പുതിയകാലത്തിന്റെ രാഷ്ട്രീയ അജണ്ടകൾ

കാലാവസ്ഥാ വ്യതിയാനം തൊട്ട് വൈറസ് വ്യാപനം വരെയുള്ള നിരവധി പ്രതിസന്ധികൾക്കുള്ള കാരണങ്ങളിൽ പ്രധാനം ഭൂമിയിന്മേലുള്ള മനുഷ്യന്റെ ഇടപെടലാണ്. വന്യജീവജാലങ്ങൾ എണ്ണത്തിൽ വൻതോതിൽ കുറയുകയും മനുഷ്യനും മനുഷ്യൻ ഉപഭോഗത്തിനായി വളർത്തുന്ന ജീവിവർഗങ്ങളും എണ്ണത്തിൽ വൻതോതിൽ വർധിക്കുകയും ചെയ്തത് രോഗകാരികളായ വൈറസുകൾ വലിയ തോതിൽ വ്യാപിക്കാനിടയായി. ഇരപിടിയൻ ജീവിവർഗം എന്ന നിലയിലുള്ള മനുഷ്യന്റെ സവിശേഷതകൾ വൈറസുകൾക്ക് വളരാനുള്ള അന്തരീക്ഷമൊരുക്കിയതെങ്ങനെയെന്ന് വിശദീകരിക്കുകയാണ് ലേഖകൻ. ഒപ്പം നിലനിൽക്കുന്ന സാമ്പത്തിക-വികസന മാതൃകകളുടെ കൂടി ഫലമാണ് ഈ പ്രതിസന്ധിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു

"കോവിഡാനന്തര കേരളം' തൊട്ട് "പോസ്റ്റ് കോവിഡ് വേൾഡ്' വരെ പലതട്ടിലുള്ള സംവാദങ്ങൾ ഇന്ന് ലോകത്ത് നടന്നുകൊണ്ടിരിക്കുന്നു. ജനങ്ങളുടെ സഞ്ചാരങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്ന ഈ കാലത്തുപോലും വിവിധങ്ങളായ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലിരുന്നുകൊണ്ട് വെബിനാറുകളും സംവാദങ്ങളും അരങ്ങുതകർക്കുകയാണ്. വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾ തൊട്ട് പ്രദേശിക സർക്കാരുകൾ വരെ കോവിഡിന് ശേഷമുള്ള തങ്ങളുടെ ജീവിതവ്യാപാരങ്ങൾ എങ്ങിനെയായിരിക്കും എന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നു എന്നതിൽ നിന്നുതന്നെ എല്ലാ തട്ടിലുമുള്ള ജനങ്ങളും അടിസ്ഥാന തലത്തിലുള്ള ഒരു മാറ്റത്തെ മൂൻകൂട്ടി കാണുന്നു എന്നാണ് മനസ്സിലാകുന്നത്. ആഗ്രഹിച്ചാലും ഇല്ലെങ്കിലും അനിവാര്യമായ രീതിയിൽ നമ്മിലേക്ക് കടന്നുവരാൻ പോകുന്ന കർശനമായ മാറ്റങ്ങളെ സ്വീകരിക്കാനോ നേരിടാനോ ജനങ്ങളും സ്ഥാപനങ്ങളും ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു എന്നതിന്റെ സൂചനകൾ കൂടിയാണിത്. എന്നാലതേസമയം ഈ ചർച്ചകളുടെ സംവാദഭൂമിക തന്നെ പ്രശ്‌നവൽക്കരിക്കപ്പെടേണ്ടതാണെന്ന് തോന്നുന്നു.

"പോസ്റ്റ് കോവിഡ്' അല്ലെങ്കിൽ "കോവിഡാനന്തരം' എന്ന സങ്കല്പത്തിലൂടെ ഊന്നി ഉറപ്പാക്കുന്ന ഒരു ആശയമെന്നത്, ലോകത്തിന് മുന്നിൽ ഇപ്പോൾ ഉയർന്നുവന്ന ഈ പ്രതിസന്ധി മുൻകൂട്ടി കാണാൻ കഴിയാതെ പോയതും താൽക്കാലികവുമാണെന്നതുമാണ്. ചെറിയ ചില സാങ്കേതിക പരിഹാരങ്ങളിലൂടെ മറികടക്കാൻ സാധിക്കുന്ന ഒന്നുമാത്രമാണിത് എന്ന ആശ്വാസത്തെ അത് പ്രദാനം ചെയ്യുന്നുണ്ടെന്നർത്ഥം. കോവിഡാനന്തര ലോകത്തെ സംബന്ധിച്ച സംവാദങ്ങൾ ആരംഭിക്കും മുമ്പ് ഈ സംവാദഭൂമിക തന്നെ ചർച്ചാ വിഷയമാകേണ്ടത് അനിവാര്യമാകുന്നതവിടെയാണ്. നിലവിൽ നാം അനുഭവിക്കുന്ന പ്രതിസന്ധി പ്രവചനാതീതമായിരുന്നുവോ? കോവിഡ് കാലം അവസാനിക്കുമോ? മനുഷ്യവംശത്തിന് മുന്നിൽ ആദ്യമായി അവതരിക്കുന്ന ഒരു പ്രതിസന്ധിയാണോ ഇത്? നിലവിലുള്ള വ്യവസ്ഥയ്ക്കകത്ത് നിന്നുകൊണ്ട്, സാമൂഹ്യ, സാംസ്‌കാരിക, സാമ്പത്തിക ബന്ധങ്ങളിലൂടെ- ഈ പ്രതിസന്ധികളെ മറികടക്കാൻ സാധിക്കുമോ? "പീസ് മീൽ' പരിഹാരങ്ങൾ ലോകത്തെ എവിടെ കൊണ്ടുചെന്നെത്തിക്കും? തുടങ്ങിയ നിരവധി ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടു മാത്രമേ "കോവിഡാനന്തര ലോകത്തെ' സംബന്ധിച്ചുള്ള ചർച്ചകളിലേക്ക് കടക്കാൻ സാധിക്കുകയുള്ളൂ.

ശാസ്ത്രം ഒരു ജീവവസ്തുവായി പോലും പരിഗണിച്ചിട്ടില്ലാത്ത വൈറസുകൾ മനുഷ്യനും മുന്നെ ഭൂമിയിൽ ഉടലെടുത്ത ഒന്നാണ്. കൃത്യമായ ഉത്ഭവചരിത്രം മനസ്സിലാക്കാൻ മാത്രമുള്ള ഫോസിൽ തെളിവുകൾ ഉത്പാദിപ്പിക്കാത്ത ഒന്നാണവ. അനന്തകോടി നക്ഷത്രജാലങ്ങൾക്ക് തുല്യമായത്രയും വൈറസുകൾ ഭൂമിയിലുണ്ട് എന്നതും അവയിൽ ചിലവ മനുഷ്യനും മൃഗങ്ങൾക്കും മാരകമായ രീതിയിൽ പ്രഹരങ്ങൾ ഏൽപ്പിക്കാറുണ്ടെന്നുള്ളതും വസ്തുതയാണ്. ഇതര ജീവജാലങ്ങളുടെ ശരീരത്തിൽ കടന്ന് ചെന്ന് മാത്രമേ വംശവർദ്ധനവ് നടത്താൻ വൈറസുകൾക്ക് സാധ്യമാകൂ എന്നതുകൊണ്ടുതന്നെ മുൻനിശ്ചയ പ്രകാരമുള്ള പരിണാമ രീതികളല്ല വൈറസുകളുടെ വഴി എന്ന് മനസ്സിലാക്കേണ്ടതുണ്ട്. സാഹചര്യങ്ങൾക്കനുസരിച്ച് "പുതിയ സൂത്രങ്ങൾ ശീലിക്കാനുള്ള ജനിതക വ്യതിയാനങ്ങളുടെ സമൃദ്ധമായ വഴികൾ വൈറസുകളുടെ മുന്നിൽ നിലനിൽക്കുന്നുണ്ടെന്ന്' (Ledenberg, 1989) മൈക്രോ ബയോളജിസ്റ്റുകൾ വിശദീകരിക്കുന്നുണ്ട്.

ഫോട്ടോ: മുഹമ്മദ് ഹനാൻ

മനുഷ്യരെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന രോഗകാരികളായ വൈറസുകളുടെ സാന്നിദ്ധ്യം ആദ്യമായി കണ്ടെത്തിയ 1880 കൾ തൊട്ടിങ്ങോട്ട് മനുഷ്യനും വൈറസുകളും തമ്മിലുള്ള യുദ്ധം ആർക്കും ജയപരാജയങ്ങളില്ലാതെ മുന്നോട്ടുപോകുന്നുവെന്നുവെന്നാണ് വൈറോളജി സംബന്ധിച്ച ചരിത്രത്തിൽ നിന്ന് മനസ്സിലാകുന്നത്. വൈറസുകളെ ഇല്ലാതാക്കാൻ മനുഷ്യനോ മനുഷ്യനെ ഇല്ലാതാക്കാൻ വൈറസുകൾക്കോ സാധിച്ചിട്ടില്ലെന്ന് ചുരുക്കം.

