അഡ്വ. ബി. രാമൻ പിള്ളക്കെതിരായ
അന്വേഷണം: പൊതുബോധത്തിന്റെ
കൈയടി നേടാനുള്ള പ്രഹസനം
അഡ്വ. ബി. രാമൻ പിള്ളക്കെതിരായ അന്വേഷണം: പൊതുബോധത്തിന്റെ കൈയടി നേടാനുള്ള പ്രഹസനം
ഒരു അഭിഭാഷകനെ അയാള്‍ ഹാജരാകുന്ന കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് നിയമനടപടികളെ സ്വാധീനിക്കുന്നതിനുള്ള ശ്രമമാണ്. വളരെ കൃത്യമായ തെളിവുകളുണ്ടെങ്കില്‍ മാത്രമാണ് ഒരു അഭിഭാഷകനെ അയാള്‍/അവള്‍ ഹാജരാകുന്ന കേസില്‍ അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്താനാകൂ. അല്ലാത്തപക്ഷം അത് നീതിനടത്തിപ്പിനെ ഒട്ടാകെ ബാധിക്കും. പൊലീസിനും ഭരണകൂടത്തിനും പ്രത്യേകമായ എതിര്‍ താത്പര്യങ്ങളുള്ള കുറ്റാരോപിതരുടെ കേസുകളില്‍ ഹാജരാകാന്‍ അഭിഭാഷകര്‍ ഭയക്കുന്ന അവസ്ഥയുണ്ടാക്കാനുള്ള ശ്രമത്തിന്റെ അതേ യുക്തിയാണ് ബി.രാമൻപിള്ളക്കുനേരെയുള്ള ഈ അന്വേഷണ നാടകവും.
22 Feb 2022, 01:59 PM
ലൈംഗികാക്രമണക്കേസില്‍ പ്രതിയായ നടന്‍ ദിലീപിനു വേണ്ടി കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ളയെ, സാക്ഷികളെ സ്വാധീനിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് വിളിപ്പിച്ചത്, നീതിന്യായ വ്യവസ്ഥയില്‍ പൊലീസ് അവരുടേതല്ലാത്ത മേഖലകളെ ഭീഷണിയിലൂടെ വരുതിക്കുനിര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ്, അപലപനീയവും എതിര്‍ക്കപ്പെടേണ്ടതുമാണ്.
ഒരു അഭിഭാഷകനെ അയാള്‍ ഹാജരാകുന്ന കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് നിയമനടപടികളെ സ്വാധീനിക്കുന്നതിനുള്ള ശ്രമമാണ്. വളരെ കൃത്യമായ തെളിവുകളുണ്ടെങ്കില്‍ മാത്രമാണ് ഒരു അഭിഭാഷകനെ അയാള്‍/അവള്‍ ഹാജരാകുന്ന കേസില്‍ അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്താനാകൂ. അല്ലാത്തപക്ഷം അത് നീതിനടത്തിപ്പിനെ ഒട്ടാകെ ബാധിക്കും. പൊലീസിനും ഭരണകൂടത്തിനും പ്രത്യേകമായ എതിര്‍ താത്പര്യങ്ങളുള്ള കുറ്റാരോപിതരുടെ കേസുകളില്‍ ഹാജരാകാന്‍ അഭിഭാഷകര്‍ ഭയക്കുന്ന അവസ്ഥയുണ്ടാക്കാനുള്ള ശ്രമത്തിന്റെ അതേ യുക്തിയാണ് ബി.രാമൻപിള്ളക്കുനേരെയുള്ള ഈ അന്വേഷണ നാടകവും.
പൊതുബോധത്തിന്റെ കയ്യടി നേടാൻ അന്വേഷണത്തിന്റെ പല ഘട്ടങ്ങളിലും പൊലീസ് നടത്തുന്ന ഇത്തരം പ്രഹസനങ്ങള്‍ പലപ്പോഴും യഥാര്‍ത്ഥത്തിലുള്ള കേസിന്റെ ബലത്തെ തന്നെ ദുര്‍ബ്ബലമാക്കും.
