സർവകലാശാലകൾ ജനകീയമായി വിചാരണ ചെയ്യപ്പെടണം, ശിക്ഷിക്കപ്പെടണം- ഒരു ​കോളേജ്​ അധ്യാപകൻ എഴുതുന്നു

വിദ്യാർഥിയുടെ മനുഷ്യാവകാശങ്ങളിൽ സർവകലാശാലകൾ നടത്തിയ തേർവാഴ്ചയുടെ രണ്ടുവർഷമാണ് കടന്നുപോകുന്നത്. മെഡിക്കൽ വിദ്യാർഥികൾ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ സർവകലാശാലകൾ ജനകീയമായി വിചാരണ ചെയ്യപ്പെടണം. നല്ലനടപ്പിന് ശിക്ഷിക്കപ്പെടണം. വിദ്യാർഥികൾക്കുവേണ്ടി നിലകൊള്ളേണ്ടവയാണ് എല്ലാ അക്കാദമികസ്ഥാപനങ്ങളെന്നും വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തിയേ മതിയാവൂ.

വിദ്യാർഥികളെ ഏറ്റവും കൂടുതൽ ദുരിതത്തിലാഴ്ത്തിയതും അവരെ ഏറ്റവും വലിയ മാനസികസമ്മർദ്ദത്തിന് കീഴ്പ്പെടുത്തിയതും കോവിഡല്ല. കോവിഡിനെ മുൻനിർത്തി സർവ്വകലാശാലകൾ സ്വീകരിച്ച അനുഭാവ പൂർവ്വമല്ലാത്തതും വിദ്യാർഥി വിരുദ്ധവുമായ തീരുമാനങ്ങളാണ്.

പരീക്ഷ യഥാസമയം നടത്തി ഫലം കൃത്യമായി പ്രസിദ്ധീകരിക്കുക എന്നതുമാത്രം പ്രഥമവും പ്രധാനവുമായി കരുതുന്ന, വിദ്യാർത്ഥിവിരുദ്ധത മുഖമുദ്രയാക്കിയ കേന്ദ്രങ്ങളായി സർവ്വകലാശാലകൾ അധഃപതിച്ചിരിക്കുന്നുവെന്നത് വേദനാജനകമായ വസ്തുതയാണ്.

മെഡിക്കൽ വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്‌കരിച്ച്​ നടത്തിയ ന്യായമായ സമരത്തിനുനേരെ ആരോഗ്യ സർവകലാശാല സ്വീകരിച്ചിരിക്കുന്ന വിദ്യാർഥിവിരുദ്ധ നിലപാട് ഇത്തരം തുടർച്ചകളിലെ പുതിയ കണ്ണി മാത്രമാണ്. മെഡിക്കൽ വിദ്യാർത്ഥിയെ ഡോക്ടറാക്കി മാറ്റുന്ന പരിശീലനപ്രക്രിയയയിലെ നിർണായക ഘട്ടമായി പാഠ്യപദ്ധതി മുന്നോട്ടു വെക്കുന്ന, "Clinical hours ഉറപ്പുവരുത്തിയതിനുശേഷം പരീക്ഷ നടത്തൂ' എന്ന മൗലികാവശ്യം നിരാകരിക്കാനും പ്രതികാര നടപടികളെടുക്കാനും ആരോഗ്യ സർവ്വകലാശാലയ്ക്ക് രണ്ടാമതൊരാലോചന വേണ്ടിവരുന്നില്ലെന്നത് സർവകലാശാലകൾക്ക് അടിയന്തര ചികിത്സ അനിവാര്യമാണെന്നതിനെ അടിവരയിടുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക, അറിവിന്റെ ഉല്പാദനവും വിതരണവും സുഗമമാക്കുക തുടങ്ങിയ അടിസ്ഥാന ലക്ഷ്യങ്ങളിൽനിന്ന് കേവലമായ പരീക്ഷാ നടത്തിപ്പിനും ഫലപ്രഖ്യാപനത്തിനുമുള്ള സംവിധാനമായി സർവ്വകലാശാലകൾ പരിമിതപ്പെടുന്ന സാഹചര്യം പുനരവലോകനം ചെയ്യേണ്ടതുണ്ട്.

