ഗർഭപാത്രത്തിന്റെ സ്‌നേഹം, വാടക, നിയമം

ഭേദഗതികളോടെ പുറത്തിറങ്ങാനിരിക്കുന്ന വാടക ഗർഭപാത്ര നിയമം വ്യത്യസ്തമായ നിലയിലാണ് ഇന്ത്യൻ ജനസാമാന്യത്തെ ബാധിക്കുന്നത്. സാമൂഹ്യ-സാമ്പത്തികാവസ്ഥകൾ കൊണ്ട് വാടക അമ്മമാരാവാൻ പ്രേരിപ്പിക്കപ്പെടുന്ന, കഠിന ചൂഷണങ്ങൾക്കു വിധേയരാവേണ്ടി വരുന്ന സ്ത്രീകളുടെയും അവരുടെ ദരിദ്ര കുടുംബങ്ങളുടെയും കുഞ്ഞുങ്ങളുടെയും പ്രശ്നങ്ങൾക്ക് കൂടുതൽ ശ്രദ്ധനൽകേണ്ടതുണ്ട്. ഒപ്പം, ഒരു കുഞ്ഞിനു വേണ്ടിയുള്ള ദാഹത്തോടെ സാമ്പത്തിക പരിമിതികളുണ്ടായിട്ടും വന്ധ്യതാക്ലിനിക്കുകൾ കയറിയിറങ്ങേണ്ടി വരുന്ന സാധാരണക്കാരെയും കാണേണ്ടതുണ്ട്. നിയമഭേദഗതി ഘട്ടത്തിൽ പരിഗണിക്കപ്പെടേണ്ട സുപ്രധാന വിഷയങ്ങളും നിലവിലെ നിബന്ധനകൾ വ്യത്യസ്ത വിഭാഗങ്ങളെ ഏതുരീതിയിൽ ബാധിക്കുമെന്നും വിശകലനം ചെയ്യപ്പെടുന്നു

വാടക ഗർഭപാത്ര നിയമം (Surrogacy act) ഇന്തൃയിൽ ഭേദഗതികളോടെ പുറത്തിറങ്ങാനിരിക്കുന്നു! 2019ൽ ലോകസഭയുടെ അംഗീകാരം ലഭിച്ച ആക്റ്റ് നിയമമായാൽ വളരെ സ്വതന്ത്രവും ചെലവു കുറഞ്ഞതുമായി ഇന്ത്യയിൽ സാധിതമായിരുന്ന ഈ ഗർഭധാരണ മാർഗം വിദേശ മാതാപിതാക്കൾക്കു മുമ്പിൽ കൊട്ടിയടയ്ക്കപ്പെടും! അതിലേക്ക് നയിച്ച കേസുകളിൽപ്പലതും മാധ്യമശ്രദ്ധയാകർഷിച്ചവയുമായിരുന്നല്ലോ. നിയുക്ത വിദേശദമ്പതികൾ ഭാവി സന്തതിയുടെ ജനനത്തിനു മുമ്പ് തല്ലിപ്പിരിഞ്ഞതിനാൽ ആ കുഞ്ഞ് ദരിദ്രയായ ഇന്ത്യക്കാരി അമ്മയുടെ ബാധ്യതയായതും അത്തരം കുഞ്ഞുങ്ങളുടെ പൗരത്വപ്രശ്‌നവും ഒക്കെ പുതിയ കാലത്തിന്റെ സമസ്യകളായി കോടതികളുടെ മാത്രമല്ല, സമൂഹ മനസ്സാക്ഷിയുടെ മുമ്പിലും പലപ്പോഴായി വന്നതുമാണ്. ഒരു പുതു സേവന മേഖലയായി ആഗോളതലത്തിൽ സ്വാധീനം നേടിയ ഈ ശിശു ഉൽപ്പാദന സംരംഭത്തിന് ഇന്ത്യ പോലൊരു ദരിദ്ര രാഷ്ട്രം ഏറെ ഉർവ്വരമായ മണ്ണായിരുന്നു. ആവശ്യക്കാർക്കു മാത്രമല്ല, ഏറെ ലാഭമുണ്ടാക്കിയിരുന്ന ഇടനിലക്കാർക്കും താൽക്കാലികമായെങ്കിലും വലിയൊരടിയായിത്തീർന്നു നിയമനിർമ്മാണം.

