2 Jul 2020, 10:00 PM
വിവാഹം സത്യത്തില്‍ വലിയ പ്രശ്‌നമുയര്‍ത്തി. ഒന്ന് ഞാനുള്‍ക്കൊള്ളുന്ന മുസ്‌ലിം സമൂഹം. മറ്റേത് ബ്രാഹ്മണ സമൂഹം. ഹിന്ദുമതത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉന്നതമെന്ന് കരുതപ്പെടുന്ന ഒരു സമൂഹം. ഞങ്ങളുടെ പ്രദേശത്തെ ഇസ്‌ലാം മതം അതിന്റെ കുടുംബപശ്ചാത്തലം, യാഥാസ്ഥിതിക പശ്ചാത്തലം ഇത് രണ്ടുംവെച്ച് സത്യത്തില്‍ ഈ വിവാഹം വലിയൊരു സ്‌ഫോടനം തന്നെ സൃഷ്ടിക്കേണ്ടതാണ്.
ഇത് കുറേ പ്രയാസങ്ങളും പ്രതിസന്ധികളും ഉണ്ടാക്കി. വിവാഹത്തിന്റെ ഓരോ സന്ദര്‍ഭത്തിലും എന്റെ വീട്ടിലും എന്റെ ഭാര്യയുടെ വീട്ടിലുമൊക്കെ നിരന്തരം സംസാരിക്കുന്നുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ തുടര്‍ച്ചയായിട്ടുള്ള സംഭാഷണത്തിന്റെ അവസാനമാണ് ഈ കല്ല്യാണം നടക്കുന്നത് എന്നതുകൊണ്ടുതന്നെ തുടക്കത്തിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ കുറേയേറെ പരിഹരിക്കപ്പെട്ടു.

ഉദാഹരണമായിട്ട് എന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ ഭാര്യയുടെ തിരൂരിലെ വീട്ടില്‍ പോകുന്നുണ്ട്. അച്ഛനോടും അമ്മയോടും എല്ലാവരോടും സംസാരിക്കുന്നുണ്ട്. എന്റെ വീട്ടിലും ഞാന്‍ ഈ കാര്യം നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. അതായത്, പൊതുവില്‍ കല്ല്യാണം കഴിക്കാന്‍ താല്‍പര്യം കുറവാണ്. കഴിക്കുകയാണെങ്കില്‍ മതനിരപേക്ഷ ജനാധിപത്യ കാഴ്ചപ്പാടിലേ കഴിക്കാന്‍ താല്‍പര്യമുള്ളൂ എന്ന് വീട്ടില്‍ പറഞ്ഞിരുന്നു. അതുകൊണ്ട് വീട്ടില്‍ വലിയ അമ്പരപ്പുളവാക്കിയതായിട്ട് പറയാന്‍ കഴിയില്ല. അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. പലരീതിയിലുള്ള കല്ല്യാണവും.
ഞാന്‍ ആദ്യമായിട്ട് എം.ഇ.എസ് കോളജ് പൊന്നാനിയില്‍ ദിവസക്കൂലിക്ക് രണ്ടുമാസം വര്‍ക്കു ചെയ്തിരുന്നു. എം.ഫിലിന് പഠിക്കുന്ന സമയത്ത്. ഇവിടെ ജോലി സാധ്യതയുണ്ട് എന്ന് അവര്‍ പറഞ്ഞിരുന്നു. അപ്പോള്‍ അവിടെ വലിയ പൈസ വാങ്ങുന്ന സമയമാണ്. അപ്പോള്‍ ഞാന്‍ പറഞ്ഞു, പൈസയോ. അതാണോ പ്രശ്‌നം, നിങ്ങള്‍ക്ക് പൈസ ബാലന്‍സ് ഉണ്ടാവും എന്തായാലും. അവരുദ്ദേശിക്കുന്നത്, ഒരു കല്ല്യാണം കഴിച്ചാല്‍ മതി, എന്നാല്‍ കോളജില്‍ കൊടുക്കാനുള്ള പൈസയും കിട്ടും, വരുമാനമായി കുറച്ചു പൈസയും കയ്യിലുണ്ടാവും എന്ന്. അങ്ങനെയെന്തായാലും ഉദ്ദേശിക്കുന്നില്ലയെന്ന് ഞാന്‍ പറഞ്ഞു.
സര്‍ സയ്യിദ് കോളജിലാണ് പിന്നെ ഞാന്‍ ജോലി ചെയ്തത്. അവിടെ അന്നത്തെ പതിവ്, റാങ്ക് ലിസ്റ്റില്‍ റാങ്കുള്ളവരെ എടുക്കുക, പക്ഷേ മിനിമം ഒരു ഡോണേഷന്‍ കൊടുക്കണം. അന്ന് അത്, എനിക്കു തോന്നുന്നത്, പതിനായിരം രൂപയാണെന്നാണ്. ആ ഡൊണേഷന്‍ ജോലി കിട്ടി പോകുകയാണെങ്കില്‍ തിരിച്ചു കൊടുക്കും. ആ ഡൊണേഷന്‍ തന്നെ സാലറിയില്‍ നിന്നും ചെറിയ ഘടുവായിട്ട് എടുത്താല്‍ മതി. അങ്ങനെ കുറേ ആനുകൂല്യങ്ങള്‍ ഉണ്ടായിരുന്നു. അപ്പോള്‍ ഞാനവിടെ ചേര്‍ന്നു. പതിനായിരം രൂപയൊക്കെ ബുദ്ധിമുട്ടാണെന്ന് ഞാന്‍ പറഞ്ഞു, അപ്പോള്‍ എന്നോട് അവിടുത്തെ ഒരാള്‍ ചോദിച്ചത് മംഗലം കഴിച്ചിട്ടുണ്ടോയെന്നാണ്. മംഗലം എന്നുള്ളത് എനിക്ക് പെട്ടന്ന് മനസിലായില്ല. കാര്യങ്ങളൊക്കെ മംഗളകരമായല്ലോ ജോലി കിട്ടിയല്ലോ എന്നാണ് ഞാന്‍ വിചാരിച്ചത്. പിന്നീടാണ് മനസിലായത്, അയാള്‍ പറഞ്ഞു, ഇവിടെ കൊടുക്കാനുള്ള പൈസ കഴിച്ച് എത്രയോ പൈസ നിങ്ങള്‍ക്ക് കയ്യില്‍ കിട്ടും, നിങ്ങള്‍ ഒന്നും അറിയേണ്ട. അന്നത്തെ ഒരു അവസ്ഥ അങ്ങനെയാണ്.
വീട്ടില്‍ ഇത്തരത്തിലുള്ള ആലോചനകള്‍ വന്നപ്പോള്‍ അത് സാധ്യമല്ലയെന്നൊരു നിലപാട് ഞാന്‍ എടുത്തു. കല്ല്യാണത്തിന് സാധ്യമല്ലയെന്ന നിലപാട് എടുത്തപ്പോള്‍ എന്റെ വീട്ടില്‍ നിന്നും ഒരു സന്ദര്‍ഭത്തില്‍ എന്റെ ബാപ്പ പറഞ്ഞു, എന്നാല്‍ നീ നിനക്ക് ഇഷ്ടമുള്ളതുപോലെ ചെയ്‌തോയെന്ന്. അതെനിക്കൊരു അനുകൂലവാക്യമായിരുന്നു.

ഉമ്മയോട് ഞാന്‍ കാര്യങ്ങളെല്ലാം വിശദീകരിച്ചു. ഉമ്മ അത് കുഴപ്പമില്ലയെന്നു പറഞ്ഞു. ബാപ്പ ഇങ്ങനെയൊരു വാക്യം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അതിന്റെ മുകളില്‍ പിടിച്ചപ്പോള്‍, ബാപ്പ പറഞ്ഞു, അത് ഏതുമാവാം, സ്ത്രീധനം വാങ്ങിയിട്ടോ വാങ്ങാതെയോ ഒക്കെയാവാം, പക്ഷേ ഇത് പറ്റില്ല, ഇത് മതപരിവര്‍ത്തനം നടത്തുകയാണെങ്കില്‍ മാത്രമേ അംഗീകരിക്കാന്‍ കഴിയുകയുള്ളൂ. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഒന്നാമത് എനിക്ക് മതമില്ല, പിന്നെ അവള്‍ക്കും മതമില്ല, മതമില്ലാത്ത ആളുകള്‍ക്ക് മതപരിവര്‍ത്തനത്തിന്റെ പ്രശ്‌നമില്ലെന്ന്. ഏതെങ്കിലുമൊരു മതമുണ്ടെങ്കില്‍ അവിടെ നിന്നും വേറെ മതത്തിലേക്ക് മാറാം. ഇത് മാറാന്‍ പറ്റില്ലല്ലോ എന്നു പറഞ്ഞു. ബന്ധുക്കളൊക്കെ ഈ കാര്യത്തിലായിരുന്നു ഊന്നിയത്.