പ്രപഞ്ചാതിർത്തികളെ (Planetary Boundaries) അതിലംഘിക്കാനും അതുവഴി തന്റെ തന്നെ വംശഹത്യയ്ക്ക് വഴിമരുന്നിടാനും മനുഷ്യൻ ആരംഭിച്ചതിന് മനുഷ്യൻ തന്നെ ആർജ്ജിച്ചെടുത്ത ചില ശേഷികൾ കാരണമായിട്ടുണ്ടെന്ന് അംഗീകരിച്ചേ മതിയാകൂ.

നാളിതുവരെയുള്ള ഭൗമചരിത്രത്തിൽ എണ്ണിയാലൊടുങ്ങാത്ത പ്രകൃതി ദുരന്തങ്ങളും ജീവജാതി നാശങ്ങളും മഹാമാരികളും ഉണ്ടായിട്ടുണ്ട്. മനുഷ്യവംശം ഉടലെടുക്കും മുമ്പുതന്നെ ഇവയൊക്കെയും ഭൗമഘടനയിലും ജീവജാതികളുടെ പരിണാമാവസ്ഥകളിലും നിർണ്ണായകമായ സ്വാധീനം ചെലുത്തിയിട്ടുമുണ്ട്. പുതിയതരം ജീവജാതികളുടെ പിറവിക്കും മറ്റ് പലതിന്റെയും നാശത്തിനും ഇവ കാരണമായി. അപ്പോഴൊക്കെയും അടിസ്ഥാന ജൈവനിയമങ്ങളെ അതിലംഘിക്കാൻ മനുഷ്യനോ മറ്റേതെങ്കിലും ജീവജാതികൾക്കോ സാധിച്ചിട്ടില്ല. ഏതൊരു ദശാസന്ധിയിൽ വെച്ചാണ് കളിനിയമങ്ങൾ ലംഘിക്കപ്പെട്ടത് എന്ന് പരിശോധിക്കുമ്പോൾ മാത്രമേ മനുഷ്യവംശം ഇന്നെത്തി നിൽക്കുന്ന പ്രതിസന്ധികളെ മനസ്സിലാക്കാനും അവയ്ക്കുള്ള പരിഹാര നടപടികൾ സ്വീകരിക്കാനും സാധിക്കുകയുള്ളൂ.

പ്രപഞ്ചാതിർത്തികളെ (Planetary Boundaries) അതിലംഘിക്കാനും അതുവഴി തന്റെ തന്നെ വംശഹത്യയ്ക്ക് വഴിമരുന്നിടാനും മനുഷ്യൻ ആരംഭിച്ചതിന് മനുഷ്യൻ തന്നെ ആർജ്ജിച്ചെടുത്ത ചില ശേഷികൾ കാരണമായിട്ടുണ്ടെന്ന് അംഗീകരിച്ചേ മതിയാകൂ. ഭൂമിയിലെ മറ്റൊരു ജീവജാതിക്കും സാധ്യമാകാത്ത വിധത്തിലുള്ള ആധിപത്യം മനുഷ്യൻ സാധിച്ചെടുത്തപ്പോൾ അത് തന്റെയും മറ്റ് ജീവജാലങ്ങളുടെയും സംരക്ഷണത്തിനായല്ല മറിച്ച് അവയുടെ നിലനിൽപിനെത്തന്നെ അപകടത്തിലേക്ക് നയിക്കുന്നവിധത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുകയാണുണ്ടായത്. ഇതിന് അവനെ നിർബന്ധിതമാക്കുന്ന ഒരു സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥയെ കൂടുതൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാനുള്ള അവസരമായി വേണം പുതിയ പ്രതിസന്ധിയെ കാണാൻ.

മനുഷ്യ ഇടപെടലുകളിലെ വൈറസ് വഴികൾ

വർത്തമാന കാലത്ത് ഉടലെടുത്ത വൈറസ് പ്രതിസന്ധിയെ കൂടി നിലവിലുള്ള സാമ്പത്തിക വികസന പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. പുതിയതരം വൈറസുകളുടെ വളർച്ച, മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കുള്ള അവയുടെ കടന്നുകയറ്റത്തിന്റെ കാരണങ്ങൾ, ആഗോളതലത്തിൽ വ്യാപനം എന്നിവയ്ക്ക് അടിസ്ഥാനമായ കാരണങ്ങൾ കണ്ടെത്തുമ്പോൾ മാത്രമേ അവയ്ക്കുള്ള പരിഹാരങ്ങൾ സാധ്യമാകുകയുള്ളൂ. കാലാവസ്ഥാ വ്യതിയാനം തൊട്ട് വൈറസ് വ്യാപനം വരെയുള്ള നിരവധി പ്രതിസന്ധികൾക്കുള്ള കാരണങ്ങളിൽ ഒരൊറ്റ ഘടകത്തെ വേർതിരിച്ചെടുക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അത് മനുഷ്യന്റെ ഭൂമിയിന്മേലുള്ള അമിത ഇടപെടൽ മാത്രമാണ്. കുറച്ചുകൂടി കണിശമായി പറയുകയാണെങ്കിൽ വ്യാവസായിക മുതലാളിത്തം ജൈവമണ്ഡലത്തിന്മേൽ ഏൽപ്പിച്ച ഭാരം വർത്തമാനകാലത്തെ നിരവധി പ്രതിസന്ധികൾക്കുള്ള കാരണങ്ങളായി കണ്ടെത്താൻ കഴിയും. വൈറസുകളുടെ വ്യാപനവുമായി ബന്ധപ്പെട്ട് ഇതെങ്ങിനെ പ്രവർത്തിക്കുന്നുവെന്നറിയാൻ ശാസ്ത്ര നിഗമനങ്ങളിലൂടെ ഒരൽപം കടന്നുപോകേണ്ടതുണ്ട്.

കാലാവസ്ഥാ വ്യതിയാനം തൊട്ട് വൈറസ് വ്യാപനം വരെയുള്ള നിരവധി പ്രതിസന്ധികൾക്കുള്ള കാരണങ്ങളിൽ ഒരൊറ്റ ഘടകത്തെ വേർതിരിച്ചെടുക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അത് മനുഷ്യന്റെ ഭൂമിയിന്മേലുള്ള അമിത ഇടപെടൽ മാത്രമാണ്.

ഭൂമിയിലെ ജൈവീകമായ എല്ലാ വസ്തുക്കളുടെയും ആപേക്ഷിക പിണ്ഡം (relative mass) വൈറസ് ഉൾപ്പെടെ- അവയുടെ കാർബൺ പിണ്ഡത്തിന്റെ അടിസ്ഥാനത്തിൽ കണക്കെടുക്കുവാൻ സാധിക്കും. ജൈവമണ്ഡലത്തിന്റെ ഘടനയെയും അതിന്റെ ചലനാത്മകതയെയും മനസ്സിലാക്കുന്നതിന് ഇത് അനിവാര്യമാണ് താനും. ഭൗമ വ്യവസ്ഥയിലെ വിവിധ വർഗ്ഗങ്ങളുടെ ജൈവപിണ്ഡത്തിന്റെ പാരിമാണികമായ താരതമ്യം പ്രയാസകരമാണെങ്കിൽ പോലും അവയുടെ സങ്കലനം 550 ജിഗാടൺ കാർബൺ (gigatons of Carbon Gt C) ആണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ജീവമണ്ഡലത്തിലെ വിവിധങ്ങളായ ജീവജാതികൾ ഭൗമോപരിതലങ്ങളിലും സമുദ്രാന്തർ ഭാഗങ്ങളിലും ഭൗമാന്തർ ഭാഗങ്ങളിലുമായാണ് പ്രധാനമായും വിന്യസിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും സമൃദ്ധമായി ജൈവപിണ്ഡമുള്ളവ സസ്യജാലങ്ങളാണ് (450 Gt C). അതോടൊപ്പം തന്നെ ബാക്ടീരിയ (70 Gt C), ആർക്കീ (Archaea 7Gt C), ഫംഗസുകൾ (12 Gt C), ജന്തുക്കൾ (2 Gt C) എന്നിങ്ങനെയും കണക്കാക്കപ്പെട്ടിട്ടുണ്ട്. മേൽപ്പറഞ്ഞ ജീവജാതികളിൽ ജന്തുക്കളുടെ കണക്ക് വേർതിരിച്ച് പരിശോധിക്കുമ്പോൾ മനസ്സിലാക്കാൻ കഴിയുന്ന വസ്തുത വന്യസസ്തനി (Wild Mammals, 0.007 Gt C)കളേക്കാളും ആറ് മടങ്ങ് കൂടുതലാണ് മനുഷ്യന്റെ(0.06 Gt C) ജൈവപിണ്ഡം എന്നാണ്.

