പകര്‍ച്ചവ്യാധിവ്യാപനം തടയാന്‍
സ്വകാര്യതാപരിധി
ലംഘിക്കേണ്ടിവരും
പകര്‍ച്ചവ്യാധിവ്യാപനം തടയാന്‍ സ്വകാര്യതാപരിധി ലംഘിക്കേണ്ടിവരും
വ്യക്തിയുടെ സ്വകാര്യത ലോകത്തെവിടെയും സംരക്ഷിക്കപ്പെടുക തന്നെ വേണമെന്ന നിലപാട് എടുക്കുമ്പോഴും പകർച്ചാവ്യാധി വ്യാപനം തടയാൻ ആ സ്വകാര്യതയുടെ പരിധി ലംഘിക്കേണ്ടി വരുമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു. അസാധാരണ സാഹചര്യമാണ് നിലവിലുള്ളതെന്ന് പറഞ്ഞ എം.എ ബേബി, സാഹചര്യം സാധാരണ നിലയിലായാൽ ജാഗ്രത സംബന്ധിച്ച കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യാമെന്നും പറഞ്ഞു. ആനന്ദ് തെൽതുംദെയെ യു.എ.പി.എ നിയമമുപയോഗിച്ച് അറസ്റ്റ് ചെയ്തപ്പോൾ മനുഷ്യാവകാശ ലംഘനമെന്ന് പറഞ്ഞ് എഫ്.ബി. പോസ്റ്റിട്ട എം.എ. ബേബി, താഹ/ അലൻ വിഷയത്തിലുള്ള നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് പാർട്ടിയുടെ വ്യക്തതയില്ലാത്ത നിലപാട് ആവർത്തിക്കുക തന്നെയാണ് ചെയ്തത്. ആഭ്യന്തര മന്ത്രിയോട് അന്വേഷിച്ചിട്ടല്ല പ്രാഥമിക നടപടിയെടുത്തത് എന്നും പൊലീസ് ഉദോഗസ്ഥരാണ് എഫ്.ഐ.ആറിൽ വകുപ്പുകൾ ഇട്ടതെന്നും തിങ്കിനോട് ബേബി പറഞ്ഞു.
20 Apr 2020, 09:12 PM
എബ്രഹാം മാത്യു: സ്പ്രിംക്ളര്‍ എന്ന അമേരിക്കന്‍ കമ്പനിക്ക് നിയമപരമല്ലാതെ സര്‍ക്കാര്‍ ഡാറ്റ കൈമാറ്റം നടത്തി എന്ന ആരോപണത്തെ, ഡാറ്റ കൈമാറ്റം സംബന്ധിച്ച പാര്‍ട്ടി നിലപാടിന്റെ അടിസ്ഥാനത്തില്‍ എങ്ങനെ നോക്കിക്കാണുന്നു? 'Data is the new oil' എന്നാണ് പുതിയ നിര്‍വചനം. ഡാറ്റാവിവാദം കനക്കുന്നതില്‍ യുക്തികാണുന്നത് അതുകൊണ്ടാണ്. സര്‍ക്കാരിലുണ്ടായ ഡാറ്റാവിവാദം പാര്‍ട്ടിയെ ബോധിപ്പിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിനെ എങ്ങനെ നേരിടും?

എം.എ ബേബി :ഡാറ്റാ വിവാദത്തിന് രണ്ടു വശങ്ങളുണ്ട്. അതിവേഗം അതിമാരകമായി വ്യാപിക്കാനിടയുള്ള (അതാണ് യൂറോപ്പിന്റെയും, യു.എസ്.എയുടെയും അനുഭവം) ഒരു മഹാമാരിയെന്ന അസാധാരണമായ ജീവന്മരണപ്രശ്നത്തെ അഭിമാനകരമായ മാതൃകയില്‍ നേരിടുകയാണ് കേരളസര്‍ക്കാര്‍. അതില്‍ മിക്കവാറും സര്‍വ്വരുടേയും സഹകരണവുമുണ്ട്. അതിന്റെ ഭാഗമായി ഉണ്ടാക്കിയതാണ്, യു.എസ്.എ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, മലയാളികളുടെ സ്പ്രിംക്ളര്‍ എന്ന സ്ഥാപനവുമായുള്ള കരാര്‍. ഉത്തമവിശ്വാസത്തോടെ ഗവണ്‍മെന്റ് കൈക്കൊണ്ട ഒരു തീരുമാനമായി അതിനെ കാണണം. പൂര്‍ണ്ണമായും സൗജന്യമായാണ് സെപ്തംബര്‍വരെ അവരുടെ സേവനം ലഭിക്കുന്നത്. ഡാറ്റ ചോരാതിരിക്കാന്‍ ബാംഗ്ലൂരില്‍ തന്നെയുള്ള സര്‍വ്വറിലാണ് അത് സൂക്ഷിക്കുന്നത്.
വ്യക്തിയുടെ സ്വകാര്യത ലോകത്തെവിടെയും സംരക്ഷിക്കപ്പെടുകതന്നെ വേണം. പക്ഷേ പകര്‍ച്ചവ്യാധിവ്യാപനം തടയാന്‍ സ്വകാര്യതാ പരിധി ലംഘിക്കേണ്ടിവരും.
ഐ.ടി സെക്രട്ടറി ശിവശങ്കര്‍ വിശദീകരിച്ചതുപോലെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഇനിയുള്ള നാളുകളില്‍ വികസിപ്പിച്ചെടുത്ത് പരാതിരഹിതമായി ഇത്തരം പ്രവൃത്തികള്‍ നിര്‍വഹിക്കാവുന്നതാണ്. ഇപ്പോള്‍ സമയം വളരെ പ്രധാന ഘടകമാണ്. അമേരിക്കയിലെപ്പോലെ പതിനായിരങ്ങള്‍ മരിക്കുന്നതരത്തില്‍ ഇവിടെ കോവിഡ് 19 വ്യാപിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു വിമര്‍ശകരുടെ പ്രതികരണം? സാഹചര്യം സാധാരണ നിലയിലായിക്കഴിഞ്ഞാല്‍ സ്പ്രിംക്ളര്‍ കരാറു സംബന്ധിച്ചുതന്നെ എവിടെയെങ്കിലും കൂടുതല്‍ ജാഗ്രതപാലിക്കാമായിരുന്നുവോ തുടങ്ങിയ കാര്യങ്ങള്‍ നമുക്ക് വിശദമായി ചര്‍ച്ച ചെയ്യാവുന്നതാണ്. അസാധാരണ സാഹചര്യങ്ങളില്‍ ഇതുപോലെ സമയസമ്മര്‍ദ്ദത്തിനുള്ളില്‍നിന്ന് ക്രമീകരണങ്ങള്‍ ഉണ്ടാക്കുമ്പോഴും പാലിക്കേണ്ട നടപടികളും സമ്പ്രദായങ്ങളും സംബന്ധിച്ച് തുറന്ന ചര്‍ച്ചയിലൂടെ വ്യക്തതവരുത്താനും സാധിക്കും.
ആധാര്‍ സംബന്ധിച്ച സി.പി.ഐ.(എം) നിലപാട് തീര്‍ത്തും വ്യത്യസ്ത സാഹചര്യത്തിലാണ് കാണേണ്ടത്. വ്യക്തിയുടെ സ്വകാര്യത ലോകത്തെവിടെയും സംരക്ഷിക്കപ്പെടുകതന്നെ വേണം. പക്ഷേ പകര്‍ച്ചവ്യാധിവ്യാപനം തടയാന്‍ സ്വകാര്യതാ പരിധി ലംഘിക്കേണ്ടിവരും. രോഗിയെ ബന്ധപ്പെട്ടവരുടെ (റൂട്ട്മാപ്പ്) യാത്ര, സന്ദര്‍ശനം, ബന്ധപ്പെട്ട വ്യക്തികള്‍, സ്ഥലങ്ങള്‍ ഒക്കെ വെളിപ്പെടുത്തേണ്ടേ? അതിനാല്‍ കാര്യങ്ങളെ യാന്ത്രികമായി കൂട്ടിക്കുഴക്കേണ്ടതില്ല.
പാര്‍ട്ടിയെ സംബന്ധിച്ച് ഇതൊരു വിവാദ വിഷയമേ അല്ല. സാധാരണ സാഹചര്യം വരുമ്പോള്‍ എല്ലാ കാര്യങ്ങളും സാവകാശം പരിശോധിക്കും.
രണ്ടാമത്തെക്കാര്യം രാഷ്ട്രീയമാണ്. കോവിഡ് 19 ലോകത്തെ സ്തബ്ധമാക്കിയതുപോലെ; കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അതിനെ അസാമാന്യമായ കര്‍മ്മശേഷിയോടും ജനോന്മുഖ സമീപനത്തോടും നേരിട്ട രീതി ഇവിടുത്തെ പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വത്തിലൊരു വിഭാഗത്തെ അസ്തപ്രജ്ഞരാക്കുകകൂടി ചെയ്തു. ഗവണ്‍മെന്റിന്റെ ഏതുതീരുമാനത്തേയും വിമര്‍ശിക്കുക പ്രതിപക്ഷാവകാശമാണെങ്കിലും അഴിമതിയാരോപിച്ചുകൊണ്ട് ഇതുപോലൊരു അസാധാരണ സാഹചര്യത്തില്‍ കാടടച്ചുവെടിവെച്ചത് ദുഷ്ടലാക്കോടെയാണെന്നു പറയേണ്ടിവരുന്നു. ഇവിടെ സെപ്തംബര്‍ വരെ സൗജന്യമായി ലഭിക്കുന്ന സേവനത്തിന് സമാനമായ സേവനം അമേരിക്കന്‍ കമ്പനിയില്‍ നിന്ന് കോടികള്‍ നല്‍കിയാണ് കോണ്‍ഗ്രസ് നേതൃത്വ സംസ്ഥാന സര്‍ക്കാര്‍ വാങ്ങുന്നത് എന്നും വാര്‍ത്തയുണ്ട്. പാര്‍ട്ടി കാഴ്ചപ്പാടിനനുഗുണമായി, മഹാമാരിയുടെ അത്യാപത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള തീവ്രപരിശ്രമത്തിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങളാണ് കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതോരോന്നും പാര്‍ട്ടികമ്മിറ്റികള്‍ യോഗം ചേര്‍ന്ന് തീരുമാനിക്കണമെന്ന് ചിന്തിക്കുന്നത് നാം എത്ര ഗുരുതരമായ കൂട്ടമരണ ഭീഷണിയെയാണ് അഭിമുഖീകരിക്കുന്നത് എന്ന് പരിഗണിക്കാതെയാണ്. പാര്‍ട്ടിയെ സംബന്ധിച്ച് ഇതൊരു വിവാദ വിഷയമേ അല്ല. സാധാരണ സാഹചര്യം വരുമ്പോള്‍ എല്ലാ കാര്യങ്ങളും സാവകാശം പരിശോധിക്കും. ഭാവിയിലേക്ക് ആവശ്യമായ മാര്‍ഗരേഖകള്‍ക്കു രൂപംനല്‍കും.
'There should be clear provisions and judicial supervision of any surveillance that violates citizens privacy. Enact data privacy laws that protect the people against appropriation/misuse of users private data for commercial use' കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടി മാനിഫെസ്റ്റോ പുറത്തിറക്കിക്കൊണ്ട് സീതാറാം യെച്ചൂരി നടത്തിയ പ്രതികരണമാണിത്. പാര്‍ട്ടി മാനിഫെസ്റ്റോയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തുകയും ചെയ്തു. കേരളത്തിലെ ഡാറ്റാവിവാദത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി മാനിഫെസ്റ്റോയെ മുന്‍നിര്‍ത്തി താങ്കള്‍ എന്തുപറയും?
തെരഞ്ഞെടുപ്പു മാനിഫെസ്റ്റോയിലെ കാഴ്ചപ്പാട് തീര്‍ത്തും ശരിയാണ്. അമിതാധികാര പ്രയോഗത്തിനും വാണിജ്യാവശ്യങ്ങള്‍ക്കും സൈബര്‍ ലോകത്തിലേയും, ആധാറിലൂടെയും മറ്റും ശേഖരിക്കുന്ന സ്വകാര്യ വിവരങ്ങളേയും ദുരുപയോഗിക്കുകയും ചൂഷണം നടത്തുകയും ചെയ്യാമെന്ന ഭീഷണിയുണ്ട്. അതിനെതിരെ തുടര്‍ന്നും നാം ജാഗ്രത പാലിക്കണം. ഇതും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രോഗവും, ശാരീരികാരോഗ്യവും ബന്ധപ്പെട്ട വിവരങ്ങളും ശേഖരിച്ച് പ്രതിരോധ വല നെയ്യുന്ന സദുദ്ദേശ്യവും തമ്മില്‍ കൂട്ടിക്കുഴക്കുന്നത് ശരിയല്ല. ഇപ്പോള്‍ നമ്മളൊക്കെ അംഗീകരിക്കുന്ന പല നിയന്ത്രണങ്ങളും ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവാശങ്ങളുടെ നിഷേധമല്ലേ? ഒത്തുകൂടരുത്, യാത്ര ചെയ്യരുത്, കൃഷിയും വ്യവസായവും പാടില്ല, യോഗം നടത്തരുത് തുടങ്ങിയവ!
രോഗപ്രതിരോധവുമായി ബന്ധപ്പെട്ടു ശേഖരിക്കുന്ന വ്യക്തിവിരങ്ങള്‍ കച്ചവടം ചെയ്യരുത്, ദുരുപയോഗിക്കരുത് എന്ന് ഉറപ്പുണ്ടാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് ഉത്തമവിശ്വാസത്തിലെടുക്കുകയാണ് വേണ്ടത്. മറിച്ചായാല്‍ ഞാനും നിങ്ങളും ഇവിടുണ്ടല്ലോ? നമുക്കാസാഹചര്യം കൂട്ടായി നേരിടാം.
'യു.എ.പി.എ പ്രകാരം രാഷ്ട്രീയ പ്രവര്‍ത്തകരേയും ആശയ പ്രചാരണം നടത്തുന്നവരേയും അറസ്റ്റു ചെയ്യുന്നത് അംഗീകരിക്കാനാവാത്ത കാര്യമാണ്. ആനന്ദ് തെല്‍തുംദേയുടെയും ഗൗതം നവലാഖയുടേയും അറസ്റ്റ് മോദി സര്‍ക്കാറിന്റെ ഫാസിസ്റ്റ് നടപടിയാണ്.' ദിവസങ്ങള്‍ക്കുമുമ്പ് വന്ന താങ്കളുടെ ഫേസ്ബുക്ക് പോസ്റ്റ്; കോഴിക്കോട്ടെ അലനും താഹയും അറസ്റ്റു ചെയ്യപ്പെട്ടത് യു.എ.പി.എ ചുമത്തിയല്ലേ? യു.എ.പി.എ ചുമത്തിയുള്ള അവരുടെ അറസ്റ്റിനെ മുഖ്യമന്ത്രി നിയമസഭയില്‍ ന്യായീകരിച്ചു. കേസ് എന്‍.ഐ.എ ഏറ്റെടുക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തില്ല. താങ്കളുടെ പ്രസ്താവനയും അലന്‍താഹ യാഥാര്‍ത്ഥ്യവും എങ്ങനെ പൊരുത്തപ്പെടുന്നു? അറസ്റ്റിനെ താങ്കള്‍ ഉള്‍പ്പെടെ നാല് പി.ബി അംഗങ്ങള്‍ (സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രന്‍പിള്ള) തള്ളിപ്പറഞ്ഞിരുന്നു.
യു.എ.പി.എ സംബന്ധിച്ച് പാര്‍ട്ടിക്ക് വ്യക്തമായ എതിര്‍പ്പാണുള്ളത്. കേരളത്തിലും നിലപാട് അതുതന്നെ. നാലു പി.ബി അംഗങ്ങളല്ല; പാര്‍ട്ടിയുടെ കേരള സംസ്ഥാന സെക്രട്ടറിയേറ്റുതന്നെ ഇതേ നിലപാട് പരസ്യപ്രസ്താവനയിലൂടെ ആവര്‍ത്തിച്ചതാണ്. വ്യക്തമായി ഭീകരവാദ കുറ്റകൃത്യങ്ങള്‍ ചെയ്താല്‍ മാത്രമേ യു.എ.പി.എ ചുമത്താവൂ എന്നതാണ് പാര്‍ട്ടി നിലപാട്. യു.എ.പി.എ ഒരു കരിനിയമമാണെന്നും അത് റദ്ദാക്കേണ്ടതാണെന്നും പാര്‍ട്ടിക്ക് അഭിപ്രായമുണ്ട്: പാര്‍ലമെന്റില്‍ സി.പി.ഐ.(എം) അംഗങ്ങള്‍ സര്‍വ്വശക്തിയുമെടുത്തു പോരാടിയത് ഈ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണ്.

അലന്റേയും താഹയുടേയും കാര്യത്തില്‍ സംഭവിച്ചത് സംസ്ഥാന സര്‍ക്കാര്‍ പരിശോധിച്ചുവരികയായിരുന്നു. കേസില്‍ എഫ്.ഐ.ആര്‍ ഇടുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തീരുമാനിക്കുകയാണ്. ആഭ്യന്തരമന്ത്രിയോട് ഏതുവകുപ്പുവേണമെന്ന് അന്വേഷിച്ചിട്ടല്ല പ്രാഥമിക നടപടികള്‍.
റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി അധ്യക്ഷനായുള്ള സംസ്ഥാനതല പരിശോധനാസമിതിയുടെ അഭിപ്രായം വരുന്ന ഘട്ടത്തില്‍ എല്ലാവശങ്ങളും പരിശോധിച്ച് ശരിയായ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയുമായിരുന്നു. ആ പ്രക്രിയ മുന്നോട്ടു പോകുന്നതിനിടയിലാണ് എന്‍.ഐ.എ കേസ് ഏറ്റെടുത്ത് കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കിയത്. ഇത് അത്യന്തം അപലപനീയമായ സമീപനമാണെന്നും സംസ്ഥാനസര്‍ക്കാരും സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റും വ്യക്തമാക്കിയിരുന്നു.
കേസില്‍ എഫ്.ഐ.ആര്‍ ഇടുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തീരുമാനിക്കുകയാണ്. ആഭ്യന്തരമന്ത്രിയോട് ഏതുവകുപ്പുവേണമെന്ന് അന്വേഷിച്ചിട്ടല്ല പ്രാഥമിക നടപടികള്‍.
കേസ് തിരിച്ച് സംസ്ഥാന സര്‍ക്കാറിനു വിട്ടുനല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങളും ഭീകരകൃത്യങ്ങളും പലരൂപത്തില്‍ നമ്മുടെ നാട്ടില്‍ പൊട്ടിപ്പുറപ്പെടുന്നുണ്ടെന്നത് മറയാക്കി യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷമുപയോഗിച്ച് ബി.ജെ.പി-കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പാസാക്കിയെടുക്കുന്നത് ഏറിയ കൂറും ദുരുപയോഗപ്പെടുത്താനും ജനാധിപത്യസമരങ്ങളേയും സ്വതന്ത്ര ചിന്തയേയും അടിച്ചമര്‍ത്താനുമാണെന്ന് നമുക്കറിയാം. അതിനെയും ന്യായീകരിക്കുന്നവരാണ് കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാറിനെതിരെ തെറ്റായ പ്രചാരണം നടത്തുന്നത്
പി. ബാബുരാജ്
22 Apr 2020, 07:42 PM
യു എ പി എ സംബന്ധിച്ച് പാർട്ടിക്ക് എന്തെതിർപ്പ്?
Byju
21 Apr 2020, 01:13 PM
ജീവിച്ചിരിപ്പുണ്ട്
K C SUDHIRKUMAR
20 Apr 2020, 10:24 PM
Beautiful lay out നിലപാടുകളിൽ ഉറച്ച സമീപനം
ഉമ്മർ ടി.കെ.
Jan 11, 2021
15 Minutes Read
എം.എ. ബേബി
Dec 30, 2020
7 Minutes Read
സാലിം സംഗീത്
Sep 15, 2020
28 Minutes Read
ഡോ : ജയകൃഷ്ണന്‍ ടി.
Sep 13, 2020
7 Minutes Read
പി. ജയരാജൻ
Sep 12, 2020
6 Minutes Read
Thomas Mathew
23 Apr 2020, 12:21 PM
CPIM is having a position against Aadhaar. When Mr Baby was education minister, he implemented Aadhaar for all school children in Kerala. The then advisor of his in this regard still runs IT@School project. CPIM has a political position. In government decisions are taken by officials with no regard to political position !! Aadhaar, UAPA, Sprinklr same model.