ഭാരതീയ നവലിബറൽ വിദ്യാഭ്യാസ നയരേഖ

മുതലാളിത്ത വ്യവസ്ഥിതി തുറന്നുതരുന്ന കമ്പോളത്തിനനുസരിച്ച് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തെ മെരുക്കിയെടുക്കക എന്ന ലക്ഷ്യമാണ് ദേശീയ വിദ്യാഭ്യാസ നയരേഖയിലുടെ മറനീക്കി പുറത്തുവരുന്നത്

സ്വതന്ത്ര ഇന്ത്യയിലെ മൂന്നാമത്തെ ദേശീയ വിദ്യാഭ്യാസ നയരേഖക്കാണ് 2020 ജൂലൈ 29ന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്. ഇന്ദിരാഗാന്ധി സർക്കാർ നടപ്പിലാക്കിയ 1968ലെ ഒന്നാം ദേശീയ വിദ്യാഭ്യാസ നയരേഖ ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന പ്രമാണരേഖയായാണ് കരുതപ്പെടുന്നത്. 10 + 2 + 3 എന്ന വിദ്യാഭ്യാസ വിഭജനഘട്ടവും ത്രിഭാഷാപദ്ധതിയും മുന്നോട്ടുവച്ചത് ഒന്നാം വിദ്യാഭ്യാസ നയരേഖയാണ്. 1986ലെ രണ്ടാം ദേശീയ വിദ്യാഭ്യാസ നയരേഖ വിദ്യാഭ്യാസഘട്ടത്തെ പുനർനിർവചിക്കുകയുണ്ടായില്ല. എന്നാൽ ശിശുകേന്ദ്രീകൃത വിദ്യാഭ്യാസം എന്ന ആശയം മുന്നോട്ടുവച്ചത് ഈ രണ്ടാം നയരേഖയാണ്. ഗ്രാമീണ ജനതയുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും വിദ്യാഭ്യാസത്തിന് വലിയ ഊന്നൽ നൽകി രണ്ടാം നയരേഖ. നവോദയ വിദ്യാലയങ്ങൾ പോലെ ഗ്രാമീണ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന സ്ഥാപനങ്ങൾ ഈ നയരേഖയുടെ വെളിച്ചത്തിലാണ് ഉയർന്നുവന്നത്.

ഇന്ദിരാഗാന്ധി

1992ൽ രണ്ടാം ദേശീയ വിദ്യാഭ്യാസ നയരേഖ പരിഷ്‌കരിക്കപ്പെടുകയും പ്രൊഫഷണൽ കോളേജ് പ്രവേശനത്തിന് അഖിലേന്ത്യാ തലത്തിലുള്ള പൊതു പ്രവേശന പരീക്ഷകൾ നടത്താൻ തീരുമാനിക്കുകയും ചെയ്തു. ഒന്നാം ദേശീയ വിദ്യാഭ്യാസ നയരേഖയിൽ തന്നെ ജി.ഡി.പി യുടെ ആറുശതമാനം വിദ്യാഭ്യാസത്തിന് ചെലവഴിക്കണം എന്ന് നിർദ്ദേശിച്ചിരുന്നെങ്കിലും അരനൂറ്റാണ്ടിന് ഇപ്പുറവും ഇന്നുവരെ ജി. ഡി. പി. യുടെ നാല് ശതമാനംപോലും വിദ്യാഭ്യാസ കാര്യത്തിന് ഇന്ത്യയിൽ ഉപയോഗിച്ചിട്ടില്ല എന്നതാണ് വസ്തുത. 14 വയസ്സു വരെയുള്ള വിദ്യാർത്ഥികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം എന്നതും ഒന്നാം നയരേഖ മുന്നോട്ട് വച്ചിരുന്ന ഒരു കാര്യമാണ്. എന്നാൽ 2009 ലെ ആർ. ടി. ഇ. ആക്ട് അവതരിപ്പിക്കുന്നതോടുകൂടിയാണ് ഒന്നാം ദേശീയ വിദ്യാഭ്യാസ നയരേഖ വിഭാവനം ചെയ്ത 14 വയസ്സിന് താഴെ പ്രായമുള്ള വിദ്യാർത്ഥികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം എന്ന ആശയം പ്രയോഗത്തിൽ വരുന്നത്. സാർവത്രികവും സൗജന്യവുമായ സ്‌കൂൾ വിദ്യാഭ്യാസവും, ജി.ഡി.പിയുടെ 6% വിദ്യാഭ്യാസത്തിന് ചെലവഴിക്കുക എന്ന സങ്കല്പവും സ്വാതന്ത്രം ലഭിച്ച് ഏഴ് ദശാബ്ദങ്ങൾക്കുശേഷവും സങ്കല്പം മാത്രമായി നിൽക്കുന്നു എന്നതാണ് ഇന്ത്യൻ യാഥാർത്ഥ്യം.
2014 മുതൽ 2020 വരെ ആറുവർഷമായി അധികാരത്തിലിരിക്കുന്ന നരേന്ദ്രമോദി സർക്കാർ വിദ്യാഭ്യാസത്തിനു വകയിരുത്തിയ തുക ജി. ഡി. പി. യുടെ എത്ര ശതമാനമാണ് എന്നുപരിശോധിക്കുന്നത് ഈ സർക്കാരിന്റെ വാക്കും പ്രവർത്തിയും തമ്മിലുള്ള അന്തരം തുറന്നു കാണിക്കുന്നുണ്ട്.
കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിലെ ജി. ഡി. പി ശതമാനം:
2014-15: 2.8
2015 - 16: 2.4
2016-17: 2.6
2017-18: 2.7
2018-19: 3.0
2019-20: 3.1

