ബുദ്ധിക്കും ഹൃദയത്തിനും
ഇടയിലെ ഗാന്ധി
ബുദ്ധിക്കും ഹൃദയത്തിനും ഇടയിലെ ഗാന്ധി
രണ്ട് പതിറ്റാണ്ട് ഗാന്ധിയുടെ ആശ്രമത്തില്‍, അദ്ദേഹത്തോടൊപ്പം കഴിഞ്ഞ നാരായണ്‍ ദേസായിയുമായി ആത്മബന്ധം പുലര്‍ത്തുകയും അദ്ദേഹം രചിച്ച ഗുജറാത്തി ഭാഷയിലെ ആദ്യത്തെ ഗാന്ധി ജീവചരിത്രം 'മാരു ജീവന് ഏജ് മാരി വാണി' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്ത ലേഖകന്‍, ഗാന്ധി നിഷേധത്തില്‍നിന്ന് ഗാന്ധിയെക്കുറിച്ചുള്ള തിരിച്ചറിവിന്റെ തലത്തിലേക്ക് പരിണമിച്ച അനുഭവം രേഖപ്പെടുത്തുന്നു
2 Oct 2020, 12:55 PM
ഓര്മവെച്ച നാള് മുതല്‍ ഗാന്ധിയെന്ന പേര് ഔദ്യോഗിക ഭരണസംവിധാനത്തിന്റെ ഭാഗമായി മാത്രം കേട്ടുവളര്‍ന്ന ഒരാളാണ് ഞാന്‍. റേഡിയോ പ്രഭാഷണങ്ങളില്‍, നോട്ടുകളില്‍, സര്‍ക്കാര്‍ കലണ്ടറുകളില്‍, ഔദ്യോഗിക ഒഴിവുദിനങ്ങളായി... അങ്ങിനെയങ്ങിനെ. ഗാന്ധിയെക്കുറിച്ച് കേള്‍ക്കുന്ന, അറിഞ്ഞ ഓരോ വാക്കുകളിലും ഭരണശാസനങ്ങളോട് ചേര്ന്നുനില്ക്കാന് നിര്‍ബന്ധിക്കുന്ന ചിലതുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വ്യവസ്ഥിതിയുടെ പ്രതിപുരുഷനെന്ന നിലയിലായിരുന്നു ചെറുപ്പത്തില്‍ ഗാന്ധിയെ കണ്ടിരുന്നത്. ഗാന്ധി നിഷേധം സ്വാഭാവിക പരിണതിയെന്ന നിലയില്‍ എന്നിലേക്ക് കടന്നുവരികയും ചെയ്തു. ‘ഗാന്ധി എന്താക്കി? ഇന്ത്യയെ മാന്തിപ്പുണ്ണാക്കി' എന്ന മുദ്രാവാക്യത്തോടായിരുന്നു അന്ന് കൂടുതല്‍ ആഭിമുഖ്യം.
വേറൊരു ഗാന്ധി ചിത്രം
തികച്ചും യാദൃച്ഛികമായി ഗാന്ധിയുമായി ഏറെ ബന്ധം പുലര്‍ത്തിയിരുന്ന ഒരുകൂട്ടം ആളുകളുടെ നടുവിലേക്ക് ഞാന്‍ എത്തിപ്പെട്ടു, തൊണ്ണൂറുകളുടെ തുടക്കത്തില്‍. ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മഹാദേവ് ദേസായിയുടെ മകന് നാരായണ്‍ ദേസായിയുടെ അടുക്കല്‍! രണ്ട് പതിറ്റാണ്ട് ഗാന്ധിയുടെ ആശ്രമത്തില്‍ അദ്ദേഹത്തോടൊപ്പം കഴിഞ്ഞ ‘ബാപ്പുവിന്റെ ബാബ്ല'യുടെ കൂടെ. പിന്നീടങ്ങോട്ട് ഗാന്ധിയുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ള നിരവധി ആളുകളെ പരിചയപ്പെടാനും സംസാരിക്കാനും പല അവസരങ്ങളും ലഭിച്ചു. അപ്പോഴും ‘ഔദ്യോഗിക ഗാന്ധി'യോടുള്ള വിമുഖത ഗാന്ധിയെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതില്‍ നിന്ന് സ്വയം മാറ്റിനിര്‍ത്തി.

1992 ഡിസംബര്‍ 6ന് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തോട് നാരായണ്‍ ദേസായി അടക്കമുള്ള ഒരു ചെറുകൂട്ടം ഗാന്ധിയന്മാര് സ്വീകരിച്ച നിലപാട് ‘ഗാന്ധിയന്മാരെ'ക്കുറിച്ചുള്ള മുന്‍ധാരണകള്‍ക്ക് ചെറിയ ഇളക്കം സൃഷ്ടിച്ചു എന്നത് വസ്തുതയാണ്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട ഡിസംബര്‍ 6ന് നാരായണ്‍ ദേസായി, ബാജി മുഹമ്മദ് എന്നീ ഗാന്ധിയന്മാരുടെ നേതൃത്വത്തില്‍ അയോദ്ധ്യയില്‍ രാമനാമവുമായി സത്യഗ്രഹം നടക്കുകയുണ്ടായി. താല്‍ക്കാലികമായി കെട്ടിയുയര്‍ത്തിയ പന്തലില്‍ നൂല്‍നൂറ്റ് ബാബറി മസ്ജിദ് തകര്‍ക്കുന്നതിനെതിരെ അവര്‍ സത്യഗ്രഹമിരുന്നു. എഴുപത് വയസ്സു പിന്നിട്ട നാരായണ്‍ ദേസായിയെയും ബാജി മുഹമ്മദിനെയും കുറുവടികള്‍ കൊണ്ട് നേരിടുകയായിരുന്നു മതവൈരം പൂണ്ട ബജ്റംഗദൾ പ്രവര്‍ത്തകര്‍. അന്നേറ്റ മര്‍ദ്ദനത്തിന്റെ ശാരീരികാവശതകളുമായാണ് ദേസായി തിരിച്ചുവന്നത്.
തുടര്‍ന്നുള്ള നാളുകളില്‍ ഗാന്ധിയുടെ രാമനും സംഘപരിവാര്‍ രാമനും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനുള്ള ശ്രമമായിരുന്നു.
ദേസായിയുമായുള്ള നിരന്തര സംഭാഷണങ്ങളിലൂടെ വേറൊരു ഗാന്ധി ചിത്രം രൂപപ്പെടാന്‍ തുടങ്ങിയിരുന്നു. ദൈര്‍ഘ്യമേറിയ ഈ സംഭാഷണത്തില്‍ നിന്ന് ഒരു ശകലം ഇവിടെ കുറിക്കുന്നത് അനുചിതമാകില്ലെന്ന് തോന്നുന്നു. ഗാന്ധിയുടെ ഹിന്ദുവും സംഘപരിവാറിന്റെ ഹിന്ദുത്വവും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്? എന്ന ചോദ്യത്തിന് ദേസായിയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘വലിയ വ്യത്യാസങ്ങളുണ്ട്. ചരിത്രം തന്നെ ഇതിന് വലിയ തെളിവുകള്‍ നല്‍കുന്നുണ്ട്. പലതരത്തിലുള്ള ഇന്റര്‍പ്രറ്റേഷന്‍സ് ഉണ്ട്. അതിലൊന്ന്, ഭാരതത്തിന്റെ സംസ്കാരം സമന്വയത്തിന്റേതാണ് എന്നതാണ്. ആരെങ്കിലും ഇവിടെ വന്നാല്‍ അവരുടെ സംസ്കാരം സ്വാംശീകരിക്കാനും അവരെ തങ്ങളിലേക്ക് ചേര്‍ത്തുനിര്‍ത്താനും ഭാരതത്തിന് സാധിച്ചിരുന്നു. ഇവിടെ ‘അള്ളോപനിഷത്ത്' രചിക്കപ്പെട്ടിരുന്നു എന്നത് മനസ്സിലാക്കേണ്ടതുണ്ട്. അതായത്, ഇസ്ലാമിനെയും സ്വാംശീകരിക്കാന്‍ ശ്രമം ഉണ്ടായിട്ടുണ്ട്. ബുദ്ധന് ഈശ്വരനില്‍ വിശ്വസിച്ചിരുന്നില്ല. അദ്ദേഹവും ഇവിടെ വന്നു. ഈശ്വരനില്‍ വിശ്വസിക്കാത്ത ബുദ്ധനെ നാം മറ്റൊരു ഈശ്വരനാക്കിക്കൊണ്ടാണ് സ്വാംശീകരിച്ചത്.
ഒരുതരത്തില്‍ ഒരു സര്‍വ സമാവേശ സംസ്കൃതി ഇവിടെ നിലനിന്നിരുന്നു എന്നത് വസ്തുതയാണ്. ഈ രാജ്യത്തിന്റെ സാമൂഹ്യജീവിതത്തെ പുഷ്ടിപ്പെടുത്തി, ആയിരക്കണക്കിന് വര്‍ഷങ്ങളായി നിലനിന്നിരുന്ന സര്‍വസമാവേശത്തിേന്റതായ ഒരു പ്രവാഹം ഇവിടെ നിന്നിരുന്നു എന്നുള്ളതിന്റെ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. ഇതിന് നേര്‍വിപരീതമായ നിലപാടാണ് സംഘപരിവാറിന്റേത് എന്നത് വ്യകതമാണ്. ഇവിടെ പ്രാചീനകാലം തൊട്ട് നിലനിന്നിരുന്നവരും ഇതിനെ പുണ്യഭൂമിയായി കരുതുന്നവരും മാത്രമേ ഹിന്ദു ആയിരിക്കുകയുള്ളൂ എന്നായിരുന്നു സവര്‍ക്കറുടെ വ്യാഖ്യാനം. സമന്വയമെന്ന വളരെ സുപ്രധാനമായൊരു ഗുണത്തെ അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല.
ഗാന്ധി താന്‍ സനാതന ഹിന്ദുവാണെന്ന് പറഞ്ഞ അതേ നിമിഷംതന്നെ താന്‍ മുസല്‍മാനാണ്, ക്രിസ്ത്യാനിയാണ് എന്നും പറഞ്ഞിട്ടുണ്ട്. എല്ലാ മതങ്ങളെയും അതോടൊപ്പം ചേര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരു നല്ല ഹിന്ദു എന്നതിനര്‍ത്ഥം ഒരു നല്ല മുസല്മാന്, ഒരു നല്ല ക്രിസ്ത്യാനിയോ ആണ് എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്. ഗാന്ധിജി സനാതന്‍ ഹിന്ദുവാണ് താന്‍ എന്ന് പറഞ്ഞതിനെ നാം നമ്മുടേതായ രീതിയില്‍ വ്യാഖ്യാനിക്കുകയാണ്. നിത്യനൂതനമായത് എന്നര്‍ത്ഥത്തില്‍ സനാതനം എന്ന വാക്കാണ് ഗാന്ധി ഉപയോഗിച്ചിരുന്നത്. ഗാന്ധി ഉറച്ച ഹിന്ദുമത വിശ്വാസിയായിരുന്നു എന്നതില്‍ ഒരു സംശയവുമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഹിന്ദുത്വം ഇസ്ലാം വിരോധിയോ ക്രിസ്ത്യന്‍ വിരോധിയോ ആയിരുന്നില്ല. അദ്ദേഹം ഖുര്‍ആന്‍, ബൈബിള്‍ എന്നിവ വളരെ ആഴത്തില്‍ പഠിക്കുകയും ഇവയെല്ലാം അടിസ്ഥാനപരമായി ഒന്നുതന്നെയാണെന്ന് പറയുകയുമുണ്ടായി.
ആചാരാനുഷ്ഠാനങ്ങളിലും നിയമങ്ങളിലും ചില വ്യത്യാസങ്ങള്‍ ഉണ്ടെന്നല്ലാതെ അടിസ്ഥാന സ്വഭാവത്തില്‍ വലിയ മാറ്റങ്ങളൊന്നും കാണാന്‍ സാധിക്കില്ല. സമഭാവനയോടെ സര്‍വ്വമതങ്ങളെയും കാണാനും സ്വാംശീകരിക്കുവാനുമുള്ള പ്രയത്നങ്ങളായിരുന്നു ഗാന്ധി ചെയ്തത്. വിനോബ ഇക്കാര്യത്തില്‍ വളരെയധികം മുന്നോട്ടുപോയിട്ടുണ്ട്. ഖുര്‍ആന്‍ തന്റേതായ പരിഭാഷ്യം രചിക്കാന്‍ അദ്ദേഹം തയ്യാറായി. ബംഗ്ലാദേശില്‍ ഇതിനെതിരായി ചില മുറുമുറുപ്പുയരുകയുണ്ടായി. വിനോബയുടെ ‘ഖുര്‍ആന്‍ സാരം' (The essense of Quran) എന്ന ഗ്രന്ഥം നിരോധിക്കണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ ബംഗ്ലാദേശ് പ്രസിഡണ്ട് അയൂബ്ഖാന് മൗലവിമാരുടെ ഒരു കമ്മിറ്റിയെ നിയോഗിച്ച് ‘കാഫിര്‍ തയ്യാറാക്കിയ ഈ ഗ്രന്ഥത്തെ വിലയിരുത്തി അഭിപ്രായം അറിയിക്കാന്‍' ആവശ്യപ്പെടുകയുണ്ടായി. മൗലവിമാര്‍ പറഞ്ഞത്, ഏതൊരു മുസല്‍മാനും തയ്യാറാക്കുന്നതിനേക്കാള്‍ ഭംഗിയായിട്ടാണ് വിനോബ ഇക്കാര്യം നിര്‍വ്വഹിച്ചിരിക്കുന്നതെന്നാണ്! മനുഷ്യരെ വേര്‍തിരിച്ചുനിര്‍ത്തുന്ന സംഘപരിവാറിന്റെ ഹിന്ദുത്വവും സര്‍വ്വസമാവേശിയായ ഗാന്ധിയുടെ ഹിന്ദുത്വവും തമ്മില്‍ അജഗജാന്തരം വ്യത്യാസമുണ്ട്''.
നിത്യവികാസശീലമുള്ള ഗാന്ധിയന്‍ ‘പ്രത്യയശാസ്ത്രം'
തുടര്‍ന്നങ്ങോട്ടുള്ള ഗാന്ധി വായനകളില്‍ നിന്ന്, ഭരണവ്യവസ്ഥയെ കേന്ദ്രസ്ഥാനമായി കരുതാത്ത, കൂടുതല്‍ വികേന്ദ്രീകൃതവും ‘സ്വയം ഭരണാത്മകവുമായ' ഒരു അധികാര വ്യവസ്ഥ സ്വപ്നം കണ്ടിരുന്ന, എല്ലാ അധികാര ചിഹ്നങ്ങളെയും നിരന്തരമായി നിരസിച്ച, വ്യവസ്ഥിതിയോട് നിരന്തരം കലഹിച്ചുകൊണ്ടിരുന്ന മറ്റൊരു ഗാന്ധിചിത്രം മനസ്സില്‍ പതിയാന്‍ തുടങ്ങിയിരുന്നു. അപ്പോഴും ഇപ്പോഴും ഗാന്ധിയുടെ മതചിന്ത അസ്പഷ്ടമോ അപൂര്‍ണമോ ആണെന്ന ധാരണയാണ് എനിക്ക്. മതത്തെ മാറ്റിനിര്‍ത്തിയാല്‍ പിന്നെ ഗാന്ധിയുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ എനിക്ക് സാധിച്ചിട്ടുമില്ല.
സാമൂഹ്യ മാറ്റങ്ങളെ വിശ്ലേഷണം ചെയ്യാനോ വിലയിരുത്താനോ ഉള്ള ഒരു ശാസ്ത്രീയ മാനദണ്ഡം വികസിപ്പിക്കുവാന്‍ ഗാന്ധിക്ക് സാധിച്ചിട്ടില്ല എന്നത് ഓരോ ഘട്ടത്തിലും ‘ഗാന്ധിസ'ത്തിന്റെ പോരായ്മയായി അനുഭവപ്പെട്ടിരുന്നു. എന്നാലതേ സമയം ഇരുപതാം നൂറ്റാണ്ടിന്റെ - ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും തുടര്‍ന്നുകൊണ്ടിരിക്കുന്ന- സാമൂഹ്യ സമസ്യകള്‍ക്കുള്ള പല ഉത്തരങ്ങളും ഗാന്ധി ചിന്തകളില്‍ നിന്ന് കണ്ടെടുക്കാം എന്നത് ‘സത്യാന്വേഷണ'മെന്ന, നിത്യവികാസശീലമുള്ള, ഗാന്ധിയന്‍ ‘പ്രത്യയശാസ്ത്ര'ത്തിന്റെ മാത്രം പ്രത്യേകതയായി കാണാം.
കോണ്‍ഗ്രസ് ഭരണഘടന തയ്യാറാക്കുന്ന അവസരത്തില്‍ ഗാന്ധി അതില്‍ attaining independence through thruthful non-violent means എന്ന് എഴുതിച്ചേര്‍ക്കുകയുണ്ടായി. എന്നാല്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അത് അംഗീകരിക്കുകയുണ്ടായില്ല. പകരം peaceful and legitimate means എന്ന് മാറ്റിയെഴുതുകയാണുണ്ടായത്. ‘സത്യനിഷ്ഠമായ അഹിംസാമാര്‍ഗം’ എന്നത് സംബന്ധിച്ച ഗാന്ധിയുടെ പരികല്പന മനസിലാക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. അഹിംസയുടെയും സത്യഗ്രഹത്തിന്റെയും സാമൂഹ്യപ്രയോഗത്തെ സംബന്ധിച്ച ഗാന്ധിയുടെ ബോധ്യങ്ങള്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന പലര്‍ക്കും ഉണ്ടായിരുന്നില്ല എന്നതായിരുന്നു വാസ്തവം. അധികാരം കയ്യിലെത്തുന്നതുവരെ മാത്രമേ അവര്‍ക്ക് ഗാന്ധിയെ ആവശ്യമുണ്ടായിരുന്നുള്ളൂ. പില്ക്കാലത്ത് തങ്ങള്‍ക്ക് കൈവന്ന അധികാരം നിലനിര്‍ത്താനുള്ള ഉപാധിയായും അവര്‍ ഗാന്ധിയെ ഉപയോഗിച്ചുപോന്നു.
നാരായണ്‍ ദേസായി രചിച്ച മൂവായിരത്തിലധികം പേജുകളുള്ള, നാല് വാല്യം വരുന്ന, ഗുജറാത്തി ഭാഷയിലെ ആദ്യത്തെ ഗാന്ധി ജീവചരിത്രം ‘മാരു ജീവന് ഏജ് മാരി വാണി' (എന്റെ ജീവിതം തന്നെ എന്റെ സന്ദേശം) മലയാളത്തില്‍ പരിഭാഷപ്പെടുത്താന്‍ അവസരം കൈവന്നതിലൂടെയാണ് ഗാന്ധി എന്ന ‘മനുഷ്യനെ' കൂടുതല്‍ വ്യകതതയോടെ മനസ്സിലാക്കാന്‍ സാധിച്ചത്.
ഗാന്ധി ജീവചരിത്രത്തിലൂടെ നാരായണ്‍ ദേസായി ചിത്രീകരിച്ച ഗാന്ധി, ആസക്തികള്‍ക്കും അനാസക്തികള്‍ക്കും ഇടയില്‍ സംഘര്‍ഷമനുഭവിക്കുന്ന, സത്യാന്വേഷണങ്ങള്‍ക്കിടയില്‍ കാലിടറി വീഴുകയും ഉയിര്ത്തെഴുന്നേല്ക്കാന് നിരന്തരം ശ്രമിക്കുകയും ഉറച്ച കാല്‍വെപ്പുകളോടെ മുന്നോട്ടുനടക്കുകയും ചെയ്യുന്ന ഒരാളിയിരുന്നു. തന്റെ പരിമിതികള്‍, ദൗര്‍ബല്യങ്ങള്‍ ലോകത്തോട് വിളിച്ചുപറയാന്‍ ഒട്ടും മടിക്കാത്ത ഒരു വ്യക്തി, തനിക്ക് ശരിയെന്ന് തോന്നുന്നത് ഉറക്കെ വിളിച്ചുപറയാന്‍ ഒട്ടും സങ്കോചമനുഭവിക്കാത്ത ഒരു മനുഷ്യനെയായിരുന്നു ദേസായി തന്റെ ഗ്രന്ഥത്തിലൂടെ അവതരിപ്പിച്ചത്.
ഇതോടൊപ്പം, ആധുനികതയോടൊപ്പം കടന്നുവന്ന വികസന സമ്പ്രദായങ്ങളുടെ ഇരകള്‍ ലോകമൊട്ടാകെയും ശബ്ദമുയര്‍ത്തിക്കൊണ്ടിരുന്ന ഒരു കാലത്ത് ഗാന്ധിയെക്കുറിച്ചുള്ള പഠനങ്ങള്‍ ആധുനികതയോടുള്ള ഗാന്ധിയുടെ വിസമ്മതങ്ങളുടെ പൊരുള്‍ കൂടുതല്‍ വ്യക്തമാക്കിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. കേന്ദ്രീകൃത അധികാര സ്വരൂപങ്ങളും വന്‍ ഉല്പാദന സംവിധാനങ്ങളും അനിവാര്യമായ രീതിയില്‍ മനുഷ്യ- പ്രകൃതി വിരുദ്ധങ്ങളായി മാറുമെന്ന ഗാന്ധിയന്‍ നിരീക്ഷണം വളരെ കൃത്യമായിരുന്നു. ഇവയൊന്നും ശാസ്ത്രീയ പഠനങ്ങളുടെയോ തെളിവുകളുടെയോ അടിസ്ഥാനത്തിലായിരുന്നില്ല ഗാന്ധി അവതരിപ്പിച്ചത്. മറിച്ച് അഹിംസ, സത്യാന്വേഷണം തുടങ്ങിയ ധാര്‍മ്മിക മൂല്യങ്ങളുടെ അടിത്തറയില്‍ നിന്നായിരുന്നു ഗാന്ധി തന്റെ ബോധ്യങ്ങള്‍ വികസിപ്പിച്ചെടുത്തത്.

ഗാന്ധിക്ക് മനസ്സിലാക്കാന്‍ കഴിയാതെ പോയത്...
അനുഭവതലങ്ങളെയും ധാര്‍മിക മൂല്യങ്ങളെയും അടിസ്ഥാനപ്പെടുത്തി തയ്യാറാക്കപ്പെടുന്ന ബോധ്യങ്ങളും ഉള്‍ക്കാഴ്ചകളും സ്വാഭാവികമായും എത്തിപ്പെടുന്ന പരിമിതികളുണ്ട്. ഗാന്ധിക്കും ഈ പരിമിതി ബാധകമായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലത്തുതന്നെ ഉയര്‍ന്നുവന്ന ദളിത് മിലിട്ടന്‍സിയെ അതിന്റെ സത്തയില്‍ മനസ്സിലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല എന്നത്. സനാതന ഹിന്ദുത്വത്തെ സംബന്ധിച്ച ഗാന്ധിയുടെ പരികല്പനകള് എന്തുതന്നെയായാലും അന്നും ഇന്നും എന്നും ഇന്ത്യയിലെ ദളിത് വിഭാഗത്തെ സംബന്ധിച്ച് അത് വരേണ്യതയുടെ ആധിപത്യ സ്വഭാവം ഉറപ്പിച്ച് നിര്‍ത്തുന്ന ഒന്നായിരുന്നു. ഇത് മനസ്സിലാക്കാന്‍ ഗാന്ധിക്ക് കഴിഞ്ഞിരുന്നില്ല. സവര്‍ണ്ണ മേധാവിത്വത്തിന്റെ എല്ലാ പ്രിവിലേജുകളും അനുഭവിച്ച് വളര്‍ന്നുവന്ന ഒരു സമൂഹത്തോട് ദളിതരോടുള്ള അവരുടെ പ്രവൃത്തികളില്‍ പ്രായശ്ചിത്തം ചെയ്യാനാണ് ഗാന്ധി ആവശ്യപ്പെട്ടത്. അതേസമയം നിയമപരവും ഭരണഘടനാപരവുമായ മാര്‍ഗ്ഗങ്ങളിലൂടെ ദളിത് ജീവിതാവസ്ഥകളെ മാറ്റിയെടുക്കാനായിരുന്നു അംബേദ്കര്‍ ശ്രമിച്ചത്. ഇത് മനസ്സിലാക്കാന്‍ ഗാന്ധിക്ക് സാധിക്കാതിരുന്നത് സാമൂഹ്യാവസ്ഥകളെ വിലയിരുത്താനുള്ള പ്രത്യയശാസ്ത്ര മാനദണ്ഡങ്ങളുടെ അഭാവം തന്നെയാണെന്ന് പറയേണ്ടതുണ്ട്.
അപരനോടുള്ള കരുണയും കരുതലും അവരുടെ രക്ഷാകര്‍തൃത്വം സ്വയം ഏറ്റെടുക്കുന്നതിലേക്കും പലപ്പോഴും അവരുടെ സ്വകര്‍തൃത്വം നിഷേധിക്കുന്നതിലേക്കും ഗാന്ധിയെ കൊണ്ടുചെന്നെത്തിക്കുന്നതും അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കടന്നുപോകുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കും. ദേശീയ പ്രക്ഷോഭങ്ങളിലെ ആദിവാസി വിഭാഗങ്ങളുടെ പങ്ക് കൂടുതല്‍ മനസ്സിലാക്കാനോ അവയെ അംഗീകരിക്കാനോ ഗാന്ധിക്കും സഹപ്രവര്‍ത്തകര്‍ക്കും സാധിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ആദിവാസികളുടെ പങ്കിനെ സംബന്ധിച്ചുള്ള പഠനങ്ങളിലൂടെ എനിക്ക് ബോദ്ധ്യപ്പെട്ട കാര്യമാണ്. ഇന്ത്യയിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ മറ്റേതൊരു രാഷ്ട്രീയ പ്രസ്ഥാനങ്ങളെക്കാളും കൂടുതല്‍ ശക്തമായി ഇടപെടാനുള്ള അവസരം ഗാന്ധിയന്‍ പ്രവര്‍ത്തകര്‍ക്ക് കൈവന്നിരുന്നുവെങ്കിലും ‘ദുര്‍ബലരും അശരണരുമായ' ആദിവാസികളോടുള്ള കരുണയില്‍ നിന്ന് വളര്‍ന്നുവന്ന സന്നദ്ധപ്രവര്‍ത്തനങ്ങളായി മാറുകയായിരുന്നു അവയെല്ലാം. മോത്തിലാല്‍ തേജാവതിന്റെ നേതൃത്വത്തില്‍ ഭീല്‍ ആദിവാസികള്‍ നടത്തിയിരുന്ന പ്രക്ഷോഭം തള്ളിപ്പറയാനും ഒരുഘട്ടത്തില്‍ ഗാന്ധി തുനിയുന്നത് കാണാന്‍ സാധിക്കും (Danders of Mass Movement, M.K.Gandhi, Young India, 1922, February 10).
ഗാന്ധി എന്ന വ്യക്തിയുടെ ഏറ്റവും സവിശേഷ ഗുണമെന്നത് സ്വന്തം തെറ്റ്ബോദ്ധ്യമാകുന്ന മുറയ്ക്ക് അത് തുറന്നുപറയാനും തിരുത്താനും തയ്യാറാകുന്നു എന്നതാണ്. ഇത് ‘സത്യാന്വേഷണ'മെന്ന, ഒരുവേള അദ്ദേഹത്തിന് മാത്രം പ്രാപ്യമായ, ‘പ്രത്യയശാസ്ത്ര'ത്തിന്റെ സ്വയംവികാസശീലത്തില്‍ നിന്ന് ഉറവെടുത്തതാകാം. അതുകൊണ്ടുതന്നെയാണ് ഗാന്ധിയെ ദൂരെനിന്ന് വീക്ഷിക്കുന്നവര്‍ക്ക് അദ്ദേഹം വൈരുദ്ധ്യങ്ങളുടെ ഒരു കൂടാരമായി അനുഭവപ്പെടുന്നതും. ഗാന്ധി ആവര്‍ത്തിച്ചു പറയുന്ന ഒരു കാര്യമുണ്ട്; ‘യുക്തികൊണ്ട് മനസിലാക്കാന്‍ സാധിക്കുന്നത്രയും യുക്തിയെ കൂട്ടുപിടിച്ചുകൊണ്ട് മുന്നേറണം. യുക്തി അവസാനിക്കുന്നിടത്ത് വിശ്വാസം മുറുകെ പിടിക്കുക എന്നതാണ് എന്റെ രീതി’.
ബുദ്ധിക്കും ഹൃദയത്തിനും ഇടയിലെ ഈ ഗാന്ധിയെ കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക് എന്നും അപ്രാപ്യമായ ഒന്നുതന്നെയായിരിക്കും ഗാന്ധിയും ഗാന്ധിചിന്തയും.
P Sudhakaran
6 Dec 2020, 09:38 PM
സഹദേവൻ സാറിന്റെ ലേഖനം ഹൃദസ്പർശി സത്യാന്വേഷണ പരീക്ഷണങ്ങൾ വായിച്ചതാണ് വർഷസങ്ങൾക്കു മുൻപേ ഈ. യ്യാടുതകാല തു. മറ്റൊരുപുസ്തകം വായിച്ചു . ബോലുവാര് മുഹമ്മദ് കുഞ്ഞി എഴുതിയ ഫ്രം മോനുടു മഹാത്മാ കുട്ടികൾ ക്കായി എഴുതിയ പുസ്തകമാണ് ഇന്ത്യൻലെറ്റേഴ്സ് ഓഫ് ആക്കാദമി 2010 അവാർഡ് കിട്ടിയ പുസ്തകം ഗാന്ധി യെ കുറിച്ച് എത്രയെത്ര പുസ്തകങ്ങൾ
ജയൻ നീലേശ്വരം
3 Oct 2020, 07:53 AM
ഹൃദയ സ്പർശി
കെ. സഹദേവന്
Mar 18, 2021
17 Minutes Listening
കെ. സഹദേവന്
Feb 01, 2021
7 Minutes Read
കെ. സഹദേവന്
Jan 13, 2021
7 Minutes Read
കെ. സഹദേവന്
Jan 06, 2021
4 Minutes Read
കെ. സഹദേവന്
Dec 12, 2020
9 Minutes Read
കെ. സഹദേവന്
Dec 08, 2020
10 Minutes Read
കെ. സഹദേവന്
Nov 13, 2020
5 minute read
Anoop
30 Jan 2021, 05:46 PM
A very truthful analysis of Gandhi.