കീമോ വാർഡുകൾ മാത്രം പോരാ,
പരിശീലനം കിട്ടിയവരും വേണം
കീമോ വാർഡുകൾ മാത്രം പോരാ, പരിശീലനം കിട്ടിയവരും വേണം
പാലിയേറ്റീവ് കെയർ സംവിധാനം എല്ലായിടത്തും ലഭ്യമാകുന്നത് നല്ലതാണ്. കാന്‍സര്‍ ചികിത്സയെക്കുറിച്ചു ധാരണയുളളവരാകണം സാന്ത്വനചികിത്സ ചെയ്യേണ്ടത്. ഓങ്കോളജി സെന്ററുമായി ബന്ധപ്പെട്ട് പാലിയേറ്റീവ് കെയർ പ്രവര്‍ത്തിക്കുന്നതാണ് നല്ലത്. വേദന സംഹാരികള്‍ കൊടുക്കല്‍ മാത്രമല്ല പാലിയേറ്റീവ് കെയറിന്റെ ലക്ഷ്യം. രോഗം തീവ്രമാക്കാതെ നോക്കാനും ആയുസ് നീട്ടാനും ശരിയായ പാലിയേറ്റിവ് കെയറിലൂടെ കഴിയും.
8 Oct 2022, 10:12 AM
ആരോഗ്യരംഗത്ത് മികച്ച സംഭാവന നൽകിയവർക്ക് ബഹ്റൈൻ കേരളീയ സമാജം ഏർപ്പെടുത്തിയ ‘ആരോഗ്യമിത്രം’ പുരസ്കാരം ഏറ്റുവാങ്ങാൻ ബഹ്റൈനിലെത്തിയ ഡോ. വി.പി. ഗംഗാധരനുമായി മാധ്യമപ്രവർത്തകനായ കെ.ടി. നൗഷാദ് സംസാരിക്കുന്നു.
കെ.ടി. നൗഷാദ്: കാന്‍സര്‍ ഇപ്പോഴും പേടിക്കേണ്ട രോഗം തന്നെയല്ലേ?
ഡോ. വി.പി. ഗംഗാധരന്‍: കാന്‍സര്‍ ചികിത്സാരംഗത്ത് പത്തോ പതിനഞ്ചോ വര്‍ഷം മുമ്പുണ്ടായിരുന്ന അവസ്ഥയല്ല ഇപ്പോള്‍. പ്രാരംഭദശയില്‍ രോഗം കണ്ടു പിടിക്കാനും തടയാനും പറ്റുന്ന സാഹചര്യം നിലവിലുണ്ട്. ചികിത്സയില്‍ വന്ന മാറ്റങ്ങളും എടുത്തുപറയേണ്ടതുണ്ട്. ചികിത്സ ലഭ്യമാണെന്ന അറിവ് രോഗികളുടെ മനസ്സില്‍ നിന്ന് ഭയത്തെ പതുക്കെ ഇല്ലാതാക്കിക്കാണ്ടിരിക്കുന്നു. ഒന്നും ചെയ്യാന്‍ പറ്റാത്ത അസുഖം എന്ന തോന്നല്‍ മാറിയിട്ടുണ്ട്. ഭേദമാക്കാന്‍ പറ്റാതിരുന്ന പല കാന്‍സറുകളും ഇപ്പോള്‍ ഭേദമാക്കാന്‍ പറ്റും. മരുന്നേയില്ലാതിരുന്ന കാന്‍സറുകളുടെ കാര്യത്തില്‍ ജീവിതകാലം ദീര്‍ഘിപ്പിക്കാന്‍ ചികിത്സയിലൂടെ കഴിയുന്നുണ്ട്. പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ മരുന്നുകള്‍ കണ്ടു പിടിക്കപ്പെട്ടതും വലിയ ആശ്വാസമാണ്.
നൂതന ചികിത്സാ രീതികളൊക്കെ ഇപ്പോള്‍ ഇന്ത്യയിൽ ലഭ്യമാണോ?
കാന്‍സറിന് ലോകത്ത് എവിടെ കിട്ടുന്ന ചികിത്സയും ഇന്ത്യയില്‍ ഇന്ന് ലഭ്യമാണ്. വികസിത രാജ്യങ്ങളില്‍ നടക്കുന്ന ചില ക്ലിനിക്കല്‍ ട്രയല്‍സ് അതേ സമയത്തുതന്നെ ഇന്ത്യയില്‍ ലഭ്യമാവണമെന്നില്ല. എന്നാല്‍ അര്‍ബുദ രോഗം ഭേദമാക്കാന്‍ ലോകത്ത് നിലവിലുളള എല്ലാ അംഗീകൃത ചികിത്സയും ഇന്ത്യയില്‍ ലഭ്യമാണ്. ചികിത്സക്ക് മാത്രമായി വിദേശ രാജ്യങ്ങളിലേക്ക് പോകേണ്ട ആവശ്യമില്ല.
മരുന്നിന്റെ ലഭ്യതയും വിലയുമൊക്കെ ഇപ്പോഴും പ്രശ്‌നമല്ലേ?
30 വര്‍ഷം മുമ്പൊക്കെ കാന്‍സര്‍ ചികിത്സക്ക് മരുന്ന് ലഭ്യമല്ലാത്ത അവസ്ഥയുണ്ടായിരുന്നു ഇന്ത്യയില്‍. മരുന്ന് വിദേശത്തു നിന്ന്കൊണ്ടുവരണമായിരുന്നു. കിട്ടുന്ന മരുന്ന് ഏതാണോ അത് എഴുതാനേ നിര്‍വാഹമുണ്ടായിരുന്നുളളു. ഒറ്റ മരുന്നും ഇവിടെ നിര്‍മിക്കുന്നുണ്ടായിരുന്നില്ല. ഇപ്പോള്‍ ലോകത്തിന്റെ ഏത് ഭാഗത്തിറങ്ങുന്ന മരുന്നും ഒന്നു രണ്ടു മാസത്തിനകം ഇന്ത്യയില്‍ കിട്ടും. പുറത്തുകിട്ടുന്ന മരുന്നുകളുടെ അതേ ഗുണനിലവാരത്തില്‍ കുറഞ്ഞ വിലക്ക് മരുന്നിപ്പോള്‍ ലഭ്യമാണ്. ഒരു ഡോസിന് 1500 രൂപയുണ്ടായിരുന്ന മരുന്ന് ഇപ്പോള്‍ 10 രൂപക്ക് ലഭ്യമാണ്. എന്നാല്‍ ഇതര രോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കാന്‍സർ മരുന്നുകളുടെ വില കൂടുതലാണ്. അത് എങ്ങനെ മറികടക്കും എന്നത് പ്രശ്‌നം തന്നെയാണ്. മറ്റു രോഗങ്ങളെ പോലെ കാന്‍സറും മെഡിക്കല്‍ ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ കൊണ്ടുവരണം. കാന്‍സറിന് അഞ്ച് ശതമാനം പോലും ഇന്‍ഷുറന്‍സ് കവറേജ് കിട്ടാത്ത അവസ്ഥ മാറണം.
കാന്‍സര്‍ ചികിത്സാസംവിധാനം എല്ലാവര്‍ക്കും പ്രാപ്യമാകേണ്ടതാണല്ലോ? ജില്ലാ ആസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ഒരുക്കുന്ന സംവിധാനങ്ങള്‍ അതിന് സഹായമാകുന്നുണ്ടോ?
കാന്‍സര്‍ ചികിത്സ വികേന്ദ്രീകരിക്കുക എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമല്ല. ഗുണനിലവാരം ഉറപ്പുവരുത്താതെ ചികിത്സാ സംവിധാനം വികേന്ദ്രീകൃതമാക്കിയതുകൊണ്ട് കാര്യമില്ല. കീമോതെറാപ്പിക്ക് ഒരു വാര്‍ഡുണ്ടാക്കി പേരിന് ഒരു ഡോക്ടറുണ്ടറുമുണ്ടായാല്‍ ഉത്തരവാദിത്തം കഴിഞ്ഞു എന്ന ധാരണയാണ് നമുക്ക്. കാന്‍സര്‍ ചികിത്സക്ക് കീമോതെറാപ്പി ചെയ്യുമ്പോഴുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ ചികിത്സിക്കാനുളള സംവിധാനം കൂടി ഒരുക്കണം. ഇല്ലെങ്കില്‍ രോഗി മരിക്കുന്നത് പാര്‍ശ്വഫലം കൊണ്ടായിരിക്കും. മാത്രമല്ല, യോഗ്യതയുളള പരിശീലനം ലഭിച്ചവരാണ് ചികിത്സക്ക് നേതൃത്വം നല്‍കേണ്ടത്.
ഏതെങ്കിലും ആശുപത്രിയില്‍ കീമോതെറാപ്പി ചെയ്യുന്നത് ഒന്നോ രണ്ടോ മാസം കണ്ടവരെ വെച്ച് ആശുപത്രികളില്‍ കീമോ തെറാപ്പി വാര്‍ഡുകള്‍ തുടങ്ങുന്നത് ദുരന്തമായിട്ടാണ് മാറുക. പ്രോട്ടോകോള്‍ ഉണ്ടാക്കി ഇത് പരിഹരിക്കാനാവില്ല. പാര്‍ശ്വഫലം കുറക്കാൻ മരുന്നിന്റെ ഡോസ് കുറയ്ക്കുകയും രോഗം തീവ്രമാകുന്ന സാഹചര്യം ഒഴിവാക്കുകയും വേണം. അതു രണ്ടും ബാലന്‍സ് ചെയ്തുകൊണ്ടുപോകണമെങ്കില്‍ പരിശീലനം ലഭിച്ചവരെ നിയമിക്കണം. മതിയായ സംവിധാനവും സൗകര്യവും യോഗ്യതയുള്ളവരും ഇല്ലാതെ ജില്ല തോറും കീമോവാര്‍ഡുകള്‍ തുടങ്ങിയതു കൊണ്ട് ഒരര്‍ത്ഥവുമില്ല. പാലിയേറ്റീവ് കെയർ സംവിധാനം എല്ലായിടത്തും ലഭ്യമാകുന്നത് നല്ലതാണ്. കാന്‍സര്‍ ചികിത്സയെക്കുറിച്ചു ധാരണയുളളവരാകണം സാന്ത്വനചികിത്സ ചെയ്യേണ്ടത്. ഓങ്കോളജി സെന്ററുമായി ബന്ധപ്പെട്ട് പാലിയേറ്റീവ് കെയർ പ്രവര്‍ത്തിക്കുന്നതാണ് നല്ലത്. വേദന സംഹാരികള്‍ കൊടുക്കല്‍ മാത്രമല്ല പാലിയേറ്റീവ് കെയറിന്റെ ലക്ഷ്യം. രോഗം തീവ്രമാക്കാതെ നോക്കാനും ആയുസ് നീട്ടാനും ശരിയായ പാലിയേറ്റിവ് കെയറിലൂടെ കഴിയും.
ഷഫീഖ് താമരശ്ശേരി
Jan 26, 2023
12 Minutes Watch
ഡോ: ബി. ഇക്ബാല്‍
Dec 25, 2022
6 Minutes Read
ഡോ. ജയകൃഷ്ണന്‍ ടി.
Nov 29, 2022
10 Minutes Read
ഡോ. മനോജ് വെള്ളനാട്
Nov 24, 2022
5 Minutes Read
ഡോ. ജയകൃഷ്ണന്‍ ടി.
Nov 02, 2022
5 Minutes Read
മനില സി.മോഹൻ
Oct 27, 2022
20 Minutes Watch
റിന്റുജ ജോണ്‍
Oct 24, 2022
6 Minutes Read
കെ.ടി. നൗഷാദ്
Oct 23, 2022
5 Minutes Read