‘പരീക്ഷ നടത്തി
ഞങ്ങളെ തോൽപ്പിക്കരുത്’-
വിദ്യാഭ്യാസ മന്ത്രിക്ക് ഒരു പ്ലസ് ടു വിദ്യാർഥിയുടെ കത്ത്
‘പരീക്ഷ നടത്തി ഞങ്ങളെ തോൽപ്പിക്കരുത്’- വിദ്യാഭ്യാസ മന്ത്രിക്ക് ഒരു പ്ലസ് ടു വിദ്യാർഥിയുടെ കത്ത്
മതിയായ സമയം പോലും അനുവദിക്കാതെ, ആരുടെയോ സ്വകാര്യലാഭത്തിന് വേണ്ടിയുള്ള പന്തയമായി ഞങ്ങളുടെ വിദ്യാഭ്യാസത്തെ, പഠനജീവിതത്തെ മാറ്റരുത് സാര്‍, ഞങ്ങള്‍ക്ക് പഠിക്കാന്‍ സമയം വേണം, ദയവ് ചെയ്ത് ഞങ്ങളുടെ ചോദ്യപ്പേപ്പര്‍ ഞങ്ങളെ മനസ്സിലാക്കുന്ന തരത്തിലുള്ളതാക്കണം, ഞങ്ങള്‍ക്ക് സ്വപ്നങ്ങള്‍ കാണാനുണ്ട്, ഈ ലോകത്തില്‍ ഞങ്ങളുടേതെന്ന് വിളിക്കാനുതകുന്നതെന്തെങ്കിലും മാറ്റിവയ്ക്കാന്‍ ആഗ്രഹമുണ്ട്. കേരളാ സിലബസില്‍ പഠിച്ചതിന്റെ പേരില്‍ അതെല്ലാം ഇല്ലാതാവരുതെന്ന് വല്ലാത്ത കൊതിയുണ്ട്- കൊല്ലം തേവള്ളി ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർഥി ഹരിപ്രിയ സി. വിദ്യാഭ്യാസ മന്ത്രിക്ക് എഴുതുന്ന കത്ത്
19 Jan 2022, 11:11 AM
ഈ കത്ത് എഴുതേണ്ട ഒരു സാഹചര്യം ഉണ്ടാവുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. എഴുതാന്‍ തുനിഞ്ഞപ്പോഴൊക്കെയും വേണ്ടെന്നുവച്ചത് വകുപ്പ് അധികൃതര്‍ ഞങ്ങളെ മനസ്സിലാക്കാന്‍ ശ്രമിക്കും എന്നു വിശ്വസിച്ചിട്ടാണ്. നാടകീയതക്കുവേണ്ടി പറയുന്നതല്ല. ഞങ്ങള്‍ക്ക്, കേരളത്തിലെ പ്ലസ് ടു, എസ്.എസ്.എൽ.സി വിദ്യാര്‍ത്ഥികള്‍ക്ക് പറയാനുള്ളത് അത്രമേല്‍ ഗൗരവതരമായ ചില കാര്യങ്ങളാണ്.
ഞാന്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. 2020 ല്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ട കാലയളവില്‍ ഹയര്‍ സെക്കന്ററി കോഴ്‌സിലേക്ക് കടന്ന ലക്ഷക്കണക്കിന് കൂട്ടുകാരില്‍ ഒരാള്‍. 2022 മാര്‍ച്ചില്‍ നടക്കുന്ന "വാര്‍ഷികപ്പരീക്ഷ' യുടെ ഇരകളാകാന്‍ വിധിക്കപ്പെട്ട മനുഷ്യരിലൊരാള്‍. നീതിനിഷേധമാണെന്ന് അറിഞ്ഞിട്ടും യാതൊന്നുമുച്ചരിക്കാന്‍ കഴിയാതെ പോവേണ്ടിവരുന്ന ഹതഭാഗ്യരില്‍ ഒരാള്‍. എട്ടാം ക്ലാസ്സില്‍ നിന്ന് നേരിട്ട് പത്താം തരത്തിലെ ദയാരഹിതമായ പരീക്ഷച്ചൂടിലേക്ക് വലിച്ചെറിയപ്പെടുന്ന അനുജന്മാരെയും അനുജത്തിമാരെയും ആശ്വസിപ്പിക്കാന്‍ ഒരു വാക്കുപോലുമില്ലാതെ, ‘ഞങ്ങളുടെയും കാര്യം കഷ്ടാണ്’ എന്ന ഒറ്റവാചകത്തില്‍ സംഭാഷണം അവസാനിപ്പിക്കേണ്ടി വരുന്ന നിസ്സഹായരായ ഒരു വിഭാഗത്തിന്റെ പ്രതിനിധിയെന്ന രീതിയിലാണ് ഈ കത്ത് എഴുതുന്നത്.