ജി. ഡി. പി യുടെ മൂന്നുശതമാനത്തിനുമുകളിലെങ്കിലും വിദ്യഭ്യാസത്തിനു ചെലവഴിച്ച യു. പി. എ. സർക്കാരിനെക്കാളും (https://www.mhrd.gov.in/sites/upload_files/mhrd/files/statistics-new/ABE2013-16.pdf) കുറഞ്ഞ വിഹിതം വിദ്യാഭ്യാസത്തിനു ചെലവഴിക്കുന്ന ഒരു സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയരേഖ എത്ര യാഥാർഥ്യ ബോധം ഉൾക്കൊണ്ടുകൊണ്ടുള്ളതാണ് എന്നതിന് കൂടുതൽ തെളിവ് ആവശ്യമില്ല. മുകളിൽ നൽകിയ പട്ടികയിൽ അവസാനത്തെ രണ്ട് സാമ്പത്തിക വർഷത്തിലും ഈ സർക്കാർ ജി. ഡി. പിയുടെ മൂന്നുശതമാനം വിദ്യാഭ്യാസത്തിന് ചെലവഴിച്ചു എന്നുകാണാം. 2019-20 വർഷത്തെ സാമ്പത്തിക സർവേ പുറത്തുവന്നപ്പോഴാണ് കണക്കിലെ കളികൾ വെളിച്ചത്തുവന്നത്. സ്പർട്‌സ്, ആർട്‌സ്, കൾച്ചർ എന്നീ മേഖലകൾക്ക് ചെലവഴിച്ച തുക കൂടി ഉൾപ്പെടുത്തിയാണ് ജി. ഡി. പിയുടെ മൂന്നു ശതമാനത്തിലേക്ക് വിദ്യാഭ്യാസത്തിന്റെ നീക്കിയിരിപ്പ് എത്തിച്ചത്. കള്ളം പറയാനും പ്രവർത്തിക്കാനുമുള്ള തങ്ങളുടെ മിടുക്ക് ഒരിക്കൽക്കൂടി ഇവർ തെളിയിച്ചിരിക്കുന്നു! (Data mismatch on education spending, The Telegraph 31.01.20)

എവിടേക്കാണ് കുട്ടി എക്‌സിറ്റ് ആവുന്നത്?

477 പേജുള്ള മൂന്നാം ദേശീയ വിദ്യാഭ്യാസ നയരേഖയുടെ കരടു റിപ്പോർട്ട്​സർക്കാർ അംഗീകരിച്ചുകഴിഞ്ഞു. ഒരു ജനതയുടെ ജീവിതത്തെ സമഗ്രമായി സ്പർശിക്കുന്ന ദേശീയ വിദ്യാഭ്യാസ നയരേഖ പാർലമെന്റിൽ ചർച്ചചെയ്യാതെയാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. ലോക്ക്ഡൗണും നയരേഖയുടെ കരട് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച് ജനങ്ങളിൽനിന്ന് നിർദേശം തേടിയിരുന്നു എന്ന ന്യായവുമാണ് ഇതിനു പറയുന്നത്. ഏതൊക്കെ നിർദേശങ്ങൾ ഈ രേഖ സ്വീകരിച്ചു എന്നോ ഏതൊക്കെ തള്ളിക്കളഞ്ഞു എന്നോ ഇപ്പോൾ MHRD വെബ്‌സൈറ്റിലുള്ള വിദ്യാഭ്യാസ നയരേഖയുടെ കരടിലോ ഒടുവിൽ പുറത്തിറക്കിയ സംക്ഷിപ്ത രേഖയിലോ പറയുന്നില്ല.

നരേന്ദ്രമോദി സർക്കാർ വിദ്യാഭ്യാസത്തിനു വകയിരുത്തിയ തുക ജി. ഡി. പി. യുടെ എത്ര ശതമാനമാണ് എന്നുപരിശോധിക്കുന്നത് ഈ സർക്കാരിന്റെ വാക്കും പ്രവർത്തിയും തമ്മിലുള്ള അന്തരം തുറന്നു കാണിക്കുന്നുണ്ട്.

മഹാമാരിക്കാലം ഭരണകൂടങ്ങൾക്ക് അനിയന്ത്രിത അധികാരങ്ങൾ നൽകുന്നു എന്ന സാമൂഹ്യ നിരീക്ഷകരുടെ വാദം ശരിവെക്കുന്ന തരത്തിലാണ് പാർലമെന്റിൽ ചർച്ച ചെയ്യാതെ ഈ രേഖ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. ഭരണഘടനയുടെ 86ാം ഭേദഗതിയിലൂടെ ആർട്ടിക്കിൾ 21A ആയി വിദ്യാഭ്യാസ അവകാശനിയമം അംഗീകരിച്ചുകഴിഞ്ഞതാണ്. ആറിനും പതിനാലിനും ഇടയിലുള്ള വിദ്യാർത്ഥികൾക്ക് നിർബന്ധിത, സൗജന്യ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതാണ് ആ വ്യവസ്ഥ. 3-18 വയസ്സിനിടയിലെ വിദ്യാർത്ഥികളെ ആർ. ടി. ഇ (Right To Education) പരിധിയിൽ കൊണ്ടുവരും എന്ന കിടിലൻ വാഗ്ദാനം പുതിയ നയരേഖ മുന്നോട്ടുവെക്കുന്നുണ്ട്. ഒന്നാം ക്ലാസിൽ എൻ​റോൾ ചെയ്യപ്പെടുന്ന കുട്ടികളുടെ 40 ശതമാനവും ഒൻപതാം ക്ലാസിൽ എത്തുന്നില്ല എന്ന യാഥാർത്ഥ്യം നിലനിൽക്കുന്ന രാജ്യത്താണ് ഇത്തരം മോഹന വാഗ്ദാനങ്ങൾ. മാത്രമല്ല ഭരണഘടന വാഗ്ദാനം ചെയ്യുന്ന ഒരേനിലവാരമുള്ള വിദ്യഭ്യാസത്തെ അട്ടിമറിക്കാനും കരട്‌രേഖ വഴിയൊരുക്കുന്നുണ്ട്. ‘To make it easier for both governments as well as non governmental philanthropic organisations to build schools, to encourage local variations on account of culture, geography, and demographics, and to allow alternative models of education such as gurukulas, paathshaalas, madrasas, and home schooling, the RTE Act requirements for schools will be made substantially less restrictive.' (page 70). ഗുരുകുല സമ്പ്രദായവും മതവിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കാനാണ് ‘ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്ക് കുതിക്കുന്ന' ഇന്ത്യയിൽ ശ്രമം നടക്കുന്നത് എന്ന വിചിത്ര കാര്യവും രേഖയിൽ കാണാം. സെക്കൻററി ഘട്ടത്തിൽ പഠിതാവിന് യഥേഷ്ടം സ്‌കൂളിൽ നിന്ന് വിട്ടുപോകാനും തിരിച്ചുവരാനും വഴിയൊരുക്കുന്ന എക്‌സിറ്റ്, എൻട്രി പോളിസിയും ഈ രേഖമുന്നോട്ടുവെക്കുന്നുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസകാലത്തിൽ എവിടേക്കാണ് കുട്ടി എക്‌സിറ്റ് ആവുന്നത്? ഇത് എങ്ങിനെയാണ് ആർ. ടി. ഇ. ആക്റ്റുമായി ചേർന്നുപോകുക? ഫലത്തിൽ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം എന്ന ഭരണഘടനാ സങ്കൽപ്പത്തെ മതസംഘങ്ങൾക്കും കച്ചവട താൽപര്യക്കാർക്ക് ആവശ്യമായ ബാലവേലയ്ക്കും വേണ്ടി ബലികഴിക്കാനാണ് ഈ രേഖ ശ്രമിക്കുന്നത് എന്ന് കാണാൻ കഴിയും. ശിശുകേന്ദ്രീകൃത വിദ്യാഭ്യാസം എന്ന ബോധനശാസ്ത്ര നിലപാട് ഇന്ത്യൻ ഭരണഘടനയിൽ എഴുതിച്ചേർത്ത ആർ. ടി. ഇ. ആക്ട് നിലനിൽക്കുന്ന രാജ്യത്താണ് തീർത്തും അധ്യാപക കേന്ദ്രീകൃതമായ ഗുരുകുലവിദ്യാഭ്യാസം തിരിച്ചുകൊണ്ടുവരാൻ ഈ നയരേഖയിലൂടെ ശ്രമിക്കുന്നത്. എല്ലാ പുരോഗമന നാട്യങ്ങളും പുറംപൂച്ചുകൾ മാത്രമാണെന്നതിനും ഭരണഘടന തങ്ങൾക്കുതോന്നുംപോലെ മാറ്റിമറിക്കാം എന്ന ഡ്രാഫ്റ്റിങ്ങ് കമ്മറ്റിയുടെ ഔദ്ധത്യത്തിനും ഈ രേഖയിൽ നിരവധി ഉദാഹരണങ്ങൾ ഉണ്ട്.

മനഃപൂർവമായ അജ്ഞതനാട്യം

വിദ്യാഭ്യാസ മണ്ഡലത്തിൽ നിലനിൽക്കുന്ന അധികാരഘടനയെക്കുറിച്ചും ജ്ഞാനശാസ്ത്രത്തെക്കുറിച്ചും (epistemology) അറിവിന്റെ ജനാധിപത്യവൽക്കരണത്തെക്കുറിച്ചും ചർച്ച ചെയ്യാത്ത ഒരു വിദ്യാഭ്യാസ നയരേഖ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പുറത്തിറക്കുകവഴി, വിഭ്യാഭ്യാസം എന്ന ആഴത്തിൽ രാഷ്ട്രീയ വേരുകളുള്ള പ്രക്രിയയെക്കുറിച്ച് തങ്ങളുടെ അജ്ഞത വെളിപ്പെടുത്തുകകൂടെയാണ് ഈ രേഖ തട്ടിക്കൂട്ടിയവർ. അത് ഒരുപക്ഷെ മനഃപൂർവമായ അജ്ഞതനാട്യവുമാവാം. കോർപറേറ്റുകൾക്ക് ആവശ്യമായ സ്‌കിൽ ഡവലപ്‌മെന്റ് മാത്രം ലക്ഷ്യം വെക്കുന്ന ഒരു വിദ്യാഭ്യാസ നയരേഖ ജ്ഞാനസിദ്ധാന്തങ്ങളെക്കുറിച്ച് ചർച്ചചെയ്യേണ്ടതില്ലതന്നെ. വിദ്യാഭ്യാസഘട്ട പുനർവിന്യാസത്തിന്റെ കാര്യത്തിലും

സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം എന്ന ഭരണഘടനാ സങ്കൽപ്പത്തെ മതസംഘങ്ങൾക്കും കച്ചവട താൽപര്യക്കാർക്ക് ആവശ്യമായ ബാലവേലയ്ക്കും വേണ്ടി ബലികഴിക്കാനാണ് ഈ രേഖ ശ്രമിക്കുന്നത്

പരിഷ്‌കാരത്തിനുവേണ്ടി പരിഷ്‌കാരം എന്ന ലളിതയുക്തിയാണ് അവലംബിച്ചിരിക്കുന്നത്. മൂന്നു മുതൽ ഏഴുവയസ്സുവരെയുള്ള ഘട്ടവിഭജനത്തിന്റെ ബോധനശാസ്ത്രപരമായ യുക്തിയോ മനഃശാസ്ത്ര സാധുതയോ സമർഥിക്കാൻ ഈ രേഖയ്ക്ക് കഴിഞ്ഞിട്ടില്ല. മൂന്നാം ക്ലാസിലും അഞ്ചാം ക്ലാസിലും പ്രമോഷൻ മാനദണ്ഡമായി വർഷാന്ത പരീക്ഷ നടത്താം എന്ന ആശയം മുന്നോട്ടുവെക്കുകവഴി ശിശുമനഃശാസ്ത്രത്തെക്കുറിച്ചും കുട്ടിയുടെ അവകാശങ്ങളെക്കുറിച്ചും കുട്ടികളെ വിദ്യാഭ്യാസപ്രക്രിയയിൽ നിന്ന് അരിച്ചുമാറ്റുന്ന പരീക്ഷകളുടെ സാമൂഹിക- രാഷ്ട്രീയ മാനങ്ങളെക്കുറിച്ചും തങ്ങൾക്കുള്ള വികലമായ ധാരണ ഈ രേഖ വെളിപ്പെടുത്തുന്നുണ്ട്. ഇന്ത്യൻ വിദ്യാഭ്യാസ നയരൂപീകരണത്തിന്റെ ചരിത്രത്തിലേക്കോ അവ പ്രാവർത്തികമാക്കുന്നതിൽ സംഭവിച്ച വീഴ്ചകളുടെ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക കാരണങ്ങളെക്കുറിച്ചോയുള്ള വിശകലനം ഇതിൽ കാണില്ല. അരാഷ്ട്രീയതയുടെ രാഷ്ട്രീയമാണ് അത് ഉയർത്തിപ്പിടിക്കുന്നത്.

ഡോ. കൃഷ്ണകുമാർ

പ്രഗൽഭ വിദ്യാഭ്യാസ ചിന്തകനും എൻ. സി. ഇ. ആർ. ടി മുൻ ഡയറക്റ്ററുമായ ഡോ. കൃഷ്ണകുമാർ അതുകൊണ്ടുതന്നെയാണ് കരട് നയരേഖയെ മോശമായി എഴുതപ്പെട്ട ഒരു പി. എച്ച്. ഡി. പ്രബന്ധം എന്നുപോലും വിളിക്കാൻ കഴിയില്ല എന്ന് അഭിപ്രായപ്പെട്ടത്. (National Herald 14 June 2019) സ്‌കൂൾ വിദ്യാഭ്യാസത്തിലും ഹയർ എഡ്യൂക്കേഷൻ മേഖലയിലും മുസ്‌ലിം വിദ്യാർത്ഥികളുടെ എണ്ണം ആനുപാതികമായി വളരെ കുറവാണ് എന്ന് വിലയിരുത്തുന്നുണ്ട് കരട് റിപ്പോർട്ട്. ‘The greatest educational under representation among religious communities in the school and higher education system has occurred in the Muslim community.' (page 150). എന്നാൽ ഇതിന്റെ സാമൂഹിക രാഷ്ട്രീയ കാരണം എന്താവാം എന്ന ആലോചനയിലേക്കു കടക്കുന്നത് അപകടകരമാണ് എന്ന തിരിച്ചറിവ് കൊണ്ടായിരിക്കാം അക്കാര്യങ്ങളെക്കുറിച്ച് മൗനംപാലിക്കുകയാണ് വിശദമായ കരട് റിപ്പോർട്ട് പോലും.

ജ്ഞാന സമ്പദ്‌വ്യവസ്ഥയും അമേരിക്കൻ മോഡലും

കാർഷിക, വ്യാവസായിക സമ്പദ് വ്യവസ്ഥകൾ കടന്ന് ജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് കുതിക്കുകയാണ് നമ്മുടെ രാജ്യം എന്നാണ് നയരേഖ അവകാശപ്പെടുന്നത്. എന്താണ് ഈ ജ്ഞാന സമ്പദ് വ്യവസ്ഥ? ലളിതമായി പറഞ്ഞാൽ യുദ്ധസാമഗ്രികൾ വികസിപ്പിക്കുന്നതിലും മറ്റ് നൂതന കമ്പ്യൂട്ടർ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന റോബോട്ടിക്സ്, ജനിതക എഞ്ചിനിയറിങ്ങ് മേഖലകളിലും ഇന്ത്യൻ ശാസ്ത്രജ്ഞരും സംരഭകരും പാറ്റന്റും കോപ്പിറൈറ്റും നേടുക അഥവാ ആ നൂതന സാങ്കേതിക വിദ്യയുടെ ബൗദ്ധികസ്വത്തവകാശം നേടുക, അത് മറ്റ് രാജ്യങ്ങൾക്ക് വിൽക്കുക എന്നതാണ് ജ്ഞാന സമ്പദ് വ്യവസ്ഥയുടെ കാതലായ വശം. ഇതുവഴി ഇന്ത്യൻ സമ്പദ്ഘടന അമേരിക്കയ്ക്കും ചൈനയ്ക്കും പിറകിൽ മൂന്നാം സ്ഥാനത്ത് എത്തും എന്നാണ് അവകാശവാദം. ഈ വളർച്ച 2030 - 32 ആവുമ്പോഴേക്കും നമുക്ക് നേടാൻ കഴിയുമത്രെ. By 2030-2032 we will be the third largest economy at over ten trillion. Our ten trillion economy will not be driven by natural resources, but by knowledge resources. (Page - 33). ഭക്ഷ്യസുരക്ഷ, ആരോഗ്യപരിപാലനം, പാർപ്പിടം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ പോലും കോടിക്കണക്കിന് ജനങ്ങൾക്ക് പ്രാപ്യമല്ലാത്ത ഒരു രാജ്യത്തുനിന്നു കൊണ്ടാണ് തങ്ങൾ ഇത് പറയുന്നത് എന്ന ബോധം അവരെ അലട്ടുന്നില്ല. ഇന്ത്യൻ ഉപരിവർഗത്തിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ ഇത്തരം ഗിമ്മിക്കുകൾ ആവശ്യം തന്നെ. മത്സരാധിഷ്ഠിത കമ്പോളത്തെ വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യമാക്കുകവഴി കോർപ്പറേറ്റുകളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള വിദ്യാഭ്യാസം എന്നതാണ് വിദ്യാഭ്യാസ നയരേഖയുടെ ലക്ഷ്യം എന്ന് ഇത് വെളിവാക്കുന്നു.
കമ്പ്യുട്ടർ സാങ്കേതിക രംഗത്ത് സോഴ്‌സ് കോഡുകൾ പോലും പരസ്യമാക്കി അറിവിനെ ജനാധിപത്യവത്കരിക്കുന്ന ഓപ്പൺ സോഴ്‌സ് പ്രസ്ഥാനം

മത്സരാധിഷ്ഠിത കമ്പോളത്തെ വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യമാക്കുകവഴി കോർപ്പറേറ്റുകളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള വിദ്യാഭ്യാസം എന്നതാണ് വിദ്യാഭ്യാസ നയരേഖയുടെ ലക്ഷ്യം എന്ന് ഇത് വെളിവാക്കുന്നു

ശക്തമാകുന്ന ഇന്ത്യപോലുള്ള ഒരു രാജ്യം അറിവിനെ നിഗൂഢവത്കരിച്ച് അമേരിക്കൻ പാതയിൽ അറിവുകച്ചവടത്തിനിറങ്ങുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ പരിഹാസ്യമാണ്. ലോകരാഷ്ട്രങ്ങൾ മുഴുവൻ കൃഷി പോലുള്ള അടിസ്ഥാന മേഖലയിൽനിന്ന് വിദ്യാഭ്യാസം നേടിയവർ വിട്ടുപോകുന്നതിന്റെ അപകടം തിരിച്ചറിയുകയാണ് കോവിഡിന്റെ കാലത്ത്. വൈറ്റ് കോളർ ജോലികളോടുള്ള ആഭിമുഖ്യം സുസ്ഥിര വികസന കാഴ്ചപ്പാടിനെ അട്ടിമറിക്കുന്നു എന്ന് വിദ്യാഭ്യാസ ചിന്തകരൊക്കെ ആകുലപ്പെടുന്ന ഒരു ഘട്ടത്തിലാണ് ദേശീയ വിദ്യാഭ്യാസ നയരേഖ അമേരിക്കൻ മോഡൽ വികസനം ലക്ഷ്യം വെക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയരേഖയുടെ ദർശനം (vision) തടിയൻ അക്ഷരങ്ങളിൽ നൽകിയത് നോക്കൂ. The National Education Policy 2019 envisions an India centred education system that contributes directly to transforming our nation sustainably into an equitable and vibrant knowledge society, by providing high quality education to all. ഇന്ത്യാ കേന്ദ്രിതം എന്നതാണ് അത് ഊന്നുന്നത്. പക്ഷെ അമേരിക്കൻ മോഡലിനെ അന്ധമായി അനുകരിക്കുക എന്നത് മാത്രമാണ് അത് ചെയ്യുന്നത്. എന്തിനാണ് ബിരുദം നാലുവർഷ കോഴ്‌സ് ആക്കുന്നത്? ഗവേഷണ സന്നദ്ധത ഉറപ്പിക്കുന്ന എം. ഫിൽ. കോഴ്‌സ് നിർത്താൻ പറയുന്നത് എന്തുകൊണ്ട്? അമേരിക്കയിൽ ബിരുദം നാലുവർഷമാണ്. അവിടെ എം. ഫിൽ. കോഴ്‌സ് ഇല്ല എന്നതാണ് ഈ ചോദ്യങ്ങൾക്ക് ഉത്തരം. ഏറ്റവും രസകരമായ കാര്യം 2014 ലെ പൊതു തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ ഒരു വാഗ്ദാനം ദൽഹി സർവകലാശാല നടപ്പിലാക്കിയ നാലുവർഷ ബിരുദ കോഴ്‌സ് (FYUP - Four Year Undergraduate Programme) നിർത്തലാക്കും എന്നതായിരുന്നു. പടിഞ്ഞാറൻ രീതികൾ നമ്മൾ അനുകരിക്കേണ്ടതില്ലെന്നും വിദ്യാർത്ഥികളുടെ വിലയേറിയ ഒരുവർഷം നഷ്ടമാകാൻ അനുവദിക്കുകയില്ല എന്ന ന്യായവുമാണ് അന്ന് ബി. ജെ. പി. ഉയർത്തിയത്. ഒന്നാം മോദി സർക്കാർ കാലത്ത് ദൽഹി സർവകലാശാലയുടെ നാലുവർഷ ബിരുദ കോഴ്‌സ് യു. ജി. സി. ഇടപെട്ടു നിർത്തലാ ക്കുകയും ചെയ്തു. ഇപ്പോഴിതാ നാലുവർഷ ബിരുദകോഴ്സും പൊക്കിപ്പിടിച്ച് അവർതന്നെ നമുക്കുമുന്നിലെത്തുന്നു!

ബോധനശാസ്ത്ര സമീപനം

2009 ലെ ആർ. ടി. ഇ. ആക്ട് നിലവിൽ വന്നതോടെ ശിശു കേന്ദ്രീകൃത വിദ്യാഭ്യാസം എന്ന ആശയം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായിരിക്കുകയാണ്. എൻ. സി. എഫ്. 2005 (National Curriculum Framework 2005) ബോധനശാസ്ത്ര സംബന്ധമായി മുന്നോട്ടുവച്ച ജ്ഞാനനിർമ്മിതി വാദം (Constructivism), സാമൂഹ്യ ജ്ഞാനനിർമ്മിതി വാദം (Social Constructivism), വിമർശനാത്മക ബോധനം (Critical Pedagogy) എന്നീ ബോധനശാസ്ത്ര സിദ്ധാന്തങ്ങളുടെ നിർണായകമായ സ്വാധീനമാണ് ശിശു കേന്ദ്രീകൃത വിദ്യാഭ്യാസം എന്ന ആശയം ഭരണഘടനയിൽപോലും ഇടംപിടിക്കാൻ കാരണം. ഗുരുകുല വിദ്യാഭ്യാസത്തിന്റെയും മത പാഠശാലകളുടെയും തിരിച്ചുവരവ് ആഗ്രഹിക്കുന്നവർക്ക് ശിശു കേന്ദ്രീകൃത വിദ്യാഭ്യാസം എന്ന ആശയം ബുദ്ധിമുട്ട് സൃഷ്ടിക്കും എന്നതിൽ തർക്കമില്ല. കരട് നയരേഖയുടെ നാലാം അദ്ധ്യായത്തിന് (Page-73) സ്‌കൂളുകളിലെ പാഠ്യപദ്ധതിയും ബോധനശാസ്ത്രവും (Curriculum and Pedagogy in Schools) എന്ന് പേരുനൽകിയിട്ടുണ്ട്. പക്ഷെ ഈ അധ്യായത്തിൽ ബോധനശാസ്ത്ര സിദ്ധാന്തങ്ങളെക്കുറിച്ച് ഒരു

ഗുരുകുല വിദ്യാഭ്യാസത്തിന്റെയും മത പാഠശാലകളുടെയും തിരിച്ചുവരവ് ആഗ്രഹിക്കുന്നവർക്ക് ശിശു കേന്ദ്രീകൃത വിദ്യാഭ്യാസം എന്ന ആശയം ബുദ്ധിമുട്ട് സൃഷ്ടിക്കും എന്നതിൽ തർക്കമില്ല

പരാമർശവുമില്ല! ‘Studies in cognitive science demonstrate that children prior to the age of 8 learn best through play-based, activity-based, and discovery-based multilevel exible styles of learning and interaction.' എന്നാണ് ബോധനശാസ്തത്തെക്കുറിച്ചുള്ള സൂചന. ഉയർന്ന ഘട്ടങ്ങളിൽ കൂടുതൽ ആഴവും പരപ്പുമുള്ള പ്രവർത്തനാധിഷ്ഠിതമായ കണ്ടെത്തൽ പഠനം നടക്കണം എന്നും പറഞ്ഞുവെക്കുന്നുണ്ട്. കോഗ്‌നിട്ടീവ് സൈക്കോളജിയെക്കുറിച്ചോ ജ്ഞാനനിർമിതിയുടെ രീതിശാസ്ത്രത്തെകുറിച്ചോ ശിശു കേന്ദ്രീകൃത പഠനരീതിയെക്കുറിച്ചോ സ്‌കൂളുകളിലെ പാഠ്യപദ്ധതിയും ബോധനശാസ്ത്രവും എന്ന ആദ്ധ്യായത്തിൽ പറയുന്നില്ല.
10 + 2 ഘടന പൊളിച്ചെഴുതുന്നതിനെക്കുറിച്ചാണ് ഈ അധ്യായം വാചാലമാകുന്നത്. 5+3+3+4 എന്ന ഘടനയാണ് അത് പകരം വെക്കുന്നത്. മൂന്നു വയസ്സുമുതൽ രണ്ടാം ക്ലാസുവരെയുള്ള ഒന്നാം ഘട്ടത്തെ പ്രതിഷ്ഠാപന ഘട്ടം (Foundational Stage) എന്നും, 3, 4, 5, ക്ലാസുകൾ ഉൾപ്പെടുന്ന രണ്ടാം ഘട്ടത്തെ പ്രാരംഭ ഘട്ടം (Preparatory or Latter Primary Stage) എന്നും, 6, 7, 8 ക്ലാസുകൾ വരെയുള്ള ഘട്ടത്തെ മധ്യഘട്ടം (Middle or Upper Primary Stage) എന്നും, 9, 10. 11, 12 ക്ലാസുകൾ ഉൾപ്പെടുന്ന നാലാംഘട്ടത്തെ ഉയർന്ന ഘട്ടം (High or Secondary Stage) എന്നും വിളിക്കുന്നു. ആദ്യ മൂന്നു ഘട്ടത്തിലും (3, 5, 8) പൊതുപരീക്ഷ നടത്താനും നിർദിഷ്ട ശേഷികൾ നേടാത്തവരെ തോൽപ്പിക്കാനും നയരേഖ നിർദേശിക്കുന്നു. വിദ്യാർഥിയുടെ സാമൂഹ്യ, സാമ്പത്തിക, സാംസ്‌കാരിക മൂലധനത്തെയും അധ്യാപകരുടെ ബോധനശാസ്ത്ര ഉൾക്കാഴ്ച്ചകളുടെ അപര്യാപ്തതയെയും കണക്കിലെടുക്കാതെയാണ് പ്രൈമറിക്‌ളാസുകളിലെ കുട്ടികളെ പരീക്ഷകൾ വഴി അരിച്ചുമാറ്റുന്ന പഴഞ്ചൻ രീതിക്ക് വീണ്ടും വഴിതുറക്കുന്നത്. പുതിയ പേരിടലും പേരുമാറ്റലും പോലുള്ള ഉപരിപ്ലവമായ കാര്യങ്ങളിലാണ് ദേശീയ വിദ്യാഭ്യാസ രേഖ ഊന്നുന്നത്. ആഴത്തിലുള്ള സൈദ്ധാന്തിക വിചാരങ്ങളോ ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ സാമൂഹിക യാഥാർഥ്യത്തെ ആത്മാർത്ഥമായി വിശകലനം ചെയ്യാനോ ഉള്ള സന്നദ്ധത ഈ ദേശീയ വിദ്യാഭ്യാസ നയരേഖ പ്രകടിപ്പിക്കുന്നില്ല.
ശിശുകേന്ദ്രീകൃത വിദ്യാഭ്യാസത്തിനു പകരം പരീക്ഷാ കേന്ദ്രീകൃത വിദ്യാഭ്യാസത്തിലേക്കാണ് ഈ രേഖ രാജ്യത്തെ വിദ്യാഭ്യാസത്തെ നയിക്കുന്നത്. 3, 5, 8 ക്ലാസുകളിൽ കേന്ദ്രീകൃതമായ പൊതുപരീക്ഷയും സെക്കണ്ടറിക്ലാസുകളിൽ എട്ടുസെമസ്റ്ററുകളിലായി 24 പരീക്ഷകളുമാണ് നിർദേശത്തിലുള്ളത്: To track students' progress throughout their school experience, and not just at the end in Grade 10 and 12 - for the bene?t of students, parents, teachers, principals, and school management committees in planning improvements to schools and teaching-learning processes - all students will take State census examinations in Grades 3, 5, and 8.(Page - 107)
Students will be expected to take a total of at least 24 subject Board Examinations, or on average three a semester, and these examinations would be in lieu of in school ?nal examinations so as not to be any additional burden on students or teachers. (Page -108)

ഈ 24 വിഷയങ്ങൾക്കായി അവയിൽ പരുവത്തിൽ കുറെ വിഷയങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്: As a suggested model, each student over the duration of secondary school would be required to take at least two semester Board Examinations in mathematics, two in science, one in Indian history, one in world history, one in knowledge of contemporary India, one in ethics and philosophy, one in economics, one in business/commerce, one in digital literacy / computational thinking, one in art, one in physical education, and two in vocational subjects. In addition, each student would be required to take three basic language Board Examinations that assess basic pro?ciency in the three-language formula, and at least one additional Board Examination in a language of India at the literature level.

ധാർമികമൂല്യവും തത്വശാസ്ത്രജ്ഞാനവും ഡിജിറ്റൽ സാക്ഷരതയും, കമ്പ്യൂട്ടേഷണൽ തിങ്കിങ്ങും ബോർഡ് പരീക്ഷവഴി അളക്കുമത്രെ! പഠനഭാരം (content load) കുറയ്ക്കും എന്ന് പ്രഖ്യാപിക്കുകയും പരീക്ഷാഭാരം കൂട്ടുകയും ചെയ്യുന്ന മാന്ത്രിക വിദ്യയാണ് നമുക്ക് ഇതിൽ കാണാൻ കഴിയുക.

വിദ്യാർത്ഥികൾക്കിടയിൽ അനോരോഗ്യകരമായ മത്സരം വളർത്തുന്ന രീതിയിൽ താഴ്ന്നക്ലാസുകളിൽ തന്നെ പൊതുപരീക്ഷകളും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന പരീക്ഷകളും പ്രോത്സാഹിപ്പിക്കുകയാണ്

മത്സരാധിഷ്ഠിത പഠനത്തിനു പകരം സഹവർത്തിത പഠനം എന്നതാണ് ലോകത്തെമ്പാടും സംഭവിച്ചിരിക്കുന്ന ബോധനശാസ്ത്ര തിരിച്ചറിവ്. എന്നാൽ വിദ്യാർത്ഥികൾക്കിടയിൽ അനോരോഗ്യകരമായ മത്സരം വളർത്തുന്ന രീതിയിൽ താഴ്ന്നക്ലാസുകളിൽ തന്നെ പൊതുപരീക്ഷകളും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന പരീക്ഷകളും പ്രോത്സാഹിപ്പിക്കുകയാണ് ഇവിടെ.

ഉന്നത വിദ്യാഭ്യാസവും സ്വയം ഭരണവും

ദേശീയ നയരേഖ ഊന്നിപ്പറയുന്ന അന്തർ വൈജ്ഞാനിക സ്വഭാവമുള്ള ബൃഹത്തായ സ്വയംഭരണ കോളജുകളും യൂണിവേഴ്‌സിറ്റികളും ഫലത്തിൽ എന്തായിതീരും എന്നത് ഊഹിക്കാവുന്നതേയുള്ളു. The main thrust of this policy regarding higher education is the ending of the fragmentation of higher education by moving higher education into large multidisciplinary universities and colleges, each of which will aim to have upwards of 5,000 or more students. (Page 206) .

അയ്യായിരത്തിൽ കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന കോളജുകളും യൂണിവേഴ്‌സിറ്റികളും നിലനിന്നാൽ മതി എന്നാണ് നയരേഖ പറയുന്നത്. നളന്ദയും തക്ഷശിലയും ഈ വിധത്തിൽ പ്രവർത്തിച്ച സർവകലാശാലകളാണ് എന്നും അവകാശപ്പെടുന്നുണ്ട്. ഫലത്തിൽ വലിയ ക്യാംപ്സും കൂറ്റൻ കെട്ടിടങ്ങളുമൊക്കെ സ്ഥാപിക്കാൻ പറ്റുന്ന വൻകിടക്കാർക്ക് രാജ്യത്തെ എല്ലാ ജില്ലകളിലും ഇത്തരം സർവകലാശാലയോ കോളേജോ വേണമെന്ന നിർദേശം ചാകരയാവും. ഇവിടെ നടത്തുന്ന ഗവേഷണം വ്യവസായവുമായി ബന്ധം പുലർത്തുന്നതും ആവണം എന്ന നിർദേശവുമുണ്ട്: Graduate (masters and doctoral) level education in large multidisciplinary universities, while providing rigorous research-based specialisation, would also provide opportunities for multidisciplinary work, including in education and in industry. (page - 207). ഗവേഷണത്തിനായുള്ള ഫണ്ടിങ്ങ് തീരുമാനിക്കാൻ NRF (National Research Foundation) സ്ഥാപിക്കണമെന്നനിർദേശവും നയരേഖയിൽ ഉണ്ട്; A National Research Foundation (NRF) will be established to grant competitive funding for outstanding research proposals across all disciplines, as determined by peer review and success of proposals. The NRF will also act as a liaison among researchers, ministries of government, and industry, in order to ensure that the most relevant and societally useful research reaches the people as soon as possible. ഗവേഷണത്തിന്റെ പ്രയോജന വാദം ശുദ്ധശാസ്ത്ര സ്വഭാവമുള്ള ഗവേഷണത്തിന്റെയും മാനവിക വിഷയ ഗവേഷണത്തിന്റെയും മരണമണിയാണ് മുഴക്കുന്നത്. ഇൻഡസ്ട്രി തീരുമാനിക്കുന്ന ഗവേഷണം മാത്രം ഫണ്ട് ചെയ്യപ്പെടും എന്ന് വന്നാൽ സ്വാഭാവികമായും ഗവേഷണത്തിന്റെ സ്വഭാവത്തെ അത് സ്വാധീനിക്കും എന്നത് തർക്കമറ്റ കാര്യമാണ്. മുതലാളിത്ത വ്യവസ്ഥിതി തുറന്നുതരുന്ന കമ്പോളത്തിനനുസരിച്ച് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തെ മെരുക്കിയെടുക്കക എന്ന ലക്ഷ്യമാണ് ഇവിടെ മറനീക്കി പുറത്തുവരുന്നത്.

വാൽക്കഷ്ണം
പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള മാധവ് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് ഭരണകൂടത്തിന് അലോസരമായപ്പോളാണ് കസ്തുരിരംഗൻ റിപ്പോർട്ട് രംഗത്ത് എത്തിയത്. ഭരണകൂടത്തിന്റെ ഇച്ഛക്കനുസരിച്ച് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിൽ വെള്ളം ചേർക്കുകയായിരുന്നു കസ്തൂരിരംഗൻ. ദേശീയ വിദ്യാഭ്യാസ നയരേഖ തയ്യാറാക്കാനുള്ള ആദ്യ ചുമതല നൽകിയ ടി. എസ്. ആർ. സുബ്രഹ്മണ്യൻ കമ്മിറ്റി റിപ്പോർട്ട് ഭരണകൂടത്തിന് അലോസരം സൃഷ്ടിച്ചതിനാലാണ് ദേശീയ വിദ്യാഭ്യാസ നയരേഖ ഭരണകൂടഇച്ഛയ്ക്ക് അനുസരിച്ച് മാറ്റി എഴുതാൻ കസ്തുരിരംഗൻ കമ്മറ്റിയെ ഏൽപ്പിച്ചത് എന്നതാണ് ഇപ്പോൾ ഉയർന്നുകേൾക്കുന്ന ചൂടുള്ള വാർത്ത.

Comments