പുറംലോകവുമായി ബന്ധമറ്റ്,
വാർത്തകളിൽനിന്ന് അപ്രത്യക്ഷമാകുന്ന
ലക്ഷദ്വീപ്
പുറംലോകവുമായി ബന്ധമറ്റ്, വാർത്തകളിൽനിന്ന് അപ്രത്യക്ഷമാകുന്ന ലക്ഷദ്വീപ്
ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌ക്കാരങ്ങളിലെ ജനാധിപത്യ വിരുദ്ധതയോട് തുടക്കത്തിലുണ്ടായ പ്രതിഷേധം ഇപ്പോള്‍ ഉയരുന്നില്ല. ദ്വീപ് ജനതയുടെ ദുരിതങ്ങളില്‍ പലതും വാര്‍ത്ത പോലുമാകുന്നുമില്ല. ദ്വീപ് ജനതയുടെ സ്വത്വവും, സംസ്‌കാരവും നശിപ്പിക്കുന്നു എന്നതല്ല, അവരുടെ ജീവിതം തന്നെ അടിമുടി തകര്‍ത്തുകളയുന്നു എന്നതാണ് ദ്വീപില്‍ നിന്നുയരുന്ന നേര്‍ത്ത നിലവിളികള്‍ സൂചിപ്പിക്കുന്നത്.
13 Oct 2022, 05:00 AM
2022 സെപ്തംബര്‍ 19 ന് രാവിലെ ലക്ഷദ്വീപിലെ കവരത്തിയില്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപം ഒരു മൃതദേഹം കണ്ടത്തി. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന ഭഗവന്‍ നാരായണന്‍ ഖണ്ഡരെ എന്ന ഗുജറാത്ത് സില്‍വാസാ സ്വദേശിയുടേതായിരുന്നു ആ മൃതദേഹം.
മെച്ചപ്പെട്ട ജീവിതം തേടി, കുടുംബം പോറ്റാനായായിരുന്നു ഖണ്ഡരെയും ലക്ഷദ്വീപിലേക്ക് കപ്പല്‍ കയറിയത്. എന്നാല്‍ താന്‍ ഏറെ ആഗ്രഹിച്ച മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവ് അദ്ദേഹത്തെ ആത്മഹത്യയില്‍ കൊണ്ടെത്തിക്കുകയായിരുന്നു. ലീവ് വാങ്ങി, വീട്ടിലേക്ക് പോകാൻ ഒരുക്കം പൂര്‍ത്തിയാക്കി ‘അറേബ്യന്‍ സീ’ എന്ന കപ്പലില്‍ കയറിയ ഖണ്ഡരെയെ വെയ്റ്റിംങ് ലിസ്റ്റ് ടിക്കറ്റ് കാരണം കപ്പലില്‍ നിന്ന് ഇറക്കിവിടുകയായിരുന്നുവെന്നാണ്. ക്യാബില്‍ മടങ്ങിയെത്തിയ ഇദ്ദേഹം വൈകീട്ട് ആറിന് ക്യാബില്‍ നിന്നിറങ്ങിപ്പോയി. പൊലീസിന്റെ തിരച്ചിലിനൊടുവില്‍ പിറ്റേന്നുരാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ ജവാനാണ് തന്റെ രാജ്യത്തിനകത്തെ ഒരു പ്രദേശത്തുനിന്ന് നാട്ടിലേക്കുപോകാന്‍ കഴിയാത്തതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്യേണ്ടി വന്നതെങ്കില്‍ ദ്വീപിലെ 70,000ഓളം വരുന്ന മനുഷ്യര്‍ അനുഭവിക്കുന്ന യാത്രാപ്രതിസന്ധിയുടെ, നിസ്സഹായാവസ്ഥയുടെ ആഴം വ്യക്തമാക്കുന്നുണ്ട് ഈ മരണം.
രോഗിക്കല്ല, മുൻഗണന മന്ത്രിക്ക്
ഇതേവര്‍ഷം ജൂണിലാണ്, ചെത്തിലത്ത് ദ്വീപ് നിവാസിയായ അബ്ദുല്‍ ഖാദര്‍ എന്ന 28 കാരന്‍ ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സ കിട്ടാതെ മരിച്ചത്. രാത്രി ഒന്‍പതരയോടെയാണ് അബ്ദുല്‍ഖാദറും, ഇബ്രാഹിമും യാത്ര ചെയ്തിരുന്ന ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞത്. തലക്ക് പരുക്കേറ്റ ഇരുവരേയും ഉടന്‍ ചെത്തിലത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചു. പ്രഥമശ്രശ്രൂഷയ്ക്കപ്പുറം ചികിത്സാസൗകര്യം അവിടെയുണ്ടായിരുന്നില്ല. പിറ്റേന്ന് രാവിലെ പത്ത് മണിയായി, ഗുരുതരാവസ്ഥയില്‍ തുടരുന്ന യുവാക്കളെ എയര്‍ലിഫ്റ്റ് ചെയ്യുന്നതിനായി ഹെലിക്കോപ്റ്ററെത്താന്‍. രോഗികളുമായി നേരെ കൊച്ചിയിലേക്ക് തിരിക്കേണ്ടതിനുപകരം ഹെലിക്കോപ്റ്റര്‍ പോയത് കവരത്തി ദ്വീപിലേക്ക്. കവരത്തിലെത്തിയപ്പോഴേക്കും അബ്ദുല്‍ഖാദര്‍ മരിച്ചു. പിന്നെയും മണിക്കൂറുകള്‍ വൈകി വൈകീട്ട് മൂന്ന് മണിയോടെയാണ് ഇബ്രാഹിമിനെ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചത്. മെച്ചപ്പെട്ട ചികിത്സാസൗകരമില്ലാത്തതും ചികിത്സ ലഭ്യമാക്കാനുള്ള യാത്രാ സൗകര്യമില്ലാത്തതും കാരണം നഷ്ടപ്പെട്ടത് ഒരു ജീവന്‍. ഇത് ആദ്യ സംഭവമായിരുന്നില്ല, അവസാനത്തെതുമല്ല. ദ്വീപിലിത് തുടര്‍ക്കഥയാണ്.

കഴിഞ്ഞ ജൂലൈ ഏഴിന് പക്ഷാഘാതത്തെ തുടര്‍ന്ന് മൂന്നുദിവസമായി എയര്‍ ആംബുലന്‍സിനുവേണ്ടി കാത്തിരുന്ന അഗത്തി ദ്വീപിലെ 69 കാരനായ സെയ്ദു മുഹമ്മദിന്റെയും വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ വീണ്, തലയ്ക്ക് പരിക്കേറ്റ അമിനി ദ്വീപ് വളപ്പിലെ ഹംസക്കോയ എന്ന വയോധികന്റെയും മരണത്തിനു കാരണം ചികിത്സാ നിഷേധം തന്നെയായിരുന്നു.
ഹംസക്കോയയെ വിദഗ്ധ ചികിത്സക്ക് കൊച്ചിയിലെത്തിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും 36 മണിക്കൂറാണ് ഹെലികോപ്റ്ററിനായി ബന്ധുക്കള്‍ കാത്തിരുന്നത്. മോശം കാലാവസ്ഥ കാരണമാണ് എയര്‍ ആംബുലന്‍സുകള്‍ സര്‍വീസ് നടത്താത്തതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാല്‍ ദ്വീപിലെത്തിയ കേന്ദ്ര മന്ത്രി അശ്വനികുമാറിന് ഇതേ ഹെലികോപ്റ്റര്‍ വിട്ടു നല്‍കി അധികൃതര്‍ ജനത്തെ പരസ്യമായി വെല്ലുവിളിക്കുകയായിരുന്നുവെന്ന് രോഷത്തോടെ പറയുന്നുണ്ട്, ദ്വീപ് നിവാസികള്‍. വിവിധ ദ്വീപുകളിലായി എയര്‍ ആംബുലന്‍സ് കാത്തിരിക്കുന്ന ഒന്നരവയസ്സുകാരനടക്കം ഏഴുപേര്‍ ഗുരുതരാവസ്ഥയില്‍ കിടക്കുന്ന സാഹചര്യത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ സവാരി.
വ്യോമയാന മന്ത്രാലയത്തിനുകീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ പവന്‍ ഹാന്‍സാണ് ദ്വീപിൽ ഹെലികോപ്റ്റർ സര്‍വീസ് നടത്തുന്നത്. രോഗികള്‍ക്ക് മുന്‍ഗണന കൊടുക്കണമെന്ന ചട്ടമുണ്ടെങ്കിലും ദ്വീപിലെത്തുന്ന വി.ഐ.പികള്‍ക്കും മന്ത്രിമാര്‍ക്കുമാണ് പുതിയ ഭരണകൂടത്തിന്റെ പ്രഥമ പരിഗണന, അത് കഴിഞ്ഞേ ജനം വരൂ. നേരത്തെ മെഡിക്കല്‍ ഓഫീസര്‍ ആയിരുന്നു രോഗിക്ക് എയര്‍ ആംബുലന്‍സ് നിര്‍ദേശിച്ചിരുന്നതെങ്കില്‍ പുതിയ അഡ്മിനിസ്‌ട്രേഷനുകീഴില്‍ കവരത്തിയിലെ അഡ്മിനിസ്‌ട്രേഷന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ നാലംഗ ഉദ്യാഗസ്ഥരെയാണ് ഇതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. അവര്‍ തീരുമാനിക്കുന്ന മുറയ്‌ക്കേ ഇപ്പോള്‍ എയര്‍ ആംബുലന്‍സ് അനുവദിക്കൂ.
ഭരണകൂടം ദ്വീപ് ജനതയുടെ ജീവന് എത്ര വില കല്‍പ്പിക്കുന്നു എന്നതിന്റെ സാക്ഷ്യങ്ങളുണ്ടതില്‍. അടുത്ത കാലത്ത് ദ്വീപിലുണ്ടായ മരണങ്ങളെല്ലാം സ്വാഭാവിക മരണങ്ങളായിരുന്നില്ല. എയർ ആംബുലന്‍സും കപ്പലും നിഷേധിച്ച് ഭരണകൂടം നടത്തിയ കൊലപാതകങ്ങളായിരുന്നുവെന്നാണ് ദ്വീപ് നിവാസികള്‍ പറയുന്നത്.

റോഡപകടം മുതല്‍ ചെറുതായി തെന്നിവീഴലും തലയില്‍ തേങ്ങവീഴലും തുടങ്ങി സാധാരണ രോഗത്തിനു വരെ കൊച്ചിയെയോ കോഴിക്കോടിനെയോ ആശ്രയിക്കേണ്ടിവരുന്ന ജനത്തിന് യാത്ര കൂടി നിഷേധിക്കുകയാണ് ഭരണകൂടം. അതുവഴി മാറാരോഗത്തിലേക്കും മരണത്തിലേക്കും വഴുതി വീഴുന്നവരുടെ എണ്ണം ദ്വീപില്‍ കൂടിവരുന്നുണ്ട്. ആവര്‍ത്തിക്കുന്ന ഈ പ്രതിസന്ധി ദ്വീപ് ജനതയുടെ യാത്രാ പ്രതിസന്ധി മാത്രമല്ല. ജനിച്ച മണ്ണില്‍ ആത്മാഭിമാനത്തോടെയും ആരോഗ്യത്തോടെയും ജീവിക്കാനുള്ള അവകാശമാണ് കവര്‍ന്നെടുക്കുന്നത്.
കപ്പലില്ലാതെ ഞങ്ങളെങ്ങനെ യാത്ര ചെയ്യും?
ലക്ഷദ്വീപില്‍ നിന്ന് കേരളത്തിക്ക് ഏഴ് കപ്പല്‍ സര്‍വീസാണുണ്ടായിരുന്നത്. മൂന്ന് കപ്പല്‍ നിര്‍ബന്ധമായും സര്‍വീസ് നടത്തണമെന്ന ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സര്‍വീസ് നടത്തുന്നത് ഫലത്തില്‍ രണ്ടെണ്ണം മാത്രം. എല്ലാ കപ്പലുകളും സര്‍വീസ് നടത്തിയിരുന്നുവെങ്കില്‍ പ്രതിദിനം 2300 പേര്‍ക്ക് യാത്ര ചെയ്യാം. എന്നാൽ, ഇപ്പോൾ 650 പേര്‍ക്കുമാത്രമാണ് യാത്ര സാധ്യമാകുന്നത്. 400 പേര്‍ക്ക് യാത്രചെയ്യാന്‍ സൗകര്യമുള്ള എം.വി. കോറല്‍സും 700 പേര്‍ക്കുള്ള എം.വി. കവരത്തിയും 250 പേര്‍ക്കുള്ള എം.വി. ലക്ഷദ്വീപ് സിയുമാണ് പ്രവര്‍ത്തനരഹിതമായി കിടക്കുന്നത്. ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യ കപ്പലുകളുടെ അറ്റകുറ്റപ്പണി നടത്തിവരുന്നുണ്ടെന്നും അടുത്ത ഡിസംബറോടെ മൂന്ന് കപ്പലും പ്രവര്‍ത്തനക്ഷമാകുമെന്നുമാണ് അഡ്മിനിസ്‌ട്രേഷന്‍ നല്‍കുന്ന വിശദീകരണമെങ്കിലും ചരിത്രത്തില്‍ ഇതുവരെയില്ലാത്ത യാത്രാ പ്രതിസന്ധിയാണ് ദ്വീപ് ജനത ഇന്നനുഭവിക്കുന്നത്.

ദ്വീപ് ജനതയുടെ ജീവിതം യാത്രയെ ആശ്രയിച്ചുള്ളതാണെന്നും അത് ഇല്ലാതാക്കുന്നതിലൂടെ ദ്വീപ് ജനതയെയാണ് ഇല്ലാതാക്കുന്നതെന്നും ലക്ഷദ്വീപ് ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. കോയ അറഫ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു: ‘‘നേരത്തെ 2300 യാത്രക്കാരെ കയറ്റിക്കൊണ്ടുപോകാന്‍ തക്ക കപ്പാസിറ്റിയുള്ള കപ്പലുകള്‍ ഞങ്ങളുടെ അടുത്തുണ്ടായിരുന്നു. ലഗൂണ്‍, കോറല്‍, അമന്‍ദ്വീപി, എം.വി കവരത്തി, ലക്ഷദ്വീപ് സി തുടങ്ങി ഏഴ് കപ്പലുണ്ടായിരുന്നു. അതിനുശേഷം എം.വി കവരത്തി എഞ്ചിന്‍ പ്രശ്നം മൂലം ഉപേക്ഷിച്ചപോലെയാണ്. 750 പേരുടെ കപ്പാസിറ്റിയുള്ള കപ്പലായിരുന്നു അത്. രണ്ട് സീസണുകളാണ് ലക്ഷദ്വീപിലുള്ളത്. മണ്‍സൂണില്‍ ലക്ഷദ്വീപിലെ ആഭ്യന്തര യാത്രാപ്രശ്നം കവര്‍ ചെയ്യാന്‍ ഈ കപ്പല്‍ മാത്രം മതിയായിരുന്നു. എം.വി ലഗൂണ്‍ ഓടുന്ന സമയത്ത് കോറല്‍ ലോക്കിലായിരുന്നു. പിന്നീട് കോറല്‍ അറ്റകുറ്റപ്പണിക്കുശേഷം തിരിച്ചുവന്നപ്പോള്‍ അടുത്ത ദിവസം തന്നെ ലഗൂണിനെ പിടിച്ച് അകത്തിട്ടു. അത് ഇതുവരെ ഇറങ്ങിയിട്ടില്ല. ഒറ്റ സ്ട്രച്ചില്‍ കപ്പലിന് താങ്ങാനാവുന്ന സ്ട്രങ്ത്ത് 650 ആണ്. വിദ്യാര്‍ഥികളും രോഗികളും കച്ചവടക്കാരും, ഉദ്യോഗാര്‍ത്ഥികളും, സര്‍ക്കാര്‍ ജീവനക്കാരും ഒക്കെ ഇതില്‍പ്പെടണം. 2300 എന്നതില്‍ നിന്ന് 650ലാണ് ഇപ്പോള്‍ നില്‍ക്കുന്നത്.''

കോടതിയില്‍ മാത്രമാണിപ്പോള്‍ വിശ്വാസമെന്നും ഇത്രയും കിരാതമായ പരിഷ്‌ക്കാരങ്ങളും ഇടപെടലും നടത്തിയിട്ടും ദ്വീപ് ജനതയുടെ ജീവന്‍ ബാക്കിയുള്ളത് കേരള ഹൈക്കോടതിയുടെ ഇടപെടൽ മൂലമാണെന്നും കോയ അറഫ പറഞ്ഞു: ‘‘അതുകൊണ്ടാണ് തുടക്കം മുതൽ ലക്ഷദ്വീപ് ഹൈക്കോടതി മംഗലാപുരത്തേക്ക് മാറ്റാൻ ശ്രമമുണ്ടായത്. കോടതിയിലെ പോരാട്ടം തുടരും. ''
കപ്പലില്ല, ഒറ്റപ്പെടുന്ന ജനം
കപ്പലുകള്‍ സമയാസമയം അറ്റകുറ്റപ്പണി നടത്താന്‍ ഫണ്ട് അനുവദിക്കുന്നതില്‍ പ്രഫുല്‍ ഖോടാ പട്ടേല്‍ അകാരണമായി കാലതാമസം വരുത്തിയെന്ന് ലക്ഷദ്വീപ് എം.പി. എം ഫൈസല്‍ പറയുന്നു. നേരത്തെ ദ്വീപിലെ കപ്പലുകൾ മാനേജ് ചെയ്തിരുന്നത് പൊതുമേഖലാസ്ഥാപനമായ ലക്ഷദ്വീപ് ഡവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡ് ആയിരുന്നെങ്കില്‍ പ്രഫുല്‍ പട്ടേല്‍ അതിനെ ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യയിലേക്ക് മാറ്റി. നിയന്ത്രണം പൂര്‍ണമായും തന്റെ കീഴിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു അതിലൂടെ ലക്ഷ്യമിട്ടത്. ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യയിലേക്ക് മാറ്റിയതോടെയാണ് അറ്റകുറ്റപ്പണി സമയബന്ധിതമായി ചെയ്തുതീര്‍ക്കാന്‍ പറ്റാതായത്. അഡ്മിനിസ്‌ട്രേഷന്റെ ഇത്തരം സ്വേച്ഛാധിപത്യ തീരുമാനങ്ങളാണ് യാത്രാപ്രതിസന്ധി ഇത്ര രൂക്ഷമാവാന്‍ കാരണമെന്നും എം.പി. പറഞ്ഞു.

കപ്പലാണ് ദ്വീപിനെ കരയോടു ചേര്‍ത്തുനിര്‍ത്തുന്നത്. കപ്പല്‍ ഇല്ലാതാവുന്നതോടെ ദ്വീപ് നാള്‍ക്കുനാള്‍ ഒറ്റപ്പെടുകയാണ്. നേരത്തെ പല ആവശ്യങ്ങള്‍ക്കും ഏറ്റവും എളുപ്പം കരയെ ആശ്രയിച്ചിരുന്ന ജനം ഇന്ന് ചികിത്സ, വിദ്യാഭ്യാസം പോലെ അത്യാവശ്യ കാര്യങ്ങൾക്കുമാത്രമാണ് കരയിലേക്കുവരുന്നത്. ഒരു കപ്പല്‍ ടിക്കറ്റ് സ്വന്തമാക്കുക എന്നത് ഇന്ന് ദ്വീപ് ജനതയുടെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായി മാറിയിട്ടുണ്ട്.
‘‘ചികിത്സയ്ക്ക് കേരളത്തിലേക്ക് പോയിവരാന്‍ ഇപ്പോള്‍ വല്ലാത്ത കഷ്ടപ്പാടാണ്, മാസങ്ങളെടുക്കും. തിങ്കളാഴ്ച പോകേണ്ട സ്ഥലത്ത് എനിക്ക് ആ ദിവസം എത്താന്‍ കഴിയില്ല. ഇവിടെ ചോയ്സ് ഇല്ല. ഭാഗ്യം പോലെയാണ്. തിരിച്ചുവരുമ്പോഴും അതാണ് അവസ്ഥ. ഞങ്ങള്‍ വല്ലാത്തൊരു ധര്‍മ്മ സങ്കടത്തിലാണ്’’, കവരത്തി സ്വദേശി ജാഹ്ഫര്‍ പറയുന്നു.
ചികിത്സയ്ക്ക് കേരളത്തിലെത്താന്‍ ടിക്കറ്റ് കൗണ്ടറില്‍ കിടന്നുറങ്ങിയും പിന്നാലെ നടന്നും ദിവസങ്ങളോളം കാത്തിരിക്കണം. കേരളത്തിലെത്തി ടിക്കറ്റ് കിട്ടി ചികിത്സ പൂര്‍ത്തിയാക്കി മടങ്ങാൻ അതേ കാത്തിരിപ്പ് തുടരണം. ടിക്കറ്റ് കിട്ടുന്നതുവരെ ബേപ്പൂരിലെയോ കൊച്ചിയിലെയോ ടിക്കറ്റ് കൗണ്ടറില്‍ ഒരുക്കിയ ബെഞ്ചില്‍ കിടന്നുറങ്ങുകയോ വാടകമുറി എടുക്കുകയോ വേണം. അതിന് ചെലവഴിക്കേണ്ടിവരുന്ന പണം വേറെ തന്നെ കണ്ടത്തണം. അതില്‍ പ്രയാഭേദന്യേ ആര്‍ക്കും ഇളവില്ല. തൊഴില്‍ സാധ്യത പൂര്‍ണമായി ഇല്ലാതാവുകയും ഉപജീവനം പാടെ പ്രതിസന്ധിയിലാവുകയും ചെയ്ത ദ്വീപ് നിവാസികള്‍ ചികിത്സക്കുപുറമേ ടിക്കറ്റ് കിട്ടുംവരെ കേരളത്തില്‍ കഴിയാൻ ചെലവഴിക്കേണ്ടിവരുന്ന താമസത്തിനും ഭക്ഷണത്തിനും കൂടി പണം വേറെ കണ്ടത്തേണ്ടി വരും.

സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയൊരു വിഭാഗം ദ്വീപ് നിവാസികളാണിപ്പോള്‍ കോഴിക്കോട് ബേപ്പൂരിലും കൊച്ചിയിലുമായി തിരിച്ചു പോകാനാകാതെ കുടുങ്ങിക്കിടക്കുന്നത്. പലരും ചെലവിന് പണമില്ലാതെ സ്വര്‍ണമടക്കം പണയത്തിലാക്കിയാണ് തിരിച്ചുപോകുന്നതുവരെയുള്ള ചെലവിന് പണം കണ്ടെത്തുന്നത്. അതുമില്ലാത്തവര്‍ ടിക്കറ്റ് കൗണ്ടറിലെ പരിമിത സൗകര്യത്തില്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നു.
യാത്രാപ്രശ്‌നം കാരണം പി.എസ്.സി പരീക്ഷ എഴുതാന്‍ പറ്റിയില്ലെന്നും നാട്ടിലെത്തിയാല്‍ തിരിച്ചുള്ള ദ്വീപ് യാത്ര വളരെ ഏറെ ദുര്‍ഘടം പിടിച്ചതാണെന്നും പറയുകയാണ് കേരളത്തില്‍ നിന്നുള്ള ലക്ഷദ്വീപിലെ സ്‌കൂള്‍ അധ്യാപിക. ""കേരളത്തിലേക്ക് പി.എസ്.സി പരീക്ഷ എഴുതാന്‍ വേണ്ടി രണ്ടാഴ്ച്ച മുമ്പ് തന്നെ കപ്പല്‍ ടിക്കറ്റിന് ശ്രമിച്ചിട്ടും കപ്പല്‍ ടിക്കറ്റ് കിട്ടാതെ വന്നതോടെയാണ് വിമാനത്തില്‍ പോകാമെന്ന് വെച്ചത്. എന്നാല്‍ 19 നുള്ള വിമാനം ബുക്ക് ചെയ്‌തെങ്കിലും 19 ന് രാവിലെ വിമാനത്താവളത്തിലേക്ക് ഹെലികോപ്ടര്‍ ഉണ്ടായിരുന്നില്ല. പിറ്റേ ദിവസത്തെ വിമാനം വീണ്ടും ബുക്ക് ചെയ്‌തെങ്കിലും 20 ന് കാലാവസ്ഥ മോശമായതിനാല്‍ വിമാനവും ക്യാന്‍സലായി. അത് കൊണ്ട് എനിക്ക് പരീക്ഷ എഴുതാന്‍ പറ്റിയില്ല. നാട്ടില്‍ വരുമ്പോള്‍ ഒരു ടിക്കറ്റ് കിട്ടാന്‍ ദിവസങ്ങളോളം ഉറക്കമൊക്കെ ഒഴിഞ്ഞ് ക്യു നില്‍ക്കണം. എന്നിട്ടും ടിക്കറ്റ് കിട്ടിയില്ല. പത്ത് ശതമാനം മാത്രമാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ടിക്കറ്റുള്ളു. തുടര്‍ന്ന് വിമാനത്തില്‍ യാത്ര പോയെങ്കിലും അഗത്തിയില്‍ നിന്ന് ഹെലികോപ്ടര്‍ കിട്ടാതെ രണ്ട് ദിവസത്തോളം അഗത്തിയില്‍ താമസിക്കേണ്ടി വന്നു. പിന്നീട് മൂന്നാം ദിവസമാണ് ഹെലികോപ്റ്റര്‍ കിട്ടിയത്. ലക്ഷദ്വീപിന്ന് നാട്ടിലേക്കും നാട്ടില്‍ നിന്ന് തിരിച്ചും യാത്ര എന്നത് ഏറെ വിഷമകരമാണ്.''
എല്ലാ അര്‍ത്ഥത്തിലും ജീവിതം അനിശ്ചിതത്വത്തിലായ, ഒറ്റപ്പെട്ട ജനതയായി ലക്ഷദ്വീപ് മാറി എന്നതാണ് യാത്രപ്രതിസന്ധിയിലൂടെ വ്യക്തമാകുന്നത്. രാജ്യമാസകലം ആധുനിക യാത്രാസൗകര്യങ്ങള്‍ വികസിച്ചുവരുമ്പോഴും അതിന്റെ വിപരീതാവസ്ഥയിലാണ് ദ്വീപുകള്‍. പരിമിത യാത്രാസൗകര്യം കൂടിയാണ് ഇപ്പോള്‍ ഭരണകൂടത്തിന്റെ അനാസ്ഥ മൂലം ഇല്ലാതായത്.

ആരോഗ്യമേഖലയിലും സ്ഥിതി സങ്കീർണമാണ്. അഡ്മിനിസ്‌ട്രേഷന്റെ അനാവശ്യമായ ഇടപെടലിനെതുടർന്ന്, നേരത്തെയുണ്ടായിരുന്ന സൗകര്യങ്ങള്‍ കൂടി വെട്ടിക്കുറച്ചെന്ന് ദ്വീപ് നിവാസികള്‍ പറയുന്നു. 35 സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ അഞ്ച് ദ്വീപുകളിലായി 24 മണിക്കൂര്‍ സേവനം ചെയ്തിരുന്ന, വളരെ മികച്ച രീതിയില്‍ നടന്നിരുന്ന ആശുപത്രി സംവിധാനം, പ്രഫുല്‍ ഖോഡാ പട്ടേല്‍ വന്നപ്പോള്‍ നിര്‍ത്തലാക്കിയതാണ് അതിലെ ഏറ്റവും ദുരന്തപൂര്‍ണമായ തീരുമാനം. ‘‘ആരോഗ്യ മേഖല പൂര്‍ണമായി തകര്‍ന്നു. ഭരണപരിഷ്‌ക്കാരം എന്ന പേരില്‍ നടപ്പിലാക്കിയ നടപടികൾ പരിമിതമായെങ്കിലും ഉണ്ടായിരുന്ന ആരോഗ്യമേഖലയിലെ സൗകര്യം പൂര്‍ണമായും തകര്‍ക്കാനിടയാക്കി’’, എം.പി. ഫൈസല്‍ എം.പി പറയുന്നു.
പ്രഫുല്‍ ഖോഡാ പട്ടേല്‍ ദ്വീപിലെത്തിയശേഷം, തന്റെ നേട്ടങ്ങള്‍ അടയാളപ്പെടുത്തുന്ന, പ്രധാനമന്ത്രിയുടെ ഓഫിസിലേക്കയച്ച പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ വളരെ അഭിമാനത്തോടെ പറയുന്ന നിരവധി കാര്യങ്ങളില്‍ ഒന്ന് ഡോക്ടര്‍മാര്‍ അടക്കമുള്ള 2000 ത്തോളം താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതുവഴി ഒരു മാസം മൂന്നര കോടി രൂപ സര്‍ക്കാറിന് ലാഭമുണ്ടായി എന്നാണ്. ദ്വീപിലെ സാധാരണ മനുഷ്യരുടെ തൊഴില്‍ ഇല്ലാതാക്കിയും ഉപജീവനം പാടെ തകര്‍ത്തും മിച്ചം പിടിക്കുന്ന കോടികളുടെ കണക്കാണ് തന്റെ മികച്ച നേട്ടങ്ങളിലൊന്നായി പ്രഫുല്‍ പട്ടേല്‍ പറയുന്നത്.

വന്‍ നേട്ടമായി പറഞ്ഞ ആ കാര്യം തന്നെയാണ് നമ്മുടെ നടുവൊടിച്ച ഏറ്റവും വലിയ കോട്ടമെന്ന് കടമത്ത് സ്വദേശി സാബിത്ത് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു: ‘‘ജീവനക്കാരുടെ പണി പോയതോടെ ലക്ഷദ്വീപിന്റെ മാര്‍ക്കറ്റിലേക്ക് പണമിറങ്ങാതെയായി. 4000 രൂപ വരുമാനം ലഭിച്ചിരുന്ന പലചരക്ക് കടയില്‍ 1000 രൂപ തികച്ച് കിട്ടാതെയായി, രാത്രി ഏറെ വൈകിയും മീന്‍ വിറ്റുപോവാതെയായി, നിര്‍മാണമേഖല പാടെ സ്തംഭിച്ചു, കൂലിപ്പണി ഇല്ലാതെയായി. സാമ്പത്തികമായി ദ്വീപ് വീണു.''
പിടയുന്ന മത്സ്യമേഖല
ഇതിനിടയിലാണ് ദ്വീപിലെ ഏറ്റവും വലിയ തൊഴില്‍ മേഖലയായ മത്സ്യമേഖലയിൽ, തൊഴിലാളികളെ ഉപദ്രവിക്കുന്ന തീരുമാനമുണ്ടാവുന്നത്. നേരത്തെ ഡീസലിനും മണ്ണെണ്ണയ്ക്കും ഉണ്ടായിരുന്ന സബ്സിഡി പൂര്‍ണമായും എടുത്തുകളഞ്ഞു. ബോട്ടിന് ഡീസലും ചെറിയ വള്ളങ്ങള്‍ക്ക് മണ്ണെണ്ണയുമാണ് ഉപയോഗിക്കുന്നത്. സബ്സിഡി നിര്‍ത്തിയതോടെ ചെലവ് കൂടി, അതിനനുസരിച്ച് വരുമാനം ലഭിക്കുന്നുമില്ല. ഏറ്റവും ഒടുവിലായി ഫിഷിംഗ് ബോട്ട് ലെെസന്‍സ് കൂടി എടുത്തുകളഞ്ഞ് അവസാനത്തെ പ്രതീക്ഷയുടെ കടയ്‌ക്കലും കത്തിവെച്ചു, ദ്വീപ് ഭരണകൂടം.

മിനിക്കോയിലെ ടൂണ കാനിങ് ഫാക്ടറിയും കടമത്ത് ഉണ്ടായിരുന്ന കോക്കനട്ട്പൗഡർ ഫാക്ടറിയും പുതിയ അഡ്മിനിസ്ട്രഷന്‍ വന്നതോടെ പൂട്ടി. നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിരുന്ന ടൂണ കാനിങ് ഫാക്ടറി 1969 ല്‍ ഇന്ദിരാഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്. കപ്പൽ സർവീസ് ചുരുങ്ങിയതോടെ പരമ്പരാഗത തെങ്ങ്- കടൽ ഉല്‍പ്പന്നങ്ങള്‍ കരയിലെത്തിക്കാനുള്ള മാര്‍ഗവുമില്ലാതെയായി.
‘‘ഗവണ്‍മെന്റ് നമ്മളെ ഉപദ്രവിക്കുമെന്ന് കരുതിയിരുന്നില്ല. നിലവില്‍ നമ്മള്‍ അനുഭവിക്കുന്ന പീഡനം നിയമപരമായിട്ടുണ്ട്. ലക്ഷദ്വീപില്‍ ജനാധിപത്യം വന്നാല്‍ മാത്രമേ ഇനി ദ്വീപുകാര്‍ക്ക് രക്ഷയുള്ളൂ. അതിനുവേണ്ടി നമ്മള്‍ എന്തൊക്കെ അനുഭവിക്കണം എന്ന് ഒരു നിശ്ചയവുമില്ല’’, ദ്വീപ് നിവാസി സാബിത്ത് അമര്‍ഷത്തോടെ പറയുന്നു.
""ആദ്യം അവര്‍ ഭൂമിയിൽ കൈവെച്ചു, പിന്നീടവര്‍ താല്‍ക്കാലിക ജോലിക്കാരെയൊക്കെ പിരിച്ചുവിട്ടു, കടകളുടെ ലൈസന്‍സ് എടുത്തുകളഞ്ഞു, പബ്ലിക്ക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പില്‍ അഞ്ചോളം ദ്വീപുകളിലുണ്ടായിരുന്ന ആശുപത്രികള്‍ നിര്‍ത്തി. അതുവഴി സ്‌പെഷ്യല്‍ ഡോക്ടര്‍മാരെ ഇല്ലാതാക്കി. ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തുകളഞ്ഞു, ജനങ്ങളുമായി നേരിട്ടു ബന്ധപ്പെട്ടിരുന്ന പഞ്ചായത്തിന്റെ അധികാരം പൂര്‍ണമായും എടുത്തുകളഞ്ഞു. കപ്പലുകള്‍ വെട്ടിച്ചുരുക്കി യാത്രാ ദുരിതം സൃഷ്ടിച്ചു. ലക്ഷദ്വീപ് ഭരണകൂടം എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ഇതിലൂടെ വ്യക്തമാണ്’’, ബാർ അസോസിയേഷൻ സെക്രട്ടറി കോയ അറഫ പറയുന്നു.

വിജയം കാണുന്ന കോര്‍പറേറ്റ് താല്‍പര്യം
2020 ഡിസംബറിലാണ് പുതിയ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി പ്രഫുല്‍ ഖോഡ പട്ടേലിനെ നിയമിച്ചത്. ഗുജറാത്തില്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്ന പ്രഫുല്‍ ഖോഡ പട്ടേല്‍ കോര്‍പറേറ്റ് താല്‍പര്യത്തിനൊപ്പം നില്‍ക്കുന്നയാള്‍ എന്ന ‘പേരുദോഷം’ കേള്‍പ്പിച്ചയാള്‍ കൂടിയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ മരിച്ചതിനെതുടര്‍ന്നാണ് 2020 ഡിസംബര്‍ അഞ്ചിന് ദാദ്ര - നഗര്‍ ഹവേലി അഡ്മിനിസ്‌ട്രേറ്ററായിരുന്ന പ്രഫുല്‍ പട്ടേലിന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ അധിക ചുമതല കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. ഇതോടെയാണ് ദ്വീപ് ജനതയുടെ ജീവിതം സമാനതകളില്ലാത്ത വിധം ആക്രമിക്കപ്പെട്ടുതുടങ്ങിയത്.

ജനാധിപത്യ സംവിധാനത്തിലൂടെ നിലവില്‍ വരുന്ന ദ്വീപ് ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിക്കുറച്ച് വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയവയൊക്കെയും അഡ്മിനിസ്‌ട്രേറ്ററുടെ ഏകാധിപത്യത്തിനു കീഴിലാക്കി, സര്‍ക്കാര്‍ സര്‍വ്വീസില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ദ്വീപ് നിവാസികളെയും ടൂറിസം വകുപ്പില്‍ ജോലി ചെയ്തിരുന്നവരെയും പിരിച്ചുവിട്ട് പൗരന്മാരുടെ സ്വകാര്യജീവിതത്തിലേക്ക് അനാവശ്യമായി കടന്നുകയറിയ പുതിയ ഭരണം അതിന്റെ ഏറ്റവും മൂര്‍ധന്യാവസ്ഥയില്‍ എത്തിനില്‍ക്കുകയാണിപ്പോള്‍.
കുത്തകകളുടെ വമ്പന്‍ ടൂറിസം പദ്ധതികള്‍ക്ക് കളമൊരുക്കുന്നതിന് തദ്ദേശീയരെ ആട്ടിപ്പായിക്കുന്ന ശ്രമത്തിന്റെ ഭാഗമാണ് ദ്വീപില്‍ കൊണ്ടുവന്ന പരിഷ്‌ക്കാരങ്ങളെന്ന ആരോപണം ശരിവെക്കുന്നതാണ് ഇവിടെനിന്ന്പുറത്തുവരുന്ന പുതിയ വാര്‍ത്തകള്‍.

‘‘യാത്രാ പ്രതിസന്ധിയും പീഡിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രം ഇറക്കുന്ന ഉത്തരവുകളും സൂചിപ്പിക്കുന്നത് അശാന്തമായ ദ്വീപിനെ സൃഷ്ടിക്കുക എന്നതാണ്. ഭരണകൂടത്തിന് കൃത്യമായ ടൂറിസം കോര്‍പറേറ്റ് താല്‍പര്യങ്ങളുണ്ട്. അതിന് തടസം ദ്വീപ് ജനതയാണ്. ആ താല്‍പര്യങ്ങള്‍ നേടാനാണ് നിരന്തരം പ്രശ്നങ്ങളുള്ള, സ്ഥിരതയില്ലാത്ത ഒരു പ്രദേശമായി ദ്വീപിനെ മാറ്റാന്‍ ശ്രമം നടത്തുന്നത്. നിരന്തരം പ്രശ്നങ്ങളുള്ള പ്രദേശത്തുനിന്ന് ഉയര്‍ന്ന സാമ്പത്തികശേഷിയുള്ള ചെറുന്യൂനപക്ഷമായ ആളുകള്‍ കുടിയേറിപ്പോകും, അങ്ങനൊയൊരു കുടിയിറക്കം തുടങ്ങിയിട്ടുണ്ട്. പിന്നീട് ബാക്കിയാവുന്നത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, വിദ്യാഭ്യാസം കുറവായ, മത്സ്യത്തൊഴിലാളികൾ ഉള്‍പ്പടെയുള്ള മനുഷ്യരാണ്. അവരെ അടിച്ചൊതുക്കിയാൽ ആരും ചോദിക്കാനുണ്ടാവില്ലല്ലോ. അവരുടെ നിലവിളികള്‍ പോലും ആരും കേള്‍ക്കില്ലല്ലോ'', സാബിത്ത് പറയുന്നു.
വാർത്ത പോലുമാകാത്ത നിലവിളികൾ
പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌ക്കാരങ്ങളിലെ ജനാധിപത്യ വിരുദ്ധതയോട് പ്രതികരിച്ചതുപോലുള്ള പ്രതിഷേധം ഇപ്പോള്‍ ഉയരുന്നില്ല. ദ്വീപ് ജനത ഇപ്പോഴനുഭവിക്കുന്ന ദുരിതങ്ങളില്‍ പലതും പലപ്പോഴും വാര്‍ത്ത പോലുമാകുന്നുമില്ല. ദ്വീപ് ജനതയുടെ സ്വത്വവും, സംസ്‌കാരവും നശിപ്പിക്കുന്നു എന്നതല്ല, അവരുടെ ജീവിതം തന്നെ അവശേഷിപ്പില്ലാതെ, കാര്യമായ പ്രതിഷേധമില്ലാതെ അടിമുടി തകര്‍ത്തുകളയുന്നു എന്നതാണ് ദ്വീപില്‍ നിന്നുയരുന്ന നേര്‍ത്ത നിലവിളികള്‍ സൂചിപ്പിക്കുന്നത്.

ലക്ഷദ്വീപ് ജനത അനുഭവിക്കുന്ന പ്രശ്‌നത്തിന്റെ തുടക്കക്കാലത്ത് ജനാധിപത്യ സമൂഹം പുലര്‍ത്തിയ ജാഗ്രത പിന്നീടുണ്ടായില്ലെന്ന് എഴുത്തുകാരനും ചിന്തകനുമായ കെ.ഇ.എന്‍ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു: ‘‘രാജ്യത്ത് ഓരോ കാര്യങ്ങളും സംഭവിക്കുന്ന സമയത്ത് സൂക്ഷ്മവും സജീവവുമായ ശ്രദ്ധയ്ക്ക് വിധേയമാവുകയും ജനാധിപത്യ പ്രതികരണങ്ങള്‍ അത്രതീവ്രതയോടെ തന്നെ പ്രകടിപ്പിക്കപ്പെടാറുമുണ്ട്. ലക്ഷദ്വീപിന്റെ കാര്യത്തിലും തുടക്കത്തില്‍ വലിയ ജാഗ്രത പുലര്‍ത്തി എന്നത് സത്യമാണ്. പക്ഷെ പിന്നീട് ദ്വീപില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്, അതിനോട് ജനാധിപത്യത്തിന്റെ പ്രതികരണം എന്താണ് എന്ന് പരിശോധിക്കുമ്പോള്‍ ജാഗ്രതക്കുറവ് കാണാം. ഇപ്പോള്‍ പുറം ലോകവുമായി ദ്വീപിന്റെ ബന്ധം അറ്റുപോകുന്ന കാര്യത്തിലും ദ്വീപ് നിവാസികളുടെ ജനാധിപത്യ- മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിലും പ്രാഥമിക യാത്രസൗകര്യം പോലും നിഷേധിക്കപ്പെടുന്ന കാര്യത്തിലുമെല്ലാം നമ്മുടെ പ്രതികരണങ്ങൾ, ഭരണപ്രവര്‍ത്തനത്തിന്റെ സാങ്കേതിക പ്രശ്‌നം എന്ന നിലയിലേക്ക് ചുരുങ്ങുകയാണ്. സത്യത്തില്‍ ഇത് ഇന്ത്യയിലെ നവഫാസിസത്തിന്റെ രാഷ്ട്രീയ വിജയത്തെയാണ് അടയാളപ്പെടുത്തുന്നത്.''

1973 മുതലാണ് 37 ദ്വീപുകള്‍ ഉള്‍ക്കൊള്ളുന്ന ദ്വീപസമൂഹത്തെ ലക്ഷദ്വീപ് എന്നു വിളിച്ചുതുടങ്ങിയത്. ഇപ്പോള്‍ 10 ദ്വീപുകളിൽ 70,000 ത്തോളം പേർ താമസിക്കുന്നുണ്ട്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന പ്രദേശമായതുകൊണ്ട് 1956 മുതല്‍തന്നെ ഷെഡ്യൂള്‍ഡ് ട്രൈബ് വിഭാഗത്തിലാണ് ലക്ഷദ്വീപുനിവാസികളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ചിത്രങ്ങള്‍ കടപ്പാട് : sajid_mohammedd, lakshadweep_vlogger. instagram.com
സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
എം.സുല്‍ഫത്ത്
Jan 12, 2023
10 Minutes Read
സച്ചു ഐഷ
Jan 05, 2023
4 Minutes Read
സല്‍വ ഷെറിന്‍
Jan 03, 2023
6 Minutes Read
പ്രമോദ് പുഴങ്കര
Oct 15, 2022
6 Minutes Read
ഷഫീഖ് താമരശ്ശേരി
Sep 29, 2022
4 Minutes Watch
അലി ഹൈദര്‍
Sep 14, 2022
12 Minutes Read
പ്രഭാഹരൻ കെ. മൂന്നാർ
Sep 01, 2022
8 Minutes Read