വീട്ടുജോലിക്ക് ശമ്പളം:
പെണ്ണുങ്ങളില്‍ ആരോപിക്കപ്പെട്ട സാമൂഹ്യ
കടമയ്‌ക്കെതിരായ കലഹമാണിത്
വീട്ടുജോലിക്ക് ശമ്പളം: പെണ്ണുങ്ങളില്‍ ആരോപിക്കപ്പെട്ട സാമൂഹ്യ കടമയ്‌ക്കെതിരായ കലഹമാണിത്
വീട്ടുജോലിയെ തൊഴിലായി കണക്കാക്കി നിശ്ചിത ശമ്പളം നല്‍കുന്നത് സ്ത്രീകളെ സംബന്ധിച്ച് വളരെ പ്രധാനമാണെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. വീട്ടിലെ സ്ത്രീയുടെ ജോലിയുടെ മൂല്യം അവളുടെ ഭര്‍ത്താവ് ചെയ്യുന്ന ഓഫീസ് ജോലിയുടേതിനേക്കാള്‍ കുറവല്ല എന്നും ജസ്റ്റിസുമാരായ എന്‍.വി. രമണ, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. 2014ല്‍ നടന്ന ഒരു വാഹനാപകടക്കേസില്‍ നഷ്ടപരിഹാരത്തിനുള്ള ബന്ധുക്കളുടെ വാദത്തിനിടെയായിരുന്നു കോടതി പരാമര്‍ശം. ഇതിന്റെ ചുവടുപിടിച്ച് നടന്‍ കമല്‍ഹാസന്റെ പാർട്ടി മുന്നോട്ടുവെച്ച വാഗ്ദാനത്തിന്റെ വെളിച്ചത്തില്‍ ഈ വിഷയം പരിശോധിക്കുകയാണ് ലേഖിക
9 Jan 2021, 04:00 PM
വരാനിരിക്കുന്ന തമിഴ്‌നാട് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്, നടന്‍ കമല്‍ ഹാസന്‍ നയിക്കുന്ന മക്കള്‍ നീതി മന്‍ട്രം (MNM), ആകര്‍ഷണീയമായ ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം അവതരിപ്പിച്ചിരിക്കുന്നു- പെണ്ണുങ്ങളുടെ ‘ഇതുവരെ അംഗീകരിക്കാത്തതും സാമ്പത്തിക മൂല്യം നിശ്ചയിച്ചിട്ടില്ലാത്തതുമായ' വീട്ടുജോലിക്ക് ശമ്പളം നല്‍കും. മുഴുവന്‍ സമയ വീട്ടമ്മമാര്‍ അഥവാ മുഴുവന്‍ സമയം സ്വന്തം വീട്ടില്‍ വീട്ടുജോലിയെടുക്കുന്ന പെണ്ണുങ്ങള്‍ എന്ന വലിയ കൂട്ടം വോട്ടര്‍മാരെയാണ് ഈ വാഗ്ദാനം തീര്‍ച്ചയായും ഉന്നമിടുന്നത്. തെരഞ്ഞെടുപ്പ് സാഹചര്യം മുന്നില്‍ കണ്ടാണെങ്കിലും ഈ വാഗ്ദാനം ആഴത്തിലുള്ള പരിശോധന അര്‍ഹിക്കുന്നുണ്ട്. കാരണം, പെണ്‍പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരു വിഷയത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

വീട്ടുജോലിക്ക് ശമ്പളം എന്ന ആശയം
‘വീട്ടുജോലിക്ക് ശമ്പളം' (wages for housework ) എന്ന ആശയം ഉയര്‍ന്നുവന്നത് യൂറോപ്പിലെയും ഉത്തര അമേരിക്കയിലെയും പെണ്‍പ്രസ്ഥാനങ്ങളുടെ രണ്ടാം ഘട്ടത്തിലെ പോരാട്ടങ്ങളുടെയും ബോധവല്‍ക്കരണത്തിന്റെയും ഭാഗമായാണ്. രാഷ്ട്രീയവും സാമൂഹ്യവുമായ മറ്റു ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിനൊപ്പം, പെണ്‍അവകാശവാദികള്‍ ‘സ്വകാര്യ' ഇടങ്ങളിലെ പെണ്ണുങ്ങളുടെ ദൈനംദിന വീട്ടുജോലിയുമായി ബന്ധപ്പെട്ട - കുട്ടികളെ പരിപാലിക്കല്‍ തുടങ്ങിയവ- അനുഭവങ്ങളെ ദൃശ്യവല്‍ക്കരിക്കുകയും രാഷ്ട്രീയവല്‍ക്കരിക്കുകയും ചെയ്തു. പെണ്ണുങ്ങളുടെ ‘അടിസ്ഥാന'പരമായ സ്വത്വത്തില്‍ വേരൂന്നിയ ഒന്നാണ് വീട്ടുജോലി ചെയ്യാനുള്ള കഴിവ്, അവര്‍ ചെയ്യുന്നത് ‘സ്‌നേഹത്തിന്റെ അധ്വാന'മാണ് തുടങ്ങി പ്രബലമായിരുന്ന മിഥ്യകളെയാണ് ഇതിലൂടെ അവര്‍ ചോദ്യംചെയ്തത്.
വീട്ടുജോലി, മുതലാളിത്ത ഉല്‍പാദനവുമായി ബന്ധമില്ലാത്തതും വ്യക്തിപരമായ സേവനം മാത്രമാണെന്നുമുള്ള മിഥ്യയെ തകര്‍ക്കുക എന്നതും 1960-70 കാലങ്ങളിലെ പെണ്ണവകാശവാദികളെ സംബന്ധിച്ച് ഏറെ പ്രധാനമായിരുന്നു. ഫാക്ടറി തൊഴിലാളി നേരിടുന്ന ചൂഷണവും പെണ്ണുങ്ങളുടെ വീട്ടുജോലിയുമായുള്ള വിശേഷപ്പെട്ട ബന്ധത്തെയാണ് ഇത് സ്ഥാപിക്കുന്നത്.
മാറിയറോസ ഡെല്ലാ കോസ്റ്റയും സെല്‍മ ജെയിംസും 1972 ലെ ലേഖനത്തില്‍ പറയുന്നതുപോലെ, വീട്ടില്‍ ജോലി ചെയ്യുന്ന പെണ്ണ് ഉല്‍പാദിപ്പിക്കുന്നത് ‘ജീവനുള്ള വ്യക്തിയെയാണ്- തൊഴിലാളിയെ തന്നെയാണ്' (https://bit.ly/2X6cU3B).
ഗര്‍ഭകാലം, പാചകം, വൃത്തിയാക്കല്‍, തുണിയലക്കല്‍, ഇസ്തിരിയിടല്‍, ഉച്ചയൂണ് പൊതിഞ്ഞുകൊടുക്കല്‍ മുതലായവ തൊഴില്‍ ശക്തി ഉല്‍പാദിപ്പിക്കുകയും, ആ ശക്തി ദിവസേന കടകളിലും ഫാക്ടറികളിലും ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. ഈ ശക്തി ദിവസേന പുനരുല്‍പ്പാദിപ്പിക്കുകയും വേണം. പെണ്ണുങ്ങള്‍ ഇത്തരം സൗജന്യമായ സേവനം നല്‍കുന്നതിലൂടെ, തൊഴിലാളി വര്‍ഗത്തിന്റെ നിലനില്‍പ്പ്, ഉപജീവനത്തിന് ലഭിക്കുന്ന വേതനത്തിനുള്ളില്‍ ഒതുക്കി നിര്‍ത്താന്‍ കഴിയുന്നു. ഇതിന്റെ കൃത്യമായ ഗുണം വ്യവസായത്തിനും മുതലാളിത്തത്തിനും ലഭിക്കുന്നു.

അങ്ങനെ വീട്ടുജോലി ചെയ്യുന്ന സ്ത്രീക്കും ഫാക്ടറി തൊഴിലാളിക്കുമിടയില്‍ കണ്ണികളുള്ളപ്പോള്‍ തന്നെ, വീട്ടുജോലി ചെയ്യുന്നവരുടെ സമ്പാദ്യമില്ലായ്മ ഇവര്‍ തമ്മില്‍ കാര്യമായ അന്തരങ്ങൾക്കു വഴിവെച്ചു. ഫെമിനിസ്റ്റ് ഗവേഷകയും എഴുത്തുകാരിയുമായ സില്‍വിയ ഫെഡെറിച്ചി ‘വീട്ടുജോലിക്ക് ശമ്പളം' (wages against housework- 1975) എന്ന പുസ്തകത്തിൽ പറയുന്നതുപോലെ; ശമ്പളം സമ്പാദിക്കുന്നവര്‍ക്ക്, ശമ്പളം ലഭിക്കുന്ന സാഹചര്യങ്ങളില്‍ ഇടപെടാന്‍ സാധിക്കും, ശമ്പളത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും കഴിയുന്നു. ‘നിങ്ങള്‍ ചൂഷണത്തിനിരയാണ് എന്നാലും നിങ്ങളുടെ സ്വത്വം ആ ജോലിയില്‍ ഒതുങ്ങുന്നില്ല' എന്ന് അവര്‍ ചൂണ്ടിക്കാട്ടി (https://bit.ly/38UShNm).
Also Read: അമ്മ, ചേച്ചി, പെങ്ങളുട്ടി... സ്ത്രീ ജനപ്രതിനിധികള്‍ക്കായി ഒരുക്കുന്ന കെണികള്‍ | അഖില പി
എന്നാല്‍ വീട്ടുജോലി എന്നത് പെണ്ണിന്റെ സ്വത്വത്തെ തന്നെ നിര്‍വചിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ, ഈ വ്യവസ്ഥ പെണ്ണുങ്ങള്‍ക്ക് അവരുടെ അധ്വാനത്തെ ‘യഥാര്‍ത്ഥ' ജോലിയായും, ഒരു സാമൂഹ്യ ഉടമ്പടിയായും മനസിലാക്കാന്‍ പ്രയാസമാക്കുന്നു. ‘വീട്ടുജോലിക്ക് ശമ്പളം, പെണ്ണുങ്ങളെ അവരുടെ പങ്കാളികളെ ആശ്രയിക്കാതെ സ്വയംഭരണാധികാരമുള്ള വ്യക്തികളാക്കും. അതിനേക്കാളുപരി, ശമ്പളത്തിനുവേണ്ടിയുള്ള അവകാശവാദം തന്നെ വീട്ടുജോലി പെണ്ണുങ്ങളുടെ സ്വതസിദ്ധമായ ഒരു ആവിഷ്‌കാരമാണെന്ന വാദത്തെ തളച്ചിടുന്നു. അത്, പെണ്ണുങ്ങളില്‍ ആരോപിക്കപ്പെട്ട സാമൂഹ്യ കടമയ്‌ക്കെതിരായ കലഹമായിരുന്നു. അവിടെയാണ് ശമ്പളത്തിനുള്ള അവകാശവാദത്തിന്റെ വിപ്ലവകരമായ പൊരുള്‍ കണ്ടെത്തേണ്ടത്, ശമ്പളമായി കിട്ടുന്ന പണത്തിലല്ല .

കുഴഞ്ഞുമറിഞ്ഞ പ്രശ്‌നം
വീട്ടുജോലിക്ക് ശമ്പളം എന്നതിനെക്കുറിച്ച് പെണ്‍നിരീക്ഷകര്‍ക്കിടയില്‍ ഏറെ തര്‍ക്കങ്ങളുമുണ്ടായിട്ടുണ്ട്. 1970 കളില്‍ വീട്ടുജോലിയുടെ ചരിത്രത്തെക്കുറിച്ച്ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പുസ്തകങ്ങളെഴുതിയ ആന്‍ ഓക്ലി വിശ്വസിച്ചിരുന്നത് ‘വീട്ടുജോലിക്ക് ശമ്പളം', പെണ്ണുങ്ങളെ വീട്ടില്‍ തടങ്കലിലാക്കും എന്നാണ്. കൂടാതെ, അവരെ സാമൂഹ്യ ഒറ്റപ്പെടലിലേക്ക് നയിക്കുകയും ആണുങ്ങള്‍ വീട്ടുജോലിയില്‍ നിന്ന് കൂടുതല്‍ വിട്ടുനില്‍ക്കാനിടയാക്കുകയും ചെയ്യുമെന്ന് അവര്‍ വാദിച്ചു.
പലരും വാദിച്ചത്, സ്ത്രീവാദ പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യം, വീട്ടുജോലിക്ക് ശമ്പളം ചോദിക്കുകയല്ല, മറിച്ച് പെണ്ണുങ്ങളെ ദൈനംദിന വീട്ടുജോലികളില്‍ നിന്ന് മുക്തരാക്കുക എന്നതാണ്. കൂടാതെ, അവരെ പൂര്‍ണമായും സാമൂഹ്യജീവിതത്തില്‍ പങ്കാളികളാക്കാനും, വീടിനു പുറത്തെ വേതനമുള്ള ജോലിക്ക് പ്രാപ്തരാക്കാനുമാണ് പ്രസ്ഥാനങ്ങള്‍ ശ്രമിക്കേണ്ടത് എന്നും അവര്‍ ഓര്‍മപ്പെടുത്തി. ദേശീയതലത്തില്‍ പെണ്ണുങ്ങളുടെ ശമ്പളമില്ലാ ജോലിയെ അളക്കുവാന്‍ സങ്കീര്‍ണമായ സാമ്പത്തിക സാമഗ്രികള്‍ വന്നെങ്കിലും, ഈ പ്രശ്നം പെണ്‍പ്രസ്ഥാനങ്ങളില്‍ ഒത്തുതീര്‍പ്പാകാതെ കിടക്കുന്നു.
മനുഷ്യജീവന്‍ നിലനിര്‍ത്താനും, തൊഴില്‍ ശക്തി പുനഃസൃഷ്ടിക്കാനുമുള്ള ജോലിയില്‍ പെണ്ണുങ്ങളുടെ അനുപാതരഹിതമായ ഉത്തരവാദിത്തം എന്നുള്ളതുതന്നെയാണ് മൗലിക പ്രശ്‌നം. 2018-ല്‍ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്, ആഗോളതലത്തില്‍ ആകെയുള്ള, കൂലിയില്ലാത്ത പരിചരണ ജോലി സമയത്തിലെ 76.2 % മണിക്കൂറും പെണ്ണുങ്ങളാണ് നിര്‍വഹിക്കുന്നത് എന്നാണ്. ഇത് ആണുങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ മൂന്നിരട്ടിയാണ്. ഏഷ്യയിലും പസഫിക്കിലും ഇത് 80 % വരെ ഉയര്‍ന്നു നില്‍ക്കുന്നു (https://bit.ly/2Xbiim1).
ആര്‍ക്കൊക്കെ ഈ കൂലി കിട്ടണം?
MNM-ന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിലേക്ക് തിരിച്ചുവരാം. മേല്‍പ്പറഞ്ഞ സാഹചര്യങ്ങളെ, സ്റ്റേറ്റ് വീട്ടുജോലിക്ക് ശമ്പളം നല്കുന്നതുകൊണ്ട്തിരുത്തുവാന് സാധിക്കുമോ? മറ്റൊരു കുഴപ്പിക്കുന്ന ചോദ്യം, ഇക്കൂട്ടരെ എങ്ങനെ നിര്‍വചിക്കും എന്നതാണ്. ഇത് മുഴുവന്‍ സമയം വീട്ടുകാരികളായി പ്രവര്‍ത്തിക്കുന്നവർക്ക് മാത്രമുള്ളതാണോ? പലരും വീടിനു പുറത്തെ ജോലിക്കൊപ്പം വീട്ടുജോലിയും ചെയ്യുന്നവരാണ്. എന്തടിസ്ഥാനത്തില്‍ ഇവരെ ഒഴിവാക്കും? വീട്ടില്‍ തന്നെ തയ്യലും, ചെറുകിട കച്ചവടവും, ഊണൊരുക്കലും ഒക്കെ ചെയ്യുന്ന തൊഴിലാളി വര്‍ഗ സ്ത്രീകളുടെ കാര്യമോ? വരുമാനം ചുരുക്കമായതിനാലും, തൊഴില്‍രഹിതമായ അവസ്ഥയുള്ളതിനാലും ഈ സ്ത്രീകള്‍ അവരെ സ്വയം തിരിച്ചറിയുന്നത് വീട്ടമ്മമാരായാണ്.
Also Read: പുരുഷന്മാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ശാക്തീകരണ മോഡല്‍ | സുധ മേനോൻ
ഈ പ്രശ്‌നങ്ങള്‍ ലളിതമായി പരിഹരിക്കാനാവുന്നതല്ല. ദരിദ്രകുടുംബങ്ങള്‍ക്ക് സാര്‍വത്രിക അടിസ്ഥാന വരുമാനം ഉറപ്പുവരുത്താനുള്ള സമരങ്ങള്‍ ശക്തമാക്കുകയാണ് പ്രധാനമായും വേണ്ടത്. കൂടാതെ, ആ പണം വീട്ടിലെ പെണ്ണുങ്ങള്‍ക്ക് (അവര്‍ വീട്ടുജോലിയും ശമ്പളമുള്ള പുറംജോലിയും ഒരുമിച്ചു ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യട്ടെ) നേരിട്ട് എത്തിക്കുകയും വേണം.
നിയമനിര്‍മാണത്തിനുള്ള പോരാട്ടം
ഈ വിഷയങ്ങളൊക്കെ പരിഗണിച്ചാല്‍, സ്റ്റേറ്റ് വീട്ടുജോലി അംഗീകരിക്കുക എന്ന ആവശ്യം അതിപ്രധാനമാണ്. കൂടാതെ ചരിത്രത്തിലുള്ള സ്ത്രീപ്രസ്ഥാനങ്ങള്‍ നമ്മെ പഠിപ്പിച്ചപോലെ, അതിന്റെ വിപ്ലവകരമായ അന്തഃസ്സത്ത കാത്തുസൂക്ഷിക്കുകയും വേണം. ഈ അവസരത്തില്‍ ഓര്‍ക്കേണ്ട മറ്റൊരു കാര്യം; ഇന്ത്യയില്‍ പ്രാധാന്യം നേടിവരുന്ന ഗാര്‍ഹിക തൊഴില്‍ പ്രക്ഷോഭത്തെക്കുറിച്ചാണ്. ഗാര്‍ഹിക തൊഴിലാളികള്‍ക്കായി ഒരു ദേശീയ നിയമനിര്‍മാണത്തിനുവേണ്ടിയുള്ള സമരമാണിത്. ഇവര്‍ പ്രധാനമായും ‘പെണ്ണുങ്ങളുടെ ജോലികള്‍' മറ്റു വീടുകളില്‍ ചെയ്യുന്ന സ്ത്രീകളാണ്.
അതുകൊണ്ടുതന്നെ അവര്‍ ഈ പ്രശ്‌നത്തെ വിശേഷാല്‍ ദൃശ്യവല്‍ക്കരിക്കുന്നു. ഇത്തരം ജോലികളുടെ സാഹചര്യങ്ങളെ നിയന്ത്രിക്കാനും, അടിസ്ഥാന വേതനം ഉറപ്പു വരുത്താനും, തൊഴിലാളികളുടെ അന്തസ്സും അവകാശവും സംരക്ഷിക്കപ്പെടാനുമുള്ള സമരമാണ് അവര്‍ നയിക്കുന്നത്.
വീട്ടുജോലിയുടെ മൂല്യം എങ്ങനെ അളക്കാമെന്നും കണക്കുകൂട്ടാമെന്നും തമിഴ്‌നാട്ടിലെ ഗാര്‍ഹിക തൊഴിലാളികളും, അവരുടെ യൂണിയനുകളും ഗൗരവമായ ചര്‍ച്ചയ്ക്കു വിധേയമാക്കിയിട്ടുണ്ട്. ഓരോ മണിക്കൂറിനുള്ള അടിസ്ഥാന വേതനം നിശ്ചയിക്കല്‍, ആഴ്ചയില്‍ ഒരു ഒഴിവു ദിവസം, വാര്‍ഷിക ബോണസ്, ജോലിസ്ഥലങ്ങളിലെ ശാരീരിക സ്വയംഭരണാവകാശം തുടങ്ങിയവയാണ് അവര്‍ മുന്നോട്ടു വെച്ച അവകാശവാദങ്ങള്‍.
MNM മാത്രമല്ല, വീട്ടുജോലി എന്നതിനെ അംഗീകരിക്കുകയും സാമ്പത്തിക മൂല്യം നിശ്ചയിക്കേണ്ട ഒരു കാര്യമായി വിശ്വസിക്കുകയും ചെയ്യുന്ന എല്ലാ പാര്‍ട്ടികളും മേല്‍പ്പറഞ്ഞ അജണ്ട പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഗാര്‍ഹിക തൊഴിലാളി സമരം ശക്തമാകുകയാണെങ്കിൽ, അതിലൂടെ വീട്ടുജോലിയുടെ അന്തസ്സ് സ്ഥാപിക്കപ്പെടുകയാണെങ്കിൽ, വീട്ടുജോലി ചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും അതൊരു നല്ലവാര്‍ത്ത ആയിരിക്കും എന്നതില്‍ സംശയമില്ല.
ജെ. ദേവിക
Feb 22, 2021
39 Minutes Listening
കെ.ആര്‍ മീര
Feb 15, 2021
50 Minutes Listening
Truecopy Webzine
Jan 25, 2021
4 Minutes Read
രാധിക പദ്മാവതി
Jan 22, 2021
5 minute read
ആര്‍. രാജശ്രീ
Dec 12, 2020
5 Minutes Read
അഖില പി.
Dec 08, 2020
7 Minutes Read
അനുരാധ സാരംഗ്
Nov 27, 2020
7 Minutes Read
Sudhakaran p
10 Jan 2021, 09:29 PM
ആലോചിക്കേണ്ട ഒരു വിഷയം ആശയം