ആദ്യം ഞങ്ങളുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ നിന്ന് സംസാരിക്കാം. 2020 നവംബറിലാണ് കൈറ്റ് വിക്ടര്‍സ് ചാനല്‍ വഴി ഞങ്ങളുടെ പ്ലസ് വൺ ക്ലാസ് ആരംഭിക്കുന്നത്. ആദ്യമൊക്കെ വളരെ പതിയെ മുന്നേറിക്കൊണ്ടിരുന്ന ക്ലാസുകള്‍, പിന്നീട് ഓടിയെത്താനാവാത്ത വേഗത്തിലായി. ക്ലാസുകളുടെ വ്യക്തത നഷ്ടപ്പെട്ടു. സ്‌കൂളില്‍ നിന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭിച്ചിരുന്നെങ്കിലും പലര്‍ക്കും മൊബൈല്‍ ഫോണ്‍ ലഭിക്കാത്തതിനാലും, ഓണ്‍ലൈന്‍ വിദ്യാഭ്യാസമെന്ന ബദല്‍ മാര്‍ഗം ആദ്യമായി സ്വീകരിക്കുമ്പോള്‍ ഉണ്ടാകുന്ന പലതരം പ്രശ്‌നങ്ങളാലും ആ ക്ലാസും ഞങ്ങള്‍ക്ക് ഉപയോഗപ്രദമായില്ല. 2021 മെയ് പകുതിയോടെയാണ് ചാനലിലെ പ്ലസ് വൺ ക്ലാസുകള്‍ അവസാനിക്കുന്നത്. പാഠഭാഗങ്ങള്‍ പൂര്‍ണമായി പഠിപ്പിച്ചെന്ന് അവകാശമുന്നയിക്കുമ്പോഴും വിക്ടര്‍സ് ചാനലിലെ ക്ലാസുകളുടെ യൂട്യൂബ് വ്യൂസിന്റെ താരതമ്യം വഴി ക്ലാസുകള്‍ എത്രപേര്‍ കണ്ടു എന്നത് മനസ്സിലാക്കാം.

ഇതൊന്നും ഞങ്ങളുടെ അപാകതയല്ല. ഞങ്ങളുടെ മുന്‍വര്‍ഷത്തെ പ്ലസ് ടു ബാച്ചിന് പബ്ലിക് എക്‌സാമിന് മുന്നോടിയായി 2 മാസത്തോളം ഓഫ്ലൈൻ ക്ലാസുകള്‍ ലഭ്യമാക്കി. അതുപോലെ ഫോക്കസ് ഏരിയയും, അധിക ചോദ്യങ്ങളും നല്‍കി, ചോയ്‌സുകള്‍ ഒഴിവാക്കി, ഇഷ്ടമുള്ള രീതിയില്‍ പരീക്ഷയെഴുതാനുള്ള തരത്തില്‍ ചോദ്യങ്ങള്‍ ക്രമീകരിച്ചു. മൂല്യനിര്‍ണയം കൂടുതല്‍ ലളിതമാക്കി. ഗുണത്തിലുപരി ദോഷമാണ് ഈയൊരു നടപടി സൃഷ്ടിച്ചതെന്ന് അധ്യാപകര്‍ ഞങ്ങളോട് നിരന്തരം പറയാറുണ്ട്. അത് ഞങ്ങള്‍ക്കും നന്നായറിയാം. എന്നാല്‍ ആ സാഹചര്യത്തിനുതകുന്ന തീരുമാനം തന്നെയാണത്. എന്നാല്‍ പത്താം ക്ലാസ്സ് പരീക്ഷക്കുശേഷം ക്ലാസ് മുറി കണ്ടിട്ടില്ലാത്ത ഞങ്ങള്‍ക്ക് പ്ലസ് വൺ പരീക്ഷയ്ക്ക് മുന്നോടിയായി ഓഫ്ലൈൻ ക്ലാസുകളേ ലഭ്യമായിട്ടില്ല. മോഡല്‍ പരീക്ഷ പോലും ഓണ്‍ലൈന്‍ ആയിരുന്നു. ഞങ്ങളുടെ പരീക്ഷയ്ക്കും ഇരട്ടി ചോദ്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മുന്‍പ് നടന്ന പ്ലസ് ടു പരീക്ഷ പോലെ എന്തും എഴുതാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ മിക്ക കൂട്ടുകാര്‍ക്കും പ്ലസ് വണ്ണില്‍ സാമാന്യം നല്ല സ്‌കോര്‍ നേടിയിരുന്നു. എന്നാല്‍ ആ സ്‌കോറിന്റെ ഉത്തരവാദികള്‍ കേവലം കൈറ്റ് വിക്ടേഴ്സ് ക്ലാസ് മാത്രമല്ല. അതിനപ്പുറം സ്‌കൂളിലെ അധ്യാപകരും, അതിലുപരി പല യൂ ട്യൂബ് ചാനലുകളും ആണ്.
ഈ യൂ ട്യൂബ് ചാനലുകള്‍ ഞങ്ങളെ രണ്ടുതരത്തിലാണ് സ്വാധീനിച്ചത്. ട്യൂഷനുള്ള, പ്രിവിലേജ്ഡ് ആയ ഒരു വിഭാഗം പരീക്ഷയ്ക്ക് ഒരുങ്ങുന്ന വേളയില്‍ ട്യൂഷനില്ലാത്ത കൂട്ടുകാര്‍ യൂ ട്യൂബ് ചാനലുകളുടെ സഹായം തേടി. ഇതില്‍ ഒരു കൂട്ടര്‍ ഞങ്ങളുടെ മനസ്സറിഞ്ഞ് ഗുണമേന്മയുള്ള ക്ലാസുകള്‍ നല്‍കിയപ്പോള്‍ മറ്റൊരു കൂട്ടര്‍ വ്യാജവാര്‍ത്തകളും, പരീക്ഷ മാറ്റുമെന്ന കപടവാഗ്ദാനങ്ങളും നല്‍കി കുട്ടികളെ വഞ്ചിച്ചു. അവരെ വിശ്വസിച്ച് റിസള്‍ട്ട് നഷ്ടമാക്കിയ ഒരുപാട് കൂട്ടുകാരെ എനിക്കറിയാം. സ്‌കൂളില്‍ പഠിപ്പിക്കുന്നത് "ചേമ്പ്' ആണ് എന്ന് പറഞ്ഞ ഒരു യൂ ട്യൂബര്‍ക്ക് വേണ്ടി കയ്യടിക്കുന്ന, മാസ് ബി. ജി. എമ്മിട്ട് സ്റ്റാറ്റസ് വയ്ക്കുന്ന കൂട്ടുകാരെ എനിക്കറിയാം. ഞങ്ങള്‍ക്ക് വിവരമില്ലാഞ്ഞിട്ടല്ല സാര്‍, അത്രമേല്‍ നിസ്സഹായരായ ഞങ്ങളെ ആര്‍ക്കും നിസ്സാരമായി ചതിക്കാമായിരുന്നു.

ഒരു ഓഫ്ലൈൻ ക്ലാസ് പോലും ലഭിക്കാതെ ഞങ്ങള്‍ പ്ലസ് വൺ പൊതുപരീക്ഷയെഴുതുന്നത് 2021 സെപ്റ്റംബര്‍ അവസാനത്തോടെയാണെന്നത് സാര്‍ ഓര്‍ക്കുന്നുണ്ടാവുമല്ലോ. ഈ സത്യം ബോധ്യപ്പെട്ടിരിക്കെ 2021 ജൂണിൽ കൈറ്റ് വിക്ടേര്‍സില്‍ പ്ലസ് ടു ക്ലാസുകള്‍ ആരംഭിച്ചെന്ന് പറയുന്നതിന്റെ കേവലയുക്തി എന്താണ്!? പിന്നീട് മൂല്യനിര്‍ണയവും മറ്റു തിരക്കുകളും കഴിഞ്ഞ് 2021 നവംബര്‍ ഒന്നിന് ആണ് ഓഫ്ലൈൻ ക്ലാസുകള്‍ ആരംഭിക്കുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസം ഉച്ച വരെയുള്ള ഈ ക്ലാസുകള്‍ മുഖേനെ ഞങ്ങള്‍ക്ക് കാര്യമായി ഒന്നും പഠിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ഉച്ചക്കുശേഷം പല സ്‌കൂളുകളിലും ഓണ്‍ലൈന്‍ ക്ലാസ് ഉണ്ടാവും. പിന്നെ ക്ഷീണിച്ച് അവശരായി കിടക്കയിലേക്ക് വീഴുന്ന ഞങ്ങള്‍ എന്താണ് പഠിക്കേണ്ടത്. പരീക്ഷക്കുമുമ്പ് പോര്‍ഷന്‍സ് തീര്‍ക്കണമെന്ന ഉദ്ദേശ്യത്തോടെ പായുകയാണ് അധ്യാപകര്‍. ഞങ്ങളുടെ അവസ്ഥയുടെ ഭീകരത അറിയാമെങ്കിലും ഞങ്ങളെന്ത് ചെയ്യാനാണ് മക്കളേ എന്ന ചോദ്യത്തിനപ്പുറം അവര്‍ക്കും ഇവിടെ ഒന്നും ചെയ്യാനാവില്ല. ഞങ്ങള്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് സാര്‍... വളരെ പ്രിയപ്പെട്ട ഒരു ടീച്ചറുടെ ക്ലാസില്‍ രണ്ട് മാസം പോലും ഇരിക്കാന്‍ കഴിയാതെ, അവര്‍ ട്രാന്‍സ്ഫര്‍ ആയതിന്റെ മനോവിഷമം അനുഭവിച്ചിട്ടുണ്ട് ഞങ്ങള്‍. പാഠങ്ങള്‍ കൃത്യമായി തീരില്ല എന്ന് തിരിച്ചറിയുമ്പോഴും പെട്ടെന്നൊരു സ്ഥലം മാറ്റത്തിലെ പ്രായോഗികത എന്താണ്?
അടുത്ത ആഴ്ച പ്ലസ് വണ്‍ ഇംപ്രൂവ്മെൻറ് എക്‌സാം ആരംഭിക്കും. അതിന് രണ്ടാഴ്ചക്കു ശേഷം പ്രാക്ടിക്കല്‍ എക്‌സാം എന്നാണ് നിലവിലെ ടൈം ടേബിള്‍. (മാറ്റുമെന്ന് പറയുന്നുണ്ട്). പ്രാക്ടിക്കല്‍സ് ചെയ്യാന്‍ പോലും സമയം കിട്ടാത്ത ഞങ്ങള്‍, ക്ലാസുകള്‍ ലഭിക്കാതെ, നേരായ രീതിയില്‍ പാഠഭാഗങ്ങള്‍ പോലും തീരാതെ പരീക്ഷ എഴുതേണ്ടി വരുന്നത് എത്ര ഭീകരമാണ് സാര്‍, അതും പ്രതീക്ഷിച്ചിരുന്ന ഫോക്കസ് ഏരിയ പോലും പാടേ പറിച്ചുമാറ്റിയിട്ട് നീതി എന്ന വാക്കിന്റെ അര്‍ത്ഥങ്ങള്‍ക്കിടയിലെവിടെയും ഞങ്ങള്‍ക്ക് ഇടമില്ലേ സാര്‍.
ഇപ്പോൾ പുറത്തുവന്ന ഹയര്‍ സെക്കന്‍ഡറി - എസ് എസ് എല്‍ സി ചോദ്യഘടന തീര്‍ത്തും നിരാശജനകമാണ്. നോണ്‍ ഫോക്കസ് ഏരിയ എന്ന പേരില്‍ നല്‍കിയ പാഠങ്ങള്‍ ഒഴിവാക്കി പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് മാര്‍ക്ക് നല്ല സ്‌കോര്‍ ചെയ്യാന്‍ യാതൊരു സാധ്യതയും നല്കാത്ത രീതിയിലായാണ് ചോദ്യക്രമീകരണം. ഒരു മാര്‍ക്കിന്റെ ചോദ്യങ്ങളുടെ വിഭാഗത്തില്‍ത്തന്നെ നോണ്‍ ഫോക്കസ് ഏരിയയിലെ ചോദ്യങ്ങള്‍ നിര്‍ബന്ധമായും എഴുതേണ്ടവയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുപോലെ മറ്റു വിഭാഗങ്ങളിലും നോണ്‍ ഫോക്കസ് ഏരിയ ചോദ്യങ്ങള്‍ക്ക് നല്ല വെയ്‌റ്റേജ് ആണ് നല്‍കിയിട്ടുള്ളത്. ഇത്തരത്തിലൊരു പരീക്ഷയാണ് മുന്നില്‍ കണ്ടിരുന്നതെങ്കില്‍ ഫോക്കസ് ഏരിയ എന്ന കള്ളനാണയം എന്തിനായിരുന്നു സാര്‍?
സമയമില്ലായ്മ മൂലം മിക്ക സ്‌കൂളുകളിലും, എന്റെ സ്‌കൂളിലെള്‍പ്പെടെ ചില വിഷയങ്ങള്‍ ഫോക്കസ് ഏരിയ അധിഷ്ഠിതമാക്കിയാണ് പഠിപ്പിക്കുന്നത്. അങ്ങനെയൊരു സാഹചര്യം നിലനില്‍ക്കേ പെട്ടെന്നൊരു നിമിഷം ഫോക്കസ് ഏരിയയെന്നത് വെറുമൊരു ജലരേഖയായി മാറ്റിയതെന്തിനാണ്? നവംബറില്‍ അധ്യയനം ആരംഭിച്ച പ്ലസ് ടു കുട്ടികള്‍ മാര്‍ച്ചില്‍ പൊതുപരീക്ഷയയെങ്ങനെ അഭിമുഖീകരിക്കും? ഞങ്ങളുടെ മാനസിക സംഘര്‍ഷത്തിന് ആരാണ് പ്രതിവിധി കാണുക? പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ആവര്‍ത്താവര്‍ത്തിച്ച് പറയുമ്പോഴും, ചോദ്യഘടന സങ്കീര്‍ണമാക്കുമ്പോഴും ഞങ്ങള്‍ കടന്നുവന്ന പാത ഒന്ന് പരിശോധിക്കാമായിരുന്നില്ലേ സാര്‍? സമ്പൂര്‍ണ സാക്ഷരരെന്ന് അഭിമാനത്തോടെ പറയുന്ന നമ്മുടെ ജനതയെ, ഞങ്ങളുടെ തലമുറയെ കാത്തിരിക്കുന്നത് ബൗദ്ധികമാന്ദ്യമല്ലാതെ മറ്റെന്താണ്?

ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദിച്ചുപോവുകയാണ് സാര്‍, ഇത്രയും ധൃതി പിടിച്ച് ഒരു പരീക്ഷ നടത്തേണ്ടുന്നതിന്റെ ആവശ്യകതയെന്താണ്? നല്ല ജീവിതസാഹചര്യങ്ങളുള്ള, extra ordinary ക്ലാസില്‍പ്പെടുന്ന, യാതൊരു പ്രതിസന്ധികളെയും അഭിമുഖീകരിക്കാത്ത, കുട്ടികളെ മാത്രം പരിഗണിക്കുന്ന ഒരു ടൈം ടേബിള്‍ എത്തരത്തിലാണ് നമ്മുടെ വിദ്യാഭ്യാസമേഖലയെ ശാക്തീകരിക്കുക? അണ്ടര്‍ പ്രിവിലേജ്ഡ് ആയ, റിമോട്ട് ഏരിയകളില്‍ താമസിക്കുന്ന, ഇപ്പോഴുള്ള blended learning എന്ന പുതിയ സങ്കേതത്തെ ഉള്‍ക്കൊള്ളാന്‍ ജീവിതസാഹചര്യങ്ങളില്ലാത്ത ഞങ്ങളുടെ കൂട്ടുകാര്‍ ആശ്രയമറ്റ് മണ്ണിലിഴയുമ്പോള്‍ അത് നോക്കി നിന്ന് പുതിയ കാലത്തിന്റെ പഠനമികവിനെ എങ്ങനെയാണ് സാര്‍ ഞങ്ങള്‍ വാഴ്ത്തിപ്പാടുക?
ഈ പരീക്ഷ ഞങ്ങളുടെ ഉപരിപഠനത്തിന് യാതൊരു ഗുണവും ചെയ്യില്ലെന്നറിയാം. ഒരു തരത്തിലും ഫോക്കസ് ഏരിയ ഞങ്ങളെ സഹായിക്കില്ലെന്നറിയാം. പക്ഷേ മതിയായ സമയം പോലും അനുവദിക്കാതെ, ആരുടെയോ സ്വകാര്യലാഭത്തിന് വേണ്ടിയുള്ള പന്തയമായി ഞങ്ങളുടെ വിദ്യാഭ്യാസത്തെ, പഠനജീവിതത്തെ മാറ്റരുത് സാര്‍, ഞങ്ങള്‍ക്ക് പഠിക്കാന്‍ സമയം വേണം, ദയവ് ചെയ്ത് ഞങ്ങളുടെ ചോദ്യപ്പേപ്പര്‍ ഞങ്ങളെ മനസ്സിലാക്കുന്ന തരത്തിലുള്ളതാക്കണം, ഞങ്ങള്‍ക്ക് സ്വപ്നങ്ങള്‍ കാണാനുണ്ട്, ഈ ലോകത്തില്‍ ഞങ്ങളുടേതെന്ന് വിളിക്കാനുതകുന്നതെന്തെങ്കിലും മാറ്റിവയ്ക്കാന്‍ ആഗ്രഹമുണ്ട്. കേരളാ സിലബസില്‍ പഠിച്ചതിന്റെ പേരില്‍ അതെല്ലാം ഇല്ലാതാവരുതെന്ന് വല്ലാത്ത കൊതിയുണ്ട്... യൂ ട്യൂബ് ചാനലിലെ കപടതയ്ക്ക് വശംവദരാകാതെ, ആത്മവിശ്വാസത്തോടെ,സമാധാനത്തോടെ, അറിഞ്ഞും, തിരിച്ചറിഞ്ഞും ഞങ്ങളൊന്ന് പഠിച്ചോട്ടെ സാര്‍! ഈ സാഹചര്യത്തില്‍ പരീക്ഷ നടത്തി ഞങ്ങളെ പരീക്ഷിക്കരുത് സാര്‍... ഞങ്ങളെ തോല്‍പ്പിക്കരുത്.

കെ.വി. മനോജ്
May 07, 2022
8 Minutes Read
Think
Apr 30, 2022
4 Minutes Read
Think
Apr 28, 2022
2 Minutes Read
സ്മിത പന്ന്യൻ
Apr 27, 2022
2 Minutes Read
മനില സി.മോഹൻ
Apr 17, 2022
5 Minutes Watch
ഐശ്വര്യ കെ.
Apr 07, 2022
3 Minutes Read