പിണറായി വിജയന്‍
നീതിയെക്കുറിച്ച് ഇനി വാചകമടിക്കരുത്
'സിവില്‍ സര്‍വീസ് മനുസ്മൃതി' നിയമമാക്കൂ..
പിണറായി വിജയന്‍ നീതിയെക്കുറിച്ച് ഇനി വാചകമടിക്കരുത്, 'സിവില്‍ സര്‍വീസ് മനുസ്മൃതി' നിയമമാക്കൂ...
വാഹനാപകടത്തില്‍ ഒരാള്‍ മരിച്ച കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എന്തിനാണ് ഏഴുമണിക്കൂര്‍? വഴിയില്‍ വണ്ടിയിടിച്ച് കിടന്നയാളെ ആരോ ആശുപത്രിയിലെത്തിച്ച്, അവിടെ നിന്നു പൊലീസ് അറിഞ്ഞു വന്നതല്ല ഈ കേസ്. ബഷീറിനെ ആശുപത്രിയിലെത്തിച്ചത് പൊലീസാണെന്നിരിക്കെ ഏഴുമണിക്കൂറെടുത്തത് അതിശയമായിരിക്കുന്നു എന്ന് ഹൈക്കോടതി പോലും പറഞ്ഞില്ലേ?
22 Oct 2022, 10:20 AM
ശ്രീറാം വെങ്കട്ടരാമന്‍ എന്ന ഐ.എ.എസ്. ഓഫീസര്‍ കള്ളുകുടിച്ചു ലക്കുകെട്ട് അമിതവേഗതയില്‍ വാഹനമോടിച്ചു കെ.എം. ബഷീര്‍ എന്ന മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ തെറ്റുചെയ്തവരെ സംരക്ഷിക്കില്ല എന്നും ബഷീറിന്റെ കുടുംബത്തിന് നീതി ലഭിക്കും എന്നും മുഖ്യമന്ത്രി കേരളത്തിന് വാക്കുതന്നിരുന്നു. 1
ചെയ്ത കുറ്റത്തിന് അയാള്‍ വിചാരണ ചെയ്യപ്പെടുക എന്നതാണ് മിനിമം നീതി.
ബന്ധപ്പെട്ട കോടതി ഉത്തരവുകളും നിയമങ്ങളും പൊലീസ്-സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ നടപടികളും നോക്കുമ്പോള്‍ എനിക്ക് മനസിലായത് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍ മനഃപൂര്‍വം വീഴ്ച വരുത്തി പൊലീസ് ആദ്യ മണിക്കൂറുകളില്‍ത്തന്നെ ഈ കേസ് അട്ടിമറിച്ചിരുന്നു എന്നാണ്; പിന്നെ കോടതിയില്‍ പ്രോസിക്യൂഷനും. എന്നുവച്ചാല്‍ മുഖ്യമന്ത്രിയുടെ വാക്ക് ഒരു പാഴ്വാക്കായിരുന്നു. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ നടന്ന ഈ അട്ടിമറി അറിയാതെയാണോ അറിഞ്ഞാണോ നീതിയെപ്പറ്റി അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത് എന്നുമാത്രമേ അറിയാനുള്ളൂ.
വിശദമായി പറയാം.
ഈ അപകടമരണം നടക്കുന്നത് 2019 ഓഗസ്റ്റ് മൂന്നിനാണ്. അന്ന് നിലവിലുള്ള മോട്ടോര്‍ വാഹന നിയമം അനുസരിച്ച് മദ്യപിച്ചു വാഹനമോടിച്ചു എന്ന കുറ്റത്തിന് ഒരാളെ പ്രോസിക്യൂട്ട് ചെയ്യണമെങ്കില്‍ ബ്രെത്ത് അനലൈസര്‍ ടെസ്റ്റ് അഥവാ ശ്വാസ പരിശോധന നിര്‍ബന്ധമാണ്. (ഇപ്പോള്‍ രക്ത പരിശോധന ആയാലും മതി. കേന്ദ്ര സര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്തു വിജ്ഞാപനമിറക്കുന്നത് ഓഗസ്റ്റ് 9 നാണ്. 2 ) രക്തപരിശോധനയില്‍ നിശ്ചിത അളവിലധികം മദ്യമുണ്ട് എന്ന് കണ്ടിട്ടും ശ്വാസപരിശോധന ഫലമില്ല എന്ന പേരില്‍ ഹൈക്കോടതി വിട്ടയച്ച കേസിന്റെ വിധിയുടെ ലിങ്കും ഇവിടെ ചേര്‍ക്കുന്നു. 3
അപ്പോള്‍ ശ്വാസ പരിശോധന നിര്‍ബന്ധമായും വേണം.
അതെപ്പോള്‍ നടക്കണം? കുറ്റകൃത്യം നടന്ന് എത്രയും വേഗം എന്നാണു മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 203 (1) പറയുന്നത്. (as soon as reasonably practicable after the commission of such offence.)

എന്നിട്ട് ആ പരിശോധനാഫലമെവിടെ? അതില്ല. അതാണ് ഈ കേസിന്റെ മര്‍മ്മം. ഐ.എ.എസ്സുകാരന്‍ കള്ളുകുടിച്ചു വണ്ടിയിടിച്ച് ആളെ കൊന്നപ്പോള്‍ നിയമം അനുസരിച്ച് ഉടനെ നടത്തേണ്ട ശ്വാസപരിശോധന പൊലീസുകാരന്‍ നടത്തിയില്ല. എന്താണ് ഹൈക്കോടതി അതിനെക്കുറിച്ച് പറഞ്ഞത്?
"അപകടം നടന്നു മിനിട്ടുകള്‍ക്കുള്ളില്‍ പ്രതിയെ മ്യൂസിയം പൊലീസ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. മോട്ടോര്‍ വാഹന നിയമം 202 മുതല്‍
205 വരെയുള്ള വകുപ്പുകള്‍ പ്രകാരം പ്രവര്‍ത്തിക്കാന്‍ പൊലീസിന് ഉത്തരവാദിത്തമുണ്ടായിരുന്നു. അങ്ങനെ ചെയ്യാതെ ദൃക്സാക്ഷികളെ കൊണ്ടുവന്നിട്ടു കാര്യമില്ല.' (അദ്ദേഹത്തിന് ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി 2019 ഓഗസ്‌റ്റ് 13 നു നല്‍കിയ ഉത്തരവ്. 4)
എന്താണ് ഈ 202-205 വകുപ്പുകള്‍ പറയുന്നത്? ചുരുക്കിപ്പറഞ്ഞാല്‍, മദ്യപിച്ച് വണ്ടിയോടിച്ചു പിടിക്കപ്പെട്ടാല്‍ ശ്വാസ പരിശോധന നടത്താനും, അതിനു വിസമ്മതിച്ചാല്‍ അറസ്റ്റ് ചെയ്യാനും പൊലീസിന് അധികാരമുണ്ട്. ഇതില്‍ ഈ കേസില്‍ ഏറ്റവും പ്രധാനപ്പെട്ടത് 205-ആം വകുപ്പാണ്. ശ്വാസ പരിശോധന നടത്താന്‍ ഒരാള്‍ വിസമ്മതിച്ചാല്‍ അയാള്‍ മദ്യപിച്ചിരുന്നു എന്ന് പ്രൊസിക്യൂഷന്‍ പറയുന്നതിന് സാഹചര്യത്തെളിവായി കണക്കാക്കണം.
പക്ഷേ അതിനൊക്കെ തെളിവ് വേണം. ഈ കേസില്‍ അങ്ങനെ അയാളോട് ആവശ്യപ്പെട്ടതായോ അയാള്‍ അതിനു വിസമ്മതിച്ചതായോ തെളിവില്ല.
അതിനെപ്പറ്റി ഹൈക്കോടതി പറഞ്ഞത്: ശ്വാസപരിശോധന നടത്താന്‍ പരാജയപ്പെട്ടതിനു പൊലീസ് പറയുന്ന ന്യായങ്ങളൊന്നും അംഗീകരിക്കാന്‍ പറ്റുന്നതല്ല. (The explanation offered by the police for their failure to conduct a breath test as mandated under the statute cannot be accepted.)

താനല്ല വണ്ടിയൊടിച്ചത് എന്ന് തെറ്റായ വിവരം ശ്രീരാം വെങ്കട്ടരാമന്‍ പൊലീസിന് കൊടുത്തു എന്നായിരുന്നു പൊലീസിന്റെ വാദം. ഒരാള്‍ കൊല്ലപ്പെട്ട ഒരു വാഹനാപകടത്തില്‍ ആരാണ് വാഹനമോടിച്ചത് എന്നു കണ്ടുപിടിക്കാന്‍ കേരള പൊലീസിന് എത്ര സമയം വേണ്ടിവരും എന്നാണ് ഈ പറയുന്നത്? "ധാരാളം ദൃക്സാക്ഷികള്‍ അവിടെക്കൂടി' എന്നാണ് ജാമ്യം നല്‍കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിട്ടുള്ളത് (By that time, several eye witnesses had also gathered round.) ആ ദൃക്സാക്ഷികളെ കോടതി കൊണ്ടുവന്നു വച്ചതല്ലല്ലോ? അപ്പോള്‍ അവരോടു ചോദിക്കാതെ പ്രതിയോട് ചോദിച്ചു കാര്യങ്ങള്‍ തീരുമാനിച്ചു, അതല്ലേ സത്യം?
ഇനി ഒപ്പമുണ്ടായിരുന്ന സ്ത്രീ താനാണ് വാഹനം ഓടിച്ചത് എന്ന് പറഞ്ഞു എന്നൊരു വാദം പൊലീസിന് ഉണ്ടായിരുന്നു എന്ന് കണ്ടിട്ടുണ്ട്. എന്നിട്ട് അവരുടെ പേരില്‍ എന്ത് നടപടിയാണ് എടുത്തത്? അവരെ വീട്ടില്‍ കൊണ്ടാക്കുകയായിരുന്നില്ലേ പൊലീസ് ചെയ്തത്? എന്നാല്‍ നിയമപരമായ പ്രാബല്യമില്ലാത്ത രക്തപരിശോധന നടത്താന്‍ അയാള്‍ വിസമ്മതിച്ചു എന്ന് നഴ്സിന്റെ മൊഴിയുണ്ടെന്നു കുറ്റപത്രം. (ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്. 5). എന്തിന്? അവിടെപ്പോലും രക്തപരിശോധന നടത്താന്‍ പൊലീസ് രേഖാമൂലം ആവശ്യപ്പെട്ടില്ല എന്ന് ഡോക്ടറുടെ മൊഴിയുണ്ടെന്നു ഹൈക്കോടതി!
വാഹനാപകടത്തില്‍ ഒരാള്‍ മരിച്ച കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എന്തിനാണ് ഏഴുമണിക്കൂര്‍? വഴിയില്‍ വണ്ടിയിടിച്ച് കിടന്നയാളെ ആരോ ആശുപത്രിയിലെത്തിച്ച്, അവിടെ നിന്നു പൊലീസ് അറിഞ്ഞു വന്നതല്ല ഈ കേസ്. ബഷീറിനെ ആശുപത്രിയിലെത്തിച്ചത് പൊലീസാണെന്നിരിക്കെ ഏഴുമണിക്കൂറെടുത്തത് അതിശയമായിരിക്കുന്നു എന്ന് ഹൈക്കോടതി പോലും പറഞ്ഞില്ലേ? (As to why the police had to wait seven hours to register the crime is a mystery, they being the persons who had shifted the injured to the hospital.)
എന്നുവച്ചാല്‍ നിയമപരമായി ചെയ്യേണ്ട ഒരു കാര്യവും ചെയ്യാതെ ചെയ്യരുതാത്ത കാര്യം ചെയ്തു നേരം വെളുക്കുമ്പോഴേക്ക് പൊലീസ് ആ കേസ് അട്ടിമറിച്ചിരുന്നു.
ഇനി പ്രോസിക്യൂഷന്റെ വക. മണിക്കൂറുകള്‍ക്കുശേഷം രക്ത പരിശോധന നടത്തി. ഫലം നെഗറ്റിവാണ്. യാതൊരു നിയമപ്രാബല്യവുമില്ലാത്ത, അപ്പോഴും പ്രതിയ്ക്ക് അനുകൂലമായ ആ റിപ്പോര്‍ട്ട് എന്തിനാണ് കോടതിയില്‍ കൊടുത്തത്? രണ്ട് കോടതികളും ഫലം നെഗറ്റീവായിരുന്നു എന്ന് ഉത്തരവുകളില്‍ പറയുന്നുണ്ട്!
അപ്പോള്‍ കേസ് എങ്ങിനെ അട്ടിമറിക്കപ്പെട്ടു എന്നതിന്റെ ചുരുക്കം ഇതാണ്:
ഒന്ന്: നിയമപരമായി നടത്തേണ്ടിയിരുന്ന ശ്വാസ പരിശോധന പൊലീസ് നടത്തിയില്ല. അതിനയാള്‍ വിസമ്മതിച്ചാല്‍ അയാളെ അറസ്റ്റ് ചെയ്യാം; അത് ചെയ്തില്ല; വിസമ്മതിച്ചു എന്നതിന് തെളിവ് ഹാജരാക്കി സെക്ഷന്‍ 205-ന്റെ ആനുകൂല്യം നേടിയില്ല. അത് പൊലീസ് വക.
രണ്ട്: നിയമപരമായി യാതൊരു പ്രാബല്യവുമില്ലാത്ത രക്ത പരിശോധനയുടെ ഫലം, അതും അയാളുടെ രക്തത്തില്‍ മദ്യത്തിന്റെ അംശമില്ല എന്നുള്ള റിപ്പോര്‍ട്ട്, കോടതിയില്‍ കൊടുത്തു. അത് പ്രോസിക്യൂഷന്‍ വക.
മദ്യപിച്ച് വാഹനമോടിച്ചു എന്ന കേസ് പൊലീസും പ്രോസിക്യൂഷനും ചേര്‍ന്ന് ഇങ്ങനെ അട്ടിമറിച്ചതിനുശേഷമാണ് നീതിയുറപ്പാക്കുമെന്നു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പറയുന്നത്. കഷ്ടമാണ് സാര്‍. കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിട്ടാണെങ്കില്‍ അതൊരു പ്രഹസനമാണ്. അറിഞ്ഞില്ലെങ്കില്‍ ദുരന്തവും.
ഒരു കാര്യം കൂടി. നടന്നത് ഒരു ആക്‌സിഡന്റാണ്. എന്നുവച്ചാല്‍ മനഃപൂര്‍വ്വം ഉണ്ടാക്കിയതല്ല. അതുകൊണ്ടുതന്നെ ഒരാളെ പിന്തുടര്‍ന്ന് ദ്രോഹിക്കാന്‍ ശ്രമിക്കുക എന്നത് എന്റെ ലക്ഷ്യമല്ല. പക്ഷേ അയാള്‍ മദ്യപിച്ച് വണ്ടിയോടിച്ച് ഒരാളെ കൊന്ന കുറ്റത്തിന് വിചാരണ ചെയ്യപ്പെടും എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു, ഒരുമാതിരി എല്ലാ ആളുകളും വിശ്വസിച്ചിരുന്നു. അതാണ് നീതിയും. ഇപ്പോള്‍ അയാള്‍ മദ്യപിച്ചിരുന്നു എന്നതിന് തെളിവില്ല എന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. അതായത്, ഒരു ദിവസം ശരാശരി പതിനൊന്നുപേര്‍ വാഹനാപകടത്തില്‍ മരിക്കുന്ന കേരളത്തില്‍ അതിലൊന്നായി ഈ കേസ് മാറിയിരിക്കുന്നു. പൊലീസും പ്രോസിക്യൂഷനും ചേര്‍ന്ന് മാറ്റിയിരിക്കുന്നു. അയാള്‍ വിചാരണ ചെയ്യപ്പെടുക അത്തരമൊരു കുറ്റത്തിന്റെ പേരിലായിരിക്കും.
കുറ്റക്കാരനാണെന്നു കണ്ടാല്‍ കോടതി പിരിയുന്നതുവരെ തടവോ പിഴയോ, മുതല്‍ പരമാവധി രണ്ടുവര്‍ഷം വരെ തടവോ ഉയര്‍ന്ന പിഴയോ അല്ലെങ്കില്‍ തടവും പിഴയും കൂടിയോ അയാള്‍ക്ക് ലഭിക്കാം. ചിലപ്പോള്‍ അയാള്‍ നിരപരാധിയാണെന്നും കോടതി കണ്ടെത്തിയേക്കാം. അതിലൊന്നും എനിക്ക് പരാതിയില്ല.
ഇനി മദ്യപിച്ചു വണ്ടിയോടിച്ചു എന്ന കുറ്റത്തിന് വിചാരണ ചെയ്യപ്പെട്ട് ഏറ്റവും കുറഞ്ഞ ശിക്ഷ വാങ്ങിയാലും എനിക്ക് പരാതിയില്ല. എന്റെ പരാതി പൊലീസിന്റെ ഒത്താശയോടെ അയാള്‍ ചെയ്ത കുറ്റത്തിന്റെ പേരില്‍ വിചാരണ നേടുന്നതില്‍നിന്നു അയാള്‍ ഒഴിവായി എന്നതാണ്. നമ്മുടെ കണ്മുന്‍പില്‍ പക്ഷേ നമ്മുടെ കാണാമറയത്തു നടന്ന അട്ടിമറിയിലൂടെയാണ് അയാള്‍ അത് സാധിച്ചെടുത്തത്.
ഇനിയൊന്നും ചെയ്യാനില്ല; പക്ഷേ സംസ്ഥാനത്തിന്റെ തലസ്ഥാനത്തുനടന്ന ഈ അട്ടിമറി ഒരു പൗരനെന്ന നിലയില്‍ അംഗീകരിക്കാനാവില്ല. അതുകൊണ്ട് അതിവിടെ എഴുതിയിടുന്നു എന്നേയുള്ളൂ. നീതി നടപ്പാക്കും എന്ന് ഭരണാധികാരി പറയുമ്പോള്‍ അതിനിത്ര വിലയെ അദ്ദേഹവും കല്പിച്ചിട്ടുള്ളൂ എന്ന് സ്വയം ഓര്‍മ്മപ്പെടുത്താനും അത് സഹായിക്കും
ഈ കേസില്‍ ഞാന്‍ കുറെയേറെ എഴുതിയിട്ടുണ്ട്. ഇത് അവസാനത്തേതാണ്. കാരണം ഈ കേസില്‍ ഞാന്‍ സമ്പൂര്‍ണ്ണമായി തോറ്റു. പൗരനും ബ്യൂറോക്രാറ്റുമായുള്ള യുദ്ധത്തില്‍ രാഷ്ട്രീയ നേതൃത്വത്തെ വിശ്വസിച്ച എല്ലാവരുടെയും അവസ്ഥ ഇതായിരിക്കാനാണ് സാധ്യത. പിണറായി വിജയന് ചെയ്യാവുന്ന കാര്യം നീതിയെപ്പറ്റി വലിയ വാചകമടിക്കാതെ കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള സിവില്‍ സര്‍വീസുകാരുടെ മനുസ്മൃതി നിയമമാക്കിയെടുക്കുക എന്നതാണ്. എല്ലാ സംസ്ഥാനങ്ങളിലും അതിന് ആവശ്യക്കാരുണ്ടായിരിക്കും; കേന്ദ്ര നിയമമായിത്തന്നെ അത് മോദിജി അവതരിപ്പിച്ചാലും അതിശയിക്കേണ്ടതില്ല. ശ്രീറാം വെങ്കട്ടരാമനെ ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേറ്റുമായി നിയമിച്ചതിനെ എതിര്‍ത്തിരുന്നു. മദ്യപിച്ച് വണ്ടിയോടിച്ചു ഒരാളെ കൊന്നയാള്‍ എന്ന കാരണത്താലായിരുന്നു എതിര്‍പ്പ്. ഇപ്പോള്‍ അങ്ങനെയൊരു കേസില്ല. അയാളെ പഴയ ഉദ്യോഗത്തില്‍ തിരിച്ചു നിയമിച്ചാലും പ്രതികരിക്കാന്‍ ഇനി വസ്തുതകളുടെ പിന്‍ബലമില്ല.
കെ. കണ്ണന്‍
Jan 20, 2023
5 Minutes Watch
പ്രമോദ് പുഴങ്കര
Dec 09, 2022
10 Minutes Read
ഷാജഹാന്‍ മാടമ്പാട്ട്
Dec 08, 2022
5 Minutes Read
എന്‍.സുബ്രഹ്മണ്യന്‍
Dec 05, 2022
15 Minutes Read
പ്രമോദ് പുഴങ്കര
Nov 28, 2022
5 minute read
പ്രമോദ് പുഴങ്കര
Nov 06, 2022
5 Minutes Read
പിണറായി വിജയൻ
Oct 24, 2022
10 Minutes Read