ദിലീപ് പ്രതിയായ ലൈംഗികാക്രമണ കേസില്‍ പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഗൂഢാലോചന എന്നത് ഇത്തരത്തിലൊന്നാണ്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളിയല്ലാത്ത ഒരു പ്രതി ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാന്‍ നിരവധി അനുബന്ധ തെളിവുകള്‍ വേണം. അത് interested witness-നെ വെച്ചുകൊണ്ട് തെളിയിക്കാം എന്ന ആത്മവിശ്വാസമൊക്കെ കുറച്ചുനാള്‍ മാധ്യമങ്ങളില്‍ ആളു കളിക്കാന്‍ കൊള്ളാം എന്നല്ലാതെ കോടതിയില്‍ നിലനില്‍ക്കാന്‍ പാടാണ്. ദിലീപ് പ്രതിയായ ലൈംഗികാക്രമണക്കേസില്‍ സാമാന്യമായി അയാള്‍ പ്രതിയും കുറ്റക്കാരനുമാണെന്ന് കരുതാന്‍ കഴിയുന്ന തെളിവുകള്‍ പൊതുമണ്ഡലത്തില്‍ത്തന്നെ ഏതാണ്ട് ലഭ്യമാണ്. എന്നാല്‍ കോടതിയില്‍ ഇത് "ഏതാണ്ട്' തെളിയിച്ചാല്‍ പോരാ. സംശയാതീതമായി തെളിയിക്കണം. തെളിവുകള്‍ കൂട്ടിവായിക്കാനുള്ള കോടതിയുടെ സന്നദ്ധത അപ്പോള്‍പ്പോലും ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ പോലുള്ള നീതിയും നിയമവും തലതിരിച്ചിട്ട വിധിന്യായങ്ങള്‍ ഉണ്ടാക്കാം എന്നത് വേറെ കാര്യം.
പറഞ്ഞുവന്നത് ഗൂഢാലോചനക്കേസ് തെളിയിക്കുക എന്നാല്‍ പ്രതിയുടെ അഭിഭാഷകനെ കഴുത്തിനു കുത്തിപ്പിടിക്കുക എന്നല്ല. ക്രിമിനല്‍ കേസുകളില്‍ സാക്ഷികള്‍ കൂറുമാറുന്നതിനു അഭിഭാഷകരെ ചോദ്യം ചെയ്യുന്നതില്‍ ഒരു യുക്തിയുമില്ല. കേസ് അഭിഭാഷകന്റേതല്ല, പ്രതിയുടേതും വാദിയുടേതുമാണ്. അതില്‍ വിധിക്കേണ്ടതും ശരിതെറ്റുകള്‍ നോക്കേണ്ടതും കോടതിയാണ്, അഭിഭാഷകനല്ല. A lawyer is a court officer assisting the court to reach in a judicious judgement by sorting and analysing the evidence. The lawyers are assisting the court to make this process democratic and judicious by presenting the arguments of all the parties in the conflict .
ഇനി ഒരു അഭിഭാഷകന്‍ എങ്ങനെയാണ് അയാളുടെ മുന്നില്‍ വരുന്ന കക്ഷികളെ കോടതിയില്‍ പ്രതിനിധീകരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്? "പ്രത്യേക സാഹഹചര്യങ്ങളില്‍ ഒഴികെ' ഒരു അഭിഭാഷകന്‍ തന്റെ നിയമ സേവനം ആവശ്യപ്പെട്ടെത്തുന്ന കക്ഷികള്‍ക്ക് അത് നല്‍കാന്‍ ബാധ്യസ്ഥനാണ്. തന്റെ വൈദഗ്ധ്യത്തിനുള്ള monetary consideration എത്രയാണെന്ന് അയാള്‍ക്ക് പറയാം. Bar Council of India ചട്ടങ്ങളില്‍ ഇക്കാര്യം പറയുന്നു, "An advocate is bound to accept any brief in the courts or tribunals or before any other authority in or before which he proposes to practice. He should levy fees which is at par with the fees collected by fellow advocates of his standing at the Bar and the nature of the case. Special circumstances may justify his refusal to accept a particular brief.'
കോടതിക്കുമുന്നില്‍ കേസ് നടത്തിപ്പില്‍ നിയമവിരുദ്ധമായ മാര്‍ഗങ്ങള്‍ അഭിഭാഷകന്‍ ഉപയോഗിക്കരുത്. അല്ലാതെ തന്റെ കക്ഷി എന്തൊക്കെ ചെയ്യുന്നു എന്നും അയാളുടെ നല്ല നടപ്പും ഉറപ്പുവരുത്തേണ്ട ഒരു ബാധ്യതയും അഭിഭാഷകനില്ല. കുറ്റാരോപിതനും അഭിഭാഷകനും തമ്മിലുള്ള ആശയവിനിമയം വെളിപ്പെടുത്തേണ്ട നിയമപരമായ ബാധ്യത അഭിഭാഷകനില്ല. അങ്ങനെയല്ലാതെവന്നാല്‍ അഭിഭാഷകര്‍ police informers ആയി മാറുന്ന തരത്തിലാകും നീതിനടത്തിപ്പ്.
കുറ്റകൃത്യത്തെക്കുറിച്ചുള്ള പൊതുബോധ ധാര്‍മികതയുടെ അടിസ്ഥാനത്തില്‍ അഭിഭാഷകര്‍ പ്രവര്‍ത്തിക്കരുത്. അത് കോടതിയുടെ മുന്നിലെത്തുംമുമ്പ് തന്നെ കുറ്റവാളിയെ വിധിക്കുന്ന അവസ്ഥയിലേക്കെത്തും. എനിക്കോ നിങ്ങള്‍ക്കോ കോടതിക്കുപുറത്ത് ദിലീപ് ലൈംഗികാക്രമണക്കേസില്‍ കുറ്റക്കാരനാണെന്ന് കരുതാനും അത് പറയാനും അവകാശമുണ്ട് (കുറ്റകരമായ അധിക്ഷേപമല്ല അതിന്റെ ലക്ഷ്യമെങ്കില്‍). എന്നാല്‍ അതൊന്നും ഒരു പ്രതിക്ക് നീതിന്യായ കോടതിയില്‍ അഭിഭാഷകന്റെ നിയമസഹായം ലഭിക്കാതിരിക്കാനുള്ള കാരണമല്ല. ഒരു പ്രതിക്കും വിചാരണവേളയില്‍ നിയമസഹായം ലഭിക്കാതെ പോകരുത് എന്നതുകൊണ്ടാണ് നിയമസഹായം ഏര്‍പ്പാടാക്കാന്‍ കഴിയാത്ത പ്രതികള്‍ക്ക് Legal Service Authority മുഖേന അഭിഭാഷകനെ ഏര്‍പ്പാടാക്കുന്നത്.
ഏതുതരത്തിലുള്ള jurisprudential logic ആണ് നിങ്ങള്‍ ഉണ്ടാക്കിവെക്കുന്നത് എന്നത് വളരെ പ്രധാനമാണ്. രാമൻപിള്ള ദിലീപിനുവേണ്ടി ഹാജരായാല്‍ അത് തെറ്റാണ് എന്ന് പറയുന്ന അതേ യുക്തിയിലാണ് കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ പ്രതികള്‍ക്കുവേണ്ടി ആരും ഹാജരാകരുതെന്ന് അവിടത്തെ ബാര്‍ അസോസിയേഷന്‍ പ്രമേയം പുറപ്പെടുവിച്ചതും അജ്മല്‍ കസബിനു വേണ്ടി ഹാജരായ അഭിഭാഷകരെ സംഘപരിവാര്‍ ദേശദ്രോഹികളെന്നു വിളിച്ചതും അഫസല്‍ ഗുരുവിനുവേണ്ടി ഹാജരായവര്‍ ദേശദ്രോഹികളായതുമൊക്കെ. നീതിന്യായവിചാരം അതുണ്ടാക്കുന്ന യുക്തിയുടെകൂടി പശ്ചാത്തലത്തില്‍ വേണം നടത്താന്‍. ‘നീയല്ലെങ്കില്‍ നിന്റെ തന്ത കുളം കലക്കിയിട്ടുണ്ട്’ എന്ന ചെന്നായയുടെ ന്യായത്തിനോട് വാസ്തവത്തില്‍ ‘ആട്ടിൻകുട്ടിയുടെ അച്ഛന്‍ കുളം കലക്കിയിരുന്നോ’ എന്ന ചോദ്യത്തിന്റെ യുക്തിയെയാണോ നിങ്ങള്‍ തെരഞ്ഞെടുക്കുന്നത് എന്നത് വളരെ പ്രധാനപ്പെട്ട സംഗതിയാണ് നീതിവിചാരത്തില്‍.
