19 Oct 2022, 12:51 PM
""ഇന്നെന്തര് മീന്‍ കിട്ടിയെടി മയിനീ...'' ഇത്തരമൊരു ചോദ്യം തെക്കന്‍ തിരുവനന്തപുരത്ത് മാത്രം കേട്ടിട്ടുള്ളതാണ്. തെക്ക് എന്ന് പറയുമ്പോള്‍ പാറശാല മുതല്‍ കരമന പാലം വരെ മാത്രം. കരമന പാലത്തിനപ്പുറം വേറൊരു ഭാഷയാണ്.
മയിനി എന്നാല്‍ മദിനിയെന്ന് മനസിലാക്കുക. മദിനി എന്നാല്‍ ഭര്‍ത്താവിന്റെ സഹോദരി അഥവാ നാത്തൂന്‍ എന്നും അറിയുക. ഇതാണ് തിരുവനന്തപുരം. താലൂക്ക് മാറുന്നത് അനുസരിച്ച് സംസാരശൈലിയും മാറും.
കേരളത്തില്‍ മലയാളമാണ് സംസാരഭാഷയെങ്കിലും ആറ് ദേശഭാഷ അഥവാ dialect ഉണ്ടെന്നാണ് ഭാഷാശാസ്ത്രജ്ഞര്‍ പറയുന്നത്. ലക്ഷദ്വീപിലും മലയാളമാണ് സംസാരഭാഷ. അതും കൂടി ചേര്‍ത്താല്‍ ഏഴ് ദേശഭാഷകള്‍. ഇവയില്‍ തന്നെയുള്ള Sub dialects ആരെങ്കിലും പഠനവിധേയമാക്കിയിട്ടുണ്ടോ എന്നറിയില്ല.
തെക്ക് കളിയിക്കാവിള മുതല്‍ വടക്ക് ഇടവ വരെ നീണ്ടു കിടക്കുന്നതാണ് തിരുവനന്തപുരം ജില്ല. പടിഞ്ഞാറ് തീരപ്രദേശവും കിഴക്ക് മലമ്പ്രദേശവും ചേര്‍ന്ന് ആകെ ഇട്ടാവട്ടമെന്ന് പറയാവുന്ന ഇവിടെ അഞ്ച് ഉപദേശഭാഷ അഥവാ sub dialect എങ്കിലും ഉണ്ടാവണം.
കരമനയാറിന് വടക്കും തെക്കും രണ്ട് സംസാര ശൈലിയാണ്. കരമനയാറിന് വടക്ക് കളിയിക്കാവിള വരെ തിരുനെല്‍വേലി തമിഴിന്റെ ഈണത്തിലാണ് മലയാളം മൊഴി. തിരുവിതാംകോടും തിരുവിതാംകൂറും തമ്മിലുള്ള ചരിത്രപരമായ ബന്ധമാണ് തമിഴ് സ്വാധീനത്തിന് പിന്നില്‍. തെക്കന്‍ തീരപ്രദേശത്തുള്ള മത്സ്യത്തൊഴിലാളികള്‍ക്കിടയിലും തമിഴിന്റെ ഈണമുള്ള മലയാളം കേള്‍ക്കാം. പൂവാര്‍ മുതല്‍ കൊല്ലങ്കോട്, ഇപ്പോള്‍ തമിഴ്‌നാട്ടിലുള്ള കുഴിത്തുറ എന്നീ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ ഹൈന്ദവ സമുദായത്തിലെ അരയന്മാരാണ്. അവരുടെ വിശ്വാസവും കടലും തൊഴിലുമായൊക്കെ കൂട്ടിപ്പിണഞ്ഞു കിടക്കുകയാണ്. തിരയടിക്കുന്നതിനെ നാക്ക് നീട്ടുന്ന പാമ്പായി അവര്‍ സങ്കല്‍പ്പിക്കുന്നു. നാക്ക് നാക്ക് നീട്ടി വരും പാമ്പേ എന്നൊരു കടല്‍പ്പാട്ട് തെക്കന്‍ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. "നീയെവിടെ പോണത് ' എന്നവര്‍ ചോദിക്കുമ്പോള്‍ പോണത് എന്നത് ഈണത്തിലുള്ള ഒരു നീട്ടാണ്. അതിലെ അവസാന "ണത്' കുറച്ച് നേരം കൂടി ഇങ്ങനെ കേള്‍ക്കുന്നവരുടെ ചെവിയില്‍ കടലിരമ്പം പോലെ മുഴങ്ങും.