പ്രസ്തുത ആക്റ്റ് അതേപടി പ്രാബല്യത്തിൽ വരികയാണെങ്കിൽ അത് വിദേശസേവനാർത്ഥികളെ മാത്രമല്ല, ഇന്ത്യക്കാരായ തികച്ചും അർഹരായവരെപ്പോലും സമ്മർദ്ദത്തിലാക്കുന്നതാവും. പാർലമെന്ററി സ്റ്റാന്റിംഗ് കമ്മറ്റിയുടെ വിശകലനത്തിനു വിടാനുണ്ടായ കാരണവും അതു തന്നെ. പ്രസ്തുത ആക്റ്റ് പ്രകാരം രാജ്യാന്തര ഗർഭപാത്ര സ്വീകരണം മാത്രമല്ല, അടുത്ത ബന്ധുക്കളല്ലാത്തവർ വാടക അമ്മമാരാവുന്നതിനെക്കൂടി വിലക്കുന്നുണ്ട്. പ്രതിഫലം കൊടുത്തുകൊണ്ടുള്ള സ്വീകരണം പാടില്ല. സേവനപരം (altruistic) മാത്രമായിരിക്കണം ഗർഭധാരണവും പ്രസവവും കുഞ്ഞിനെ കൈമാറലും ഒക്കെ! കൂടാതെ, വിവാഹം കഴിഞ്ഞ് 5 വർഷം പൂർത്തിയായിട്ടും കുഞ്ഞുങ്ങളുണ്ടാകാത്തവർക്കേ അതിനർഹതയുള്ളു. ജീവിച്ചിരിക്കുന്ന മറ്റു കുഞ്ഞുങ്ങളുള്ളവർക്കും വിവാഹിതരാവാത്തവർക്കും വിവാഹമോചിതർക്കും, സഹജീവനം സ്വീകരിച്ചവർക്കും, ലൈംഗിക (LGBT) ന്യൂനപക്ഷക്കാർക്കും അത്തരത്തിൽ കുഞ്ഞുങ്ങളുണ്ടാവുക പ്രതീക്ഷിക്കവയ്യ! ഗർഭവാഹകയാവാൻ തയ്യാറാവുന്നവളാവട്ടെ, വിവാഹിതയും ഒരു കുഞ്ഞിനെയെങ്കിലും പ്രസവിച്ചവളുമായിരിക്കണം.

ഈ നിയമത്തിന്റെ കണ്ണിലൂടെ നോക്കിയാൽ സമൂഹത്തിലെ ഉപരി വർഗത്തിൽ പെട്ട ധാരാളം പേർ നേരത്തേ ഈ സാധ്യതയെ ദുരുപയോഗം ചെയ്തവരാണ് എന്നു പറയേണ്ടി വരും. ജനഹൃദയം പിടിച്ചടക്കിയ പല ബോളിവുഡ് അഭിനേതാക്കളും സംവിധായകരും surrogacy മാർഗത്തിലൂടെ മാതാപിതാക്കളായത് വന്ധ്യതയ്ക്ക് ചികിത്സ എന്ന നിലയിൽപ്പോലുമല്ല. ഒന്നോ രണ്ടോ കുഞ്ഞുങ്ങൾ ഉള്ളപ്പോഴോ അല്ലെങ്കിൽ അവിവാഹിതരായിരിക്കുമ്പോഴോ ഒക്കെയാണ്. സമ്പത്തിന്റെയും സൗകര്യങ്ങളുടെയും ധാരാളിത്തത്തിൽ ജീവിക്കുന്നവർക്ക് എളുപ്പം സാധ്യമാക്കാവുന്ന ഒരു കൗതുകം എന്ന നിലയിലോ, വ്യത്യസ്തമായി തങ്ങളുടെ ജീവിതം ആവിഷ്‌ക്കരിക്കണമെന്ന ആഗ്രഹം മൂലമോ പ്രശസ്തിക്കുവേണ്ടിപ്പോലുമോ ആയിരിക്കാം ഇത്തരത്തിൽ കുഞ്ഞുങ്ങളെ തങ്ങളുടെ ജീവിതത്തിലേക്ക് ചേർക്കാൻ മുതിരുന്നത്. അമീർ ഖാൻ - കിരൺ ദമ്പതികളെപ്പോലെ നിരന്തരമായ ഗർഭമലസൽ കാരണം ഒരു കുഞ്ഞിനു വേണ്ടിയുള്ള മോഹസാക്ഷാത്ക്കാരം surrogacy യിലൂടെ സാധിതമാക്കിയവരും കൂട്ടത്തിൽ ഇല്ലാതില്ല. ഇവരിൽപ്പലരുടെയും ഗർഭ വാഹകർ വിദേശങ്ങളിൽ അജ്ഞാതരായിരിക്കുന്നു. ആസ്‌ത്രേലിയ പോലെ വിരലിലെണ്ണാവുന്ന രാജ്യങ്ങളിലൊഴികെ, അമേരിക്കയുൾപ്പെടെ ഒന്നാം ലോകരാജ്യങ്ങളിലൊക്കെ, വളരെ മാന്യമായ ബിസിനസ് ആയി surrogacy നടന്നുകൊണ്ടിരിക്കുന്നുണ്ട്. തങ്ങളുടെ സേവനങ്ങൾ പരസ്യപ്പെടുത്തുകയും, ഹെൽത്ത്‌സ്‌ക്രീനിംഗ് കഴിഞ്ഞ് റെഡിയായ സ്ത്രീകളെ ഒരുക്കി നിർത്തുകയും ചെയ്യുന്ന surrogacy ഏജൻസികൾ കാര്യങ്ങൾ എളുപ്പമാക്കുന്നു. ചെലവ് ഇത്തിരി കൂടുമെങ്കിലും കാലദൈർഘ്യം കുറച്ച് നിയമ നൂലാമാലകളോ മറ്റു സമ്മർദ്ദങ്ങളോ ഇല്ലാതെ ആവശ്യം നിവർത്തിക്കാനാവും എന്ന സൗകര്യമുണ്ട്.

