ്റ് ഇയര്‍ ചേര്‍ന്ന് പിന്നെ അവിടെ വിടും. പിന്നെ തിരിച്ചു വരും. ക്രഡിറ്റ് ഏണ്‍ ചെയ്ത് പോകുകയും പിന്നീട് തിരിച്ചുവന്ന് ക്രഡിറ്റ് മുഴുവനായി ഫില്‍ ചെയ്യുകയും അങ്ങനെ ഡിഗ്രി വാങ്ങുകയും ചെയ്യുന്ന അന്തരീക്ഷമാണ് അവിടെ. ആ ക്രഡിറ്റ് സിസ്റ്റത്തെ നമ്മള്‍ സ്വീകരിച്ചു. ഓപ്പണ്‍ ചോയ്സ് ബെയ്സ്ഡ് എന്നു വിളിച്ചു. ഒരു ചോയ്സുമില്ല, ഒരു ക്രഡിറ്റുമില്ല. നമ്മള്‍ ഓരോ കാലും വെക്കുന്ന സമയത്തും അത് മുന്നോട്ടുള്ള യാത്രയാവണം.
ബാരക്കില്‍ സൈനികന്‍ നടത്തുന്ന സ്റ്റെപ്പല്ലല്ലോ നമുക്ക്. അവിടെ തന്നെ ഇട്ടിട്ട് അടിക്കുകയല്ലല്ലോ വേണ്ടത്. വിദേശ സര്‍വ്വകലാശാലകളില്‍ ഉണ്ടായിട്ടുളള മാറ്റങ്ങളെ നമ്മള്‍ അംഗീകരിക്കണം. അതിന്റെ കാരണങ്ങള്‍ കണ്ടെത്തണം. അത് സ്വാംശീകരിക്കുന്ന സമയത്ത് അതിനെ കോണ്‍ടെക്‌സ്ച്വലൈസ് ചെയ്യാന്‍ കഴിയണം നമുക്ക്. ഇവിടെ അത് നടപ്പിലാക്കുന്ന സമയത്ത്, എടുക്കേണ്ട മുന്‍കരുതലില്ലാതെ നടത്തുന്ന എല്ലാ വിദ്യാഭ്യാസ പരിഷ്‌കരണങ്ങളും അസംബന്ധമാകുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. സോഷ്യല്‍ ട്രാജഡിയാണത്.
ദുരന്തത്തിന്റെയൊരു പ്രശ്നം, ഒരു ബസ് ആക്സിഡന്റുണ്ടായാല്‍ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് എത്തും. അത് നിങ്ങളെ ഭയപ്പെടുത്തും, സാമൂഹ്യ ദുരന്തത്തിന്റെ പ്രത്യേകത അത് പെട്ടെന്ന് നിങ്ങളില്‍ ഒരു ഇംപാക്ട് ഉണ്ടാക്കുന്നില്ല എന്നതാണ്. പക്ഷേ ഗ്രാജ്വല്‍ ആയി നിങ്ങളുടെ നാശം ആരംഭിക്കുമെന്നാണ് ഞാന്‍ മനസിലാക്കുന്നത്. വിദേശ സര്‍വ്വകലാശാലകളെ നമ്മള്‍ വളരെ കരുതലോടുകൂടി തന്നെ കാണുക. അവരും അങ്ങനെയാണ് കാണുന്നത്.
വേറൊരു പ്രശ്നം, വിദ്യാഭ്യാസ രംഗത്ത് ക്രമാനുഗതമായ വളര്‍ച്ചയാണ് വേണ്ടത്. പരിണമിച്ചുണ്ടാവണം. നമുക്ക് ഒരു സിസ്റ്റത്തോട് വിയോജിപ്പുണ്ടെങ്കില്‍ അതില്‍ പ്രശ്നങ്ങള്‍ കാണുകയാണെങ്കില്‍ ആ സിസ്റ്റത്തെ തച്ചുടയ്ക്കുകയല്ല വേണ്ടത്. വിപ്ലവകരമായ തീരുമാനങ്ങള്‍, സഡണ്‍ ചേഞ്ച്, നടപ്പിലാക്കാന്‍ പാടില്ലാത്ത രംഗം വിദ്യാഭ്യാസമാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ക്രമാനുഗതമായി മാറ്റങ്ങളുണ്ടാക്കുക. നവീകരണമാണ് വിദ്യാഭ്യാസ രംഗത്തില്‍ വേണ്ടത്.
ഉദാഹരണത്തിന്, യു.ജി.സി. ഞാന്‍ പെട്ടെന്ന് നിങ്ങളോട് യു.ജി.സിയെന്നു പറഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ഫീല്‍ ചെയ്തോ. യു.ജി.സിയെന്നു പറയുന്ന സമ്പ്രദായം നിങ്ങളോട് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ടല്ലോ. അത് എന്നോടും കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട്. ഞാന്‍ അധ്യാപകനായിരിക്കുന്ന സമയത്തും വിദ്യാര്‍ഥിയായിരിക്കുന്ന സമയത്തും. അത് വേണ്ടായെന്നു വെക്കുമ്പോള്‍ നമ്മുടെ ബോധമണ്ഡലത്തിലുണ്ടാവുന്ന ഇമേജസിനെ തകര്‍ക്കലാണ്, എന്നിട്ട് പുതിയതുണ്ടാക്കലാണ്.
