കോടതികള്‍ സ്ഥാപനപരമായും ന്യായാധിപന്മാര്‍ വ്യക്തിപരമായും നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന അന്തസ്സിലും നീതിബോധത്തിലും ഉള്ള ഉത്കണ്ഠയാണ് പ്രശാന്ത് ഭൂഷണിനെതിരായ കോടിയലക്ഷ്യക്കേസില്‍ രാജ്യമാകെ അലയടിച്ചുകൊണ്ടിരിക്കുന്ന പ്രതിഷേധം എന്ന് പറയാവുന്നതാണ്. കോടതി അടക്കമുള്ള ഏത് ജനാധിപത്യ സംവിധാനത്തെയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം നിലനില്‍ക്കേണ്ടതുണ്ടെന്ന പൊതുവികാരത്തെയാണ് അത് പ്രകടിതമാക്കുന്നത്
21 Aug 2020, 12:19 PM
1922 മാര്‍ച്ച് 18.
അഹമ്മദാബാദിലെ സെഷന്‍സ് കോടതി.
ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം നല്‍കി മൂന്ന് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതിന് ഗാന്ധിക്കെതിരെ വിചാരണ നടക്കുകയാണ്. ജസ്റ്റിസ് ബ്രൂംഫീല്‍ഡായിരുന്നു ന്യായാധിപ കസേരയില്‍.
കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചതിനുശേഷം, താങ്കള്‍ ആരോപണം അംഗീകരിക്കുന്നുവോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് ഗാന്ധിയുടെ മറുപടി, ‘‘എല്ലാ ആരോപണങ്ങളിലും ഞാന്‍ കുറ്റം സമ്മതിക്കുന്നു'' എന്നായിരുന്നു. അദ്ദേഹം ഇത്രയും കൂട്ടിച്ചേര്‍ത്തു; ‘‘കോടതിയുടെ സമയം നഷ്ടപ്പെടുത്താതിരിക്കാന്‍ ഇത്രയും കൂടി പ്രസ്താവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു; തിന്മയുമായി നിസ്സഹകരിക്കുക എന്നത് കടമയാണെന്നും ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം തിന്മയാണെന്നും ഞാന്‍ വിശ്വസിക്കുന്നു''.
കോടതിയില്‍ അദ്ദേഹം വായിച്ച, ദീര്‍ഘമായ പ്രസ്താവന വായിച്ചു കഴിഞ്ഞപ്പോഴേക്കും കോടതി മുറിയിലിരുന്നവര്‍ക്ക് ആരാണ് ന്യായാധിപന്‍, ആരാണ് ആരോപണവിധേയന്‍ എന്ന് വേര്‍തിരിക്കുക പ്രയാസകരമായിത്തീര്‍ന്നിരുന്നു. ഗാന്ധി പറഞ്ഞു: ‘‘നിയമത്തിന്റെ ദൃഷ്ടിയില്‍ ബോധപൂര്‍വ്വം ഞാന്‍ നടത്തിയ ഈ നിയമലംഘനം എന്റെ പരമോന്നത ധര്‍മ്മമെന്ന നിലയ്ക്ക്, ഏറ്റവും ഉയര്‍ന്ന ശിക്ഷ കൈക്കൊള്ളാന്‍ ഞാന്‍ ഇവിടെ സന്തോഷപൂര്‍വ്വം നിലകൊള്ളുകയാണ്.....''
ജഡ്ജി ബ്രൂംഫീല്‍ഡ് അങ്ങേയറ്റം വേദനയോടെയായിരുന്നു ഗാന്ധിക്ക് ആറ് വര്‍ഷം തടവ് ശിക്ഷവിധിച്ചതെന്ന് കോടതി മുറിയില്‍ ഹാജരായിരുന്ന സരോജിനി നായിഡു സാക്ഷ്യപ്പെടുത്തുന്നു. വിധി പ്രസ്താവിച്ച ശേഷം ജഡ്ജി ബ്രൂംഫീല്‍ഡ് ഇത്രയും കൂടി പറഞ്ഞു: ‘ഭാവിയില്‍ ഹിന്ദുസ്ഥാനിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ മാറ്റം സംഭവിക്കുകയും സര്‍ക്കാര്‍ താങ്കളുടെ ശിക്ഷ ഇളവു ചെയ്ത് താങ്കളെ മോചിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ ആ ദിവസം എന്നേക്കാള്‍ കൂടുതല്‍ ആനന്ദം അനുഭവിക്കുന്നവര്‍ വേറെയുണ്ടാകില്ല'.