മാതൃത്വത്തെപ്പറ്റിയുള്ള അതിവൈകാരികതയും പാരമ്പര്യ മഹത്വവൽക്കരണവുമൊക്കെ തൽക്കാലം നമുക്കു മാറ്റി വെയ്ക്കാം. ഇന്ത്യൻ നിയമ നിർമ്മാതാക്കളുടെ മനസ്സിൽ ഇവയൊക്കെ പ്രവർത്തിക്കാമെന്നിരിക്കിലും പുതിയ കാല സ്ത്രീകളെപ്പറ്റി അത്രയ്ക്കിനി പ്രതീക്ഷ വേണ്ട. പക്ഷേ, കലുഷമായ കൗമാരവും യുവതയുടെയും കുഞ്ഞുങ്ങളുടെയും മനസ്സിലെ അരക്ഷിതബോധവും കൂടുതൽ തീക്ഷ്ണമായി വരുന്ന കാലമാണിതെന്ന് ഓർക്കേണ്ടതുണ്ട്. ബാല്യകാലത്ത്, കൗതുകവും ആഹ്ലാദവും പ്രശസ്തിയും നൽകിയേക്കാവുന്ന "അത്ഭുതക്കുഞ്ഞുങ്ങൾ' എന്നും കുഞ്ഞുങ്ങളായിത്തന്നെ തുടരുകയുമില്ലല്ലോ.

സഹോദരങ്ങളിൽ നിന്നു വിഭിന്നമായി തനിക്കു നിഷേധിക്കപ്പെട്ടതെന്തെന്ന തിരിച്ചറിവ്, താനേറ്റവും അരക്ഷിതനായിരുന്നപ്പോൾ സ്വശരീരത്തോടു ചേർത്ത് കരുതൽ നൽകേണ്ടിയിരുന്ന അമ്മ അന്ന് പ്രാധാന്യം കൊടുത്ത മറ്റു ജീവിത സുഖങ്ങളെപ്പറ്റിയുള്ള ചിന്ത, ഇവയൊക്കെ സ്വതവേ അസ്ഥിരവും ശങ്കാഭരിതവുമായ കൗമാര മനസ്സുകളെ എങ്ങനെ ബാധിക്കാം എന്ന രീതിയിലൊക്കെ ആലോചിക്കേണ്ട സമയമായി എന്നു തോന്നുന്നു.

ഇന്ത്യൻ ജനസാമാന്യത്തിനെ ഈ പുതുനിയമം ബാധിക്കുന്നത് വ്യത്യസ്തമായ നിലയിലാണു താനും. സാമൂഹ്യ-സാമ്പത്തികാവസ്ഥകൾ കൊണ്ട് വാടക അമ്മമാരാവാൻ പ്രേരിപ്പിക്കപ്പെടുന്ന, കഠിന ചൂഷണങ്ങൾക്കു വിധേയരാവേണ്ടി വരുന്ന സ്ത്രീകളുടെയും അവരുടെ ദരിദ്ര കുടുംബങ്ങളുടെയും കുഞ്ഞുങ്ങളുടെയും പ്രശ്‌നത്തിലേക്ക് കൂടുതൽ പ്രാധാന്യത്തോടെ ഇത്തരുണത്തിൽ കടക്കേണ്ടതുണ്ട്. ഒപ്പം, ഒരു കുഞ്ഞിനു വേണ്ടിയുള്ള ദാഹത്തോടെ സാമ്പത്തിക പരിമിതികളുണ്ടായിട്ടും വന്ധ്യതാക്ലിനിക്കുകൾ കയറിയിറങ്ങേണ്ടി വരുന്ന സാധാരണക്കാരെപ്പറ്റിയും. Surrogacy യെ മാറ്റി വെച്ചാൽ തന്നെ വന്ധ്യതാ ചികിത്സ ഇന്ന് വളരെ ചെലവേറിയ ഒന്നു തന്നെയാണ്. ഏറെ കച്ചവടവൽക്കരിക്കപ്പെട്ട മേഖലയുമാണ്. IVF-ICSI ഒക്കെ പരാജയപ്പെടുമ്പോഴാണ് അവസാന പിടിവള്ളിയായി ചിലരുടെയെങ്കിലും മുന്നിൽ കുറച്ചു കൂടി പണച്ചെലവും മാനസിക സമ്മർദ്ദവും ഉണ്ടാക്കാവുന്ന വാടക ഗർഭപാത്രമെന്ന ആശയം ഉയർന്നു വരുന്നത് (surrogacy ഏക മാർഗമായി വരുന്നവരുടെ വിഷയവും കൂടെ ഉണ്ടെന്നു മറക്കുന്നില്ല). ദമ്പതികളിലൊരാൾക്കെങ്കിലും, (ഏക രക്ഷിതാവെങ്കിൽ ആ വ്യക്തിക്ക് ) അണ്ഡ /ബീജ ദാതാവാകാനുള്ള കഴിവുണ്ടെങ്കിലേ വാടക ഗർഭപാത്ര സ്വീകരണമെന്ന വിഷയം ഉദിക്കുന്നുമുള്ളു. ഇത്രയുമാണ് നിയമഭേദഗതി ഘട്ടത്തിൽ പരിഗണിക്കപ്പെടേണ്ട പ്രധാനകാര്യങ്ങൾ എന്നു പറയാം.