രണ്ട്, ബോധമണ്ഡലത്തില്‍ ആദ്യമേയുണ്ടാക്കിയ ഇമേജുകളെ, ആ ബിംബങ്ങളെ നവീകരിച്ചാല്‍ കിട്ടുന്ന ബെനഫിറ്റും അത് തച്ചുടച്ചാല്‍ കിട്ടുന്ന ബെനഫിറ്റും തമ്മില്‍ സോഷ്യല്‍ കോസിന്റെ അടിസ്ഥാനത്തില്‍ താരതമ്യം ചെയ്യുക. അപ്പോള്‍ മനസിലാവും എന്താണ് വേണ്ടതെന്ന്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത്, പ്രശ്നങ്ങളുണ്ടാവുന്ന സമ്പ്രദായമാണ് എല്ലായിടത്തും. നിങ്ങളിലില്ലേ പ്രശ്നം? എന്നിലില്ലേ പ്രശ്നം? ആ പ്രശ്നങ്ങളെ നമ്മള്‍ എന്താണ് ചെയ്യുന്നത്, നമ്മള്‍ തൊട്ടടുത്ത ദിവസം ആത്മഹത്യ ചെയ്ത് പുനര്‍ജന്മം സ്വീകരിക്കുകയല്ലല്ലോ ചെയ്യുന്നത്. സ്വയം റിഫൈന്‍ ചെയ്യാന്‍ ശ്രമിക്കുകയല്ലേ ചെയ്യുന്നത്. അതേ പോലെ തന്നെ സിസ്റ്റങ്ങളിലും എന്തുകൊണ്ട് ഇത് പാലിച്ചുകൂടാ. അങ്ങനെയല്ല നമ്മള്‍ ചെയ്യുന്നത്. പണ്ട് അശോകന്റെയും അക്ബറിന്റെയുമൊക്കെ ചരിത്രം പഠിച്ച് ഭരണപരിഷ്‌കാരങ്ങള്‍ എഴുതിക്കൂട്ടണമല്ലോ. അതുകൊണ്ട് ഭരണപരിഷ്‌കാരങ്ങള്‍ എഴുതിക്കൂട്ടാനുളള ശ്രമത്തിലാണ് നമ്മുടെ നല്ലൊരു ശതമാനം വിദ്യാഭ്യാസ വിചക്ഷണന്മാരും.
2008ല്‍ യശ്പാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നു. അതില്‍ എഴുതിയ കാര്യമാണ്, യു.ജി.സി മാറ്റി ഒരു പുതിയ ബോഡിയുണ്ടാക്കുകയെന്നത്. ഞാനേറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ഒരു അക്കാഡമീഷന്‍ തന്നെയാണ് യശ്പാല്‍. ഈ അക്കാഡമീഷന്മാരൊക്കെ ചില ഘട്ടങ്ങളില്‍ ചരിത്രത്തില്‍ രാജാക്കന്മാരാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. അവരുടെ പേര് എഴുതിവെക്കാനുള്ള ഒരു മാര്‍ഗം, പുതിയതായി എന്തെങ്കിലും കണ്ടെത്തലാണ്. വിദ്യാഭ്യാസത്തില്‍ പുതിയതായിട്ടുള്ള കണ്ടെത്തലല്ല വേണ്ടത്, നവീകരണമാണ്.
ചോദ്യം: ഹയര്‍ എഡ്യുക്കേഷന്‍ കൗണ്‍സില്‍ കുറച്ചുകാലം മുമ്പ് പുറത്തിറക്കിയ ഒരു കരട് രേഖയില്‍ മാനവിക വിഷയങ്ങള്‍ ഓണ്‍ലൈനായിട്ട് പഠിപ്പിക്കാമെന്ന ഒരു നിര്‍ദേശമുണ്ടായിരുന്നു. അതിനെതിരെ വിമര്‍ശനമുണ്ടായിട്ടുണ്ട്. ഈ മാനവിക വിഷയങ്ങളൊക്കെ ഓണ്‍ലൈനായിട്ട് പഠിപ്പിക്കുമ്പോള്‍, അത് സാധിക്കുന്ന ഒന്നാണോ? പിന്നെ എന്തുകൊണ്ടാണ് ഇത്തരം മണ്ടത്തരങ്ങളൊക്കെ നിര്‍ദ്ദേശങ്ങളായി വരുന്നത്?
നമ്മള്‍ അറിയാതെ തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. കൗണ്‍സിലില്‍ മാത്രമല്ല, പല അപക്സ് ബോഡികളിലും ഇരിക്കുന്ന പലരും വളരെ ഇന്‍ഫീരിയര്‍ ആണ്. അവരുടെ തോട്ട് പ്രോസസും അങ്ങനെ തന്നെയായിരിക്കും. ടേബിളിലെ കോഫി ടോക്കില്ലേ, അതിന്റെ പുറത്താണ് ചര്‍ച്ചകള്‍ നടക്കുന്നത്. തൊട്ടപ്പുറത്ത് നില്‍ക്കുന്ന, എന്റെ വീടിന്റെ തൊട്ടപ്പുറത്തുള്ള രാഘവന്റെ മകനേയാണ് ഞാനെപ്പോഴും എന്റെ മകനുമായി താരതമ്യം ചെയ്യുക. മിടുക്കിന്റെ കാര്യത്തിലല്ല. എന്റെ മകന് കിട്ടുന്ന സാഹചര്യവും എന്റെ തൊട്ട അയല്‍വാസിയുടെ മകന് കിട്ടുന്ന സാഹചര്യവും ഞാന്‍ കമ്പയര്‍ ചെയ്യുന്നത് എന്റെ മനസിലെ നീതിയെ എനിക്ക് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ്.
ഇതൊരു വിദ്യാഭ്യാസ പ്രവര്‍ത്തകന്റെ പ്രശ്നമാണ്. ഇതൊരു വിദ്യാഭ്യാസ വിചക്ഷണന്റെ പ്രശ്നവുമാകണം. പലപ്പോഴും ആകാറില്ല. അവിടെയാണ് നമുക്ക് വൈരുദ്ധ്യങ്ങള്‍ ഉണ്ടാവുന്നത്. അതുകൊണ്ടാണ് അസംബന്ധങ്ങള്‍ നമ്മുടെ വ്യവഹാരത്തിന്റെ ഭാഗമാകുന്നതും. പക്ഷേ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റുകയുമില്ലല്ലോ.