"എങ്ങോട്ട് പോയി അണ്ണാ രാവിലെ?'
"ഒരു എരവിന് പോയിറ്റ് വരണെടേയ്'
എരവ് എന്നാല്‍ മരണം എന്നത് ഇന്ന് മരിച്ചു പോയൊരു പ്രയോഗമാണ്. ഒരു മരണവീട്ടില്‍ പോയിട്ട് വരുന്നു എന്നാണ് അണ്ണന്‍ മറുപടി പറഞ്ഞത്. ഇതും നെയ്യാറ്റിന്‍കര താലൂക്കില്‍ മാത്രം പറഞ്ഞിരുന്ന ഒരു പ്രയോഗമാണ്.
"മക്കളേ പശുവിന് ഇത്തിര് ഒതവല് ഇട്ട് കൊട്'. ഒതവല് എന്നാല്‍ ഉതകു പുല്ല് ലോപിച്ചതാണ്. ഉതകുന്ന പുല്ല് അഥവാ ഉപയോഗമുള്ള പുല്ല് എന്നാണ് അര്‍ഥം. ഇതും തെക്കന്‍ തിരുവനന്തപുരത്തെ പ്രയോഗമാണ്.
രസവട എന്നൊരു പലഹാരം തിരുവനന്തപുരം നഗരത്തിലും തമിഴ്‌നാട്ടിലും മാത്രം കിട്ടുന്ന ഒന്നാണ്. സാധാരണ പരിപ്പുവട അല്ലാതെ പരിപ്പ് നന്നായി അരച്ച് വടയുണ്ടാക്കിയ ശേഷം അത് രസത്തില്‍ ഇട്ട് കുതിര്‍ത്ത് എടുക്കുന്നതാണ് രസവട. കരമന, കിള്ളിപ്പാലം, തൈക്കാട് ഭാഗത്തെ കടകളില്‍ ഈ പലഹാരം കിട്ടും. ഒരു പലഹാരത്തെ മറ്റൊരു ലായനിയില്‍ മുക്കി അതിന്റെ സ്വഭാവം മാറ്റുന്ന വിദ്യ. ഇത് പോലെയാണ് കരമനയാറ് കടന്നാല്‍ ഭാഷയിലും സംഭവിക്കുന്നത്. തെക്കന്‍ മലയാളത്തില്‍ അധികാരത്തിന്റെ കലര്‍പ്പ് കൂടി ചേര്‍ന്നതാണ് ആ ഭാഷ. അത് അധികാരത്തോട് ഒട്ടി നില്‍ക്കുന്ന ഭാഷയാണ്. അധികാരി വര്‍ഗത്തിനു മുന്നില്‍ നിവര്‍ന്നു നിന്ന് എതിര്‍ക്കാന്‍ കഴിയാത്ത ഉദ്യോഗസ്ഥന്‍ തന്റെ സ്വന്തം ഭാഷയും സ്വഭാവവും അടക്കിപ്പിടിച്ച് കൃത്രിമമായി സംസാരിക്കുന്ന തേച്ചുമിനുക്കിയ തെക്കന്‍ മലയാളമാണത്. തിരുവനന്തപുരം നഗരത്തിലും പിന്നെ വടക്കോട്ട് കവടിയാര്‍, പട്ടം കൊട്ടാരം വരെയും നീളുന്ന പഴയ അധികാര കേന്ദ്രത്തിന്റെ ഭാഷ.

"ഈ ചെറുക്കന്‍ ഇതെന്തരു കുണ്ടണി' കുട്ടിക്കാലത്ത് കാണിച്ച കുസൃതിത്തരങ്ങള്‍ക്ക് അമ്മൂമ്മ എന്നോട് പറയുന്ന പതിവ് വാചകമാണ് ഇത്. കുണ്ടണി എന്നാല്‍ കുരുത്തക്കേടിന് തിരുവനന്തപുരം ഭാഗത്തെ വാക്ക് ആണെന്നു പിന്നീട് മനസ്സിലാക്കി.
പക്ഷേ മുതിര്‍ന്ന ശേഷം ഒരു സിനിമാ പാട്ടില്‍ ഈ വാക്ക് കേട്ട് ഞാന്‍ ആശ്ചര്യപ്പെട്ടു. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന പടത്തിലെ കാക്ക പൂച്ച എന്ന പാട്ടില്‍. "ഉണ്ടിതു പോല്‍ പണ്ടൊരിക്കല്‍ അമ്പാടിയില്‍ കുണ്ടണി....' എന്ന വരികള്‍ ഉണ്ണിക്കണ്ണന്റെ കുണ്ടണി, സിനിമയിലെ അപ്പൂസിന്റെ കുസൃതി നിറഞ്ഞ സ്വഭാവവുമായി മനോഹരമായി ബന്ധിപ്പിക്കുന്നു.
കുണ്ടണി എന്ന വാക്ക് തിരുവനന്തപുരം ജില്ലയിലെ തന്നെ ചില പ്രദേശങ്ങളില്‍ കാണ്ടൂരമായി മാറുന്നു.
"ഈ കൊമ്പല് ഇതെന്തര് കാണ്ടൂരം കാണിക്കണത് ' . കൊമ്പല് എന്നാല്‍ പെണ്‍കുട്ടി. കിഴക്കന്‍ പ്രദേശങ്ങളായ നെടുമങ്ങാട്, വിതുര, പാലോട് ഭാഗത്താണ് കൊമ്പല് എന്ന പ്രയോഗം കൂടുതല്‍ കേട്ടിട്ടുള്ളത്.
അച്ഛന്റെ ചേട്ടന്‍ അച്ഛന്റെ അനിയന്‍ ഇവരൊക്കെ മൂത്തയച്ഛനും ഇളയച്ഛനുമാണ് തിരുവനന്തപുരത്ത്. വല്യച്ഛന്‍ കൊച്ചച്ഛന്‍ ഒക്കെ താരതമ്യേന പുതിയ പ്രയോഗങ്ങളാണ്.
തിരുവനന്തപുരം നഗരത്തില്‍ നിന്നും പിന്നെയും വടക്കോട്ട് പോയാല്‍ എത്തുന്ന ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, ആറ്റിങ്ങല്‍ പ്രദേശങ്ങളില്‍ പിന്നെയും സംസാരശൈലി മാറുകയായി. തിരുവനന്തപുരം ജില്ലയിലെ മറ്റ് പ്രദേശങ്ങളില്‍ ഉള്ളവര്‍ അങ്ങോട്ട് എന്നും ഇങ്ങോട്ടെന്നും പറയുമ്പോള്‍ ആറ്റിങ്ങല്‍ പ്രദേശത്തുള്ളവര്‍ക്ക് അത് അങ്ങാട്ടും ഇങ്ങാട്ടുമാണ്. വന്നിട്ട് പോയിട്ട് എന്നത് അവര്‍ക്ക് വന്നാറെ പോയാറെ ആണ്. തിരുവനന്തപുരത്തും അല്ല കൊല്ലത്തുമല്ല എന്ന അവസ്ഥയില്‍ ആയതു കൊണ്ടാവാം അവര്‍ എല്ലാം ഒന്ന് നീട്ടിപ്പിടിക്കുന്നത്! വര്‍ക്കല ഇടവ ഭാഗത്ത് എത്തുമ്പോള്‍ ഈ നീട്ടല്‍ ഈണം കൂടുന്നത് കേള്‍ക്കാം. "ചേച്ചീ ആ വള ഇങ്ങ് തന്നാണ്'. താ അല്ലെങ്കില്‍ തരൂ എന്നതിന് പകരം തന്നാണ് എന്ന് നീട്ടിയൊരു അഭ്യര്‍ഥനയാണ്. ഇടവക്കാര്‍ "നീ അവിടെ പോയാ' എന്ന ചോദ്യത്തിലെ പോയാ എന്നത് ഈണത്തില്‍ നീട്ടിയാണ് ചോദിക്കുന്നത്. ആ നീളം ഒന്നുകില്‍ കൊല്ലത്ത് എത്തണം അല്ലെങ്കില്‍ തിരുവനന്തപുരത്ത് എത്തണം എന്നാവും!