അതേസമയം തന്നെ മനുഷ്യൻ തന്റെ ഉപഭോഗത്തിനായി വളർത്തിയെടുത്ത മൃഗങ്ങളുടെ ജൈവപിണ്ഡം മനുഷ്യന്റേതിനേക്കാൾ ഏതാണ്ട് ഇരുപത് മടങ്ങ് കൂടുതലാണ് എന്നും കാണാം. സസ്തനി(mammals) വർഗ്ഗത്തിന്റെ ജൈവപിണ്ഡത്തിൽ സംഭവിച്ച മാറ്റങ്ങൾ മാത്രം കണക്കിലെടുത്താൽ മനുഷ്യനെന്ന സസ്തനി ഭൂമിയിലെ മൊത്തം ജൈവപിണ്ഡ വ്യവസ്ഥയിൽ ഇടപെട്ടത് എങ്ങിനെയെന്ന് തിരിച്ചറിയാൻ സാധിക്കും. മഹാജീവജാതി നാശങ്ങൾക്ക് മുമ്പുണ്ടായിരുന്ന സസ്തനികളുടെ ജൈവപിണ്ഡത്തിൽ (0.02 Gt C, Barnosky) പിന്നീട് ഏഴ് മടങ്ങിലധികം കുറവുണ്ടായതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. കരയിലെയും കടലിലെയും മൊത്തം വന്യസസ്തനികളുടെ ജൈവപിണ്ഡത്തിൽ കുറവ് സംഭവിക്കുന്നുവെങ്കിലും ഭൂമുഖത്തെ മൊത്തം സസ്തനികളുടെ എണ്ണത്തിൽ നാല് മടങ്ങ് വർധനവ് സംഭവിച്ചതായി കാണാം. ഈ ഉയർച്ച സംഭവിച്ചത് മനുഷ്യവർഗ്ഗത്തിന്റെയും കന്നുകാലികളുടെയും എണ്ണത്തിൽ ഉണ്ടായ വർദ്ധനവ് മൂലമാണെന്നത് ശ്രദ്ധേയമാണ്(Proceedings of National Academy of Science, Vol.115, June, 2018). ഈയൊരു വർദ്ധനവ് പ്രധാനമായും സംഭവിച്ചത് കഴിഞ്ഞ രണ്ട് നൂറ്റാണ്ട് കാലയളവിലാണ് എന്നതുകൂടി നാം മനസ്സിലാക്കേണ്ടതുണ്ട്.

ഭൂമിയിലെ ജൈവപിണ്ഡ വിതരണത്തിൽ സംഭവിച്ച ഗുരുതരമായ വ്യതിയാനം വൈറസ് വ്യാപനം പോലുള്ള പ്രതിസന്ധിയെ കൂടുതൽ ഗൗരവതരമാക്കുന്നതെങ്ങിനെയെന്ന് കൂടി പരിശോധിക്കുമ്പോൾ മാത്രമേ നാം എത്തി നിൽക്കുന്ന വിഷമവൃത്തത്തെക്കുറിച്ച് ശരിയായ ബോദ്ധ്യമുണ്ടാകൂ.
ഇരപിടിയൻ ജീവിവർഗ്ഗം (predatory species) എന്ന നിലയിലുള്ള മനുഷ്യന്റെ സ്വഭാവ സവിശേഷത വൈറസുകൾ അടക്കമുള്ള രോഗാണുക്കൾക്ക് വളരാനുള്ള അന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയുണ്ടായി. വന്യജീവജാലങ്ങളുടെ എണ്ണത്തിൽ വൻതോതിൽ കുറവ് സംഭവിക്കുകയും മനുഷ്യന്റെയും അവന്റെ ഉപഭോഗത്തിനായി പരിപാലിച്ചുപോന്ന വളർത്തുമൃഗങ്ങളുടെയും എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവുണ്ടാകുകയും ചെയ്തതോടെ രോഗകാരികളായ വൈറസുകളുടെ വാഹകരായി ഇരുജീവിവർഗ്ഗങ്ങളും മാറുകയുണ്ടായി. കാരണം ആതിഥേയ ജീവിവർഗ്ഗ (host species)ത്തിന്റെ എണ്ണത്തിൽ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് വൈറസുകൾ തങ്ങളുടെ നിലനിൽപ് ഭദ്രമാക്കുന്നതിനായി അനുകൂല സാഹചര്യങ്ങളിലേക്ക് മാറുന്നു. ലേഖനത്തിന്റെ തുടക്കത്തിൽ ലെഡൻബെർഗിന്റെ ഉദ്ധരണിയിൽ സൂചിപ്പിച്ചതുപോലെ "പുതിയ സൂത്രങ്ങൾ ശീലിക്കാനുള്ള ജനിതക വ്യതിയാനങ്ങളുടെ സമൃദ്ധമായ വഴികൾ വൈറസുകളുടെ മുന്നിൽ നിലനിൽക്കുന്നുണ്ടെന്ന്' നാം മനസ്സിലാക്കേണ്ടതുണ്ട്.

മറ്റ് വന്യജീവജാതികളിൽ നിന്ന് ഭിന്നമായി മനുഷ്യന്റെയും വളർത്തുമൃഗങ്ങളുടെയും മറ്റൊരു സ്വഭാവ സവിശേഷത കൂടി വൈറസ് വ്യാപനത്തിന് കാരണമായി മാറുന്നുണ്ട്. അത് ഇരുജീവികളുടെയും സാമൂഹിക ജീവന സ്വഭാവമാണ്. പരസ്പരം കൂടിക്കഴിയാനും വലിയതോതിൽ സഞ്ചാരങ്ങളിൽ ഏർപ്പെടാനും ഉള്ള സാധ്യതകൾ, ലോകത്തിന്റെ എല്ലാ കോണുകളിലേക്കും രോഗാണുക്കളെ എത്തിക്കുവാനുള്ള മനുഷ്യന്റെ കഴിവ് അപാരമാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. പ്രത്യേകിച്ചും അന്താരാഷ്ട്ര വ്യോമഗതാഗത സൗകര്യങ്ങൾ വർദ്ധിച്ചതോടൂകൂടി മനുഷ്യരുടെയും വളർത്തുമൃഗങ്ങളുടെയും സഞ്ചാരത്തിലെ വർദ്ധനവ് കഴിഞ്ഞ ഏഴ് പതിറ്റാണ്ട് കാലയളവിൽ ആയിരക്കണക്ക് മടങ്ങാണെന്ന് കണാൻ കഴിയും. 1950കളിൽ ആഗോള വ്യോമയാത്രക്കാരുടെ എണ്ണം 2ദശലക്ഷം ആയിരുന്നുവെങ്കിൽ 1990ൽ അത് 424 ദശലക്ഷമായി ഉയർന്നു. 2019ൽ അത് 4.54 ബില്യൺ ആയി വർധിക്കുകയും ചെയ്തു (E. Mazarenu, Stattsia.com, 2020). മനുഷ്യ ഇടപെടൽ ഭൂമിയിലെ ആവാസവ്യവസ്ഥകളിലെ വൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്യുകയും ഒരൊറ്റ ആവാസ മണ്ഡലമായി മാറ്റുകയും ചെയ്തു എന്ന് പറയാവുന്നതാണ്. ലോകത്ത് ഇപ്പോഴും നിരവധി കാലാവസ്ഥാ മേഖലകളും ഭൗമമേഖലകളും ഉള്ളപ്പോൾ തന്നെയും സസ്യജന്തുജാലങ്ങളുടെ ഒരിടത്തുനിന്നും മറ്റൊരിടങ്ങളിലേക്കുള്ള സഞ്ചാരം മനുഷ്യ ഇടപെടൽ കാരണം വർദ്ധിച്ചിരിക്കുന്നുവെന്ന് കാണാൻ സാധിക്കും.

നിലവിലുള്ള ഉത്പാദന-ഉപഭോഗ ക്രമം അതേപടി തുടരണമെങ്കിൽ, മനുഷ്യന്റെ പാരിസ്ഥിതിക പാദമുദ്ര ഇതേരീതിയിൽ പതിയണമെങ്കിൽ ഇത്തരത്തിൽ എട്ട് ഭൂമിയെങ്കിലും ആവശ്യമുണ്ടെന്നത് അതിശയോക്തി നിറഞ്ഞ ഒരു കെട്ടുകഥയല്ല.