ചോദ്യം: ഇതേ പ്രശ്നം തന്നെ ഗവേഷണ രംഗത്തും നടക്കുന്നില്ലേ. ഒരുപാട് പേര്‍ ഗവേഷണം ചെയ്യുന്നു. പലതരത്തിലുള്ള ഗവേഷണ പ്രബന്ധങ്ങളുണ്ടാവുന്നു. പ്രൊഡക്ടീവായ, എന്തെങ്കിലും തരത്തിലുള്ള സാമൂഹ്യ ഉന്നമനത്തിനോ ദീര്‍ഘകാലത്തേക്ക് മനുഷ്യര്‍ക്ക് ഗുണകരമാകുന്ന രീതിയിലുള്ളതോ ആയ പ്രബന്ധങ്ങള്‍ ഉണ്ടാവുന്നുണ്ടോ? ഇത്രയധികം ഗവേഷകരുണ്ടായിട്ടും എന്തുകൊണ്ടാണ് അത്തരം ഗവേഷങ്ങള്‍ നമ്മുടെ അക്കാദമിക് രംഗത്തും സാമൂഹ്യ രംഗത്തുമൊന്നും റിഫ്ളക്ട് ചെയ്യാത്തത്. ?
വിദേശ രാജ്യങ്ങളില്‍ ഗവേഷണം അനിവാര്യമാണ്. അതിന്റെ കാരണമറിയാമോ? അവിടുന്നാണ് നമ്മുടെ ചര്‍ച്ച തുടങ്ങേണ്ടത്. അവിടെ ഗവേഷണം അവരുടെ അധ്യാപനത്തിന്റെ ഭാഗമാണ്. അതായത്, ഞാനൊരു യൂണിവേഴ്സിറ്റിയില്‍ ടീച്ചറാകുന്നത് എന്റെ റിസേര്‍ച്ച് ഗ്രാന്റിന്റെ പുറത്താണ്. മിക്കപ്പോഴും. അപ്പോള്‍ ഞാന്‍ ആ ഗ്രാന്റിന്റെ ഉടമസ്ഥനാണ്. ആ ഗ്രാന്റിന്റെ പങ്കാളിയുമാണ്. അതുകൊണ്ട് ഞാന്‍ നിര്‍ബന്ധമായും അവിടെ പെര്‍ഫോമെന്‍സ് ഉണ്ടാക്കണം. ഉണ്ടാക്കിയാലേ അടുത്ത ഗ്രാന്റ് കിട്ടൂ. അടുത്ത ഗ്രാന്റ് കിട്ടിയില്ലെങ്കില്‍ ഒന്നോ രണ്ടോ വര്‍ഷമേ തുടരാന്‍ പറ്റൂ. അതുകഴിഞ്ഞാല്‍ പറഞ്ഞയക്കപ്പെടും.
അപ്പോള്‍ അവിടെ ഗവേഷണം സര്‍വൈവലിന്റെ പ്രശ്നമാണ്. ഗ്രാന്റിന്റെ പുറത്ത് ജീവിക്കുന്നവരെ സംബന്ധിച്ച് സര്‍വൈവലിന്റെ പ്രശ്നമാണ്. അതുകൊണ്ട് വളരെ ഗൗരവതരമായ ചര്‍ച്ചകളും പ്രബന്ധങ്ങളും അവിടെയുണ്ടാവുന്നു. ഇവിടെ ഗ്രാന്റ് എന്നു പറഞ്ഞാല്‍ വീണ്ടും കമ്പോളത്തില്‍ നിന്ന് വാങ്ങാന്‍ കിട്ടുന്ന റെഡിമെയ്ഡ് ഷര്‍ട്ടാണ്. നിങ്ങള്‍ പോയി വാങ്ങുന്നു. ഗവേഷണത്തിന്റെ ആ സീരിയസ്നസ് ഇല്ല. അതില്‍ എന്ത് ഔട്ട്പുട്ട് കൊടുത്താലും നിങ്ങള്‍ക്ക് ജീവിക്കാം. ഒരു അപ്പോയ്ന്‍മെന്റ് ഓര്‍ഡര്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതുമുതല്‍ റിട്ടയര്‍മെന്റ് വരെ, സര്‍വീസ് ബുക്കില്‍ ഡേറ്റ് ഓഫ് എന്‍ട്രി ഇന്‍ ടു ദ സര്‍വീസ് അത് കാണാം. ഇത് ആദ്യത്തെ ദിവസം നിങ്ങള്‍ ഒപ്പുവെക്കുന്ന സാധനമാണ്. രണ്ടാമത്തേത് കാണുന്നത് ഡേറ്റ് ഓഫ് റിട്ടയര്‍മെന്റ്. ഈ സമ്പ്രദായം അവിടെയില്ല. അവിടെ മികവ് എപ്പോഴും സ്ഥാപിച്ചുകൊണ്ടിരിക്കണം. ഇവിടെ അതില്ല. അതുകൊണ്ട് ഇന്‍ഫീരിയര്‍ ആയിട്ടുള്ള റിസല്‍ട്ട് കിട്ടുന്നു.
അവിടെ ഗവേഷണം ശക്തമാകാനുള്ള കാരണം ഫെസിലിറ്റി മാത്രമല്ല, നിങ്ങളുടെ ഉളളിലൊരു തീയുണ്ടാവണം. ഏറ്റവും നല്ല തീ സര്‍വൈവലിന്റെ തീയാണ്. ആ തീയാണ് അവിടെയുള്ളത്.
വിദേശ രാജ്യങ്ങളിലുള്ള സമ്പ്രദായങ്ങളെ സ്വീകരിക്കുമ്പോള്‍ അത് അപ്പടി എടുക്കുന്നതില്‍ കാര്യമില്ല, അതിനുള്ള അന്തരീക്ഷം ഉണ്ടാക്കണം.
