ഡിജിറ്റല്‍ ഇടത്തിലെയും
പുറത്തെയും ഹിംസ
തമ്മില്‍ ഒരു പാരസ്പര്യമുണ്ട്
ഡിജിറ്റല്‍ ഇടത്തിലെയും പുറത്തെയും ഹിംസ തമ്മില്‍ ഒരു പാരസ്പര്യമുണ്ട്
പൊതുമണ്ഡലത്തിൽ, മനുഷ്യർ തമ്മിലുള്ള ഇടപെടലുകളിൽ നിന്ന് ജനാധിപത്യ ബോധത്തിന്റെ അടിസ്ഥാനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന വർത്തമാന ഘട്ടത്തിൽ ട്രൂ കോപ്പി തിങ്ക് 'സംവാദ'ങ്ങളുടെ ജനാധിപത്യത്തെയും ഭാഷയെയും ഡിജിറ്റൽ സ്‌പേസിലെ സംവാദങ്ങളെയും കുറിച്ച് ചർച്ച ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങൾ സമൂഹത്തിന്റെ പല തലങ്ങളിൽ പ്രവർത്തിക്കുന്നവരോട് ചോദിച്ചു. നൽകിയ ഉത്തരങ്ങൾ തിങ്ക് പ്രസിദ്ധീകരിക്കുന്നു. സംവാദം - ജനാധിപത്യം.
27 Jan 2022, 10:28 AM
ഒരു ജനാധിപത്യ രാജ്യത്ത് സംവാദങ്ങളുടെ രാഷ്ട്രീയ പ്രാധാന്യമെന്താണ്?
അഭിപ്രായസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ഹൃദയമാണ്. അഭിപ്രായസ്വാതന്ത്ര്യമെന്നാല്‍ അഭിപ്രായ ഐക്യം മാത്രമല്ല, ഭിന്നാഭിപ്രായങ്ങക്കുള്ള ഇടം കൂടി ഉള്‍പ്പെടുന്നതാണ്. ഭിന്നാഭിപ്രായങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കും വ്യത്യസ്ത ആശയങ്ങള്‍ക്കും പുലരാവുന്ന തുറസ്സിലാണ് സംവാദമുണ്ടാവുക. വിമര്‍ശനവും വിയോജിപ്പും ആശയ സംഘര്‍ഷവുമെല്ലാമാണ് സംവാദങ്ങളെ സജീവമാക്കുന്നത്.
സംവാദങ്ങളാണ് പുതിയ അറിവിലേയ്ക്കും ആശയങ്ങളിലേയ്ക്കും നയിക്കുകയും ജനാധിപത്യത്തെ നിരന്തരം നവീകരിക്കുകയും ചെയ്യുന്നത്. സംവാദങ്ങളില്ലാത്ത ജനാധിപത്യം കെട്ടിക്കിടക്കുന്ന ജലം പോലെ മലിനവും ദുര്‍ഗന്ധം വമിക്കുന്നതുമാകും. ജനാധിപത്യം ചീഞ്ഞാല്‍ ഏകാധിപത്യത്തിന് വളമാകും. അംബേദ്കര്‍ ഭരണഘടനാ നിര്‍മാണവേളയില്‍ ഈ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സംവാദത്തില്‍ ഭാഷയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ട്? സംവാദ ഭാഷ മറ്റ് പ്രയോഗഭാഷകളില്‍ നിന്ന് വേറിട്ട് നില്‍ക്കേണ്ടതുണ്ടോ?
നിലപാടുകളും വീക്ഷണങ്ങളും യുക്തിയും ബോധ്യപ്പെടുത്താന്‍ കഴിയുന്ന തെളിച്ചവും വ്യക്തതയും ലാളിത്യവും സംവാദഭാഷയ്ക്കുണ്ടാകണം എന്നു കരുതുന്നു. സഹിഷ്ണുത, സംയമനം, സമചിത്തത എന്നിവയാണ് സംവാദ ഭാഷയ്ക്കുണ്ടാകേണ്ട ഗുണങ്ങള്‍.

ശക്തമായ എതിര്‍പ്പും വിയോജിപ്പും പ്രകടിപ്പിക്കുമ്പോള്‍ പോലും ഭാഷയില്‍ പരസ്പര ബഹുമാനം ചോര്‍ന്നുപോകാതിരിക്കാന്‍ നിഷ്‌കര്‍ഷ വേണം. വിമര്‍ശനങ്ങള്‍ നിര്‍ദയമായി എന്നതുകൊണ്ടുമാത്രം സൈബര്‍ ആക്രമണം എന്ന് വ്യാഖ്യാനിക്കുന്നത് അതിവാദവുമാണ്. ഭാഷയുടെ ജനാധിപത്യ സീമകള്‍ ലംഘിയ്ക്കാത്ത ഏത് വിമര്‍ശനവുമാകാം.
സൈബര്‍ സ്‌പേസ്, സംവാദങ്ങളിലെ ജനാധിപത്യത്തേയും ജനാധിപത്യ ഭാഷയെയും കണ്ടെത്താനും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും പക്വമായോ?
സൈബര്‍ സ്‌പേസ് ആവിഷ്‌കാരത്തിന്റെ ഒരു ഇടം മാത്രമാണ്. യഥാര്‍ഥത്തില്‍ സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ജനാധിപത്യശോഷണമാണ് സൈബറിടത്തിലെ ജനാധിപത്യവിരുദ്ധ ഭാഷയിലൂടെ വെളിപ്പെടുന്നത്. ലോകത്താകെയും ഇന്ത്യയില്‍ പ്രത്യേകിച്ചും സംഭവിക്കുന്ന സമൂഹത്തിന്റെ വലതുപക്ഷവത്കരണത്തിന്റെ അടയാളങ്ങളായ സങ്കുചിതവും അക്രമോത്സുകവുമായ ദേശീയത, പുരുഷാധിപത്യ ഘോഷണങ്ങള്‍, വീരാരാധനാ മനോഭാവം, അപരവിദ്വേഷം എന്നിവയെല്ലാം ബലം, ഹിംസ എന്നിവയിലൂടെ ആധിപത്യം സ്ഥാപിക്കാനുള്ള ത്വര വളര്‍ത്തുന്നുണ്ട്.
ഭാഷയിലും പെരുമാറ്റത്തിലും പ്രവൃത്തിയിലുമെല്ലാം ആ ആക്രമണോത്സുകത പ്രകടമായി കാണാം. ബലം/ ഹിംസ എന്നിവയിലൂടെ കീഴ്‌പ്പെടുത്താനുള്ള ഈ മനോഭാവമാണ് സൈബറിടത്തിലെ വ്യക്തിഹത്യയുടെയും അധിക്ഷേപങ്ങളുടെയും യഥാര്‍ഥ ഉറവിടം. സമൂഹത്തിലെ ജനാധിപത്യ ദാരിദ്ര്യത്തിന്റെ ഇരുട്ടില്‍ നിന്നാണ് അവ ഉല്‍ഭവിക്കുന്നത്. അതുകൊണ്ട്, കാരണം സൈബര്‍ സ്‌പേസില്‍ മാത്രമല്ല തിരയേണ്ടത്.
ഡിജിറ്റല്‍ സ്‌പേസില്‍ വ്യക്തികള്‍ നേരിടുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഡിജിറ്റലല്ലാത്ത സ്‌പേസില്‍ നേരിടുന്ന ആക്രമണങ്ങളില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ വ്യത്യസ്തമാണോ?
തെരുവിലെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഇന്ന് പതിവായിത്തീര്‍ന്നിട്ടുണ്ടല്ലോ. നേരത്തെ പറഞ്ഞ പ്രവണതയുടെ ഭാഗമാണത്. തെരുവില്‍ മാത്രമല്ല, വീട്ടകങ്ങള്‍ ഉള്‍പ്പെടെ സ്വകാര്യ-പൊതുവിടങ്ങളിലെല്ലാം ഹിംസയുടെ അതിപ്രസരം കാണാം. പ്രത്യക്ഷമായ ഈ ഹിംസയുടെ വകഭേദമാണ് ഡിജിറ്റല്‍ സ്‌പേസിലെ ആള്‍ക്കൂട്ട ആക്രമണം. പലപ്പോഴും തെരുവിലെ ആള്‍ക്കൂട്ടാക്രമണങ്ങളിലേയ്ക്ക് നയിക്കുന്നത് ഡിജിറ്റല്‍ സ്‌പേസില്‍ നിന്ന് തുടങ്ങുന്ന വാചിക ഹിംസയാണ് എന്നും കാണാം. സമൂഹത്തിലെ പ്രത്യക്ഷവും ക്രൂരവുമായ ഹിംസയുടെ ദൃശ്യങ്ങളും മറ്റും ഡിജിറ്റല്‍ ഇടത്തിലൂടെ അതിവേഗം പ്രസരിക്കുന്നത് ഹിംസയോടുള്ള പ്രതികരണങ്ങളില്‍ ഒരു മരവിപ്പും പൊരുത്തപ്പെടലും മാത്രമല്ല അതില്‍ അഭിരമിക്കുന്ന പ്രവണത പോലും സൃഷ്ടിച്ചിട്ടുണ്ട്. അതാതയത് ഡിജിറ്റല്‍ ഇടത്തിലെയും പുറത്തെയും ഹിംസ തമ്മില്‍ ഒരു പാരസ്പര്യമുണ്ട്.
ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ട മറ്റൊന്നുകൂടിയുണ്ട്. യൂട്യൂബ് ചാനലുകളടക്കമുള്ള ഡിജിറ്റല്‍ മാധ്യമങ്ങളും ഫേസ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളും പോലെ മുഖ്യധാരാ മാധ്യമങ്ങളും ഈ ആള്‍ക്കൂട്ട ആക്രമണത്തിന്റെ മനശാസ്ത്രം വികസിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട് എന്നതാണത്. മുഖ്യധാരാ മാധ്യമങ്ങള്‍ നടത്തുന്ന മാധ്യമവിചാരണകള്‍, ക്രൂരമായ വ്യക്തിഹത്യകള്‍, ആസൂത്രിതവും നിരന്തരവുമായ അസത്യ പ്രചരണങ്ങള്‍, വാര്‍ത്താ ചര്‍ച്ചകളിലെ അവതാരകര്‍ തന്നെ വളര്‍ത്തിയെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അക്രമോത്സുകവും എല്ലാ പരിധികളും ലംഘിക്കുന്നതുമായ ഭാഷാ പ്രയോഗങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്ന് സൃഷ്ടിച്ച അടിമുടി ജനാധിപത്യവിരുദ്ധമായ ആശയ പരിസരത്തിന്റെ സൃഷ്ടിയും കെടുതിയുമാണ് സൈബര്‍ സ്‌പേസില്‍ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍. ആക്രമണത്തിന്റെ രൂപത്തില്‍ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും ആധിപത്യത്തിന്റെ മനശാസ്ത്രമാണ് എല്ലാറ്റിന്റെയും അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്നത്.
വ്യക്തിപരമായി സൈബര്‍ ആക്രമണം നേരിട്ടിട്ടുണ്ടോ? ആ അനുഭവം എന്തായിരുന്നു?
വ്യക്തിപരമായി സൈബര്‍ ആള്‍ക്കകൂട്ടാക്രമണം ധാരാളം നേരിട്ട ഒരാളാണ് ഞാന്‍. സംഘടിതമായ മാധ്യമ ആക്രമണവും നേരിട്ടിട്ടുണ്ട്. ആസൂത്രിതമായ ഒരു ആക്രമണത്തിന് തുടക്കമിട്ട വളരെ ക്രൂരവും അധമവും അടിസ്ഥാനമില്ലാത്തതുമായ ഒരു ആരോപണം ഉന്നയിച്ച ആള്‍ക്കെതിരായി മാത്രം ക്രിമിനല്‍ കേസ് നല്‍കി. അത് കോടതിയില്‍ നടന്നുവരുന്നു. ഇപ്പോള്‍ ആള്‍ക്കൂട്ടാക്രമണങ്ങളെ ഗൗനിക്കാറേയില്ല. നിലപാടിന് കരുത്ത് കൂട്ടുന്ന ഊര്‍ജമാക്കി അതിനെ മാറ്റാന്‍ കഴിയുംവിധം ഇപ്പോള്‍ മാറി.
എന്നാല്‍ ഒരു കാര്യം തോന്നിയിട്ടുള്ളത് രാഷ്ട്രീയക്കാരെക്കുറിച്ച് എന്തും പറയാം, അവര്‍ സൈബര്‍ ആക്രമണം അര്‍ഹിക്കുന്നു എന്നൊരു മനോഭാവമുള്ളതായി അനുഭവപ്പെട്ടിട്ടുണ്ട്. രോഗം, ചികിത്സ എന്നിവയുടെയൊക്കെ പേരില്‍ പോലും രാഷ്ട്രീയക്കാരെയും കുടുംബാംഗങ്ങളെയുമൊക്കെ വേട്ടയാടാം, അതൊക്കെ സ്വാഭാവികം എന്ന് ലഘൂകരിക്കുന്ന പ്രവണതയുണ്ട്.

നിയമസഭാ സ്പീക്കര്‍, സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം, മുന്‍ എം.പി.
കെ.വി. മനോജ്
Jul 25, 2022
6 minutes
Truecopy Webzine
Jul 23, 2022
3 Minutes Read
Truecopy Webzine
Jul 02, 2022
1 Minute Read
ഡിജിപബ്
Jun 28, 2022
1 Minute Reading
ടി.ടി. ശ്രീകുമാര്‍
Mar 25, 2022
4 Minutes Read
സോഫിയ ബിന്ദ്
Feb 08, 2022
3 Minutes Watch
നിഷാദ് റാവുത്തര്‍
Feb 08, 2022
9 Minutes Watch