ധാര്‍മ്മികയ്ക്ക് നിരവധി ഭാഷ്യങ്ങളുണ്ടാകും. ദേശദ്രോഹം എന്താണ് എന്നതിന് അഫ്‌സല്‍ ഗുരുവിനു വേണ്ടി ഹാജരാകാതിരിക്കുന്നതാണ് എന്ന് തോന്നുന്നത് ഒരു ധാര്‍മിക വിചാരമാണ്. എന്നാല്‍ അങ്ങനെയല്ല എന്ന് തോന്നുകയും അയാള്‍ക്കുവേണ്ടി അര്‍ദ്ധരാത്രിയില്‍ കോടതി തുറപ്പിച്ച് വാദിക്കുകയും ചെയ്യുന്നത് മറ്റൊരു ധാര്‍മിക ബോധമാണ്. അപ്പോള്‍ അഭിഭാഷകര്‍ തങ്ങളുടെ ബോധ്യങ്ങള്‍ക്കനുസരിച്ച് കേസുകളില്‍ കുറ്റക്കാരെ കണ്ടെത്താന്‍ തുടങ്ങുന്നത് അസംബന്ധമാണ്. ഇരുകൂട്ടരെയും കേള്‍ക്കുന്നു എന്നതാണ് സാമാന്യനീതിയുടെ പ്രാഥമിക തത്വം. Audi alteram partem (listen to the other side) എന്നത് നീതിനടത്തിപ്പിന്റെ അടിസ്ഥാനപ്രമാണമാണ്. അത് നടക്കേണ്ടത് കോടതിയിലാണ്, അഭിഭാഷകരുടെ മുറികളിലല്ല.
കക്ഷിയെ വിചാരണ നടത്തിയ് അഭിഭാഷകന്‍ കുറ്റക്കാരനാണോ അല്ലയോ എന്ന് വിധിക്കേണ്ടതില്ല. Lord Denning പറയുന്നപോലെ, "How can a barrister consistently urge a jury to find a man not guilty when the barrister himself must know that the man is guilty? The answer to that question is that the barrister is not to set himself up as a judge of his client's case. He is only the mouthpiece of the client to put the case before the jury. No matter how improbable or incredible-or even impossible-it may seem for his client's case to succeed, he must put it before the jury for them to judge.' Denning ഇക്കാര്യത്തില്‍ Samuel Johnson - quote ചെയ്യുന്നുണ്ട്, "A lawyer is not to tell what he knows to be a lie: he is not to produce what he knows to be a false deed: but he is not to usurp the province of the jury and the judge and determine what shall be the effect of evidence - what shall be the result of legal argument.'
വിധിക്കുക എന്നതും തെളിവുകള്‍ ബോധ്യപ്പെടുക എന്നതും കോടതിയുടെ ചുമതലയാണ്, അതുകൊണ്ടാണ് BCI ചട്ടങ്ങളില്‍ പറയുന്നത്; "It shall be the duty of an advocate fearlessly to uphold the interests of his client by all fair and honourable means without regard to any unpleasant consequences to himself or any other. He shall defend a person accused of a crime regardless of his personal opinion as to the guilt of the accused, bearing in mind that his loyalty is to the law which requires that no man should be convicted without adequate evidence.