പരീക്ഷാ നടത്തിപ്പിനെതിരെ പ്രതിഷേധിക്കുന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ

ശാസ്ത്രീയ പ്രക്രിയകളിലൂടെ രൂപപ്പെടുത്തിയ പാഠ്യപദ്ധതി, ആധുനിക സാങ്കേതികവിദ്യയും ബോധനരീതികളും സമന്വയിപ്പിച്ച ഫലപ്രദമായ പാഠ്യപദ്ധതി വിനിമയം, സമഗ്ര മൂല്യനിർണയം എന്നിവ പ്രാവർത്തികമാക്കുക വഴിയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താനാകൂ. ഇവ പ്രാവർത്തികമാക്കാനുള്ള ആദ്യ പ്രക്രിയ എന്നത്, പാഠ്യപദ്ധതി നിർദ്ദേശിച്ച അധ്യയന ദിവസങ്ങളും, ഈ സാദ്ധ്യായ ദിവസങ്ങളിൽ കലാലയത്തിനകത്തും പുറത്തും നടക്കുന്നത് ക്രിയാത്മകമായ പഠനബോധന പ്രവർത്തനങ്ങളാണെന്ന് ഉറപ്പു വരുത്തലുമാണ്. എന്നാൽ ഇതിനു നേർ വിപരീതമായാണ് സർവകലാശാലകൾ പ്രവർത്തിക്കുന്നത്. വിദ്യാർഥികളുടെ അഡ്മിഷൻ മുതൽ മൂല്യനിർണയം വരെയുള്ള പ്രക്രിയകൾ കൊണ്ട് പരമാവധി അധ്യയന ദിവസങ്ങൾ നഷ്ടപ്പെടുത്തുന്ന അശാസ്ത്രീയവും വികലവുമായ നടപടിക്രമങ്ങളാണ് സർവ്വകലാശാലകൾ പിന്തുടരുന്നത്.

ഒരു സെമസ്റ്റർകാലം നീളുന്ന അഡ്മിഷൻ

കേരളം മുഴുവനുമുള്ള വിദ്യാർഥികളുടെ വിദ്യാലയ പ്രവേശനത്തിന് ഹയർസെക്കൻഡറി വകുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം മതി. രണ്ടോ മൂന്നോ ജില്ലകൾ മാത്രം ദൂരപരിധിയുള്ള സർവ്വകലാശാലകൾ അഡ്മിഷൻ പ്രക്രിയ പൂർത്തിയാക്കുന്നത് മാസങ്ങളെടുത്താണ്. കാലിക്കറ്റ് സർവകലാശാലയിൽ യു. ജി അഡ്മിഷൻ പൂർത്തിയാവുന്നത് നാലും അഞ്ചും മാസങ്ങൾ കൊണ്ടാണ്. രണ്ടാമത്തെ അലോട്ട്മെന്റോടെ സർവകലാശാല ക്ലാസ് തുടങ്ങാൻ ആവശ്യപ്പെടും. ആ സമയത്ത് പല കോളേജുകളിലും വിരലിലെണ്ണാവുന്നവർ മാത്രമേ ഉണ്ടാകൂ. അവരെ മാത്രം വെച്ച് അധ്യാപകർക്ക് ക്ലാസെടുക്കാൻ കഴിയില്ല. അവസാന ഘട്ടത്തിൽ അഡ്മിഷൻ നേടുന്ന യു. ജി, പി. ജി വിദ്യാർഥികൾക്കൊന്നും (അലോട്ട്‌മെന്റ് വൈകിയതിന് അവർ ഉത്തരവാദികളല്ലാഞ്ഞിട്ടും) ഫലത്തിൽ ഒന്നാം സെമസ്റ്റർ ക്ലാസ്​ കിട്ടില്ല. മാസങ്ങൾ നീണ്ട അഡ്മിഷൻ ജോലികൾക്കായി ക്ലാസിൽ പോകാൻ പറ്റാതെ മാറിനിൽക്കേണ്ടി വരുന്നതുവഴി ബഹുഭൂരിപക്ഷം അധ്യാപകർക്കും പരിമിതമായി കിട്ടിയ സാദ്ധ്യായ ദിവസങ്ങളിൽ പോലും അധ്യയനസമയം നഷ്ടപ്പെടുത്തേണ്ടിയും വരുന്നു.

മൂല്യനിർണയ ക്യാമ്പുകളും പരീക്ഷാ ഡ്യൂട്ടിയും

Photo : collegekampus.com

വന്നുവന്ന് കലാലയങ്ങളിലിപ്പോൾ പരീക്ഷയില്ലാത്ത ദിവസങ്ങളില്ലെന്ന് പറയാം. തുടർച്ചയായ പരീക്ഷാ ഡ്യൂട്ടികൾക്ക് പുറമെ യു. ജി - പി. ജി മൂല്യനിർണയ ക്യാമ്പുകളിൽ പങ്കെടുക്കാൻ മുഴുവൻ അധ്യാപകരും കോളേജിന്​ അവധി കൊടുത്ത്​ എത്തണമെന്നാണ് സർവ്വകലാശാല ഉത്തരവ്. 15 മുതൽ 30 ദിവസം വരെ ഇങ്ങനെ വർഷത്തിൽ നഷ്ടപ്പെടും. മിക്ക കലാലയങ്ങളും ഡിസ്റ്റൻസ് എഡ്യൂക്കേഷൻ വിദ്യാർഥികളുടെ കൂടി പരീക്ഷാകേന്ദ്രങ്ങൾ ആയതിനാൽ, പരീക്ഷകൾ ഒരുമിച്ചുവരുമ്പോൾ ക്ലാസ്​ മുറികൾ അപര്യാപ്തമാവും എന്നതുകൊണ്ടുതന്നെ വിദ്യാർത്ഥികൾക്ക് നിർബന്ധിത അവധി കൊടുക്കേണ്ടിയും വരും.

ഇതു കൂടാതെ കോളേജ് തലത്തിൽ ഇന്റേണൽ പരീക്ഷകൾ, ഓഡിറ്റ് കോഴ്സ് പരീക്ഷകൾ എന്നിവയും നടത്തേണ്ടതുണ്ട്. ഇതിനായി ചുരുങ്ങിയത് ഏഴ്, എട്ട് ദിവസങ്ങൾ മാറ്റി വയ്ക്കേണ്ടി വരും. ഓരോ സെമസ്റ്റർ പരീക്ഷക്കുമുൻപും സ്റ്റഡി ലീവ്, ദിനാചരണങ്ങൾ, ഉത്സവാഘോഷങ്ങൾ, ഹർത്താൽ, പണിമുടക്ക്, പ്രാദേശിക അവധി എന്നിവ കൂടി ചേരുമ്പോൾ നിർബന്ധമായി കിട്ടേണ്ട 180 ദിവസം ഫലത്തിൽ 60 - 70 ദിവസമായി ചുരുങ്ങുന്നു.

സർഗാത്മകമല്ലാത്ത കാമ്പസുകൾ

കലാലയങ്ങൾ എന്നത് കേവലം സർവകലാശാല പരീക്ഷയ്ക്കുമാത്രമുള്ള സ്ഥാപനങ്ങളായി ചുരുങ്ങിയിട്ട് വർഷങ്ങളായി. അധ്യയനത്തിന് മതിയായ സമയമില്ലാത്തതിനാൽ ബോധനമെന്നത് പാഠ്യപദ്ധതിയിലെ അവശ്യം ഉള്ളടക്ക (essential content) ത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള, ആഴവും പരപ്പുമില്ലാത്ത, നിശ്ചിത വൃത്തത്തിനകത്തെ അഭ്യാസം മാത്രമായി ഒതുക്കാൻ അധ്യാപകർ നിർബന്ധിതരായി. പരിമിത ദിവസങ്ങൾക്കകത്തേക്ക് അളന്നുമുറിച്ച് വെട്ടി ഒതുക്കപ്പെട്ട, ജീവനില്ലാത്ത, വിദ്യാഭ്യാസത്തിന്റെ ഉയർന്ന ലക്ഷ്യങ്ങളിലേക്ക് പരിണമിക്കാത്ത, പ്രചോദനാത്മകമല്ലാത്ത യാന്ത്രിക പ്രവൃത്തിയായി മാറി അസംതൃപ്ത അധ്യാപനങ്ങൾ!.

അരങ്ങൊഴിഞ്ഞ കലോത്സവങ്ങൾ, ആരവങ്ങളില്ലാത്ത മൈതാനങ്ങൾ

പരീക്ഷ, ഇന്റേണൽ, ലാബ്, അറ്റൻഡൻസ് എന്നീ കടമ്പകളിൽ തട്ടി അതിജീവിക്കാനാവാതെ കൊഴിഞ്ഞു പോവുകയാണ് വിദ്യാർഥികളുടെ കലാകായിക സ്വപ്നങ്ങൾ. / Photo : ipms.anjarakandy.in

വിദ്യാഭ്യാസമെന്നത് ജ്ഞാനാർജ്ജനം മാത്രമായി പരിമിതപ്പെട്ടതോടെ കലാലയകായിക മേളകൾക്കും അന്ത്യമായി. കാണികൾ തിങ്ങിനിറഞ്ഞ ജനപ്രിയ കലോത്സവങ്ങൾ ഓർമയായി. പലതും നടക്കുന്നില്ല, ചിലത് നടക്കും. അരങ്ങിലും പുറത്തും വിദ്യാർഥിപ്രാതിനിധ്യമില്ലാതെ അവ കടന്നുപോകുന്നു.

ഒരു കാലത്ത് കലാലയം നെഞ്ചേറ്റിയ, ഹൗസ് പോരാട്ടങ്ങളുടെ വീറും വാശിയും പ്രകടമായ, നിലയ്ക്കാത്ത ആരവങ്ങളുടെ കായിക മേളകൾ സോണൽ മത്സരങ്ങളിലേക്ക് ആളെ കണ്ടെത്താൻ മൈതാന മൂലയിൽ നടത്തുന്ന സ്വകാര്യതിരഞ്ഞെടുപ്പുകൾ മാത്രമായി മാറി. പരീക്ഷ, ഇന്റേണൽ, ലാബ്, അറ്റൻഡൻസ് എന്നീ കടമ്പകളിൽ തട്ടി അതിജീവിക്കാനാവാതെ കൊഴിഞ്ഞു പോവുകയാണ് വിദ്യാർഥികളുടെ കലാകായിക സ്വപ്നങ്ങൾ.

കാമ്പസിന്റെ അരാഷ്ട്രീയവത്കരണം

കമീഷൻ റിപ്പോർട്ടുകളും ഹൈക്കോടതിവിധികളും അരാഷ്ട്രീയവത്കരിച്ച കാമ്പസിന്റെ രാഷ്ട്രീയപതനം കോവിഡോടെ ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. പഠനം മുതൽ മൂല്യനിർണയം വരെ ഓൺലൈനായി നടന്നിട്ടും കോളേജ് ഇലക്ഷൻ ഓൺലൈനായി നടത്തി കലാലയങ്ങളിൽ സ്റ്റുഡൻസ് യൂണിയനും പ്രവർത്തനങ്ങളും സാധ്യമാക്കാൻ സർവ്വകലാശാലകൾ മുതിരുന്നില്ല. വിദ്യാർഥി സംഘടനകളുടെ എല്ലാ കൊടിയടയാളങ്ങളും കാമ്പസിൽ നിന്ന് തുടച്ചുമാറ്റുന്നതിൽ കേരളത്തിലെ കലാലയങ്ങളിൽ ഭൂരിഭാഗവും വിജയിച്ചുകഴിഞ്ഞു. കലാലയങ്ങളിലെയും യൂണിവേഴ്സിറ്റികളിലെയും അക്കാദമിക് - ഭരണ സംവിധാനങ്ങളിലെ നാമമാത്ര വിദ്യാർഥി പ്രാതിനിധ്യവും ഒഴിവാക്കപ്പെട്ടതോടെ വിദ്യാർത്ഥിവിരുദ്ധമായ ഏതുനയങ്ങളും തീരുമാനങ്ങളും തിരുവായ്ക്ക് എതിർവാ ഇല്ലാതെ എടുക്കാനും നടപ്പാക്കാനും നിർബാധം കഴിയുന്നു.

ഉയർന്ന ഫീസ്, കനത്ത പിഴ, കർക്കശ വ്യവസ്ഥകൾ- തെറ്റ് യൂണിവേഴ്സിറ്റിയുടെതായാലും വിദ്യാർഥിയുടേതായാലും എപ്പോഴും വിദ്യാർഥികൾ മാത്രമാണ് ഇരയാക്കപ്പെടുന്നത്. യൂണിവേഴ്സിറ്റി വരുത്തുന്ന പിഴവുകളും ശരിയാക്കി കിട്ടാൻ വിദൂരങ്ങളിൽനിന്ന് യൂണിവേഴ്സിറ്റിയിൽ നേരിട്ടെത്തി അധികൃതരുടെ കനിവും കാത്ത് കെട്ടിക്കിടക്കണം.

കാമ്പസിന്റെ രാഷ്ട്രീയപതനം കോവിഡോടെ ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. / Photo : SFI - Students' Federation of India

ഹയർ സെക്കണ്ടറി വകുപ്പ് ലാബുകളുടെ എണ്ണം ചുരുക്കിയും ഫോക്കസ് ഏരിയകൾ നിശ്ചയിച്ചും പഠനഭാരം ലഘൂകരിക്കാൻ എളിയ ശ്രമം നടത്തിയിരുന്നു. എന്നാൽ കേരളത്തിലെ സർവകലാശാലകൾക്ക് വിദ്യാർഥിയുടെ പഠനഭാരവും അവരനുഭവിക്കുന്ന മാനസികസമ്മർദ്ദവും പ്രശ്നമല്ലായിരുന്നു. ബസ് പണിമുടക്ക് ദിവസവും ഹർത്താൽ ദിവസവും പരീക്ഷകൾ നടത്തി വിദ്യാർത്ഥി വിരുദ്ധതയിൽ ഏതറ്റംവരെ പോകാനും അവർ തയ്യാറാവുകയാണ് ചെയ്തത്. പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവും സർവകലാശാലകൾക്ക് പരസ്പരം മത്സരിക്കാനും മേനി നടിക്കാനുമുള്ള ഘടകങ്ങളായി നിലകൊണ്ടു.

വിദ്യാർഥിയുടെ മനുഷ്യാവകാശങ്ങളിൽ സർവകലാശാലകൾ നടത്തിയ തേർവാഴ്ചയുടെ രണ്ടുവർഷമാണ് കടന്നുപോകുന്നത്. മെഡിക്കൽ വിദ്യാർഥികൾ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ സർവകലാശാലകൾ ജനകീയമായി വിചാരണ ചെയ്യപ്പെടണം. നല്ലനടപ്പിന് ശിക്ഷിക്കപ്പെടണം. വിദ്യാർഥികൾക്കുവേണ്ടി നിലകൊള്ളേണ്ടവയാണ് എല്ലാ അക്കാദമികസ്ഥാപനങ്ങളെന്നും വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തിയേ മതിയാവൂ.

Comments