ഏതാണ്ട് ഒരു നൂറ്റാണ്ടിനിപ്പുറം ഇന്ത്യയിലെ ഉന്നത നീതിന്യായ കോടതിയില്‍ ചരിത്രത്തിന്റെ തനിയാവര്‍ത്തനം സംഭവിക്കുകയായിരുന്നു. ഇന്ത്യന്‍ നീതിന്യായ സംവിധാനത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന അഴിമതിയെയും ഭരണകൂടപക്ഷപാതത്തെയും രണ്ട് ട്വീറ്റുകളിലൂടെ വിമര്‍ശിച്ചുവെന്നതിന്റെ പേരില്‍ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരായ കോടതി നടപടികളും അതിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണവും ജഡ്ജി ബ്രൂംഫീല്‍ഡിന്റെ കോടതിയിലെ ഗാന്ധിക്കെതിരായ നടപടികളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു.
സുപ്രീംകോടതിയിലെ ന്യായാധിപന്മാരെ വിമര്‍ശിച്ചുവെന്ന പേരിലാണ് കോടതി പ്രശാന്ത് ഭൂഷണെതിരായി സ്വമേധായ കേസെടുക്കുകയും കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തിരിക്കുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ വ്യക്തിപരമായും, കഴിഞ്ഞ ആറ് വര്‍ഷക്കാലയളവിലെ ജസ്റ്റീസുമാരെ അഴിമതിക്കാരായും സൂചിപ്പിച്ചുകൊണ്ട് കോടതിയുടെ അന്തസ്സിനെയും വിശ്വാസ്യതയെയും പൊതുമധ്യത്തില്‍ ഇടിച്ചുതാഴ്ത്തി എന്നതായിരുന്നു ഭൂഷണെതിരായുള്ള കുറ്റം. കുറ്റം ചെയ്തായി അംഗീകരിച്ച്
പ്രസ്താവന തിരുത്തുവാന്‍ തയ്യാറുണ്ടോ എന്ന ചോദ്യത്തിന് ധാര്‍മ്മികതയുടെ ഉയര്‍ന്നതലത്തില്‍ സ്വയം പ്രതിഷ്ഠിച്ച്, ‘മാപ്പ് പറയാന്‍ താന്‍ തയ്യാറല്ലെ'ന്ന് പ്രഖ്യാപിച്ചതിലൂടെ, സുപ്രീം കോടതിയെ വെട്ടിലാക്കിയിരിക്കുകയാണ് അഡ്വ. പ്രശാന്ത് ഭൂഷണ്‍. കോടതിയില്‍ അദ്ദേഹം എഴുതിക്കൊണ്ടുവന്ന പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു: ‘ജുഡീഷ്യറിയുടെ മികച്ച പ്രവര്‍ത്തനത്തിന് പൊതുജന വിമര്‍ശനം ഏറെ ഗുണകരമാണ്. ഭരണഘടനയുടെ സംരക്ഷണത്തിന് ഏതൊരു ജനാധിപത്യ വ്യവസ്ഥയിലും ഏത് സ്ഥാപനത്തിനെതിരെയും തുറന്ന വിമര്‍ശനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. സാധാരണ ധാര്‍മിക ബാധ്യതകളേക്കാള്‍ ഉയര്‍ന്ന ആദര്‍ശങ്ങള്‍ക്ക് പ്രധാന്യം നല്‍കേണ്ട, വ്യക്തിപരവും തൊഴില്‍പരവുമായ ആവശ്യങ്ങളേക്കാള്‍ ഭരണഘടനാ സംരക്ഷണത്തിന് വില കല്‍പ്പിക്കേണ്ട, ഇന്നിന്റെ വേവലാതികള്‍ ഭാവിയെക്കുറിച്ചുള്ള നമ്മുടെ ഉത്തരവാദിത്തതിന് ഒരിക്കലും തടസ്സമാകാത്ത വിധം പ്രവര്‍ത്തിക്കേണ്ട, ചരിത്രത്തിലെ ഒരു നിര്‍ണായക നിമിഷത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ഒരു അഭിഭാഷകനെന്ന നിലയില്‍ എന്നെ സംബന്ധിച്ച് ഈ ഉത്തരവാദിത്തങ്ങള്‍ ഏറെ കൂടുതലാണ് താനും'.