ചോദ്യം: ശ്രീനാരായണ ഗുരു സര്‍വ്വകലാശാലയുടെ സിലബസ് എന്തിനൊക്കെയായിരിക്കാം മുന്‍തൂക്കം നല്‍കുന്നത്?
ഞങ്ങള്‍ വളരെ ഗൗരവമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന കാര്യമാണിത്. സാമ്പ്രദായിക വിഷയങ്ങള്‍ ഉണ്ടാകും. ഞാനൊരു ടീച്ചറാണ്, സാമ്പ്രദായിക വിഷയത്തിന്റെ ടീച്ചറാണ്. സാമ്പ്രദായിക മെന്റല്‍ മേക്കപ്പുള്ള ഒരാളാണ് ഞാന്‍. എല്ലാ അര്‍ത്ഥത്തിലും. അതുകൊണ്ടുതന്നെ ഞാനെപ്പോഴും വ്യക്തിപരമായി പരിഗണന നല്‍കുന്നത് കണ്‍വെന്‍ഷണല്‍ ഡിസിപ്ലിന്‍സിനാണ്. അതെന്റെ വിഷയമായതുകൊണ്ട് മാത്രമല്ല, നിങ്ങള്‍ക്ക് കണ്‍വന്‍ഷനല്‍ ഡിസിപ്ലിന്‍സ്, ബേസിക് ബ്രാഞ്ചസ് എന്നു പറയും, ലേണിങ്ങില്‍. അതില്‍ നിന്ന് അപ്ലെയ്ഡ് ബ്രാഞ്ചിലേക്ക് മാറാം. അതേസമയം അപെയ്ഡ് ബ്രാഞ്ചിലാണ് നിങ്ങളുടെ നൈപുണ്യമെങ്കില്‍ നിങ്ങള്‍ക്ക് ബേസിക് ബ്രാഞ്ചിലേക്ക് മാറാന്‍ കഴിയില്ല. ബേസിക് ബ്രാഞ്ച്, ഉദാഹരണത്തിന് ഹിസ്റ്ററി, എക്ണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി പോലുള്ള വിഷയങ്ങള്‍. അതാണ് സാധാരണ വ്യവഹാരത്തില്‍ വരുന്നത്.
അതേപോലെ എഞ്ചിനിയറിങ്ങില്‍ പോകുകയാണെങ്കില്‍ സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് ഇത് മൂന്നുമാണ് ഏറ്റവും അടിസ്ഥാന പ്രമാണം. ബാക്കി നിങ്ങള്‍ കാണുന്ന ന്യൂജനറേഷന്‍ കോഴ്സുകള്‍ എല്ലാം ഈ സാമ്പ്രദായിക വിജ്ഞാന ശാഖകളുടെ ഉപോല്പന്നങ്ങളാണ്. നമ്മള്‍ ഇപ്പോള്‍ കാണുന്ന ഒരു പ്രത്യേകത ഉപോല്പന്നങ്ങളെ പ്രകീര്‍ത്തിക്കുകയും ബേസിക്‌സിനെ മറക്കുകയും ചെയ്യുകയാണ്. സര്‍വൈവലിന്റെ പ്രശ്നമാണ്. പക്ഷേ ഏതെങ്കിലും സന്ദര്‍ഭത്തില്‍ ഒരു സൊസൈറ്റിക്ക് തിരിച്ച് ബേസിക്ക് സിലേക്ക് പോകാന്‍ പറ്റണമെന്നില്ല. അതുകൊണ്ടാണ് ലോകത്തെല്ലായിടത്തും സര്‍വ്വകലാശാലകള്‍ ബേസിക് ബ്രാഞ്ചിന് പ്രധാന പ്രാധാന്യം കൊടുക്കുന്നത്. കാരണം അത് തറോ (thorough) ആവണം.
ചോദ്യം: സിലബസ് ഉണ്ടാക്കുമ്പോള്‍ മാനവിക വിഷയങ്ങള്‍ വലിയ പ്രശ്നമില്ലാതെ കൈകാര്യം ചെയ്യാന്‍ പറ്റും. പക്ഷേ സയന്‍സ് വിഷയങ്ങള്‍ വരുമ്പോള്‍, പ്രാക്റ്റിക്കല്‍സ്, ലാബ് ഒക്കെ ചെയ്യേണ്ട വിഷയങ്ങള്‍ വരുമ്പോള്‍ ഒരു ഓപ്പണ്‍ യൂണിവേഴ്സിറ്റി അതെങ്ങനെയായിരിക്കും ക്രിയാത്മകമായിട്ട് കൈകാര്യം ചെയ്യുക?
സത്യത്തില്‍ ഈ ചോദ്യത്തിനാണ് ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത്. ഞങ്ങള്‍ ആഘോഷിക്കാന്‍ പോകുന്നത് സയന്‍സ് വിഷയങ്ങളുടെ പഠിപ്പിക്കലാണ്. ബ്ലന്റഡ് പ്ലാറ്റ്ഫോമിനെക്കുറിച്ച് പറഞ്ഞല്ലോ അതിന്റെ പുറത്താണ് ഇപ്പോള്‍ സയന്‍സ് പഠിപ്പിക്കാന്‍ പോകുന്നത്. ഉദാഹരണം ഫിസിക്സ് എന്ന സബ്ജക്ട് ബി.എസ്.സിക്ക് പഠിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഫിസിക്സിന്റെ ക്ലാസ്റൂം രണ്ടുഘട്ടമാണ്. ഫിസിക്സ് പഠിപ്പിക്കുന്ന ഒരു അധ്യാപകന്റെ മുന്നിലുണ്ടാവേണ്ടത് രണ്ടുവിഷയമാണ്. ഒന്ന് പ്രാക്ടിക്കല്‍സും മറ്റൊന്ന് ക്ലാസ് റൂം എക്സ്പീരിയന്‍സും. ഞങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്, പ്രാക്ടിക്കല്‍സ് ഒരു സാധാരണ വിദ്യാര്‍ഥിക്ക് ഒരു കോളജില്‍ നിന്ന് എത്ര കിട്ടുമോ അതില്‍ക്കൂടുതല്‍ ഞങ്ങള്‍ക്ക് കൊടുക്കാന്‍ പറ്റും. ഞങ്ങള്‍ കേരളത്തിലെ അഫിലിയേറ്റഡ് കോളജുകളില്‍ സയന്‍സ് പഠിപ്പിക്കുന്ന കോളജുകളുമായി ഒരു മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിങ് ഉണ്ടാക്കും. അവരോട് ഞങ്ങള്‍ അവരുടെ ശനിയും ഞായറും ആവശ്യപ്പെടും. ഇവിടെ രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികളുടെ പ്രാക്ടിക്കലുകള്‍ അവിടെ നടക്കും. അന്വേഷിച്ചപ്പോള്‍ ഫസ്റ്റ് സെമസ്റ്ററില്‍ ഒരു കുട്ടിക്ക് റഗുലര്‍ കോളജില്‍ പന്ത്രണ്ട് ലാബാണ് റഗുലര്‍ കോളേജില്‍ കിട്ടുന്നത്. പക്ഷേ ഞങ്ങളെ സംബന്ധിച്ച് 24 ദിവസം കിട്ടും. അപ്പോള്‍ ഞങ്ങള്‍ക്ക് അതിലും കൂടുതല്‍ ലാബ് കൊടുക്കാന്‍ പറ്റും. അത് കൊടുക്കുന്നതാരാണ്? അതേ കോളജിലെ അധ്യാപകര്‍. അല്ലാതെ ഞങ്ങളുടെ ടീച്ചര്‍മാരല്ല. അതിനാല്‍ ഓപ്പണ്‍മോഡിലും ക്ലാസ് റൂം മോഡിലുമുള്ള കുട്ടികള്‍ക്കിടയില്‍ യാതൊരു വിവേചനവുമില്ല.
രണ്ട് ക്ലാസ്റൂമിന്റെ പ്രശ്നമാണ്. ബ്ലന്റഡ് പ്ലാറ്റ്ഫോമുള്ളതുകൊണ്ട് ഞങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്നത്, ക്ലാസ് റൂമില്‍ ഒരധ്യാപകന്‍ ചെയ്യുന്ന എല്ലാ കര്‍മ്മങ്ങളും അതിന്റെ മികവോടെ വെര്‍ച്വല്‍ ക്ലാസ് റൂമില്‍ പ്രൊഡ്യൂസ് ചെയ്യും. ഉദാഹരണത്തിന് മോഷന്‍ പഠിപ്പിക്കുന്ന ഒരു ഫിസിക്സ് ടീച്ചര്‍ ക്ലാസില്‍ എങ്ങനെയാണ് പഠിപ്പിക്കുന്നത് അതിലും ഗംഭീരമായി ഒരു വെര്‍ച്വല്‍ തിയ്യേറ്ററില്‍ അയാള്‍ക്ക് പഠിപ്പിക്കാന്‍ കഴിയും. ഗ്രാഫിക്സും ആനിമേഷനുമൊക്കെ വെച്ചുകൊണ്ട്. അത് ഞങ്ങള്‍ കുട്ടികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് ഓഫ്ലൈന്‍ മോഡില്‍, സൗകര്യമുളള സമയത്ത് കാണാം. ഈ ടീച്ചറുടെ പഠനവുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള ഒരു അവസരമുണ്ടാക്കും. അപ്പോള്‍ യു ഗെറ്റ് ദ ടീച്ചര്‍ ത്രൂ ഔട്ട് യുവര്‍ ലൈഫ്. മറ്റേത്, ക്ലാസ് റൂമിലുണ്ടെങ്കിലേ കിട്ടൂ. ഇത് ഉറപ്പായിട്ടും കിട്ടും. ഇത് രണ്ടും ഞങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്നുണ്ട്.. ഇത് ഞങ്ങളുടെ സ്വപ്നമാണ്. ഡിസ്റ്റന്‍സ് കൗണ്‍സിലിന്റെയൊക്കെ അംഗീകാരം കിട്ടുകയാണെങ്കില്‍ അത് നടപ്പിലാക്കുുകയും ചെയ്യും.
ചോദ്യം: സര്‍വ്വകലാശാലയുടെ സിലബസ് രൂപപ്പെടുത്തുമ്പോള്‍ വ്യവസ്ഥാപിതമായ കോഴ്സുകളെല്ലാം ഉണ്ടെന്നു പറഞ്ഞു, അതിനോടൊപ്പം തന്നെ പുതിയ എന്തൊക്കെ തരം മേഖലകളിലേക്കാനാണ് നമ്മള്‍ എക്സ്പ്ലോര്‍ ചെയ്യാന്‍ ഉദ്ദേശിച്ചിട്ടുള്ളത്?
