സഖാവ് കക്കോത്ത് ബാലൻ:
പിണറായിക്കൊപ്പം പുഴ കടന്ന,
മർദ്ദനമേറ്റ കമ്യൂണിസ്റ്റ്
സഖാവ് കക്കോത്ത് ബാലൻ: പിണറായിക്കൊപ്പം പുഴ കടന്ന, മർദ്ദനമേറ്റ കമ്യൂണിസ്റ്റ്
രാഷ്ട്രീയമെന്താണ് എന്ന് പിന്നീടൊരിക്കല്‍, കണ്ണൂരില്‍ വെച്ച് കണ്ടപ്പോള്‍ കക്കോത്ത് ബാലേട്ടനോട് ഞാന്‍ ചോദിക്കുന്നുണ്ട്. ജെമിനി ശങ്കരേട്ടന് പിണറായി കൂടി പങ്കെടുത്ത ഒരു സ്വീകരണച്ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു, ബാലേട്ടന്‍. 'നിങ്ങളുടെ തലമുറ അനുഭവിക്കുന്ന ആ സന്തോഷമുണ്ടല്ലൊ അത് രാഷ്ട്രീയം കൊണ്ടുണ്ടായതാ...'
30 Jan 2022, 11:15 AM
വളരെ ലളിതവും സ്വച്ഛവും അത്ര തന്നെ സംഘര്‍ഷം നിറഞ്ഞതുമായ ഒരു രാഷ്ട്രീയ ഓര്‍മയാണ്, കക്കോത്ത് ബാലന്‍. ആരാണ് കമ്യൂണിസ്റ്റ് എന്ന് ചോദിച്ചാല്‍ "അതാ, ആ മനുഷ്യന്‍ ' എന്ന് വിരല്‍ ചൂണ്ടി പറയാവുന്ന രാഷ്ട്രീയ മനുഷ്യന്‍ ഇന്നലെ വിട പറഞ്ഞിരിക്കുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടക്കുമ്പോള്‍ ഇപ്പോള്‍ കണ്ണൂര്‍ ചുവരുകളില്‍ നിറയുന്ന ഓര്‍മ്മ മുഖങ്ങളില്‍ ഇനി ആ മുഖം കൂടി വരച്ചു ചേര്‍ക്കേണ്ടതാണ്. ഓര്‍മയുടെ ചുവന്ന മുദ്രയാണ് കക്കോത്ത് ബാലന്‍.
"പാര്‍ട്ടി പിറന്ന നാട് 'എന്ന അന്വേഷണത്തിന്റെ ഭാഗമായി പാറപ്രം/പിണറായി ഭാഗങ്ങളില്‍ നടത്തിയ സഞ്ചാരങ്ങള്‍ക്കിടയിലാണ് കക്കോത്ത് ബാലനെ പരിചയപ്പെടുന്നത്. അന്നദ്ദേഹം ഒരു മില്‍മ ബൂത്ത് നടത്തുകയായിരുന്നു. "കക്കോത്ത് ബാലേട്ടനെ കണ്ടാല്‍ പാറപ്രം ചരിത്രമറിയാം' - എന്ന് പലരും പറഞ്ഞു. കാണുന്നതിന് മുന്നേ മനസ്സില്‍ മറ്റൊരു രൂപമായിരുന്നു. അതിവാചാലനായ കമ്യൂണിസ്റ്റുകാരനായിരിക്കാം, ചിലപ്പോള്‍ അതിവൈകാരികമായി ഏറെ സംസാരിക്കുന്ന ഒരാള്‍- ചരിത്രം നീട്ടിപ്പരത്തി പറയുന്ന അങ്ങനെ ഒരാളേ ആയിരുന്നില്ല, കക്കോത്ത് ബാലന്‍.

ബുദ്ധ നിര്‍മലമായ ചിരിയോടെ ആ സഖാവ് മുണ്ട് മാടിക്കുത്തി ഒപ്പം നടന്നു. പിണറായിയെ അടിയന്തിരാവസ്ഥക്കാലത്ത് പുഴ കടത്താന്‍ സഹായിച്ചത് കക്കോത്ത് ബാലനാണ്. ആ പുഴക്കടവിലേക്ക് കക്കോത്ത് ബാലന്‍ കൊണ്ടുപോയി. പിണറായിയോടൊപ്പമുള്ള ഒളിവുകാല തോണിയാത്രകളായിരുന്നു കക്കോത്ത് ബാലന്റെ ഓര്‍മകളില്‍. ഇ.എം.എസും എ.കെ.ജിയും മറ്റു പലരും ഒളിവില്‍ താമസിച്ച കണ്ടല്‍ക്കാടുകളും കാട്ടു പടര്‍പ്പുകളും നിറഞ്ഞ പാറപ്രത്തെ ചെറു മാവിലായിലെയും ഒളിയിടങ്ങളിലേക്ക് കക്കോത്ത് ബാലേട്ടനോടൊപ്പം പോയി. പ്രാചീനമായ ഒരു വന്യത ഇപ്പോഴും തളം കെട്ടി നില്‍ക്കുന്ന ആ ഒളിയിടങ്ങളില്‍ എത്രയോ ദിവസങ്ങള്‍ ഏതൊക്കെയോ പേരുകളില്‍ രാപാര്‍ത്ത സഖാക്കളെ ഓര്‍ത്ത് എത്രയോ നേരം അവിടെ മൗനമായി നിന്നു. ഓര്‍മകളുടെ ഒളിയിടങ്ങളില്‍ പാര്‍ത്തവരാണ് കാലത്തെ ഇത്രമേല്‍ തുറസ്സായ തെളിഞ്ഞയിടങ്ങളാക്കി മാറ്റിയത്. ഇ.എം.എസ്. എത്രയോ കാലം ഒളിവില്‍ കഴിഞ്ഞ ഒറ്റ മുറിക്ക് താഴെയുള്ള ചായ പീട്യയില്‍ നിന്ന് ബാലേട്ടന്‍ ചായയും അരിമുറുക്കും വാങ്ങി തന്നു.
ബാലേട്ടന്‍ കുറച്ചു മാത്രമേ സംസാരിച്ചിരുന്നുള്ളൂ. "ഇതിലൂടെയാണ് പിണറായിയും ഞാനും പുഴ കടന്നത്.' "അതാ, അതാണ് ഇ.എം.എസ് ഇരുന്ന അട്ട പീട്യ...'
ഇങ്ങനെ, ഒറ്റവരിയില്‍ ചരിത്രത്തിലേക്കുള്ള വിരല്‍ നീട്ടങ്ങള്‍. അടിയന്തിരാവസ്ഥയില്‍ കഠിനമായ മര്‍ദ്ദനമേറ്റു വാങ്ങിയിരുന്നു. പോലീസുകാരില്‍ നിന്നും കോണ്‍ഗ്രസ് ഗുണ്ടകളില്‍ നിന്നും ജീവന്‍ പിടയുന്ന മര്‍ദ്ദനങ്ങളേറ്റു. "മനുഷ്യപ്പറ്റില്ലാത്തെ മെയ്യഭ്യാസികളെ പോലെയാണ് കോണ്‍ഗ്രസ് ഗുണ്ടകള്‍ അടിച്ചത്' എന്ന്, ചിരിച്ചു കൊണ്ടു പറയും. ആ ചിരി കനല്‍പാതകള്‍ മുറിച്ചു കടന്ന നിസ്വനായ ഒരു കമ്യൂണിസ്റ്റിന്റെ ചിരിയായിരുന്നു.
ബീഡിത്തൊഴിലാളികളുടെ ആത്മാഭിമാനമുയര്‍ത്തുന്ന രാഷ്ട്രീയ പോരാട്ടങ്ങളില്‍ ബാലേട്ടന്‍ മുന്‍ നിരയില്‍ തന്നെ നിന്നു. അവിടെയും തടവ് കാലങ്ങളിലൂടെ കടന്നു പോയി.
അമ്മയ്ക്ക് സുഖമില്ലാതിരുന്ന ഒരു പുലര്‍ച്ചെയാണ് പിണറായി അടിയന്തിരാവസ്ഥയില്‍ കീഴടങ്ങുന്നതെന്ന് കക്കോത്ത് ബാലന്‍ പറഞ്ഞു. മഞ്ഞിലും തുളച്ചു കയറുന്ന ശൈത്യത്തിലും ബാലേട്ടനും പിണറായിയും പാറപ്രം / അഞ്ചരക്കണ്ടി പുഴകളില്‍ രാവുകളില്‍ തോണികളില്‍ കിടന്നുറങ്ങി. ഏതോ തരത്തില്‍ ലോകത്തെ മാറ്റിത്തീര്‍ക്കുമെന്ന ഉറപ്പുള്ള പ്രസ്ഥാനത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും വിശ്വാസത്തിലായിരുന്നു, അശാന്തമായ ആ രാത്രി സഞ്ചാരങ്ങള്‍. പിണറായിയും കക്കോത്ത് ബാലനും ക്രൂരമായ പീഡനങ്ങള്‍ക്കിരയായി. "കൂടുതലും കിട്ടിയത് സഖാവിനാണ് ' - പിണറായിയെ ഓര്‍ത്ത് ബാലേട്ടന്‍ പറയും.

രാഷ്ട്രീയമെന്താണ് എന്ന് പിന്നീടൊരിക്കല്‍, കണ്ണൂരില്‍ വെച്ച് കണ്ടപ്പോള്‍ കക്കോത്ത് ബാലേട്ടനോട് ഞാന്‍ ചോദിക്കുന്നുണ്ട്. ജെമിനി ശങ്കരേട്ടന് പിണറായി കൂടി പങ്കെടുത്ത ഒരു സ്വീകരണച്ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു, ബാലേട്ടന്‍. "നിങ്ങളുടെ തലമുറ അനുഭവിക്കുന്ന ആ സന്തോഷമുണ്ടല്ലൊ അത് രാഷ്ട്രീയം കൊണ്ടുണ്ടായതാ...'
അതിനേക്കാള്‍ മനോഹരമായി രാഷ്ട്രീയത്തെ വിശദീകരിക്കുന്ന ഒരു ദര്‍ശനം മാര്‍ക്‌സ് തന്നെ പറഞ്ഞിരിക്കാനിടയില്ല. ഞങ്ങള്‍ തിന്ന വെയിയും മഞ്ഞുമാണ് നിങ്ങള്‍ കൈയും വീശി നടക്കുന്ന ഈ തുറസ്സായ കാലം എന്ന ഊന്നിപ്പറയല്‍ അതിലുണ്ടായിരുന്നു.
രാഷ്ട്രീയത്തിലെ വിപ്ലവകരമായ ഒളിപ്പാര്‍പ്പുകള്‍, തടവ്, ബീഡിത്തൊഴിലാളി, പാല്‍ കച്ചവടം, സെവന്‍സ് ഫുട്‌ബോളിലെ ഗോളി....
കക്കോത്ത് ബാലേട്ടന്‍ ഒരു ജൈവിക രസമുള്ള രാഷ്ട്രീയ ജീവിതം നയിച്ചു. എല്ലായ്‌പ്പോഴും അദ്ദേഹം പിണറായി വിജയന്റെ ആത്മ സ്‌നേഹിതനായി തുടര്‍ന്നു.
കോവിഡിന് മുമ്പ് കണ്ണൂരില്‍ നടന്ന ഏതോ ചടങ്ങില്‍, തോളില്‍ ബാഗുമിട്ട് പിന്‍നിരയില്‍ നിന്ന് വേദിയിലേക്ക് നോക്കി നില്‍ക്കേ എന്നെ പിറകില്‍ നിന്ന് തൊട്ടു വിളിക്കുന്നു, ഒരാള്‍.
തിരിഞ്ഞു നോക്കിയപ്പോള്‍ കക്കോത്ത് ബാലേട്ടന്‍.
"മറന്നോ, ഞങ്ങളെ?'
"എങ്ങനെ മറക്കും, ബാലേട്ടാ'
വിട.
ലാല്‍ സലാം.
എഴുത്തുകാരന്‍
കെ. വേണു
Jan 31, 2023
23 Minutes Watch
കെ. കണ്ണന്‍
Jan 20, 2023
5 Minutes Watch
താഹ മാടായി
Jan 20, 2023
2 Minutes Read
എസ്. ജോസഫ്
Jan 17, 2023
8 minutes read
ലക്ഷ്മി പദ്മ
Dec 30, 2022
8 Minutes Read
നിതീഷ് നാരായണന്‍
Dec 30, 2022
10 Minutes Read