ഒരു ജീവജാതി എന്ന നിലയിൽ മനുഷ്യൻ ജൈവപ്രപഞ്ചത്തിന് മേൽ സൃഷ്ടിച്ച ആഘാതങ്ങൾ നിരവധിയാണ്. എന്തുചെയ്യണമെന്നറിയാതെ കുന്നുകൂടി കിടക്കുന്ന ആണവമാലിന്യങ്ങൾ തൊട്ട് കാലാവസ്ഥാ പ്രതിസന്ധി വരെയുള്ളവ മനുഷ്യൻ സൃഷ്ടിച്ച എല്ലാ നിർമ്മിതികളെയും അർത്ഥശൂന്യമാക്കുന്നുണ്ട്. അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ സമീപ ഭാവിയിൽ തന്നെ ലോകത്ത് കോടിക്കണക്കായ ജനങ്ങളെ നിരാലംബരാക്കാൻ പോകുന്നവയാണെന്ന മുന്നറിയിപ്പുകൾ വന്നുതുടങ്ങിയിരിക്കുന്നു. വെള്ളപ്പൊക്കത്തിന്റെയും വരൾച്ചയുടെയും മഞ്ഞുരുകലിന്റെയും ഉഷ്ണതാപത്തിന്റെയും കൊടുംശൈത്യത്തിന്റെയും കൊടുങ്കാറ്റുകളുടെയും രൂപത്തിൽ അത് മനുഷ്യ ജീവിതത്തിന് മേൽ ദുരിതങ്ങളായി പെയ്തിറങ്ങും. അരനൂറ്റാണ്ട് മുമ്പെങ്കിലും പല തരത്തിലുള്ള മുന്നറിയിപ്പുകൾ ശാസ്ത്രലോകം നൽകിയിരുന്നുവെങ്കിലും അവയൊന്നും അംഗീകരിക്കാൻ സാധിക്കാത്തവിധം നമ്മുടെ സാമൂഹിക ജീവിതവും അതിനെ മുന്നോട്ടുനയിക്കുന്ന സമ്പദ് വ്യവസ്ഥയും വളർന്നുകഴിഞ്ഞിരുന്നു. മേൽപ്പറഞ്ഞ പ്രതിസന്ധികൾക്കൊന്നിനും പ്രാദേശികമായ പരിഹാരം സാധ്യമല്ലാത്തവിധം "ആന്ദ്രപോസീൻ യുഗം' ജൈവമണ്ഡലത്തിന് മേൽ സ്വാധീനം ശക്തമാക്കിയിരിക്കുന്നു.

നിരന്തരവും ക്രമാതീതവുമായ വളർച്ച ആവശ്യപ്പെടുന്ന ഫിനാൻഷ്യൽ കാപിറ്റലിസത്തിന്റെ തിരികല്ലിലാണ് ലോകം ഇന്ന് കറങ്ങിക്കൊണ്ടിരിക്കുന്നത്. അത്തരമൊരു വളർച്ചയെ തൃപ്തിപ്പെടുത്താനാവശ്യമായ വിഭവങ്ങൾ ഭൂമിയിലുണ്ടോ എന്നത് ഇന്നൊരു ചോദ്യം മാത്രമായി അവശേഷിക്കുന്നില്ല. അവയ്ക്കുള്ള ഉത്തരവും ശാസ്ത്രം കണ്ടെത്തിക്കഴിഞ്ഞു. നിലവിലുള്ള ഉത്പാദന-ഉപഭോഗ ക്രമം അതേപടി തുടരണമെങ്കിൽ, മനുഷ്യന്റെ പാരിസ്ഥിതിക പാദമുദ്ര ഇതേരീതിയിൽ പതിയണമെങ്കിൽ ഇത്തരത്തിൽ എട്ട് ഭൂമിയെങ്കിലും ആവശ്യമുണ്ടെന്നത് അതിശയോക്തി നിറഞ്ഞ ഒരു കെട്ടുകഥയല്ല.
എന്നാൽ ഈയൊരു ശാസ്ത്ര വസ്തുതകളെ അംഗീകരിച്ചുകൊണ്ട് മാനവരാശിയെ പൊതുവിൽ ബാധിച്ചുകൊണ്ടിരിക്കുന്ന ഈ പ്രതിസന്ധികളിൽ നിന്ന് കരകയറാനുള്ള അന്വേഷണങ്ങളല്ല അധികാര കേന്ദ്രങ്ങളിൽ ഇരിക്കുന്നവരും സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്നവരും നടത്തിക്കൊണ്ടിരിക്കുന്നത്. കോവിഡ് 19 ഇന്നുവരെ കാണാത്ത രീതിയിൽ ലോകത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളെ അട്ടിമറിച്ചുകൊണ്ടിരിക്കുമ്പോഴും കൂടുതൽ കേന്ദ്രീകൃതവും നിയന്ത്രണ സാധ്യവുമായ അധികാര സ്വരൂപങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളിൽ വ്യാപൃതരാണവർ.

ഡിജിറ്റൽ ഒളിഗാർക്കുകൾ

ഇന്റർനെറ്റ് വിപ്ലവം വ്യാപകമാകാൻ തുടങ്ങിയ തൊണ്ണൂറുകളുടെ മധ്യത്തിൽ ജനാധിപത്യവാദികൾ തുറന്നതും നിയന്ത്രണരഹിതവുമായ ഒരു ലോകത്തെക്കുറിച്ച് സ്വപ്നം കണ്ടു. സൈബർ ഇടങ്ങളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമെന്ന നിലയിൽ അമേരിക്കൻ കവിയും ആക്ടിവിസ്റ്റുമായ പെറി ബാർലോ എഴുതി: "Governments of the Industrial World, you weary giants of flesh and steel, ....declare the global social space we are building to be naturally independent of the tyrannies you seek to impose on us' (A Declaration of the Independence of Cyberspace, John Perry Barlow, February 8, 1996).

പെറി ബാർലോ

സ്വതന്ത്ര സോഫ്റ്റ് വെയറുകൾക്കും ഓപ്പൺ ആക്സസ് സൈബർ ഇടങ്ങൾക്കും വേണ്ടിയുള്ള അന്വേഷണങ്ങൾ പരിമിതമായ തോതിൽ ഒരു ഭാഗത്ത് നടക്കുമ്പോൾ തന്നെ ഡിജിറ്റൽ ഏകീകരണങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ ആഗോളതലത്തിൽ സജീവമായി നടന്നുകൊണ്ടിരിക്കുന്നു. പോസ്റ്റ് കോവിഡ് കാലത്തെ സംബന്ധിച്ച ചർച്ചകളിൽ ആഗോള സമ്പദ്വ്യവസ്ഥയെയും ഭരണക്രമങ്ങളെയും നിയന്ത്രിക്കുന്നവർ നടത്തുന്ന ചർച്ചകളിലൂടെ കടന്നുപോയാൽ ഇക്കാര്യം വ്യക്തമാകും.
"അദൃശ്യമായ ഒരു ലോകത്തിനായി ആഗോള സ്ഥാപനങ്ങളെ പുനഃസംഘാടനം ചെയ്യേണ്ടുന്നതിന്റെ ആവശ്യകത'യെക്കുറിച്ചാണ് (R.Modhera, Digital Bretton woods, Project Syndicate) അവർ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആഗോള ഭരണസംവിധാനങ്ങളുടെ നെടുംതൂണുകളായി നിലകൊണ്ട ബ്രെട്ടൺവുഡ് സ്ഥാപനങ്ങളെ - ലോകബാങ്ക്, ഐം.എം.എഫ് തുടങ്ങിയവ- പുനർ നിർമ്മിക്കാനുള്ള ഒരുക്കങ്ങളിലാണവർ. സോഫ്റ്റ് വെയർ സ്റ്റാക്കുകൾ, ഡാറ്റാ ശേഖരണ ശേഷികൾ, ഡിജിറ്റൽ ബിസിനസ് മോഡലുകൾ എന്നിവ ഉൾച്ചേർത്തുകൊണ്ടുള്ള ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറുകളുടെ ഏകോപനത്തെക്കുറിച്ചാണവർ ചിന്തിക്കുന്നത്. കേന്ദ്രീകരണത്തിന്റെ അഭാവമാണ് ഒരു കാലത്ത് ഇന്റർനെറ്റിനെ നിർവ്വചിച്ചിരുന്നതെങ്കിൽ ഇന്നത് ഡാറ്റാ സാന്ദ്രീകരണവും കമ്പ്യൂട്ടേഷണൽ ശേഷിയുമായി പരിവർത്തിക്കപ്പെട്ടിരിക്കുന്നു. പ്ലാറ്റ്ഫോം ഇക്കണോമി, നിർമ്മിത ബുദ്ധി (Artificial Intelligence AI), സർവ്വേലിയൻസ്, ക്വാണ്ടം കമ്പ്യൂട്ടിംഗ് എന്നിവയെല്ലാം വലിയ തോതിലുള്ള ഡാറ്റകളോടൊപ്പം അങ്ങേയറ്റം കേന്ദ്രീകൃതമായ ഒരു അധികാര സ്വരൂപത്തെയും ആവശ്യപ്പെടുന്നുണ്ട്. ഓപ്പൺ നെറ്റ് വർക്കുകളെ സംബന്ധിച്ച ആദ്യകാല ഇന്റർനെറ്റ് വിപുലീകരണ ചിന്തകളെ അപ്രസക്തമാക്കിക്കൊണ്ട് കൂടുതൽ കേന്ദ്രീകൃതവും സങ്കീർണ്ണവുമായ ഒരു വ്യവസ്ഥയാണ് അത് മുന്നോട്ടുവെക്കുന്നത്. ലോകത്ത് ഇന്ന് നിലനിൽക്കുന്ന ഏതെങ്കിലും ഒരു ഭരണകൂട വ്യവസ്ഥയ്ക്കുമപ്പുറം ഡിജിറ്റൽ ഒളിഗാർക്കുകളാൽ നിയന്ത്രിക്കപ്പെടുന്ന "ഡിജിറ്റൽ ബ്രെട്ടൺവുഡ്ഡു'കളുടെ രൂപീകരണത്തിനായുള്ള തയ്യാറെടുപ്പുകൾ മറുഭാഗത്ത് ശക്തമായി നടക്കുന്നു.

ലോകത്ത് ഇന്ന് നിലനിൽക്കുന്ന ഏതെങ്കിലും ഒരു ഭരണകൂട വ്യവസ്ഥയ്ക്കുമപ്പുറം ഡിജിറ്റൽ ഒളിഗാർക്കുകളാൽ നിയന്ത്രിക്കപ്പെടുന്ന "ഡിജിറ്റൽ ബ്രെട്ടൺവുഡ്ഡു'കളുടെ രൂപീകരണത്തിനായുള്ള തയ്യാറെടുപ്പുകൾ മറുഭാഗത്ത് ശക്തമായി നടക്കുന്നു.

ധനകാര്യ സേവനങ്ങൾ, പൊതുജനാരോഗ്യം, ഗതാഗതം, കൃഷി, വിദ്യാഭ്യാസം, മാധ്യമങ്ങൾ തുടങ്ങി സമസ്ത സാമ്പത്തിക പ്രവർത്തനങ്ങളും പുതുതായി വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന് മേൽ കെട്ടിപ്പൊക്കിയതായിരിക്കും. നിർമ്മിത ബുദ്ധിയെയും കമ്പ്യൂട്ടേഷണൽ ശേഷിയെയും നിയന്ത്രിക്കാൻ സാധിക്കുന്നവരിലേക്ക് കൂടുതൽ അധികാരം നിക്ഷിപ്തമാകുന്ന അവസ്ഥ ഇതുവഴി സംജാതമാകുന്നു.
വ്യാസായിക യുഗം മുന്നോട്ടുവെച്ച സാമ്പ്രദായിക സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന രീതിശാസ്ത്രങ്ങളെ അത് കയ്യൊഴിയുകയും ഉത്പാദനം, വ്യാപാരം, ഉപഭോഗം എന്നിവയ്ക്ക് പകരമായി ഉത്പാദനം, ശേഖരണം, വിവര സംരക്ഷണം എന്നിവ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ സമ്പദ് വ്യവസ്ഥയെ കയ്യേൽക്കുകയും ചെയ്യും. ഉത്പാദനത്തിനും നവീകരണത്തിനും മുൻതൂക്കം നൽകിക്കൊണ്ട് "വിജയിച്ചവന് എല്ലാം കയ്യടക്കാൻ' കഴിയുന്നത്രയും വിപുലമായ കേന്ദ്രീകരണത്തെ സാധ്യമാക്കുകയും ചെയ്യുന്നു. ഉത്പാദനത്തിലും (Production) വിനിമയത്തിലും (exchange) മൂല്യത്തിന്റെ ഉറവിടം കണ്ടെത്തുന്ന സാമാന്യ സാമ്പത്തിക മാതൃകകളെ അത് അപ്രസക്തമാക്കുകയും ബൗദ്ധിക സ്വത്തവകാശത്തെ മൂല്യസ്രോതസ്സായി പരിഗണിക്കുകയും ചെയ്യും. ഇപ്പോൾത്തന്നെ ലോകത്തിലെ ഏറ്റവും മൂല്യവത്തായ ആസ്തി ബൗദ്ധിക സ്വത്തവകാശമാണ്. S&P 500 (Standard & poor's) കമ്പനികളുടെ മൊത്തം ആസ്തിയുടെ 84%ത്തോളം വരുമത്.

മാനംമുട്ടെ വളർന്നുനിൽക്കുന്ന ഈ അസന്തുലിതത്വത്തെ കൂടുതൽ ഉയരങ്ങളിലേക്കെത്തിക്കാനും ഡാറ്റ പങ്കിടൽ, പ്ലാറ്റ്ഫോം ഭരണം, ബൗദ്ധിക സ്വത്തവകാശം എന്നിവ സംബന്ധിച്ച് ഡിജിറ്റൽ ഒളിഗാർക്കുകൾക്ക് അനുകൂലമായ അന്താരാഷ്ട്ര നിയമ നിർമ്മാണങ്ങൾ നടത്തുവാനുമുള്ള നീക്കങ്ങൾ ഒരു ഭാഗത്ത് ശക്തമായി നടന്നുകൊണ്ടിരിക്കുന്നു. പകർച്ചവ്യാധി പോലുള്ള അസാധാരണ സന്ദർഭങ്ങളിൽ പോലും അതിനനുസൃതമായ നിയമ നിർമ്മാണങ്ങൾ നടത്താൻ ദേശീയ ഗവൺമെന്റുകളെ അവർ നിർബ്ബന്ധിക്കുന്നതും ഗവൺമെന്റുകൾ അത് അക്ഷരംപ്രതി അനുസരിക്കുന്നതും കാണാൻ കഴിയും.

ദേശീയ ഗവൺമെന്റുകളുടെ അധികാരപരിധി എന്തെന്ന് നിശ്ചയമില്ലാത്ത നിരവധി മേഖലകൾ ഡിജിറ്റൽ യുഗം മുന്നോട്ടുവെക്കുന്നുണ്ട്. (ഉദാഹരണത്തിന്, മരണപ്പെട്ട വ്യക്തികളുടെ പലതരം ഡിജിറ്റൽ അക്കൗണ്ട് വിവരങ്ങൾ ആരു കൈകാര്യം ചെയ്യണം എന്നത് സംബന്ധിച്ച്) അത്തരം ഡൊമെയ്നുകളിലേക്ക് ഡിജിറ്റൽ ഒളിഗാർക്കുകൾ തങ്ങളുടെ പ്രവേശനം എളുപ്പം സാധ്യമാക്കുന്നു. അതോടൊപ്പം തന്നെ ദേശീയ സർക്കാരുകളിൽ നിക്ഷിപ്തമായതും നാളിതുവരെ ചോദ്യം ചെയ്യപ്പെടാത്തതുമായ മേഖലകളിലേക്കും കോർപ്പറേറ്റ് ലോകം തങ്ങളുടെ സ്വാധീനം ശക്തമാക്കുന്നുണ്ട്.

പ്ലാറ്റ്ഫോം ഇക്കണോമി, നിർമ്മിത ബുദ്ധി, ഇന്റർനെറ്റ് ഓഫ് തിംഗ്സ് എന്നിവകളാൽ നയിക്കപ്പെടുന്ന സാമൂഹ്യ-സാമ്പത്തിക ക്രയവിക്രയങ്ങളിൽ സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള ജനങ്ങൾ അപ്രസക്തമാകുകയും മധ്യവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ടവർ ആൽഗൊരിതങ്ങളിൽ ഉൾച്ചേർന്നിരിക്കുന്ന അസമത്വങ്ങളാൽ കൂടുതൽ താഴേത്തട്ടിലേക്ക് നയിക്കപ്പെടുകയും ചെയ്യും. ആൽഗൊരിത പക്ഷപാത (Algorithm bias)മെന്നത് നിലനിൽക്കുന്ന സാമൂഹ്യ അസമത്വത്തെ ആഴത്തിലുള്ളതാക്കി മാറ്റുന്നു. സെർച്ച് എൻജിനുകളിലോ സോഷ്യൽ മീഡിയകളിലോ ആയി അത് പരിമിതപ്പെടുന്നില്ലെന്ന് മാത്രമല്ല എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്കും അത് പടർന്നുകയറുന്നു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ സ്വകാര്യതാ ലംഘനങ്ങൾ വർഗ്ഗ-ലിംഗ-വംശ വൈജാത്യങ്ങളെ ഊട്ടിയുറപ്പിക്കുന്നതായി മാറുന്നു (MIT Technology review, Jackie Snow, January 2018).

