കാര്‍ഷിക മേഖലയിലെ കുത്തക കമ്പനികളുടെ കടന്നുവരവ് വിത്തിന്മേലുള്ള കര്‍ഷകരുടെ സ്വാശ്രയത്വത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കുകയും കൂടിയ വിലയ്ക്ക് വര്‍ഷം തോറും വിത്തുകളും അവയ്ക്ക് അനുയോജ്യമായ കീടനാശിനികളും വാങ്ങാന്‍ അവര്‍ നിര്‍ബ്ബന്ധിതരാകുകയും ചെയ്തു
25 Sep 2020, 10:23 AM
2016ല്‍ പുറത്തിറങ്ങിയ "ഉഡ്താ പഞ്ചാബ്' എന്ന ചിത്രം പഞ്ചാബിലെ യുവജനങ്ങള്‍ക്കിടയില്‍ നീരാളിപോലെ പിടിമുറുക്കിയ ലഹരിവസ്തുക്കളെക്കുറിച്ച് പ്രതിപാദിക്കുന്ന ഒന്നാണ്. സെന്‍സര്‍ബോര്‍ഡിന്റെ സ്റ്റേ അടക്കം നിരവധി വിവാദങ്ങള്‍ക്കിടയിലൂടെ കടന്നുപോയ ഈ സിനിമ ഒരു ശരാശരി ബോളിവുഡ് മസാലയ്ക്കപ്പുറം കലാപരമായോ രാഷ്ട്രീയമായോ എന്തെങ്കിലും മൂല്യമുള്ള ഒന്നായിരുന്നില്ല. എന്നാല്‍ പഞ്ചാബിന്റെ വര്‍ത്തമാനാവസ്ഥയ്ക്ക് കാരണമായ അസ്വസ്ഥതകളെ എത്രകണ്ട് ഉദാസീനമായി പരിഗണിക്കാന്‍ ശ്രമിച്ചാല്‍ കൂടിയും പരാമര്‍ശിക്കാതിരിക്കാന്‍ സാധിക്കാത്ത രീതിയില്‍ നിര്‍ബ്ബന്ധിതമാക്കുന്ന ഒരു സാമൂഹ്യസാഹചര്യം ഇന്ന് പഞ്ചാബില്‍ നിലനില്‍ക്കുന്നുണ്ട് എന്ന് മനസിലാക്കാന്‍ ഈ ചിത്രം സഹായിക്കും. ഒരുപക്ഷേ സംവിധായകന്റെയോ തിരക്കഥാ കൃത്തിന്റെയോ കണ്ണില്‍ സുപ്രധാനമെന്ന് തോന്നിയിട്ടില്ലായിരുന്നാല്‍ തന്നെയും കാര്‍ഷിക മേഖലയിലെ തകര്‍ച്ച പുതുതലമുറയെ ഒരുതരം നിരാശയിലേക്കും മാനസിക തകര്‍ച്ചയിലേക്കും കൊണ്ടുചെന്നെത്തിക്കുന്നതായി ചിത്രം സൂചന നല്‍കുന്നുണ്ട്.
കാര്‍ഷികാവശ്യത്തിനുള്ള കീടനാശിനികള്‍ പഞ്ചാബിലേക്ക് എത്തിപ്പെടുന്നത് ലഹരിവസ്തുക്കളായിട്ടാണ്. വ്യത്യസ്ത കീടനാശിനികളുടെ സംയുക്തങ്ങള്‍ ലഹരി വസ്തുക്കളായി വില്‍ക്കുന്ന പുതിയ കച്ചവടത്തെ സിനിമയിലെ ഒരു കഥാപാത്രം "രണ്ടാം ഹരിതവിപ്ലവം' എന്ന് പരിഹാസത്തോടെ വിശേഷിപ്പിക്കുന്നത് പ്രേക്ഷകരില്‍ എത്രപേര്‍ ഗൗരവമായെടുത്തിട്ടുണ്ടാകും എന്നറിയില്ല. ഹരിതവിപ്ലവം ഏറ്റവും അധികം സാമ്പത്തിക നേട്ടം ഉണ്ടാക്കിക്കൊടുത്ത സംസ്ഥാനങ്ങളില്‍ പ്രഥമ സ്ഥാനം പഞ്ചാബിനാണ് എന്നത് തര്‍ക്കമറ്റ സംഗതിയാണ്. 70-80കളില്‍ ഇന്ത്യയിലെ ഏറ്റവും സാമ്പത്തിക വളര്‍ച്ചയുള്ള സംസ്ഥാനവും പഞ്ചാബായിരുന്നു. "അത്ഭുതവിത്തുകളും' കീടനാശിനികളും ട്രാക്ടറുകളും ഒക്കെച്ചേര്‍ന്ന് ഇന്ത്യയുടെ ഭക്ഷ്യകലവറയായി പഞ്ചാബിനെ

മാറ്റിത്തീര്‍ത്തു. എന്നാല്‍ രണ്ടര പതിറ്റാണ്ടിനിപ്പുറം പഞ്ചാബിന്റെ സ്ഥിതി പരമദയനീയമായി മാറിയിരിക്കുന്നു. കാര്‍ഷിക കടങ്ങളുടെ പേരിലുള്ള ആത്മഹത്യകള്‍, ലഹരിവസ്തുക്കളുടെ അമിതോപയോഗം, യുവാക്കള്‍ക്കിടയില്‍ പടര്‍ന്നുകൂടിയിരിക്കുന്ന ജീവിത നൈരാശ്യം, രാസവള-കീടനാശിനികളുടെ അമിതോപഭോഗം മൂലം വര്‍ദ്ധിച്ചുവരുന്ന കാന്‍സര്‍ രോഗങ്ങള്‍, സ്ത്രീ-പുരുഷ അനുപാതത്തിലെ ഗണ്യമായ കുറവ്, തുടങ്ങി സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവും ആരോഗ്യപരവുമായ നിരവധി പ്രശ്‌നങ്ങള്‍ പഞ്ചാബിനെ അലട്ടിക്കൊണ്ടിരിക്കുകയാണ്. കാര്‍ഷിക മേഖലയിലെ ഈ മാറ്റം പഞ്ചാബിന്റെ മാത്രം അവസ്ഥയല്ല. കര്‍ഷക ആത്മഹത്യകള്‍ ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങള്‍ എത്രയോ ഉണ്ട്. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്? ഇതിനുത്തരം കണ്ടെത്താന്‍ 90കളില്‍ നടപ്പിലാക്കിയ പുത്തന്‍ സാമ്പത്തിക നയങ്ങളെ കൂടുതല്‍ ആഴത്തില്‍ മനസിലാക്കേണ്ടത് അനിവാര്യമാണ്.
ഘടനാപരമായ പരിഷ്‌കാരങ്ങള്‍
മുതലാളിത്ത സമ്പദ്‌വ്യവസ്ഥ തകര്‍ച്ച നേരിടുമ്പോഴെല്ലാം അന്താരാഷ്ട്ര സാമ്പത്തിക-വ്യാപാര സ്ഥാപനങ്ങളുടെ സഹായത്തോടെ വികസ്വര-അവികസിത രാഷ്ട്രങ്ങളുടെ സമ്പദ്ഘടനയില്‍ പൊളിച്ചെഴുത്തുകള്‍ നടത്താനുള്ള ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. "ആഗോളീകരണം' (Globalisation) എന്ന വശ്യമനോഹരമായ പദപ്രയോഗത്തിലൂടെയായിരുന്നു 90കളിലെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ മൂന്നാം ലോകരാജ്യങ്ങളിലേക്ക് കടന്നുകയറിയത്. ഒരേസമയം ഒരു സാമ്പത്തിക പദ്ധതി എന്ന നിലയിലും ഒരു പ്രത്യയശാസ്ത്രം എന്ന നിലയിലും വലിയ പ്രതീക്ഷകളും വ്യാമോഹങ്ങളും നല്‍കാന്‍ ആഗോളീകരണത്തിന് സാധിച്ചു എന്നത് വസ്തുതയാണ്. എന്നാല്‍ ഈ ആശയത്തിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന "പ്രച്ഛന്ന സാമ്രാജ്യത്വ'ത്തെ അതിന്റെ ആരംഭകാലത്ത് തന്നെ തിരിച്ചറിയാന്‍ അതിന്റെ വിമര്‍ശകര്‍ക്ക് സാധിച്ചിരുന്നു. അതേസമയം മുന്നേറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ എല്ലാ സാമൂഹിക സാമ്പത്തിക രോഗങ്ങള്‍ക്കും ഉള്ള ഒറ്റമൂലിയായി ആഗോളീകരണത്തെ നവ ഉദാരീകരണ വക്താക്കളും മൂന്നാം ലോക രാജ്യങ്ങളിലെ സാമ്പത്തിക-നയ രൂപീകരണ വിദഗ്ദ്ധരും സ്വീകരിച്ചു. ലോകത്തെ ഒരൊറ്റ യൂണിറ്റായി അവതരിപ്പിക്കുകയും ദേശീയവും പ്രാദേശികവുമായ സമ്പദ്‌വ്യവസ്ഥകളെ ലോക സമ്പദ്‌വ്യവസ്ഥയുമായി കൂട്ടിക്കെട്ടാമെന്നുമുള്ള സ്വപ്നമായിരുന്നു നവ ലിബറല്‍ പദ്ധതികളിലൂടെ മുന്നോട്ടുവെച്ചത്. പരസ്പര ബന്ധത്തിന്റെ മാധ്യമമെന്ന നിലയില്‍ കമ്പോളത്തിന്റെ സാധ്യതകളെയാണ് അവര്‍ ഉയര്‍ത്തിക്കാട്ടിയത്. വിപണിയുടെ ആഗോളവല്‍ക്കരണം എന്ന ആശയത്തിന് ഉത്പാദകരാജ്യങ്ങളെന്ന നിലയില്‍ മൂന്നാം ലോകരാജ്യങ്ങളില്‍ വലിയ സ്വീകാര്യതയുണ്ടാക്കുവാന്‍ അതുകൊണ്ടുതന്നെ അതിന്റെ വക്താക്കള്‍ക്ക് സാധിച്ചു. ലോകബാങ്ക്, അന്താരാഷ്ട്ര നാണയ നിധി എന്നീ സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത വിപണി അനുകൂല നയങ്ങളുടെ ഭാഗമായാണ് സ്വതന്ത്ര വ്യാപാര കരാറുകള്‍ തയ്യാറാക്കപ്പെട്ടത്. ഇതുവഴി രാഷ്ട്രങ്ങളെ വിഭവ വിന്യാസത്തിനുള്ള കമ്പോളമായി പുനര്‍നിര്‍ണ്ണയിക്കുകയാണ് അവര്‍ ചെയ്തത്. രാഷ്ട്രങ്ങളുടെ പരമാധികാരത്തെയോ അവിടുത്തെ ജനങ്ങളുടെ താല്‍പര്യങ്ങളെയോ പരിഗണിക്കാതെ, വിപണിയെ ചലനാത്മകമായി നിലനിര്‍ത്താനും അതുവഴി തങ്ങളുടെ സാമ്പത്തിക നിലനില്‍പ് ഭദ്രമാക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ള നയരൂപീകരണങ്ങള്‍ക്ക് അടിമസമാനമായ രീതിയില്‍ വിധേയമാകുക എന്നതു മാത്രമാണ് വികസിത-അവികസിത രാഷ്ട്രങ്ങളുടെ ഭരണാധികാരികളുടെ ദൗത്യം.
1995 ജനുവരിയില്‍ സ്ഥാപിതമായ ലോക വ്യാപാര സംഘടനയുടെ ഒപ്പം തന്നെയാണ് നാളതുവരെ തുടര്‍ന്നുവന്ന വ്യാപാരത്തെയും ചുങ്കത്തെയും സംബന്ധിച്ച പൊതു ഉടമ്പടിയുടെ പരിസമാപ്തി എന്ന നിലയില്‍ രാജ്യങ്ങള്‍ തമ്മിലുള്ള കാര്‍ഷിക ഉടമ്പടി (Agreement on Agriculture-AoA)യും തയ്യാറാക്കപ്പെട്ടത്. മൂന്നാം ലോകരാജ്യങ്ങളിലെ കാര്‍ഷിക മേഖലയെ സമ്പൂര്‍ണ്ണ മാറ്റത്തിലേക്ക് വഴിതെളിയിച്ച ഈ ഉടമ്പടി വികസിത രാജ്യങ്ങളുടെ ഏകപക്ഷീയമായ ലാഭാര്‍ത്ഥിയെ ലക്ഷ്യംവെച്ചുകൊണ്ടുള്ള ഒന്നായിരുന്നു. രാഷ്ട്രങ്ങള്‍ പൊതുവിലും മേഖലാടിസ്ഥാനത്തിലും തയ്യാറാക്കുന്ന കരാറുകളുടെ പൊതു സമീപനം എന്താണെന്ന് ഉടമ്പടി നിര്‍ദ്ദേശിക്കുന്നുണ്ട്. അതനുസരിച്ച് അതത് രാഷ്ട്രങ്ങളുടെ വിപണി ഉടമ്പടിയില്‍ ഒപ്പുവെച്ച രാഷ്ട്രങ്ങള്‍ക്കായി തുറന്നുവെക്കുകയും, അതിലേക്കായി എല്ലാതരത്തിലുമുള്ള നിയന്ത്രണങ്ങളും എടുത്തുകളയാനും അവര്‍ ബാദ്ധ്യസ്ഥരാണ്. കാര്‍ഷിക മേഖലയ്ക്ക് നല്‍കുന്ന ഗാര്‍ഹിക ആനുകൂല്യങ്ങളില്‍ (Domestic Support) മാറ്റം വരുത്തുവാനും സബ്‌സിഡികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും തയ്യാറാകേണ്ടതുണ്ട്. ഇതേ രീതിയില്‍ കയറ്റുമതി രംഗത്ത് നേരിട്ടുള്ള സബ്‌സിഡികളില്‍ കുറവുവരുത്തുവാനും ഉടമ്പടി നിര്‍ദ്ദേശിക്കുന്നു. അംഗരാഷ്ട്രങ്ങള്‍ക്കെല്ലാം പൊതുവില്‍ ബാധകമായ ഉടമ്പടികള്‍ എന്ന നിലയില്‍ ഇവയെ കാണാമെങ്കിലും സബ്‌സിഡികള്‍, കാര്‍ഷിക ഉത്പാദന രീതികള്‍, വിപണികളിലെ ഗവണ്‍മെന്റ് ഇടപെടലുകള്‍, ആഭ്യന്തര വിപണിയെ സംബന്ധിച്ച സംരക്ഷണ നയങ്ങള്‍ എന്നിവ തികച്ചും വ്യത്യസ്തങ്ങളായ വികസിത-വികസ്വര രാജ്യങ്ങള്‍ തമ്മില്‍ ഭീമമായ അന്തരങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു ഏകീകൃത മാനദണ്ഡങ്ങള്‍ സ്വാഭാവികമായും വികസ്വര രാഷ്ട്രങ്ങളുടെ ചൂഷണങ്ങളിലേക്കായിരിക്കും ചെന്നെത്തുക എന്ന കാര്യം ആരംഭത്തില്‍ തന്നെ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഉദാഹരണത്തിന് വികസിത രാജ്യങ്ങളുടെ കാര്‍ഷിക മേഖലയ്ക്കുള്ള ഗാര്‍ഹിക ആനുകൂല്യങ്ങളുടെ തോതില്‍ ഉടമ്പടി നിലവില്‍ വന്നതിനുശേഷവും വന്‍ വര്‍ദ്ധനവുണ്ടായതായി രേഖപ്പെടുത്തപ്പെട്ടപ്പോള്‍ അത്തരം ആനുകൂല്യങ്ങള്‍ നിവിലില്ലാതിരുന്ന വികസ്വര രാജ്യങ്ങളുടെ കാര്യത്തില്‍ ഭാവിയില്‍ സാധ്യമാക്കാവുന്ന ഇളവുകളെയും സൗജന്യങ്ങളെയും കാര്‍ഷിക ഉടമ്പടിയിലൂടെ ഇല്ലാതാക്കുകയാണ് ചെയ്തത്. കയറ്റുമതി മേഖലയിലെ സബ്‌സിഡികളുടെ കാര്യത്തിലും ഇതേ അവസ്ഥ തന്നെയാണ് ഉണ്ടായത്.
90കളുടെ ആരംഭത്തോടെ നടപ്പിലാക്കിയ, ഘടനാപരമായ പരിഷ്‌കാരങ്ങള്‍ എന്നപേരിലറിയപ്പെട്ട, പുത്തന്‍ സാമ്പത്തിക നയങ്ങള്‍ ഇന്ത്യയുടെ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ മേഖലകളില്‍ വന്‍തോതിലുള്ള മാറ്റങ്ങള്‍ക്ക് ഇടവരുത്തുകയുണ്ടായി. സ്വകാര്യ-ഉദാര-ആഗോളീകരണ നയങ്ങള്‍ നടപ്പിലാക്കുന്നതിനായി ലോകബാങ്ക്, അന്താരാഷ്ട്ര നാണയ നിധി. ലോകവ്യാപാര സംഘടന എന്നിവയുടെ മുന്‍കൈയ്യില്‍ മുന്നോട്ടുവെച്ച ഘടനാപരമായ പരിഷ്‌കരണങ്ങള്‍ അനുസരിച്ച്, കാര്‍ഷിക-ഭക്ഷ്യ മേഖലകളിലേതടക്കം എല്ലാ സാമൂഹ്യ സുരക്ഷാ മേഖലകളിലെയും സബ്‌സിഡികള്‍ എടുത്തുകളയുക, ഉദാര സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കുക, വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, ഇറക്കുമതി നയങ്ങള്‍ ഉദാരമാക്കുക, ബാങ്കിംഗ് മേഖല സ്വകാര്യവല്‍ക്കരിക്കുക എന്നിവയായിരുന്നു നടപ്പിലാക്കേണ്ടിയിരുന്നത്. ഈ പരിഷ്‌കരണ നടപടികളോട് ചേര്‍ത്തുവെക്കാവുന്ന രീതിയില്‍ ലോക വ്യപാര സംഘടനയും ഒട്ടനവധി നിബന്ധനകള്‍ മുന്നോട്ടുവെക്കുകയുണ്ടായി. അവയില്‍ ഏറ്റവും സുപ്രധാനമായവ; പൊതുവിതരണ സമ്പ്രദായം നിറുത്തലാക്കുക, വികസ്വര രാജ്യങ്ങളില്‍ സ്വതന്ത്ര വ്യാപാരം നടപ്പിലാക്കുക, ബഹുരാഷ്ട്ര കമ്പനികളുടെ വ്യവസായങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളയുക, വിദേശ നിക്ഷേപങ്ങള്‍ക്കുള്ള തടസ്സങ്ങള്‍ നീക്കം ചെയ്യുക എന്നിവയായിരുന്നു.
പുത്തന്‍ സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഉള്ളടക്കം പ്രധാനമായും വിപണി മുതലാളിത്തത്തിന് അനുരൂപമാകുന്ന വിധത്തില്‍ മൂന്നാം ലോക രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങള്‍ പുതുക്കിപ്പണിയുക എന്നതാണ്. പൊതുമേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സാമ്പത്തിക നയങ്ങള്‍ പിന്തുടരുന്ന രാജ്യങ്ങളെ അതില്‍ നിന്ന് പിന്തിരിപ്പിച്ച് സ്വകാര്യ നിക്ഷേപങ്ങള്‍ക്കുള്ള സാധ്യതകള്‍ തുറന്നുകൊടുക്കുക എന്നതായിരുന്നു അതിന്റെ കാതല്‍. വ്യാപാരക്കമ്മി (trade deficit), അടവുശിഷ്ടം (Balance of payments-BoP) തുടങ്ങിയ സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്ന രാജ്യങ്ങളെ അതില്‍ നിന്ന് രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളെന്ന വ്യാജേനയാണ് അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങള്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നിറവേറ്റിയിരുന്നത്.
പുത്തന്‍ സാമ്പത്തിക നയങ്ങളുടെ തുടര്‍ച്ചയായി ഇന്ത്യന്‍ സമ്പദ്ഘടനയില്‍ വന്ന മാറ്റങ്ങള്‍ വാസ്തവത്തില്‍ ഊഹനിക്ഷേപങ്ങളെ ആശ്രയിച്ചുള്ളവയായിരുന്നു. യഥാര്‍ത്ഥ ഉത്പാദന വളര്‍ച്ച അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നില്ല. ബഹുരാഷ്ട്ര കമ്പനികളുടെ വന്‍തോതിലുള്ള ഇടപെടല്‍ ഊഹനിക്ഷേപങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമായി. നികുതിക്കമ്മി കുറച്ചുകൊണ്ട് സമ്പദ്‌വ്യവസ്ഥയെ സംരക്ഷിച്ചുനിര്‍ത്തുക എന്ന ലോകബാങ്ക് ഐ.എം.എഫ് നിര്‍ദ്ദേശങ്ങളുടെ അടിയന്തിര പരിണാമമെന്നത് ക്ഷേമ മേഖലകളിലെ ചെലവുകള്‍ വെട്ടിക്കുറക്കുക എന്നതായിരുന്നു. കാര്‍ഷിക മേഖലയിലെ സബ്‌സിഡികള്‍ ഗണ്യമായ തോതില്‍ വെട്ടിക്കുറക്കുന്നതിലേക്ക് ഇത് നയിച്ചു. വളം, വൈദ്യുതി മേഖലകളിലെ സബ്‌സിഡികള്‍ എടുത്തുകളഞ്ഞതോടെ ഇവയുടെ വിലയില്‍ വന്‍തോതിലുള്ള വര്‍ദ്ധനവുണ്ടായി. സ്വാഭാവികമായും കാര്‍ഷിക ചെലവുകള്‍ ഇതോടെ ഇരട്ടിയായി മാറി. ചെറുകിട കര്‍ഷകരെ സംബന്ധിച്ചിടത്തോളം കൃഷി ചെയ്യുക എന്നത് അസാധ്യമായിത്തീര്‍ന്നു.
സബ്‌സിഡികള്‍, ഇറക്കുമതി നിയന്ത്രണങ്ങള്‍ എന്നിവ എടുത്തുകളയാന്‍ നിര്‍ദ്ദേശിച്ചതുപോലെ തന്നെ ബൗദ്ധിക സ്വത്തവകാശത്തെയും വിപണിയുടെ ഭാഗമാക്കാന്‍ ഈ ഉടമ്പടിയിലൂടെ സാധിച്ചു. ഇതുവഴി ട്രാന്‍സ്‌നാഷണല്‍ കമ്പനികള്‍ പേറ്റന്റ് നിയമത്തിലൂടെ വിത്തുകള്‍, വളര്‍ത്തുമൃഗങ്ങള്‍, ഔഷധങ്ങള്‍ എന്നിവ ഉത്പാദിപ്പിക്കാനും വില്‍ക്കാനും ഉള്ള കുത്തകാവകാശം സ്വന്തമാക്കി. കാര്‍ഷിക മേഖലയിലെ കുത്തക കമ്പനികളുടെ കടന്നുവരവ് വിത്തിന്മേലുള്ള കര്‍ഷകരുടെ സ്വാശ്രയത്വത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കുകയും കൂടിയ വിലയ്ക്ക് വര്‍ഷം തോറും വിത്തുകളും അവയ്ക്ക് അനുയോജ്യമായ കീടനാശിനികളും വാങ്ങാന്‍ അവര്‍ നിര്‍ബ്ബന്ധിതരാകുകയും ചെയ്തു.
സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുന്നതിനു മുന്നെയുള്ള കാലങ്ങളില്‍ വിത്തുകളുടെ വിതരണം സര്‍ക്കാരുകളുടെ നിയന്ത്രണത്തിലുള്ള വിത്തുല്‍പാദക കേന്ദ്രങ്ങളായിരുന്നു നടത്തിയിരുന്നത്. എന്നാല്‍ പുത്തന്‍ നയങ്ങളുടെ ഭാഗമായി മൊണ്‍സാന്റോ, കാര്‍ഗില്‍, സിന്‍ ജെന്റാ തുടങ്ങിയ വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുകയായിരുന്നു. ഇതോടൊപ്പം തന്നെ ഐ.എം.എഫ് നിര്‍ദ്ദേശത്തിന്റെ ഭാഗമെന്ന നിലയില്‍ കാര്‍ഷിക മേഖലയിലെ നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതിനായി പല സംസ്ഥാനങ്ങളിലെയും വിത്തുല്‍പാദക കേന്ദ്രങ്ങള്‍ അടച്ചിടുകയും ചെയ്തു. സര്‍ക്കാരിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും സ്വകാര്യ കമ്പനികള്‍ ഈ മേഖലയിലേക്ക് പ്രവേശിക്കുകയും ചെയ്തതോടെ വിത്തുകളുടെ വിലയില്‍ വന്‍വര്‍ദ്ധനവ് സംഭവിക്കുകയുണ്ടായി. ഉദാഹരണത്തിന് 1990കളില്‍ ഒരേക്കര്‍ കൃഷി ചെയ്യാനുള്ള പരുത്തിവിത്തിന് സര്‍ക്കാര്‍ വില 70 രൂപയായിരുന്നത് മൊണ്‍സാന്റോയുടെ ബിടി കോട്ടണ്‍ വിത്തുകള്‍ വന്നതോടെ 3200 രൂപയായി ഉയര്‍ന്നു. അതായത് വിത്ത് വിലയിലുള്ള വര്‍ദ്ധനവ് 3555%ത്തിന്റെ വര്‍ദ്ധനവ്! (Sainath, 2005). വിത്തുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ വിത്തുല്‍പാദന കേന്ദ്രങ്ങള്‍ നല്‍കുന്ന ഉറപ്പ് നല്‍കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് സാധിച്ചില്ലെന്നത് മറ്റൊരു കാര്യം. പില്‍ക്കാലത്ത് കര്‍ഷകരെ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും നയിച്ചതിന് പിന്നില്‍ ബഹുരാഷ്ട്ര കമ്പനികളുടെ കടന്നുവരവ് നിര്‍ണ്ണായക ഘടകമാണെന്ന് കാണാന്‍ സാധിക്കും.
കാര്‍ഷിക ഉടമ്പടി വികസ്വര രാജ്യങ്ങള്‍ക്ക് മേല്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങളെ സംബന്ധിച്ച് ലോക ഭക്ഷ്യ-കൃഷി സംഘടന 2001ല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് വളരെ നിര്‍ണ്ണായകമായ പല സൂചനകളും നല്‍കുന്നുണ്ട്. 14 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ ഏറ്റവും സുപ്രധാനമായ മാറ്റമെന്നത് കാര്‍ഷിക ഉടമ്പടി നടപ്പിലാക്കാന്‍ തുടങ്ങിയ ആദ്യവര്‍ഷങ്ങളില്‍ തന്നെ ഈ രാജ്യങ്ങളിലെ ഭക്ഷ്യ ഇറക്കുമതിയില്‍ ഗണ്യമായ വര്‍ദ്ധനവ് സംഭവിച്ചു എന്നതാണ്. ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയ രണ്ട് രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയായിരുന്നു. 1995-98 കാലയളവില്‍ ഇന്ത്യയുടെ ഭക്ഷ്യ ഇറക്കുമതി ബില്‍ ഇരട്ടിയിലധികമായി വര്‍ദ്ധിച്ചുവെന്ന് FAO റിപ്പോര്‍ട്ട് ചെയ്തു. കാര്‍ഷിക കയറ്റുമതിയേക്കാള്‍ വളരെ കൂടുതലായിരുന്നു ഈ വര്‍ദ്ധനവ് (168%). നവ ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കിയ കാലയളവില്‍ വികസിത രാജ്യങ്ങളിലെ കാര്‍ഷിക കയറ്റുമതിയില്‍ യാതൊരു പുരോഗതിയും സംഭവിച്ചിട്ടില്ലെന്ന് എഅഛയുടെ സാമ്പത്തികകാര്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കയറ്റുമതി-ഇറക്കുമതി നിയന്ത്രണങ്ങള്‍ നീക്കം ചെയ്യപ്പെട്ടതോടെ ഡെന്‍മാര്‍ക്കില്‍ നിന്നും 17,000 ടണ്‍ പാല്‍പ്പൊടി ഇന്ത്യയിലേക്ക് ചുങ്കം നല്‍കാതെ ഇറക്കുമതി ചെയ്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വികസിത രാജ്യങ്ങളില്‍ നിന്നും വിലകുറഞ്ഞ പാലുല്‍പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്ക് കടന്നുവരാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ പാലുല്‍പാദക സഹകരണ സംഘങ്ങള്‍ സമ്പൂര്‍ണ്ണ തകര്‍ച്ചയെ നേരിടുകയായിരുന്നു (Devinder Sharma-2002). ആഗോളീകരണത്തിന്റെ ഭാഗമായി വിപണികള്‍ തുറന്നിടാനും നിയന്ത്രണങ്ങള്‍ എടുത്തുകളയാനും ഉള്ള നിര്‍ദ്ദേശങ്ങള്‍ ഒരു ഭാഗത്ത് നടപ്പിലാക്കപ്പെട്ടപ്പോള്‍ തന്നെ തങ്ങളുടെ ആഭ്യന്തര വിപണി തകര്‍ച്ചയെ നേരിടാതിരിക്കാനുള്ള "സംരക്ഷണ തന്ത്രങ്ങള്‍' വികസിത രാജ്യങ്ങള്‍ മുന്നേതന്നെ നടപ്പിലാക്കിയിരുന്നു.
വിപണിയെ അടിസ്ഥാനപ്പെടുത്തിയുള്ള കാര്‍ഷിക വികസനത്തിന്റെ മറ്റൊരു ദുരന്തമെന്നത് ഭക്ഷ്യവിളകളില്‍ നിന്നും നാണ്യവിളകളിലേക്കുള്ള വന്‍തോതിലുള്ള പരിവര്‍ത്തനമാണ്. അന്താരാഷ്ട്ര വിപണിയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള കാര്‍ഷികോത്പാദന രീതി സ്വീകരിച്ചതോടെ വിപണി വിലയിലെ ചാഞ്ചാട്ടങ്ങള്‍ക്കനുസരിച്ച് കര്‍ഷകരുടെ വിധി തീരുമാനിക്കപ്പെട്ടു. നാണ്യവിളകളുടെ വിലയില്‍ സംഭവിച്ചുകൊണ്ടിരുന്ന തകര്‍ച്ചകള്‍ മൂന്നാം ലോക രാജ്യങ്ങളിലെ കര്‍ഷകരെ കൂടുതല്‍ ആഘാതമേല്‍പ്പിച്ചുകൊണ്ടിരുന്നു. കുരുമുളക് പോലുള്ള നാണ്യവിളകളുടെ ഉദാഹരണം മാത്രമെടുക്കാം. പരിഷ്‌കരണ നയങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയ ആദ്യവര്‍ഷങ്ങളില്‍ ഒരു ക്വിന്റല്‍ കുരുമുളകിന് 27,000 രൂപയുണ്ടായിരുന്നത് 2004 ആയപ്പോഴേക്കും 5000 രൂപയായി കുറഞ്ഞു. സാര്‍ക്ക് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചുങ്കം ഒഴിവാക്കി കുരുമുളക് ഇന്ത്യന്‍ വിപണിയിലെത്തിയതോടെ കേരളത്തിലെ കുരുമുളക് കര്‍ഷകര്‍ പ്രതിസന്ധിയെ നേരിടാന്‍ തുടങ്ങി. ഇറക്കുമതി നയങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ പല നാണ്യവിളകളുടെയും വിലയില്‍ ഇതേരീതിയുള്ള ഇടിവുകള്‍ പില്‍ക്കാലത്ത് സംഭവിച്ചുകൊണ്ടിരുന്നതും കര്‍ഷകരുടെ സാമ്പത്തിക ബാദ്ധ്യതകള്‍ കൂട്ടിക്കൊണ്ടിരുന്നു.
പുത്തന്‍ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഗുണഫലങ്ങള്‍ താഴേത്തട്ടിലേക്ക് അരിച്ചിറങ്ങുമെന്ന വാദങ്ങള്‍ (Trickle down theory) പൂര്‍ണ്ണമായും തെറ്റായിരുന്നു എന്ന് ഇന്ത്യയിലെ പ്രതിശീര്‍ഷ വരുമാനത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭീമമായ അന്തരം സൂചിപ്പിക്കുന്നുണ്ട്. ഗ്രാമീണ കര്‍ഷകരുടെ വര്‍ത്തമാനാവസ്ഥ ഇതിന് ഏറ്റവും നല്ല ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബഹുഭൂരിപക്ഷവും കര്‍ഷക-കര്‍ഷകത്തൊഴിലാളി വിഭാഗങ്ങളുടെ വരുമാനത്തിലും ചെലവുചെയ്യലിലും സംഭവിച്ച കുറവ് ഇക്കാര്യം ഉറപ്പിച്ചുപറയുന്നു.
പുത്തന്‍ സാമ്പത്തിക നയങ്ങളും വര്‍ഗ്ഗീയ രാഷ്ട്രീയവും
പുത്തന്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ വന്‍തോതിലുള്ള പരിവര്‍ത്തനങ്ങള്‍ക്ക് ഇടയാക്കുമെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ക്കെതിരായ മുന്നേറ്റങ്ങള്‍ പരിഷ്‌കരണത്തിന്റെ ഇരകളായി മാറാന്‍ പോകുന്ന അടിസ്ഥാന ജനവിഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ടെന്നുമുള്ള ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ രാഷ്ട്രീയ സംവാദങ്ങളെ വഴിച്ചുതിരിച്ചുവിടേണ്ടതിന്റെ ആവശ്യകത ആഗോളീകരണത്തിന്റെ പ്രായോജകര്‍ മുമ്പെ തന്നെ തിരിച്ചറിഞ്ഞിരുന്നു. രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുന്ന കോണ്‍ഗ്രസ്/കോണ്‍ഗ്രസിതര താല്‍ക്കാലിക സര്‍ക്കാരുകളെക്കൊണ്ട് പുത്തന്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ സുഗമമായി മുന്നോട്ടുകൊണ്ടുപോകാന്‍ സാധ്യമല്ലെന്ന ബോദ്ധ്യവും അവര്‍ക്കുണ്ടായിരുന്നു. അടിസ്ഥാന പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ അക്കാലത്ത് വളര്‍ന്നുവന്ന സംഘബോധവും മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള മുന്നേറ്റങ്ങളും ഒക്കെചേര്‍ന്ന് പുത്തന്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ ഇന്ത്യയില്‍ ഉയര്‍ന്നുവരുന്നത് കാണാന്‍ അവര്‍ക്ക് സാധിച്ചു. ഇതിനെ പ്രതിരോധിക്കുവാനുള്ള ഏകമാര്‍ഗ്ഗം എക്കാലത്തെയും പോലെ ഇന്ത്യയെ വര്‍ഗ്ഗീയമായി വിഭജിക്കുക എന്നതായിരുന്നു. ആര്‍.എസ്.എസിന്റെ വര്‍ഗ്ഗീയ രാഷ്ട്രീയം ഈയൊരര്‍ത്ഥത്തില്‍ വിപണി മുതലാളിത്തത്തിന് തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കുന്നതിനുള്ള എളുപ്പവഴിയായി മാറി. ഹരിതവിപ്ലവത്തിന്റെ ഭാഗമായി വളര്‍ന്നുവന്ന മുതലാളിത്ത കര്‍ഷക വിഭാഗങ്ങള്‍ക്കിടയില്‍ ആര്‍.എസ്.എസിന്റെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിന് എളുപ്പത്തില്‍ വേരോട്ടമുണ്ടായി. മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സമ്പന്ന കര്‍ഷകരും, ഉദാരവല്‍ക്കരണ നയങ്ങളുടെ അടിയന്തിര നേട്ടങ്ങള്‍ ലഭ്യമായ നഗര മധ്യവര്‍ഗ്ഗങ്ങളും സംഘപരിവാറിന്റെ ഹൈന്ദവ രാഷ്ട്രീയത്തെ എളുപ്പത്തില്‍ തന്നെ സ്വാംശീകരിക്കുകയുണ്ടായി. ഒരു പരിധിവരെ സുഷുപ്തിയിലായിരുന്ന "ഹൈന്ദവ ദേശീയത'യെ ബാബറി മസ്ജിദിന്മേല്‍ അവകാശവാദമുന്നയിച്ചുകൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് ഒരു ശക്തിയായി പടരാന്‍ ഹിന്ദുത്വ ശക്തികള്‍ക്ക് കഴിഞ്ഞു.
1990 സെപ്തംബര്‍ 25ന് ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തില്‍ വെച്ച് ലാല്‍ കൃഷ്ണ അദ്വാനിയുടെ നേതൃത്വത്തില്‍ ആരംഭിച്ച രഥയാത്ര ഇന്ത്യയെ വര്‍ഗ്ഗീയമായി വിഭജിക്കുക എന്ന ലക്ഷ്യംവെച്ചുള്ളതായിരുന്നു. പിന്നീടങ്ങോട്ട് രാജ്യത്ത് വര്‍ഗ്ഗീയ ലഹളകളുടെ പരമ്പര തന്നെ അരങ്ങേറുകയുണ്ടായി. മുസ്‌ലിം-ക്രിസ്ത്യന്‍ അപരത്വത്തെ നിര്‍മിച്ചുകൊണ്ട് അത് അസംഘടിത ഹൈന്ദവ സമൂഹത്തെ ഏകോപിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. "ഹൈന്ദവ സംസ്‌കൃതി, "സ്വദേശി ജാഗരണ്‍' തുടങ്ങിയ വിടുവായത്തങ്ങള്‍ ഇടക്കിടെ നടത്തുമെങ്കിലും സ്വകാര്യ-ഉദാര-ആഗോളീകരണ നയങ്ങള്‍ ഏറ്റവും ഫലപ്രദമായി നടപ്പിലാക്കിക്കൊണ്ട് അവര്‍ തങ്ങളുടെ രാഷ്ട്രീയ കൂറ് പിന്നീട് തെളിയിച്ചുകൊണ്ടിരുന്നു. 1996ല്‍ അധികാരത്തില്‍ വന്ന, വാജ്‌പേയുടെ

നേതൃത്വത്തിലുള്ള ഒന്നാം എന്‍.ഡി.എ സര്‍ക്കാര്‍, അധികാരത്തിലിരുന്ന 13 ദിവസത്തിനുള്ളില്‍ മഹാരാഷ്ട്രയിലെ ധാബോളില്‍ എന്റോണ്‍ കമ്പനിക്ക് വേണ്ടി എല്ലാ അനുമതിയും നല്‍കിക്കൊണ്ട് തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരോടുള്ള വിശ്വസ്തത തെളിയിക്കുകയായിരുന്നു. വരുംനാളുകളില്‍ തങ്ങളെങ്ങനെ പ്രവര്‍ത്തിക്കുമെന്ന് യജമാനന്മാര്‍ക്ക് ബോദ്ധ്യപ്പെടുത്തിക്കൊടുക്കാനുള്ള വ്യഗ്രതയും ഇതിനുപിന്നിലുണ്ടായിരുന്നു. രണ്ടാം എന്‍.ഡി.എ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന ജസ്വന്ത് സിംഗ് ബഹുരാഷ്ട്ര കമ്പനികളോട്, ""ഭയപ്പെടാനൊന്നുമില്ലെന്നും'', തങ്ങളുടെ പാര്‍ട്ടി, ""പരിഷ്‌കരണ പരിപാടികള്‍ ആഴത്തിലും വിശാലവും വേഗതയോടും കൂടി നടപ്പിലാക്കാനി''-രിക്കുന്നതേയുള്ളൂ എന്നും ഉറപ്പുനല്‍കുകയുണ്ടായി. പൊതുമേഖലകളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ മാത്രമായി ഒരു വകുപ്പും അതിന് പ്രത്യേകമായി ഒരു മന്ത്രിയും ഉണ്ടാക്കിയത് എന്‍ഡിഎ സര്‍ക്കാരായിരുന്നു. എഴുപതുകളുടെ മധ്യം തൊട്ട് എണ്‍പതുകളുടെ അവസാനം വരെ ഇന്ത്യയില്‍ നിലനിന്നിരുന്ന കര്‍ഷക മുന്നേറ്റങ്ങളെക്കുറിച്ച് മുന്‍പേ പ്രതിപാദിക്കുകയുണ്ടായി. ഈ കര്‍ഷക മുന്നേറ്റങ്ങളും അവരിലൂടെ ഉന്നയിക്കപ്പെട്ട രാഷ്ട്രീയ പ്രശ്‌നങ്ങളും തൊണ്ണൂറുകളോടെ പൂര്‍ണ്ണമായും അപ്രത്യക്ഷമാകുന്നതിന് പിന്നിലും ഈ വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ വളര്‍ച്ച ബോധപൂര്‍വ്വമായ കാരണങ്ങളായിട്ടുണ്ട്. പുത്തന്‍ സാമ്പത്തിക നയങ്ങള്‍ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ തകര്‍ച്ചയിലേക്ക് നയിക്കുകയും കാര്‍ഷിക മേഖലയിലും ഗ്രാമീണ തൊഴില്‍ മേഖലയിലും തൊഴിലില്ലായ്മയും വരുമാനത്തിലുള്ള അന്തരവും സൃഷ്ടിക്കുകയും ചെയ്തപ്പോള്‍ സാധാരണ ജനങ്ങളുടെ മനസിലേക്ക് വര്‍ഗ്ഗീയ വിഷം കുത്തിവെച്ച് വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കുക എന്ന ദൗത്യമായിരുന്നു സ്വയം സേവകര്‍ ആസൂത്രിതമായി നിറവേറ്റിക്കൊണ്ടിരുന്നത്. 1990 മുതല്‍ 2004 വരെ ഇന്ത്യയില്‍ നടന്ന വര്‍ഗ്ഗീയ കലാപങ്ങളുടെ എണ്ണം ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസിലാകും.
പെരുകുന്ന കര്‍ഷക ആത്മഹത്യകള്‍
ഫ്രഞ്ച് സോഷ്യോളജിസ്റ്റ് എമില്‍ ദുര്‍ഖൈം (Emile Durkheim), സാമൂഹിക നിയന്ത്രണങ്ങള്‍ നഷ്ടമാകുമ്പോള്‍ സംഭവിക്കുന്ന ശിഥിലീകരണത്തെക്കുറിച്ചും അതുവഴി നിസ്സഹായനാകുന്ന വ്യക്തികള്‍ ആത്മഹത്യയിലേക്ക് അഭയം തേടുകയും ചെയ്യുന്നതിനെക്കുറിച്ചും വിവരിക്കുന്നുണ്ട്. അനോമിക് ആത്മഹത്യകള്‍ (Anomic Suicides) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈയൊരു പ്രതിഭാസത്തെ അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെയാണ്; ""പൊതുമനസ്സാക്ഷിയുടെ നിയന്ത്രണത്തിലായിരിക്കും വ്യക്തിവ്യവഹാരങ്ങള്‍ സംഭവിക്കുന്നത്, ഈ നിയന്ത്രണങ്ങള്‍ ദുര്‍ബലമാകുകയോ തകര്‍ക്കപ്പെടുകയോ ചെയ്യുമ്പോള്‍ വ്യക്തികള്‍ നിരാശയിലേക്ക് കൂപ്പുകുത്തുകയും ആത്മഹത്യയില്‍ അഭയം തേടുകയും ചെയ്യുന്നു. സമൂഹത്തിന്റെ സ്വാഭാവിക ചലനത്തിന് വിരുദ്ധമായ രീതിയിലുള്ള ഒരു കൂട്ടം നിയമങ്ങള്‍, അവ സമൂഹത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് വിഘാതമാകുമ്പോള്‍ അവയുടെ ഏറ്റവും അടുത്ത ഇരകള്‍ക്കിടയില്‍ ആത്മഹത്യ ഒരു തിരഞ്ഞെടുപ്പായി മാറുന്നു''. -ഒരു സാമൂഹ്യ വിഭാഗമെന്ന നിലയില്‍ കര്‍ഷകര്‍ക്കിടയില്‍ നടന്നുകൊണ്ടിരിക്കുന്ന ആത്മഹത്യകളെ ഇത്തരത്തിലുള്ള സാമൂഹിക ക്രമവിരുദ്ധതയില്‍ നിന്നുടലെടുക്കുന്ന ഒന്നായി മനസിലാക്കേണ്ടതുണ്ട്.
ഉദാരവല്‍ക്കരണ നയങ്ങള്‍ കാര്‍ഷിക മേഖലയില്‍ നിലനിന്നിരുന്ന ഒട്ടനവധി നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതിനും ബഹുരാഷ്ട്ര കമ്പനികളുടേതടക്കമുള്ള സ്വകാര്യ മൂലധനത്തിന്റെ ഇടപെടല്‍ വ്യാപകമാകുകയും, സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏതാണ്ട് വലിയ തോതില്‍ ഇല്ലാതാകുകയും ചെയ്തതോടെ കര്‍ഷകര്‍ക്കിടയില്‍ സുരക്ഷിതത്വബോധം നഷ്ടമാകുകയും പരാശ്രിതത്വത്തിലേക്ക് അവര്‍ കൂടുതല്‍ അടുക്കുകയും ചെയ്തു. സാങ്കേതികമായ മറ്റ് ഒട്ടനവധി കാരണങ്ങളെക്കാള്‍ ഏറ്റവും സുപ്രധാനമായി വിലയിരുത്താവുന്ന ഒരുകാരണം ഈയൊരു നയസമീപനത്തിലെ മാറ്റമാണെന്ന് പറയാം. ഇന്ത്യയിലെ കര്‍ഷക ആത്മഹത്യകള്‍ അസാധാരണമായ തോതില്‍ വര്‍ദ്ധിക്കുന്നത് 90കളുടെ മധ്യത്തോടെയാണ് എന്നത് യാദൃശ്ചികമായി സംഭവിച്ചതല്ല എന്ന് വ്യക്തം. ഉദാരണവല്‍ക്കരണ നയങ്ങള്‍ പൊതുവില്‍ ഇന്ത്യയുടെ ദാരിദ്ര്യരേഖയെ കുറച്ചുകൂടി താഴത്തേക്ക് വലിച്ചിറക്കാന്‍ സഹായിച്ചു എന്നത് വസ്തുതയാണെങ്കിലും ഗ്രാമീണ മേഖലയിലെ

ദാരിദ്ര്യത്തിന്റെ തോത് വളരെ നിര്‍ണ്ണായകമായ തോതില്‍ ഉയര്‍ന്നു നില്‍ക്കുന്നതായി കാണാം. അതുപോലെത്തന്നെ ഇന്ത്യയിലെ വര്‍ദ്ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യകളും ലോകരാഷ്ട്രങ്ങളുടെ തന്നെ ചര്‍ച്ചകളിലെ സുപ്രധാന വിഷയമായി മാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രമുഖ പത്രപ്രവര്‍ത്തകനായ പി.സായ്‌നാഥിനോട് നന്ദി പറയേണ്ടതുണ്ട്. ഇന്ത്യയിലെ പത്രമാധ്യമങ്ങള്‍ അവഗണിച്ചുപോന്നിരുന്ന കര്‍ഷക ആത്മഹത്യകളെ അതിന്റെ എല്ലാ വ്യാപ്തിയോടും ഗൗരവത്തോടും കൂടി ദേശീയ-അന്തര്‍ദ്ദേശീയ തലങ്ങളിലേക്ക് എത്തിച്ചത് പി.സായ്‌നാഥ് ആണെന്നു പറയാം. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ പോലും ഇത്തരത്തില്‍ കര്‍ഷക ആത്മഹത്യകളെ സംബന്ധിച്ച പ്രത്യേക അന്വേഷണങ്ങള്‍ ആരംഭിച്ചത് 1995 ശേഷം മാത്രമായിരുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ തന്നെ കണക്കുകള്‍ ഉദ്ധരിക്കുകയാണെങ്കില്‍ 1995 മുതല്‍ 2015വരെയുള്ള കാലയളവില്‍ 3,21,248 കര്‍ഷകര്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തതായി കാണാന്‍ സാധിക്കും. പല സംസ്ഥാനങ്ങളുടെയും അപൂര്‍ണ്ണമായ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്കുകള്‍ എന്നുകൂടി നാം മനസിലാക്കേണ്ടതുണ്ട്. തമിഴ്‌നാട്, രാജസ്ഥാന്‍, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങള്‍ പില്‍ക്കാലത്ത് മാത്രമാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രത്യേകമായി ശേഖരിക്കുവാന്‍ ആരംഭിച്ചത്.
ഇന്ത്യയിലെ കര്‍ഷക ആത്മഹത്യകള്‍ ഭയാനകമായ തോതില്‍ വര്‍ദ്ധിക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ തേടിച്ചെല്ലുമ്പോള്‍ പ്രധാനമായും നാം ചെന്നെത്തുന്നത് ആഗോള-ഉദാരവല്‍ക്കരണ നയങ്ങളിലേക്കായിരിക്കും. ഉദാര സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കിയ ആദ്യദശകത്തില്‍ തന്നെ കര്‍ഷക ആത്മഹത്യകളിലെ പെരുക്കങ്ങള്‍ കാണാന്‍ കഴിയും. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കര്‍ഷക ആത്മഹത്യകളെ പ്രത്യേകം രേഖപ്പെടുത്താന്‍ തുടങ്ങിയ 1995ല്‍ 10720 കര്‍ഷക ആത്മഹത്യകളാണ് ഇന്ത്യയില്‍ സംഭവിച്ചത്. 2004 ആകുമ്പോഴേക്കും ഇത് 18241 ആയി ഉയര്‍ന്നു. ഒരു ദശകക്കാലമായപ്പോഴേക്കും ഏതാണ്ട് ഇരട്ടി വര്‍ദ്ധനവ്! കര്‍ഷക ആത്മഹത്യകള്‍ക്ക് പിന്നില്‍ സാമൂഹികവും സാമ്പത്തികവും ആയ നിരവധി ഘടകങ്ങള്‍ ഉണ്ട്. കാലാവസ്ഥയില്‍ സംഭവിച്ച മാറ്റങ്ങള്‍ തൊട്ട് കാര്‍ഷിക മേഖലയിലെ ബഹുരാഷ്ട്ര കമ്പനികളുടെ ഇടപെടല്‍വരെ ഇതില്‍ പെടും. ഈ കാരണങ്ങളെ ഒക്കെത്തന്നെ പൊതുവില്‍ പരിശോധിക്കുമ്പോള്‍ ഗവണ്‍മെന്റുകളുടെ കാര്‍ഷിക നയങ്ങളിലെ വൈകല്യങ്ങളാണ് സുപ്രധാന കാരണങ്ങളെന്ന് കണ്ടെത്താന്‍ നമുക്ക് സാധിക്കും.
ഉപജീവനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കാര്‍ഷികവൃത്തിയില്‍ നിന്നും നാണ്യവിളകളിലേക്കുള്ള ചുവടുമാറ്റം ഹരിതവിപ്ലവത്തിന്റെ നാളുകളില്‍ തന്നെ ആരംഭിച്ച ഒന്നാണെങ്കിലും ആഗോള കരാറുകളുടെ അടിസ്ഥാനത്തില്‍ അവയ്ക്ക് ഗതിവേഗം വര്‍ദ്ധിച്ചത് 90കളോടെയായിരുന്നു. ഭക്ഷ്യോത്പാദനത്തില്‍ നിന്നും നാണ്യവിളകളിലേക്കുള്ള മാറ്റം സാമാന്യകര്‍ഷകരെ രണ്ട് വിധത്തിലായിരുന്നു പ്രധാനമായും ബാധിച്ചത്. ഒന്ന് കര്‍ഷരുടെ തന്നെ ഭക്ഷ്യസുരക്ഷയെയും അവരുടെ ഭക്ഷണത്തിലെ വൈവിധ്യത്തെയും അത് തകര്‍ത്തുകളയുകയുണ്ടായി. ഗ്രാമീണ മേഖലയിലെ പോഷകാഹാരക്കുറവിന് ഇത് ഒരു കാരണമായി മാറി. രണ്ടാമത്തേത് അന്താരാഷ്ട്ര വിപണികളിലെ കാര്‍ഷിക വിളകളുടെ വിലയിലും ലഭ്യതയിലും സംഭവിച്ച ഏറ്റക്കുറച്ചിലുകള്‍ കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്ക് ന്യായമായ വില ലഭിക്കുന്നതിന് വിഘാതമായി മാറി. ലോക വ്യാപാര സംഘടനയുടെ മധ്യസ്ഥതയില്‍ രൂപീകരിക്കപ്പെട്ട കാര്‍ഷിക ഉടമ്പടി (Agreement on Agriculture-AoA) അനുസരിച്ച് കാര്‍ഷിക ഉത്പന്നങ്ങളുടെ വില അന്താരാഷ്ട്ര വിപണികളിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് നിശ്ചയിക്കുവാന്‍ ഇന്ത്യയടക്കമുള്ള മൂന്നാംലോക രാജ്യങ്ങള്‍ നിര്‍ബ്ബന്ധിതരാവുകയുണ്ടായി. കരിമ്പ്, പരുത്തി, എണ്ണക്കുരുക്കള്‍ തുടങ്ങിയ നാണ്യവിളകള്‍ അന്താരാഷ്ട്ര വിപണിയെ മാത്രം ആശ്രയിച്ച് വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്ത കര്‍ഷകര്‍ക്ക് വിപണിയിലെ അവയുടെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് മാത്രം വില ലഭ്യമാകാന്‍ തുടങ്ങിയപ്പോള്‍ കൃഷി നഷ്ടക്കച്ചവടമാകാന്‍ ആരംഭിച്ചു. അന്താരാഷ്ട്ര കരാറുകള്‍ അനുസരിച്ച് വിപണിയില്‍ കുറഞ്ഞ വില മാത്രം ലഭ്യമായിരുന്നപ്പോഴും കാര്‍ഷികോത്പന്നങ്ങള്‍ കയറ്റി അയക്കാന്‍ അംഗരാജ്യങ്ങളെ നിര്‍ബ്ബന്ധിതരാക്കുന്ന വ്യവസ്ഥകള്‍ കാര്‍ഷിക ഉടമ്പടികളുടെ ഭാഗമായിരുന്നു എന്നത് മൂന്നാം ലോകരാജ്യങ്ങളിലെ കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലേക്കെത്തിച്ചു. പരുത്തി, പഞ്ചസാര എന്നിവയുടെ വിലയില്‍ 1990കള്‍ക്ക് ശേഷം വന്ന ദ്രുതഗതിയിലുള്ള ചാഞ്ചാട്ടങ്ങള്‍ ആ മേഖലയിലെ കര്‍ഷകരെ, പ്രത്യേകിച്ചും ചെറുകിട കര്‍ഷകരെ കടബാദ്ധ്യതകളിലേക്ക് നയിക്കുകയുണ്ടായി. ഉദാഹരണത്തിന്, 2000ത്തില്‍ ആഗോളവിപണിയില്‍ പരുത്തി, പഞ്ചസാര എന്നിവയ്ക്ക് ഒരു പൗണ്ടിന് (ഒരു പൗണ്ട് ഏകദേശം 450ഗ്രാം) യഥാക്രമം 0.2951, 0.0619 (18.27, 3.96 രൂപ-2017ലെ വിനിമയ നിരക്കനുസരിച്ച്) അമേരിക്കന്‍ ഡോളറായിരുന്നു ലഭിച്ചിരുന്നത്. ഈ നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞവിലയായിരുന്നു ഇത്. ഏതാണ്ട് ഇതേ കാലയളവില്‍ തന്നെയായിരുന്നു ഇന്ത്യയിലെ കര്‍ഷക ആത്മഹത്യകള്‍, വിശേഷിച്ചും പരുത്തി കര്‍ഷകരുടെ ആത്മഹത്യകള്‍, വലിയ തോതില്‍ വര്‍ദ്ധിച്ചതെന്ന് നമുക്ക് കാണാന്‍ സാധിക്കും. ലോക വ്യാപാര സംഘടനയുടെ വ്യവസ്ഥകള്‍ക്കനുസരിച്ച് കയറ്റുമതി - ഇറക്കുമതി നയങ്ങളില്‍ വരുത്തിയ മാറ്റങ്ങളും കര്‍ഷകരെ ദുരിതക്കയങ്ങളിലേക്ക് എത്തിക്കുന്നതായിരുന്നു.
ഇന്ത്യന്‍ കര്‍ഷകരെ കടബാദ്ധ്യതകളിലേക്കും ആത്മഹത്യകളിലേക്കും നയിച്ചതിന് പിന്നില്‍ ബഹുരാഷ്ട്ര കമ്പനികളുടെ കടന്നുവരവ് സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. മൊണ്‍സാന്റോ പോലുള്ള വിത്തുകുത്തകകള്‍ ജനിതക മാറ്റം വരുത്തിയ വിത്തുകളുമായി ഇന്ത്യന്‍ കാര്‍ഷിക മേഖലയിലേക്ക് നുഴഞ്ഞുകയറിയത് കര്‍ഷകരുടെ സ്വാശ്രയത്വത്തിന് മേല്‍ വിലങ്ങുതടിയായി മാറി. ബിടി കോട്ടണുകള്‍ കൃഷി ചെയ്ത ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് ആത്മഹത്യയല്ലാതെ വഴിയില്ലെന്ന അവസ്ഥ വന്നു. കാര്‍ഷിക മേഖലയിലെ ചെലവ് കൂടുന്നതിനും ഓരോ വിളകള്‍ക്ക് ശേഷവും വിത്തുകള്‍ക്കായി കമ്പനികളെ ആശ്രയിക്കേണ്ടി വരുന്നതും ഒക്കെത്തന്നെ അവരുടെ പരാശ്രിതത്വം വര്‍ദ്ധിപ്പിച്ചു. മേല്‍പ്പറഞ്ഞ മൂന്ന് സംസ്ഥാനങ്ങളിലാണ് ഇന്ത്യയിലെ കര്‍ഷക ആത്മഹത്യയില്‍ പകുതിയലധികം സംഭവിക്കുന്നതെന്നത് യാദൃശ്ചികമല്ലെന്ന് അര്‍ത്ഥം.
