ഈ നോവലിന്റെ പ്രസിദ്ധീകരണത്തെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയ ഒരു വാക്കിലും വാചകത്തിലും പിടിച്ചു തടയാന്‍ ശ്രമിക്കുകയും അതിനു കൂട്ടുനില്‍ക്കുകയും ചെയ്ത എല്ലാവര്‍ക്കും സഹൃദയകേരളം നല്‍കിയ ശക്തമായ ഒരു പ്രഹരം കൂടിയാണ് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്. ആ രീതിയില്‍ ഞാന്‍, മറ്റനേകം സഹൃദയര്‍ക്കൊപ്പം, ഇത് സാദ്ധ്യമാക്കിയ ഭാവുകത്വത്തെയും രാഷ്ട്രീയത്തെയും ഒരുപോലെ സ്വാഗതം ചെയ്യുന്നു.
16 Feb 2021, 08:58 AM
എസ്. ഹരീഷിന്റെ "മീശ' എന്ന നോവലിന് നോവലിനുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചിരിക്കുന്നു. ഇതിനുമുമ്പുതന്നെ ജെ.സി.ബി എന്ന വലിയ പുരസ്‌കാരം അതിന്റെ ഇംഗ്ലീഷ് പരിഭാഷക്ക് ലഭിച്ചിരുന്നു. അതിനും അല്‍പം മുമ്പാണ് ജയ്പൂരിലെ വലിയ സാഹിത്യോത്സവം ഹരീഷിനെയും വിവര്‍ത്തക ജയശ്രീ കളത്തിലിനെയും എന്നെയും ഒന്നിച്ചിരുത്തി ഈ നോവല്‍ ഒരു മണിക്കൂര്‍ ചര്‍ച്ച ചെയ്തത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കുറെ ഹിന്ദുത്വവാദികളുടെ സമ്മര്‍ദ്ദം മൂലം നിര്‍ത്തി വെയ്‌ക്കേണ്ടി വന്ന ഈ നോവല്‍ പുസ്തകമായി പ്രസിദ്ധീകരിച്ചപ്പോഴും സഹൃദയരില്‍ നിന്ന് വലിയ സ്വീകരണമാണ് ലഭിച്ചത്.
നോവലിന്നെതിരെ ഉന്നയിക്കപ്പെട്ട ചിന്താശൂന്യവും ബാലിശമെങ്കിലും ആസൂത്രിതവുമായ ആക്രമണത്തിന്നെതിരെ അന്നുതന്നെ കേരളത്തില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഹരീഷിന്റെ നാട്ടില്‍ 2018 ആഗസ്റ്റ് 24 ന് ഞാന്‍ കൂടി പങ്കെടുത്ത പ്രതിഷേധയോഗത്തില്‍ മഴയെ അവഗണിച്ച് കുട്ടനാട്ടുകാര്‍ ആവേശപൂര്‍വം പങ്കെടുത്തത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.

എങ്കിലും കേരളസാഹിത്യഅക്കാദമിയുടെ സമ്മാനം ഔദ്യോഗികമായ ഒരംഗീകാരം കൂടിയാണ്. അനുദിനം ക്രൂരവും ഭീകരവുമായി വളരുകയും മനുഷ്യാവകാശം, ഭരണഘടന, സമത്വം, തൊഴിലാളികളുടെയും കര്‍ഷകരുടെയും സമരാവകാശം, പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ഇന്ത്യന്‍ പൗരത്വം, ഭക്ഷണ സ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, വിമര്‍ശന സ്വാതന്ത്ര്യം- ഇങ്ങനെ ജനാധിപത്യത്തെ സംബന്ധിച്ച് പ്രാഥമികമായ എല്ലാ ഘടകങ്ങളെയും നിഷേധിക്കുന്ന നഗ്‌നമായ കോര്‍പറേറ്റ്- ഹിന്ദുത്വ ഫാസിസത്തിനുള്ള കേരളത്തിന്റെ ചെറിയൊരു മറുപടി കൂടിയായി വേണം ഈ പുരസ്‌കാരത്തെ കാണാന്‍.
Also Read: എഴുത്തില്‍ ആചാരലംഘകര്‍ക്കും ഒരിടമുണ്ടെന്ന് സ്ഥാപിക്കുന്ന അവാര്‍ഡ്
ഈ നോവലിന്റെ പ്രസിദ്ധീകരണത്തെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയ ഒരു വാക്കിലും വാചകത്തിലും പിടിച്ചു തടയാന്‍ ശ്രമിക്കുകയും അതിനു കൂട്ടുനില്‍ക്കുകയും ചെയ്ത എല്ലാവര്‍ക്കും സഹൃദയകേരളം നല്‍കിയ ശക്തമായ ഒരു പ്രഹരം കൂടിയാണ് ഇത്.
ചരിത്രം, നിന്ദിക്കപ്പെട്ടവരെ നായകരാക്കുകയും നിന്ദിച്ചവരെ കോമാളികളാക്കുകയും ചെയ്ത ആദ്യ സന്ദര്‍ഭമല്ല ഇത്. അവസാനത്തെ സന്ദര്‍ഭവുമല്ല. എന്നാല്‍ ഇത് സങ്കുചിത മതവാദികള്‍ക്കും സാഹിത്യസദാചാരവാദികള്‍ക്കും വലിയ ഒരു പാഠമാണ്. നോവലിന്നകത്തെ നാടകത്തില്‍ മീശ വെച്ച വാവച്ചനെക്കണ്ട് മൂത്രമൊഴിക്കുന്ന നമ്പൂതിരി ഒരു കഥാപാത്രം മാത്രമല്ല, ഒരു രൂപകമാണ്. അധികാരം പ്രതീകാത്മകമായിപ്പോലും നേടുന്ന കീഴാളരെ ഭയപ്പെടുന്ന മേലാളത്തത്തിന്റെ വീര്യനഷ്ടത്തിന്റെ രൂപകം.
ഒപ്പംതന്നെ "മീശ' നമ്മുടെ മുന്നില്‍ തുറന്നിടുന്ന വലിയ ജൈവപ്രപഞ്ചത്തെ, മനുഷ്യരും ജീവികളും ഒരേ പോലെ പങ്കിടുന്ന ഭൂമിയെക്കുറിച്ചുള്ള അതിന്റെ "പോസ്റ്റ് -ഹ്യൂമനിസ്റ്റ്' ദര്‍ശനത്തെ, (കോവിഡ് മഹാമാരി അതിനെ എത്രമാത്രം കൂടുതല്‍ പ്രസക്തമാക്കുന്നു എന്ന് യുവാല്‍ നോവാ ഹരാരി, ബ്രൂണോ ലാത്തൂര്‍, ഡോണാ ഹാരവേ, ദീപേഷ് ചക്രവര്‍ത്തി തുടങ്ങിയവര്‍ നമുക്കു കാണിച്ചുതന്നിട്ടുണ്ട്).
Also Read: മലയാളി സമൂഹം പൂർണമായും ഹിന്ദുത്വ ശക്തികൾക്ക് കീഴ്‌പ്പെട്ടിട്ടില്ല എന്നതിന്റെ തെളിവാണ് ഈ പുരസ്കാരം
അതിന്റെ ചരിത്രത്തെ, ഭൂമിശാസ്ത്രത്തെ, അതിലെ മനുഷ്യരുടെ അടിസ്ഥാന ചോദനകളുടെ സൂക്ഷ്മപ്രപഞ്ചത്തെ, അതിലെ പ്രാദേശിക ഭാഷാഭേദങ്ങളുടെ കാവ്യാത്മകതയെ, മാനകഭാഷയ്ക്ക് അതുയര്‍ത്തുന്ന വെല്ലുവിളിയെ, "മഹത്തായ ഇന്ത്യ' യുടെ യാഥാര്‍ത്ഥ്യം ഈ ചെറിയ ചെറിയ ഇന്ത്യകളിലാണെന്ന അതിന്റെ പരോക്ഷ പ്രസ്താവത്തെ, മിത്തും ചരിത്രവും യാഥാര്‍ത്ഥ്യവും ഭ്രമാത്മകതയും വ്യക്തിവാസനകളും സാമൂഹ്യകലാപങ്ങളും ദേശാഖ്യാനവും മനുഷ്യാഖ്യാനവും സമന്വയിക്കുന്ന അതിന്റെ ആഖ്യാനചാതുരിയെ, എല്ലാം അവഗണിച്ച് അതിനെ സാന്ദര്‍ഭികമായ ഒരു പദപ്രയോഗത്തിലേക്കോ രണ്ടു കഥാപാത്രങ്ങള്‍ നടത്തുന്ന ഒരു ചെറുസംഭാഷണത്തിലേക്കോ മാത്രം ഒതുക്കിയ അപവാദകുതുകികളായ അരസികര്‍ക്കും അസൂയാലുക്കളായ ചില സമകാലിക സാഹിത്യകാരന്മാര്‍ക്കും ഏറ്റ പ്രഹരം കൂടിയാണ് ഈ സമ്മാനം.
അതുകൊണ്ടാണ് കേരളത്തില്‍ നിന്നുള്ള ഈ പുരസ്‌കാരം ഒരര്‍ഥത്തില്‍ ജെ.സി.ബിയുടെ കൂടുതല്‍ സാമ്പത്തികമൂല്യമുള്ള സമ്മാനത്തെക്കാള്‍ പ്രധാനമാകുന്നത്. ഓരോ ശരിയായ പുരസ്‌കാരവും ഒരേ സമയം കൊടുക്കുന്നവര്‍ക്കും ലഭിക്കുന്നവര്‍ക്കുമുള്ള അംഗീകാരമാണ്. ആ രീതിയില്‍ ഞാന്‍, മറ്റനേകം സഹൃദയര്‍ക്കൊപ്പം, ഇത് സാദ്ധ്യമാക്കിയ ഭാവുകത്വത്തെയും രാഷ്ട്രീയത്തെയും ഒരുപോലെ സ്വാഗതം ചെയ്യുന്നു.

P Sudhakaran
16 Feb 2021, 06:09 PM
അധികാരത്തിന്റെ വരവ് അനാസായം പോക്ക് മാത്രം നിധാനം
M A Johnson
16 Feb 2021, 04:11 PM
നന്നായി പറഞ്ഞു... കഥ പ്രസിദ്ധീകരിച്ച വാരിക പത്രാധിപർക്ക് സ്ഥാനത്യാഗം ചെയ്യേണ്ടി വന്നതു കൂടി പറയാമായിരുന്നു.
Kerala Sahitya Akademi Award 2019
വിനോയ് തോമസ്
Feb 17, 2021
5 Minutes Listening
Kerala Sahitya Akademi Award 2019
എം.ആര്‍ രേണുകുമാര്‍
Feb 17, 2021
4 Minutes Read
Kerala Sahitya Akademi Award 2019
പി. രാമന്‍
Feb 17, 2021
3 Minutes Read
Think
Feb 15, 2021
2 Minutes Read
Think
Feb 15, 2021
1 Minute Read
ഡോ.പി.ഹരികുമാർ
16 Feb 2021, 10:40 PM
ശരിയായ നിഗമനം!