സൈബർ ഓമനഗുണ്ടകൾ സ്ത്രീകളെ നേരിടുന്ന വിധം

പൊതുമണ്ഡലത്തിൽ, മനുഷ്യർ തമ്മിലുള്ള ഇടപെടലുകളിൽ നിന്ന് ജനാധിപത്യ ബോധത്തിന്റെ അടിസ്ഥാനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന വർത്തമാന ഘട്ടത്തിൽ ട്രൂ കോപ്പി തിങ്ക് 'സംവാദ'ങ്ങളുടെ ജനാധിപത്യത്തെയും ഭാഷയെയും ഡിജിറ്റൽ സ്‌പേസിലെ സംവാദങ്ങളെയും കുറിച്ച് ചർച്ച ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങൾ സമൂഹത്തിന്റെ പല തലങ്ങളിൽ പ്രവർത്തിക്കുന്നവരോട് ചോദിച്ചു. നൽകിയ ഉത്തരങ്ങൾ തിങ്ക് പ്രസിദ്ധീകരിക്കുന്നു. സംവാദം - ജനാധിപത്യം.

ഒരു ജനാധിപത്യ രാജ്യത്ത് സംവാദങ്ങളുടെ രാഷ്ട്രീയ പ്രാധാന്യമെന്താണ്?

ലിഖിത ദാസ്: ജനാധിപത്യ രാഷ്ട്രമെന്ന നിലയിൽ തുറന്ന സംവാദങ്ങൾക്കും ആശയപ്രകാശനത്തിനും അതീവ പ്രാധാന്യമുണ്ട്. കാലിക പ്രസക്തിയുള്ള എല്ലാ വിഷയങ്ങളിലും ഈ സംവാദം സാധ്യമാകുകയും വേണം. സാമ്പത്തിക- സാമൂഹിക-രാഷ്ട്രീയ ധാരകളിലെല്ലാം തന്നെയുള്ള ബഹുസ്വരതയാണ് ജനാധിപത്യത്തിന്റെ നെടുംതൂണ്. വിഭിന്നാഭിപ്രായങ്ങളും പക്ഷങ്ങളും ഉണ്ടെന്നിരിക്കെത്തന്നെ ആരോഗ്യപരമായ ചർച്ചകളും അതിൽ നിന്നെത്തിച്ചേരുന്ന നിലപാടുകളും ഏതെങ്കിലും നിലയിൽ നിലവിലെ സാമൂഹികക്രമങ്ങളിൽ വലിയ ചലനങ്ങളുണ്ടാക്കുന്നു. ചിലനേരങ്ങളിൽ കൊടുങ്കാറ്റും.

രാഷ്ട്രീയ നിലപാടുകളുടെ വ്യക്തമായ സ്വാധീനമേഖലയാണ് സംവാദങ്ങൾ. നിഷ്പക്ഷരെപ്പോലും (അങ്ങനെയൊരു പക്ഷമുണ്ടെന്ന് കരുതുന്നില്ല) പക്ഷവും നിലപാടുമുള്ളവരാക്കാൻ സംവാദങ്ങൾക്ക് കഴിയാറുണ്ട്. പുറന്തോലുരിഞ്ഞ് സത്യത്തെ പകൽ വെട്ടത്തിലേയ്ക്ക് നീക്കി നിർത്താനും രാജാവ് നഗ്‌നനാണെന്ന് ഉറക്കെ വിളിച്ചുപറയാനുമൊക്കെയുള്ള ആർജവം മുഖ്യധാരാമാധ്യമ സംവാദങ്ങളിലൂടെ പലരും കാണിക്കാറുണ്ട്.വിമത സ്വരങ്ങൾക്കും ആശയഭിന്നതകൾക്കുംകൂടിയുള്ള ഇടമാണ് സംവാദ വേദികൾ. എന്നിരുന്നാലും രാഷ്ട്രീയ ചർച്ചകളെ ബോധപൂർവം അട്ടിമറിക്കാനുള്ള ശ്രമവും ഇത്തരം ഇടങ്ങളിൽ കാണാം. പ്രസ്താവനകളെ വളച്ചൊടിച്ച് പോലും ചർച്ചകളെ ഗതിതിരിച്ചുവിടാൻ ജാഗരൂഗരായിട്ടുള്ള ഒരു കൂട്ടവും വർത്തിക്കുന്നുണ്ട്. അവർക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ട്. എങ്കിൽകൂടി സാമൂഹിക വിമർശനാത്മക സംവാദങ്ങൾ ജനാധിപത്യ സംവിധാനത്തെ തിരുത്താനും പുതുക്കാനും ഉപകരിക്കും.

സംവാദത്തിൽ ഭാഷയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ട്? സംവാദ ഭാഷ മറ്റ് പ്രയോഗഭാഷകളിൽ നിന്ന് വേറിട്ട് നിൽക്കേണ്ടതുണ്ടോ?

സംവാദത്തിൽ ഭാഷയ്ക്ക് വലിയ പ്രാധാന്യമുണ്ട്. മനുഷ്യവിരുദ്ധമായതോ അശ്ലീലമായതോ ആയ ഏതൊരു ഭാഷ്യവും അനാരോഗ്യപരമാണ്. തികച്ചും ജനാധിപത്യപരവും അകൃത്രിമവുമായ ആശയവിനിമയത്തിന് ശുദ്ധഭാഷ അനിവാര്യമാണ്. സംവാദത്തിൽ പങ്കാളികളോട് സംസാരിക്കുമ്പോൾ സഹജീവിയെന്ന നിലയ്ക്കുകൂടി അയാളെ പരിഗണിക്കാനും അയാളുടെ വ്യക്തിസ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും മാനിച്ചുകൊണ്ടു സംവാദങ്ങൾ വളർത്താനും ശ്രദ്ധിക്കേണ്ടതുണ്ട്. സംവാദഭാഷ പങ്കുവയ്ക്കലിന്റേതു കൂടിയാണ്.

സൈബർ സ്‌പേസ്, സംവാദങ്ങളിലെ ജനാധിപത്യത്തേയും ജനാധിപത്യ ഭാഷയെയും കണ്ടെത്താനും ഉൾക്കൊള്ളാനും അംഗീകരിക്കാനും പക്വമായോ?

സൈബറിടം ഈ സംവാദഭാഷയ്‌ക്കൊപ്പം സഞ്ചരിക്കാൻ വിമുഖത കാണിക്കുന്ന ഒരിടമായാണ് പലപ്പോഴും അനുഭവപ്പെട്ടിട്ടുള്ളത്. സൈബർ ഗുണ്ടകൾ എന്ന ഓമനപ്പേരിൽ വളർന്നുവരുന്ന ഒരു കൂട്ടം ഏറ്റവും മനുഷ്യവിരുദ്ധമായും സ്ത്രീവിരുദ്ധമായും നടത്തുന്ന സംവാദനായാട്ടുകൾ നിരവധിയാണ്. ആശയപരമായി സംസാരിക്കാൻ ഭയമോ അപകർഷതയോ ഉള്ള ഒരുകൂട്ടം ചർച്ച തുടങ്ങുമ്പോഴേക്കും സദാചാരം, അധിക്ഷേപം, വ്യക്തിസ്വാതന്ത്ര്യത്തിലേയ്ക്കുള്ള കടന്നുകയറ്റം, അശ്ലീലച്ചുവയുള്ള കമന്റുകൾ വഴി വളരെ പ്രാധാന്യമർഹിക്കുന്ന ചർച്ചകളെപ്പോലും കൊന്നുകളയുന്നുണ്ട്. നൂതനാശയമായ സൈബർ ആക്ടിവിസത്തെപ്പോലും പിന്തള്ളുകയും പരിഹസിക്കുകയും ചെയ്യുകയും ബോധപൂർവം ഓൺലൈൻ ചർച്ചകളെ അടിച്ചമർത്തുകയും ചെയ്യുന്ന പ്രവണത രൂക്ഷമാണ്. ട്രോൾ ഭാഷ്യങ്ങൾ പോലും ഒരുതരത്തിൽ ഗൗരവമേറിയ ചർച്ചകൾ വേണ്ടുന്ന വിഷയങ്ങളെ ഒരു പൂത്തിരിത്തമാശയിൽ മാത്രം ഒതുക്കിനിർത്തുന്നുണ്ട്.

ഡിജിറ്റൽ സ്‌പേസിൽ വ്യക്തികൾ നേരിടുന്ന ആൾക്കൂട്ട ആക്രമണങ്ങൾ ഡിജിറ്റലല്ലാത്ത സ്‌പേസിൽ നേരിടുന്ന ആക്രമണങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ വ്യത്യസ്തമാണോ?

വ്യക്തികൾ നേരിടുന്ന നേരിട്ടുള്ള ആൾക്കൂട്ട ആക്രമണങ്ങൾ പോലെത്തന്നെയാണ് ഡിജിറ്റൽ സ്‌പേസിലെ ആക്രമണങ്ങളും. നിലപാടുകൾ വ്യക്തമാക്കിയതിന്റെ പേരിലോ, ഒരു പ്രത്യേക ജൻഡറിൽ ജനിക്കുകയോ ജീവിക്കുകയോ ചെയ്തു എന്ന കാരണം കൊണ്ടോ ദിനം പ്രതി ഈ ആക്രമണങ്ങൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. വെർബൽ റേപ്/ റേപ് ത്രെട്ട് ഒന്നും അത്ര നിസ്സാരമല്ല. വീട്ടിൽ കയറി വെട്ടുമെന്നും നടുറോഡിൽ ബലാത്സംഗം ചെയ്യുമെന്നും പൊതുമധ്യത്തിൽ നിന്ന് യാതൊരു ഭയവും കൂടാതെ പറയാനുള്ള ഒരു മാധ്യമം കൂടിയാണ് സൈബറിടം. ഒരുപക്ഷേ മറ്റേതൊരു വിഭാഗത്തെക്കാൾ ഇത്തരം ഭീഷണികൾ നേരിടേണ്ടിവരുന്നത് ജെൻഡർ മൈനോറിറ്റി കാറ്റഗറിയിൽ പെടുന്നവരും സ്ത്രീകളുമാണ്.

വ്യക്തിപരമായി സൈബർ ആക്രമണം നേരിട്ടിട്ടുണ്ടോ? ആ അനുഭവം എന്തായിരുന്നു?

പലരീതിയിൽ പലസമയങ്ങളിൽ ഏറിയും കുറഞ്ഞുമുള്ള അളവിൽ സൈബർ ആക്രമണം നേരിട്ടിട്ടുണ്ട്. ആശയപരമായ ഭിന്നതയെങ്കിലും വന്നുപോയാൽ ചില മനുഷ്യർ വ്യക്തിജീവിതത്തിലും നിരന്തരമായി നമ്മളെ പിന്തുടരും. ഒരവസരം കിട്ടിയാൽ ശക്തമായി ആക്രമിക്കുകയും ചെയ്യും. ഒരു സ്ത്രീയെ തകർക്കാനുള്ള സൈബർ ഓമനഗുണ്ടകളുടെ ഏറ്റവും വലിയ തുറുപ്പ് വെടി-വേശ്യ- വെള്ളമടി പ്രയോഗങ്ങളാണ്. ഇതൊന്നും എന്റെ രോമത്തിനുപോലും കാറ്റുപിടിപ്പിക്കുന്നില്ലെന്നറിഞ്ഞാൽ പിന്നെ കേട്ടാലറയ്ക്കുന്ന തെറിവിളിയും ചില സമയങ്ങളിൽ സ്വകാര്യഭാഗപ്രദർശനവും വരെ എത്തിനിൽക്കുന്നു. വ്യക്തി ജീവിതത്തിലേയ്ക്ക് കൈകടത്തിപ്പോലും ജയമുറപ്പുവരുത്താനായി അവർ അസ്വസ്ഥതകളുണ്ടാക്കിക്കൊണ്ടിരിക്കും. എഴുത്ത് തുടങ്ങിയ കാലത്ത് ഓൺലൈൻ പ്ലാറ്റ്‌ഫോമിലെ രതിയെഴുത്തുകാരിയെന്ന് പോലും വിളിപ്പേരുണ്ടായിരുന്നു. ശരീരത്തിന്റെ രാഷ്ട്രീയം പറയുന്നു എന്നതായിരുന്നു പ്രധാന പ്രശ്‌നം. ഇത്തരം വെർബൽ ആക്രമണങ്ങളെക്കുറിച്ചുള്ള കൃത്യമായ ധാരണ ഉണ്ടായിരുന്നതുകൊണ്ട് കൃത്യമായി തന്നെ പ്രതികരിക്കുകയും ചെയ്തുപോരുന്നു.
നല്ല നിലപാടുകളും ചർച്ചാ/ സംവാദ സാധ്യതകളുമുള്ള മനുഷ്യരുള്ള ഒരു സൈബറിടമാണെന്റെ കിനാശ്ശേരി.


ലിഖിത ദാസ്

കവി. ഒറ്റമരം , ചില മഴകൾ അത് കുടകൾക്ക് നനയാനുള്ളതല്ല, ഉത്തമരഹസ്യങ്ങളുടെ (അ)വിശുദ്ധ പുസ്തകം, ചോന്ന പൂമ്പാറ്റകൾ (എഡിറ്റർ) എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ഫ്രീലാൻസ് കണ്ടൻറ്​ റൈറ്ററായി പ്രവർത്തിക്കുന്നു.

Comments