കല്ല്യാണം നിര്‍ബന്ധമായും നടത്തുമെന്ന് വന്നപ്പോള്‍ മതംമാറണമെന്ന്. മതംമാറില്ലെന്ന് പറഞ്ഞപ്പോള്‍ എന്റെ ബാപ്പയൊക്കെ സുഹൃത്തുക്കള്‍ വഴി മുന്നോട്ടുവെച്ച നിര്‍ദേശം, മതംമാറിയെന്ന് അവര്‍ പറയും, ഞങ്ങള്‍ക്ക് മതംമാറിയിട്ടില്ലയെന്നും പറയാം. ഞാന്‍ പറഞ്ഞു, അത് നടക്കില്ല. കാരണം അതൊരു ശരിയായ രീതിയല്ലല്ലോ എന്നു പറഞ്ഞു. അന്ന് ബാലകൃഷ്ണന്‍ മാഷ് എന്നു പറഞ്ഞിട്ട് ഒരു മാഷുണ്ട്. പുത്തുമടം സ്‌കൂളില്‍ എന്നെ പഠിപ്പിച്ച മാഷാണ്. മാഷുമായി ഞങ്ങള്‍ക്ക് വേറൊരു ബന്ധമുണ്ട്. ഞങ്ങളുടെ പീടികയിലായിരുന്നു മാഷുടെ പറ്റ്. അന്ന് സ്‌കൂളു വിട്ട് വന്നാല്‍ എന്റെ പ്രധാനപ്പെട്ട പണി, ബാപ്പയൊരു ശീട്ടുതരും, മാസം തോറും എല്ലാ മാഷുടെയും വീട്ടിലും അതുമായിട്ട് പൈസ പിരിക്കാന്‍ പോവുകയാണ്. മിക്കവാറും മാഷമ്മാര്‍ ഒരുമാസത്തെ പറ്റ് ബാക്കിവെക്കും. എപ്പോള്‍ അവര് പൈസ തീര്‍ത്ത് അടച്ചാലും ഒരുമാസം ബാലന്‍സ് ഉണ്ടാവും. അങ്ങനെയല്ലാതെ അടയ്ക്കുന്ന മാഷാണ് ബാലകൃഷ്ണന്‍ മാഷ്. ബാപ്പയുടെ അടുത്ത സുഹൃത്താണ്. ഞാന്‍ പ്രശ്‌നം ബാലകൃഷ്ണന്‍ മാഷോടു പറഞ്ഞു. ബാലകൃഷ്ണന്‍ മാഷ് പറഞ്ഞു, അതൊന്നും പ്രശ്‌നമില്ലെടാ. ഞാന്‍ പറഞ്ഞോളാമെന്ന്. അങ്ങനെ ബാലകൃഷ്ണന്‍ മാഷ് ബാപ്പയെ കണ്ടു. ബാപ്പ പറഞ്ഞു, എന്തും സമ്മതിക്കാം, പക്ഷേ ഇത് മതംമാറാതെ സമ്മതിക്കുന്ന പ്രശ്‌നമില്ലയെന്ന്. അപ്പോള്‍ ഒരുകാര്യം ഉറപ്പായി, കല്ല്യാണം കഴിക്കാന്‍ പറ്റും, പക്ഷേ അവിടെ പിന്നെ ഒരുവിധ പരിഗണനയോ താമസിക്കാനുള്ള സൗകര്യമോ ഒന്നുമുണ്ടാവില്ല.
അന്നത്തെ പശ്ചാത്തലത്തില്‍ വലിയ പ്രതിസന്ധിയാണ്. കോളജില്‍ ജൂനിയര്‍ ലക്ചര്‍ഷിപ്പൊക്കെയുള്ള കാലമാണ്. ചെറിയ പൈസയേ കിട്ടുകയുള്ളൂ. അപ്പോള്‍ അങ്ങനെയിരിക്കുമ്പോള്‍ എവിടെ താമസിക്കുമെന്ന പ്രശ്‌നം വന്നു. ആന്ധ്രയില്‍ നിന്നും ഡോ. രാമമൂര്‍ത്തിയെന്നയാള് പെരുമണ്ണയില്‍ പീപ്പിള്‍സ് ക്ലിനിക്ക് തുടങ്ങിയിരുന്നു. കക്ഷി ഞങ്ങളുടെ അടുത്ത സുഹൃത്തായിരുന്നു. രാമമൂര്‍ത്തിയോട് കാര്യം പറഞ്ഞപ്പോള്‍, ഇതിലെന്താണ് പ്രശ്‌നമെന്നു പറഞ്ഞു, മൂപ്പര്‍ പൂവാട്ടുപറമ്പില് വീട് എടുത്തിരുന്നു. ഒരു ലൈന്‍വീട്. അതിന്റെ ഒരു മുറിയില്‍ നിങ്ങള്‍ക്ക് താമസിക്കാമെന്നു പറഞ്ഞു. ആ ഡോക്ടറൊരു ഇടതുപക്ഷ, കമ്മ്യൂണിസ്റ്റുകാരനാണ്. അദ്ദേഹത്തിന്റെ ക്ലിനിക്കില്‍ ആളുകളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചാണ് ഫീസ് ഈടാക്കിയിരുന്നത്. തീരെ രക്ഷയില്ലാത്തവരോട് ഫീസ് വാങ്ങില്ല. മിനിമം രണ്ടുരൂപയാണ് ഫീസ്. രാമമൂര്‍ത്തിയുടെ വീട്ടിലാണ് ഞങ്ങള്‍ വാടകയില്ലാതെ താമസിച്ചിരുന്നത്.
ഞങ്ങള്‍ ഡോക്ടര്‍ രാമമൂര്‍ത്തിയുട വീട്ടില്‍ താമസിക്കുമ്പോള്‍ ഉണ്ടായിരുന്ന തമാശ എന്തായിരുന്നുവെന്നാല്‍, ഈ ലൈന്‍ വീട്ടുകാരന് ഇതിന്റെ അപ്പുറത്തും ഇപ്പുറത്തുമൊക്കെ വീടുണ്ട്. ഞങ്ങള്‍ അവിടെ സൗജന്യമായി താമസിക്കുന്നുവെന്നത് മൂപ്പര്‍ക്കൊരു പ്രശ്‌നമായി. മൂപ്പര്‍ ഡോക്ടറോട് പറഞ്ഞു, അവര്‍ക്ക് സുഖമായിട്ട് താമസിക്കാന്‍ വീട് ഞാന്‍ കൊടുക്കാമെന്ന് പറഞ്ഞു. കാരണം അയാള്‍ക്ക് വാടകയുടെ പ്രശ്‌നമാണ്. നിങ്ങള്‍ക്കല്ലേ ഞാന്‍ വീട് തന്നത് എന്നൊക്കെ പറഞ്ഞ് ചെറിയ പ്രശ്‌നമുണ്ടാക്കി. അപ്പോഴും ഞങ്ങളവിടെ താമസിച്ചു. അതിലേറ്റവും രസകരമായ സംഭവം എന്താണെന്നുവെച്ചാല്‍ ആന്ധ്രയില്‍ നിന്നും ഡോക്ടറുടെ അമ്മയൊക്കെ വന്നു. അവരാണെങ്കില്‍ പൂര്‍ണ സസ്യബുക്കാണ്. ആന്ധ്ര ബ്രാഹ്മിണ്‍സ് ആണല്ലോ. ഞങ്ങള് സസ്യ ഭക്ഷണം മാത്രമല്ല, ഇടയ്ക്ക് മാംസ ഭക്ഷണവും കഴിക്കും. അവര് വന്നതിനുശേഷം ഞങ്ങള്‍ ആ റൂം വാതിലടച്ചിട്ട് കഴിക്കും. ഇവര്‍ക്ക് മനസിലായിട്ടുണ്ട്. പക്ഷേ അവര് കുഴപ്പമൊന്നുമുണ്ടാക്കിയിട്ടില്ല. പഴയപോലെ സൗഹൃദം തുടങ്ങി.
പിന്നെ അവിടുന്ന് ഞങ്ങള്‍ പല വാടകവീടുകളിലേക്ക് താമസം മാറി. അങ്ങനെ ഞങ്ങള് പരിയങ്ങാട് താമസം മാറിയപ്പോള്‍ ആ പ്രദേശത്തെ ഒന്നുരണ്ട് ആര്‍.എസ്.എസ് സുഹൃത്തുക്കള്‍ വന്നു. ഞങ്ങളിതിനൊന്നും എതിരില്ലയെന്ന മട്ടില്‍. അപ്പോള്‍ ഞാന്‍ പറഞ്ഞു, നിങ്ങള്‍ എതിരല്ലയെന്നു പറയുന്നത് പൂര്‍ണമായും ശരിയല്ല, കാരണം നിങ്ങളല്ലേ പോസ്റ്ററൊക്കെ എഴുതിവെച്ചത്. തട്ടിക്കൊണ്ട് പോണുവെന്നു പറഞ്ഞ്. അതൊക്കെ ആ പ്രദേശത്തെ ആരെങ്കിലുമായിരിക്കും, അതുമായി ഞങ്ങള്‍ക്ക് ബന്ധമില്ല എന്നൊക്കെ പറഞ്ഞു. അതായത്, വന്‍ സംഘര്‍ഷമുണ്ട്. ഇപ്പോള്‍ ഫറൂഖ് കോളജിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. ഫറൂഖ് കോളജിലെ, ഇവരുടെ വീട്ടിലെ, കുടുംബങ്ങളിലെ ഒക്കെ ആളുകള്‍ക്ക് ഇതിനോട് വിയോജിപ്പുണ്ട്. അവരുടെ ഭാഗത്തുനിന്നും ഒരു സഹായവുമുണ്ടാവില്ല. പക്ഷേ ഉപദ്രവമൊന്നും ഉണ്ടായിട്ടില്ല. അത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നു. ഒരുപക്ഷേ, ഈ വിവാഹം നടക്കാതിരിക്കാന്‍ പരമാവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.
അവരുടെ വീട്ടില്‍ നിന്നും ആദ്യം പറഞ്ഞ വാദം വളരെ രസകരമായിരുന്നു. എന്റെ സുഹൃത്തുക്കള്‍ എന്നു പറഞ്ഞിട്ടുള്ള ആളുകളാണ് ഇതുവരെ വീട്ടിലേക്ക് വന്നത്. എന്റെ ഒരു ബന്ധുവും വീട്ടിലേക്ക് വന്നിട്ടില്ലയെന്നു പറഞ്ഞു. അപ്പോള്‍ ഞാന്‍ ഒരു ബന്ധുവിനെ കൊണ്ടുപോകണമല്ലോ. ഏതു ബന്ധുവിനെയാണ് കൊണ്ടുപോകുക? ഞാന്‍ ഹമീദ് ചേന്നമംഗലൂരിനോടു പറഞ്ഞു. അപ്പോള്‍ ഹമീദ് പറഞ്ഞു, അതിനെന്താ, നമുക്ക് നാളെത്തന്നെ പോകാമെന്ന്.
ഹമീദും ഞാനും കൂടി പോയി. ഞാന്‍ പറഞ്ഞു, ഇത് ഹമീദ്, എന്റെ ബന്ധുവാണ്. ഓ ഒരു ബന്ധുവെങ്കിലും വന്നല്ലോ എന്ന് അവര് പറഞ്ഞു. ഹമീദ് പിന്നെ ബന്ധുവിന്റെ റോളിലേക്ക് ഉയര്‍ന്നു. മൂപ്പര്‍ക്ക് അതിന്റെ വലിയ പ്രയാസമൊന്നുമില്ല. കുറച്ച് ഡയലോഗൊക്കെ പറഞ്ഞു. അങ്ങനെയൊരു സംഭവമുണ്ടായിരുന്നു. പക്ഷേ അപ്പോഴും അവര്‍ ഉത്കണ്ഠപ്പെട്ടത്, ഇവരുടെ അച്ഛന്‍ ദിവാകരന്‍ നമ്പൂതിരി സ്‌കൂളിലെ മാഷാണ്. ചിത്രമൊക്കെ വരക്കും. സീരിയന്‍സ് മാന്‍ എന്നാണ് മൂപ്പരുടെ നാട്ടിലെ ടൈറ്റില്‍. വളരെ പൊക്കമുള്ളയാളാണ്. അധികം സംസാരിക്കുകയൊന്നും ചെയ്യില്ല. അദ്ദേഹം പറഞ്ഞു, നിങ്ങള് വളരെ മുന്നിലാണ്.

ഞങ്ങള് കുറേ വാദങ്ങളൊക്കെ നിരത്തുന്നുണ്ട്. മനുഷ്യന്മാര്‍ക്ക് അടുപ്പമുണ്ടായിക്കഴിഞ്ഞാല്‍ എന്തെങ്കിലും നോക്കേണ്ടതുണ്ടോയെന്നൊക്കെ. ഇനി അഥവാ മതവിശ്വാസമോ ജാതിയോ ഉണ്ടെങ്കില്‍ രണ്ടുപേര്‍ക്കും തുടരാമല്ലോ. രണ്ടുപേര്‍ക്കും ഇല്ല. ഇനി അഥവാ ഉണ്ടായാല്‍ രണ്ടുപേര്‍ക്കും അതിനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോയെന്നൊക്കെ.
അദ്ദേഹം പറഞ്ഞു, നിങ്ങള് വളരെ മുന്നിലാണ്. പക്ഷേ കാലം വളരെ പിറകിലാണ്. നിങ്ങളെ കൊന്നുകളയും എന്നൊക്കെ. ഞാന്‍ പറഞ്ഞു, അങ്ങനെ സംഭവിക്കാനുള്ള സാധ്യതയില്ല. അതിന്റെ ഇടയില്‍ അദ്ദേഹത്തിന്റെ കൂടെപഠിച്ച വേറൊരു നമ്പൂതിരി, അയാളൊരു ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ കൂടിയാണ്. ഇടതുപക്ഷക്കാരനാണ്. അപ്പോള്‍ അതും നല്ല തമാശയാണ്. 'കറുത്തപാറ'യെന്നാണ് അയാളെ വിളിച്ചിരുന്നത്. ഡി.വൈ.എഫ്.ഐയിലൊക്കെയുള്ള ഞങ്ങളുടെ സുഹൃത്തിന്റെ അച്ഛനാണ്. തിരൂരില്‍ നിന്നും ഞങ്ങളൊരു ഹോട്ടലില്‍ കയറി. അവളുടെ അച്ഛന്റെ കൂടെ പഠിച്ചയാളാണ്. അച്ഛനെയൊന്ന് സ്വാധീനിക്കാന്‍ വേണ്ടി നമ്മള്‍ കൊണ്ടുപോകുകയാണ്. ഹോട്ടലില്‍ കയറിയപ്പോള്‍ ഉണ്ടായ തമാശയെന്താണെന്നുവെച്ചാല്‍, നിങ്ങളൊക്കെ എന്താണ് കഴിക്കുന്നതെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, മാംസമാണെന്ന്. അത് നമ്മളെ കടിക്കുമോയെന്ന് ചോദിച്ചു, ഞാന്‍ പറഞ്ഞു സാധ്യത കുറവാണ്. നമുക്ക് കഴിക്കാലോ എന്ന് പറഞ്ഞു. അപ്പോള്‍ തന്നെ നമുക്കൊരു ഊര്‍ജം കിട്ടുമല്ലോ. പക്ഷേ അദ്ദേഹം വീട്ടിലേക്ക് ചെന്ന് കാര്യം സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ മാഷ് കുറച്ചു രൂക്ഷമായി. നിങ്ങളും ഇതിന് കൂട്ടുനില്‍ക്കുകയാണോ എന്ന അര്‍ത്ഥത്തില്‍. പക്ഷേ പൊതുവില്‍ വളരെ നല്ല നിലയിലാണ് അദ്ദേഹം സംസാരിച്ചത്. അദ്ദേഹം പ്രധാനമായിട്ട് പങ്കുവെച്ച ഉത്കണ്ഠ ഇതാണ് സമൂഹമിത് സമ്മതിക്കില്ലയെന്നത്. പിന്നെ തീരുമാനം എന്താണെന്നുവെച്ചാല്‍ അതിനനുസരിച്ച് എന്ന മട്ടില്‍.
ആലോചിക്കുമ്പോള്‍ എനിക്ക് ആഹ്ലാദം തോന്നുന്നതെന്താണെന്നുവെച്ചാല്‍ ഓരോ സന്ദര്‍ഭത്തിലും ഒരു ജനാധിപത്യ കാഴ്ചപ്പാട് പുലര്‍ത്താന്‍ പറ്റിയിട്ടുണ്ട്. സാധാരണ പ്രണയത്തിലൊക്കെ സംഭവിക്കുംപോലെ പെട്ടെന്ന് പൊട്ടിത്തെറിയുണ്ടാവുന്ന പെരുമാറ്റമൊന്നുണ്ടായിട്ടില്ല. ഓരോ സമയവും സംസാരിച്ച് സംസാരിച്ച്, എല്ലാവരോടും സംസാരിക്കുന്നുണ്ട്. അപ്പോള്‍ അവര് തന്നെ പ്രതീക്ഷിക്കുന്നുണ്ട്. പിന്നെ അവര്‍ക്ക് അങ്ങനെയങ്ങ് പരസ്യമായി സമ്മതിക്കാനും പറ്റില്ലല്ലോ. അതുകൊണ്ടുതന്നെ പില്‍ക്കാലത്ത് വലിയ പ്രശ്‌നങ്ങളില്ല. സൗഹൃദം തന്നെയാണുള്ളത്.
നിങ്ങള്‍ തമ്മില്‍ എവിടെ വെച്ചാണ് കാണുന്നത്. എവിടെവെച്ചാണ് പരിചയം. പ്രണത്തിലേക്ക് വരുന്നത് എങ്ങനെയാണ്?
പ്രണയം എന്നു പറയുന്നത്, സാമ്പ്രദായിക രീതിയിലുള്ള പ്രണയമല്ല ശരിക്ക്. കാരണം ഞാന്‍ കണ്ടിട്ടില്ല. അതായത്, ഞങ്ങളന്ന് കോളജിലൊക്കെ സാംസ്‌കാരിക പ്രഭാഷണങ്ങള്‍ക്കൊക്കെ പോകും. ആ കൂട്ടത്തില്‍ ഗുരുവായൂരപ്പന്‍ കോളജില്‍ സാംസ്‌കാരിക പ്രഭാഷണത്തിന് പോയിരുന്നു. അന്ന് അവിടെ നിന്നൊരു കത്ത് തരുന്നതാണ്. പിന്നെ അതിന് മറുപടിയെഴുതുന്നു. ഇത് തുടരുന്നു. ആളെ കാണുന്നില്ല. ഇതൊരു സൗഹൃദമായി ശക്തിപ്പെട്ട് വളരെക്കാലങ്ങള്‍ക്കുശേഷം കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലേക്ക് ഇന്ന ട്രെയിനില്‍ വരുമെന്ന് പറഞ്ഞു, അവിടെവെച്ചാണ് കാണുന്നത്. അതായത്, കാണുന്നതിനു മുമ്പേ തന്നെ രൂപപ്പെട്ട ഒരു സൗഹൃദമാണ്. കത്തുകള്‍ കുറേ എഴുതിയിട്ടുണ്ടാവും. ഏകദേശം കാണുന്നതിനു മുമ്പുതന്നെ ഒരുമിച്ച് ജീവിക്കാമെന്ന തീരുമാനമെടുത്തിരുന്നു.
അട്ടപ്പാടിയില്‍വെച്ചാണ് ഞങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത്. ആകെ ചിലവ് 70രൂപയാണ്. സാക്ഷികളായുണ്ടായിരുന്നത് പെരുമണ്ണയില്‍ തന്നെയുണ്ടായിരുന്ന രണ്ടുപേരാണ്. അട്ടപ്പാടിയിലാക്കാന്‍ കാരണം എന്റെ സുഹൃത്ത് രാജന്‍ എന്നു പറയുന്ന ഓഫീസര്‍ അട്ടപ്പാടിയിലുണ്ടായിരുന്നു. ഗോപാലകൃഷ്ണന്‍ എന്നു പറയുന്ന സുഹൃത്തുമുണ്ട്. രാജനവിടെ ജോലി ചെയ്യുകയായിരുന്നതുകൊണ്ടും ആ രജിസ്റ്റര്‍ ഓഫീസിലെ ഒന്നുരണ്ടാളുകളും മൊത്തം ചിലവ് 70 രൂപ. അട്ടപ്പാടിയില്‍ അവിടുത്തെ ഗസ്റ്റ്ഹൗസില്‍ താമസം. ഇതാണ് വിവാഹത്തിന്റെ ചടങ്ങ്.
കത്തുകളെഴുതിയിരുന്നുവെന്ന് പറഞ്ഞല്ലോ. എന്തായിരുന്നു ഈ കത്തുകളുടെ സ്വഭാവം?
