ഇരുപത്തിയഞ്ച് റോഹിങ്ക്യൻ വംശജർ ബോട്ടിൽ വിശന്നു മരിച്ച വാർത്ത വന്നത് ഇന്ന് രാവിലെയാണ്. ഇന്ത്യയിൽ കൊറോണക്കാലം, ലേക്ഡൗണിലായ തൊഴിലാളികളുടെ, ദരിദ്രരായ കോടിക്കണക്കിന് മനുഷ്യരുടെ വിശപ്പിനെ ആളിക്കത്തിക്കുന്നുണ്ട്. പോഷകാഹാരം കഴിച്ച് പ്രതിരോധശേഷി കൂട്ടണമെന്ന് പട്ടിണിപ്പാവങ്ങളോട് ആവശ്യപ്പെടുന്നുണ്ട് പ്രധാനമന്ത്രി. പക്ഷേ തെരുവിലെ തൊഴിലാളികൾക്ക്, കർഷകർക്ക് ശുദ്ധജലം പോലും കിട്ടുന്നില്ല എന്നതാണ് വാസ്തവം. വൈറ സിന്റെ വ്യാപനത്തേക്കാൾ സംഹാരശേഷിയുണ്ട് വിശപ്പിനെന്ന് ഡൽഹിയിലെ തൊഴിലാളികളുടെ ഉദാഹരണത്തിലൂടെ പറയുകയാണ് ടി.വി.ഷാമിൽ
16 Apr 2020, 04:08 PM
വിശപ്പ് പടരുന്ന ഇന്ത്യന്‍ ഗ്രാമങ്ങള്‍
ഉറങ്ങാത്ത തെരുവുകള്‍ ഇപ്പോള്‍ നീണ്ട നിദ്രയിലാണ്. നിലക്കാതെ ഒഴുകിയിരുന്ന മനുഷ്യ ജീവിതം എങ്ങും അടിമുടി മാറിയിരിക്കുന്നു. മഹാഭൂരിപക്ഷം ദരിദ്രരും കര്‍ഷക തൊഴിലാളികളുമുള്ള ഇന്ത്യക്ക് കാലങ്ങളെടുക്കും എല്ലാം പഴയപടിയാക്കാന്‍. അത്രമേല്‍ ആഴങ്ങളിലേക്ക് കൂപ്പുകുത്തിയിട്ടുണ്ട് സാധാരണക്കാരന്റെ ജീവിതം. സാമ്പത്തിക വളര്‍ച്ച അരശതമാനമായി കുറയും എന്നാണ് OECD രാജ്യങ്ങളുടെ പ്രാഥമിക വിശകലനം. വന്‍ കോര്‍പ്പറേറ്റുകളുടെ ലാഭത്തില്‍ ഉണ്ടായ കുറവില്‍ മാത്രം വേവലാതിപ്പെടുന്ന ഭരണസംവിധാനങ്ങള്‍ സാധാരണക്കാരന്റെ വീഴ്ച്ചയുടെ ആക്കം കൂട്ടും. അതുകൊണ്ട് തന്നെ കര്‍ഷകരെയും തൊഴിലാളികളെയും സംബന്ധിച്ചിടത്തോളം പ്രവചനങ്ങള്‍ക്ക് അതീതമാകും വരും കാലങ്ങള്‍.

പേടിപ്പെടുത്തുന്ന നിശബ്ദതയാണ് ഇന്ന് ഡല്‍ഹിയിലെ രാജവീഥികള്‍ക്ക്. ഇന്ത്യയുടെ നാനാ ഭാഗത്തുനിന്നുമുള്ള എല്ലാത്തരം മനുഷ്യരും വന്നടിഞ്ഞ മഹാതീരമാണ് രാജ്യതലസ്ഥാനമായ ഡല്‍ഹി. ഉപജീവനത്തിനായി നാടുപേക്ഷിച്ചു വന്നവരാണ് അതില്‍ ഭൂരിപക്ഷവും. രാപ്പകല്‍ അധ്വാനത്തിന് 20 രൂപ ദിവസക്കൂലിയുള്ള ബിഹാറില്‍ നിന്നും, മനുഷ്യരെക്കാള്‍ പശുവിന് പ്രിവിലേജുള്ള ഉത്തര്‍ പ്രദേശില്‍ നിന്നുള്ളവരുമാണ് അധികവും. പട്ടിണി മാത്രം പകരം തന്ന കൃഷിയിടങ്ങള്‍ ഉപേക്ഷിച്ചു വന്ന കര്‍ഷകരാണ് ഇതില്‍ മിക്ക ആളുകളും. ഡിജിറ്റല്‍ ഇന്ത്യയില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം 2018-ല്‍ മാത്രം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 10,655 ആണ്. മരണത്തിന് പ്രധാന കാരണം പട്ടിണിയായിരുന്നു.
കോവിഡ് പ്രതിരോധത്തിനായി രാജ്യം അടച്ചിടുമ്പോള്‍ ഭരണകൂടം ഇന്നേവരെ വേണ്ടവിധം പരിഗണിച്ചിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത ആ ജനത അക്ഷരാര്‍ത്ഥത്തില്‍ ആത്മഹത്യാ മുനമ്പില്‍ നില്‍ക്കുകയാണ്.
ഉപജീവനത്തിനായി നാടുപേക്ഷിച്ച് ഡല്‍ഹിയിലേക്ക് വന്ന റിക്ഷാക്കാരന്‍ നാഗേന്ദര്‍ ചച്ചറിനും, ഉന്തുവണ്ടിയില്‍ പച്ചക്കറി വില്‍ക്കുന്ന ഉത്തര്‍ പ്രദേശുകാരനായ ധര്‍മേന്ദറിനും, മാലിന്യം നീക്കുന്ന കുമാറിനും പറയാനുള്ളത് പലതരം ജീവിത കഥകളാണ്. എങ്കിലും അവരൊക്കെ ഇവിടെ എത്തിയതിന് പിന്നില്‍ വിശപ്പെന്ന ഒറ്റക്കാരണമെ ഉള്ളൂ. കോടിക്കണക്കിന് വരുന്ന തൊഴിലാളി ജനതയുടെ പ്രതിനിധികളാണ് ഇവര്‍.
രാജ്യം അടച്ചിടുമ്പോള്‍ തെരുവിലെ ഈ മനുഷ്യര്‍ക്ക് എന്ത് സംഭവിക്കും എന്നത് ഒരിക്കല്‍ പോലും ഭരണകൂടത്തെ അസ്വസ്ഥമാക്കുന്നില്ല. കുറ്റകരമായ മൗനമാണ് ഇത്തരം മനുഷ്യരോട് ഇപ്പോഴും ഭരണകൂടം പുലര്‍ത്തുന്നത്.
കയ്യകലത്തില്‍ ഇത്രനാള്‍ ഉണ്ടായിട്ടും കാണാതിരുന്നവരോടാണ് ഭരണകൂടം ഒരു മീറ്റര്‍ അകലം പാലിക്കണമെന്നും സാമൂഹിക ഐക്യം വേണമെന്നും പറയുന്നത്. ഇന്നേവരെ കൂടെനിന്നിട്ടില്ലാത്ത ഭരണകൂടങ്ങള്‍ക്ക് ഒപ്പം തന്നെയാണ് കൊടും പട്ടിണിക്ക് മുന്നിലും അവര്‍ പ്രതീക്ഷയോടെ നില്‍ക്കുന്നത്. മഹാമാരിക്ക് മുന്നില്‍ സാധാരണക്കാരന്‍ നടത്തുന്നത് അക്ഷരാര്‍ത്ഥത്തില്‍ ജീവന്‍ മരണ പോരാട്ടമാണ്.
ആമുഖമില്ലാത്ത മനുഷ്യര്‍
'സിഖ് ഗുരുദ്വാര കൂടി ഇല്ലായിരുന്നെങ്കില്‍ ഞങ്ങളൊക്കെ എന്നോ ഭഗവാന്റെ അടുത്ത് എത്തുമായിരുന്നു'. റിക്ഷാക്കാരനായ നാഗേന്ദര്‍ ചച്ചര്‍ ഇത് പറയുമ്പോള്‍ നിസ്സഹായതയുടെ നിഴല്‍ അദ്ദേഹത്തിന്റെ മുഖത്ത് കാണാമായിരുന്നു. അസ്ഥികൂടമായ ശരീരത്തിനുള്ളിലെ വിശപ്പിന്റെ വേദന പുറം കാഴ്ചയില്‍ തന്നെ വ്യക്തമാണ്.

ബിഹാറിലെ ഭോജ്പുര്‍ ജില്ലക്കാരനാണ് നാഗേന്ദര്‍ ചച്ചര്‍. ഡല്‍ഹിയിലെ രാജവീഥികളില്‍ മുച്ചക്ര സൈക്കിള്‍ ഓടിക്കാന്‍ തുടങ്ങിയിട്ട് 26 വര്‍ഷങ്ങളായി. നഗരത്തിന്റെ ഓരോ വളര്‍ച്ചയും ജീവിതം കൊണ്ട് അനുഭവിച്ചിട്ടുണ്ട് അദ്ദേഹം. വെള്ളകെട്ടുകള്‍ നികത്തി കൂറ്റന്‍ ബില്‍ഡിങ്ങുകള്‍ വന്നതും, ജാതി രാഷ്ട്രീയം അധികാരത്തിന്റെ പടവുകള്‍ കയറിയതും കണ്ടു നിന്നിട്ടുണ്ട്. എന്നാല്‍ കാലത്തിനൊപ്പം പരിഷ്‌ക്കാരങ്ങള്‍ ഏതുമില്ലാതെ ആ മനുഷ്യനും സൈക്കിള്‍ റിക്ഷയും അതുപോലെ ഉണ്ട്. ചില മനുഷ്യ ജീവിതങ്ങള്‍ക്ക് മുന്നില്‍ വൈവിധ്യങ്ങളുടെ ഇന്ത്യ എന്നത് ഒരു ചെറിയ പ്രയോഗമേ അല്ല.
ഒരു സവാരിക്ക് 10 രൂപമുതല്‍ 40 രൂപ വരെയാണ് പരമാവധി ലഭിക്കുക. 100 മുതല്‍ 250 രൂപവരെയാണ് രാപ്പകല്‍ അധ്വാനത്തിന് ശേഷം ബാക്കിയാവുക. അവധി ദിവസങ്ങളില്‍ അതും ഇല്ല.

കര്‍ഷകനായ അച്ഛന്‍ പട്ടിണി സഹിക്കാന്‍ കഴിയാതെ പാടത്ത് സ്വയം ജീവിതം അവസാനിപ്പിച്ചപ്പോള്‍ അമ്മയുടെയും സഹോദരങ്ങളുടെയും വിശപ്പകറ്റാന്‍ വണ്ടി കയറിയതാണ് ഡല്‍ഹിയിലേക്ക്. കൊടും ചൂടും തണുപ്പും പലതവണ വന്നു. എല്ലാം അവസാനിപ്പിച്ച് ഗ്രാമത്തിലേക്ക് വണ്ടി കയറണം എന്ന് പലതവണ തോന്നിയതാണ്. അപ്പോഴൊക്കെ പാടത്തിനരികിലെ മാവിന്‍ കൊമ്പില്‍ തൂങ്ങിയാടുന്ന അച്ഛന്റെ ശരീരമാണ് ഓര്‍മ്മവരിക. പിന്നെ എങ്ങോട്ടെന്നില്ലാതെ റിക്ഷയെടുത്ത് കുറെ ദൂരം പോകും. ഇത്രയും കാലത്തിനിടക്ക് ഗ്രാമത്തില്‍ പോയത് വിരലിലെണ്ണാവുന്ന തവണ മാത്രമാണ്. സ്വന്തമെന്ന് പറയാന്‍ ആകെയുള്ളത് സൈക്കിള്‍ റിക്ഷയാണ്. അതില്‍ തന്നെയാണ് ഇരിപ്പും കിടപ്പും. രാത്രിയായാല്‍ ഏതെങ്കിലും മരച്ചുവട്ടില്‍ സൈക്കിള്‍ ഒതുക്കി ഷീറ്റ് വിരിച്ചുറങ്ങും. ഒരിക്കല്‍ ആരൊക്കെയോ സൈക്കിള്‍ കട്ടുകൊണ്ട് പോകാന്‍ ശ്രമിച്ചതിന് ശേഷം രാത്രിയിലെ കിടപ്പും സൈക്കിള്‍ റിക്ഷക്ക് മുകളില്‍ തന്നെയാക്കി. വിശന്നു വളഞ്ഞ ശരീരത്തിന് സൈക്കിളിന്റെ ഘടനയോട് പൊരുത്തപ്പെടാന്‍ എളുപ്പമായിരുന്നു.

കൊറോണയെ പ്രതിരോധിക്കാനായി രാജ്യം അടച്ചിട്ടിട്ട് 16 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. വരാന്‍ പോകുന്ന പട്ടിണിയില്‍ ഭയന്ന് കൂടെ ഉണ്ടായിരുന്ന പലരും ഗ്രാമങ്ങളിലേക്ക് നടന്നു പോകാന്‍ തീരുമാനിച്ചു. ആയിരങ്ങളാണ് അത്തരത്തില്‍ പലായനം ചെയ്തത്. വിശപ്പായിരുന്നു പ്രധാന കാരണം. സ്വന്തം ഗ്രാമത്തില്‍ എത്തിയാല്‍ ശുദ്ധമായ വെള്ളമെങ്കിലും കുടിക്കാമല്ലോ എന്ന സമാധാനമായിരുന്നു അവര്‍ക്ക്. യഥാര്‍ത്ഥ പ്രശ്‌നവും അത് തന്നെയാണ്. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് ശുദ്ധമായ കുടിവെള്ളം പോലും സാധാരണക്കാരനിലേക്ക് എത്തിക്കാന്‍ ആകുന്നില്ല എന്നതാണ് വാസ്തവം. സുഹൃത്തുക്കളുടെ കൂടെ ഗ്രാമത്തിലേക്ക് രക്ഷപ്പെടണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും രോഗങ്ങള്‍ തളര്‍ത്തിയ ശരീരം അത്തരമൊരു പലായനത്തിന് അനുവദിച്ചില്ല. പിന്നീടാണ് അറിഞ്ഞത് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്. എല്ലാം അറിഞ്ഞ് അവിടെ എത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു.
കുറച്ചു ദിവസം മുന്‍പാണ് ആ വാര്‍ത്തയും നാഗേന്ദര്‍ ചച്ചറിനെ തേടി എത്തിയത്. ഗ്രമത്തില്‍ മറ്റൊരു പട്ടിണി മരണം കൂടി നടന്നിരിക്കുന്നു.
രാകേഷ് മുഷര്‍ എന്ന എട്ടുവയസ്സുകാരനാണ് വിശന്നു മരിച്ചത്. അച്ഛനായ ചുമട്ടുതൊഴിലാളി ദുര്‍ഗ മുഷറിന് ജോലിയില്ലാതെയായിട്ട് ദിവസങ്ങള്‍ ആയിരുന്നു. മകന്റെ വിശപ്പിന്റെ ആഴം മരണത്തോളം എത്തും എന്ന് ആ നിസ്സഹായനായ മനുഷ്യന് ഒരു പക്ഷെ ചിന്തിക്കാന്‍ സാധിച്ചു കാണില്ല. അറിഞ്ഞതിലും എത്രയോ ഇരട്ടിയാണ് അടച്ചിട്ട ഗ്രാമങ്ങളിലെ രോദനങ്ങള്‍. നാഗേന്ദര്‍ ചച്ചര്‍ ഇനിയൊന്നും പറയാനില്ല എന്ന ഭാവത്തില്‍ റിക്ഷക്ക് ഉള്ളിലേക്ക് ചുരുണ്ടു കിടന്നു.
മഹാനദിയും മനുഷ്യരും
പുറമെ മനോഹരമായ കെട്ടുകാഴ്ചകളുള്ള നഗരമാണ് ഡല്‍ഹി എങ്കിലും ചീഞ്ഞു നാറുന്ന ഒരു അകവും അതിനുണ്ട്. നദികളെ ദൈവതുല്യം ആരാധിക്കുന്നവരാണ് ഇവിടുത്തെ മനുഷ്യര്‍. എന്നാല്‍ അതേ നദിയുടെ മാറിലേക്ക് തന്നെയാണ് സകല മാലിന്യങ്ങളും തള്ളുന്നത് എന്നതാണ് യാഥാര്‍ഥ്യം. ലോക രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും മലിനീകരിക്കപ്പെട്ട രാജ്യ തലസ്ഥാനം ഡല്‍ഹിയാണ്. ടണ്‍ കണക്കിന് മാലിന്യമാണ് സംസ്‌കരിക്കപെടാതെ തലസ്ഥാന നഗരിയുടെ പല ഭാഗങ്ങളിലായി കൂട്ടിയിട്ടിരിക്കുന്നത്.
മാലിന്യം ശേഖരിക്കുന്ന കരാര്‍ തൊഴിലാളിയായ കുമാറിനെ കാണുന്നത് മയൂര്‍ വിഹാറില്‍ നിന്നാണ്. ക്ഷീണിച്ച് അവശനായിട്ടുണ്ടായിരുന്നു അദ്ദേഹം. അതിരാവിലെ കിഷന്റെ ചായക്കടയില്‍ നിന്നും ചായയും റസ്‌ക്കും കഴിച്ചു തുടങ്ങുന്ന ജോലി മൂന്ന് മണിക്ക് ശേഷമാണ് നിര്‍ത്തുക. അപ്പോഴേക്കും മാലിന്യത്തിന്റെ ദുര്‍ഗന്ധമേറ്റ് മനം മടുത്തുകാണും. ഉച്ച ഭക്ഷണം എന്നത് വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒന്നാണ്. ലോക്ക് ഡൗണ്‍ ആയതിന് ശേഷം ചായ കുടിക്കാന്‍ പോലും സംവിധാനം ഇല്ല.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹരിയാനയില്‍ നിന്നും കുടുംബ സുഹൃത്താണ് ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത്. അന്ന് തുടങ്ങിയതാണ് തെരുവ് വൃത്തിയാക്കല്‍. ദുര്‍ഗന്ധമേറ്റ് ആയുസ്സ് പകുതിയായി എന്ന് കുമാര്‍ പറയുമ്പോള്‍ കണ്ണുകളില്‍ നിസ്സഹായത മാത്രമായിരുന്നു. തുച്ഛമായ തുകയാണ് സമാനതകളില്ലാത്ത ഈ അധ്വാനത്തിന്റെ കൂലി. എങ്കിലും കുടുംബത്തിന് വേണ്ടി ഇത് ചെയ്യാന്‍ സന്തോഷമേ ഉള്ളൂ എന്നാണ് കുമാര്‍ പറയുന്നത്. സകല മാലിന്യങ്ങളും യാതൊരു വിധ സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് കൈകാര്യം ചെയ്യുന്നത്. മിക്ക തൊഴിലാളികള്‍ക്കും എണ്ണമറ്റ അസുഖങ്ങളുമുണ്ട്. രോഗം വന്നാല്‍ മരിക്കുക എന്നല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ല. രാജ്യത്തെ സകല മാലിന്യങ്ങളും വൃത്തിയാക്കുന്ന ഈ മനുഷ്യര്‍ക്ക് യാതൊരു വിധ ആരോഗ്യ പരിരക്ഷയും ഭരണകൂടങ്ങള്‍ ഇന്നേവരെ നല്‍കിയിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത.

ലോക്ക്ഡൗണ്‍ ആയതു കാരണം എല്ലാ ദിവസവും ജോലിക്ക് പോകേണ്ടതില്ല. തെരുവുകളില്‍ മാലിന്യം കുറയുന്നതിനാല്‍ വിളിക്കുമ്പോള്‍ മാത്രം പോയാല്‍ മതി. അതുകൊണ്ട് ഇപ്പോള്‍ മിക്ക ദിവസങ്ങളും പട്ടിണിയാണ്. മാലിന്യം എടുക്കുന്ന ആയിരക്കണക്കിന് വരുന്ന മറ്റു തൊഴിലാളികളുടെ അവസ്ഥയും വ്യത്യസ്തമല്ല. വിശപ്പും ദാഹവും അദ്ദേഹത്തെ വല്ലാതെ വലച്ചിട്ടുണ്ട് എന്ന് മനസ്സിലായതിനാല്‍ കൂടുതലായി ഒന്നും ചോദിക്കാന്‍ തോന്നിയില്ല. സമീപത്തുകൂടി ഒഴുകുന്ന യമുനയില്‍ നിന്നും ദുര്‍ഗന്ധം മാസ്‌ക്കിനുള്ളിലൂടെ കടന്നു ശ്വാസം മുട്ടിക്കുന്നുമുണ്ട്. അത്രമേല്‍ മലിനപ്പെട്ടിട്ടുണ്ട് ഡല്‍ഹിയിലൂടെ ഒഴുകുന്ന ഓരോ നദികളും.
പര്‍വ്വതങ്ങളില്‍ നിന്നും തെളിനീരായി വരുന്ന യമുനാ നദി ഡല്‍ഹി പിന്നിടുമ്പോള്‍ കറുത്തിരുണ്ട് വിഷവാഹിനിയായി രൂപംമാറ്റപ്പെടുകയാണ്. യമുനയിപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ മരണവും കാത്തു കിടക്കുന്ന മഹാനദിയാണ്. കുമാറിനെ പോലെയുള്ള ആയിരകണക്കിന് മനുഷ്യരുടെ ജീവന്റെ തെളിനീരാണ് ഡല്‍ഹി ജീവിതത്തിലൂടെ കറുത്തിരുണ്ട് മൃതരൂപം ആകുന്നത്.
വിശപ്പിന്റെ വേദന
ബിഹാറില്‍ നിന്നും ഹരിയാനയില്‍ നിന്നും ഒട്ടും വിഭിന്നമല്ല ഡല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന ഉത്തര്‍പ്രദേശ്. പട്ടിണി മരണങ്ങള്‍ പോലും പലപ്പോഴും അസാധാരണമായ വാര്‍ത്തയല്ലാതാകുന്ന സംസ്ഥാനമാണിത്. അവിടെ നിന്നാണ് ധര്‍മേന്ദര്‍ ഡല്‍ഹിയിലേക്ക് പച്ചക്കറി കച്ചവടത്തിനായി വന്നത്. പരമ്പരാഗത കര്‍ഷക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചതെങ്കിലും കൃഷി ഉപേക്ഷിച്ചു വന്നത് ഒരു നേരത്തെ ആഹാരം പോലും അതുകൊണ്ട് സാധിക്കാത്തതിനാലാണ്. അധ്വാനത്തിന്റെ എല്ലാ ഗുണങ്ങളും ഇടനിലക്കാരനാണ്. കര്‍ഷകന് പലപ്പോഴും ഒരു കിലോ തക്കാളിക്ക് ഒരു രൂപ പോലും കിട്ടാത്ത അവസ്ഥ. ചൂഷണം സഹിക്കാന്‍ പറ്റാതെയാണ് കൃഷി ഉപേക്ഷിച്ചത്. ഗ്രാമത്തിലെ മറ്റ് സമപ്രായക്കാരെ പോലെ ധര്‍മേന്ദറും അഞ്ചാം ക്ലാസ്സ് വരെ മാത്രമാണ് പഠിച്ചത്. ഗ്രാമത്തെ സംബന്ധിച്ച് അതൊരു വലിയ വിദ്യാഭ്യാസമാണ്. മറ്റ് ജോലികള്‍ ഒന്നും കിട്ടാതെ വന്നപ്പോഴാണ് അകന്ന ബന്ധത്തിലെ ഒരാളുടെ സഹായത്തോടെ ഡല്‍ഹിയില്‍ എത്തിയത്. പച്ചക്കറി വില്‍പ്പനയ്ക്കായി ഉന്തുവണ്ടി വാടകക്കെടുക്കാന്‍ സഹായിച്ചതും അദ്ദേഹം തന്നെ ആയിരുന്നു.

മൂന്ന് വര്‍ഷത്തോളമായി പച്ചക്കറി കച്ചവടം തുടങ്ങിയിട്ട്. വണ്ടി വാടകയും പച്ചക്കറിയുടെ വിലയും കഴിഞ്ഞാല്‍ ബാക്കിയാവുക പരമാവധി 350 രൂപയാണ്. സ്വന്തമായി ഒരു ഉന്തുവണ്ടി വാങ്ങിക്കലാണ് ഏറ്റവും വലിയ ആഗ്രഹം. എന്നാല്‍ രണ്ട് സഹോദരിമാരും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ വിശപ്പ് മാറ്റാന്‍ പോലുമുള്ള തുക മിക്ക ദിവസങ്ങളിലും കിട്ടാറില്ല. ബന്ധുവിന്റെ ഇടുങ്ങിയ വാടക വീടിന്റെ മുകളില്‍ തലചായ്ക്കാന്‍ ഇടമുള്ളത് മാത്രമാണ് സമാധാനം. ആളുകള്‍ വിരളമായാണ് പുറത്തിറങ്ങുന്നത്. അതുകൊണ്ട് തന്നെ കച്ചവടം നാലില്‍ ഒന്നുപോലും ഇപ്പോള്‍ നടക്കുന്നില്ല. വലിയ വിലകൊടുത്ത് വാങ്ങുന്ന പച്ചക്കറികള്‍ പലതും വാങ്ങാന്‍ ആളില്ലാതെ നശിച്ചു പോകുന്ന അവസ്ഥയാണ്. കുറച്ചു ദിവസങ്ങളായി ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. രണ്ടു ദിവസം കൂടെ കഴിഞ്ഞാല്‍ ഗോതമ്പ് പൊടിയും കഴിയും. അതോടെ മുഴു പട്ടിണിയാവും. ധര്‍മേന്ദര്‍ ഏറെ നേരം നിശബ്ദനായി. മാസ്‌ക്കിനുള്ളിലൂടെ അയാള്‍ അടക്കി പിടിച്ച് നിലവിളിക്കുന്നത് പോലെ തോന്നി.

പ്രതിരോധ ശേഷി കൂട്ടാന്‍ സാധിക്കുന്ന ഭക്ഷണം കഴിക്കണമെന്ന് പ്രധാനമന്ത്രി ഇടവിട്ട് പറയുമ്പോഴും ശുദ്ധജലം പോലും കിട്ടാതെ ഗ്രാമങ്ങളില്‍ മനുഷ്യര്‍ ആര്‍ത്തു കരയുന്നുണ്ട്. വിശപ്പ് സഹിക്കാന്‍ പറ്റാതെ മരിച്ചു വീഴുന്നുമുണ്ട്.
നാഗേന്ദര്‍ ചച്ചറും, കുമാറും, ധര്‍മേന്ദറും ഇവരുടെയൊക്കെ ഡല്‍ഹിയിലെ ജീവിച്ചിരിക്കുന്ന പ്രതിനിധികളാണ്. കോടിക്കണക്കിന് വരുന്ന മനുഷ്യ ജീവിതമാണ് ഇവരിലൂടെ കാണാന്‍ സാധിക്കുക. അടച്ചിടലിന് അവര്‍ക്ക് പകരം നല്‍കേണ്ടി വരുന്നത് ജീവനാണ്. എങ്കിലും വൈറസ്സ് പ്രതിരോധത്തിനായി ഈ നാടിന് ഒപ്പമുണ്ട് അവര്‍.
മൂവര്‍ക്കും ഒരേസ്വരത്തില്‍ പറയാനുള്ളത് ഒന്നു മാത്രമാണ് വൈറസ്സിനെക്കാള്‍ മാരകമാണ് വിശപ്പിന്റെ വേദന.
Krishnadas Karad
17 Apr 2020, 04:29 AM
അരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യാൻ പറയുന്നത് ഇവരോടാണല്ലോ എന്നോർക്കുമ്പോൾ .... മനസിന് ഒരു വല്ലാത്ത നീറ്റൽ
Must
16 Apr 2020, 08:38 PM
Relevent article !
സുധീഷ് കോട്ടേമ്പ്രം
Jan 01, 2023
5 Minutes Read
ഡോ: ബി. ഇക്ബാല്‍
Dec 25, 2022
6 Minutes Read
ഡോ. യു. നന്ദകുമാർ
Oct 22, 2022
3 Minute Read
എന്‍.ഇ. സുധീര്‍
Jul 29, 2022
8 Minutes Read
കെ.വി. ദിവ്യശ്രീ
Jul 21, 2022
17 Minutes Read
ആഷിക്ക്. കെ. പി
17 Apr 2020, 11:59 AM
മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിശപ്പിന്റേതു തന്നെയാണ്. ഭക്ഷണവും ഉറക്കും മാത്രമേ അടിസ്ഥാന ആവശ്യങ്ങളുള്ളൂ എന്ന് എബ്രഹാം മാസ്‌ലോ ഉൾപ്പടെയുള്ള ഒട്ടേറെ ശാസ്ത്രജ്ഞർ എന്ന് കൃത്യമായ പഠനം നടത്തിയിട്ടുണ്ട്. ദാരിദ്ര്യത്തിന്റെ വിഷമ വൃത്തത്തെ ക്കുറിച്ചു ഒട്ടേറെ സങ്കല്പങ്ങളുണ്ട്. എന്നാൽ അതൊക്കെ പ്രായോഗിക വത്കരിക്കാൻ നമുക്ക് എന്തുകൊണ്ടോ കഴിയാറില്ല. മധ്യവർഗ വോട്ടു ബാങ്ക് എന്നതിന്റെ മുമ്പിലോ പണവും അധികാരവും ഇടകലർന്ന ജനാധിപത്യ വ്യവസ്ഥിതികൊണ്ടോ ദരിദ്രൻ അന്നും ഇന്നും എന്നും വിശപ്പിന്റെ മുന്നിൽ നിസ്സഹായനായി നിന്ന് പോകുന്നു. 98 % ജനതയുടെ മൊത്തം സമ്പതിനേക്കാൾ 2%വരുന്ന അതിസമ്പന്നരുടെ കയ്യിൽ ഉള്ള, ലോകത്തു ഏറ്റവും കൂടുതൽ ശതകോടീശ്വരൻ മാരുള്ള 11000 കോടി ഒരു ഈടുമില്ലാതെ അതി സമ്പന്നന് വായ്പകൊടുത്തു അയാളെ നാടു വിടാൻ അനുവദിച്ച അന്ന് തന്നെ മലമൂത്ര വിസർജനം ചെയ്യാൻ കഴിയാതെ പുലർച്ചെ റോഡ് സൈഡിൽ ഇരുന്ന പാവത്തിനെ അടിച്ചു കൊന്ന വൈരുധ്യങ്ങളുടെ നാടാണിത്. ഒരു ഭരണാധികാരി യുടെ ജാഗ്രത വരിയുടെ അവസാനം നിൽക്കുന്ന മനുഷ്യനായിരിക്കണമെന്നാണ് ഗാന്ധിജി നമ്മോടു പറഞ്ഞത്. അതുകൊണ്ടു തന്നെ ഈ ലേഖനം കേവലം നാഗേന്ദേർ ചച്ചറിന്റെ, കുമാറിന്റെ, ധർമേന്ദറിന്റെ കഥയല്ല, മറിച്ചു, വിശപ്പിന്റെ മുന്നിൽ നിസ്സഹായരായി പ്പോകുന്ന, തെരുവോരങ്ങളിൽ വേസ്റ്റ് കൂനകളിൽ തെരുവുനായ്ക്കളോടു യുദ്ധം ചെയ്യുന്ന ആയിരങ്ങളുടെ കഥയാണ്. ആഷിക്. കെ. പി