മാറി വരുന്ന ഭൗമരാഷ്ട്രീയം

കോവിഡ് പാൻഡമിക് ആഗോള ഭൗമരാഷ്ട്രീയത്തെ കൂടുതൽ സങ്കീർണ്ണമായ അവസ്ഥകളിലേക്ക് എത്തിച്ചുകഴിഞ്ഞിരിക്കുന്നുവെന്ന് പറയാവുന്നതാണ്. ഒരുവേള സഹസ്രാബ്ദത്തിന്റെ ആരംഭനാളുകളിൽ വിഭാവനം ചെയ്തിരിക്കുന്ന വിധത്തിലുള്ള ഭൗമരാഷ്ട്രീയ വിഭജനങ്ങളെപ്പോലും അപ്രസക്തമാക്കുന്നവിധത്തിലുള്ള പുതിയതരം പ്രതിസന്ധികളും വെല്ലുവിളികളും ആഗോളതലത്തിൽ രൂപപ്പെട്ടുവരുന്നതായി കാണാം. "അമേരിക്കയെ ഒരിക്കൽ കൂടി മഹത്തരമാക്കുക' എന്ന ട്രംപ് മുദ്രാവാക്യവും, "നിയന്ത്രണം തിരിച്ചുപിടിക്കുക' എന്ന ബ്രിട്ടീഷ് സ്വപ്നവും, "ശക്തമായ ദേശീയത' എന്ന ജാപ്പാനീസ് പ്രീമിയർ ഷിൻസോ ആബേയുടെ താൽപര്യവും "അന്തർദ്ദേശീയ പദവി പുനർനിർമ്മിക്കാനുള്ള' പുടിന്റെ ആഗ്രവും "ചൈനീസ് ദേശീയതയെ ഊർജ്ജസ്വലമാക്കാനുള്ള' ഷീ ജിൻപിന്നിന്റെ ശ്രമങ്ങളും (Geopolitical Power Shistf, WEF Report) "അഞ്ച് ട്രില്യൺ ഇക്കണോമിയിലേക്ക് കുതിക്കാനുള്ള' മോദി വാഗ്ദാനവും ഒക്കെച്ചേർന്ന് ആഗോള ഭൗമരാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ കൂടുതൽ കലുഷമാക്കുന്നുണ്ട്.

മനുഷ്യവംശത്തിന് റിവേർസ് ഗിയറിൽ സഞ്ചരിക്കാൻ സാധ്യമല്ല എന്നത് യാഥാർത്ഥ്യമായിരിക്കുമ്പോൾ തന്നെ നാളിതുവരെ മനുഷ്യൻ കെട്ടിപ്പൊക്കിയ സാമ്പത്തിക മാതൃകകളുടെ മുന്നോട്ടുള്ള കുതിപ്പിന് തടയിടുന്ന തരത്തിൽ പ്രപഞ്ചാതിർത്തികൾ നിലനിൽക്കുന്നുണ്ടെന്നതും അത്രതന്നെ വാസ്തവമാണ്.

"ശക്തമായ ദേശീയത', "കരുത്തുറ്റ ദേശരാഷ്ട്രം' തുടങ്ങിയ നരേറ്റീവ്സുകൾ രാഷ്ട്രീയ ഭരണവ്യവസ്ഥകൾ മുന്നോട്ടുവെക്കുമ്പോൾ ദേശരാഷ്ട്രാതിരുകളെ മറികടക്കുന്ന ഡിജിറ്റൽ ഒളിഗാർക്കുകളും മാറിവരുന്ന ഭൗമരാഷ്ട്രീയത്തിൽ ഇടപെടുന്നതായി കാണാം. പ്ലാറ്റ്ഫോം ഇക്കണോമിയുടെ നിയന്ത്രണത്തിലൂടെ ജനാധിപത്യ സ്ഥാപനങ്ങളെ മറികടക്കുന്ന അധികാര സ്ഥാപനങ്ങളുടെ സൃഷ്ടി തങ്ങളുടെ ലക്ഷ്യമായി ഈ ഒളിഗാർക്കുകൾ പരിഗണിക്കുന്നു. ഡിജിറ്റൽ ബ്രൈറ്റൺവുഡുകളുടെ നിയന്ത്രണങ്ങളിലൂടെ അവ സാധിതമാക്കാമെന്ന് അവർ സ്വപ്നം കാണുന്നു. ഇവയൊക്കെ ചേർന്ന് ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ പുതിയൊരു തലത്തിലേക്ക് വികസിക്കുകയാണ്. സാമ്പത്തിക-രാഷ്ട്രീയ നിയന്ത്രണം നിലനിർത്താൻ ദേശരാഷ്ട്രങ്ങൾ നടത്തുന്ന ഇടപെടലുകൾ യഥാർത്ഥത്തിൽ ഡിജിറ്റൽ ഒളിഗാർക്കുകളുടെ താൽപര്യങ്ങളെ സംരക്ഷിക്കുന്നവയായി മാറുന്നുണ്ട്. ചൈനീസ് ടെക് ചാമ്പ്യന്മാരായ ബൈഡു, ടെൻസെന്റ്, ആലിബാബ എന്നിവരെ സംരക്ഷിക്കുന്നതിനായി ചൈനീസ് ഗവൺമെന്റ് ഒരു ഫയർവാൾ തന്നെ നിർമ്മിച്ചതായി കാണാം.

സാമ്പ്രദായിക സാമ്പത്തിക-വികസന മാതൃകകൾ കാലഹരണപ്പെടുകയും അവയെ നിലനിർത്തിപ്പോന്നിരുന്ന സ്ഥാപനങ്ങൾ അസാധുവാകുന്നതുമായ കാഴ്ചകളാണ് ലോകമെങ്ങും കാണപ്പെടുന്നത്. ഉത്പാദനം, ഉത്പാദന ഘടകങ്ങൾ, ഉത്പാദനബന്ധങ്ങൾ എന്നിവയെല്ലാം പുതിയ തരത്തിൽ നിർവ്വചിക്കപ്പെടുകയാണ്. അധ്വാനത്തെയും മൂല്യത്തെയും സംബന്ധിച്ച പരമ്പരാഗത ധാരണകൾ ഈ നൂറ്റാണ്ടിന്റെ പാതിയാകുമ്പോഴേക്കും പൂർണ്ണമായും പൊളിച്ചെഴുതപ്പെടും എന്നതുറപ്പാണ്. അതേസമയം ജനാധിപത്യ വ്യവസ്ഥിതിയുടെയും ആത്യന്തികമായി ജനങ്ങളുടെയും നിലനിൽപിനെ സംബന്ധിച്ച ഉത്കണ്ഠകൾ പ്രധാനമാണ്.

മനുഷ്യവംശത്തിന് റിവേർസ് ഗിയറിൽ സഞ്ചരിക്കാൻ സാധ്യമല്ല എന്നത് യാഥാർത്ഥ്യമായിരിക്കുമ്പോൾ തന്നെ നാളിതുവരെ മനുഷ്യൻ കെട്ടിപ്പൊക്കിയ സാമ്പത്തിക മാതൃകകളുടെ മുന്നോട്ടുള്ള കുതിപ്പിന് തടയിടുന്ന തരത്തിൽ പ്രപഞ്ചാതിർത്തികൾ നിലനിൽക്കുന്നുണ്ടെന്നതും അത്രതന്നെ വാസ്തവമാണ്. സാങ്കേതിക നവീകരണത്തിലൂടെ മാത്രം പരിഹരിക്കാവുന്നതല്ല ഈ പ്രതിസന്ധികൾ. വിഭവ പ്രതിസന്ധി തൊട്ട് ജീവജാതി നാശം വരെയുള്ള പ്രശ്നങ്ങൾക്ക് പ്രാദേശികതലത്തിൽ പരിഹാരങ്ങളുമില്ല. വളർന്നുവരുന്ന ഡിജിറ്റൽ സാങ്കേതികതകളിൽ നിന്ന് മാറി നിന്നുകൊണ്ടുള്ള മുന്നോട്ട് പോക്ക് സാധ്യമാകുന്നവിധം ലളിതമല്ല കാര്യങ്ങൾ. ജനാധിപത്യത്തെയും മനുഷ്യവംശത്തിന്റെ പൊതുഭാവിയെയും സംബന്ധിച്ച ഉത്കണ്ഠകൾ സൂക്ഷിക്കുന്ന ഏതൊരാളെയും അലട്ടുന്നവിധം സങ്കീർണ്ണമാണ് ഇവയെല്ലാം. വ്യാപാര മുതലാളിത്തത്തിൽ നിന്നും ധനമുതലാളിത്തത്തിലേക്കും അതിൽ നിന്ന് ഡിജിറ്റൽ കാപിറ്റലിസത്തിലേക്കും സ്വയം പരിഷ്‌കരരിച്ചുകൊണ്ടാണ് മുതലാളിത്തം അതിന്റെ നിലനിൽപ് ഭദ്രമാക്കിക്കൊണ്ടിരിക്കുന്നത്. ക്ഷേമ മുതലാളിത്തത്തിന്റെയും കോൺഷ്യസ് കാപിറ്റലിസത്തിന്റെയും വേഷങ്ങൾ കഴിഞ്ഞ മൂന്ന് നൂറ്റാണ്ട് കാലത്തിനിടയിൽ അത് എടുത്തണിഞ്ഞു. എന്നാൽ ബിസി അഞ്ചാം നൂറ്റാണ്ടിൽ ഗ്രീക്കിൽ പിറവികൊണ്ട് പ്രാചീന ജനാധിപത്യ മാതൃകകൾ തൊട്ട് ആധുനിക ജനാധിപത്യ മാതൃകകൾ വരെയുള്ള സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ജനാധിപത്യ പരീക്ഷണങ്ങൾ ജനാധിപത്യത്തിനും ഏകാധിപത്യത്തിനും ഇടയ്ക്കുള്ള സങ്കരയിനമായി മുന്നോട്ടുപോകാതെ നിൽക്കുകയാണ്. ലോകരാഷ്ട്രങ്ങളിൽ ഏതാണ്ട് പാതിയോളം ഇന്നും ജനാധിപത്യത്തെ ആശ്ലേഷിക്കാൻ വിസമ്മതിച്ചു നിൽക്കുന്നതും ജനാധിപത്യത്തിന്റെ മറവുകളിൽ തീവ്രവലതുപക്ഷ രാഷ്ട്രീയം ശക്തിപ്രാപിക്കുന്നതും പ്രതിസന്ധിയായി നിലനിൽക്കുന്നു. ജനാധിപത്യത്തെ സംബന്ധിച്ച കൂടുതൽ വിപുലവും തുറന്നതുമായ സംവാദങ്ങൾ ആവശ്യമായി വരുന്നുവെന്നതാണ് ഇവയൊക്കെയും സൂചിപ്പിക്കുന്നത്.

പ്ലാറ്റ്ഫോം കോ-ഓപ്പറേറ്റീവ്സ്

ഡിജിറ്റൽ ഏകോപനവും വെർച്വൽ കേന്ദ്രീകരണവും ഒരു ഭാഗത്ത് അതിശക്തമായി മുന്നോട്ടുപോകുമ്പോൾ ജനകീയ ബദലുകളെ സംബന്ധിച്ച അന്വേഷണങ്ങളും ഡിജിറ്റൽ ഒളിഗാർക്കുകൾക്കെതിരായ മുന്നേറ്റങ്ങളും അത്രയും തീഷ്ണതയോടെ നടക്കുന്നു എന്നത് ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ച പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നുണ്ട്. കഴുത്തറുപ്പൻ മത്സരവും "വിജയിച്ചവന് എല്ലാം കയ്യടക്കാൻ' സാധിക്കുന്നതും ജനങ്ങളെ കൂടുതൽ ആശ്രിതത്വത്തിലേക്ക് നയിക്കുന്നതുമായ "പ്ലാറ്റ്ഫോം ഇക്കണോമി'ക്കെതിരെ "പ്ലാറ്റ്ഫോം കോ-ഓപ്പറേറ്റീവുകൾ' എന്ന ആശയം വളരെ സജീവമായിത്തന്നെ ഇന്ന് പ്രയോഗത്തിൽ വന്നുകൊണ്ടിരിക്കുകയാണ്. ധാർമ്മിക ഉപജീവനം (ethical livelihood), നൈതിക വ്യാപാരം, സ്ഥായിത്വം സമത എന്നീ മൂല്യങ്ങൾ ഉൾച്ചേർത്തുകൊണ്ട് പ്ലാറ്റ്ഫോം കോ-ഓപ്പറേറ്റീവുകൾ ജനകീയ ബദലുകളായി വളർന്നുവരുന്നത് നമുക്ക് കാണാൻ കഴിയും. തൊഴിലാളികൾ, സംഘടനകൾ, ഡവലപ്പേർസ്, സാമൂഹ്യ സംരംഭങ്ങൾ എന്നിവ ഒത്തുചേർന്നുകൊണ്ട് ഡിജിറ്റൽ കോ-ഓപ്പറേറ്റീവുകൾ വഴി തങ്ങളുടെ നൈപുണികളും ഉത്പന്നങ്ങളും വിറ്റഴിക്കാനും പരസ്പരം കൈമാറാനും ഉള്ള ഇടപെടലുകൾ ലോകത്ത് ആരംഭിച്ചുകഴിഞ്ഞു.

കഴുത്തറുപ്പൻ മത്സരവും "വിജയിച്ചവന് എല്ലാം കയ്യടക്കാൻ' സാധിക്കുന്നതും ജനങ്ങളെ കൂടുതൽ ആശ്രിതത്വത്തിലേക്ക് നയിക്കുന്നതുമായ "പ്ലാറ്റ്ഫോം ഇക്കണോമി'ക്കെതിരെ "പ്ലാറ്റ്ഫോം കോ-ഓപ്പറേറ്റീവുകൾ' എന്ന ആശയം വളരെ സജീവമായിത്തന്നെ ഇന്ന് പ്രയോഗത്തിൽ വന്നുകൊണ്ടിരിക്കുകയാണ്.

തൊഴിൽ സമയങ്ങൾ, യാത്രാ സൗകര്യങ്ങൾ, ആരോഗ്യ സേവനങ്ങൾ, ഓൺലെൻ ചന്തകൾ, മീഡിയാ സർവ്വീസുകൾ, റിയൽ എസ്റ്റേറ്റ് ബിസിനസുകൾ തുടങ്ങി സമസ്ത മേഖലകളിലും ഡിജിറ്റൽ സഹകരണത്തിന്റെ പുതുവഴികൾ കണ്ടെത്താനുള്ള അന്വേഷണമാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രാദേശിക ഗവൺമെന്റുകൾ, ജനാധിപത്യവാദികൾ, തൊഴിലാളി സംഘടനകൾ, സ്ത്രീമുന്നേറ്റങ്ങൾ എന്നിവയ്ക്കൊക്കെ ഈ പുതു പ്രസ്ഥാനത്തിലേക്ക് വലിയ സംഭാവനകൾ അർപ്പിക്കാൻ കഴിയും. Fairmondo, Fairbnb, Loconomics, Midata, Green Taxi, Coopify, Gratipay, Fair Coop, Members Media, Times free, Resonate, seed.coop, Eva തുടങ്ങിയ നൂറുകണക്കിന് പ്ലാറ്റ്ഫോം കോ-ഓപ്പറേറ്റീവുകൾ ഇന്ന് സജീവമായി പ്രവർത്തിക്കുന്നുണ്ട്. പ്രശസ്ത എഴുത്തുകാരനായ ആനന്ദ് ഗിരിധർദാസ് തന്റെ വിഖ്യാത ഗ്രന്ഥമായ "Winners Take All: The Elite Charde of Changing the World'ൽ തൊഴിലാളികളുടെയും ഉപഭോക്താക്കളുടെയും മുൻകൈയ്യിൽ ഉയർന്നുവരുന്ന പ്ലാറ്റ്ഫോം കോ-ഓപ്പറേറ്റീവുകളെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.
തൊഴിൽ എന്ന സങ്കല്പത്തെത്തന്നെ അട്ടിമറിച്ചുകൊണ്ട് തൊഴിലാളികളുടെ അവകാശങ്ങളെയും നിലനിൽപ്പിനെയും ചോദ്യം ചെയ്തുകൊണ്ട് വളർന്നുവരുന്ന ആപ് അടിസ്ഥാന "ഗിഗ് ഇക്കണോമി' (ഹ്രസ്വകാല കരാറുകളുടെ അടിസ്ഥാനത്തിൽ ചുരുങ്ങിയ വേതനത്തിന് ജോലി ചെയ്യിപ്പിക്കുന്ന സംവിധാനം)ക്ക് പകരമായി തൊഴിലാളികളുടെ മുൻകൈയ്യിൽ രൂപീകരിച്ചിരിക്കുന്ന Up&Go പോലുള്ള പ്ലാറ്റ്ഫോമുകൾ വളർന്നുവരുന്ന ഡിജിറ്റൽ സഹകരണത്തിന്റെ മികച്ച ഉദാഹരണങ്ങളിലൊന്നാണ്. ഒരുവേള തൊഴിൽ സേനയിലെ 92ശതമാനവും അസംഘടിത മേഖലയിലുള്ള ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് ഇത്തരത്തിലുള്ള പ്ലാറ്റ്ഫോമുകളിലൂടെ പുതിയൊരു സംഘടനാ സംവിധാനം കെട്ടിപ്പടുക്കാനും സാധിക്കും. സാമൂഹ്യ പ്രസ്ഥാനങ്ങൾ, വ്യവസ്ഥാപിത സഹകരണ സംഘങ്ങൾ, പ്രാദേശിക സർക്കാരുകൾ, കമ്യൂണിറ്റികൾ, പരിസ്ഥിതി പ്രസ്ഥാനങ്ങൾ, കർഷക കൂട്ടായ്മകൾ, ക്യൂവർ ഗ്രൂപ്പുകൾ, രാഷ്ട്രീയ സംഘടനകൾ, പ്രാദേശിക ക്ലബ്ബുകൾ തുടങ്ങിയവയ്ക്കെല്ലാം പ്ലാറ്റ്ഫോം സഹകരണത്തിന്റെ പുതുവഴികൾ തേടാവുന്നതാണ്.