ആദ്യം, അടുത്ത ബന്ധുവിനു മാത്രമേ പകരക്കാരി അമ്മ അല്ലെങ്കിൽ ഗർഭ വാഹക ആകാനാവൂ എന്ന നിബന്ധനയെപ്പറ്റി.

ഒരു ഗർഭ വാഹക മാത്രമായിരിക്കാൻ അത്തരമൊരു സാധാരണസ്ത്രീക്ക് എങ്ങനെയാവും? അണ്ഡവും പുരുഷബീജവും അന്യമായാലും ഒമ്പതു മാസം കൊണ്ട് തന്റെ "രക്തവും മാംസവുമായ' കുഞ്ഞിനെ, പ്രസവമെന്ന കാൽപ്പനിക പരിവേഷമുള്ള അനുഭവത്തിലൂടെ കടന്നുപോയ ഒരു വീട്ടമ്മ (അവൾ വിവാഹിതയും നേരത്തേ അമ്മയും കൂടി ആയിരിക്കണമെന്നാണല്ലോ നിബന്ധന!) എങ്ങനെയാണ് തനിക്ക് നേരിട്ടറിയാവുന്ന, വിളിപ്പുറത്തുള്ള ഒരു വൾക്കായി കൈമാറാനാവുക! ആ കുഞ്ഞിന്റെ പുറകേ അവളുടെ ഉത്ക്കണ്ഠകളും സ്‌നേഹവും അവകാശബോധവും ഒക്കെ സഞ്ചരിച്ചു കൂടേ? അത് കുഞ്ഞിന്റെ മാതാപിതാക്കളുടെ ദാമ്പത്യത്തെ മാത്രമല്ല, ഗർഭവാഹകയായിരുന്നവളുടെ കുടുംബ ജീവിതത്തെക്കൂടി ബാധിക്കാനുള്ള സാധ്യതയില്ലേ?

അമീർ ഖാൻ, കിരൺ റാവു

എന്റെ ചികിത്സാനുഭവ കാലഘട്ടത്തിൽ അത്തരമൊരു നിർദ്ദേശം തുറന്ന മനസ്സോടെ കൊടുക്കാനായ ഒരേയൊരു സന്ദർഭമേയുള്ളു. സമീപനഗരത്തിലെ ആശുപത്രിയിൽ ഗർഭഛിദ്രത്തോടനുബന്ധിച്ചു നടത്തിയ ചികിൽസയിൽ ഗർഭപാത്രം ഛിന്നഭിന്നമായി മെഡിക്കൽ കോളേജിൽ വെച്ച് അത് നീക്കം ചെയ്യേണ്ടിവന്ന നിർഭാഗ്യവതിയുടെ കാര്യത്തിൽ. അവളുടെ സ്‌നേഹധനനായ ഭർത്താവിന്റെ ആകുലമായ ചോദ്യങ്ങൾക്കു മുമ്പിൽ ആ ഒരൊറ്റ പരിഹാരമേ നിർദ്ദേശിക്കാനുണ്ടായിരുന്നുള്ളു അപ്പോൾ. യുവതിയുടെ അമ്മ, നാൽപ്പതുകളിൽ മാത്രം പ്രായമൊതുങ്ങുന്നവൾ, രണ്ടോ മൂന്നോ കുഞ്ഞുങ്ങളുള്ളവൾ, ഗർഭപാത്രം നഷ്ടപ്പെട്ടെങ്കിലും അണ്ഡദാനസാധ്യത നഷ്ടപ്പെടാത്ത സ്വന്തം മകളുടെ ദാമ്പത്യത്തിനു താങ്ങാവാൻ അവരേക്കാൾ യോഗ്യയായ മറ്റാരാണുള്ളത്! തന്റെ ഗർഭപാത്രത്തിൽ വളരുന്ന ആ കുഞ്ഞിനെ സ്വന്തം പേരക്കുഞ്ഞായിത്തന്നെ സ്‌നേഹിക്കാൻ അവർക്കാവും. തന്റെ മകളുടെ ജീവിതത്തിലെ ഏറ്റവും സന്നിഗ്ധ ഘട്ടത്തിൽ ഏറ്റവും അപൂർവമായ നിലയിൽ താങ്ങാവാൻ കഴിഞ്ഞതിന്റെ ആത്മസംതൃപ്തിയും കുഞ്ഞിനെ കലവറയില്ലാതെ ലാളിക്കാനുള്ള അവകാശവും അവർക്കുണ്ടാവും. അതിനേക്കാൾ ശ്രേഷ്ഠവും മന:സ്സംഘർഷം കുറഞ്ഞതുമായ ഒരു surrogacy യെപ്പറ്റി എനിക്കിപ്പോൾ ഓർക്കാനാവുന്നില്ല.

രണ്ടാമത്തെ വിഷയം, വിവാഹിതരായ ശേഷം എത്ര കാലം കൊണ്ട് ഗർഭപാത്ര കടമെടുപ്പ് ദമ്പതികൾക്ക് അനുവദിക്കപ്പെടാം എന്നതാണ്.

ബില്ലിൽ പറയുന്ന അഞ്ച് വർഷ കാലാവധി ഏറെ കൂടുതലാണെന്നും പുതിയ കാലത്ത് ഒരു വർഷത്തിനുള്ളിൽത്തന്നെ എല്ലാ ആധുനിക പരിശോധനകളും ART (Artificial Reproductive Techniques) ചികിത്സകളും പൂർത്തിയാക്കി തീരുമാനമെടുക്കാവുന്നതാണെന്നും വാദിക്കുന്നവരുണ്ട്. ചികിത്സകരുടെ താൽപ്പര്യവും ഈ വാദത്തിലൊളിഞ്ഞിരിപ്പുണ്ടാവാം. ജന്മനാ ഗർഭപാത്രമില്ലാത്തവരോ, നേരത്തേ വിശദീകരിച്ച പോലെയുള്ള കാരണങ്ങൾ കൊണ്ട് ( ട്യൂമറുകൾ, ഗർഭപാത്രTuberculosis മുതലായവ കൂടെച്ചേർക്കാം) കൊണ്ട് ഗർഭപാത്രം നീക്കം ചെയ്യേണ്ടി വന്നവരോ ആണെങ്കിൽ അൽപ്പം നേരത്തേ തീരുമാനമെടുത്താലും അത് തെറ്റാവില്ല. പ്രായമേറിയ ദമ്പതികളാണെങ്കിലും തീരുമാനത്തിന് അഞ്ച് വർഷം നിഷ്‌ക്കർഷിക്കുന്നത് ശരിയാവില്ല. കാരണം, ജനിക്കാനിരിക്കുന്ന കുഞ്ഞിന് മാനസിക-ശാരീരിക സംരക്ഷണം നൽകാനാവുന്ന ആരോഗ്യസ്ഥിതിയിലായിരിക്കണമല്ലോ രക്ഷിതാക്കളും. പക്ഷേ, ചെറുപ്പക്കാരാണ് ദമ്പതികളെങ്കിൽ, പരിശോധനയിൽ വന്ധ്യതയ്ക്ക് കാരണമൊന്നും കണ്ടെത്താനായിട്ടില്ലെങ്കിൽ ഈ അഞ്ചു വർഷ കാലാവധി അവകാശ നിഷേധമായി എടുക്കേണ്ടതില്ല എന്നാണ് പറയേണ്ടി വരിക. എല്ലാ പരിശോധനകൾക്കു ശേഷവും അജ്ഞാതമായ കാരണങ്ങളാലായിരിക്കാം (unexplained Infertility) ഗർഭധാരണം വൈകുന്നതെന്നതും, അൽപ്പം കൂടുതൽ സമയവും സാവകാശവും അനുവദിച്ചാൽ പ്രകൃതി തന്നെ അത് പരിഹരിക്കാമെന്നതും കൊണ്ടാണിത്. വളരെ ലാഘവത്തോടെ സ്വീകരിക്കാവുന്ന ഒന്നല്ല surrogacy എന്ന് ഒരുവട്ടം കൂടി ഉറപ്പിച്ചു പറയാനും ഈ സന്ദർഭം ഉപയോഗിക്കട്ടെ.