‘നമ്മുടെ രാജ്യചരിത്രത്തിലെ ഈ നിര്‍ണ്ണായകഘട്ടത്തില്‍ ഞാന്‍ തീര്‍ച്ചയായും നിര്‍വഹിക്കേണ്ട കടമയുടെ ഒരു ചെറിയ ഭാഗമായിരുന്നു എന്റെ ട്വീറ്റുകള്‍. സ്വബോധമില്ലാത്ത സമയത്തല്ല ഞാന്‍ അത് ട്വീറ്റ് ചെയ്തത്. അതുകൊണ്ടു തന്നെ, ഞാന്‍ കാലങ്ങളായി പിന്തുടരുന്ന, തുടര്‍ന്നും വിശ്വസിക്കാന്‍ ആഗ്രഹിക്കുന്ന ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ആ പ്രസ്താവനകളില്‍ ഞാന്‍ മാപ്പ് പറഞ്ഞാല്‍ അത് തികച്ചും നിന്ദ്യമായ നെറികേടാകും'.
ജഡ്ജി ബ്രൂംഫീല്‍ഡിന്റെ കാലത്തുനിന്ന് വര്‍ത്തമാന നീതിന്യായ സംവിധാനങ്ങളിലേക്ക് എത്തുമ്പോഴേക്കും മൂല്യബോധങ്ങളില്‍ സംഭവിച്ച മാറ്റങ്ങള്‍ ഗര്‍ഹണീയമാണ്. അതുകൊണ്ടുതന്നെ ഗാന്ധിക്കെതിരായി ശിക്ഷവിധിച്ചപ്പോള്‍ ബ്രൂംഫീല്‍ഡ് അനുഭവിച്ച മാനസിക സംഘര്‍ഷം വര്‍ത്തമാന കാലത്തെ ന്യായാധിപന്മാര്‍ അനുഭവിക്കാന്‍ ഒട്ടും ഇടയില്ല എന്നത് വസ്തുതയാണ്. എന്നിരുന്നാലും സുപ്രീം കോടതി ഏറ്റെടുത്ത കോടതിയലക്ഷ്യക്കേസും അഡ്വ. പ്രശാന്ത് ഭൂഷണന്റെ പ്രതികരണവും ഇന്ത്യന്‍ നീതിന്യായ സംവിധാനങ്ങളുടെ വിശ്വാസതകര്‍ച്ചയെ സംബന്ധിച്ച് കൂടുതല്‍ വിശദമായ സംവാദങ്ങള്‍ക്ക് ഇട നല്‍കും എന്നത് തര്‍ക്കമില്ലാത്ത സംഗതിയാണ്. കോടതിയുടെ ജനാധിപത്യ വിരുദ്ധമായ നീക്കത്തിനെതിരെ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന ശക്തമായ വികാരം സൂചിപ്പിക്കുന്നതും അതുതന്നെയാണ്. കോടതികള്‍ സ്ഥാപനപരമായും ന്യായാധിപന്മാര്‍ വ്യക്തിപരമായും നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന അന്തസ്സിലും നീതിബോധത്തിലും ഉള്ള ഉൽക്കണ്ഠയാണ് പ്രശാന്ത് ഭൂഷണിനെതിരായ കോടിയലക്ഷ്യക്കേസില്‍ രാജ്യമാകെ അലയടിച്ചുകൊണ്ടിരിക്കുന്ന പ്രതിഷേധം എന്ന് പറയാം. കോടതി അടക്കമുള്ള ഏത് ജനാധിപത്യ സംവിധാനത്തെയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം നിലനില്‍ക്കേണ്ടതുണ്ടെന്ന പൊതുവികാരത്തെയാണ് അത് പ്രകടിപ്പിക്കുന്നത്. ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളിലെ ഉന്നത പദവികള്‍ അലങ്കരിച്ച ആയിരത്തഞ്ഞൂറോളം പ്രമുഖർ പ്രശാന്ത് ഭൂഷണെതിരായ കോടതി നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ചതും, സമൂഹ മാധ്യമങ്ങളിൽ പ്രശാന്ത് ഭൂഷണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ‘ഹം ദേഖേംഗേ' പരിപാടികളും, തെരുവുകളില്‍ അടക്കം ഉയരുന്ന പ്രതിഷേധങ്ങളും വ്യക്തമാക്കുന്നത് ഇതേ വികാരം തന്നെയാണ്.
