രാജീവ്ഗാന്ധി വധക്കേസില്‍ നളിനി ഉൾപ്പെടെ എല്ലാവരെയും വിട്ടയയ്ക്കാൻ സുപ്രീംകോടതി ഉത്തരവ്. കേസില്‍ 26 പ്രതികളാണുണ്ടായിരുന്നത്. ടാഡ വിചാരണ കോടതി 26 പേരെയും ശിക്ഷിച്ചുവെന്നുമാത്രമല്ല, വധശിക്ഷയാണ് അവര്‍ക്കു കിട്ടിയത്. തുടര്‍ന്ന്, സുപ്രീംകോടതി ആറുപേരുടെ വധശിക്ഷ ശരിവച്ചു... പേരറിവാളന് ശിക്ഷയില്‍ ഇളവ് ലഭിച്ച സന്ദര്‍ഭത്തില്‍ ജസ്റ്റിസ് കെ.ടി. തോമസുമായി കെ. കണ്ണന്‍ നടത്തിയ സംഭാഷണം.
11 Nov 2022, 04:17 PM
കെ. കണ്ണന്‍: ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ നിരവധി സവിശേഷതകളുള്ളതാണ്, രാജീവ്ഗാന്ധി വധക്കേസും, ഇപ്പോള്‍ പേരറിവാളന്റെ മോചനവുമായി ബന്ധപ്പെട്ട തുടര്‍നിയമനടപടികളും. ഇവയില്‍, ഭരണഘടനാവകുപ്പുകളുടെയും നിയമവ്യവസ്ഥയുടെയും ശരിയായ പ്രയോഗത്തിനുവേണ്ടി ഫലപ്രദമായ ഇടപെടലുകള്‍ നടത്തിയ ന്യായാധിപന്‍ കൂടിയാണ് താങ്കള്‍. ഒരു കുറ്റത്തിന് രണ്ടു ശിക്ഷ പാടില്ല, ഒരാളുടെ കുറ്റസമ്മതമൊഴി മറ്റൊരാള്‍ക്കെതിരെ ഉപയോഗിക്കാനാകില്ല തുടങ്ങിയ വാദങ്ങള്‍ പല ഘട്ടങ്ങളിലും താങ്കള്‍ മുന്നോട്ടുവച്ചിരുന്നു. പ്രതികളാക്കപ്പെട്ടവര്‍ക്ക് ശിക്ഷായിളവ് നല്‍കണമെന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ ശുപാര്‍ശയില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് കൈമാറിയത് കേട്ടുകേള്‍വിയില്ലാത്തതും ഭരണഘടനാവിരുദ്ധവുമാണ് എന്നും താങ്കള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മഹാത്മാഗാന്ധി വധക്കേസ് പ്രതിയായ ഗോഡ്‌സെയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെ അടക്കമുള്ളവരെ, ജീവപര്യന്തം ശിക്ഷയില്‍ 14 വര്‍ഷം കഴിഞ്ഞപ്പോള്‍ നെഹ്‌റു സര്‍ക്കാര്‍ ശിക്ഷയിളവ് നല്‍കി പുറത്തുവിട്ട കാര്യം, 2017ല്‍ സോണിയാഗാന്ധിക്ക് എഴുതിയ ഒരു കത്തില്‍ താങ്കള്‍ സൂചിപ്പിച്ചിരുന്നു. ഇത്തരം അടിസ്ഥാന തത്വങ്ങള്‍, ജുഡീഷ്യല്‍ നടപടികളെ ഈ കാലത്ത് കാര്യമായി സ്വാധീനിക്കുന്നുണ്ട് എന്ന് പറയാന്‍ കഴിയുമോ?
ജസ്റ്റിസ് കെ.ടി. തോമസ്: രാജീവ്ഗാന്ധി വധക്കേസില്‍ 26 പ്രതികളാണുണ്ടായിരുന്നത്. ടാഡ വിചാരണ കോടതി 26 പേരെയും ശിക്ഷിച്ചുവെന്നുമാത്രമല്ല, വധശിക്ഷയാണ് അവര്‍ക്കു കിട്ടിയത്. ഇത്, ഇന്ത്യയുടെ ചരിത്രത്തിലുണ്ടായിട്ടില്ലാത്ത ഒരു കാര്യമാണ്. തുടര്‍ന്ന്, സുപ്രീംകോടതി ആറുപേരുടെ വധശിക്ഷ ശരിവച്ചു. വധശിക്ഷ കൊടുക്കാന്‍ കാരണമുണ്ട്. ദീര്‍ഘകാലമായി ആസൂത്രണം ചെയ്‌തെടുത്ത ഒരു സംഭവമാണല്ലോ ഇത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്. ഇതിനുവേണ്ടി പരിശീലനം നടന്നു, വി.പി. സിങ്ങിന്റെ ഒരു പരിപാടിയില്‍ ട്രയല്‍ റണ്ണും നടന്നു. ഇതെല്ലാം കഴിഞ്ഞാണ്, രാജീവ്ഗാന്ധിയെ ടാര്‍ഗറ്റ് ചെയ്ത്, ഒരു മനുഷ്യനെ മനുഷ്യബോംബാക്കി മാറ്റി കൃത്യം നടത്തിയത്. ഇങ്ങനെയൊരുസംഭവം ചരിത്രത്തില്‍ കണ്ടിട്ടില്ല. രാജീവ്ഗാന്ധിയെ ടാര്‍ഗറ്റ് ചെയ്തപ്പോള്‍, നിരപരാധികളായ മറ്റുള്ളവരും മരിച്ചില്ലേ? ഇതെല്ലാം കണക്കിലെടുത്താണ് അപൂര്‍വങ്ങളില്‍ അപൂര്‍വകേസായി പരിഗണിച്ചത്.

ഞാന്‍ വ്യക്തിപരമായി വധശിക്ഷക്ക് എതിരാണ്. എന്നാല്‍, നിയമം അതുപോലെ പരിപാലിച്ചുകൊള്ളാമെന്നു പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതുകൊണ്ട്, സുപ്രീംകോടതി എങ്ങനെയാണോ വധശിക്ഷയെ കണ്ടിരിക്കുന്നത്, അതായത്, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ കൊടുക്കണം എന്നാണല്ലോ, അങ്ങനെയാണ് ആ വിധിയുണ്ടായത്.
വധശിക്ഷക്ക് എതിരായ വ്യക്തിയെന്ന നിലയ്ക്കുള്ള അഭിപ്രായവും വധശിക്ഷ വിധിക്കുന്ന ന്യായാധിപന്റെ നിലപാടും തമ്മിലൊരു വൈരുധ്യമുണ്ടാകും. ഗവര്‍ണര്‍ക്കോ പ്രസിഡന്റിനോ വധശിക്ഷ നീക്കിക്കൊടുക്കാമല്ലോ, ആ സാധ്യത വച്ചാണ് ആ കോണ്‍ഫ്‌ളിക്റ്റിനെ ഞാന്‍ മറികടക്കുന്നത്.

നളിനിക്ക് ജീവപര്യന്തം നല്‍കിയ ഭിന്നവിധി, മൂന്നംഗ ബഞ്ചില്‍ ഞാന്‍ മാത്രമാണ് എഴുതിയത്. അതിന് രണ്ടു കാരണങ്ങളുണ്ടായിരുന്നു. രാജീവ്ഗാന്ധിയാണ് വധിക്കപ്പെടാന്‍ പോകുന്നത് എന്ന് നളിനിയോട് നേരത്തെ പറഞ്ഞിരുന്നില്ല. പറഞ്ഞത്, കൃത്യം നടക്കുന്നതിന് തൊട്ടുമുമ്പാണ്. അപ്പോള്‍, പുറകോട്ടുമാറാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു അവര്‍. പുറകോട്ടുമാറിയിരുന്നുവെങ്കില്‍ അപ്പോള്‍ തന്നെ അവരെ വെടിവെച്ചുകൊല്ലുമായിരുന്നു. അതുകൊണ്ട്, അവര്‍ വിധേയയായ ഒരു റോബോട്ട് പോലെ പ്രവര്‍ത്തിക്കുകയായിരുന്നു. അവര്‍, തടവിലായിരുന്ന സമയത്ത് മുരുകനുമായി പ്രണയത്തിലാകുകയും ഗര്‍ഭിണിയാകുകയും ചെയ്തു. വിധി പറയുന്ന സമയത്ത് അവര്‍ ഒരമ്മ കൂടിയാണ്. അവരുടെ പങ്കാളിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. അവരെ കൂടി വധശിക്ഷക്കുവിധേയമാക്കിയാല്‍ ആ കുഞ്ഞിന്റെ കാര്യം കഷ്ടത്തിലാകുമല്ലോ. ഈ പരിഗണനകള്‍ വച്ചാണ് ഞാന്‍ ജീവപര്യന്തം മതിന്ന് വിധിയില്‍ എഴുതിയത്. മറ്റുരണ്ടു ജഡ്ജിമാര്‍ അത് അംഗീകരിച്ചില്ല. അതുകഴിഞ്ഞ്, റിവ്യൂ പെറ്റീഷന്‍ വന്നു. കാര്യമായ പിശക് വിധിയിലുണ്ടെങ്കിലേ, റിവ്യൂ ചെയ്യാന്‍ പറ്റുകയുള്ളൂ. സാധാരണ ഗതിയില്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയാല്‍ മതിയായിരുന്നു. എന്നാല്‍, ബച്ചന്‍ സിങ് കേസിലെ വിധിയനുസരിച്ച്, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസിന് വധശിക്ഷ തന്നെ നല്‍കുന്നതിനുള്ള സാധ്യത ലഘൂകരിക്കപ്പെട്ടു. ജീവപര്യന്തം എന്ന ആള്‍ട്ടര്‍നേറ്റീവ്, Unquestionably Foreclosed ആണെങ്കില്‍ മാത്രമേ വധശിക്ഷക്ക് സാംഗത്യമുള്ളൂ.