വിപണിയെ അടിസ്ഥാനമാക്കിയുള്ള വാണിജ്യ കൃഷി സൃഷ്ടിച്ച ഏറ്റവും വലിയ മാറ്റം ഓരോ വിളവെടുപ്പിനും ശേഷം കാര്‍ഷിക ചെലവുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്നു എന്നതായിരുന്നു. രാസവള-കീടനാശിനികളുടെ ഉപയോഗം നാള്‍ക്കുനാള്‍ കൂടിക്കൊണ്ടിരുന്നതോടൊപ്പം അവയുടെ വിലയിലും വന്‍തോതിലുള്ള വര്‍ദ്ധനവ് സംഭവിച്ചുകൊണ്ടിരുന്നു എന്നത് കാര്‍ഷിക ചെലവുകള്‍ കൂട്ടുന്നതില്‍ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. അമിത രാസവള പ്രയോഗങ്ങള്‍ മണ്ണിന്റെ ഉര്‍വ്വരത നാള്‍ക്കുനാള്‍ ഇല്ലാതാക്കിക്കൊണ്ടിരുന്നത് രാസവസ്തുക്കളുടെ ഉപഭോഗത്തിലുളള വര്‍ദ്ധനവിലേക്കാണ് നയിച്ചത്. ഫെര്‍ട്ടിലൈസര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 1969-70 കാലത്ത് ഒരു ഹെക്ടറിലെ എന്‍പികെ മിശ്രിതത്തിന്റെ ഉപഭോഗം 11.4 കിലോഗ്രാം ആയിരുന്നുവെങ്കില്‍ 1999-2000 ആയപ്പോഴേക്കും 94.90 കിലോ ആയി വര്‍ദ്ധിക്കുകയുണ്ടായി. അതായത് ഏകദേശം 9 ഇരട്ടി വര്‍ദ്ധനവാണ് രാസവള ഉപഭോഗത്തില്‍ സംഭവിച്ചിരിക്കുന്നത്. അതേസമയം ഉത്പാദന വര്‍ദ്ധനവ് ഇതേ അനുപാതത്തില്‍ സംഭവിച്ചില്ല എന്നും നമുക്ക് കാണാം. കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്ക് ലഭിക്കുന്ന കുറഞ്ഞ സഹായക വില (minimum support price)വിലയിലും ഇത്തരത്തിലുള്ള ഇരട്ടിപ്പുകള്‍ സംഭവിച്ചിട്ടില്ല. കീടനാശിനികളുടെ ഉപഭോഗത്തിലും ഇപ്രകാരമുളള ഗണ്യമായ വ്യതിയാനം കാണാന്‍ സാധിക്കും. ഓരോ കീടനാശിനികളെയും അതിജീവിക്കുവാനുള്ള കീടങ്ങളുടെ ജൈവീകമായ കഴിവുകള്‍ കര്‍ഷകരെ പുതിയതും വീര്യം കൂടിയതും കൂടിയ അളവിലുള്ളതുമായ കീടനാശിനികള്‍ ഉപയോഗിക്കാന്‍ നിര്‍ബ്ബന്ധിതരാക്കി. പ്രത്യേക കീടങ്ങളെ ചെറുക്കുന്നതെന്ന് അവകാശപ്പെട്ട് മൊണ്‍സാന്റോ വിപണിയിലിറക്കിയ ബിടി പരുത്തി വിത്തുകള്‍ ചെറിയൊരു കാലയളവുകൊണ്ടുതന്നെ അതിന്റെ ശേഷി നഷ്ടപ്പെടുത്തുകയും കര്‍ഷകര്‍ക്ക് അതേ കമ്പനിയുടെ തന്നെ പുതിയതരം കീടനാശിനികള്‍ വാങ്ങേണ്ടിവരികയും ചെയ്യേണ്ട അവസ്ഥ വന്നിട്ടുണ്ട്. ഈ രീതിയില്‍ കാര്‍ഷിക മേഖലയിലെ ഉത്പാദന ചെലവുകള്‍ താങ്ങാനാകാതെ വരുന്ന കര്‍ഷകര്‍ കാര്‍ഷികാവശ്യങ്ങള്‍ക്കായി പ്രാദേശിക വട്ടിപ്പലിശക്കാരുടെ വലയില്‍ കുടുങ്ങുകയും കടബാദ്ധ്യതകളില്‍ കുരുങ്ങി ജീവിതം അവസാനിപ്പിക്കുകയും ചെയ്യുന്നു. മാരക കീടനാശിനികളുടെ എളുപ്പത്തിലുള്ള ലഭ്യത ജീവിതം അവസാനിപ്പിക്കാനുള്ള അവരുടെ തീരുമാനത്തെ കൂടുതല്‍ പ്രായോഗികമാക്കിത്തീര്‍ക്കുന്നു. കര്‍ഷക ആത്മഹത്യകളില്‍ വലിയൊരു ശതമാനം കീടനാശിനികളുടെ ഉപയോഗത്താലാണെന്ന കാര്യവും ഇവിടെ ഓര്‍മ്മക്കേണ്ടതുണ്ട്.
കുറഞ്ഞ സഹായ വിലയും കൂടിയ ചില്ലറ വിലയും
കാര്‍ഷികോല്‍പന്നങ്ങള്‍ക്കും മറ്റ് ഉപഭോക്തൃ വസ്തുക്കള്‍ക്കും വില നിശ്ചയിക്കുന്നതില്‍ അധികാരികള്‍ കാണിക്കുന്ന തന്ത്രം വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടാറില്ലെന്നതാണ് വസ്തുത. വ്യാവസായിക ഉത്പന്നങ്ങള്‍ക്ക്, പ്രത്യേകിച്ചും ഉപഭോഗ വസ്തുക്കളുടെ, വില നിശ്ചയിക്കുവാനുള്ള അധികാരം പൊതുവില്‍ ഉത്പാദകര്‍ക്കാണ് നല്‍കുന്നത്. സോപ്പ്, ചീപ്പ്, കണ്ണാടി മുതല്‍ കമ്പ്യൂട്ടര്‍ വരെയുള്ള എല്ലാ വസ്തുക്കളുടെയും പരമാവധി ചില്ലറ വില (Maximum Retail Price) അതത് ഉത്പാദകര്‍ തീരുമാനിക്കുമ്പോള്‍ മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ക്ക് മാത്രം അവരുടെ ഉത്പന്നങ്ങളുടെ വില നിശ്ചയിക്കുവാനുള്ള അവകാശമില്ല. അവരുടെ ഉത്പന്നങ്ങളുടെ വില അതത് കാലത്തെ വിപണി നീക്കങ്ങള്‍ക്ക് അനുസരിച്ച് ഉയര്‍ന്നും താഴ്ന്നും നില്‍ക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന കുറഞ്ഞ സഹായ വില-(Minimum Support Price)യില്‍ കര്‍ഷകര്‍ എക്കാലവും തൃപ്തരായി നിന്നുകൊള്ളണം.
കാര്‍ഷികോത്പന്നങ്ങളുടെ വില നിയന്ത്രിച്ചു നിര്‍ത്തിയില്ലെങ്കില്‍ പണപ്പെരുപ്പത്തിന് കാരണമാകുമെന്ന വാദത്തിന് എക്കാലവും ഇരകളാക്കപ്പെടുന്നത് കര്‍ഷകരാണ് എന്നതാണ് യാഥാര്‍ത്ഥ്യം. വിപണിയില്‍ വ്യാവസായിക ഉത്പന്നങ്ങളുടെ വിലയില്‍ വര്‍ഷം തോറും വര്‍ദ്ധനവ് പ്രകടനമാകാറുണ്ടെങ്കിലും കര്‍ഷകര്‍ക്ക് ഒരിക്കലും ഗുണകരമായി വര്‍ത്തിക്കാറില്ല. എന്നുമാത്രമല്ല കാര്‍ഷികോല്‍പ്പന്നങ്ങളുടെയും വ്യാവസായികോല്‍പ്പന്നങ്ങളുടെയും വില വര്‍ദ്ധനവുകളിലെ ഭീമമായ അന്തരം അവരുടെ നിത്യജീവിതച്ചെലവുകള്‍ ഭാരിച്ചതായി മാറ്റുകയും ചെയ്യുന്നു. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന കുറഞ്ഞ സഹായവിലയിലെ വര്‍ദ്ധനവിനെയും സേവനമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ വേതനത്തിലെ വര്‍ദ്ധനവിനെയും മുന്നെ താരതമ്യം ചെയ്യുകയുണ്ടായി. കഴിഞ്ഞ നാല് ദശകക്കാലത്തിനിടയില്‍ ഗോതമ്പ്, നെല്ല് തുടങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ കുറഞ്ഞ സഹായ വിലയില്‍ 19 മടങ്ങ് മാത്രം വര്‍ദ്ധനവുണ്ടായപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും കോളേജ് അദ്ധ്യാപകരുടെയും സ്വകാര്യ കമ്പനി സിഇഓ മാരുടെയും ശമ്പളത്തില്‍ 300 മുതല്‍ 2000 വരെ ഇരട്ടി വര്‍ദ്ധനവാണുണ്ടായത് എന്ന് മാത്രം ഇവിടെ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.
കാലാവസ്ഥാ വ്യതിയാനവും കാര്‍ഷിക മേഖലയും
കാര്‍ഷികമേഖല നേരിടുന്ന മറ്റൊരു പ്രധാന പ്രതിസന്ധി കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടാണ്. ഋതുക്കളില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, വെള്ളപ്പൊക്കം, വരള്‍ച്ച, ചൂടുതരംഗം, കടുത്ത മഞ്ഞുവീഴ്ച, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ കാര്‍ഷിക വിളകളെ ഗുരുതരമായി ബാധിക്കുന്നുണ്ട്. രണ്ട് പതിറ്റാണ്ടിലൊരിക്കല്‍ സംഭവിക്കാറുള്ള പ്രകൃതി ദുരന്തങ്ങള്‍ ഇന്ന് വര്‍ഷാവര്‍ഷങ്ങളില്‍ സംഭവിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ മാത്രം സംഭവിച്ച പ്രകൃതി ദുരന്തങ്ങളുടെ എണ്ണവും അതിലൂടെ സംഭവിച്ച കാര്‍ഷിക നഷ്ടങ്ങളുടെയും കണക്ക് അതിഭീമമാണ്. ഇന്ത്യയിലെ കാര്‍ഷിക മേഖലയില്‍ മൂന്നില്‍ രണ്ട് ഭാഗവും മണ്‍സൂണിനെ ആശ്രയിച്ചാണ് കൃഷി ചെയ്യുന്നത് എന്നതുകൊണ്ടുതന്നെ മഴയുടെ അളവില്‍ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകള്‍ കൃഷിയെ സാരമായി ബാധിക്കുന്നവയാണ്. വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, വരള്‍ച്ച എന്നിവ ഒരേ വര്‍ഷത്തില്‍ തന്നെ മാറിമാറി സംഭവിക്കുന്ന അവസ്ഥയും ഇന്ന് സാധാരണമായിക്കഴിഞ്ഞിരിക്കുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും അടുത്ത ഇരകള്‍ കര്‍ഷകരായിരിക്കും എന്നത് നിസ്തര്‍ക്കമായ സംഗതിയായിണ്. ഋതുഭേദങ്ങളെയും മണ്ണിന്റെ ജൈവശേഷിയെയും വിത്തിന്റെയും ചെടിയുടെയും കീടനിയന്ത്രണ ശേഷിയെയും ഒക്കെ നിര്‍ണ്ണയിക്കുന്നത് കാലാവസ്ഥയായിരിക്കും എന്നതുകൊണ്ടുതന്നെ കാലാവസ്ഥയിലെ നേരിയ തോതിലുള്ള വ്യതിയാനങ്ങള്‍ പോലും കാര്‍ഷിക വിളകളെ പ്രതികൂലമായി ബാധിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കാര്‍ഷിക-കാലാവസ്ഥാ മേഖലകളുടെ വ്യതിചലനം, മേല്‍മണ്ണിന്റെ നാശം, മണ്ണിലെ ജൈവാംശത്തിന്റെ തോതില്‍ സംഭവിക്കുന്ന കുറവ്, മണ്ണിലെ ജലാംശത്തിന്റെ അഭാവം, ലവണീകരണം-ക്ഷാരീകരണം തുടങ്ങിയ പ്രക്രിയ വര്‍ദ്ധിക്കല്‍, കീടങ്ങള്‍ കളകള്‍, രോഗങ്ങള്‍ എന്നിവയുടെ വര്‍ദ്ധനവ്, ചെടികളുടെ വളര്‍ച്ചയില്‍ സംഭവിക്കാവുന്ന ന്യൂനതകള്‍ എന്നിവകളിലൂടെ ഏറ്റവും ഒടുവിലായി വിളകളുടെ ഉത്പാദനത്തില്‍ ഗണ്യമായ കുറവിലേക്കും നയിക്കും.
കാലാവസ്ഥാ വ്യതിയാനത്തിന്റെയും അന്തരീക്ഷ താപ വര്‍ദ്ധനവിന്റെയും പ്രധാന കാരണങ്ങളിലൊന്ന് കാര്‍ബണ്‍ വിസര്‍ജ്ജനത്തില്‍ സംഭവിച്ച ക്രമാതീതമായ വര്‍ദ്ധനവാണ് എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ വര്‍ദ്ധനവ് വിളകളുടെ പോഷക ഘടനയെ മാറ്റിമറിക്കുകയും അതിന്റെ പ്രത്യാഘാതമെന്ന നിലയില്‍ കീടങ്ങളെ പ്രതിരോധിക്കുവാനുള്ള അവയുടെ ശേഷി കുറഞ്ഞുവരികയും ചെയ്യും. വെള്ളപ്പൊക്കവും വരള്‍ച്ചയും ഒരേ രീതിയില്‍ മണ്ണിന്റെ ജൈവശേഷിയെ പ്രതികൂലമായി ബാധിക്കുന്നു. അമിതമായി ജലം കെട്ടിക്കിടക്കുന്നത് മണ്ണിന്റെ ലവണത്വം വര്‍ദ്ധിക്കുന്നതുപോലെ അമിതമായ നിര്‍ജലീകരണം മണ്ണിലെ ജീവാണു സമ്പത്തിനെ ഇല്ലാതാക്കുകയും ചെയ്യും. അന്തരീക്ഷ താപനിലയിലെ വര്‍ദ്ധനവ് കീട ജൈവലോകത്തിന്റെ വര്‍ദ്ധനവിനും കാരണമാകുന്നു. തണുപ്പുകാലങ്ങളിലെ താപനിലയില്‍ ഏറ്റക്കൂടുതല്‍ സംഭവിക്കുമ്പോള്‍ സമാധിയിലായിരിക്കുന്ന (hibernation) പല കീടങ്ങളും സജീവമാകാന്‍ തുടങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് തണുപ്പുകാല വിളകളെ വലിയതോതില്‍ ബാധിക്കുന്നുവെന്നും ശാസ്ത്രലോകം തിരിച്ചറിഞ്ഞിരിക്കുന്നു.
കാലാവസ്ഥാ വ്യതിയാനത്തോടും അതുമായി ബന്ധപ്പെട്ട കാര്‍ഷിക മേഖലയിലെ നാശനഷ്ടങ്ങളോടുമുള്ള അധികൃതരുടെ സമീപനങ്ങള്‍ പ്രധാനമായും കര്‍ഷകര്‍ക്കായി പ്രഖ്യാപിക്കുന്ന നഷ്ടപരിഹാരങ്ങളില്‍ മാത്രമായി ഒതുങ്ങാറാണ് പതിവ്. കാലാവസ്ഥാ വ്യതിയാനത്തിനും ആഗോള താപനത്തിനും ഇടയാക്കുന്ന കാര്‍ബണ്‍ വിസര്‍ജ്ജനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അന്താരാഷ്ട്ര കരാറുകളില്‍ ഒപ്പുവെക്കുന്നതിനപ്പുറം എന്തെങ്കിലും ചെയ്യാന്‍ ഇന്ത്യയിലെ ഭരണാധികാരികള്‍ക്ക് യാതൊരു പരിപാടിയുമില്ല എന്നു മാത്രമല്ല, അതിനു നേര്‍വിപരീത ദിശയിലുള്ള വ്യാവസായിക-ഊര്‍ജ്ജ-വികസന നയങ്ങളാണ് ഇന്ത്യാ ഗവണ്‍മെന്റ് പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നതെന്നും കാണാന്‍ സാധിക്കും. വെള്ളപ്പൊക്കം, വരള്‍ച്ച, കടുത്ത മഞ്ഞുവീഴ്ച തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ കാര്‍ഷിക മേഖലയില്‍ വന്‍തോതിലുള്ള സാമ്പത്തിക നഷ്ടങ്ങള്‍ക്കിടയാക്കുന്നുണ്ട്. വരും നാളുകളില്‍ ഇത് ഇന്ത്യയുടെ റവന്യൂ നഷ്ടങ്ങളില്‍ നിര്‍ണ്ണായകമാകാന്‍ പോകുന്ന ഒന്നാണ് എന്ന് ലോകബാങ്ക് തങ്ങളുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട് (1998). 2015ല്‍ മാത്രം നടന്ന 19ഓളം പ്രകൃതിദുരന്തങ്ങളില്‍ ഇന്ത്യയ്ക്ക് 21,000 കോടി രൂപയ്ക്ക് തുല്യമായ കാര്‍ഷിക നഷ്ടമുണ്ടായതായി CRED (Centre for Research on the Epidemology of Disaster) റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2005 മുതല്‍ 2015 വരെയുള്ള കാലയളവിലെ പ്രകൃതി ദുരന്തങ്ങളിലൂടെയുള്ള കാര്‍ഷിക നഷ്ടം ഏതാണ്ട് 1.5ലക്ഷം കോടി രൂപയുടേതാണെന്ന് വിലയിരുത്തപ്പെടുന്നു. ആളപായങ്ങള്‍, മണ്ണിന്റെ ഉര്‍വ്വരത, ആവാസവ്യവസ്ഥ, ജീവജാതികള്‍ എന്നിവയ്ക്ക് മേല്‍ സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ തുടങ്ങിയ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ പരിഗണിക്കപ്പെടാതെയുള്ള കണക്കുകള്‍ മാത്രമാണിത്. കാര്‍ബണ്‍ വിസര്‍ജ്ജനം കുറയ്ക്കുന്നതിലൂടെ സമ്പദ്‌വ്യവസ്ഥയ്ക്ക് മേല്‍ സംഭവിക്കുന്ന നേരിട്ടുള്ള നഷ്ടങ്ങള്‍ക്കും എത്രയോ മുകരളിലാണ് ഇവ. അതുകൊണ്ടുതന്നെ അവധാനതയോടും സമഗ്രതയോടും കൂടിയുള്ള പദ്ധതികളാണ് ഇക്കാര്യത്തില്‍ ആവശ്യമായി വരുന്നത്. പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമാകുന്ന മുതലാളിത്ത വികസന രീതികള്‍ (മനുഷ്യന്റെ ഇടപെടല്‍ എന്നതിലെ അരാഷ്ട്രീയതയെ വ്യക്തമായി സ്പര്‍ശിക്കാതെ വിഷയത്തിനുള്ള പരിഹാരം സാധ്യമാകില്ല തന്നെ.) പുനപ്പരിശോധിക്കാതെ ഇനിയുള്ള കാലത്ത് മുന്നോട്ടുപോകാന്‍ സാധ്യമല്ല. കാര്‍ബണ്‍ വിസര്‍ജ്ജനം കുറയ്ക്കുന്നതടക്കമുള്ള പരിഹാരങ്ങളെ സമഗ്രതയോടെ കാണാതെ, വ്യാവസായിക-ഊര്‍ജ്ജ-കാര്‍ഷിക നയങ്ങള്‍ അതിനനുസരിച്ച് പുതുക്കിപ്പണിയാനുള്ള വിവേകമാണ് ഭരണാധികാരികള്‍ കാണിക്കേണ്ടത്. അത്തരം ആവശ്യങ്ങളുന്നയിക്കുന്നതില്‍ നിലനില്‍ക്കുന്ന കര്‍ഷക സംഘടനകളും പരാജയപ്പെടുന്നു എന്ന വസ്തുതയും ഇവിടെ ചൂണ്ടിക്കാട്ടേണ്ടതാണ്.
മോദിയുടെ മൂന്ന് വര്‍ഷങ്ങള്‍
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും, കര്‍ഷകര്‍ക്ക് ഉത്പാദനച്ചെലവിന്മേല്‍ 50% ലാഭം ഉറപ്പുവരുത്തുമെന്നും, മിനിമം സഹായവില ഉയര്‍ത്തുമെന്നും സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്നും, കാര്യക്ഷമമായ ഭൂവിനിയോഗം സാധ്യമാക്കുന്നതിനായി ദേശീയ ഭൂനയം നടപ്പിലാക്കുമെന്നും ഒക്കെയുള്ള നിരവധി വാഗ്ദ്ധാനങ്ങള്‍ നല്‍കിക്കൊണ്ട് അധികാരത്തിലെത്തിയ നരേന്ദ്ര മോദി സര്‍ക്കാറിന്റെ ആദ്യവര്‍ഷത്തില്‍ തന്നെ കര്‍ഷക ആത്മഹത്യാ നിരക്ക് 42% ആയി ഉയര്‍ന്നുവെന്നത് (TNN/January 6, 2017) കര്‍ഷകരോടുള്ള ബി.ജെ.പി സര്‍ക്കാരിന്റെ മനോഭാവത്തിനുള്ള ഉത്തമ ഉദാഹരണമാണ്. വ്യവസായ-കാര്‍ഷിക ഉത്പാദന മേഖലയില്‍ സംഭവിച്ച പൊതുവായ തകര്‍ച്ചയും ദേശീയ ആഭ്യന്തര മൊത്തോല്പാദനത്തില്‍ സംഭവിച്ച കുറവും ഒക്കെച്ചേര്‍ന്ന് ഇന്ത്യയുടെ സമ്പദ്‌മേഖല വലിയൊരു പ്രതിസന്ധിയെ നേരിടുന്ന അവസ്ഥയാണുള്ളത്. നോട്ട് നിരോധനം പോലുള്ള, ലക്ഷ്യമെന്തായിരുന്നുവെന്ന് ആര്‍ക്കും വ്യക്തമല്ലാത്ത, പരിഷ്‌കരണങ്ങള്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ തകര്‍ച്ചയിലേക്കാണ് കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. ബീഫ് നിരോധനം അടക്കമുള്ള പല തീരുമാനങ്ങളും വരാനിരിക്കുന്ന നാളുകളില്‍ ഇന്ത്യന്‍ സമ്പദ്ഘടനയെ കൂടുതല്‍ കലുഷമാക്കാനിരിക്കുന്നതേയൂള്ളൂ. ഇന്ത്യയിലെ പന്ത്രണ്ടോളം സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയിരിക്കുന്നതും ഈയടുത്തകാലത്താണ്. ഗ്രാമീണ കര്‍ഷകര്‍ക്കിടയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അസംതൃപ്തിയെ മറികടക്കുന്നതിനായി സാമൂദായിക വിഭജനം ഒന്ന ഒരൊറ്റ അജണ്ടയ തന്നെയാണ് അവര്‍ വീണ്ടും പ്രയോഗിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അസഹിഷ്ണുത, മുസ്ലീങ്ങള്‍ക്കും ഇതര മതസ്ഥര്‍ക്കുമെതിരായുള്ള ആക്രമണങ്ങള്‍, ദേശീയത, രാജ്യസ്‌നേഹം തുടങ്ങിയ വിഷയങ്ങളെ വൈകാരികമായി പെരുപ്പിച്ച് നിര്‍ത്തല്‍ തുടങ്ങിയ തന്ത്രങ്ങളിലൂടെ ഹിന്ദുത്വദേശീയതയ്ക്ക് അടിത്തറ പാകാന്‍ ശ്രമിക്കുന്നതോടൊപ്പം തങ്ങളുടെ ഭരണ പരാജയങ്ങള്‍ മൂടിവെക്കാനുമാണ് മോദിയും സംഘപരിവാരങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
കര്‍ഷക ക്ഷേമത്തെ മുന്‍നിര്‍ത്തി സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന് അവകാശപ്പെട്ട ബി.ജെ.പി ഗവണ്‍മെന്റ് അത് നടപ്പിലാക്കാന്‍ പ്രായോഗികമായി സാധ്യമല്ലെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുകയാണ്. ഈയൊരു സത്യവാങ്മൂലത്തിന് യുക്തിസഹമായ കാരണങ്ങള്‍ നിരത്താന്‍ പോലും നാളിതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കൃഷി ഭൂമിയുടെ സംരക്ഷണം, കാര്യക്ഷമമായ ഭൂവിനിയോഗം എന്നിവ ഉറപ്പുവരുത്തുന്നതിനായി ദേശീയ ഭൂനിയമം നടപ്പിലാക്കും എന്ന് 2014ലെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ബി.ജെ.പി ഉറപ്പുനല്‍കുകയുണ്ടായി. എന്നാല്‍ അധികാരത്തിലെത്തി ആറ് മാസം തികയുന്നതിന് മുമ്പ് കോണ്‍ഗ്രസ് ഗവണ്‍മെന്റ് നടപ്പിലാക്കിയ ഭൂമി ഏറ്റെടുക്കല്‍ നിയമം ഓര്‍ഡിനന്‍സിലൂടെ ഭേദഗതി ചെയ്യുകയായിരുന്നു അവര്‍ ചെയ്തത്. ഒട്ടേറെ പുരോഗമന സ്വഭാവം നിലനിന്നിരുന്ന 2011ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ ഏറ്റവും സുപ്രധാനങ്ങളായ രണ്ട് വകുപ്പുകള്‍ - അനുമതി നിബന്ധനകള്‍ (Consent Clause), സാമൂഹ്യ പ്രത്യാഘാത നിര്‍ണ്ണയം (Social Impact Assessment) എന്നിവ റദ്ദുചെയ്തുകൊണ്ടായിരുന്നു പുതിയ ഓര്‍ഡിനന്‍സ് മോദി സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കിയത്. വ്യവസായ-ഭൂമാഫിയകള്‍ക്ക് ചുളുവിലയ്ക്ക്, തടസ്സങ്ങളേതുമില്ലാതെ കൃഷി ഭൂമി ഏറ്റെടുക്കുന്നതിനുള്ള അവസരമൊരുക്കിക്കൊടുക്കുകയായിരുന്നു ബി.ജെ.പി ചെയ്തത്.
ശാസ്ത്രീയ പഠനങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും ഉറപ്പുവരുത്താതെ ജനതികമാറ്റം വരുത്തിയ വിളകള്‍ ഇന്ത്യയില്‍ പ്രയോഗിക്കുകയില്ലെന്ന് ബി.ജെ.പി മാനിഫെസ്റ്റോ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നത്. എന്നാല്‍ ജനിതക മാറ്റം വരുത്തിയ കടുക് കൃഷി ചെയ്യുന്നത് സംബന്ധിച്ച് അനുകൂല നിലപാട് സ്വീകരിച്ചിരിക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍. ഡോ.പുഷ്പ് ഭാര്‍ഗവയെയും ഡോ.പഞ്ചാബ് സിംഗിനെയും പോലുള്ള ജനിതക ശാസ്ത്രജ്ഞന്മാരുടെ എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ടാണ് ഇന്ത്യന്‍ കാര്‍ഷിക മേഖലയെ ഒരിക്കല്‍ കൂടി ബഹുരാഷ്ട്ര വിത്തുകമ്പനികളുടെ കൈകളിലേക്ക് എത്തിക്കുവാനുള്ള തീരുമാനത്തിന് മോദി സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചിരിക്കുന്നത്. ഈ രീതിയില്‍ കര്‍ഷകരെ വീണ്ടും പരാശ്രിതത്വത്തിലേക്ക് തള്ളിവിടുന്ന മോദി സര്‍ക്കാരിനെതിരെ വന്‍തോതിലുള്ള പ്രക്ഷോഭങ്ങള്‍ ഇന്ത്യയിലെമ്പാടും കര്‍ഷകരുടെ മുന്‍കയ്യില്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുകയാണ് എന്നത് സമീപകാല സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
കടങ്ങള്‍ എഴുതിത്തള്ളലും കര്‍ഷകരും
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക എന്ന ആവശ്യം കര്‍ഷക സംഘടനകള്‍ മുന്നോട്ടുവെക്കുന്ന ഒന്നാണ്. ഇതിനോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രതികരണങ്ങള്‍ പലപ്പോഴും ഭിന്നങ്ങളായിരിക്കും. കര്‍ഷകരുടെ പ്രത്യക്ഷ പ്രതിഷേധത്തിന്റെ ഇരകളെന്ന നിലയില്‍ കടങ്ങള്‍ എഴുതിത്തള്ളാന്‍ സംസ്ഥാനങ്ങള്‍ നിര്‍ബ്ബന്ധിതരാകുമ്പോള്‍ സമ്പദ് വ്യവസ്ഥ തകര്‍ച്ചയെ നേരിടുമെന്ന കാരണം പറഞ്ഞ് സംസ്ഥാനങ്ങള്‍ സ്വന്തം ബാദ്ധ്യതയില്‍ കടങ്ങള്‍ എഴുതിത്തള്ളണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. തെരെഞ്ഞെടുപ്പ് വാഗ്ദ്ധാനമെന്ന നിലയില്‍ 36,000 കോടി രൂപ എഴുതിത്തള്ളിക്കൊണ്ട് യുപി സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയപ്പോള്‍ മഹാരാഷ്ട്രയും ഏതാണ്ട് 30,000 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതായി പ്രഖ്യാപിച്ചു. പഞ്ചാബ്, മധ്യപ്രദേശ് തുടങ്ങി എട്ടോളം സംസ്ഥാനങ്ങളാണ് കര്‍ഷക പ്രതിഷേധങ്ങളുടെ സമ്മര്‍ദ്ദം കാരണം കര്‍ഷകരുടെ കടബാദ്ധ്യതകള്‍ എഴുതിത്തള്ളാന്‍ നിര്‍ബ്ബന്ധിതരായിരിക്കുന്നത്. ഈയിനത്തില്‍ 3.1ലക്ഷം കോടി രൂപയുടെ കടങ്ങളാണ് എട്ട് സംസ്ഥാനങ്ങള്‍ ചേര്‍ന്ന് എഴുതിത്തള്ളാന്‍ തയ്യാറായിരിക്കുന്നത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനെതിരെ കേന്ദ്ര സര്‍ക്കാരും അവരോട് ചേര്‍ന്നുനില്‍ക്കുന്ന സാമ്പത്തിക വിദഗ്ദ്ധരും നല്‍കുന്ന മുന്നറിയിപ്പുകള്‍ പരിഹാസ്യമാണ്. കാരണം, വന്‍കിട കോര്‍പ്പറേറ്റ് കടങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ നടത്താതിരിക്കുകയും പലപ്പോഴും എഴുതിത്തള്ളുകയും ചെയ്യുന്ന ഗവണ്‍മെന്റാണ് കര്‍ഷകരുടെ കടങ്ങള്‍ക്ക് മേല്‍ പിടിമുറുക്കാന്‍ ആവശ്യപ്പെടുന്നത്! കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഏഴാം ശമ്പളക്കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന വേതന വര്‍ദ്ധനവ് നടപ്പിലാക്കിയാല്‍ ഒരു ലക്ഷം കോടി രൂപയുടെ അധിക ബാദ്ധ്യത സൃഷ്ടിക്കുമെന്ന് കണക്കാക്കപ്പെടുന്നു. 58ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഇതിന്റെ ഗുണഫലം ലഭിക്കുക. അതേസമയം 1.9 ലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളുന്നത് 4.7 കോടി കര്‍ഷക കുടുംബങ്ങളുടെ കണ്ണീരൊപ്പുമെന്ന് പ്രമുഖ സോഷ്യല്‍ ആക്ടിവിസ്റ്റ് കവിത കരുഗന്തി അഭിപ്രായപ്പെടുന്നു.
ഒരു താല്‍ക്കാലിക ആശ്വാസ നടപടി എന്ന നിലയിലല്ലാതെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നത് വലിയൊരളവില്‍ കര്‍ഷകര്‍ക്ക് സഹായകമായ സംഗതിയല്ല എന്ന വസ്തുതയും ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യം ബോദ്ധ്യപ്പെടണമെങ്കില്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട് ചില യാഥാര്‍ത്ഥ്യങ്ങള്‍ നാം മനസിലാക്കേണ്ടതുണ്ട്. ഇന്ത്യയിലെ കര്‍ഷകരില്‍ 82%വും ചെറുകിട-ശരാശരിയിലും താഴെയുള്ള കര്‍ഷകരാണ്. അതായത് ഭൂവുടമസ്ഥത 0.4-2 ഹെക്ടര്‍ മാത്രം ഉള്ളവരെയാണ് ചെറുകിട കര്‍ഷകര്‍ എന്നുപറയുന്നത്. ഇതില്‍ തന്നെയും 1 ഹെക്ടറില്‍ താഴെയുള്ളവരുടെ സംഖ്യ 64%മാണ്. മേല്‍പ്പറഞ്ഞ ചെറുകിട കര്‍ഷകരില്‍ പാതിയോളം പേര്‍ (47.4%-NSSO data) തങ്ങളുടെ കാര്‍ഷിക കടങ്ങള്‍ക്കായി അനൗദ്യോഗിക സ്ഥാപനങ്ങളെയാണ് ആശ്രയിക്കാറുള്ളത്. സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളും പ്രാദേശിക വട്ടിപ്പലിശക്കാരും ആണ് ഈ മേഖലയില്‍ സ്വതന്ത്രമായി വിഹരിക്കുന്നത്. ചെറുകിട കര്‍ഷകരെ ഇത്തരത്തില്‍ വട്ടിപ്പലിശക്കാരുടെ കൈകളിലേക്ക് തള്ളിയകറ്റുന്നതിന് നമ്മുടെ ബാങ്കുകള്‍ക്ക് പ്രധാന പങ്കുണ്ട്. ഒരു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ക്ക് പണയവസ്തുക്കള്‍ (Collateral Security) ആവശ്യപ്പെടരുതെന്ന റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശങ്ങള്‍ പോലും പാലിക്കാന്‍ ബാങ്കുകള്‍ തയ്യാറാകാതിരിക്കുന്നതുകൊണ്ടാണ് ചെറുകിട കര്‍ഷകര്‍ക്ക് ഈ രീതിയില്‍ വട്ടിപ്പലിശക്കാരെ ആശ്രയിക്കേണ്ടിവരുന്നത്. സര്‍ക്കാര്‍ എഴുതിത്തള്ളുന്ന കടങ്ങള്‍ ഔദ്യോഗിക സ്ഥാപനങ്ങളുമായി മാത്രം ബന്ധപ്പെട്ടാണ് എന്നുള്ളതുകൊണ്ടുതന്നെ ചെറുകിട കര്‍ഷകരില്‍ പകുതിയോളം ഭാഗത്തിന് ഇതിന്റെ നേട്ടം ലഭ്യമാകാറില്ല. കടങ്ങള്‍ എഴുതിത്തള്ളുന്നതിന് പിറകില്‍ കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യം മുന്നോട്ടുവെക്കുന്നുണ്ട്. എന്നാല്‍ കടങ്ങള്‍ എഴുതിത്തള്ളുന്നതിലൂടെ കര്‍ഷക ആത്മഹത്യകള്‍ കുറയ്ക്കാന്‍ സാധിച്ചിട്ടില്ല എന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുന്നുണ്ട്. കര്‍ഷക ആത്മഹത്യകള്‍ കുറയ്ക്കുന്നതിനെക്കുറിച്ചും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ആത്മാര്‍ത്ഥമായിട്ടാണ് നാം ചിന്തിക്കുന്നതെങ്കില്‍ പ്രധാനമായും ചെയ്യേണ്ടത് കര്‍ഷകര്‍ക്ക് അവരുടെ വിളവിന്‍മേല്‍ ന്യായമായ വില ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക എന്നതാണ്. മിനിമം സഹായവില ഉയര്‍ത്തിയും അതോടൊപ്പം ഉത്പാദനച്ചെലവിന്റെ 50% ഉറപ്പുവരുത്തിയും പ്രകൃതിദുരന്തങ്ങള്‍ മൂലമുണ്ടാകുന്ന കാര്‍ഷിക നഷ്ടത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകുകയും ചെയ്യേണ്ടതുണ്ട്. കാര്‍ഷിക കടങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി ബാങ്കുകളെ നിര്‍ബ്ബന്ധിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറേകണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം തന്നെ ഗുണനിലവാരം കുറഞ്ഞ വിത്തുകള്‍ വില്പന ചെയ്യുന്ന കമ്പനികളെ നിയന്ത്രിക്കുകയും സര്‍ക്കാര്‍ വിത്തുല്‍പാദന കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. പൊതുമേഖലാ സംഭരണ കേന്ദ്രങ്ങള്‍ ന്യായമായ വിലയ്ക്ക് കര്‍ഷകരുടെ ഉത്പന്നങ്ങള്‍ മുഴുവനായും വാങ്ങുമെന്ന ഉറപ്പ് കര്‍ഷകര്‍ക്ക് ഉണ്ടാകേണ്ടതും അനിവാര്യമാണ്. സംഭരണ കേന്ദ്രങ്ങളുടെ കാര്യക്ഷമതയും ശേഷിയും വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇതിനുള്ള പരിഹാരം.
കര്‍ഷക പ്രക്ഷോഭങ്ങള്‍; അസംതൃപ്തമായ ഗ്രാമങ്ങള്‍
അഭൂതപൂര്‍വ്വമായ രീതിയില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വര്‍ഷമായിരുന്നു 2016-17. മഹാരാഷ്ട്ര, കര്‍ണ്ണാടക, തമിഴ്‌നാട്, പഞ്ചാബ്, രാജസ്ഥാന്‍, യുപി, മധ്യപ്രദേശ്, ബീഹാര്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെല്ലാം തന്നെ തുടര്‍ച്ചയായ കര്‍ഷക സമരങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ മധ്യപ്രദേശിലെ മന്‍സോറില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തെ തോക്കുകള്‍ കൊണ്ടായിരുന്നു ശിവ്‌രാജ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ നേരിട്ടത്. അഞ്ച് കര്‍ഷകരുടെ ജീവനാണ് ഈ വെടിവെപ്പില്‍ പൊലിഞ്ഞത്. കടബാദ്ധ്യതകള്‍ മൂലം ആത്മഹത്യയില്‍ അഭയം തേടുന്ന കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നതിന് പോലും മടിയില്ലാത്ത രീതിയില്‍ ബി.ജെ.പിയുടെ കര്‍ഷകവിരോധം പ്രകടമായിരിക്കുന്നു.
കര്‍ഷകരെ സമര രംഗത്തേക്ക് നയിക്കുന്നതില്‍ ബി.ജെ.പിയുടെ സമീപകാല നടപടികള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കൊയ്‌തെടുത്ത വിളകള്‍ സംഭരിക്കുന്നതില്‍ കാണിക്കുന്ന അലംഭാവം ലക്ഷക്കണക്കിന് കര്‍ഷകരുടെ വരുമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഗോതമ്പുല്‍പ്പാദനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ദ്ധവുണ്ടായിട്ടുപോലും 2016-2017 കാലയളവില്‍ 229.6ലക്ഷം ടണ്‍ ഗോതമ്പ് മാത്രമേ സര്‍ക്കാര്‍ സംഭരിക്കുകയുണ്ടായുള്ളൂ. 2015-16 കാലയളവില്‍ ഇത് 288.8 ലക്ഷം ടണ്ണായിരുന്നു. 60 ലക്ഷം ടണ്‍ ഗോതമ്പിന്റെ കുറവാണ് ഇതിലൂടെ സംഭവിച്ചിരിക്കുന്നത്. നെല്ലിന്റെ കാര്യത്തില്‍ 38ലക്ഷം ടണ്ണിന്റെ കുറവും ഉണ്ടായിട്ടുണ്ട്. കുറഞ്ഞവിലയ്ക്ക് പയറുല്‍പന്നങ്ങള്‍ (44/കിലോഗ്രാം) ഇറക്കുമതി ചെയ്യുകയും കൂടിയ വിലയ്ക്ക് (230/കിലോഗ്രാം) ചില്ലറ വില്പന അനുവദിക്കുകയും ചെയ്തുകൊണ്ട് ഇന്ത്യയിലെ കര്‍ഷകരെ ദുരിതക്കയങ്ങളിലേക്ക് തള്ളിവിടുന്നതിനെതിരായാണ് കര്‍ഷകര്‍ പ്രധാനമായും പ്രക്ഷോഭരംഗത്തിറങ്ങിയിരിക്കുന്നത്. ഇതിനും പുറമെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, വായ്പകളിന്മേല്‍ ഇളവുകള്‍ അനുവദിക്കുക, മിനിമം സഹായവില വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുമായി ബന്ധപ്പെട്ട കര്‍ഷക സംഘടനകള്‍ തൊട്ട് സ്വതന്ത്രമായി രൂപംകൊണ്ട കര്‍ഷക വിശാല സംഖ്യം വരെയുള്ള സംഘടനകള്‍ ആവശ്യപ്പെടുന്നത്.

എഴുപതുകളിലെ കര്‍ഷക പ്രക്ഷോഭങ്ങള്‍ പ്രധാനമായും വന്‍കിട ഭൂവുടമകളുടെയും കര്‍ഷകരുടെയും മുന്‍കൈയ്യിലാണ് അരങ്ങേറിയത് എന്നതുകൊണ്ടുതന്നെ കര്‍ഷകരിലെ ന്യൂനപക്ഷത്തിന്റെ താല്‍പര്യങ്ങളായിരുന്നു അത്തരം പ്രക്ഷോഭങ്ങളില്‍ മേല്‍ക്കൈ നേടിയിരുന്നത്. ഈയൊരു പരിമിതി അക്കാലത്തെ കര്‍ഷക പ്രസ്ഥാനങ്ങളുടെ മുന്നോട്ടുപോക്കിന് വിഘാതമായി മാറി എന്ന് വിലയിരുത്തുന്നതില്‍ തെറ്റില്ല. വര്‍ത്തമാനകാല കര്‍ഷക പ്രക്ഷോഭങ്ങള്‍ മുന്‍കാലത്ത് നിന്നും വ്യത്യസ്തമാകുന്നത് അവ ചെറുകിട കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നു എന്നതുകൊണ്ടാണ്. വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷക സംഘടനകളില്‍ നിന്ന് വ്യത്യസ്തമായി ചെറുകിട കര്‍ഷകരുടെ മുന്‍കൈയ്യില്‍ സ്വതന്ത്ര സംഘടനകള്‍ സമീപകാലത്ത് ധാരാളമായി ഉയര്‍ന്നുവരുന്നതും ആശാവഹമായ കാര്യമാണ്. അടുത്തകാലത്തായി ദില്ലിയില്‍ നടന്ന കര്‍ഷക പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് ഇന്ത്യയിലെമ്പാടുമുള്ള 62ഓളം സംഘടനകള്‍ ചേര്‍ന്നുള്ള കര്‍ഷക വിശാല ഐക്യം രൂപപ്പെട്ടത് ഇതിന്റെ സൂചനയാണ്.
ഉപസംഹാരം
ഒരു പ്രദേശം ഗ്രാമീണ മേഖലയായി പരിഗണിക്കുന്നു എന്നതിനര്‍ത്ഥം ആ പ്രദേശത്തിന്റെ സാമ്പത്തിക സ്രോതസ്സിന്റെ 75%ത്തോളം കാര്‍ഷിക മേഖലയില്‍ നിന്നായിരിക്കണം എന്നതാണ് ഔദ്യോഗിക ഭാഷ്യം, ഇന്ത്യയിലെ 70% ജനങ്ങളും ഗ്രാമീണ മേഖലയിലാണ് എന്നതും ഇന്ത്യയുടെ മൊത്ത ആഭ്യന്തരോത്പാദനത്തിന്റെ 17% മാത്രമാണ് കാര്‍ഷിക മേഖലയില്‍ നിന്നുള്ള (മത്സ്യബന്ധനം, ഫോറസ്ട്രി എന്നിവ ഉള്‍പ്പെടെ) സംഭാവന എന്ന വസ്തുതയും കൂട്ടിവായിക്കുമ്പോള്‍ നിലവില്‍ "ഗ്രാമീണ ഇന്ത്യ' എന്ന പ്രയോഗത്തില്‍ തന്നെ വൈകല്യങ്ങളുണ്ട് എന്ന് കരുതേണ്ടതുണ്ട്. കാഴ്ചപ്പാടിനും യാഥാര്‍ത്ഥ്യത്തിനും ഇടയിലെ ഈയൊരു വൈരുദ്ധ്യത്തിന് ഇന്ത്യ നാളിതുവരെ തുടര്‍ന്നുവരുന്ന സാമ്പത്തിക നയങ്ങള്‍ സുപ്രധാന ഘടകമാണെന്ന് കണ്ടെത്താന്‍ വിഷമമില്ല. ആധുനികത-വികസനം, ജീവിതനിലവാരം എന്നീ സംജ്ഞകളെ സംബന്ധിച്ച കാഴ്ചപ്പാടുകളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന വൈകല്യങ്ങളെ സംബന്ധിച്ച അന്വേഷണങ്ങളിലൂടെ മാത്രമേ നാം നേരിടുന്ന കാര്‍ഷിക പ്രതിസന്ധികള്‍ക്ക് തടയിടാന്‍ സാധിക്കുകയുള്ളൂ. ആധുനികതയും ശാസ്ത്ര സാങ്കേതിക വികസനങ്ങളും മുതലാളിത്ത വളര്‍ച്ചയ്ക്കുള്ള ഉപാധികള്‍ മാത്രമായി ചുരുക്കപ്പെടുന്നതിലെയും അവയുടെ ഫലമായി ഉയിര്‍ക്കൊള്ളുന്ന പ്രശ്‌നങ്ങളെ വിമര്‍ശനപരമായി വീക്ഷിക്കുമ്പോള്‍ വികസന വിരുദ്ധരായി ചിത്രീകരിക്കപ്പെടുന്നതിലെയും നിരര്‍ത്ഥകത ഇനിയെങ്കിലും ബോദ്ധ്യപ്പെടേണ്ടതുണ്ട്. ഭക്ഷണമില്ലാതെ ജീവിക്കാന്‍ സാധ്യമല്ലെന്നും ഭക്ഷണം ഉത്പാദിപ്പിക്കുന്ന കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുകൊണ്ട് ഭക്ഷ്യസുരക്ഷ ബഹുരാഷ്ട്ര കമ്പനികളുടെ കൈകളില്‍ സുരക്ഷിതമായിരിക്കും എന്ന് സ്വപ്നത്തില്‍ നിന്നും നാം ഇനിയെങ്കിലും മോചിതരാകേണ്ടതുണ്ട്. വളരെപ്പെട്ടെന്ന് നശിച്ചുപോകുന്ന പഴങ്ങളും പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും തെരുവുകളിലും ഗോഡൗണുകളിലും വില്‍ക്കുകയും സൂക്ഷിക്കുകയും ചെയ്യുകയും ദീര്‍ഘകാലം നിലനില്‍ക്കുന്ന ചെരുപ്പുകളും വസ്ത്രങ്ങളും മറ്റ് ഉപഭോഗ വസ്തുക്കളും ഏസി ഷോറൂമുകളില്‍ വില്‍പനയ്ക്ക് വെക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നത്രയും വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്ന നാടാണ് നമ്മുടേത്. അതേ, കാഴ്ചപപ്പാടുകള്‍ തന്നെയാണ് പ്രശ്‌നം. അതുതന്നെയാണ് മാറേണ്ടതും.
2017ല്‍ നടന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍
സെപ്തംമ്പര്‍ 12: ബോംബെ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ കര്‍ഷക പ്രതിഷേധം.
സെപ്തംബര്‍ 1: രാജസ്ഥാനില്‍ കര്‍ഷക പ്രക്ഷോഭം 12 ദിവസത്തെ തുടര്‍ച്ചയായ പ്രക്ഷോഭത്തെ തുടര്‍ന്ന് കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. ആള്‍ ഇന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തിലാരംഭിച്ച പ്രക്ഷോഭം ജനകീയ സമരമായി മാറുകയായിരുന്നു.
ആഗസ്ത് 16: കാവേരിജലതര്‍ക്കം കര്‍ണ്ണാടകയില്‍ കര്‍ഷക പ്രക്ഷോഭം
ആഗസ്ത് 9: കിസാന്‍ മസ്ദൂര്‍ മഹാസംഘിന്റെ ബാനറില്‍ ഛത്തീസ്ഗഢില്‍ കര്‍ഷക സമരം. ഗവര്‍ണറുടെ ബംഗ്ലാവിന് മുന്നില്‍ ഉപരോധം.
ജൂലൈ 17: ഛത്തീസ്ഗഢ് കിസാന്‍-മസ്ദൂര്‍ മഹാസംഘിന്റെ ബാനറില്‍ 22 ജില്ലകളില്‍ റോഡ് ഉപരോധം. കാര്‍ഷിക സബ്‌സിഡികള്‍ ഒഴിവാക്കുന്നതിലും മിനിമം സഹായവില ഉയര്‍ത്താത്തതിലും പ്രതിഷേധിച്ചുകൊണ്ടായിരുന്നു സമരം.
ജൂലൈ 15 മുതല്‍: ജന്ദര്‍മന്തറില്‍ തമിഴ്‌നാട് കര്‍ഷകരുടെ പ്രക്ഷോഭം. ചത്ത എലികളെ ഭക്ഷിച്ചും പ്രതീകാത്മകമായി ആത്മഹത്യ ചെയ്തും കര്‍ഷകര്‍ ദിവസങ്ങളോളം സമരം തുടര്‍ന്നു.
ജൂലൈ 14: അഖില ഭാരതീയ രാഷ്ട്രവാദി കിസാന്‍ ഏവം മസ്ദൂര്‍ സംഘടനിന്റെ ബാനറില്‍ പട്‌നയില്‍ ധര്‍ണ്ണ. കര്‍ഷക പ്രക്ഷോഭം ബീഹാറിലും ശക്തിപ്രാപിക്കുന്നതായി റിപ്പോര്‍ട്ട്.
ജൂലൈ 12: ഝാര്‍ഘണ്ട് കൃഷക് മിത്ര സംഘിന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല ഉപവാസം.
ജൂലൈ 7: മധ്യപ്രദേശിലെ മന്‍സോറില്‍ കര്‍ഷക പ്രക്ഷോഭം. വെടിവെപ്പ്, അഞ്ച് മരണം.
ജൂലൈ 6: ബി.ജെ.പിയുടെ കര്‍ഷകവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് 62ഓളം കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ മധ്യപ്രദേശിലെ മന്‍സോറില്‍ നിന്നും ദില്ലിയിലെ ജന്ദര്‍മന്തറിലേക്ക് കിസാന്‍ മുക്തിയാത്ര ആരംഭിക്കുന്നു.
ജൂലൈ: മധ്യപ്രദേശിലെ വെടിവെപ്പില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കര്‍ഷകര്‍ പ്രതിഷേധിക്കുന്നു. പഞ്ചാബിലെ കര്‍ഷകര്‍ മധ്യപ്രദേശ് കര്‍ഷക പ്രക്ഷോഭത്തില്‍ ഐക്യപ്പെടുന്നു.
ജൂലൈ 1: കൃഷ്ണരാജ സാഗര്‍ അണക്കെട്ടിലെ വെള്ളം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് കര്‍ണ്ണാടകയിലെ കര്‍ഷകര്‍ ബാംഗ്ലൂര്‍-മൈസൂര്‍ ഹൈവേ ഉപരോധിച്ചു.
ജൂലൈ: കടബാദ്ധ്യതകള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തില്‍ കര്‍ഷക പ്രക്ഷോഭം അല്‍പേഷ് ഠാക്കൂറിന്റെ നേതൃത്വത്തില്‍ അഹമ്മദാബാദിലെ തെരുവില്‍ പാലൊഴുക്കിക്കൊണ്ട് കര്‍ഷകര്‍ പ്രതിഷേധിച്ചു
ജൂണ്‍ 28: ഉള്ളി സംഭരണം വൈകുന്നതില്‍ പ്രതിഷേധിച്ച് മധ്യപ്രദേശില്‍ കര്‍ഷര്‍ ഇന്‍ഡോര്‍-ഭോപ്പാല്‍ ഹൈവേ ഉപരോധിച്ചു.
ജൂണ്‍ 15: നവ നിര്‍മ്മാണ്‍ കൃഷക് സംഘടനിന്റെ നേതൃത്വത്തില്‍ വാഹന ഉപരോധം. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളല്‍, പെന്‍ഷന്‍, മിനിമം സപ്പോര്‍ട്ട് പ്രൈസ് എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ടായിരുന്നു പ്രക്ഷോഭം.
ജൂണ്‍ 16: കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മിനിമം സഹായ വില നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 62ഓളം കര്‍ഷക സംഘടനകളുടെ കൂട്ടായ്മ ചേര്‍ന്ന് ദേശീയതലത്തില്‍ 3 മണിക്കൂര്‍ ദേശീയപാത ഉപരോധിച്ചു.
ജൂണ്‍: ആദ്യവാരത്തില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില ലഭ്യമാകാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ വിളകള്‍ റോഡില്‍ തള്ളിക്കൊണ്ട് പ്രതിഷേധിച്ചു.
മെയ് 16: പഞ്ചാബിലെ ബറ്റിന്‍ഡയില്‍ കര്‍ഷകന്റെ ആത്മഹത്യയെത്തുടര്‍ന്ന് ബികെയു വിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം.
ഏപ്രില്‍ : തമിഴ്‌നാട്ടില്‍ പി.അയ്യക്കണ്ണിന്റെ നേതൃത്വത്തിലുള്ള കര്‍ഷകര്‍ കടബാദ്ധ്യതകള്‍ എഴുതിത്തള്ളണമെന്നും മിനിമം സപ്പോര്‍ട്ട് പ്രൈസ് ലഭ്യമാക്കണം എന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചു. തലമുണ്ഡനം ചെയ്തുകൊണ്ടുള്ള സമരം 41 ദിവസങ്ങളോളം നീണ്ടുനിന്നു.
ജനുവരി 13: കര്‍ഷകര്‍ പച്ചക്കറി വിളകള്‍ തെരുവുകളിലും ഹൈവേകളിലും ഉപേക്ഷിച്ച് പ്രതിഷേധിക്കുന്നു. ഝാര്‍ഘണ്ടിലെ ടാറ്റാ-റാഞ്ചി നാഷണല്‍ ഹൈവേയില്‍ പച്ചക്കറി കൂമ്പാരങ്ങള്‍. നോട്ട് നിരോധനം കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്നു.
ജനുവരി 3: പച്ചക്കറി വിളകള്‍ക്ക് കുറഞ്ഞ വില കുറഞ്ഞതിന്റെ പേരില്‍ കൃഷി നഷ്ടമായ ഛത്തീസ്ഗഢിലെ കര്‍ഷകര്‍ പച്ചക്കറികള്‍ സൗജന്യമായി നല്‍കി പ്രതിഷേധിച്ചു. ഛത്തീസ്ഗഢ് യുവ പ്രഗതിശീല്‍ കര്‍ഷക സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
(2017 ഒക്ടോബിൽ എഴുതിയത്- Transition Studies)
References:
11. WTO Agreement on Agriculture: Deficiencies and Proposals for Change, Bhagirath Lal Das, Thtird World Network, 2001.
12. The WTO Agriculture Agreement: Feattures, Effects, Negotiations and What is at Stake, MArtin Khor, TWN, 2001.
13. Destroying India's White Revolution, Deveinder Sharma, Ag-Impact listserver, 2002.
14. BJP Election Manifesto, 2014.
15. An Economic Analysis of Farmers Suicide in India, Dr. Sureder Ahlawat, 2016.
16. Farm suicides rising, most intense in four states, P.Sainath, The Hindu, 12/11/2017
17. Farmers suicide in India: Levels and trends across major states, 1995-2011, Deepankar Basu et al, UoM, 2016.
18. Farmers suicide in India: Magnitudes, trends and spatial patterns, K.Nagaraj, Madras Institute of Development studies, March-2005.
19. Farmers suicide and response of the govermnet in India: An analysis, Dr.G.L.Parvathamma, Journal of Economics and Finance, 2016.
20. Climate Change, Climate variability and Indian Agriculture: Impacts, Vulnerability and Adaptation Strategies; Shakeel.A Et al., 2015.
21. Annual Report 2016-17, Department of Agriculture, Cooperation and Farmers Welfare, Mninistry of Agriculture and Farmers Welfare, GoI.
22. Reports from various news papers, news agencies, TheWire.com, firstpost.com, nationalherald.com etc.
Truecopy Webzine
Feb 08, 2021
1 minute read
കെ. സഹദേവന്‍
Feb 01, 2021
7 Minutes Read
ഡോ. സ്മിത പി. കുമാര്‍
Jan 25, 2021
8 Minutes Read
കെ. സഹദേവന്‍
Jan 13, 2021
7 Minutes Read
ഡോ.സ്മിത പി. കുമാര്‍ / നീതു ദാസ്
Jan 12, 2021
35 Minutes Read
പി.ടി. ജോൺ
Jan 11, 2021
9 Minutes Watch
കെ. സഹദേവന്‍
Jan 06, 2021
4 Minutes Read