ഗർഭവാഹക(Surrogate mother) തന്റെ സേവനത്തിന് പ്രതിഫലം പറ്റാമോ എന്ന ചോദ്യമാണ് അടുത്തത്.

ഈ ചോദ്യം ഉയരുന്നത്, നിയമ ഭേദഗതിയിൽ അടുത്ത ബന്ധുവല്ലാത്തവർക്കും സാധ്യത തുറക്കുമ്പോൾ മാത്രമാണല്ലോ. വാസ്തവത്തിൽ ഗർഭ വാഹക അന്യയും ഭാവി സന്തതിയെ സംബന്ധിച്ചെങ്കിലും അജ്ഞാതയും ആയിരിക്കുന്നതിന് അതിന്റെതായ ഗുണാത്മക വശങ്ങൾ ഉണ്ടല്ലോ. അങ്ങനെയാകുമ്പോൾ പ്രതിഫലം അനിവാര്യവുമാകുന്നു. ദരിദ്രരായ സേവനദാതാക്കളുടെ രംഗപ്രവേശം ഇവിടെയാണ്. അവർ ഇടനിലക്കാരാൽ ചൂഷണം ചെയ്യപ്പെടാത്ത വിധം സുതാര്യമായിരിക്കണം പ്രതിഫല തീരുമാനം. അത് എല്ലാവർക്കും നിശ്ചിത തുക തന്നെ ആവണമെന്നുമില്ല. മിനിമം പ്രതിഫലത്തുക നിയമത്താൽ ഉറപ്പാക്കുന്നത് നല്ലതാണ്. ആവശ്യക്കാരായ ദമ്പതികളുടെ സാമ്പത്തിക സ്ഥിതിയനുസരിച്ച് പരസ്പര ചർച്ചയിലൂടെ കുറച്ചു കൂടി നല്ല പ്രതിഫല തീരുമാനമെടുക്കാൻ സാധിക്കുകയും ആവാം. വാസ്തവത്തിൽ പുറമെയുള്ള ഒരു surrogacy agency ഇടപെടുന്നതിനേക്കാൾ വന്ധ്യതാ ചികിത്സാ സ്ഥാപനങ്ങൾ തന്നെ അനുബന്ധമായ ഇത്തരം കാര്യങ്ങളിൽക്കൂടി ഉത്തരവാദിത്തമേറ്റെടുക്കണമെന്നു നിഷ്‌കർഷിക്കുന്നതാണ് നല്ലത്. ഒരു വക്കീലിന്റെ സേവനവും അവിടെത്തന്നെ ലഭ്യമാക്കി സാമ്പത്തിക കരാറുകൾ രേഖപ്പെടുത്തി വെക്കേണ്ടതും അത്യാവശ്യം.

ഗർഭവാഹകയാകാനിരിക്കുന്നവൾ, ബന്ധുവോ അന്യയോ ആയിരിക്കട്ടെ, നല്ല രീതിയിലുള്ള കൗൺസലിങ്ങിന് അവർ വിധേയയായിട്ടുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതും വന്ധ്യതാ സ്ഥാപനത്തിന്റെ ചുമതലയായിരിക്കട്ടെ. ഭർത്താവിന്റെയോ ബന്ധു ജനങ്ങളുടെയോ മറ്റാരുടെയെങ്കിലുമോ സമ്മർദ്ദം കൊണ്ടല്ല അവർ ഇതിനു മുതിരുന്നത്, സ്വമനസ്സാലെ വരുംവരായ്കകൾ മനസ്സിലാക്കിയാണ് എന്നത് ഉറപ്പു വരുത്താനും രേഖപ്പെടുത്താനുമാണിത്. പ്രസവത്തിനു ശേഷമുണ്ടാകാവുന്ന കുഞ്ഞിനെച്ചൊല്ലിയും അല്ലാതെയുമുള്ള മാനസിക സംഘർഷങ്ങളെപ്പറ്റി കൂടി അവൾ ബോധവതിയായിരിക്കേണ്ടതുണ്ട്.

ഭാവിഗർഭവാഹക ഈ വലിയ കർത്തവ്യനിർവഹണത്തിനു വേണ്ട ശാരീരികാരോഗ്യമുള്ളവളാണോ എന്നുറപ്പു വരുത്തേണ്ടത് ബന്ധപ്പെട്ട ചികിത്സകർ തന്നെയാണ്. അതിൽ ഉപേക്ഷ വരുത്തിയാൽ നിയമപരമായ ഉത്തരവാദി ചികിത്സകർ തന്നെയായിരിക്കും.