ഈ കേസില്‍, മൂന്ന് ജഡ്ജിമാരുടെ വിധിയില്‍ ഒരാള്‍ പറയുന്നു, ജീവപര്യന്തം മതിയെന്ന്, മറ്റു രണ്ടുപേര്‍ പറയുന്നു. അത് പോരാ എന്ന്. അപ്പോള്‍, Unquestionably Foreclosed എന്നതില്‍ ഇത് പെടില്ല. അഞ്ചുപേരുടെ ഒരു ബെഞ്ചില്‍ പറയുന്നതുപോലെയല്ല മൂന്നുപേരുടെ ബഞ്ചില്‍ പറയുന്നത്. അതൊരു കോണ്‍സ്റ്റിറ്റിയൂഷനല്‍ പ്രൊവിഷനാണ്, ആര്‍ട്ടിക്കിള്‍ 21നെ ബാധിക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ റിവ്യൂ അനുവദിക്കണമെന്നാവശ്യപ്പെട്ടത്.

രാജീവ്ഗാന്ധിയുടെ വധത്തില്‍, സോണിയാഗാന്ധിക്കാണല്ലോ എറ്റവും കൂടുതല്‍ സങ്കടമുണ്ടാകേണ്ടത്. അതുകൊണ്ട് അവര്‍ പറഞ്ഞാല്‍ ഫലമുണ്ടാകുമെന്ന് എനിക്കുതോന്നിയപ്പോഴാണ്, ശിക്ഷായിളവിന് ഇടപെടണമെന്നാവശ്യപ്പെട്ട് ഞാന്‍ അവര്‍ക്ക് കത്തയച്ചത്.
വധിക്കപ്പെട്ടയാള്‍ ഇന്ത്യന്‍ പൗരനാണ് എന്നതല്ലാതെ, അദ്ദേഹം ഏത് ഓഫീസിലുള്ളയാളാണ് എന്നത് അപ്രസക്തമാണ്. കാരണം, ഭരണഘടനയനുസരിച്ച് എല്ലാവര്‍ക്കും തുല്യരാണ്. വധിക്കപ്പെട്ടയാളുടെ പദവി നോക്കി ശിക്ഷ വിധിക്കുന്നതിന് ഭരണഘടനയും നിയമവും അനുവദിക്കുന്നില്ല.
നേരത്തെ സൂചിപ്പിച്ച അടിസ്ഥാന തത്വങ്ങള്‍ ജുഡീഷ്യറിയെ സ്വാധീനിച്ചതിന്റെ ഫലമായല്ലേ ഇപ്പോള്‍ പേരറിവാളനെ മോചിപ്പിച്ചത്.

സമ്പൂര്‍ണ നീതി ഉറപ്പാക്കാന്‍ സുപ്രീംകോടതിക്കുള്ള പ്രത്യേക അധികാരം, അതായത്, ഭരണഘടനയുടെ 142ാം വകുപ്പ്, പ്രയോഗിച്ചാണ് പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ശിക്ഷ ഇളവുചെയ്യാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ 2018ല്‍ ശുപാര്‍ശ ചെയ്തിട്ടും ഗവര്‍ണര്‍ തീരുമാനമെടുക്കാതിരുന്ന സാഹചര്യത്തിലായിരുന്നു സുപ്രീംകോടതി ഇടപെടല്‍. കൊലക്കുറ്റത്തിലെ ശിക്ഷ ഇളവുചെയ്യുന്നത് രാഷ്ട്രപതിയുടെ സവിശേഷ അധികാരമാണെന്നും ഗവര്‍ണര്‍ തീരുമാനമെടുത്താലും ഫലമില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചത്. വധക്കേസുകളില്‍ മാപ്പ് നല്‍കുന്നതും ശിക്ഷ കുറക്കുന്നതും അടക്കമുള്ള കാര്യങ്ങളില്‍ ഗവര്‍ണറെ ഉപദേശിക്കാനുള്ള വ്യക്തമായ അധികാരം സംസ്ഥാന സര്‍ക്കാറുകള്‍ക്കുണ്ടെന്നും ഗവര്‍ണറുടെ തീരുമാനം അനന്തമായി നീണ്ടുപോകുന്ന സാഹചര്യം കോടതിക്ക് പരിശോധിക്കാമെന്നുമാണ് സുപ്രീംകോടതി പറഞ്ഞത്. സുപ്രീംകോടതിയുടെ ഈ ഇടപെടല്‍, ഈ കേസിലെ മറ്റു പ്രതികളുടെ കാര്യത്തില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുക? ഭാവിയില്‍, സമാനമായ കേസുകളില്‍ ഈ വിധി എങ്ങനെയാണ് പ്രതിഫലിക്കുക?
ഭാവിയിലല്ല, 142ാം വകുപ്പ്, ഇപ്പോള്‍ തന്നെ നിരവധി കേസുകളില്‍ പ്രയോഗിച്ചിട്ടുണ്ട്. ഞാന്‍ തന്നെ നിരവധി കേസുകളില്‍ ഈ വകുപ്പ് പ്രയോഗിച്ചിട്ടുണ്ട്. സമ്പൂര്‍ണമായ നീതി നടപ്പാക്കുന്നതിന്, സുപ്രീംകോടതിക്കുമാത്രം കൊടുത്തിരിക്കുന്ന പ്രത്യേക അധികാരമാണിത്.
ശിക്ഷായിളവ് നല്‍കണമെന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ ശുപാര്‍ശ ഗവര്‍ണര്‍ വച്ചുതാമസിപ്പിച്ചതും അതില്‍ രാഷ്ട്രപതിയാണ് തീരുമാനമെടുക്കേണ്ടത് എന്ന് ഗവര്‍ണര്‍ പറഞ്ഞതും എനിക്ക് മനസ്സിലാകാത്ത കാര്യങ്ങളാണ്. ഭരണഘടനയിലെ രണ്ടു വകുപ്പുകളില്‍ വളരെ വ്യക്തമായി ഇക്കാര്യം പറയുന്നുണ്ട്. ഫെഡറല്‍ സംവിധാനത്തിന്റെ ഒരു പ്രത്യേകതയാണത്. ആര്‍ട്ടിക്കിള്‍ 162ല്‍ പറയുന്നുണ്ട്, ഗവര്‍ണര്‍ക്കും പ്രസിഡന്റിനും ഇക്കാര്യത്തില്‍ ഇടപെടാം. ഒരാള്‍ നേരിട്ട് പ്രസിഡന്റിന് കൊടുത്താലും കുഴപ്പമില്ല. ഇവിടെ, മന്ത്രിസഭ ഗവര്‍ണര്‍ക്ക് ശുപാര്‍ശ സമര്‍പ്പിക്കുന്നു. ആര്‍ട്ടിക്കള്‍ 161 അനുസരിച്ച് ഗവര്‍ണര്‍ അത് ചെയ്യേണ്ടതായിരുന്നു. ഈ ആര്‍ട്ടിക്കിള്‍ പറയുന്നത്, The Governor of a State shall have the power to grant pardons, reprieves, respites or remissions of punishment or to suspend, remit or commute the sentence of any person convicted of any offence against any law relating to a matter to which the executive power of the State extends എന്നാണ്. എന്തുകൊണ്ടാണ് ഗവര്‍ണര്‍ ചെയ്യാതിരുന്നത്? അറിയില്ല.
രാജീവ്ഗാന്ധി കൊലപാതകക്കേസില്‍ മറ്റു പ്രതികള്‍ക്കും ഇതേ ഇളവ് നല്‍കണം. ഈ പ്രതികളെ കൂടി ഉള്‍പ്പെടുത്തിയുള്ള ശുപാര്‍ശയായിരിക്കണം തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരിക്കുക. ആ പ്രതികള്‍ക്കും ഇതേ യുക്തിവച്ച് ശിക്ഷായിളവ് നല്‍കേണ്ടതുണ്ട്.
(ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 78 ല്‍ പ്രസിദ്ധീകരിച്ചത്)
രാജീവ്ഗാന്ധി വധക്കേസിൽ, ഏഴു പ്രതികളുടെ വധശിക്ഷ ശരിവക്കുകയും 19 പേരെ വെറുതെവിടുകയും ചെയ്ത സുപ്രീം കോടതി ബെഞ്ചിന്റെ അധ്യക്ഷനായിരുന്നു.
കെ. കണ്ണന്‍
Jan 26, 2023
6 Minutes Watch
കെ. കണ്ണന്‍
Jan 25, 2023
3 Minute Read
കെ. കണ്ണന്‍
Jan 14, 2023
8 Minutes Read
കെ. കണ്ണന്‍
Jan 08, 2023
15 Minutes Watch
കെ. കണ്ണന്‍
Jan 04, 2023
4 Minutes Watch
ഡോ: ബി. ഇക്ബാല്‍
Dec 25, 2022
6 Minutes Read
കെ. കണ്ണന്‍
Dec 24, 2022
3 Minutes Read
കെ. കണ്ണന്‍
Dec 14, 2022
6 Minutes Watch