പല തെക്കന്‍ ഭാഷാപ്രയോഗങ്ങളും അപ്രത്യക്ഷമാകുന്നുമുണ്ട്. ഉദാഹരണത്തിന് കൂരച്ചാവി എന്ന പദം. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ പദം ഞാന്‍ വീണ്ടും ഈയിടെ വായിക്കുന്നത്. മാതൃഭൂമി ഓണപ്പതിപ്പില്‍ നടന്‍ ഇന്ദ്രന്‍സ് തന്റെ ആത്മകഥാംശമുള്ള കുറിപ്പില്‍ ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്. ഓല മേയുമ്പോള്‍ പഴയ ഓല പൊളിച്ച് ഇറക്കും. കഴുക്കോലിനും ചുവരിനും ഇടയിലായി പഴയ ഓലയുടെ പൊളിയും പൊടിയും അടിഞ്ഞിരിക്കും. ഇതാണ് കൂരച്ചാവി. ഓല മേഞ്ഞ കെട്ടിടങ്ങള്‍ ഇല്ലാതായതിനാല്‍ ഈ വാക്കും പൊളിയടര്‍ന്നു വീണു. ആരെങ്കിലും ഇനിയത് പറയുമെന്നും തോന്നുന്നില്ല. കോളാമ്പിക്ക് തിരുവനന്തപുരത്തുകാര്‍ ഉപയോഗിച്ചിരുന്ന വാക്ക് തുപ്പപടിക്കം എന്നാണ്. ഇന്ന് കോളാമ്പി തന്നെ ആരും ഉപയോഗിക്കുന്നില്ല.
ഇതൊക്കെയാണ് തിരുവനന്തപുരം ഭാഷ. അല്ലാതെ നെയ്യാറ്റിന്‍കര താലൂക്കിലെ വിശേഷിച്ച് പാറശാല കാഞ്ഞിരംകുളം പ്രദേശത്തെ ഭാഷ മാത്രമാണ് തിരുവനന്തപുരം ഭാഷയെന്ന് ധരിക്കരുത്. അതാണ് സിനിമയിലും മറ്റും കേട്ട് മലയാളിക്ക് പഴക്കം. കള്ളിച്ചെല്ലമ്മ, ഒഴിമുറി എന്നീ ചിത്രങ്ങളില്‍ നല്ല തെക്കന്‍ മലയാളം കേള്‍ക്കാം. വാസ്തവം എന്ന ചിത്രത്തില്‍ ജഗതിയുടെ കഥാപാത്രവും മിഴിവോടെ ഈ ഭാഷ പറയുന്നുണ്ട്. ഗോഡ് ഫോര്‍ സെയില്‍ എന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം മാത്രമാണ് മുരുക്കുംപുഴ മലയാളത്തില്‍ അങ്ങാട്ട് എന്നും ഇങ്ങാട്ട് എന്നും പറയുന്നത്. മുരുക്കുംപുഴ തന്നെയുള്ളതെന്ന് കാണിച്ചിട്ടുള്ള മറ്റ് കഥാപാത്രങ്ങള്‍ പറയുന്നത് പാറശാല മലയാളവും ! തോന്നയ്ക്കല്‍ -ആറ്റിങ്ങല്‍ ഭാഗത്തെ മലയാളം കേള്‍ക്കാന്‍ അഞ്ചിന്റന്ന് സഞ്ചയനം എന്ന ഷോര്‍ട്ട് ഫിലിം യു ട്യൂബില്‍ കണ്ടാല്‍ മതി. അഞ്ചുതെങ്ങ് ഭാഗത്താണ് തെക്കന്‍ തല്ലു കേസിന്റെ കഥ നടക്കുന്നതെങ്കിലും കഥാപാത്രങ്ങളുടെ സംസാര ശൈലി ആ പ്രദേശത്തിന്റേതല്ല.
ഭൂമിയുടെ കിടപ്പ്, കാലാവസ്ഥ, തൊഴില്‍ എന്നിവയല്ലാതെ രാഷ്ട്രീയവും ഭാഷാശൈലിയെ സ്വാധീനിക്കും. ആയ് രാജാക്കന്‍മാരുടെ ഭരണം, ചോളന്മാരുടെയും പാണ്ഡ്യന്‍മാരുടെയും ആക്രമണം, എട്ടുവീട്ടില്‍ പിള്ളമാരുടെയും മാര്‍ത്താണ്ഡവര്‍മ്മയുടെയും പോരാട്ടങ്ങള്‍ തുടങ്ങിയവ തിരുവനന്തപുരത്തെ ഭാഷയില്‍ എങ്ങനെ മാറ്റങ്ങള്‍ കൊണ്ടു വന്നു എന്നതും പഠനവിധേയമാക്കേണ്ടതാണ്. ഇന്നത്തെ കന്യാകുമാരി ജില്ലയ്ക്ക് ഭാഷാപരമായും സാംസ്‌കാരികപരമായും രാഷ്ട്രീയപരമായും ചരിത്രപരമായും തിരുവനന്തപുരവുമായി പൊക്കിള്‍ക്കൊടി ബന്ധമുണ്ട്. അതും തിരുവനന്തപുരത്തെ ഭാഷയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
എട്ടുവീട്ടില്‍ പിള്ളമാരില്‍ കുടമണ്‍പിള്ളയുടെ കുടുംബവീട് കരമന ആണ്ടിയിറക്കത്തിന് അടുത്താണ്. സുബ്രഹ്മണ്യനെ തമിഴില്‍ ആണ്ടി എന്നാണ് വിളിക്കുന്നത്. പത്മനാഭസ്വാമി ക്ഷേതത്തിലെ ഒറ്റക്കൽ മണ്ഡപം പണിയാന്‍ തിരുമല നിന്നും കൂറ്റന്‍ കല്ല് കൊണ്ടു വന്ന ആനകൾ വലിക്കുന്ന വണ്ടി ഈ സ്ഥലത്ത് വച്ച് അനങ്ങാതെ നിന്നുവെന്നും ആണ്ടി അഥവാ മുരുകന്‍ വന്ന് തള്ളിക്കൊടുത്തു എന്നുമുള്ള വിശ്വാസത്തില്‍ നിന്നാണ് ആണ്ടിയിറക്കം എന്ന പേര് ആ സ്ഥലത്തിന് വന്നത്. തെക്കന്‍ തിരുവനന്തപുരത്തെ മലയാള വാമൊഴിക്കും തമിഴിന്റെ ഈയൊരു തള്ളുണ്ട്.
ഡോ. ടി.എസ്. ശ്യാംകുമാര്‍
Jan 22, 2023
2 Minutes Read
വി. കെ. അനില്‍കുമാര്‍
Dec 24, 2022
5 Minutes Read
കരോൾ ത്രേസ്യാമ്മ അബ്രഹാം
Dec 14, 2022
3 minutes read
സെബിൻ എ ജേക്കബ്
Nov 14, 2022
3 Minute Read
എസ്. ബിനുരാജ്
Nov 02, 2022
6 Minutes Read
താഹ മാടായി
Oct 09, 2022
6 Minutes Read
ഡോ. ശങ്കരനാരായണൻ പാലേരി
Oct 06, 2022
6 Minutes Read