അത് പറയാനുള്ള നിയമപരമായ പ്രാപ്തിയെനിക്കു വന്നിട്ടില്ലെങ്കിലും ചില കാര്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. കാരണം, അതിന്റെ കോഴ്സുകളൊക്കെ ഡിസൈന്‍ ചെയ്യുന്നേയുള്ളൂ. ഞങ്ങളുടെ സ്വപ്നങ്ങളെക്കുറിച്ചുളള ചര്‍ച്ചയില്‍ വന്ന ഒരു രസകരമായ കാര്യം പറയാം. സബാള്‍ട്ടണ്‍ സയന്‍സ് എന്ന ഒന്ന്. അല്ലെങ്കില്‍ സബാള്‍ട്ടണ്‍ വിസ്ഡം. അതിനെ ക്രഡിറ്റ് ബാങ്കിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാമെന്നു പറയുന്ന ഒരു കര്‍മ്മം. രണ്ട് അതിന്റെ കണ്‍സര്‍വേഷന്‍. കണ്‍സര്‍വ് ചെയ്യുകയെന്നതുകൊണ്ട് അതിനെ രേഖപ്പെടുത്തി താളിയോല പോലെ സൂക്ഷിക്കുകയല്ല. അതിനെ ഡിസിമിനേറ്റ് ചെയ്യുക. അത് ഡിസിമിനേറ്റ് ചെയ്യുന്ന സമയത്ത് അത് ഹയര്‍ എഡ്യുക്കേഷന്റെ ഏതെങ്കിലുമൊരു കമ്പോണന്റ് ആയി മാറ്റുക. ഇങ്ങനെ വലിയൊരു സ്വപ്നമുണ്ട്.
അങ്ങനെ വരുന്ന സമയത്ത് നമുക്ക് ട്രൈബല്‍ നോളജ്, ട്രൈബല്‍ മെഡിസിന്‍, ലോക്കല്‍ ഫോക്ക് മെഡിസിന്‍ എന്നിങ്ങനെ ഈ ഫോക്ക് നോളജിനുണ്ടാവുന്ന ഇന്നസെന്റ്സ് സാംശീകരിച്ച് അതിനെ ഫില്‍ട്ടര്‍ ചെയ്ത് പഠനയോഗ്യമായത് എടുക്കുക. എന്നിട്ട് ക്രഡിറ്റ് നല്‍കുക. ആ ക്രഡിറ്റ് വിദ്യാര്‍ഥിയ്ക്ക് ഹയര്‍ എഡ്യുക്കേഷനിലേക്ക് ഏണ്‍ ചെയ്യിപ്പിക്കുന്ന രീതിയിലേക്ക് മാറ്റുക. ഈ രീതിയിലുള്ള ക്രഡിറ്റ് സിസ്റ്റമാണ് വരാന്‍ പോകുന്നത്. യൂണിവേഴ്സിറ്റി ക്രഡിറ്റാണ്. പക്ഷേ ചോയ്സ് ബെയ്സ് ക്രഡിറ്റല്ല. റിയല്‍ സിസ്റ്റം തന്നെയാണ്.
രണ്ടാമത്തേത്, കൈവേല തൊഴില്‍ ചെയ്യുന്നവര്‍, അവര്‍ക്കും ഞങ്ങള്‍ ക്രഡിറ്റ് കൊടുക്കും. ഇറ്റ് ഈസ് ഓള്‍മോസ്റ്റ് ലൈക്ക് എ കമ്മ്യൂണിറ്റി കോളജ്. പക്ഷേ കമ്മ്യൂണിറ്റി കോളജല്ല. കമ്മ്യൂണിറ്റി കോളജ് ഇവിടെ നമുക്ക് നടപ്പിലാക്കാന്‍ കഴിയില്ല. പക്ഷേ കമ്മ്യൂണിറ്റി കോളജില്‍ നടപ്പിലായിട്ടുള്ള ഒരു മെയിന്‍ സ്ട്രീം ആണ് ഈ വൊക്കേഷണലൈസേഷനെ ഹയര്‍ എഡ്യുക്കേഷനിലേക്ക് അബ്സോര്‍ബ് ചെയ്യുന്ന ക്രഡിറ്റ് സമ്പ്രദായം. അത് ഞങ്ങള്‍ നടപ്പിലാക്കും. കൈവലേക്കാര്‍, കൈത്തൊഴിലുകാര്‍ എന്നിവരും സര്‍ട്ടിഫൈഡ് ആവും. അവര്‍ ഒരു സുപ്രഭാതത്തില്‍ ഉന്നത വിദ്യാഭ്യാസത്തിലേക്ക് വരികയാണെങ്കില്‍ ഈ കര്‍മ്മത്തിനു കിട്ടുന്ന ക്രഡിറ്റ് കഴിച്ച് ബാക്കി അവര്‍ ചെയ്താല്‍ മതി. ജസ്റ് ടെംറ്റ് ദം, യു പ്രൊവോക്ക് ദം ആന്റ് യു ഇന്‍സ്പെയര്‍ ദം.
ചോദ്യം: സ്‌കില്‍ഡ് വര്‍ക്കേഴ്സിനെ സര്‍ട്ടിഫൈ ചെയ്യിക്കുകയെന്ന ആശയം പറഞ്ഞല്ലോ. അത് അവരുടെ തൊഴിലിലേക്ക് കണ്‍വര്‍ട്ട് ചെയ്യാൻ സര്‍വ്വകലാശാലയ്ക്ക് എന്ത് ചെയ്യാന്‍ കഴിയും? ഇപ്പോള്‍ ഐ.ടി മേഖലയിലും ബിസിനസ് മാനേജ്മെന്റ് കോളജുകളൊക്കെ ചെയ്യുന്നതുപോലെ ക്യാമ്പസ് സെലക്ഷന്‍ വഴി ഇത്തരം ആളുകളെ തൊഴില്‍ മേഖലയിലേക്ക് ഡയറക്ട് ചെയ്യാനായിട്ടുള്ള എന്തെങ്കിലും സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടോ?
