സാദരം, സഖാവ് വി.എസിന്;
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ
ഒരു അവകാശഹര്‍ജി
സാദരം, സഖാവ് വി.എസിന്; എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ഒരു അവകാശഹര്‍ജി
കൃഷി ശാസ്ത്രജ്ഞനായ കലക്ടറും, കാര്‍ഷിക കോളേജിലെ കീടശാസ്ത്രജ്ഞനും, ശാസ്ത്രസാഹിത്യ പരിഷത്തും ഇന്ന് ഭരണഘടനതന്നെ നിരോധിച്ച കീടനാശിനിയുടെ പ്രചാരണം ഏറ്റെടുത്തിരിക്കുകയാണിവിടെ. അതൊരാഘോഷവുമാണിവിടെ. എന്‍ഡോസള്‍ഫാന്‍ അപമാന വിമോചന മുന്നണിയുണ്ടാക്കി പ്ലക്കാര്‍ഡും പിടിച്ചാണ് അവരിന്ന് ഈ പാവം ഇരകള്‍ക്ക് കിട്ടിയ ഭരണഘടനാവകാശത്തെ തട്ടിമറിക്കാന്‍ നോക്കുന്നത്
27 Dec 2020, 10:50 AM
ആദരണീയനായ സഖാവ് വി. എസ്,
സഹജമായ ധാര്‍മികതയെപ്പറ്റിയും സ്വയം ഏറ്റെടുത്ത നൈതികമായ ദൗത്യങ്ങളെപ്പറ്റിയും ഇപ്പോഴും നല്ല ഓര്‍മയുള്ള, ആയിരം പൂര്‍ണചന്ദ്രന്മാരെക്കണ്ട താങ്കളുടെ ആത്മബോധത്തിന് തൊണ്ണൂറ്റിയേഴാം ജന്മദിനാശംകള്‍ നേര്‍ന്നുകൊണ്ട് ഞാനീ കത്ത് സമര്‍പ്പിക്കുകയാണ്.
ചോദിക്കുന്നത് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ഭരണഘടനാവകാശമായതുകൊണ്ട് ഇതൊരു സങ്കടഹരജിയാക്കാന്‍ ഞാനുദ്ദേശിക്കുന്നില്ല. ഇതൊരാവകാശ ഹരജിയാണ്.
2006ല്‍ എന്‍ഡോസല്‍ഫാന് ആഗോളനിരോധനം വന്നിട്ടില്ലാത്ത കാലത്ത് ഇരകള്‍ക്ക് ആശ്വാസം പകരാനുള്ള ഒരു തീരുമാനം - മരിച്ച 144 പേര്‍ക്ക് 50,000 രൂപ വീതമുള്ള ആശ്വാസധനം നല്‍കല്‍ - താങ്കളെടുക്കുമ്പോള്‍ (അതും താങ്കളുടെ ദുരിതാശ്വാസനിധിയില്‍നിന്ന്) തന്റെ ഭരണഘടനാ ദൗത്യത്തെപ്പറ്റി നല്ല ബോധ്യമുള്ള ഒരു രാഷ്ട്രീയ നായകനെ ഞങ്ങള്‍ കണ്ടു.

ഒട്ടും വൈകാതെ ഈ ഇരകള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്താനും, നിത്യനരകത്തില്‍ കഴിയുന്ന ജന്മനാ രോഗികളായ കുട്ടികള്‍ക്ക് ബഡ്‌സ് സ്‌കൂള്‍ പോലുള്ള പുനരധിവാസ ആശ്വാസകേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്താനും 2011ലെ എന്‍ഡോസള്‍ഫാന്‍ ആഗോളനിരോധനത്തോടെ റെമെഡിയല്‍ സെല്‍ സ്ഥാപിക്കാനുമുള്ള ഭരണഘടനാനുസൃതവും ആരോഗ്യശാസ്ത്രപരവുമായ നാമമാത്ര സംവിധാനങ്ങളും കാസര്‍കോട്ട് വന്നു.
ഒരു ശിക്ഷയും കിട്ടാത്ത പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍
2010ല്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ ഇടപെട്ട് എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് 2003ലെ തങ്ങള്‍ തന്നെ അധികാരപ്പെടുത്തിയ National Institute of Occupational Health (NIOH) നിര്‍ദ്ദേശിച്ച ആരോഗ്യസുരക്ഷയും തല്‍ഫലമായ ഭരണഘടനാപരമായ നഷ്ടപരിഹാര വ്യവസ്ഥകളും നടപ്പിലാക്കണമെന്ന് വിധിച്ചു. ഇരകള്‍ക്ക് അഞ്ചുലക്ഷം രൂപയാണ് ഇടക്കാലാശ്വാസമായി ദേശീയ മനുഷ്യാവകാശ കമീഷന്‍ (NHRC) വിധിച്ചത്. അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അത് മൂന്നു ഗഡുക്കളായി നല്‍കാന്‍ തീരുമാനിച്ചു.

അതു നല്‍കുന്നതിലേക്ക് ഈ കൊടുംപാതകം ചെയ്ത - 22 വര്‍ഷം ഇടതടവില്ലാതെ ആകാശത്തുനിന്ന് വിഷം തളിച്ച - സര്‍ക്കാര്‍ മെഷീനറിയായ കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷനെയും ആ സര്‍ക്കാര്‍ കക്ഷി ചേര്‍ത്തു. 87 കോടി രൂപ സര്‍ക്കാരും 87 കോടി രൂപ പ്ലാന്റേഷന്‍ കോര്‍പ്പറേഷനും നല്‍കണം എന്നതായിരുന്നു ഉടമ്പടി. അന്ന് കണ്ടെത്തിയ രോഗികളുടെ എണ്ണം കണക്കാക്കിയാണ് ഈ തുക നിശ്ചയിച്ചത്.