കത്തുകള്‍ പൊതുവില്‍ സൗഹൃദത്തിന്റെ അടിസ്ഥാനത്തിലുള്ള കാര്യങ്ങളായിരുന്നു. പിന്നെ ആ കാലത്തുണ്ടായിരുന്ന പ്രശ്‌നങ്ങളൊക്കെ അതില്‍ സ്വാഭാവികമായിട്ടും കടന്നുവരും. മിക്കവാറും ഇന്‍ലന്‍ഡിലാണ് എഴുതിയിരുന്നത്. വളരെക്കൂടുതലെഴുതിയെന്നു പറഞ്ഞുകൂടാ. കത്ത് കുറേയെഴുതിയിട്ടുണ്ടാവും. പക്ഷേ, കത്തിന്റെ മാറ്ററൊക്കെ, ഇപ്പോള്‍ തിരിഞ്ഞ് നിന്ന് ആലോചിക്കുമ്പോള്‍, സൗഹൃദത്തിന്റെയും പ്രണയത്തിന്റെയുമൊക്കെ പശ്ചാത്തലമുണ്ടാവുന്ന ചില പ്രയോഗങ്ങള്‍. അല്ലാതെ കത്തുകള്‍ക്ക് എന്തെങ്കിലും പുതുമയുണ്ടെന്ന് തോന്നുന്നില്ല. പ്രണയത്തിന്റെ പഴയ ഗ്രാമറുണ്ടല്ലോ, അതില്‍പ്പെട്ട കത്തുകള്‍തന്നെയാണ് അധികവും.
ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്ന സമയത്ത് ഏതെങ്കിലും നിലയില്‍ നിങ്ങളുടെ ഇടയില്‍ മതം ഡിസ്‌കസ് ചെയ്തിട്ടുണ്ടോ?
അങ്ങനെ ഡിസ്‌കസ് ചെയ്തിട്ടില്ല. കാരണം എന്താണെന്നുവെച്ചാല്‍ സത്യത്തില്‍ അത് നോണ്‍ ഇഷ്യൂ ആയിരുന്നു. കാരണം എനിക്ക് ഒരു മതം ഇല്ല. പിന്നെ വേറെ ആളുകള്‍ക്ക്, നമ്മളുമായി ബന്ധമുള്ളവര്‍ക്ക് എക്‌സ് ഓര്‍ വൈ മതമുള്ളത് എനിക്കൊരു പ്രശ്‌നവുമായിരുന്നില്ല. അത്തരമൊരു മാനസികാവസ്ഥയിലേക്ക് എത്തിപ്പെട്ടതുകൊണ്ട് ഇവര്‍ക്കും മതമില്ല. എസ്.എഫ്.ഐ പ്രവര്‍ത്തനത്തിന്റെയൊക്കെ ഭാഗമായിട്ട് മതമില്ല. രണ്ടുപേര്‍ക്കും മതമില്ല, അതുകൊണ്ട് ബാക്കി കാര്യങ്ങള്‍ അങ്ങനെ ആലോചിക്കേണ്ടി വന്നിട്ടില്ല. കാരണം എനിക്കിപ്പോള്‍ ആര്‍ക്ക് മതമുണ്ടെങ്കിലും പ്രശ്‌നമില്ല. ഞങ്ങളുടെ മകന്‍ അവന്‍ ഇപ്പോഴും മതം തെരഞ്ഞെടുക്കുകയാണെങ്കില്‍ എനിക്കു പ്രശ്‌നമില്ല. അത് അവന്റെ പ്രശ്‌നമാണ്. എനിക്കൊരു മതവിശ്വാസമുണ്ടാവുകയാണെന്ന് വിചാരിക്കുക, എന്റെയൊരു ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍, എനിക്കാമതം സ്വീകരിക്കാവുന്നതാണ്. എന്റെ ഭാര്യയ്ക്ക് മതം സ്വീകരിക്കണമെന്ന് തോന്നുകയാണ്. അവര്‍ക്കത് തെരഞ്ഞെടുക്കാവുന്നതാണ്. ഞാന്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ആശയം അതെന്നെ സംബന്ധിച്ചിടത്തോളം എന്റെയൊരു പുളകവുമാണ്. അതെന്താണെന്നുവെച്ചാല്‍ ഒരുവീട്ടില്‍ തന്നെ വിവിധ മതത്തില്‍പ്പെട്ടവരും ഒരു മതത്തിലും പെടാത്തവരും ജീവിക്കാന്‍ കഴിയുന്നത്ര നമ്മുടെ വീട് വികസിക്കണം.

ഇതുമായി ബന്ധപ്പെട്ടൊരു തമാശയുണ്ട്, യൂണിവേഴ്‌സിറ്റി യൂണിയന്റെ ഒരു ഉദ്ഘാടന യോഗത്തില്‍, എനിക്കു തോന്നുന്നത് കോഴിക്കോട് തന്നെയാണെന്നാണ്. ഞങ്ങള്‍ രണ്ടുപേരുമുണ്ട്. മകനുമുണ്ട്. അവന്‍ ചെറുതാണ്. അപ്പോള്‍ ഞാന്‍ പറഞ്ഞു, നമ്മുടെ വീടുകള്‍ വലുതാവണമെന്ന്. ഇവന്‍ മുന്നിലിരിക്കുന്നുണ്ട്. ഇവന്‍ പെട്ടെന്ന് ചാടിയെണീറ്റിട്ട് 'അതിന് വീടുവളരുമോ പോട്ടാ'ന്ന് എന്നോട് ചോദിച്ചു. അപ്പോള്‍ എന്താണ് പ്രശ്‌നമെന്നുവെച്ചാല്‍ സ്‌കൂളിലോ നഴ്‌സറിയിലോ മറ്റോ ടീച്ചര്‍ പഠിപ്പിച്ചിട്ടുണ്ട്, മരം വളരും, വീട് വളരില്ല, വളരുന്നതും വളരാത്തതും, അത് പഠിച്ച ഊര്‍ജ്ജത്തിലാണവന്‍. അവിടെനിന്നാണ് ഞാന്‍ പ്രസംഗിക്കുന്നത്. നമ്മുടെ വീട് ഇങ്ങനെയൊന്നും ആയാല്‍പോരാ, ഇത് നന്നായിട്ട് വളരണം എന്ന്.
സത്യത്തില്‍ നമ്മുടെ വീട് വളരുകയാണെങ്കില്‍, അവിടെ മതമുള്ളവര്‍ക്കും മതമില്ലാത്തവര്‍ക്കും ഒന്നിച്ച് ജീവിക്കാന്‍ പറ്റും. കാരണം മതം എന്നുള്ളത് ഒരാളുടെ സ്വയംബോധ്യത്തിന്റെ ആഴത്തില്‍ നിന്നുണ്ടാവുന്ന, അയാള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്ന, അയാളുടെ വിശ്വാസത്തിന്റെ ലോകമല്ലേ. അത് മറ്റൊരാളെ ഒരു തരത്തിലും ബാധിക്കുന്നില്ലല്ലോ. ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നുണ്ടെങ്കില്‍ അതൊരു നന്മയായിരിക്കും. നന്മയുടെ സംഘനൃത്തമായിരിക്കും. ആഴത്തില്‍ മതബോധ്യമുള്ള ഒരാളെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് കൂടുതല്‍ കൂടുതല്‍ തന്നെത്തന്നെ നവീകരിക്കേണ്ടിവരും. ആചാരങ്ങളുടെ അടിസ്ഥാനത്തിലുള്ള മതമല്ല, ദാര്‍ശനികതയുടെ അടിസ്ഥാനത്തിലുള്ള മതം ഒരാള്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ അയാള്‍ക്ക് അയാളെ നിരന്തരം നവീകരിക്കേണ്ടിവരും. അയാള്‍ എന്നും പുതുതായിക്കൊണ്ടിരിക്കും. അത് മറ്റുള്ളവര്‍ക്ക് ആഹ്ലാദമുണഅടാക്കുന്ന ഒന്നായിരിക്കും. പിന്നെ വേണമെങ്കില്‍ ഒരു സൈദ്ധാന്തിക സംവാദത്തിന് സ്‌കോപ്പുണ്ട്.
നിരവധി മതങ്ങളും മതരഹിതരുമുള്ള ഒരു വീട്ടില്‍ രാവിലെ തന്നെ ചായ കുടിച്ച് കഴിഞ്ഞ് കുറേസമയം, സൈദ്ധാന്തിക സംവാദത്തിന് സ്‌കോപ്പുണ്ട്. അപ്പോള്‍ അതെന്റെയൊരു കണ്‍സേണ്‍ അല്ല. അതുകൊണ്ട് മതത്തെക്കുറിച്ചുള്ള യാതൊരു ഉത്കണ്ഠയും തുടക്കം മുതലേ ഉണ്ടായിരുന്നില്ല. ഇവിടേക്ക് ഇപ്പോള്‍ ഒരു സന്യാസി വരുമ്പോഴും മൗലവി വരുമ്പോഴും എനിക്ക് ഏറെക്കുറേ തുല്യമാണ്. പുറത്തുനിന്നുള്ള ആള്‍ക്കാര്‍ക്ക് സന്യാസിവരുമ്പോഴുണ്ടാവുന്ന ഫീലിങ്ങായിരിക്കില്ല ഒരുപക്ഷേ മൗലവി വരുമ്പോഴുണ്ടാവുന്നത്. അത് അവരുടെ പ്രശ്‌നമാണ്. അപ്പോള്‍ തീര്‍ച്ചയായിട്ടും മതം അങ്ങനെയൊരു ഭാരമായിട്ട് അനുഭവപ്പെട്ടിട്ടില്ല.
കൽപ്പറ്റ നാരായണൻ / ഒ.പി. സുരേഷ്
Mar 01, 2021
1 hour watch
കെ.കെ. സുരേന്ദ്രൻ
Feb 26, 2021
54 Minutes Watch
വി.ആര്‍. സുധീഷ്
Feb 25, 2021
5 Minutes Watch
പ്രിയംവദ ഗോപാല്‍ / ഷാജഹാന്‍ മാടമ്പാട്ട്
Feb 24, 2021
60 Minutes Watch
ഒ. രാജഗോപാല്‍ / മനില സി.മോഹൻ
Feb 21, 2021
27 Minutes Watch
സുനില്‍ പി. ഇളയിടം
Feb 16, 2021
62 Minutes Watch
ഡോ. നിതിഷ് കുമാര്‍ കെ. പി. / മനില സി. മോഹന്‍
Feb 11, 2021
43 Minutes Watch