ഞങ്ങളുടെ യൂണിവേഴ്സിറ്റിക്ക് സ്വന്തമായി കരിയര്‍ പ്ലെയ്സ്മെന്റ് ഉണ്ടാകും. പ്രത്യേകിച്ച് ഈ തൊഴില്‍ പഠിപ്പിച്ചിട്ടുണ്ടെങ്കില്‍ തൊഴില്‍ പരിശീലനം ലഭിച്ചവരെ പ്ലെയ്സ് ചെയ്യുകയെന്ന കര്‍മ്മത്തിന് ഒരു ഫെസിലിറ്റേറ്ററാവണം. എല്ലാവര്‍ക്കും തൊഴില്‍ ഉറപ്പുവരുത്താന്‍ പറ്റിയില്ലെങ്കിലും അത് ഫെസിലിറ്റേറ്റ് ചെയ്യണം. രണ്ടാമത്തെ ഒരു കാര്യം ഇന്റസ്ട്രി ലിങ്കേജ് ഞങ്ങള്‍ കാണുന്നത് ഒരു സബ്ജക്ട് പഠിക്കുന്ന സമയത്ത് ഇന്റസ്ട്രിയിലേക്ക് എത്തിക്കുന്നയെന്നതിനേക്കാളേറെ ഞങ്ങള്‍ കണ്ടിന്യൂയിങ് എഡ്യുക്കേഷന്റെ ഭാഗമായി ഇന്റസ്ട്രിയിലുള്ള മാന്‍പവറിനെ ആ മാന്‍പവറിന്റെ കരിയര്‍ പ്രോഗ്രഷന് ഉള്ള അക്കാദമിക് സമ്പ്രദായം നടപ്പിലാക്കും.
മറ്റേത് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. അതുപക്ഷേ സാധിക്കില്ല. സ്വഭാവികമായിട്ടും അതിനു പറ്റുന്ന നെറ്റ്വര്‍ക്ക് സര്‍വകലാശാലയ്ക്കുവേണം. ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് അതുണ്ടാവില്ല. സാങ്കേതിക സര്‍വകലാശാലയ്ക്ക് സ്വന്തമായി ചെയ്യാന്‍ പറ്റും. മെഡിക്കല്‍ സര്‍വ്വകലാശാലയ്ക്ക് ചെയ്യാന്‍ പറ്റും. പക്ഷേ അത് ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് ചെയ്യാന്‍ പറ്റണമെന്നില്ല. ഞങ്ങളുടെ എന്‍ഗൈജ്മെന്റ് ഇന്റസ്ട്രിയിലുള്ള ആള്‍ക്കാര്‍ക്ക് അവിടെ എംപ്ലോയ് ചെയ്തിട്ടുള്ളവരുടെ, അവരുടെ കണ്ടിന്യൂയിങ് എഡ്യുക്കേഷനോടുള്ള റസ്പോണ്‍സാണ്.
ചോദ്യം: ഒരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയെ ലേ മെന്‍ പേഴ്സ്പെക്ടീവില്‍ നിന്നിട്ട് നോക്കുകയാണെങ്കില്‍ എപ്പോഴും ഒരു സംശയമുണ്ട്. ഒരു സാധാരണ യൂണിവേഴ്സിറ്റിയുമായി താരതമ്യം ചെയ്യുന്ന സമയത്ത് അതിന് അംഗീകാരമുണ്ടോ, ഏതെങ്കിലും ജോലിക്ക് ആവശ്യം വരുന്ന സമയത്ത് അംഗീകാരം ഉണ്ടാവുമോ, എന്തെങ്കിലും ഇഷ്യൂസ് ഉണ്ടാവുമോ എന്ന സംശയങ്ങളൊക്കെ ഒരു സാധാരണക്കാരെ സംബന്ധിച്ച്നിലനില്ക്കുന്നുണ്ട്. എന്താണ് അതിനുള്ള വിശദീകരണം?
ഇത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്. അംഗീകാരം അങ്ങനെ യൂണിവേഴ്സിറ്റിക്ക് പ്രഖ്യാപിക്കാവുന്ന വിളംബരം ഒന്നുമല്ല. യൂണിവേഴ്സിറ്റിക്ക് പല കാര്യം ചെയ്യേണ്ടതുണ്ട്. യു.ജി.സിയില്‍ നിന്ന് അംഗീകാരം ഉറപ്പാക്കണം. ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ ബ്യൂറോ ഉണ്ട്, കോഴ്സുകള്‍ക്ക് അതില്‍ നിന്ന്അംഗീകാരം ലഭിക്കണം. അതിനേക്കാള്‍ ഉപരിയായി കേരളത്തിലാണെങ്കില്‍, കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്ക് സിലബസൊക്കെ കൊടുത്ത് അവിടെ നിന്നും ഈക്വലന്‍സി സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഇതൊക്കെ യൂണിവേഴ്സിറ്റിയുടെ ഭരണപരമായ ബാധ്യതകളാണ്. ആ ബാധ്യതകള്‍ യൂണിവേഴ്സിറ്റി കൃത്യമായി നടപ്പിലാക്കി കഴിഞ്ഞാല്‍ സ്വാഭാവികമായിട്ടും ഇതില്‍ പാകപ്പെടുന്ന വിദ്യാര്‍ത്ഥിക്ക് വലിയ പ്രയാസങ്ങളൊന്നും ഉണ്ടാവില്ല.
നമ്മള്‍ മനസിലാക്കേണ്ട ഒരു കാര്യം, നമ്മള്‍ ഇത്രയും കാലം പരിചയിച്ചുവന്ന ഒരു രീതി ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് ഒരു ഇന്‍ഫീരിയര്‍ സ്റ്റാറ്റസ് നമ്മള്‍ നല്‍കിയിട്ടുണ്ട്. സത്യത്തില്‍ അതില്‍ ഒരര്‍ത്ഥവവുമില്ല. അതിന് നല്ലൊരു ശതമാനം കാരണം നിലനില്‍ക്കുന്ന ഓപ്പണ്‍ യൂണിവേഴ്സിറ്റികളാണ്. ഇഗ്‌നോ ഓപ്പണ്‍ യൂണിവേഴ്സിറ്റികളില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഇന്ത്യയുടെ മോഡല്‍, ഈവണ്‍, വിദേശ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രകീര്‍ത്തിക്കുന്ന ഒന്നാണ് ഇഗ്‌നോ. അതേസമയം അതൊക്കെ അല്ലാത്ത യൂണിവേഴ്സിറ്റികളുമുണ്ട്. ഇതൊക്കെ കണ്ടന്റിനെ ആശ്രയിച്ചിരിക്കും.