വിതരണ ശൃംഖലകളുടെ (supply chain) ക്രമാതീതമായ ദൈർഘ്യം സമൂഹം നേരിടാനിരിക്കുന്ന വലിയൊരു പ്രശ്നമായിരിക്കുമെന്ന് വൈറസ് വ്യാപനം ലോകത്തിന് കാട്ടിത്തന്നു. ഫോസിൽ ഇന്ധനകാലം അനുവദിക്കുന്ന ഈയൊരു സൗജന്യം പല കാരണങ്ങൾ കൊണ്ടും അതേപടി തുടരാൻ സാധ്യമല്ലെന്ന തിരിച്ചറിവിലേക്ക് പ്രാദേശിക സർക്കാരുകളും സമൂഹങ്ങളും ഉയരേണ്ടതുണ്ട്. "പോസ്റ്റ് കോവിഡ് കാല'ത്തെ അടിയന്തിര ഇടപെടലുകളിലൊന്ന് വിതരണ ശൃംഖലകളുടെ ദൈർഘ്യം കുറയ്ക്കുക എന്നതായിരിക്കണം. എന്നാൽ ഇതിന് വിപരീത ദിശകളിലേക്കാണ് രാഷ്ട്രീയ നേതൃത്വങ്ങൾ നീങ്ങുന്നതെന്ന് വ്യക്തമാണ്.

അന്താരാഷ്ട്ര തലത്തിൽ 70 രാജ്യങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ചൈനീസ് ഗവൺമെന്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന "ബെൽറ്റ് ആന്റ് റോഡ് ഇനീഷ്യേറ്റീവ്' (Belt & Road Initiative BRI) കര, കടൽ വഴികളിലൂടെ വ്യാപാര ബന്ധങ്ങൾ ശക്തമാക്കുന്നതിന് ഉദ്ദേശിച്ചുള്ള അതിബൃഹത്തായ പദ്ധതിയാണ് (Parag Khanna, The future of Asian: Commerce, Conflict and Culture in the 21 st Century, 2019). ഒരു ട്രില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി ആഗോളതലത്തിൽ പുതുതായി സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ-വിഭവ പ്രതിസന്ധികളെ ഒട്ടും പരിഗണിക്കാത്ത ഒന്നാണ്. ഏഷ്യ, യൂറോപ്പ്, ആസ്ട്രേലിയ വൻകരകളിലെ ഭൗമരാഷ്ട്രീയത്തെ പുനർനിർണ്ണയിക്കുന്ന, ചൈനീസ് മേധാവിത്വം ശക്തമാക്കാനുദ്ദേശിച്ചുകൊണ്ടുള്ള ഈ പദ്ധതി വിതരണ ശൃംഖലകളുടെ ദൈർഘ്യം വീണ്ടും വർദ്ധിപ്പിക്കുന്നതിന് മാത്രമേ സഹായിക്കുകയുള്ളൂ.

അതേസമയം ഫോസിൽ ഇന്ധനങ്ങളുടെ ലഭ്യതയിൽ സംഭവിക്കാനിരിക്കുന്ന കുറവ് വിതരണ ശൃംഖലകളുടെ ദൈർഘ്യം കുറയ്ക്കുന്നതിന് വികസ്വര, അവികസിത രാജ്യങ്ങളെ നിർബന്ധിതമാക്കുമെന്നതിൽ സംശയമില്ല.
അടിസ്ഥാന ഭക്ഷ്യവിഭവങ്ങളുടെ കാര്യത്തിൽ വിതരണ ശൃംഖലകളുടെ ദൈർഘ്യം കുറയ്ക്കുക എന്നത് വളരെ അത്യാവശ്യ സംഗതിയാണെന്ന് കോവിഡ് കാലം നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്. ഇത് ഒരു പരിധിവരെ സാധ്യമാക്കാൻ കഴിയുന്നത് പ്രാദേശിക സർക്കാരുകളും സഹകരണ സംഘങ്ങളും ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കുമ്പോഴാണ്. ഭൂമി അടക്കമുള്ള പ്രകൃതി വിഭവങ്ങളുടെ ഉടമസ്ഥാവകാശം സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള ജനങ്ങൾക്ക് കൂടി ലഭ്യമാകുന്നതിലൂടെ മാത്രമേ ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കാൻ സാധ്യമാകുകയുള്ളൂ.

ഡിജിറ്റൽ സാങ്കേതിക വിദ്യകൾ സാമൂഹിക ജീവിതത്തെ നിർണ്ണായകമായ തോതിൽ സ്വാധീനിക്കുവാൻ പോകുകയാണെന്നതിൽ തർക്കമൊന്നുമില്ല. ഇവയെ അവഗണിച്ചുകൊണ്ട് സമൂഹത്തിന് മുന്നോട്ടുപോക്ക് സാധ്യവുമല്ല. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ ജനാധിപത്യവൽക്കരണത്തിനായുള്ള ഇടപെടൽ ശക്തമാക്കുക എന്നതുമാത്രമാണ് സാമൂഹിക അസമത്വത്തിനെതിരായ പ്രവർത്തനങ്ങളിൽ പ്രധാനമായിട്ടുള്ളത്. തീർച്ചയായും പോസ്റ്റ് കോവിഡ് കാലം ഇത്തരം ഇടപെടലുകളുടേതു കൂടിയാകും.

പകർച്ചവ്യാധികളോടുള്ള ദേശീയ ഗവൺമെന്റുകളുടെ പ്രതികരണം പുതിയ ചില ആശങ്കകളും മുന്നോട്ടുവെക്കുന്നുണ്ട്. അതിലൊന്ന് കാലാവസ്ഥാ പ്രതിസന്ധികൾക്കെതിരായ ആഗോള കൂട്ടായ്മകളിലെ ദേശീയ ഗവൺമെന്റുകളുടെ പങ്കാളിത്തം സംബന്ധിച്ചാണ്. ദേശരാഷ്ട്രങ്ങളുടെ മുൻഗണനാ ക്രമങ്ങളിൽ നിന്ന് കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രവർത്തനങ്ങൾ താഴേക്ക് പോകാനുള്ള സാധ്യതകൾ നിലനിൽക്കുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ ( Extreme Weather Events) രൂക്ഷമാകുകയും ജലക്ഷാമം പോലുള്ള പ്രതിസന്ധികൾ ശക്തമായി കടന്നുവരികയും ചെയ്യുമ്പോൾ കാലാവസ്ഥാ വിഷയങ്ങളെ അവഗണിച്ചുകൊണ്ടുള്ള നയസമീപനം പ്രശ്നങ്ങളെ ഗുരുതരമാക്കുവാൻ മാത്രമേ സഹായിക്കുകയുള്ളൂ.

നിലനിൽക്കുന്ന സാമൂഹിക വൈജാത്യങ്ങൾക്കും അസമത്വങ്ങൾക്കും കാരണമായ വ്യവസ്ഥിതിയെ അതേപടി നിലനിർത്തിക്കൊണ്ടുള്ള പരിവർത്തനങ്ങൾ മനുഷ്യവംശത്തിന്റെ പൊതുഭാവിയെ ഒട്ടും സഹായിക്കുന്നതായിരിക്കില്ല.

വൈറസ് വ്യാപനമെന്നത് പെട്ടെന്നൊരുനാൾ പൊട്ടിമുളച്ച പ്രശ്നമല്ല. നിലനിൽക്കുന്ന സാമ്പത്തിക-വികസന മാതൃകകൾക്ക് അതിൽ മുഖ്യപങ്കുണ്ട്. "കോവിഡാനന്തരകാലം' അതിബൃഹത്തായ പരിവർത്തനങ്ങളുടേതായിരിക്കുമെന്ന് ഭരണകൂടങ്ങൾ ആവർത്തിക്കുമ്പോൾ നിലനിൽക്കുന്ന സാമൂഹിക വൈജാത്യങ്ങൾക്കും അസമത്വങ്ങൾക്കും കാരണമായ വ്യവസ്ഥിതിയെ അതേപടി നിലനിർത്തിക്കൊണ്ടുള്ള പരിവർത്തനങ്ങൾ മനുഷ്യവംശത്തിന്റെ പൊതുഭാവിയെ ഒട്ടും സഹായിക്കുന്നതായിരിക്കില്ല. വർത്തമാനകാലം മുന്നോട്ടുവെക്കുന്ന ഗുരുതരങ്ങളായ പല പ്രതിസന്ധികൾക്കും പ്രാദേശികമായ പരിഹാരങ്ങൾ കണ്ടെത്തുക പ്രയാസവുമാണ്. ആഗോളതലത്തിലുള്ള ജനാധിപത്യ മുന്നേറ്റങ്ങളോടും ജനകീയ ബദലുകളോടും സംവദിക്കുക എന്നതായിരിക്കും രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങളുടെ കടമ. പരസ്പരബന്ധിതമായി പ്രവർത്തിക്കാവുന്ന ചില സാധ്യതകൾ പുതിയകാലം തുറന്നിടുന്നുവെന്നത് പ്രതീക്ഷനൽകുന്ന കാര്യമാണ്.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments