ധീരയായ ആ പെൺകുഞ്ഞിനെയും കുടുംബത്തെയും നാം ചേർത്തുപിടിക്കേണ്ടേ?

ണ്ണൂർ ജില്ലയിലെ പാനൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ അതേ സ്‌കൂളിലെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പോക്‌സോ വകുപ്പുകൾ ഒഴിവാക്കി ജുവനൈൽ ജസ്റ്റിസ് വകുപ്പുകൾ ചേർത്ത് തൊണ്ണൂറാം ദിവസം കുറ്റപത്രം നൽകി ജാമ്യം ലഭിക്കാൻ അവസരം നൽകിയ സംഭവം സമാനതകളില്ലാത്തതാണ്.
അധ്യാപകൻ തന്റെ വിദ്യാർഥിയെ ലൈംഗിക ചൂഷണത്തിനും പീഡനത്തിനും ഇരയാക്കുന്ന സംഭവം കേരളത്തിൽ ആദ്യമല്ല. അധ്യാപകൻ എന്ന സൗകര്യവും അധികാരവും ഉപയോഗിച്ച് തന്ത്രപൂർവം മറച്ചുവെക്കാനും ഭീഷണിപ്പെടുത്തി മൂടിവെക്കാനും കഴിയുന്നതുകൊണ്ട് അത്തരം സംഭവങ്ങൾ പുറത്ത് അറിയാറില്ല. മാനസിക സംഘർഷങ്ങളുടെ നടുവിൽ കുട്ടി സ്‌കൂളിൽ പോകാൻ മടികാണിക്കുകയോ അസ്വസ്ഥത പ്രകടിപ്പിക്കുകയോ ചെയ്യുമ്പോൾ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്ന ചുരുക്കം ചില ലൈംഗികാക്രമണങ്ങൾ മാത്രമാണ് പുറത്തുവരാറുള്ളത്. കഴിഞ്ഞ ഫെബ്രുവരി മുതൽ ഒന്നരമാസത്തിലധികം സ്‌കൂളിൽ പോകാൻ നാലാം ക്ലാസുകാരി മടിച്ചപ്പോഴാണ് കുട്ടിയുടെ ബന്ധു വിവരം അറിയുന്നത്. ഉടൻ, 2019 മാർച്ച് 17ന് പെൺകുട്ടിയുടെ വീട്ടുകാർ തലശ്ശേരി ഡി.വൈ.എസ്.പിയ്ക്ക് പരാതി നൽകി.

വൈകിപ്പോയ അറസ്​റ്റ്​

സാധാരണ നടക്കുന്നതുപോലെ തന്നെ ചൈൽഡ്‌ലൈൻ അംഗങ്ങൾ മൊഴിയെടുക്കുകയും പാനൂർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കുകയും പോക്‌സോ നിയമത്തിലെ 5f, 5i, 5m, 6 എന്നീ ശക്തമായ വകുപ്പുകളും ഐ.പി.സി 376 (2)l, 376 (2)f ചേർത്ത് കേസെടുക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം മട്ടന്നൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി കുട്ടിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിന്റെ മുൻപിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഉന്നത രാഷ്ട്രീയ ബന്ധമുള്ളയാളാണ് കേസിൽ പ്രതിയായ കുറുങ്ങാട്ട് കുനിയിൽ പത്മരാജൻ എന്ന അധ്യാപകൻ.

പോക്‌സോ വകുപ്പുകൾ ഒഴിവാക്കി ജുവനൈൽ ജസ്റ്റിസ് വകുപ്പുകൾ ചേർത്ത് തൊണ്ണൂറാം ദിവസം കുറ്റപത്രം നൽകി ജാമ്യം ലഭിക്കാൻ അവസരം നൽകിയ സംഭവം സമാനതകളില്ലാത്തതാണ്

ബി.ജെ.പിയുടെ തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ്, ബി.ജെ.പി അനുകൂല അധ്യാപക സംഘടനയായ എൻ.ടി.യുവിന്റെ നേതാവ് തുടങ്ങിയ പദവി വഹിക്കുന്നുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് ഒരു മാസമായിട്ടും പ്രതിയെ അറസ്റ്റു ചെയ്യാൻ പൊലീസ് മടികാണിച്ചതിന് പ്രതിയുടെ ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ തന്നെയായിരുന്നു കാരണം. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി കേരള മന്ത്രിസഭയിൽ ഒരുവകുപ്പ് തന്നെ ഉണ്ടായത് എൽ.ഡി.എഫ് മന്ത്രിസഭയുടെ കാലത്താണ്. വകുപ്പ് മന്ത്രി കൂടിയായ കെ.കെ. ശൈലജടീച്ചറുടെ മണ്ഡലത്തിലാണ് പാലത്തായി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഊർജ്ജസ്വലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ പോലും ഒരുമാസമായിട്ടും പ്രതിയെ അറസ്റ്റു ചെയ്യാതിരുന്നത് താൻ അറിഞ്ഞിട്ടില്ല എന്ന മന്ത്രിയുടെ പ്രസ്താവന ആ വകുപ്പിന്റെ കാര്യക്ഷമതയിലുള്ള പൊതുസമൂഹത്തിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്നതായിരുന്നു.

ഒടുവിൽ, പോക്‌സോ ഒഴിവാക്കി കുറ്റപത്രം
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മനസികവും ശാരീരികവുമായ സുരക്ഷിതത്വവും നിർഭയമായി മൊഴികൊടുക്കാനുള്ള സാഹചര്യവും പരിഗണിച്ച് ഉണ്ടാക്കിയ പോക്‌സോ നിയമത്തിലെ മാർഗ്ഗനിർദേശങ്ങളുടെ ലംഘനമായിരുന്നു കേസന്വേഷണത്തിലെ ഓരോ ഘട്ടത്തിലും ലോക്കൽ പൊലീസ് നടത്തിയത്. കുട്ടിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്യുക, യൂണിഫോം ധരിച്ച പൊലീസുകാർ മൊഴിയെടുക്കുക തുടങ്ങിയ ഗുരുതര നിയമലംഘനങ്ങളാണ് നടന്നത്. പ്രതിയെ അറസ്റ്റു ചെയ്യുന്നതിനു മുമ്പ്, കണ്ണൂരിൽ കൗൺസിലിംഗ് കേന്ദ്രമുണ്ടായിട്ടും കോഴിക്കോട് ഇംഹാൻസിൽ കൊണ്ടുപോയി കുട്ടിയുടെ മാനസിക പരിശോധന നടത്തിയതും വിവാദമായിരുന്നു. കണ്ണൂർ ചൈൽഡ് വെൽഫെയർ കമ്മിറ്റി പൊലീസിന്റെ ഈ നടപടിയെ വിമർശിച്ചിരുന്നു.

പ്രതി പത്മരാജൻ

പൊലീസന്വേഷണം നീതിപൂർവ്വമല്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് കുട്ടിയുടെ മാതാവ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട്​ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത്. ഏപ്രിൽ 24നാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ച്​ഉത്തരവിറങ്ങുന്നത്. 24ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസിൽ ജൂലൈ 14നാണ് ഭാഗിക കുറ്റപത്രം സമർപ്പിക്കുന്നത്. ഇക്കാലയളവിനിടയിൽ തലശ്ശേരി സെഷൻസ് കോടതിയിലും ഹൈക്കോടതിയിലും നൽകിയ ജാമ്യാപേക്ഷകൾ കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് തള്ളുകയാണുണ്ടായത്.

മൊഴിയെടുക്കാൻ പറ്റാത്ത മനസികനിലയാണ് ലൈംഗികാക്രമണത്തിന് ഇരയായ പത്തുവയസുകാരി മൂന്ന് മാസത്തോളമായി ഉള്ളതെങ്കിൽ എത്ര ഗുരുതരമാണ് സ്ഥിതി?

90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകുന്നില്ലെങ്കിൽ സ്വാഭാവികമായും പ്രതിയ്ക്ക് ജാമ്യം കിട്ടും എന്ന അവസ്ഥയിലാണ് കുറ്റപത്രം നൽകണമെന്ന് ആവശ്യപ്പെട്ട്​ഓൺലൈൻ കാമ്പയിനുകൾ നടക്കുന്നത്. വിചിത്രമായ ഒരു കുറ്റപത്രമാണ് 90 ദിവസം തികയുന്നതിനു തൊട്ടുമുമ്പ് പൊലീസ് കോടതിയിൽ നൽകിയത്. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75, 82 എന്നീ വകുപ്പുകളും ഐ.പി.സി 323, 324 വകുപ്പുകളും മാത്രം ചേർത്ത് പോക്‌സോ വകുപ്പുകൾ ഒഴിവാക്കിക്കൊണ്ടുള്ളതായിരുന്നു കുറ്റപത്രം. അതിന് പറഞ്ഞ ന്യായീകരണമാവട്ടെ കുട്ടിയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ചിന് സാധിച്ചില്ല എന്നതും. മൂന്ന് മാസത്തോളം സമയമുണ്ടായിട്ടും കുട്ടിയുടെ മൊഴിയെടുക്കാൻ അന്വേഷണോദ്യോഗസ്ഥൻ തയ്യാറാകാതിരുന്നതെന്തുകൊണ്ടാണ്? കുട്ടിയുടെ മൊഴിയെടുക്കാത്തതിനാലാണ് കുറ്റപത്രം വൈകുന്നതെന്ന വിശദീകരണം ക്രൈംബ്രാഞ്ച് നടത്തിയിരുന്നെങ്കിലും മെഡിക്കൽ രേഖകൾ, കുട്ടിയുടെ ആദ്യമൊഴികൾ, സാക്ഷിമൊഴി ഇവയൊക്കെ മതി പോക്‌സോ ചുമത്തി കുറ്റപത്രം നൽകാൻ എന്ന നിയമോപദേശം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
ഏതെങ്കിലും മെഡിക്കൽ രേഖകളുടെ പിൻബലത്തിലാണോ കുട്ടിയുടെ മാനസിക നില ശരിയല്ലെന്ന് ക്രൈംബ്രാഞ്ച് പറയുന്നത്? മൊഴിയെടുക്കാൻ പറ്റാത്ത മനസികനിലയാണ് ലൈംഗികാക്രമണത്തിന് ഇരയായ പത്തുവയസുകാരി മൂന്ന് മാസത്തോളമായി ഉള്ളതെങ്കിൽ എത്ര ഗുരുതരമാണ് സ്ഥിതി. കുട്ടിയുടെ മനസിക നില സാധാരണ നിലയിലാക്കേണ്ട ഉത്തരവാദിത്തം ആർക്കാണ്?

അന്വേഷണ ഉദ്യോഗസ്ഥ​ന്റെ നിയമലംഘനം
കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഐ.ജി ശ്രീജിത്ത്. ശ്രീജിത്തിന്റെ ഫോൺവിളിയുടെ ഓഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത് അദ്ദേഹം നിഷേധിച്ചിട്ടില്ല. കേസിന്റെ വസ്തുത അറിയാൻ വിളിച്ച ഒരാളോട് അന്വേഷണ ഉദ്യോഗസ്ഥർക്ക് മാത്രം ലഭ്യമായ രഹസ്യവിവരങ്ങൾ കൈമാറുന്നതാണ് ഈ ഓഡിയോ. കുട്ടി പറഞ്ഞ തിയ്യതികളിലെ പൊരുത്തക്കേടുകളും കുട്ടികൊടുത്ത മൊഴികളിലെ വൈരുദ്ധ്യങ്ങളും പരസ്യമാക്കി ഒരു പെൺകുട്ടിയെ പൊതുസമൂഹത്തിൽ അവഹേളിക്കുകയും പോക്‌സോ നിയമത്തിന്റെ നഗ്നമായ ലംഘനം നടത്തുകയുമാണ് ഈ ഉദ്യോഗസ്ഥൻ.

കുട്ടി പറഞ്ഞ തിയ്യതികളിലെ പൊരുത്തക്കേടുകളും മൊഴികളിലെ വൈരുദ്ധ്യങ്ങളും പരസ്യമാക്കി പെൺകുട്ടിയെ അവഹേളിക്കുകയും പോക്‌സോ നിയമത്തിന്റെ നഗ്നമായ ലംഘനം നടത്തുകയുമാണ് ഈ ഉദ്യോഗസ്ഥൻ

അധ്യാപകന്റെ പീഡനത്തിനിരയായി ഭയന്ന ഒരു പത്തുവയസുകാരി കൃത്യമായി തിയ്യതികൾ ഓർത്തുവെക്കാതിരുന്നത്, തന്റെ വായമൂടിക്കെട്ടിയ മുണ്ട് പ്രതിയാണ് അഴിച്ചെടുത്തത്, സ്‌കൂളിലെ ശുചിമുറിയുടെ കൊളുത്ത് ഇളകിയതായിരുന്നു തുടങ്ങിയ കാര്യങ്ങൾക്ക് വ്യക്തതയില്ലാത്തത്, അധ്യാപിക തന്റെ പാഡ്​ മാറ്റി​ത്തന്ന തിയ്യതിയിലെ കൃത്യത തുടങ്ങി ഒരന്വേഷണ ഉദ്യോഗസ്ഥൻ പരസ്യപ്പെടുത്തിയ കണ്ടെത്തലുകൾ ആ പദവിയിലിരിക്കാൻ അദ്ദേഹത്തെ അയോഗ്യനാക്കുകയാണ്.
പിഞ്ചുകുട്ടികൾ ലൈംഗിക പീഡനത്തിനിരയാകുന്ന കേസുകളുടെ അന്വേഷണ ചുമതല വഹിക്കാൻ അയോഗ്യനായ ഈ ഉദ്യോഗസ്ഥനെ മാറ്റിനിർത്തുകയും ശിക്ഷാ നടപടികൾ സ്വീകരിക്കുകയും വേണമെന്നാണ് മനസാക്ഷിയുള്ളവർ ആവശ്യപ്പെടേണ്ടത്.

ഐ.ജി ശ്രീജിത്ത്

പോക്‌സോ ജിഹാദ് എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് പ്രതിയെ രക്ഷിക്കാൻ സംഘപരിവാർ സംഘടനകൾ മുന്നോട്ടു വരുമ്പോൾ എതിർപക്ഷത്ത് നിൽക്കേണ്ട പുരോഗമന സംഘടനകൾ നിശബ്ദരാകുമ്പോൾ മതസംഘടനകളായിരിക്കും അത് ഏറ്റെടുക്കുക. കേസിന് വർഗ്ഗീയമാനം നൽകാനുള്ള ബി.ജെ.പി ശ്രമം പാഴാകുന്നില്ലെന്നതിന് തെളിവാണ് സംഘപരിവാർ രാഷ്ട്രീയത്തെ എതിർക്കുന്നവരുടെ എഫ്.ബി പോസ്റ്റുകളിൽ പോലും പാലത്തായി കേസിൽ പൊലീസ് നടപടികളെ വിമർശിക്കുന്നത് മുസ്​ലിം തീവ്രവാദ സംഘടനകളാണെന്ന പ്രചരണം.
ലൈംഗിക പീഡനക്കേസുകൾ മൂടിവെക്കാനുള്ള സദാചാര മാനസികാവസ്ഥ പുലർത്തുന്ന സമൂഹത്തിൽ നിയമത്തിനു മുന്നിലെത്തുന്നത് വളരെക്കുറച്ച് പീഡനങ്ങൾ മാത്രമാണ്. കുറ്റകൃത്യത്തിന്റെ നേര് ചികയുന്ന സോഷ്യൽ മീഡിയ കമന്റുകളും പൊതുസമൂഹത്തിന്റെ പ്രതികരണങ്ങളും കുറ്റകൃത്യത്തിന് ഇരയായ പിഞ്ചുകുട്ടികളുടെ മാനസിക നിലപോലും പരിഗണിക്കുന്നില്ല. രക്ഷകരാകേണ്ട അധ്യാപകരുടെയും കുടുംബാംഗങ്ങളുടെയും ലൈംഗിക പീഡനങ്ങൾ പുറത്തുപറയാൻ തയ്യാറാകുന്ന കുഞ്ഞുങ്ങളെയും കുടുംബത്തെയും ചേർത്തുപിടിക്കാൻ കഴിയുന്ന ജനാധിപത്യ ബോധം പൊതുസമൂഹത്തിൽ നിന്നും അന്വേഷണോദ്യോഗസ്ഥരിൽ നിന്നും ഉണ്ടാവുന്നില്ലെങ്കിൽ ജനാധിപത്യസമൂഹം എന്ന വിശേഷണത്തിന് നാം യോഗ്യരല്ല.

Comments