ആ ഉടമ്പടി ഒരു സമാശ്വാസമായിരുന്നു. അതിനെ അനുമോദിച്ചംഗീകരിച്ചപ്പോള്‍ ഞങ്ങള്‍ക്കിടയില്‍നിന്നുതന്നെ ചിലര്‍ അതിനെ എതിര്‍ത്തുകൊണ്ട് സമരം അവസാനിച്ചു എന്ന തെറ്റിദ്ധാരണ പരത്തി പാളയത്തില്‍ പട സൃഷ്ടിച്ചു. സമരത്തിന്റെ രാഷ്ട്രീയമറിയാത്തതാണെന്ന വ്യാജ ആരോപണവും വന്നു. പ്ലാന്റേഷന്‍ കോര്‍പ്പറേഷനെ സഹായിക്കാനായിരുന്നു ആ വാദമെന്ന് വൈകാതെ തെളിഞ്ഞു. ഈ വിവാദം ഫലിച്ചതുകൊണ്ടാകാം ആ ഉടമ്പടി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ പൂര്‍ണമായും പാലിച്ചില്ല. 52 കോടി തന്ന ശേഷം അവരെ പിന്നെ ഈ രംഗത്ത് കാണുന്നില്ല!

ഇരകളെയുംകൊണ്ട് തിരുവനന്തപുരത്തേക്ക് പോയവര്‍ എല്ലാം സര്‍ക്കാര്‍ തന്നാല്‍ മതിയെന്ന മുദ്രാവാക്യമുയര്‍ത്തി പ്ലാന്റേഷന്റെ ഒഴിഞ്ഞു മാറ്റത്തെ ന്യായീകരിച്ചു. ഇതില്‍ പ്രധാനപ്രതിയായ കേന്ദ്രസര്‍ക്കാര്‍ കമ്പനി അപ്പോഴും സുരക്ഷിതമായി കഴിഞ്ഞു! ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്ത് 22 വര്‍ഷം ആകാശത്തുനിന്ന് ജീവജാലങ്ങള്‍ക്കിടയിലേക്ക് കേന്ദ്രസര്‍ക്കാര്‍ ഉല്‍പ്പന്നമായ വിഷം തളിച്ച പ്ലാന്റേഷന്‍ കോര്‍പ്പറേഷനും ഒരു ശിക്ഷയും ഇതുവരെ ലഭിച്ചില്ല.
ഇവരോട് ഭരണഘടനാസ്ഥാപനം വിധിച്ച സാമ്പത്തിക ഇടക്കാലാശ്വാസത്തില്‍ പങ്കാളികളാവണമെന്ന് പറയുമ്പോള്‍ അതേ ഉടമ്പടിയില്‍ മറ്റൊരു സുപ്രധാന കാര്യംകൂടി ഉണ്ടായിരുന്നു. അതായത് ഒരേ സ്ഥലത്ത് ഒരേ കീടനാശിനി 22 വര്‍ഷം (വര്‍ഷത്തില്‍ മൂന്നു തവണ) തളിച്ചതിന്റെ ഫലമായാണ് ഇത്രയധികം രോഗികളുണ്ടായത് എന്നതാണത്.
സുപ്രീംകോടതി വിധിക്കെതിരെ പറയുന്ന കലക്ടര്‍
കീടനാശിനി ജന്യരോഗങ്ങളില്‍ പലതും ചികിത്സിച്ചു മാറ്റാവുന്നതല്ല. അതിനാല്‍ ഈ പ്രദേശത്തെ കീടനാശിനി ബാധയേറ്റ 13 പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ഒരു സാന്ത്വന ചികിത്സാകേന്ദ്രം (Palliative Care Hospital) കീടനാശിനി നിര്‍മാതാക്കളായ കേന്ദ്രസര്‍ക്കാര്‍ സ്ഥാപിക്കണമെന്നും ഇരകള്‍ക്ക് ആജീവനാന്ത സൗജന്യ ചികിത്സ നല്‍കണമെന്നതുമായിരുന്നു അത്. സര്‍ക്കാരുകള്‍ മാറിമാറി വന്നിട്ടും ഈ ആരോഗ്യചികിത്സാസ്ഥാപനം സ്ഥാപിതമായില്ല. ഒരു താലൂക്ക് ആശുപത്രി മാത്രമുള്ള കാസര്‍കോട് പ്രവിശ്യയില്‍ കോടതി നിര്‍ദ്ദേശിച്ച ഈ ആശുപത്രിയായിരുന്നു ആദ്യം വരേണ്ടത്.
ആ ഉത്തരവാദിത്തത്തെപ്പറ്റി ബോധ്യപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിലേക്ക് ഒരു സര്‍വകക്ഷി സംഘം പോകുന്നത് പോലുള്ള സംവിധാനവും ഇവിടെയുണ്ടായില്ല. പകരമായി സര്‍ക്കാര്‍ ഉണ്ടാക്കി എന്നു പറയുന്നത് കേരളത്തിലും കര്‍ണാടകയിലുമായി 17 ആശുപത്രികളുടെ എംപാനല്‍ ആണ്. നേരത്ത തന്നെ യാത്ര ചെയ്യാനാവാത്തവരായ അവര്‍ക്ക് അത് ഉപകാരപ്രദമായില്ല. കോവിഡിന്റെ വരവോടെ ഈ ആശുപത്രികളില്‍ എത്തിച്ചേരുക എന്നത് രോഗികള്‍ക്ക് തീര്‍ത്തും അപ്രാപ്യമായി. കര്‍ണാടക അതിര്‍ത്തി അടച്ചതോടെ ആ വഴിയും മുടങ്ങി പകരം സംവിധാനങ്ങള്‍ ഉണ്ടായില്ല. പുതുതായി സ്ഥാനമേറ്റെടുത്ത കലക്ടറാവട്ടെ എന്‍ഡോസള്‍ഫാന്‍ ഒരു രോഗവുമുണ്ടാക്കുന്നില്ല എന്ന വാദഗതിയുമായി പരസ്യപ്രസ്താവന നടത്തി. ഭരണഘടനാ വിരുദ്ധ പ്രസ്താവനയുമായി വന്ന കലക്ടര്‍ക്ക് ഒരു ശിക്ഷയുമില്ല. അദ്ദേഹമാണ് ഇപ്പോഴത്തെ എന്‍ഡോസള്‍ഫാന്‍ റെമഡിയല്‍ സെല്‍ തലവന്‍! എന്‍ഡോസള്‍ഫാന്‍ ലോബിയുടെ ഭാഗത്ത് നിന്നുകൊണ്ട് സുപ്രീം കോടതി വിധിക്കെതിരെ പറയുന്ന ഈ കളക്ടറാണ് ഇപ്പോള്‍ ഈ ഇരകളുടെ ശത്രു! അയാളാണ് സെല്‍ തലവന്‍!

പ്രകൃത്യാ ഉണ്ടാകുന്ന പകര്‍ച്ചവ്യാധികളെപ്പോലും സര്‍ക്കാരുകള്‍ അതീവജാഗ്രതയോടെ സമീപിക്കുന്ന ഈ കാലത്ത് ഈ ആരോഗ്യപ്രശ്‌നം നമ്മുടെ ഭരണകൂടങ്ങള്‍ തന്നെ സൃഷ്ടിച്ചതായിട്ടും അതിനെതിരായി ഭരണഘടനാപരമായി തന്നെ നിര്‍ദ്ദേശിക്കപ്പെട്ട ഈ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതില്‍ നാം പരാജയപ്പെട്ടു. അങ്ങ് തുടങ്ങിവെച്ച ആ ദൗത്യം ഭരണഘടനാംഗീകാരം ലഭിച്ചിട്ടും ഇവിടെ പൂര്‍ത്തിയായില്ല.
കീടശാസ്ത്രജ്ഞനും പരിഷത്തും കീടനാശിനി പ്രചാരണത്തിന്
റെമഡിയല്‍ സെല്ലിന്റെ തലവനായ കൃഷി ശാസ്ത്രജ്ഞനായ കലക്ടറും, കാര്‍ഷിക കോളേജിലെ കീടശാസ്ത്രജ്ഞനും, ശാസ്ത്രസാഹിത്യ പരിഷത്തും ഇന്ന് ഭരണഘടനതന്നെ നിരോധിച്ച കീടനാശിനിയുടെ പ്രചാരണം ഏറ്റെടുത്തിരിക്കുകയാണിവിടെ. അതൊരാഘോഷവുമാണിവിടെ. എന്‍ഡോസള്‍ഫാന്‍ അപമാന വിമോചന മുന്നണിയുണ്ടാക്കി പ്ലക്കാര്‍ഡും പിടിച്ചാണ് അവരിന്ന് ഈ പാവം ഇരകള്‍ക്ക് കിട്ടിയ ഭരണഘടനാവകാശത്തെ തട്ടിമറിക്കാന്‍ നോക്കുന്നത്. മരിച്ച 144 ഇരകള്‍ക്ക് സമാശ്വാസം സ്വന്തം ദുരിതാശ്വാസനിധിയില്‍നിന്ന് കൊടുത്ത് ഇരകള്‍കൊപ്പം നിന്ന താങ്കളുടെ മഹത് വ്യവഹാരത്തെപ്പോലും കളക്ടറുടെ നേതൃത്വത്തില്‍ സെല്ലില്‍വെച്ച് ചോദ്യം ചെയ്യുന്ന സംഭവങ്ങള്‍ വരെ ഇവിടെ ഉണ്ടായി. നഷ്ടപരിഹാരം പണം മാത്രമാണെന്ന് ഇരകളെ തെറ്റിദ്ധരിപ്പിച്ചവര്‍ തന്നെ അവര്‍ക്ക് വേണ്ട ആരോഗ്യ പരിരക്ഷയെ വിലക്കുന്ന വിധം ഒത്തുതീര്‍പ്പിനായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി ആരോഗ്യപ്രശ്‌നത്തെ മറച്ചുവെച്ചതും കാലം തെളിയിച്ചു.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ആവതില്ലാതെ അലയുകയാണ്. അവരില്‍ തൊണ്ണൂറ്റിയൊന്‍പതു ശതമാനവും നിര്‍ധനരും ദാരിദ്ര്യരേഖയ്ക്ക് താഴെ നില്‍ക്കുന്നവരുമാണ്. സെറിബ്രല്‍ പാള്‍സി ബാധിച്ച ഒരു കുട്ടിയുള്ള വീട്ടിലെ വീട്ടമ്മയ്ക്കും കുടുംബനാഥനും രോഗമില്ല എന്നു കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. കുട്ടിയുടെ രോഗത്തിന്റെ കാഠിന്യവും സമ്മര്‍ദ്ദവും ഉത്കണ്ഠയും സഹിക്കുവാന്‍ അവര്‍ക്ക് വിഷാദരോഗത്തിനുള്ള മരുന്നുകള്‍ വേണ്ടി വരും. ചിലപ്പോള്‍ അതിദീര്‍ഘമായ കൗണ്‍സിലിംഗും തെറാപ്പിയും വേണ്ടിവരും. ഭയം, വിഷാദം, മാനസികാഘാതം എന്നിവ ഹോര്‍മോണുകളിലും നാഢീവ്യൂഹത്തിലുമുള്ള വ്യതിയാനങ്ങളാണ്. എന്‍ഡോസള്‍ഫാന്‍ മൂലം എന്‍ഡോക്രൈന്‍ ഡിസ്‌റപ്ഷനാണ് മനുഷ്യരില്‍ ഉണ്ടാകുന്നതെന്ന് NIOHന്റെ ആധികാരിക പഠനം 2003ല്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനെയും മായ്ച്ചുകളയാന്‍ കാസര്‍കോട് ഒരു പ്രത്യേകസംഘം തന്നെ ഇന്ന് രൂപംകൊണ്ടിരിക്കുന്നു. സുപ്രീംകോടതി വിധിയെയും അതിന്നാസ്പദമായ NIOHന്റെ പഠനത്തെയും നിരാകരിക്കാനുള്ള ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ ശ്രമങ്ങള്‍ വിജയിക്കുന്നതിന് ഭരണകൂടം കൂട്ടുനിന്നു കൂടാ.
നിഷ്‌കളങ്കരായ ഗ്രാമീണരോഗികള്‍ക്കും രോഗികളോടൊപ്പം കഴിയുന്നവര്‍ക്കും സന്തോഷമെന്നത് ഇവിടെ കിട്ടാക്കനിയാണ്. സന്തോഷം ഉത്പാദിപ്പിക്കാനുള്ള ജീവരസതന്ത്രത്തെയാണ് സാന്ത്വന ചികിത്സാകേന്ദ്രം അവര്‍ക്ക് നല്‍കേണ്ടത്. സുപ്രീംകോടതി നിര്‍ദ്ദേശിച്ച ആ സാന്ത്വന ചികിത്സാകേന്ദ്രം വരാത്തിടത്തോളം കാലം രോഗമില്ലെന്ന് കരുതുന്നവരും അദൃശ്യരോഗങ്ങളുമായി മല്ലടിക്കുന്നവരും ഇവിടെതന്നെ ഒടുങ്ങും. ശാശ്വതമായ രോഗനിവാരണം സാധ്യമല്ലെന്നറിയുമ്പോഴാണ് ആരോഗ്യശാസ്ത്രം അവര്‍ക്ക് സാന്ത്വന ചികിത്സ നിര്‍ദ്ദേശിക്കുന്നത്. അതാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിക്കേണ്ട സുപ്രീംകോടതി വിധിച്ച പാലിയേറ്റീവ് ആശുപത്രി.
താങ്കള്‍ തുടങ്ങിവെച്ച ദൗത്യത്തിലെ മര്‍മ്മപ്രധാനമായ ഈ ഭാഗം ഇനിയും സര്‍വകക്ഷി സംഘങ്ങളുടെ സഹകരണത്തോടെ കേന്ദ്രസര്‍ക്കാരില്‍നിന്ന് വാങ്ങുവാന്‍ ഇന്നു നിലവില്‍ താങ്കള്‍ വഹിക്കുന്ന അധികാരസ്ഥാനത്തിരുന്നുകൊണ്ട് സാധിക്കുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു. അപ്പോള്‍ മാത്രമേ താങ്കളുടെ ദൗത്യം പൂര്‍ത്തിയാവുകയുള്ളൂ. 2016ലെ സുപ്രീംകോടതി വിധിയിലും ഈ രോഗികള്‍ക്ക് ആജീവനാന്ത സൗജന്യചികിത്സ കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്നുണ്ട്.
എന്‍ഡോസള്‍ഫാന്‍ ഇരകളും വോട്ടുബാങ്കുകളാണ്
2006ല്‍ താങ്കളുടെ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സി. എച്ച്. കുഞ്ഞമ്പു ജയിച്ചത് എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ അദ്ദേഹം നല്കിയ ആരോഗ്യസംരക്ഷണ വാഗ്ദാനം കൊണ്ടാണെങ്കില്‍ 2019ല്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഭാഷാന്യൂനപക്ഷങ്ങളുടെ പ്രതിനിധിയായ യോഗ്യനായ സ്ഥാനാര്‍ത്ഥിയായിട്ടും തോറ്റുപോയത് ആ വാഗ്ദാനത്തിന്റെ തുടര്‍ച്ച നടപ്പിലാക്കാത്തതാണെന്ന് താങ്കള്‍ ദയവായി തിരിച്ചറിയണം. കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളും വോട്ടുബാങ്കുകളാണെന്ന് നമ്മുടെ രാഷ്ട്രീയ നേതൃത്വം തിരിച്ചറിയണം.
മഞ്ചേശ്വരം മണ്ഡലത്തിലെ എന്‍മകജെ പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 2016ലെ സുപ്രീംകോടതി നിര്‍ദ്ദേശിച്ച ഇടക്കാലാശ്വാസമായ 5 ലക്ഷത്തിന്റെ വിതരക്കണക്കറിഞ്ഞാല്‍ താങ്കള്‍ക്കത് മനസിലാകും. എന്‍മകജെയില്‍ മെഡിക്കല്‍ ക്യാമ്പിലൂടെ കണ്ടെത്തിയ ആ രോഗികളുടെ എണ്ണം 384 ആണ്. ഈ കാലയളവില്‍ 35 പേര്‍ മരിച്ചു കഴിഞ്ഞു. ആകെ 112 പേര്‍ക്ക് മാത്രമേ ഈ കാലയളവില്‍ ഇടക്കാലാശ്വാസം നല്‍കിയിട്ടുള്ളൂ. സുപ്രീംകോടതിവിധി വന്ന് ഒന്‍പതു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തിലെ ആദ്യ ശവഫാക്ടറിയുടെ സ്ഥിതി ഇതാണെങ്കില്‍ ബാക്കി പതിനഞ്ച് പഞ്ചായത്തിലെ സ്ഥിതി എന്തായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
ആ അഞ്ചുലക്ഷം ഇനിയും കിട്ടിയിട്ടില്ല
ഒരു വര്‍ഷം മുമ്പത്തെ ഒരഭിമുഖത്തില്‍ താങ്കള്‍ ‘നാളത്തെ തലമുറകള്‍ ക്വാറികളെക്കുറിച്ച് പറയും' എന്ന് പറയുന്നുണ്ടല്ലോ. സത്യമാണ് താങ്കള്‍ പറയുന്നത്. എന്‍മകജെ പഞ്ചായത്തിന്റെയും ബെള്ളൂര്‍ പഞ്ചായത്തിന്റെയും (രണ്ടും എന്‍ഡോസള്‍ഫാന്‍ ആഘാതത്തിന്റെ ഹബ്ബുകള്‍!) മധ്യത്തിലെ ദൊമ്പത്തടുക്കയില്‍ തങ്ങളുടെ ആരോഗ്യം നിലനിര്‍ത്താനായി ലഭിക്കേണ്ട ഭരണഘടനാവകാശമായ സാന്ത്വന ചികിത്സാകേന്ദ്രത്തിന് പകരമായി അവര്‍ക്ക് നല്കിയിരിക്കുന്ന സമ്മാനം പത്തേക്കറില്‍ ഒരു സമ്പൂര്‍ണ ക്വാറിയാണ്! എന്‍മകജെയിലെയും ബെള്ളൂരിലെയും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ഒരു ദിവസം ആരംഭിക്കുന്നത് യന്ത്രഭീകരന്മാരുടെ പ്രഭാതവന്ദനത്തിന്റെ സ്‌ഫോടനശബ്ദത്തോടെയാണ്! ഈ കൂറ്റന്‍ യന്ത്രങ്ങള്‍ ഒരിക്കല്‍ ചുറ്റും വൃക്ഷങ്ങളാല്‍ പന്തലിട്ടിരുന്ന (തുളുവില്‍ ദൊമ്പത്തടുക്കയെന്നാല്‍ വൃക്ഷപ്പന്തലുകളുടെ ഗ്രാമം എന്നര്‍ത്ഥം) ഈ കന്യാപാറയെ തുരന്നെടുത്ത് തുണ്ടം തുണ്ടമാക്കി കടത്തിക്കഴിഞ്ഞു.

22 വര്‍ഷം ആകാശത്തുനിന്നാണ് വിഷരാക്ഷസന്‍ എന്‍മകജെയ്ക്കു മുകളിലൂടെ പറന്ന് വിഷം തൂവിയെതെങ്കില്‍ ഇന്ന് ഈ യന്ത്രരാക്ഷസന്മാര്‍ ആ രോഗികളുടെ ഹൃദയമായ മണ്ണിലും പാതാളത്തിലുമാണ് തമോഗര്‍ത്തങ്ങള്‍ സൃഷ്ടിക്കുന്നത്. ഇടിവെട്ടിയവനെ പാമ്പുകടിച്ച പോലെയാണ് ഇന്ന് എന്‍മകജെയും ബെള്ളൂരും. പ്രളയം തകര്‍ത്ത പുത്തുമലയിലും കവളപ്പാറയിലും പെട്ടിമുടിയിലും മൃതദേഹങ്ങള്‍ക്ക് മണ്ണിനടിയില്‍ തന്നെ സുഖമായി വിശ്രമിക്കാമായിരുന്നു. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ വിഷം മൂലം അരജീവിതങ്ങളായ 334 ഇരകളെ സ്വന്തം വീടുകളില്‍പോലും സുഖമായി ശയിക്കാനനുവദിക്കാതെ എന്‍മകജെയെ ഈ യന്ത്രങ്ങള്‍ സ്‌ഫോടനങ്ങളും ഭൂമി കൊത്തിപ്പറിക്കലുംകൊണ്ട് ഒരു ശബ്ദാകാളകൂടമാക്കാന്‍ വിട്ടുകൊടുത്തിരിക്കുകയാണ് സര്‍ക്കാര്‍! ഈ പഞ്ചായത്തിലെ 334 പേര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശിച്ച ഇടക്കാലാശ്വാസമായ അഞ്ചുലക്ഷം രൂപ ഇനിയും കിട്ടിയിട്ടില്ല സാര്‍! വര്‍ഷം പത്താകുന്നു സാര്‍!
സുപ്രീംകോടതി വിധി എന്തുകൊണ്ട് അതേപോലെ നടപ്പിലാക്കുന്നില്ല?
ഈ രോഗികളെ ചികില്‍സിക്കാന്‍ പാലിയേറ്റീവ് ആശുപത്രിക്ക് ബദലായി എംപാനല്‍ ചെയ്ത 17 ആശുപത്രികളിലേക്ക് പോകാന്‍ കോവിഡ് കാലത്ത് രോഗികള്‍ക്ക് കഴിഞ്ഞില്ല. ബദല്‍ സംവിധാനവും ഉണ്ടായില്ല. ജില്ലാ കളക്ടര്‍ സജിത് ബാബു അപ്പോള്‍ ഉറങ്ങുകയായിരുന്നു. കോവിഡ് തുടങ്ങിയപ്പോള്‍ തന്നെ യെദിയൂരപ്പ മംഗലാപുരത്തേക്കുള്ള അതിര്‍ത്തി അടച്ചു. ഇരുപതു പേര്‍ ചികിത്സ കിട്ടാതെ മരിച്ചു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ 1200 പേരെങ്കിലും ചികിത്സ കിട്ടാതെ ഇവിടെ മരിച്ചു. സുപ്രീംകോടതി നിര്‍ദ്ദേശിച്ച പാലിയേറ്റീവ് ആശുപത്രി വരാത്തതു തന്നെ കാരണം. കേരളത്തിന് ലഭിച്ച എയിംസാകട്ടെ കോഴിക്കാടിനാണ് നല്‍കിയത്. അക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. പാവം എന്‍ഡോസള്‍ഫാന്‍ ഇരകള്‍!
ആരോടാണ് ഈ രോഗികള്‍ ചോദിക്കേണ്ടത്? ഭരണപരിഷ്‌കാര കമ്മിറ്റിയുടെ തലവനായ അങ്ങേയ്ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നാണ് ഈ ഇരകള്‍ വിശ്വസിക്കുന്നത്. അവരുടെ മനുഷ്യാവകാശങ്ങള്‍ക്ക് ഒന്നര ദശകം മുമ്പ് ഇവരുടെ രക്ഷകനായി തുടക്കമിട്ട അങ്ങേയ്ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നുള്ള ഉറ്റ വിശ്വാസത്തിലാണ് ഞാന്‍ സാദരം താങ്കളുടെ മുമ്പില്‍ ഇത് വെക്കുന്നത്. സുപ്രീംകോടതി വിധി അതേപോലെ നടപ്പാക്കുന്ന സര്‍ക്കാരാണ് നമ്മുടേത്. അതു നല്ല കാര്യവുമാണ്. പക്ഷേ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കാര്യമാവുമ്പോള്‍ ആ വിധി എന്തുകൊണ്ട് അതേപോലെ നടപ്പിലാക്കുന്നില്ല? ഈ സമര്‍പ്പണലേഖനമെഴുതുമ്പോള്‍ എന്റെ മുമ്പിലിരിക്കുന്നത് 2012ലെ മനുഷ്യാവകാശ കമ്മീഷന്‍ കരാറനുസരിച്ച് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ നല്‍കേണ്ട ബാക്കി തുക അവര്‍ നല്‌കേണ്ടതില്ല എന്ന സര്‍ക്കാര്‍ ഉത്തരവാണ്! അവരുടെ ഉത്തരവ് പരിഗണിച്ച് അവര്‍ക്കത് ചെയ്തുകൊടുക്കുമ്പോള്‍ തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ രോഗികളായ ഈ പാവം ഇരകളുടെ ഒരപേക്ഷയും തങ്ങള്‍ പരിഗണിക്കില്ല എന്നാണോ സര്‍ക്കാര്‍ വിചാരിക്കുന്നത്. പരമോന്നത നീതിപീഠത്തിന്റെ വിധിയെക്കാള്‍ വലുതാണോ സാര്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തീട്ടൂരം?
ഇടക്കാലാശ്വാസം 25 ശതമാനം പേര്‍ക്കുപോലും കിട്ടിയില്ല
എന്‍മകജെയിലെ മണ്ണിലൂടെ ഡോക്ടര്‍ മോഹന്‍കുമാറിനൊപ്പം നടന്നു പോയാണ് താങ്കള്‍ ഈ ദുരിതാശ്വാസ ദൗത്യത്തിന് തിരികൊളുത്തിയത്. ആ കാല്‍നട ഡോക്ടര്‍ തന്റെ ആരോഗ്യശാസ്ത്ര ഉപകരണങ്ങളും തൂക്കി ഇപ്പോഴും ഈ മനുഷ്യര്‍ക്കിടയിലുണ്ട്. അദ്ദേഹത്തിനിത് രണ്ടാം ദൗത്യമാണ്. ഈ ക്വാറി നീക്കം ചെയ്യാനായി സമരം നയിക്കുകയാണ് അദ്ദേഹം. ചലനമറ്റു കിടക്കുന്ന അരജീവിതങ്ങളെ ഞെട്ടിവിറപ്പിച്ചുകൊണ്ടിരിക്കുന്ന ക്വാറിയുടെ പ്രശ്‌നവുമായി കലക്ടര്‍ ഡി. സജിത് ബാബുവിനെ കാണാന്‍ ചെന്ന അദ്ദേഹത്തെ കളക്ടര്‍ അധിക്ഷേപിച്ചുവിട്ടു!

50 വീതം ടിപ്പര്‍ ലോഡുകളാണ് ഈ രോഗാതുര പഞ്ചായത്തിന്റെ നെഞ്ചായ ബദിയടുക്ക, ഏത്തടുക്ക, സുള്ളിയപ്പദവ് റോഡിലൂടെ ദിനംപ്രതി ചീറിപ്പായുന്നത്. സ്‌ഫോടനസമയത്ത് 5 കിലോവരെ ഭാരമുള്ള കരിങ്കല്‍ ചീളുകള്‍ വീടുകളിലേക്ക് പതിക്കുന്നു! കിണറുകള്‍ 60 അടിയോളം താഴുന്ന അസാധാരണ പ്രതിഭാസത്തിനും എന്‍മകജെ സാക്ഷിയായി. 2016 ലുണ്ടായ സുപ്രീംകോടതി വിധിപോലെ ഒന്നാണ് മരടിലെ ഫ്‌ളാറ്റ് സമുച്ചയം പൊളിക്കുന്ന കാര്യത്തിലുമുണ്ടായത്. മരടിന് എന്തൊരു സ്പീഡാണ് സാര്‍? എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം കാല്‍നൂറ്റാണ്ട് തികയ്ക്കുന്നു! എന്നിട്ടും സുപ്രീംകോടതിവിധിയില്‍ പറഞ്ഞതുപോലുള്ള ഇടക്കാലാശ്വാസം ഇരുപത്തഞ്ചു ശതമാനം പേര്‍ക്കു പോലും പൂര്‍ണമായും കിട്ടിയിട്ടില്ല സാര്‍. 217 കോടി രൂപയുണ്ടെങ്കില്‍ മുഴുവന്‍ രോഗികള്‍ക്കും ആനുകൂല്യം കിട്ടുമെന്നാണ് സെല്‍ തലവനായ കളക്ടര്‍ പറയുന്നത്.
ഭരണഘടനാസ്ഥാപനങ്ങളെ അപ്രസക്തമാക്കരുത്
6728 പേരെയാണ് എന്‍ഡോസള്‍ഫാന്‍ ഇരകളായി സുപ്രീംകോടതി നിര്‍ദ്ദേശിച്ച ആരോഗ്യ വിദഗ്ധ സംഘം അംഗീകരിച്ചത്. അതില്‍ 1821 പേര്‍ക്കു മാത്രമേ ഇടക്കാലാശ്വാസമായി 5 ലക്ഷം രൂപ കിട്ടിയിട്ടുള്ളൂ. ബാക്കിയുള്ളവര്‍ കാത്തിരിക്കുകയാണ്. ഈ 6728 പേരില്‍ 2970 പേര്‍ക്ക് കേവലം പെന്‍ഷനും സൗജന്യ ചികിത്സയും. സുപ്രീംകോടതി വിധിയില്‍ പറയാത്ത കാറ്റഗറി എങ്ങനെ വന്നുവെന്ന് ഞങ്ങള്‍ക്കറിയില്ല. തിരുവനന്തപുരത്തേക്ക് ഇരകളെയും കൊണ്ട് ഒത്തുതീര്‍പ്പിനായി പോയവര്‍ ഈ കാറ്റഗറിയെപ്പറ്റി സര്‍ക്കാറിനോട് ചോദിച്ചില്ല. അവര്‍ സുപ്രീംകോടതി വിധി നടപ്പിലാക്കാനല്ല ഇരകളെ സെക്രട്ടറിയേറ്റിനു മുമ്പില്‍ കാഴ്ചവെച്ചത്.

പലതരം കാറ്റഗറികളാക്കി ഇരകള്‍ക്ക് സര്‍ക്കാര്‍ ആശ്വാസധനം നല്‍കിയപ്പോള്‍ അമ്മമാര്‍ സുപ്രീകോടതിയെ സമീപിച്ചപ്പോള്‍ വന്ന വിധിയില്‍പോലും ഒരൊറ്റ കാറ്റഗറിയെയുള്ളൂ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് എന്നാണ്! കേസുകൊടുത്ത ആ നാലു അമ്മമാര്‍ക്ക് മാത്രം 5 ലക്ഷം നല്കി ‘അനീതി' പാലിച്ചു സര്‍ക്കാര്‍. ചിലര്‍ക്ക് രണ്ടും മൂന്നും ലക്ഷങ്ങള്‍ നല്‍കി സര്‍ക്കാര്‍ ഈ ‘നീതി' വ്യാപിപ്പിച്ചിട്ടുണ്ട്. താങ്കളുടെ ദൗത്യം ഇടപെടേണ്ടത് ഇവിടെയാണ്. 217 കോടി രൂപയുണ്ടെങ്കില്‍ എല്ലാവര്‍ക്കും നല്‍കാമെന്ന റെമിഡിയല്‍ സെല്ലിന്റെ കണക്ക് സര്‍ക്കാര്‍ നടപ്പിലാക്കണം സാര്‍. രണ്ടര ദശകത്തിന്റെ പ്രതിരോധ സമരത്തിന്റെ ഫലം ധാര്‍മ്മികതയിലും നൈതികതയിലും നിലനിര്‍ത്തേണ്ട കടമ ഭരണപരിഷ്‌കാരക്കമ്മിറ്റിയുടെ തലപ്പത്തിരിക്കുന്നയാളുടെ ദൗത്യമാണ് എന്ന് ഓര്‍മിപ്പിക്കാന്‍ വേണ്ടി കൂടിയാണ് ഈ സമര്‍പ്പണം.

ഭരണഘടനാസ്ഥാപനങ്ങളെ നാം അപ്രസക്തമാക്കരുത് സാര്‍. ഈ ഇരകള്‍ക്ക് അവരാണ് അവസാനത്തെ അഭയം.
‘കോടതിയലക്ഷ്യം' അല്ലാതെ ഞങ്ങള്‍ക്ക് മറ്റു നിവൃത്തിയില്ല
1972ലെ സ്റ്റോക്ക്‌ഹോം വിജ്ഞാപനത്തിലാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സൈലന്റ് വാലി പദ്ധതി നടപ്പിലാക്കാതിരിക്കാനുള്ള തീരുമാനമെടുക്കുന്നത്. 1972ലെ Environmental Impact Assessment (EIA) നിലപാടാനുസരിച്ചാണ് അത് നടപ്പിലാക്കിയത്. അതിനുശേഷം ജലമലിനീകരണത്തിനും വായുമലിനീകരണത്തിനുമെതിരെ EIA വ്യവസ്ഥകളുണ്ടായി. അതിന്റെ ആദ്യഫലം 1992ല്‍ റിയോ ഭൗമ ഉച്ചകോടിയില്‍ ഇന്ത്യ ഒപ്പുവെച്ച ഉടമ്പടിയനുസരിച്ചാണ് ഇന്ന് ഇന്ത്യയില്‍ എന്‍ഡോസള്‍ഫാന്‍ ആഘാതപ്രശ്‌നത്തില്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും സുപ്രീംകോടതിയുടെയും വിധികള്‍ ഉണ്ടായത്.
1996ല്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ റിയോഭൗമ ഉച്ചകോടി ഉടമ്പടി നമ്മുടെ പാര്‍ലമെന്റ് അംഗങ്ങള്‍ പാസാക്കുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ ഈ അന്താരാഷ്ട്രനിയമമാണ് ബാധകമാവുന്നത്. 2011ല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനായി ഞങ്ങള്‍ കാസര്‍കോട് ഒപ്പുമരമുണ്ടാക്കി സ്റ്റോക്ക്‌ഹോമിലേക്ക് ഒപ്പുകള്‍ ശേഖരിച്ചയച്ചത് ഈ അന്താരാഷ്ട്രാനുകൂല്യം കിട്ടാനാണ്. സുപ്രീംകോടതി എന്ന ഭരണഘടനാസ്ഥാപനം ഇത് നടപ്പിലാക്കാനാണ് പറഞ്ഞത്. Polluter Pays എന്ന നിലവിലുള്ള EIA ആനുകൂല്യമാണ് കാസര്‍കോട്ടെ ഇരകള്‍ക്ക് ലഭിക്കേണ്ടത്. അതാണ് സുപ്രീംകോടതി വിധി.

വരാന്‍ പോകുന്ന EIAയെക്കുറിച്ച് വേവലാതിപ്പെടുമ്പോള്‍ ഇനിയും നടപ്പിലാകാതെ പോകുന്ന നിലവിലുള്ള EIA ആനുകൂല്യങ്ങളെപ്പറ്റിയും നാം ആകുലരാകാന്‍ ബാധ്യസ്ഥരാണ് സാര്‍. രണ്ടര ദശകമാണ് കാസര്‍ക്കോടന്‍ ജനത ഇതിനായി പൊരുതിയത്! അതൊക്കെ വെറുതെയോ?
നീതിയില്‍ ഇപ്പോഴും വിശ്വാസമുള്ളതുകൊണ്ട് ശ്രീബുദ്ധന്റെ ഈ മഹദ്വചനം കൂടി ഓര്‍മപ്പെടുത്തട്ടെ. താങ്കള്‍ ഇടപെട്ടില്ലെങ്കില്‍ ഇടക്കാലാശ്വാസം കിട്ടിയിട്ടില്ലാത്ത മുഴുവന്‍ ഇരകളെയും കക്ഷിചേര്‍ത്തുകൊണ്ട് സുപ്രീംകോടതിയില്‍ ‘കോടതിയലക്ഷ്യം' ഫയല്‍ ചെയ്യലല്ലാതെ ഞങ്ങള്‍ക്ക് മറ്റു നിവൃത്തിയില്ലെന്ന് അറിയിക്കട്ടെ.
‘രാജാവ് നീതിമാനാണെങ്കില്‍'
മന്ത്രിമാരും അധികാരികളും
നീതിമാന്മാരാകും.
മന്ത്രിമാരും അധികാരികളും
നീതിമാന്മാരായാല്‍
ബ്രാഹ്മണരും പ്രഭുക്കന്മാരും
നീതിമാന്മാരാകും.
ബ്രാഹ്മണരും പ്രഭുക്കന്മാരും
നീതിമാന്മാരായാല്‍
നഗരവാസികളും ഗ്രാമീണരും
നീതിമാന്മാറാകും.
(ശ്രീബുദ്ധന്‍)

ബിന്ദു റ്റി എസ്
30 Dec 2020, 12:06 PM
വെറും കാഴ്ചപ്പണ്ടങ്ങളാകാതെ പറഞ്ഞുകൊണ്ടേയിരിക്കാൻ ഇങ്ങനെ ചിലരില്ലെങ്കിൽ.........
സുകന്യ
27 Dec 2020, 08:11 PM
ഭരണ വർഗ്ഗത്തിന്റെ ശ്രദ്ധ ഈ എഴുത്തിലേക്ക് പതിയട്ടെ ......
ബൾക്കീസ് ബാനു
27 Dec 2020, 03:10 PM
LDF പ്രകടനപത്രികയിൽ ഉൾചേർത്തിരുന്ന ഇരകളുടെ നീതി - നടപ്പിലാക്കാൻ ഈ സർക്കാരിനു സാധിച്ചുവോ?
രവീന്ദ്രൻ പാടി
27 Dec 2020, 12:50 PM
റഹ്മാൻ മാഷ് പറയുന്നതത്രയും കാര്യമാണ്.
സി.പി.ശശി
27 Dec 2020, 11:21 AM
എൻഡോ സൾഫാൻ അപകടകാരിയല്ലാത്ത കീടനാശിനിയാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് എവിെടെയാണ് പറഞ്ഞത്.
കെ. സഹദേവന്‍
Mar 30, 2023
13 Minutes Read
Truecopy Webzine
Mar 20, 2023
3 Minutes Read
പ്രമോദ് പുഴങ്കര
Mar 18, 2023
2 Minutes Read
ഡോ.എസ്. അഭിലാഷ്
Mar 16, 2023
8 Minutes Watch
പുരുഷന്‍ ഏലൂര്‍
Mar 15, 2023
5 Minutes Read
സജി മാര്‍ക്കോസ്
Mar 09, 2023
7 Minutes Read
സിസ്റ്റർ ജെസ്മി
1 Jan 2021, 09:09 PM
നീതി നടപ്പിലാക്കാൻ, വാക്ക് പാലിക്കാൻ ആവശ്യപ്പെടുന്ന റഹ്മാന്റെ അവകാശഹര്ജിയില് നടപടി എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു