പിടിവിടാതിരിക്കാം,
കേരളം പുതിയ
കോവിഡ് തരംഗത്തില്‍
പിടിവിടാതിരിക്കാം, കേരളം പുതിയ കോവിഡ് തരംഗത്തില്‍
കോവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍, കേരളത്തെ സംബന്ധിച്ച് അടുത്ത രണ്ടുമാസങ്ങള്‍ അതീവ പ്രധാനമാണ്. തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പ്, ശബരിമല തീര്‍ത്ഥാടനം, ക്രിസ്മസ്, പുതുവര്‍ഷം ഒക്കെ ആള്‍ക്കൂട്ടങ്ങളുടെ ആഘോഷമാണ്. കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രധാനശീലങ്ങളില്‍ അയവ് വന്നതാണ് യൂറോപ്പില്‍ നിന്നുള്ള പ്രധാനപാഠം. യൂറോപ്പില്‍ നിന്നൊക്കെ എന്തെങ്കിലും പാഠം നമ്മള്‍ പഠിക്കുന്നുണ്ടെങ്കില്‍, അത് പഠിച്ച് പ്രാവര്‍ത്തികമാക്കേണ്ട സമയമിതാണ്. രോഗികളുടെ എണ്ണത്തില്‍ ചെറിയ കുറവ് വരുമ്പോഴേക്കും ജാഗ്രതയില്‍ ആ കുറവ് വരാന്‍ പാടില്ല. അതുകൊണ്ട് നമ്മള്‍ തുടര്‍ന്നുപോന്ന ജാഗ്രത തുടര്‍ന്നേ മതിയാവൂ
8 Nov 2020, 02:51 PM
ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലം. എന്നുവച്ചാല്‍ ഒരു നൂറ്റാണ്ട് മുമ്പ്, 1918 ഏപ്രിലില്‍ അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളില്‍ ഒരുതരം പനിരോഗം പൊട്ടിപ്പുറപ്പെട്ടു, പ്രധാനമായും സൈനികര്‍ക്കിടയില്‍. യുദ്ധാവശ്യത്തിന് അമേരിക്കയില്‍ നിന്ന് ഫ്രാന്‍സിലേക്ക് പോയ സൈനികര്‍ വഴി ഫ്രാന്‍സിലും ഈ പനി ഒരു പകര്‍ച്ചവ്യാധിപോലെ പടര്‍ന്നു.
തുടര്‍ന്ന്, ജര്‍മനി, ബ്രിട്ടന്‍, ഇറ്റലി, സ്‌പെയിന്‍ എന്നിവിടങ്ങളിലേക്കും.
അവിടെ നിന്ന് റഷ്യ, വടക്കേ ആഫ്രിക്ക, ഇന്ത്യയില്‍ ബോംബെ വരെ അതെത്തി. ഇന്ത്യയില്‍ നിന്ന് അത് കിഴക്കോട്ട് സഞ്ചരിച്ചു. ചൈനയില്‍, ജപ്പാനില്‍ എല്ലാം ഫ്‌ലൂ പുറപ്പെടുന്നതായി വാര്‍ത്തകള്‍ വന്നു. ജൂലൈ മാസത്തോടെ രോഗം ഓസ്‌ട്രേലിയയിലെത്തി. പിന്നെ പതിയെ പിന്‍വാങ്ങി.
‘സ്പാനിഷ് ഫളൂ' എന്ന് വിളിക്കുന്ന, കഴിഞ്ഞ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പാന്‍ഡെമിക്കിന്റെ ആദ്യ തരംഗമായിരുന്നു അത്. താരതമ്യേന സൗമ്യമായിരുന്നു ആ തരംഗമെന്നതായിരുന്നു സത്യം.
1918 ആഗസ്റ്റില്‍ ഇന്‍ഫ്‌ളുവന്‍സ പാന്‍ഡെമിക്കിന്റെ രണ്ടാമത്തെതും ഏറ്റവും മാരകമായതുമായ തരംഗമായി ഫ്‌ളൂ വീണ്ടുമെത്തി. ആദ്യ വരവില്‍ സൈനികരെയാണ് കൂടുതല്‍ ബാധിച്ചതെങ്കില്‍ രണ്ടാം വരവിലത് ആരെയും വെറുതെ വിട്ടില്ല. 1918 മാര്‍ച്ചില്‍ രേഖപ്പെടുത്തിയ ആദ്യ രോഗിയും 1920 മാര്‍ച്ചില്‍ അവസാനമായി രേഖപ്പെടുത്തിയ കേസും ഉള്‍പ്പെടെ, 5- 10 കോടി ആളുകള്‍ വരെ, അല്ലെങ്കില്‍ ആഗോള ജനസംഖ്യയുടെ 2.5 മുതല്‍ 5 ശതമാനം വരെ ആളുകള്‍ സ്പാനിഷ് ഫ്‌ളൂ കാരണം കൊല്ലപ്പെട്ടു എന്നാണ് കണക്കാക്കുന്നത്.
നൂറുവര്‍ഷം മുമ്പ്, മനുഷ്യന്‍ സഞ്ചരിക്കുന്ന ഏറ്റവും വലിയ വേഗത, കപ്പലിന്റെ വേഗതയായിരുന്നു. മനുഷ്യന്റെ വേഗതക്കനുസരിച്ചാണ് പകര്‍ച്ചവ്യാധികളും സഞ്ചരിക്കുന്നത്. മനുഷ്യന്റെ ശീലാനുശീലങ്ങള്‍ക്കനുസരിച്ച് അവ വീണ്ടും വീണ്ടും വരികയോ സ്വയമേ കെട്ടടങ്ങുകയോ ചെയ്യുന്നതാണ് പ്രകൃതി നിയമവും.
അതീവ ഗുരുതരം, യൂറോപ്പിലെ രണ്ടാം തരംഗം
സ്പാനിഷ് ഫ്‌ളൂവില്‍ നിന്ന് കോവിഡിലെത്തിയപ്പോള്‍ അത് പടര്‍ന്നത് ജെറ്റ് വിമാനങ്ങളുടെ വേഗതയിലായിരുന്നു. രോഗം പടര്‍ന്നുപിടിച്ചപ്പോള്‍ തന്നെ അതിനകം ശാസ്ത്രം പഠിച്ച മനുഷ്യന്‍, അതിന് തടയിടാനായി അവന്റെ ശീലങ്ങളെ പുതുക്കിപ്പണിതു. പുറത്തിറങ്ങുന്നത് കുറച്ചു. മാസ്‌കും സാനിറ്റൈസറും ശാരീരിക അകലങ്ങളും ചേര്‍ന്ന് പുതിയൊരു ജീവിതക്രമം കൊണ്ടുവന്നു.
കോവിഡ് പകര്‍ച്ചയുടെ ആദ്യകാല ചരിത്രം നമുക്കറിയാവുന്നത് തന്നെയാണ്. ചൈനക്കുപുറമേ ഇറ്റലിയിലും ഇറാനിലും വലിയ തോതില്‍ രോഗവ്യാപനമുണ്ടായ ഫെബ്രുവരി അവസാനം മുതലുള്ള സമയം ഭീതിയോടെ കാര്യങ്ങളെ നോക്കിക്കണ്ടിരുന്ന നമ്മളെ നമ്മള്‍ മറക്കാനിടയില്ല.
ഇന്ന് ലോകത്തിന്റെ പലയിടങ്ങളിലും കോവിഡിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ തരംഗങ്ങളാണ് സംഭവിക്കുന്നത്.
മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ യൂറോപ്പ് മൊത്തത്തില്‍ പ്രതിദിനം 35,000- 38,000 വരെയാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിനുശേഷം ഈ സംഖ്യ ക്രമേണ കുറഞ്ഞു. പിന്നീട് അമേരിക്കയും പിന്നാലെ ഇന്ത്യയും പകര്‍ച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായി ഉയര്‍ന്നു. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ യൂറോപ്പില്‍ പ്രതിദിനം 20,000-ല്‍ താഴെ കേസുകള്‍ മാത്രമാണ് യൂറോപ്യന്‍ റീജ്യണില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്, ആ സമയം ഇന്ത്യയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ മൂന്നിലൊന്നോ നാലിലൊന്നോ മാത്രം.
എന്നാല്‍, കഴിഞ്ഞ ഒരു മാസത്തിനിടെ യൂറോപ്പില്‍ കേസുകളില്‍ ഗണ്യമായ വര്‍ധനവാണുണ്ടാവുന്നത്. യൂറോപ്പിലെ ഈ രണ്ടാം തരംഗം ആദ്യത്തേതിനേക്കാള്‍ വളരെ ഗുരുതരമാണ്, രോഗികളുടെ എണ്ണത്തിന്റെ കാര്യത്തില്‍. കഴിഞ്ഞാഴ്ച യൂറോപ്പില്‍ ഒരു ദിവസം രണ്ടര ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസം വരെയുണ്ടായി. ആശ്വസിക്കാവുന്ന ഏകകാര്യം, രോഗികളുടെ എണ്ണത്തിനനുസരിച്ച് പഴയ ആ മരണനിരക്കില്ല എന്നതാണ്.
ജീവിതം പഴയപടി, പിടിമുറുക്കി വൈറസ്
നവംബര്‍ 6 വരെയുള്ള കണക്കുപ്രകാരം ഏറ്റവുമധികം പ്രതിദിനരോഗികള്‍ (Per million population) യു.കെയിലാണ്. അവരെന്തായാലും ഒരു മാസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. സമാനമായ പാതയിലാണ് സ്‌പെയിനും ഇറ്റലിയും ഫ്രാന്‍സും റഷ്യയുമൊക്കെ. നെതര്‍ലന്‍ഡില്‍ ഭാഗിക ലോക്ക് ഡൗണായി. ആദ്യ തരംഗസമയത്ത് അധികം നിയന്ത്രണങ്ങളൊന്നും വേണ്ടാന്ന് ശഠിച്ചു നിന്ന സ്വീഡന്‍ പോലും ഇപ്പോള്‍ നിയന്ത്രണങ്ങളെ പറ്റി കാര്യമായി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.
യൂറോപ്പിനേക്കാള്‍ അല്‍പം വ്യത്യസ്തമായ പാതയിലൂടെ സഞ്ചരിച്ച യു.എസും രണ്ടാം തരംഗത്തിലാണ്. ജൂണ്‍ മുതല്‍ യു.എസിലെ ദൈനംദിന രോഗികളുടെ എണ്ണം ശരാശരി കണക്ക് 30,000 ത്തിലധികമാണ്. നിലവിലെ തരംഗത്തില്‍, ദിവസേനയുള്ള പുതിയ കേസുകളുടെ എണ്ണം 88,000 കവിഞ്ഞു.
യൂറോപ്പിലെയും യു.എസിലെയും കോവിഡിന്റെ ഈ പുതിയ കുതിപ്പിന് പിന്നില്‍ പല കാരണങ്ങളുണ്ടാകാമെങ്കിലും, വിദഗ്ധര്‍ രണ്ട് കാര്യങ്ങളാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
ഒന്ന്, പ്രതിരോധത്തിന് മനുഷ്യന്‍ ശീലിച്ച പുതിയ ശീലങ്ങളില്‍ കാര്യമായ അയവ് വന്നത് തന്നെ. രോഗം കുറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ ജീവിതരീതികള്‍ എല്ലാം പഴയപോലായി. വൈറസ് എങ്ങും പോയിട്ടുമുണ്ടായിരുന്നില്ല. സ്‌പെയിന്‍ ജൂലൈ മുതല്‍ 25 ലക്ഷം അതിഥികളെയാണത്രേ സ്വീകരിച്ചത്. രണ്ട്, താപനിലയിലുണ്ടായ മാറ്റം. തണുത്തതും വരണ്ടതുമായ കാലാവസ്ഥ വൈറസിനെ കൂടുതല്‍ കാലം അതിജീവിക്കാനും വിറുലന്റായി തുടരാനും സഹായിക്കുമെന്നാണ് കരുതുന്നത്, അതിനുള്ള തെളിവുകള്‍ പൂര്‍ണമായും ലഭ്യമല്ലെങ്കില്‍ പോലും.
വൈറസിന് സംഭവിച്ച മ്യൂട്ടേഷനെ പറ്റി പലരും ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും അതിനും കൃത്യമായ തെളിവില്ല. ഒരു പ്രീ-പ്രിന്റ് സെര്‍വറില്‍ കഴിഞ്ഞ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തില്‍ (ഇതുവരെ സമഗ്രമായി അവലോകനം-Peer review- ചെയ്തിട്ടില്ല), യൂറോപ്പിനുള്ളിലെ യാത്ര, പ്രത്യേകിച്ച് സ്‌പെയിനിലേക്കും പുറത്തേക്കും, വൈറസ് പടരുന്നതിന്റെ കാരണമായി സൂചിപ്പിക്കുന്നു. ജൂലൈയില്‍ സ്‌പെയിനിലെ ആളുകള്‍ക്കിടയില്‍ ആദ്യമായി കണ്ടെത്തിയ വൈറസിന്റെ പുതിയ വകഭേദം ഇപ്പോള്‍ ഈ മേഖലയിലെ പല രാജ്യങ്ങളിലും വ്യാപിച്ചതായിട്ടാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
20A.EU1 എന്ന് പേരിട്ടിരിക്കുന്ന ഈ വേരിയന്റ് യുകെ, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലാന്റ്‌സ്, ഫ്രാന്‍സ്, നോര്‍വേ എന്നിവിടങ്ങളില്‍ പ്രത്യേകിച്ചും ഇപ്പോള്‍ പടരുന്നുണ്ടെന്നും. എന്നിരുന്നാലും, ഈ പുതിയ വകഭേദം മറ്റുള്ളവയേക്കാള്‍ വേഗത്തില്‍ വ്യാപിച്ചുവെന്നതിനോ കൂടുതല്‍ ഗുരുതരമായ രോഗത്തിന് കാരണമായതിനോ നേരിട്ട് തെളിവുകളില്ലെന്നും പഠനം പറയുന്നു. ഫലത്തില്‍, പുതിയ വേരിയന്റ് യൂറോപ്പിലാകെ പടര്‍ന്നുവെങ്കിലും, ഇത് അതിവേഗം രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവിന്, അതായത് രണ്ടാം തരംഗത്തിന്, കാരണമായോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
കേരളത്തില്‍ പുതിയ തരംഗം
ഇന്ത്യയില്‍ കാര്യങ്ങള്‍ അല്‍പ്പം വ്യത്യസ്തമാണ്. ഇവിടെ ഒന്നാം തരംഗം അതിന്റെ കൊടുമുടി കടന്ന്, താഴ്‌വാരത്തിലേക്ക് പോകുന്നതായാണ് സൂചന. ദിവസേനയുള്ള പുതിയ കേസുകളുടെ എണ്ണം സെപ്റ്റംബര്‍ മധ്യത്തില്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി, ശേഷം കുറഞ്ഞുവരുന്നുണ്ട്. സെപ്റ്റംബര്‍ 16-ന് ഇന്ത്യയില്‍ 97,894 പുതിയ കേസുകള്‍ കണ്ടെത്തിയതാണ് രാജ്യത്തെ ഏറ്റവും കൂടിയ കണക്ക്. നിലവില്‍ 45,000- 50,000 വരെ പുതിയ കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ഡല്‍ഹി, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ പുതിയ തരംഗങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. വാസ്തവത്തില്‍, ഡല്‍ഹി ഇപ്പോള്‍ മൂന്നാമത്തെ തരംഗത്തിലൂടെയാണ് കടന്നുപോകുന്നത്, നേരത്തെ രണ്ട് കൊടുമുടികളും താഴ്‌വാരങ്ങളും അവര്‍ കണ്ടതാണ്, ഓരോ കൊടുമുടിയും മുമ്പത്തേതിനേക്കാള്‍ കൂടുതലായിരുന്നുവെന്നും കാണാം.
യൂറോപ്പില്‍ സംഭവിച്ചതു പോലുള്ള ഒരു രണ്ടാം തരംഗത്തിലൂടെ ഇന്ത്യ കടന്നുപോകുമോ എന്ന് പ്രവചിക്കാന്‍ പ്രയാസമാണ്. കാരണം, ഇന്ത്യയിലെയും യൂറോപ്പിലെയും സാഹചര്യങ്ങള്‍ തമ്മില്‍ കാര്യമായ വ്യത്യാസങ്ങളുണ്ട്. പ്രധാനമായും, യൂറോപ്പിലും ലോകത്തിന്റെ മറ്റു ചില ഭാഗങ്ങളിലും, മനുഷ്യന്റെ ശീലാനുശീലങ്ങള്‍, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഒക്കെ ഋതുക്കളിലെ മാറ്റങ്ങളെയും നിലവിലുള്ള കാലാവസ്ഥയെയും ആശ്രയിച്ച് കാര്യമായി വ്യത്യാസപ്പെടുന്നുണ്ട്.
എന്നാല്‍, ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും, കാലാവസ്ഥാ വ്യതിയാനങ്ങള്‍ മനുഷ്യന്റെ ശീലാനുശീലങ്ങളില്‍ കാര്യമായ വ്യത്യാസമുണ്ടാക്കുന്നില്ല. എന്നിരുന്നാലും, അത് ഏതെങ്കിലും വിധത്തില്‍ നമ്മെ സംരക്ഷിക്കുമോ എന്നത് കാത്തിരുന്ന് കാണാനേ കഴിയൂ.
അതേസമയം ഉത്സവങ്ങള്‍, തെരെഞ്ഞെടുപ്പുകള്‍ ഒക്കെ നമ്മുടെ രാജ്യത്തെ രണ്ടാം തരംഗത്തെ സ്വാധീനിക്കാന്‍ സാധ്യതയേറെയാണ്. കൂടാതെ അന്തരീക്ഷ മലിനീകരണവും. അങ്ങനെ എന്തെങ്കിലുമുണ്ടെങ്കില്‍, ബീഹാര്‍ തിരഞ്ഞെടുപ്പ് ഇപ്പോള്‍ കഴിയുന്നല്ലേയുള്ളൂ, ഏതാനും ആഴ്ചകള്‍ക്കകം വ്യക്തമായൊരു ചിത്രം പ്രതീക്ഷിക്കാം.
കേരളത്തെ സംബന്ധിച്ച് അടുത്ത രണ്ടുമാസങ്ങള്‍ അതീവ പ്രധാനമാണ്. തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പ്, ശബരിമല തീര്‍ത്ഥാടനം, ക്രിസ്മസ്, പുതുവര്‍ഷം ഒക്കെ ആള്‍ക്കൂട്ടങ്ങളുടെ ആഘോഷമാണ്. യൂറോപ്പില്‍ നിന്നൊക്കെ എന്തെങ്കിലും പാഠം നമ്മള്‍ പഠിക്കുന്നുണ്ടെങ്കില്‍, അത് പഠിച്ച് പ്രാവര്‍ത്തികമാക്കേണ്ട സമയമിതാണ്.
തുടക്കത്തില്‍ പറഞ്ഞ പോലെ, നമ്മുടെ ശീലങ്ങളാണ് ഒരു പകര്‍ച്ചവ്യാധി പടരണോ വേണ്ടേ എന്ന് തീരുമാനിക്കുന്നത്. കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രധാനശീലങ്ങളില്‍ അയവ് വന്നതാണ് യൂറോപ്പില്‍ നിന്നുള്ള പ്രധാനപാഠം. എന്തായാലും ഒന്നോര്‍ക്കുക, ലോകത്തെവിടെയെങ്കിലും ഈ രോഗമുള്ളപ്പോള്‍ എല്ലായിടവും ഒരുപോലെ റിസ്‌കിലാണ്. രോഗികളുടെ എണ്ണത്തില്‍ ചെറിയ കുറവ് വരുമ്പോഴേക്കും ജാഗ്രതയില്‍ ആ കുറവ് വരാന്‍ പാടില്ല. അതുകൊണ്ട് നമ്മള്‍ തുടര്‍ന്നുപോന്ന ജാഗ്രത ഇനിയും തുടര്‍ന്നേ മതിയാവൂ. സ്പാനിഷ് ഫ്‌ളൂ പോലെ രണ്ടുതരംഗത്തോടെ കോവിഡ് അവസാനിക്കുമെന്നും പ്രതീക്ഷിക്കാനിപ്പോള്‍ സാധിക്കില്ല.
Ashna
10 Nov 2020, 12:47 PM
Well said
Paul
10 Nov 2020, 11:26 AM
ഡോക്ടരുടെ വാക്കുകൾ ഭരണകർത്താക്കളും ജനങ്ങളും ഒരേപോലെ ഗൗരവപൂർവം പരിഗണിക്കുമെന്ന് പ്രത്യാശിക്കാം 🙏
K. Mohanan
10 Nov 2020, 10:12 AM
കഴിയുമെങ്കിൽ ഒഴിവാക്കൂ.. തീർത്ഥാടനം
ഷാജി ഭാസ്
9 Nov 2020, 08:45 PM
ഡോക്ടറിന്റെ വാക്കുകളിൽ നിന്ന് ജാഗ്രത കുറയ്ക്കാൻ സമയമായില്ല എന്ന് മനസ്സിലാക്കാൻ സാധിച്ചു . നന്ദി.
Shaji Joseph
8 Nov 2020, 08:48 PM
നന്നായെഴുതി.
ഡോ. ജയകൃഷ്ണന്‍ എ.വി.
Feb 13, 2021
4 Minutes Read
ഡോ: ബി. ഇക്ബാല്‍
Jan 27, 2021
4 minutes read
അനിവര്‍ അരവിന്ദ് / ജിന്‍സി ബാലകൃഷ്ണന്‍
Jan 26, 2021
38 Minutes Listening
ഡോ. ജയകൃഷ്ണന്‍ എ.വി.
Jan 13, 2021
5 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Jan 12, 2021
10 Minutes Read
Dr.Bindu.
3 Dec 2020, 10:26 AM
മനോജ്, നന്നായി എഴുതിയിരിക്കുന്നു.