ഒരുകാര്യം ഞങ്ങള്‍ ഉറപ്പിച്ചിട്ടുണ്ട്, ഞങ്ങള്‍ ഇഗ്‌നോയെപ്പോലെ എന്നു പറയുന്നില്ല, എങ്കിലും ഈ യൂണിവേഴ്സിറ്റി മറ്റു സാധാരണ യൂണിവേഴ്സിറ്റികളില്‍ നിന്ന് വ്യത്യസ്തമായിരിക്കും, അതിന്റെ ക്വാളിറ്റിയുടെ, മികവിന്റെ കാര്യത്തില്‍. അങ്ങനെ മികവിന്റെ കാര്യത്തില്‍ നമ്മള്‍ വ്യത്യസ്തമായിക്കഴിഞ്ഞാല്‍ നമ്മുടെ കോഴ്സുകളും സ്വാഭാവികമായി അങ്ങനെ ആവും. അങ്ങനെ നമുക്ക് അംഗീകാരം കിട്ടും. പക്ഷേ, അതിന് സമയമെടുക്കും. റോം ഉണ്ടായത് ഒരു രാത്രികൊണ്ടല്ലല്ലോ.
ചോദ്യം: എപ്പോള്‍ മുതലായിരിക്കും യൂണിവേഴ്സിറ്റി ഫുള്‍ഫ്ളഡ്ജ്ഡ് ആയിട്ട് ഫങ്ഷന്‍ ചെയ്യാന്‍ തുടങ്ങുക?
ഞങ്ങള്‍ ഫങ്ഷന്‍ ചെയ്യാന്‍ തുടങ്ങി. വളരെ നല്ലൊരു ടീമാണ്. വളരെ എക്സ്പീരിയന്‍സ്ഡ് ആയ പ്രൊ വൈസ് ചാന്‍സലര്‍ ഡോ.സുധീര്‍, പിന്നെ രജിസ്ട്രാര്‍ ഡോ. ദിലീപ്. ഇങ്ങനെ ഞങ്ങൾ മുന്നുപേർ കൂടിയിട്ടാണ് യാത്ര ആരംഭിച്ചിട്ടുളളത്. ഡെമോക്രാറ്റിക് ആയ, ട്രാന്‍സ്പരന്റ് ആയ ഡിസ്‌കഷന്‍സ് ആണ് ഞങ്ങളുടേത്. എല്ലാം ജനങ്ങളുടെ റിഫ്ളക്ഷന്‍സ്, ജനങ്ങളുടെ ഇംഗിതത്തിന് അനുസരിച്ചല്ല. ജനങ്ങളുടെ ഇംഗിതം കൂടി പരിഗണിച്ച്. ഇത് രണ്ടും തമ്മില്‍ വ്യത്യാസമുണ്ടല്ലോ.
ഞങ്ങളുടെ മോട്ടോ എന്താണെന്നുവെച്ചാല്‍, എല്ലാവരും ഓപ്പണ്‍ യൂണിവേഴ്സിറ്റിയെക്കുറിച്ച് പറയുന്ന സമയത്ത് ആക്സസ്, ഉന്നത വിദ്യാഭ്യാസ രംഗത്തേക്കുള്ള പ്രവേശനം ഉറപ്പുവരുത്താനുളള ഏറ്റവും നല്ല മാര്‍ഗമാണ്. സത്യമായിട്ടും അത് എളുപ്പമാര്‍ഗം തന്നെയാണ്. പക്ഷേ അത് എളുപ്പമാര്‍ഗമാണ്, ഷോര്‍ട്ട് കട്ടാണ് എന്നാണ് എല്ലാവരും കരുതുന്നത്. ഞങ്ങള്‍ ഒരു വ്യത്യസ്തതയുണ്ടാക്കാന്‍ പോകുകയാണ്. ആക്സസുണ്ടാക്കാന്‍ ഇതാണ് ഏറ്റവും നല്ല മാര്‍ഗം. പക്ഷേ ക്വാളിറ്റിയില്ലാത്ത ആക്സസ് ഉപയോഗശൂന്യമാണ്. ‘access and quality define equity ' എന്നുള്ളതാണ് ഞങ്ങളുടെ മോട്ടോ. ഇതാണ് ഞങ്ങളുടെ പ്രമാണം. ഇതുതന്നെയായിരിക്കും പ്രമാണം.
കൽപ്പറ്റ നാരായണൻ / ഒ.പി. സുരേഷ്
Mar 01, 2021
1 hour watch
പ്രിയംവദ ഗോപാല്‍ / ഷാജഹാന്‍ മാടമ്പാട്ട്
Feb 24, 2021
60 Minutes Watch
ഡോ : വി. രാമചന്ദ്രൻ / അലി ഹെെദർ
Feb 23, 2021
7 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Feb 22, 2021
5 minutes read
ഒ. രാജഗോപാല്‍ / മനില സി.മോഹൻ
Feb 21, 2021
27 Minutes Watch
കിഷോര്‍ കുമാര്‍
Feb 14, 2021
35 Minutes Read
ഡോ. നിതിഷ് കുമാര്‍ കെ. പി. / മനില സി. മോഹന്‍
Feb 11, 2021
43 Minutes Watch
ഡോ. വി.ജി. പ്രദീപ്കുമാര്‍
Feb 10, 2021
7 Minutes Read