മെഡിക്കൽ- ലീഗൽ ഉത്തരവാദിത്തം ചികിത്സാ കേന്ദ്രത്തിന്റേ തായിരിക്കുമ്പോൾ ഗർഭകാലത്തെ സാമ്പത്തിക ഉത്തരവാദിത്തം പൂർണമായും സേവനാർത്ഥികളുടേതായിരിക്കണം. സാധാരണ ഗർഭകാല സംരക്ഷണച്ചെലവുകൾക്കപ്പുറം അവിചാരിതമായുണ്ടാകാവുന്ന സങ്കീർണതകൾക്കു വേണ്ടി വരുന്ന ചെലവുകളും അവർ തന്നെയാണ് വഹിക്കേണ്ടത്. ഇൻഷ്യുറൻസ് സഹായം ഇതിനായി നേടാൻ സഹായിക്കേണ്ടതും ഡോക്ടറും സ്ഥാപനവും തന്നെ. സ്ത്രീയ്ക്ക് മാനസികമായ പിരിമുറുക്കങ്ങളില്ലാതെ, സ്വന്തം കുടുംബ ബന്ധങ്ങളെ ബാധിക്കാത്ത വിധം താമസ സൗകര്യം ഒരുക്കേണ്ടതും അവർ തന്നെ. ഗർഭസംബന്ധമായ സങ്കീർണ്ണതകളിലേക്ക് എത്തിപ്പെടുകയും ദീർഘകാലം ചികിത്സ വേണ്ടി വരികയും ചെയ്താൽ അതിനു വേണ്ട സാമ്പത്തിക സുരക്ഷിതത്വവും അവർക്കുണ്ടായിരിക്കേണ്ടതാണ്. ഈ സങ്കീർണതകൾ കാരണം ഗർഭസ്ഥ ശിശുവിനോ സ്ത്രീക്കോ തന്നെ മരണം സംഭവിച്ചാൽ അവരുടെ കുടുംബം വെറുംകൈയോടെ മടങ്ങിപ്പോകുന്ന അവസ്ഥയും ഉണ്ടാകരുത്. അകാരണമായ സങ്കീർണതകളുടെ ഉത്തരവാദിത്തം അവൾ സ്വീകരിക്കുന്ന ഭ്രൂണത്തിനും തന്മൂലം സേവനാർത്ഥികൾക്കുമുണ്ടല്ലോ. ന്യായമായ വിഹിതം അവരുടെ കുടുംബത്തിന് അപ്പോഴും കിട്ടും വിധമായിരിക്കണം കരാർ. ഗർഭവും പ്രസവവും ഒക്കെ ഒരു നൂൽപ്പാലയാത്ര തന്നെയാണല്ലോ ഇപ്പോഴും, എപ്പോഴും !

ജനിച്ചു വീണ കുഞ്ഞിന് തന്നോടൊപ്പമുള്ള കാലയളവിൽ വാടകയമ്മ മുലയൂട്ടേണ്ടതുണ്ടോ എന്ന, നിയമ വ്യവസ്ഥകളിൽ സൂചിപ്പിക്കപ്പെടാത്ത ചോദ്യവുമുണ്ട്. കുഞ്ഞിന് മുലപ്പാൽ നിഷേധിക്കുന്നത് അതിനോടുള്ള അവകാശ ലംഘനമാകുമ്പോൾ തന്നെ, മുലയൂട്ടലിലൂടെ അമ്മയും കുഞ്ഞും തമ്മിൽ ഉടലെടുക്കാവുന്ന പ്രവചനാതീതമായ ആത്മബന്ധ സാധ്യതയും മറന്നു പോകരുത്. വാടക അമ്മയാണെങ്കിലും അവളൊരു മനുഷ്യ സ്ത്രീ തന്നെയല്ലോ! മുലപ്പാൽ ബാങ്കുകളും മുലയൂട്ടൽ അമ്മമാരും ഈ പ്രശ്‌നം പരിഹരിക്കുമായിരിക്കും. കൃത്രിമപ്പാലിന്റെ ഭാരം ആ പാവം കുഞ്ഞു ചുമക്കേണ്ടതില്ലല്ലോ.

വിവാഹിതരായ ലൈംഗിക ന്യൂനപക്ഷക്കാരും വാടക ഗർഭപാത്രവും ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. ഈ നിയമനിർമ്മാണ വേളയിലല്ലെങ്കിൽ അധികം വൈകാതെ തദ്വിഷയം അഭിമുഖീകരിക്കേണ്ടതുണ്ട് നമുക്ക്. ഒരു കുഞ്ഞുണ്ടാവുക എന്ന ആഗ്രഹം നിഷേധിക്കുന്നത് ദമ്പതികളുടെ അവകാശ ലംഘനമാകുമ്പോൾ തന്നെ, കുഞ്ഞിന്റെ വൈകാരിക സംരക്ഷണവും അത്ര തന്നെ പ്രധാനമാണ്. സ്ത്രീ പുരുഷ സമ്മിശ്ര ബീജാശയം (Gonad) ജന്മനാ പേറേണ്ടി വന്ന കലാകാരിയായ ട്രാൻസ്‌ജെൻഡർ സ്ത്രീയെ അറിയാം. അവർക്ക് ഗർഭപാത്രമില്ല. പുരുഷഹോർമോണുകൾ കൂടി ഉൽപ്പാദിപ്പിക്കപ്പെട്ടിരുന്നതിനാൽ അവരെ പുരുഷനായിത്തന്നെ വീട്ടുകാരും നാട്ടുകാരും കണ്ടു. അവളിലെ സ്ത്രീ പക്ഷേ, കലമ്പി നിന്നു. അവസാനം യഥാർത്ഥ ഡയഗ്‌നോസിസിലേക്കെത്തുകയും അനാവശ്യമായി പുരുഷ ഹോർമോൺ ഉൽപ്പാദിപ്പിക്കുക മാത്രമല്ല, ഭാവിയിൽ അർബ്ബുദ സാധ്യത കൂടിയുള്ള ആ സമ്മിശ്ര ഗൊണാഡ് (Mixed Gonadal Dysgenesis) ശസ്ത്രക്രിയ ചെയ്തു മാറ്റി അവൾ കൂടുതൽ സ്ത്രീത്വത്തോടെ ജീവിക്കാൻ തുടങ്ങുകയും ചെയ്തിതിരിക്കുന്നു ! ഈയിടെ അവർ വിവാഹിതയുമായി. അവർക്കിനിയൊരു കുഞ്ഞു വേണമെന്നു തോന്നിയാലോ? അണ്ഡ (Ovum) കടമെടുപ്പുകൂടി ഉൾപ്പെട്ട ഒരു Surrogacyസാധ്യത മാത്രമേ അവരുടെ മുന്നിലുള്ളു. അതു നിഷേധിക്കാനാവില്ല എന്നു തന്നെ പറയേണ്ടി വരും.

ഇങ്ങനെ ഓരോ ഭിന്നലൈംഗിക പ്രകൃതക്കാരെയും വേറിട്ട് വിശകലനം ചെയ്‌തേ ഇക്കാര്യത്തിൽ തീരുമാനത്തിലെത്താനാവൂ. അവരുടെ ശാരീരിക, മാനസിക, ദാമ്പത്യപരമായ അതിനുള്ള യോഗ്യത വിശദമായ കൗൺസലിംഗിലൂടെയും വിദഗ്ധ പരിശോധനകളിലൂടെയും ഒന്നിൽ കൂടുതൽ വിദഗ്ധരുടെ കൂട്ടായ വിശകലനത്തിലൂടെയും മാത്രം തീരുമാനിക്കപ്പെടേണ്ടതുമാണ്. കാരണം, ഈ വിഷയം അതിന്റെ വൈകാരികാംശം ഉൾപ്പെടെ, മെഡിക്കൽ രംഗത്തിനു തന്നെ പുതിയതാണ്. അന്തിമ ഉത്തരവാദിത്തമുള്ള വന്ധ്യതാ ചികിത്സകരുടെ രേഖകളിൽ അവയെല്ലാം വിശദമായി ഉണ്ടായിരിക്കുകയും വേണം.

നിയമങ്ങൾ പൗരർക്കു വേണ്ടിയാണല്ലോ. അവ മനുഷ്യ സൗഹാർദ്ദപരമാകേണ്ടതുണ്ട്. കൂടുതൽക്കൂടുതൽ കർക്കശമാകുന്തോറും അവ മനുഷ്യ വിരുദ്ധവുമാകുന്നു. അവയെ മറികടക്കാനുള്ള വഴികളും ഒപ്പം ഉണ്ടായി വരും. ചൂഷിതരാകുന്നത് ഏറ്റവും ദരിദ്രരും സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരും. അതുകൊണ്ടു തന്നെ നിയമനിർമ്മാണമെന്നത് അതീവ അവധാനതയോടെ നിർവ്വഹിക്കപ്പെടേണ്ട ഒന്നു തന്നെയാണ്.



ഖദീജ മുംതാസ്

എഴുത്തുകാരി, നോവലിസ്​റ്റ്​. കോഴി​ക്കോട്​ മെഡിക്കൽ കോളേജിൽ സ്​ത്രീരോഗ വിഭാഗത്തിൽ പ്രൊഫസറായിരുന്നു. ആത്മതീർഥങ്ങളിൽ മുങ്ങിനിവർന്ന്​, ഡോക്​ടർ ദൈവമല്ല, ബർസ (നോവൽ) തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments