തീപ്പെട്ടിക്കൊള്ളിയുമായി എത്തുന്ന കൈകളെ കാത്തിരിക്കുന്നു, ഇറാൻ

കൊവിഡ് 19 ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇറാൻ. 4000ത്തോളം പേരാണ് വൈറസ് ബാധിച്ച് ഇറാനിൽ മരണപ്പെട്ടത്. 1979ലെ ഇസ്‌ലാമിക വിപ്ലവത്തിന്റെ 41ാം വാർഷികം ആഘോഷിക്കാനുളള തയ്യാറെടുപ്പുകളും പാർലമെന്റ് തെരഞ്ഞെടുപ്പുമെല്ലാം വൈറസ് കൂടുതൽ പടരാനിടയാക്കി. ഇതിനിടെ അമേരിക്ക ഇറാനെതിരെ ഉപരോധവും കൊണ്ടുവന്നു. ഭരണകൂടത്തിനെതിരെ ഉയരുന്ന എതിർപ്പുകളും, സാമ്പത്തിക പ്രതിസന്ധിയും, ഇപ്പോൾ കൊറോണയും ഉപരോധവും ഇറാനെ ശ്വാസംമുട്ടിക്കുകയാണ്. ഒരുകാലത്ത് സാംസ്‌കാരികത്തനിമകൊണ്ടും പൗരസ്വാതന്ത്ര്യംകൊണ്ടും ലോകത്തെ ഏറെ ആകർഷിച്ച ഇറാനാണ് ഈ അവസ്ഥലായത്. ഈ അവസ്ഥയിലേക്ക് ഇറാനെത്താനുണ്ടായ സാഹചര്യം പരിശോധിക്കുകയാണ് ലേഖകൻ.

ലതവണ ഇറാൻ സന്ദർശിച്ചിട്ടുണ്ട്. വ്യത്യസ്ത അനുഭവങ്ങളായിരുന്നു ഓരോ യാത്രയിലും. മുഹമ്മദ് ഷാ പഹ്ലവിയുടെ മതേതരഭരണത്തിന്റെ അവസാനവർഷമായിരുന്നു ആദ്യസന്ദർശനം. തെഹ്‌റാനിലെ തെരുവുകളിൽ നിശാക്ലബ്ബുകളും, ബാറുകളും നിരത്തിലൂടെ കൈകോർത്ത് നടക്കുന്ന യുവതീയുവാക്കളെയും കണ്ടിരുന്നു.

അന്ന് ലബ്‌നാനും തെഹ്‌റാനുമായിരുന്നു വിദേശ സഞ്ചാരികളെ ഹഠാകർഷിച്ചിരുന്ന നഗരങ്ങൾ. ഇറാനിൽ പോയിവന്ന സുഹൃത്ത് തെഹ്‌റാൻ നഗരത്തിന്റെ വലിമയും സ്വാതന്ത്ര്യവും വിവരിച്ചപ്പോൾ തന്നെ ദുബൈയുടെ ഏറ്റവും അടുത്ത നഗരമായതുകൊണ്ട് അങ്ങോട്ട് പോവാൻ തീരുമാനിച്ചു. ഞങ്ങൾ രണ്ടുപേർ മൂന്നു ദിവസത്തേക്കാണു പോയത്.

സുന്ദരീസുന്ദരന്മാരായ ഇറാനികൾ യൂറോപ്യൻ വസ്ത്രധാരികളായിരുന്നു.

പ്രാചീന നഗരത്തിന്റെ അവശിഷ്ടങ്ങൾ അങ്ങിങ്ങായി ഉണ്ടെങ്കിലും പേർഷ്യൻ കെട്ടിട സമുച്ചയങ്ങളിൽ ഗൾഫുനാടുകളിൽ കാണാത്ത കലാചാരുത ദൃശ്യമായിരുന്നു. സാംസ്‌കാരികത്തനിമ നടത്തത്തിലും സംസാരത്തിലും, ഭക്ഷണരീതിയിലും ആതിഥേയത്വത്തിലും പ്രകടമായിരുന്നു.പേർഷ്യൻ വാക്കുകൾ ഹിന്ദി-ഉറുദു ഭാഷകളിൽ കലർന്നിരുന്നത് ശ്രദ്ധിച്ചിരുന്നു.