ഉന്നത നീതിപീഠത്തിന്റെ അലക്ഷ്യനീതി
ഇന്ത്യന്‍ ഉന്നത നീതിപീഠം തുടര്‍ച്ചയായി വിവാദങ്ങളുടെ പിടിയിലമരുന്ന കാഴ്ച ഏതാനും വര്‍ഷങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നു. സുപ്രീംകോടതിയിലെ തന്നെ മുതിര്‍ന്ന ന്യായാധിപന്മാര്‍ ചീഫ് ജസ്റ്റിസിനെതിരായി പത്രസമ്മേളനം നടത്തുന്നതും, മറ്റൊരു ചീഫ് ജസ്റ്റിസ് പീഡന കേസില്‍ ആരോപിതനാകുന്നതും, അതേ കേസില്‍ വിധിപറയാന്‍ സ്വയം തയ്യാറാകുന്നതും, കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് സി.എസ്.കര്‍ണ്ണന്‍ സുപ്രീംകോടതിയിലെ 20ഓളം ജസ്റ്റിസുമാരുടെ പേരെടുത്ത് പറഞ്ഞ് അവര്‍ അഴിമതിക്കാരാണെന്ന് ആരോപണമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതുന്നതും തുടര്‍ന്ന് ജസ്റ്റിസ് കര്‍ണ്ണനെ കോടതിയലക്ഷ്യക്കേസില്‍ ആറ് മാസത്തെ തടവിന് വിധിക്കുന്നതും ഏറ്റവും ഒടുവില്‍ അഡ്വ. പ്രശാന്ത് ഭൂഷണെ കോടതിയലക്ഷ്യത്തില്‍ ശിക്ഷവിധിക്കാനിരിക്കുന്നതുവരെ ചെറിയ കാലയളവിലെ അത്യപൂര്‍വ വിവാദങ്ങളാണ്.
റഫാല്‍ കേസില്‍ അടക്കം നിരവധി പൊതുതാല്‍പര്യ ഹരജികളില്‍ റിവ്യൂ പെറ്റീഷനുകള്‍ അനുവദിക്കാനുള്ള സാമാന്യ നീതിബോധം പോലും ഉണ്ടായില്ല. ലോക്ക്ഡൗണ്‍ കാലത്ത് ലക്ഷക്കണക്കായ കുടിയേറ്റ തൊഴിലാളികള്‍ ദുരിതമനുഭവിച്ചുകൊണ്ടിരുന്നപ്പോള്‍, ഗവണ്‍മെന്റ് നയങ്ങളില്‍ ഇടപെടാനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയതും, പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തെ കൈകാര്യം ചെയ്ത രീതിയും അടക്കം നിരവധി വിഷയങ്ങളില്‍ ഭരണകൂടതാല്‍പര്യങ്ങളെ പരിപാലിക്കുന്ന സമീപനമായിരുന്നു കോടതികളുടേത്. കശ്മീര്‍, സി.എ.എ, യു.എ.പി.എ എന്നീ രാഷ്ട്രീയ വിഷയങ്ങളെ ഭരണഘടനാ തത്വങ്ങളുടെ പരിധിക്കുള്ളില്‍ നിന്ന് കൈകാര്യം ചെയ്യുന്നതില്‍ സുപ്രീംകോടതി പരാജയപ്പെടുന്നതും നാം കണ്ടു. പൊതുതാല്‍പര്യഹരജികളിന്മേല്‍ ന്യായം ലഭ്യമാകില്ലെന്ന പൊതുബോധം പോലും ഇക്കാലയളവില്‍ വളര്‍ന്നുകഴിഞ്ഞിരിക്കുന്നുവെന്ന് കൂടി പറയേണ്ടതുണ്ട്. പാരിസ്ഥിതികാഘാത നിര്‍ണ്ണയ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് മുതിര്‍ന്ന ചില വ്യക്തിത്വങ്ങള്‍ പിന്മാറിയതും ഇതേകാരണം കൊണ്ടായിരുന്നു.
ജനാധിപത്യം, മതേതരബോധം, ധാര്‍മ്മികത, നീതിന്യായം എന്നീ ആധുനിക ആശയങ്ങളെ പരസ്യമായി വെല്ലുവിളിക്കുകയും ഭരണഘടന, നീതിന്യായ സംവിധാനം, ജനാധിപത്യ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ
പ്രത്യക്ഷത്തില്‍ത്തന്നെ അട്ടിമറിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് ഇന്ത്യയിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ രാഷ്ട്രീയമുഖമായ ഭാരതീയ ജനതാ പാര്‍ട്ടിയും അത് നയിക്കുന്ന ഭരണകൂടവും ചെയ്തുകൊണ്ടിരിക്കുന്നത്. സാമുദായികമായ വിഭജനം അതിന്റെ എല്ലാ തീവ്രതയോടും കൂടി നടപ്പാക്കുകയും ഭരണഘടനാപരമായ പൗരന്റെ അവകാശങ്ങളെ പരസ്യമായി ലംഘിക്കുകയും രാജ്യത്തിന്റെ പൊതുസമ്പത്ത് കൊള്ളയടിക്കാന്‍ ഏതാനും അതിസമ്പന്നര്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോട് കഴിഞ്ഞ ആറ് വര്‍ഷക്കാലം ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ സമാനതകളില്ലാത്ത സഹകരണത്തിന്റെ വഴികളിലായിരുന്നു നീങ്ങിക്കൊണ്ടിരുന്നത്.
ഭൂഷണ്‍ നല്‍കുന്ന സൂചന
കോടതികളില്‍ പൊതുതാല്‍പര്യ ഹര്‍ജികളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന, രാഷ്ട്രീയ-സാമൂഹ്യ ഇടപെടലുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന അപൂര്‍വ്വം അഭിഭാഷകന്മാരില്‍ ഒരാളാണ് പ്രശാന്ത് ഭൂഷണ്‍. നീതിക്കുവേണ്ടി കോടതി മുറികളില്‍ പോരടിക്കുന്ന പ്രശാന്ത് ഭൂഷണ്‍ ജനകീയ പ്രക്ഷോഭമുഖത്തും സജീവമാണ്. നര്‍മ്മദയിലെ കുടിയൊഴിപ്പിക്കപ്പെടുന്ന പതിനായിരങ്ങളോടൊപ്പവും കൂടങ്കുളം ആണവ പദ്ധതിക്കെതിരായി സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ കൂടെയും കശ്മീരില്‍ ഭരണകൂട വേട്ടയ്ക്കിരയാക്കപ്പെടുന്ന മുസ്‌ലിംകള്‍ക്കൊപ്പവും പ്രശാന്ത് ഭൂഷണെ കാണാം. രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ മനുഷ്യത്വമില്ലായ്മക്കെതിരായും ഭരണകൂട ഭീകരതയ്ക്കും അഴിമതിക്കും എതിരായും നീതിന്യായ സംവിധാനത്തിലെ ജീര്‍ണ്ണിപ്പിനെതിരായും അതിശക്തമായ പോരാട്ടങ്ങള്‍ പ്രശാന്ത് ഭൂഷണ്‍ നടത്തിയിട്ടുണ്ട്. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അതിനുള്ള വേദിയായി മാറ്റാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. താനടക്കം വളര്‍ത്തിയെടുത്ത പുതുതലമുറ രാഷ്ട്രീയം സ്വയം ജീര്‍ണ്ണതയിലേക്ക് കൂപ്പുകുത്തുകയാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹത്തിന് അതില്‍ നിന്ന് പുറത്തുകടക്കാന്‍ ഏറെ ആലോചിക്കേണ്ടി വന്നില്ലെന്നതും ശ്രദ്ധേയമാണ്.
രണ്ട് പ്രധാന കാര്യങ്ങളാണ് ഈ കോടതിയലക്ഷ്യക്കേസുമായി ബന്ധപ്പെട്ട് വ്യക്തമാകുന്നത്. രാജ്യത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന തീവ്രവലതുപക്ഷ രാഷ്ട്രീയത്തെ എതിരിട്ടുനില്‍ക്കാന്‍ വ്യവസ്ഥാപിത മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സാധ്യമല്ലെന്ന തിരിച്ചറിവ് ശക്തമായിക്കൊണ്ടിരിക്കുന്നുവെന്നതാണ് ഒന്നാമത്തെ കാര്യം. രണ്ടാമത്തേത്, സവിനയ നിയമലംഘനം (Civil Disobedience) അടക്കമുള്ള പ്രതിഷേധ രൂപത്തിന് എക്കാലവും അധികാരശക്തികളെ പിടിച്ചുകുലുക്കാനുള്ള ശേഷിയുണ്ടെന്നും അത് സൂചിപ്പിക്കുന്നു.
തിന്മകളോടുള്ള നിസ്സഹകരണമാണ് അവയെ കീഴ്‌പ്പെടുത്താനുള്ള ഏക വഴിയെന്ന് ഒരു നൂറ്റാണ്ട് മുമ്പ് തന്നെ തെളിയിക്കപ്പെട്ട കാര്യമാണ്. ഈ നിസ്സഹകരണത്തില്‍ നിന്ന് മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളെ അകറ്റി നിര്‍ത്തുന്ന പ്രധാനഘടകം അവര്‍ ഏതാണ്ട് പൂര്‍ണമായും ഈ തിന്മയുടെ ഭാഗം തന്നെയാണ് എന്നതാണ്. ഭരണകൂടത്തിനോ അഴിമതിയിലകപ്പെട്ട നീതിന്യായ-ഭരണ നിര്‍വ്വഹണ സംവിധാനങ്ങള്‍ക്കോ അതുകൊണ്ടുതന്നെ അവരെ ഭയക്കേണ്ട കാര്യവുമില്ല. അവര്‍ ലക്ഷ്യമിട്ടിരിക്കുന്നത്, മുഖ്യധാരക്കുപുറത്ത് ഉയര്‍ന്നുവരുന്ന ബദല്‍ രാഷ്ട്രീയത്തെയും അതിന്റെ നിര്‍ഭയരായ വക്താക്കളെയുമാണ്. ഇന്ത്യന്‍ ജയിലുകളില്‍ തടവില്‍ കഴിയുന്ന, നിരവധി കേസുകളില്‍ കോടതി നടപടികള്‍ നേരിടുന്ന, വലതുപക്ഷ ആക്രമണങ്ങള്‍ക്ക് വിധേയരാക്കപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെ നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകും.
സവിനയ നിയമലംഘനത്തിന്റെ ആത്മാര്‍പ്പണത്തിന്റെയും പുതിയൊരു രാഷ്ട്രീയത്തിലൂടെ മാത്രമേ ഇന്ത്യയിലെ കലുഷിതമായ രാഷ്ട്രീയാന്തരീക്ഷത്തെ മാറ്റിയെടുക്കാന്‍ സാധിക്കൂ എന്നും അത്തരമൊരു വികാരം കൂടുതല്‍ ശക്തമാകുകയാണ് എന്നും സൂചിപ്പിക്കുന്നതാണ് ഈ കോടതിയലക്ഷ്യ കേസും തുടര്‍ന്നുള്ള പ്രതികരണങ്ങളും.
PJJ
22 Aug 2020, 12:05 PM
Endorse your view. Salutations to the brave Advocate Prashant Bhushan
കെ. സഹദേവന്‍
Jan 13, 2021
7 Minutes Read
കെ. സഹദേവന്‍
Jan 06, 2021
4 Minutes Read
ബി.ശ്രീജന്‍
Jan 03, 2021
11 Minutes Read
നിസാമുദ്ദീന്‍ ചേന്ദമംഗലൂര്‍
Jan 02, 2021
15 Minutes Read
മുനവറലി ശിഹാബ് തങ്ങൾ / മനില സി. മോഹന്‍
Dec 31, 2020
41 Minutes Watch
പ്രമോദ് പുഴങ്കര
Dec 20, 2020
23 Minutes Read
കെ. എസ്. ഇന്ദുലേഖ
Dec 18, 2020
6 Minutes Read
സെബിൻ എ ജേക്കബ്
Dec 17, 2020
19 Minutes Read
Shiras Khan
26 Aug 2020, 08:46 PM
Well done.your conclusion is good.prepeare for sacrifice.....