സവർണ സംവരണം: സുർജിത് തോക്ക് കൈയിലെടുത്തേനേ; അംബേദ്കർ ഇല്ലായിരുന്നുവെങ്കിൽ

ഉത്തർപ്രദേശിലെ അസംഗഢിൽ നിന്ന് സംവരണം എന്ന അവകാശത്തിലൂടെ ഡി.യുവിൽ എത്തിയ സുർജിത്തിന് വ്യക്തമായി തന്നെ അറിയാം, ആ അവകാശം അവൻ ഉപയോഗിച്ചില്ല എങ്കിൽ തന്റെ ബന്ധുക്കളെ പോലെ താനും മണ്ണുമായി ബന്ധിക്കപ്പെട്ടുപോകും എന്ന്. എന്നാൽ അതവന്റെ അവകാശമായി കാണുവാനോ അവൻ പറയുന്നത് മനസിലാക്കുവാനോ പൊതുബോധത്തിന് സാധിക്കില്ല. കാരണം ഭരണഘടനയുടെ ധാർമികത മനസിലാക്കുവാൻ പറ്റാത്ത തരത്തിൽ പൊതുബോധം കഥകളിൽ മുങ്ങിത്താഴുകയാണ്. മുന്നാക്കക്കാർക്ക് സംവരണം ഏർപ്പെടുത്തുന്നതിന്​ പി.എസ്.എസ് നിർദേശിച്ച ഭേദഗതി മന്ത്രിസഭ അംഗീകരിച്ചതോടെ മുന്നാക്കക്കാർക്ക് 10 ശതമാനം സംവരണം സംസ്ഥാനത്ത് യാഥാർഥ്യമാകുകയാണ്‌. ഇൗ സാഹചര്യത്തിൽ ഒരു വേറിട്ട വിശകലനം

‘എന്നെങ്കിലും കുറച്ച് കാശ് കൈയിൽ കിട്ടിയാൽ ആദ്യം ഞാനൊരു തോക്ക് വാങ്ങിക്കും, അതൊരു ധൈര്യമാണ്, എങ്കിലേ നിങ്ങളോട് സംസാരിക്കാൻ സാധിക്കൂ'; വിദ്യാർത്ഥികൾക്കിടയിൽ നടക്കാറുള്ള സംസാരങ്ങൾക്കിടെ എങ്ങനെയോ ജാതിയും സംവരണവുമെല്ലാം കടന്നുവന്ന സമയത്തായിരുന്നു പൊടുന്നനെ ആ ശബ്ദം ഉയർന്നത്, ഉത്തർപ്രദേശുകാരൻ സുർജിത് ആയിരുന്നു അത്. സ്വന്തം മനസ്സിൽ നിന്ന് ചാടിപ്പോയ വാക്കുകൾ കൂട്ടുകാരെ പലരെയും സംശയത്തിലും ഭയത്തിലും എത്തിക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ തന്നെ വാക്കുകളിലെ തീക്ഷ്ണ​ത ഒരു ചിരിയാൽ അവൻ കെടുത്തി. സുർജിത് അങ്ങനെയാണ്. പലതും പറയണം എന്നുള്ളപ്പോഴും പറഞ്ഞകാര്യം പൂർണമായി മറ്റുള്ളവർക്ക് മനസിലാകുന്നില്ല എന്നുകണ്ടാൽ, ഒരു ചിരിയിലൂടെ, ‘ഞാൻ പറഞ്ഞത് നിങ്ങൾക്ക് മനസിലാകില്ല' എന്നുപറയും. ഇന്ത്യൻ സമൂഹത്തിന്റെ പൊതുബോധത്തോട് സംവരണത്തെ കുറിച്ച് സംസാരിക്കുവാൻ ശ്രമിക്കുന്ന ഏതൊരു ദളിതനും പറയുന്നതുപോലെ.

എന്തുകൊണ്ട് ദളിതരും ആദിവാസികളും?

‘സംവരണം' എന്നും ഇന്ത്യൻ ജനതയുടെ സംസാരവിഷയമാണ്. ഇന്ത്യൻ സമൂഹത്തിലെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന സമുദായങ്ങളെ രാഷ്ട്രത്തിന്റെ ഭരണത്തിൽ ഭാഗമാക്കുക എന്ന ലക്ഷ്യമാണ് സംവരണം പൂർത്തീകരിക്കുന്നത്. ശ്രേണീബദ്ധമായ അസമത്വം നിലനിൽക്കുന്ന സമൂഹത്തിൽ തുല്യനീതി ഉറപ്പാക്കുക എന്ന ധാർമിക ലക്ഷ്യം നിറവേറ്റുന്ന ഈ ഭരണഘടനാ സംവിധാനത്തെക്കുറിച്ച് പക്ഷെ അതേ ധാർമികബോധത്തോടെയല്ല പൊതുവെ സംസാരിക്കപ്പെടുന്നത്. ധാരാളം കെട്ടുകഥകളുടെയും മുൻവിധികളുടെയും അടിസ്ഥാനത്തിലാണ് സംവരണത്തെ എന്നും പൊതുജനം മനസ്സിലാക്കിയിട്ടുള്ളത്. അത്തരം പല അനുഭവകഥകൾ നമ്മുടെ പൊതുബോധത്തെ ഭരിക്കുന്നു എന്നതുകൊണ്ട് തന്നെ സംവരണത്തിന്റെ അർത്ഥത്തിലും പ്രയോഗത്തിലും നടന്ന അട്ടിമറികൾക്ക് പൊതുജനം പിന്തുണയും നൽകിയിട്ടുണ്ട്. അങ്ങനെയുള്ള സംവരണത്തെ കുറിച്ചുള്ള പല ബോധ്യങ്ങളെയും ചേർത്തുവെക്കുകയാണ് ഈ ലേഖനം. പല സ്ഥലങ്ങളിൽ നിന്ന്​ അറിയാൻ കഴിഞ്ഞ പൊതുബോധങ്ങൾ എല്ലാം ചേർത്ത് വെക്കുമ്പോൾ സാധ്യമാകുന്നതാകട്ടെ അതിർവരമ്പുകളില്ലാതെ അവ പുലർത്തുന്ന സാമ്യതകളും.

സ്‌കൂളുകളിൽ (ചിലപ്പോൾ വീടുകളിൽ) നിന്ന് തുടങ്ങുന്നതാണ് ഇത്തരം കഥകളുടെ ആരംഭം, ജാതിയുടെ അടിസ്ഥാനത്തിൽ ചിലർ പഠിച്ചില്ലെങ്കിലും കുഴപ്പമില്ല അവർക്ക് സംവരണത്തിലൂടെ ജോലി ലഭിക്കുമെന്ന അധ്യാപകരുടെ അഭിപ്രായത്തിൽ തുടങ്ങുന്നു പൊതുവെയുള്ള സംവരണാർഹോരോടുള്ള വിരോധം. തനിക്ക് ലഭിക്കുവാൻ പോകുന്ന എന്തോ ഒന്ന് തട്ടിപ്പറിക്കുവാൻ കാത്തുനിൽക്കുന്നവരാണ് സംവരണം നേടുന്നവർ എന്ന് കുട്ടികൾ തെറ്റായി മനസ്സിലാക്കുന്നതിൽ നിന്ന് വളരുന്ന കഥകൾ പതിയെ വിപുലമാകുന്നത് മറ്റുള്ളവരുടെ അനുഭവസാക്ഷ്യങ്ങളുടെ പുറത്താണ്. അത്തരം ധാരാളം അനുഭവകഥകളാണ് പിന്നീട് ഓരോരുത്തരുടെയും സംവരണത്തോടുള്ള മനോഭാവം തീരുമാനിക്കുന്നത്. ഇങ്ങനെ ചുറ്റുപാടുകൾ സൃഷ്ടിക്കുന്ന വ്യക്തിപരമായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും പതിയെ അത്തരം കഥകളിൽ കുറ്റാരോപിതരായി മാറുന്നത് ദളിതരാണ്. ഇന്ത്യൻ സമൂഹത്തിൽ ആഴ്ന്നിറങ്ങിയ ജാതിവ്യവസ്ഥയും അതിൽ തന്നെ ഏറ്റവുമധികം ചൂഷണത്തിന് വിധേയരായ ദളിതരും ആദിവാസികളും ഇതിൽ കുറ്റാരോപിതരാകുന്നത് സ്വാഭാവികം. എന്നാൽ സംവരണത്തിലൂടെ അവർക്ക് ലഭ്യമായ പ്രാതിനിധ്യം ഇങ്ങനെ പറയത്തക്ക വലുതുമല്ല, തന്നെയുമല്ല കണക്ക് നോക്കുകയാണെങ്കിൽ ഇപ്പോഴും മതിയായ സാന്നിധ്യം ഭരണസിരാ കേന്ദ്രങ്ങളിൽ ഉറപ്പാക്കുവാൻ കഴിഞ്ഞിട്ടില്ലാത്തവരാണ് ദളിതരും ആദിവാസികളും. പിന്നെയും എന്തുകൊണ്ടാണ് സംവരണത്തോടുള്ള അമർഷം അവർക്കെതിരെ തിരിയുന്നത് എന്ന് പരിശോധിക്കുമ്പോഴാണ് ഇന്നും കഥകളിലൂടെ നമ്മുക്കിടയിൽ ജാതി വർത്തിക്കുന്നു എന്ന് മനസിലാക്കേണ്ടത്.

സംവരണം എന്ന ‘കൊള്ള’

ഒരു വേനലവധിക്കാലത്ത് മഹാരാഷ്ട്രയിലേക്ക് പോയ സമയത്താണ് അവിടുത്തെ ഏറ്റവും പേരുകേട്ട ഒരു ഉന്നത വിദ്യാഭ്യാസസ്ഥാപനത്തിലെ അധ്യാപകന്റെ മകനുമായി സംസാരിക്കാൻ സാധിച്ചത്. സ്‌കൂളിൽ പഠിക്കുന്ന അവൻ തന്നെ പഠിപ്പിക്കുന്ന പല അധ്യാപകരെയും കുറിച്ച് പറയുന്നതിനിടയിൽ സംവരണത്തിലൂടെ അധ്യാപകനായ ഒരാളെ കുറിച്ച് സംസാരിച്ചു. അദ്ദേഹം നേടിയെടുത്ത അവകാശം എന്നതിനേക്കാളുപരി അതൊരു കൊള്ളയുടെ ഭാഗമായി നേടിയെടുത്ത ജോലി എന്ന രീതിയിലാണ് അവതരിപ്പിക്കപ്പെട്ടത്. ഒഴിവുസമയങ്ങളിൽ അയാൾ അധികസമയം ട്യൂഷൻ ക്ളാസ് എടുക്കുന്നുണ്ടെന്നും, അങ്ങനെ ധാരാളം പണം സമ്പാദിക്കുന്നുണ്ടെന്നും എല്ലാം അവൻ പറഞ്ഞുകൊണ്ടേയിരുന്നു. ഇങ്ങനെ പല തരത്തിലുള്ള ആരോപണങ്ങൾ അവൻ നടത്തുമ്പോഴും മനസിലാക്കാൻ സാധിച്ചത് അതൊരു വലിയ കഥയുടെ ചെറിയ ഭാഗമാണ് എന്നാണ്. തീർച്ചയായും ആ അധ്യാപകനെ കുറിച്ച് മറ്റു വിദ്യാർത്ഥികളും, അധ്യാപകരും, മാതാപിതാക്കളും എല്ലാം പറഞ്ഞതിന്റെ ഒരു ചെറിയ ഭാഗമാണ് ആ കുട്ടി പറഞ്ഞിരുന്നത്, അത്തരം കഥകളിലെ ദളിത് വിരുദ്ധതയും സംവരണവിരുദ്ധതയും തിരിച്ചറിയാതെ തന്നെ.

മേൽപറഞ്ഞ കഥയിൽ ഒരു കുട്ടിയായിരുന്നു അനുഭവം പറഞ്ഞതെങ്കിൽ തമിഴ്‌നാട്ടിൽ എത്തിയപ്പോൾ അനുഭവം പങ്കുവെച്ചത് ചരിത്രാധ്യാപകനായിരുന്നു. ജാതി അടിസ്ഥാനപ്പെടുത്തിയുള്ള സംവരണം എടുത്തു കളയേണ്ട കാലം കഴിഞ്ഞില്ലേ എന്ന ചോദ്യം എങ്ങനെയോ ഉയർന്നുവന്ന ക്ളാസിൽ അധ്യാപകൻ പങ്ക് വെച്ചത് സ്വന്തം ഭാര്യയുടെ കുടുംബം എങ്ങനെ സംവരണത്തെ ദുർവിനിയോഗം ചെയ്തു എന്നതിനെ കുറിച്ച് പറഞ്ഞുകൊണ്ടാണ്. വളരെ അഭിമാനത്തോടെ, തന്റെ വിവാഹം ജാതി നോക്കിയല്ലായിരുന്നു എന്ന് പറയുമ്പോഴും, അദ്ദേഹം അനുഭവം പങ്കുവെച്ച് കഴിഞ്ഞപ്പോഴേക്കും സംവരണത്തിൽ സാമ്പത്തികസ്ഥിതി കൂടി നോക്കണം എന്ന വാദത്തിൽ എത്തിച്ചേർന്നു. കൂടെ പഠിച്ച ഒരു സഹപാഠിയും ഏതാണ്ട് അതേപോലെ ഒരു അനുഭവം പങ്കുവെച്ചിരുന്നു, സ്വന്തം പിതാവ് മത്സരപരീക്ഷയിൽ റാങ്ക് നേടിയെങ്കിലും പിന്നോട്ട് തള്ളപ്പെടുവാൻ കാരണം കൂടെ പരീക്ഷ എഴുതിയ പട്ടികജാതിക്കാരനാണ് എന്നായിരുന്നു അവന്റെ കണ്ടെത്തൽ. വളരെ ശക്തമായ ദളിത് മുന്നേറ്റങ്ങൾക്ക് വേദിയാകുന്ന തമിഴ്‌നാട്ടിലും ഇത്തരം ദളിത്, ആദിവാസി വിരുദ്ധ കഥകൾക്ക് ഒരു പഞ്ഞവുമില്ല എന്നത് ഭയപ്പെടുത്തുന്നതാണ്.

കേരളത്തിലേക്ക് വരുമ്പോൾ സംവരണത്തിലൂടെ കോളേജിൽ നിയമിക്കപ്പെട്ട ഒരു അധ്യാപികയെ കുറിച്ച് മറ്റൊരു അദ്ധ്യാപിക ഇടതടവില്ലാതെ പറഞ്ഞു കൊണ്ടിരുന്നത് അവർ അനാവശ്യമായി ആഭരണങ്ങൾ ധരിക്കുന്നു, സഭ്യമായ ഭാഷയിൽ അല്ല അവർ സംസാരിക്കുന്നത് എന്നെല്ലാമാണ്. ഇതിനെല്ലാം പുറമെ ജാതിയെന്ന ഒന്നില്ല എന്ന രീതിയിൽ മാർക്‌സിസ്റ്റ്കാർ പ്രചരിപ്പിക്കുന്ന കഥകളും ധാരാളമാണ്. കേരളത്തിലെ മറ്റൊരു സർവകലാശാലയിൽ സംവരണം എടുത്തുകളയാൻ പോകുന്നതിനെതിരെ കേസ് കൊടുക്കുവാൻ ചെന്ന അധ്യാപകനെ ഇടതു അധ്യാപക സംഘടനകൾ ചേർന്ന് ഒറ്റപെടുത്തിയതിനുശേഷം ചോദിച്ചത് ‘ജാതി വേർതിരിവിന്റെ കാലം കഴിഞ്ഞില്ലേ' എന്നാണ്.

മുന്നാക്കജാതിക്കാരന്റെ ‘നഷ്ടങ്ങളുടെ' കഥ

ഇങ്ങനെ പല അനുഭവങ്ങളിലൂടെ കടന്ന് ഡൽഹിയിൽ എത്തുമ്പോൾ ദളിത് വിരുദ്ധതയുടെ കഥകൾ കൂടുതൽ ശക്തമാകുന്നു. ഈ ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞ അനുഭവത്തിലേക്ക് വരാം, 2019ലെ ഇലക്ഷന് തൊട്ടുമുമ്പ് നരേന്ദ്രമോദി നടത്തിയ മുന്നാക്ക ജാതികൾക്കിടയിലെ സംവരണത്തെ കുറിച്ചുള്ള പ്രസ്താവനയെ ചുറ്റിപ്പറ്റിയുള്ള സംസാരത്തിലായിരുന്നു അത്. വിദ്യാർത്ഥികൾ ഒന്നടങ്കം പിന്തുണക്കുന്ന ഒന്നാണ് സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള സംവരണം. അന്ന് മോദിക്കെതിരെ ഒരു പ്രതിപക്ഷ പാർട്ടിയും ശബ്ദമുയർത്തിയില്ല എന്നോർക്കേണ്ടതാണ്. അന്ന് ആ സംസാരത്തിനിടയിൽ എല്ലാവരും പങ്കുവെച്ചതും മേൽപ്പറഞ്ഞ പല കഥകളുടെയും ചട്ടക്കൂടിലുള്ള അനുഭവങ്ങളാണ്, ദളിതർക്കും ആദിവാസികൾക്കും ലഭിക്കുന്ന സംവരണാനുകൂല്യം മൂലം ജോലിയും ഭാവിയും നഷ്ടപ്പെട്ട മുന്നാക്ക ജാതിക്കാരന്റെ കഥ. ഈ കഥയോടൊപ്പം ഇത്രയും നാളായില്ലേ സംവരണം നടക്കുന്നു, ഇനിയും ഇത് നിർത്തിക്കൂടെ? എന്ന ചോദ്യം കൂടി ആയപ്പോഴാണ്, സുർജിത്തിന്റെ മനസിൽ നിന്ന് ആ വാക്കുകൾ പുറത്തു ചാടിയത്. ഉത്തർപ്രദേശിലെ അസംഗഢിൽ നിന്ന് സംവരണം എന്ന അവകാശത്തിലൂടെ ഡി.യുവിൽ എത്തിയ അവന് വ്യക്തമായി തന്നെ അറിയാം, ആ അവകാശം അവൻ ഉപയോഗിച്ചില്ല എങ്കിൽ തന്റെ ബന്ധുക്കളെ പോലെ താനും മണ്ണുമായി ബന്ധിക്കപ്പെട്ടുപോകും എന്ന്. എന്നാൽ അതവന്റെ അവകാശമായി കാണുവാനോ അവൻ പറയുന്നത് മനസിലാക്കുവാനോ പൊതുബോധത്തിന് സാധിക്കില്ല. കാരണം ഭരണഘടനയുടെ ധാർമികത മനസിലാക്കുവാൻ പറ്റാത്ത തരത്തിൽ പൊതുബോധം കഥകളിൽ മുങ്ങിത്താഴുകയാണ്.
തമാശയെന്നോണം സുർജിത് തോക്കിനെ കുറിച്ച് പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു, വർഷങ്ങൾക്കുമുമ്പ് അത്തരമൊരു തോക്ക് ദളിതർ കൈയിൽ എടുത്തേനെ, ഡോ. ബി. ആർ. അംബേദ്കർ എന്ന മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ. ഒരു ആധുനിക മനുഷ്യന് മാത്രം വായിച്ചാൽ മനസ്സിലാകുന്ന പുസ്തകമാണ് ഇന്ത്യൻ ഭരണഘടന, അതുകൊണ്ടുതന്നെ നേരത്തെ എഴുതപ്പെട്ടതും. സമൂഹത്തിൽ ഏറ്റവും താഴെയായി പോയ മനുഷ്യരുടെ ഏക പ്രതീക്ഷ മാത്രമല്ല ആ പുസ്തകം. തോക്കിലേക്കു നീളുന്ന അവരുടെ കൈകളെ തടയുന്ന ഗ്രന്ഥവുമാണത്. എന്നാൽ ഒരു വല പോലെ സമൂഹത്തിൽ വിരിഞ്ഞുപടരുന്ന മേൽപറഞ്ഞ പോലത്തെ കഥകളിലൂടെയാണ് ജാതി പലരൂപങ്ങളായി വരിഞ്ഞുമുറുക്കി അവരുടെ മുന്നേറ്റത്തെ അത്രമേൽ പതുക്കെയാക്കുന്നതും.

Comments