സുന്ദരീസുന്ദരന്മാരായ ഇറാനികൾ യൂറോപ്യൻ വസ്ത്രധാരികളായിരുന്നു. കൈകോർത്തുപിടിച്ചു നടന്നുപോകുന്ന ഭാര്യാഭർത്താക്കന്മാരും കാമുകീ കാമുകന്മാരും ഒറ്റനോട്ടത്തിൽ മദ്ധ്യപൗരസ്തദേശക്കാരാണെന്ന് തോന്നിയിരുന്നില്ല.

undefined

സ്ത്രീകൾ നന്നായി മേക്കപ്പ് ചെയ്ത് തലമുടി ബോബ് ചെയ്തവരായിരുന്നു. ചിലർ സിഗരറ്റ് പുകച്ചിരുന്നു. ചില കെട്ടിടങ്ങളിൽ നാലോ അഞ്ചോ ബ്യൂട്ടീസലൂണുകളും കണ്ടു. അവിടെ കറുപ്പും ചുവപ്പും നിറങ്ങളിലുള്ള വിഗ്ഗുകൾ പ്രദർശനത്തിനു വെച്ചിരുന്നു.

ഗൾഫ് രാജ്യമല്ലാതെ മറ്റൊരു സ്ഥലം അക്കാലത്ത് കണ്ടിരുന്നില്ല. ദുബൈയിൽ ഇത്രയധികം കെട്ടിടങ്ങളോ ബാറുകളോ പത്രങ്ങളോ വിശാല നിരത്തുകളോ അത്യന്താധുനിക വിമാനത്താവളങ്ങളോ ഉണ്ടായിരുന്നില്ല. വേൾഡ് ട്രേഡ് സെന്ററുകളും സിന്തഗ ടണലും, ഡ്രൈഡോക്കും നിർമ്മിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. യൂറോപ്പിലെ ഒരു രാജ്യം കണ്ടു മടങ്ങിയ പ്രതീതിയായിരുന്നു അന്ന് ടെഹ്‌റാനിൽ നിന്ന് തിരിച്ചു വരുമ്പോൾ തോന്നിയത്.

ഇറാൻ വിപ്ലവ പ്രക്ഷോഭത്തിലെ സ്ത്രീകൾ

ദുബൈയിൽ നിന്നാരംഭിച്ച ആദ്യത്തെ ഇംഗ്ലീഷു പത്രത്തിൽ ജോലി ലഭിച്ചപ്പോൾ ലോകരാജ്യങ്ങളിലേക്ക് വഴിവാതിൽ തുറക്കപ്പെട്ടു. രണ്ടാം തവണ പോയപ്പോൾ ചിത്രം കൂടുതൽ വ്യക്തമായി. ഇറാനിലെ സംഭവ വികാസങ്ങൾ പത്രറിപ്പോർട്ടുകളിലൂടെയും പുറമേ നിന്നുള്ള ഏജൻസികളിലൂടെ വരുന്ന ലേഖനങ്ങളിലൂടെയും ശ്രദ്ധിക്കുവാൻ തുടങ്ങിയതായിരുന്നു കാരണം.

എയർഹോസ്റ്റുകൾ കറുത്ത പർദ്ദ ധരിച്ചിരുന്നു. ഇറാനിയൻ സംഗീതത്തിനു പകരം വേദഗ്രന്ഥ പാരായണം. നിരത്തിലൂടെ നടന്നുപോകുന്ന പർദ്ദാധാരികളായ സ്ത്രീകൾ വളരെ പതുക്കെയായിരുന്നു സംസാരിച്ചത്

ഇറാനിൽ നടന്നുകൊണ്ടിരിക്കുന്ന വിപ്ലവം മുഹമ്മദ്ഷാ പഹ്ലവിയെ പുറത്താക്കി, പുതിയ ഇസ്ലാമിക വിപ്ലവം (ഇങ്കുലാബേ ജമുഹരി) കൊണ്ടുവരാനുള്ള ഖൊമേനിയുടെ നേതൃത്വത്തിലുള്ള ശ്രമമായിരുന്നു. ലോകശ്രദ്ധ നേടിയ ഈ വിപ്ലവം ഫലംകണ്ടു. മതേതര രാജ്യമായിരുന്ന ഇറാൻ മതരാജ്യമായി.

വസ്ത്രനിയന്ത്രണം വന്നു. സംഗീതം അനിസ്ലാമികമായി, ഭരണകൂട നിയന്ത്രണം ശക്തമായി. സ്ത്രീ സ്വാതന്ത്ര്യം മതപരമായി. വിപ്ലവത്തെ സഹായിച്ചിരുന്ന ഇടതുപക്ഷക്കാരെയും ബുദ്ധിജീവികളെയും ധിഷണാശാലികളേയും അതിൽ അവരുടെതന്നെ വിദേശകാര്യമന്ത്രി ഖൊത്തബ് സാദെയും ഷായുടെ സഹായികളെയും ഉപദേശകരെയും വധിക്കുകയോ തുറങ്കലിലിടുകയോ ചെയ്തു. ആർ.എസ്.എസ് ഇപ്പോൾ ഇന്ത്യൻ സർക്കാറിനെ സഹായിക്കുന്ന പോലെ ഭരണത്തെ എതിർക്കുന്നവരെ നശിപ്പിക്കുന്ന സവക്ക് (സസേമാൻ ഇ ഇത്തിലാത്ത് വ അമനിയാത്തെ കെഷവാർ) എന്ന സായുധ സംഘടനയുണ്ട്.

പുതിയ ഭരണം ആരംഭിച്ച് രണ്ടുവർഷം കഴിഞ്ഞ് അവിടേക്ക് പോയപ്പോൾ ഇറാൻ ആകപ്പാടെ മാറിയിരുന്നു. വിമാനത്തിൽ വെച്ചുതന്നെ മാറ്റം മനസ്സിലായി. എയർഹോസ്റ്റുകൾ കറുത്ത പർദ്ദ ധരിച്ചിരുന്നു. വിമാനത്താവള ജീവനക്കാർ വസ്ത്രനിയന്ത്രണത്തിലായിരുന്നു. യാത്ര ചെയ്തിരുന്ന കാറിൽ ഇറാനിയൻ സംഗീതത്തിനു പകരം വേദഗ്രന്ഥ പാരായണമായിരുന്നു കേട്ടിരുന്നത്.

നിരത്തിലൂടെ നടന്നുപോകുന്ന പർദ്ദാധാരികളായ സ്ത്രീകൾ വളരെ പതുക്കെയായിരുന്നു സംസാരിച്ചത്. അവർക്കിടയിലൂടെ നടന്നുപോകുന്ന കറുത്ത ളോഹപോലെയുള്ള വസ്ത്രം ധരിച്ച മുല്ലാമാരോട് ഒപ്പവും എതിരെയും നടന്നുപോകുന്ന ആളുകൾ ബഹുമാനപൂർവം സലാം ചൊല്ലുന്നത് കണ്ടിരുന്നു. അന്നവിടെ പോയിരുന്നത് വ്യാപാര സംബന്ധമായ കാര്യങ്ങൾക്കായിരുന്നു.

പുറത്താക്കപ്പെട്ട രാജ്യം

പേർഷ്യ ആയിരക്കണക്കിന് കവികളെയും തത്ത്വചിന്തകരേയും ധിഷണാശാലികളേയും നിഷേധികളേയും സൃഷ്ടിച്ചു. ആ തലമുറയുടെ പിൻഗാമികൾ അസ്വസ്ഥമനസുമായി പുറംനഗരങ്ങളിൽ ജീവിച്ചു

ഷായുടെ ഭരണവും ഇപ്പോഴുള്ള പുതുഭരണവും തമ്മിലെ വ്യത്യാസം സർക്കാർ ഉദ്യോഗസ്ഥന്മാരെ സന്തോഷിപ്പിച്ചിരുന്നില്ല. വിദ്യാഭ്യാസവും പരിചയസമ്പന്നതയും കുറഞ്ഞ മേലധികാരികളുടെ വിഡ്ഢിത്തങ്ങൾ അവരെ നിരാശപ്പെടുത്തിയിരുന്നു. അംബാസഡർമാരെ തിരഞ്ഞെടുക്കുന്നതിൽ കാണിച്ചിരുന്ന സ്വജനപക്ഷപാതം ഇറാന്റെ പെരുമ നശിപ്പിക്കുന്നതാണെന്ന് ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പരാതിപ്പെട്ടു. അയാൾ പിന്നീട് വീട്ടുതടങ്കലിലായ വിവരം അറിഞ്ഞു. അസ്വാതന്ത്ര്യത്തിന്റെ ചരടുമുറുക്കം അന്ന് പ്രകടമായിരുന്നു.

തെഹ്‌റാനിലെ കുപ്രസിദ്ധമായ ഇവാൻ തടവറയെക്കുറിച്ച് ഇത്തവണയാണ് കൂടുതലറിഞ്ഞത്. പതിനയ്യായിരത്തിലധികം സ്വാതന്ത്ര്യദാഹികളും, റിബലുകളും, വിപ്ലവകവികളും വിചാരണകൂടാതെ അതിനകത്തുണ്ടെന്ന് സ്‌നേഹിതൻ പറഞ്ഞിരുന്നു. ചിലർ അവിടെകിടന്ന് മരിച്ചു. ചിലരെ വെടിവെച്ചും തൂക്കിയും കൊന്നു. ജയിലറകൾക്കകത്ത് സംഘട്ടനവും, വെടിവെപ്പും, മരണവും നടക്കുന്നത് പുറംലോകമറിഞ്ഞില്ല.

മതാചാരാനുഷ്ഠാനങ്ങളുടെയും നിബന്ധനകളുടെയും പിടിമുറുക്കം കാരണം സ്വാതന്ത്ര്യദാഹികളായ ആയിരക്കണക്കിനു മനുഷ്യർ ഇറാൻ വിട്ട് പുറത്തുപോയി. അവരിൽ ചിലർ ദുബൈയിൽ താമസമാക്കി. പൗരാണികമായ ഓജസുറ്റ സംസ്‌ക്കാരത്തിന്റെ പ്രതിനിധികളായിരുന്ന അവർ അസ്വസ്ഥമായ മനസ്സോടെ ദുബൈയിലെ ബാറുകളിലും നിശാക്ലബ്ബുകളിലും അലഞ്ഞു. ദുബൈയിലെ പേർഷ്യൻ ഭക്ഷണശാലകളിൽ കൂടിയിരുന്ന് രാജ്യത്തിന്റെ പരിതാപകരമായ അവസ്ഥയിൽ സങ്കടപ്പെട്ടു.

ഇറാൻ റെവല്യൂഷനിൽ മുല്ല ജനങ്ങളെ അഭിസംബോധന ചെയ്യുന്നു

അമേരിക്കയിലേക്കും യൂറോപ്പിലേക്കും പോയ ചില ഇറാനികൾ അവിടങ്ങളിലിരുന്ന് മതഭരണത്തിൽ നിന്നുള്ള ഇറാന്റെ മോചനം സ്വപ്നം കണ്ടു. അവരിൽ പലരും പ്രസിദ്ധ ഡോക്ടർമാരും ശാസ്ത്രന്മാരുമായിരുന്നു. നോബൽ പുരസ്‌ക്കാരത്തിന് പേരുപോയ ആൾ എന്റെ സുഹൃത്തായിരുന്നു- റസ മെഹ്‌റാനി. ഒമ്പതാം നൂറ്റാണ്ടുമുതലുളള പേർഷ്യൻ കവിതകളുടേയും സംഗീതത്തിന്റെയും മഹിമയിലാണ് ഇന്ത്യ ഉൾപ്പെടെയുളള മഹാരാജ്യങ്ങൾ തലയുയർത്തി നിന്നിരുന്നത്.

പേർഷ്യ ആയിരക്കണക്കിന് കവികളെയും തത്ത്വചിന്തകരേയും ധിഷണാശാലികളേയും നിഷേധികളേയും സൃഷ്ടിച്ചു. മഹാകവികളായ ഒമർ ഖയ്യാം, ഹാഫിസ്, സാദി റൂമി, ജമ്മി, അത്താർ, റുഡാനി തുടങ്ങിയവരുടെ കവിതകളും ഗാനങ്ങളും സംഗീതവും ഇറാൻ ലോകത്തിനു സംഭാവനചെയ്തു. ആ തലമുറയുടെ പിൻഗാമികൾ അസ്വസ്ഥമനസുമായി പുറംനഗരങ്ങളിൽ ജീവിച്ചു.

ഇറാനിയൻ സിനിമക്കാർ മികച്ച സിനിമകളെടുക്കുന്നുവെന്ന് പുറം ലോകം പറഞ്ഞു, അതിലധികം പടങ്ങൾ പെട്ടിയിലാണെന്നറിയാതെ.

അതിനിടയിൽ പത്രത്തിലെ ജോലി മാറുകയും വേൾഡ് ട്രേഡ് എക്‌സിബിഷനിൽ പുതുതായി ചേരുകയും ചെയ്തത് യാത്രയുടെ ഗമനസാധ്യത ഒന്നുകൂടി കൂട്ടി. ആദ്യവർഷം തന്നെ ഇറാൻ ട്രേഡ് എക്‌സിബിഷൻ നടത്താൻ അവസരം ലഭിച്ചു. ഇറാന്റെ വിവിധ സംസ്ഥാനങ്ങൾ സന്ദർശിക്കാനും ഗവർണർമാരെയും ഉയർന്ന ഉദ്യോഗസ്ഥന്മാരെയും പരിചയപ്പെടാനും സാധിച്ചു.

ഇന്ത്യയെപ്പോലെ വൈവിധ്യം നിറഞ്ഞ പ്രദേശങ്ങളുള്ള ഇറാൻ പക്ഷേ ഒരു ഭാഷ സംസാരിക്കുന്ന രാജ്യമായിരുന്നു. ലോകത്തിലെത്തന്നെ പ്രശസ്തരായ മഹാകവികളും, സൂഫികളും, ശാസ്ത്രജ്ഞന്മാരും, കലാകാരന്മാരും, ധിഷണാശാലികളുമായ മനുഷ്യരെ മതത്തിന്റെ കർശന അനുഷ്ഠാനങ്ങളിലൂടെ നിയന്ത്രിക്കുക അസാധ്യമായിരുന്നു.

undefined

ലോകത്തിൽ ഏറ്റവും വിലകുറച്ച് പെട്രോൾ, കോഴിമാംസം, ചീസ്, പച്ചക്കറി പഴവർഗങ്ങൾ എന്നിവ നൽകിയിരുന്ന ഇറാനിൽ ഇവയ്ക്ക് വിലകൂടാൻ തുടങ്ങിയപ്പോൾ ജനം അസ്വസ്ഥരാവുകയും സ്വാതന്ത്ര്യവാഞ്ച അധികരിക്കുകയും ചെയ്തു, പഴയ വിപ്ലവബോധം ഉണരാൻ തുടങ്ങി.

മുല്ലാധിപത്യം കൂടിക്കൂടി വന്നു. സംഗീതനിരോധനത്തിനു അയവു വരുത്തണമെന്നായി. സിനിമ, നാടകം, കലാപ്രദർശനങ്ങൾ എന്നിവക്കുണ്ടായിരുന്ന നിയന്ത്രണം കുറഞ്ഞില്ല. പകരം, പ്രദർശനത്തിനുമുമ്പ് സ്‌ക്രിപ്റ്റ് കാണിക്കണമെന്ന നിബന്ധന വന്നു. മാറ്റം വരുത്തിയതിന് ഷൂട്ടിംഗ് സമയത്ത് പടം പെട്ടിയിലായിട്ടുണ്ട്.

ഇറാനിയൻ സിനിമക്കാർ മികച്ച സിനിമകളെടുക്കുന്നുവെന്ന് പുറം ലോകം പറഞ്ഞു, അതിലധികം പടങ്ങൾ പെട്ടിയിലാണെന്നറിയാതെ. സിനിമാ സുഹൃത്തക്കളായ മജീദ് മാജിദ് സംഘത്തിലെ സിനിമാക്കാരൻ മണിബഹാന്റെ പൂർത്തിയായ ട്രീ ഓഫ് ലൈഫ്, യങ് ഗൺ, ആറ്റം ഹാർട്ട് മദർ എന്നീ ചിത്രങ്ങൾ പുറത്തുവന്നില്ല.

സംഗീത സമൃദ്ധിയിൽ ആണ്ട് കിടന്നിരുന്ന പേർഷ്യയെ മുല്ലാഭരണം എത്രമാത്രം പിന്നോട്ട് കൊണ്ടുപോയി എന്ന് സംഗീത സംവിധായകൻ അമീർ തവസലി പറഞ്ഞിരുന്നു. പ്രസിദ്ധ പേർഷ്യൻ ബാല സാഹിത്യകാരിയും, ആത്മമിത്രവും ചിത്രകാരനുമായ അമീർ താബറിന്റെ മൊഴിചൊല്ലപ്പെട്ട ഭാര്യയുമായ, ലാലെ ജാഫ്രിയും നിരൂപകനും ഫിലോസഫറുമായ ഹുസൈൻ ഷൈക്കും എഴുത്തിലും നിരൂപണത്തിലും വരുന്ന ബുദ്ധിശൂന്യരുടെ വേണ്ടാതുളള തടസങ്ങളെക്കുറിച്ചും മുല്ലാ നസറുദ്ദീൻ കഥകളിലെ മുല്ലയുടെ വിഡ്ഢിത്തങ്ങളെ ശരിയായ മുല്ലാമാ രുടേതാണെന്ന് കരുതി ശിക്ഷിക്കാറുളളതും നേരിട്ട് പറയുകയുണ്ടായി.

അകത്ത് പുകയുന്ന വിപ്ലവം

അകത്തു നിന്ന് പുകയുന്ന പ്രതിഷേധങ്ങളും എതിരഭിപ്രായങ്ങളും പലപ്പോഴും, പ്രകടനങ്ങളായും പ്രതിഷേധങ്ങളായും പുറത്തു വരികയും പോലീസും പട്ടാളവും സവാക്ക് സേനയും ചേർന്ന് അടിച്ചമർത്തുകയും അനേകം പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. (ഇപ്പോഴത്തെ ഇന്ത്യനവസ്ഥ!) ഒരു ഇറാനിയൻ കവി സുഹൃത്ത് കഴിഞ്ഞവർഷം തെഹ്‌റാനിൽ വെച്ച് കണ്ടപ്പോൾ പറഞ്ഞത് ഇന്ത്യക്ക് ബാധകമാണെന്ന് തോന്നുന്നു; 'നിരത്തിൽ പെട്രോൾ ഒഴിച്ചിട്ടുണ്ട്. ആരെങ്കിലും തീപ്പെട്ടിക്കൊള്ളി ഉരസി അതിലിട്ടാൽ മതി, ഇറാൻ ആ കൈകളെയാണ് കാത്തിരിക്കുന്നത്'.

undefined

കഴിഞ്ഞവർഷം നടന്ന മഹാപ്രതിഷേധത്തിൽ നിരവധിപ്പേർ മരിച്ചു. പുതിയ വിപ്ലവത്തിന്റെ ഒരുക്കം നടക്കുകയായിരുന്നു. പ്രവാസികളായ ഇറാനികൾ ആകാംക്ഷാപൂർവ്വം ഇറാന്റെ മാറ്റം ഉറ്റുനോക്കുന്നുമുണ്ടായിരുന്നു. ആ അവസരത്തിലാണ് ഇറാന്റെ ശക്തനായ ഭാവി ഭരണാധികാരിയെന്നു ജനം തീരുമാനിച്ച ഖാസിം സുലൈമാനി വധിക്കപ്പെട്ടത്. പ്രതിഷേധക്കാരുടെ രോഷം സുലൈമാനിയുടെ വധം കൊണ്ടുണ്ടായ ദുഃഖത്തിൽ തൽക്കാലം അമർന്നുപോയി.

സുലൈമാനി വധത്തിലൂടെ ഇറാൻ ഭരണാധികാരികൾക്ക് ശക്തനായ നേതാവ് നഷ്ടമായെങ്കിലും അനേകം പ്രതിഷേധക്കാരുടെ മരണത്തിന് കാരണമായേക്കാവുന്ന സ്ഥിതിവിശേഷത്തെ മാറ്റിമറിക്കുവാൻ ആ വധം കാരണമായതിൽ അവർ സമാധാനിക്കുന്നുണ്ടാകാം.

അകത്തെ വിപ്ലവം തത്ക്കാലം അടക്കാൻ അമേരിക്ക ഇറാനെ സഹായിച്ചു എന്നുവേണം കരുതാൻ.

വരാനിരിക്കുന്ന നാളുകൾ അമേരിക്ക-ഇറാൻ ശത്രുത മൂലമുണ്ടാകുന്ന ആക്രമണങ്ങൾക്കും ഒളിയുദ്ധങ്ങൾക്കും കാരണമാകും. പെട്രോൾ വില വർധിച്ചുകഴിഞ്ഞു. പേർഷ്യയുടെ ചരിത്രം സാംസ്‌കാരിക കൊടുക്കൽ വാങ്ങലുകളുടെയും റിബൽ വ്യക്തിത്വങ്ങളുടെയും മഹാകവികളുടെയും ധിഷണാശാലികളുടെയും വിജ്ഞാന സമ്പാദനങ്ങളുടെയും ഭൂമികയാണ്.

ഇടക്കിടെ ആക്രമണത്തിനും പ്രളയത്തിനും ഭൂമികുലുക്കത്തിനും വിധേയമാകുന്ന ഇറാനിലെ ജനങ്ങൾ സഹനം അനുഭവിച്ചവരാണ്. ഈ ആക്രമണങ്ങളെയും ഭീഷണികളെയും ചെറുത്തുനിൽക്കാൻ ആ ജനതക്കു കഴിയുമെന്ന് പഴയകാലാനുഭവങ്ങൾ തെളിയിക്കുന്നുണ്ട്.

യുദ്ധം സംഭവിച്ചാൽ അതിന്റെ അനുരണനങ്ങൾ മധ്യപൂർവ ഏഷ്യയിൽ കാര്യമായ ഇടിവ് സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. അകത്തെ വിപ്ലവം തത്ക്കാലം അടക്കാൻ അമേരിക്ക ഇറാനെ സഹായിച്ചു എന്നുവേണം കരുതാൻ. എല്ലാ ഭരണാധികാരികളും ചില മത നേതാക്കന്മാരും യുദ്ധങ്ങളും കൂട്ടക്കൊലകളും നടത്തിയത് സ്വന്തം സ്ഥാനം ഉറപ്പിക്കാനായിരുന്നു എന്ന് ചരിത്രപുസ്തകത്തിന്റെ ഏത് താള് മറിച്ചുനോക്കിയാലും മനസിലാവും.

Comments