അഭിഭാഷകര്‍ പ്രതികള്‍ക്കുവേണ്ടി ഹാജരാകുന്ന കാര്യത്തിലെ നിയമ, ധാര്‍മിക പ്രശ്‌നങ്ങളില്‍, കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരാകില്ലെന്ന കോയമ്പത്തൂര്‍ ബാര്‍ അസോസിയേഷന്റെ പ്രമേയത്തിന്മേലുള്ള കേസില്‍ സുപ്രീംകോടതി ഇത് കൂടുതല്‍ വ്യക്തമാക്കി: "Professional ethics requires that a lawyer cannot refuse a brief, provided a client is willing to pay his fee, and the lawyer is not otherwise engaged. Hence, the action of any Bar Association in passing such a resolution that none of its members will appear for a particular accused, whether on the ground that he is a policeman or on the ground that he is a suspected terrorist, rapist, mass murderer, etc. is against all norms of the Constitution, the Statute and professional ethics. It is against the great traditions of the Bar which has always stood up for defending persons accused of a crime. Such a resolution is, in fact, a disgrace to the legal community. We declare that all such resolutions of Bar Associations in India are null and void and the right-minded lawyers should ignore and defy such resolutions if they want democracy and rule of law to be upheld in this country. It is the duty of a lawyer to defend no matter what the consequences.
അഭിഭാഷകന്‍ കോടതിക്ക് മുന്നില്‍ ഒരു തര്‍ക്കത്തില്‍ അല്ലെങ്കില്‍ ഒരു കുറ്റകൃത്യത്തിലെ പ്രതിയുടെ വാദങ്ങള്‍ അവതരിപ്പിക്കുന്നത് അയാള്‍ക്ക് കക്ഷി (Client)/കുറ്റാരോപിതര്‍ (Accused) നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്, നിയമപരമായ പിന്‍ബലത്തോടെയാണ്. ഇത് തന്നെയാണ് ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ Prosecution -ഉം ചെയ്യുന്നത്. ദിലീപ് പ്രതിയായ കേസില്‍ നമുക്ക് ഈ യുക്തിയെ ഒന്ന് ചവിട്ടിപ്പിടിച്ചാല്‍ കൊള്ളാമെന്ന് തോന്നും. നീതിയുടെ യുക്തി അതായിക്കൂടാ. വ്യാജ ഏറ്റുമുട്ടല്‍ കൊല- Extra judicial killings -അത് ലെെംഗിക പീഡനം നടത്തിയ ആളാകുമ്പോള്‍ പൊതുജനം കയ്യടിക്കുമായിരിക്കും. നീതിവിചാരത്തിന്റെ യുക്തിക്ക് അത്തരം കയ്യടികളില്‍ മനം മയങ്ങാനുള്ള ആഡംബരമില്ല.
ഏതൊരു കുറ്റാരോപിതനും വേണ്ടി കോടതിയില്‍ ഹാജരാവുക എന്നത് അഭിഭാഷകന്റെ തൊഴില്‍പരമായ അവകാശമാണ്. അത് നിയമവ്യവസ്ഥയുടെ അവിഭാജ്യഘടകവുമാണ്. അതിനെ ഇത്തരത്തിലുള്ള intimidation tactics ഉപയോഗിച്ച് തടസപ്പെടുത്താനുള്ള പൊലീസ് ശ്രമം അങ്ങാടിയില്‍ തോറ്റതിന് അമ്മേടെ നെഞ്ചത്ത് എന്ന മട്ടിലുള്ള വെപ്രാളമാണ്. ഒപ്പം തങ്ങള്‍ക്ക് മുകളില്‍ മറ്റാരും നിയമം പറയേണ്ട എന്ന, കേരളത്തില്‍ നിലനില്‍ക്കുന്ന പൊലീസ് രാജിന്റെ മറ്റൊരു രൂപവും.
പ്രമോദ് പുഴങ്കര
Jun 28, 2022
17 minutes read
പ്രമോദ് പുഴങ്കര
Jun 03, 2022
4 Minutes Read
Truecopy Webzine
May 28, 2022
2 Minutes Read
ശ്യാം ദേവരാജ്
May 26, 2022
12 Minutes Read
പ്രമോദ് പുഴങ്കര
May 24, 2022
9 Minutes Read
പ്രമോദ് പുഴങ്കര
May 16, 2022
6 Minutes Read
സംഗമേശ്വരന്‍ അയ്യര്‍
May 04, 2022
10 Minutes Read
പ്രമോദ് പുഴങ്കര
Apr 30, 2022
9 Minutes Read