ടി.ജി. ജേക്കബ്:
ഒരു നഗ്‌നപാദ
മാർക്സിസ്റ്റ് ബുദ്ധിജീവി
ടി.ജി. ജേക്കബ്: ഒരു നഗ്‌നപാദ മാർക്സിസ്റ്റ് ബുദ്ധിജീവി
ഇന്ന് അന്തരിച്ച ടി.ജി. ജേക്കബിനെ ഒരു ‘പ്രൈവറ്റ് മാര്‍ക്സിസ്റ്റ്’ എന്ന് വേണമെങ്കില്‍ പറയാം. കാരണം, ഇന്ത്യയിലെ ഔദ്യോഗിക കമ്യൂണിസ്റ്റ് പാര്‍ട്ടികളുമായും അതിന് സമാന്തരമായി വളര്‍ന്നുവന്ന മാവോയിസ്റ്റ് അല്ലെങ്കില്‍ മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് ഗ്രൂപ്പുകളുമായും ഒരു തരം ‘ലവ് ഹെയ്റ്റ് റിലേഷൻഷിപ്പ്’ സൂക്ഷിച്ചിരുന്ന ഒരാളാണ്. കടുത്ത വിയോജിപ്പുകളുണ്ടങ്കിലും ഒരു മാര്‍ക്സിസ്റ്റാവുക എന്നതിന്റെ സാധ്യത ഉപയോഗപ്പെടുത്തിയിരുന്ന ആളാണ്. എന്നാല്‍ അദ്ദേഹത്തെ മുഖ്യധാരാ ബുദ്ധിജീവി സർക്കിളുകൾ കാര്യമായി ഗൗനിച്ചിരുന്നില്ല. ടി.കെ. രാമചന്ദ്രനെപ്പോലെയുള്ളവരെ ചർച്ച ചെയ്യുന്ന അത്ര പോലും ജേക്കബിനെ ചർച്ച ചെയ്തിരുന്നില്ല.
25 Dec 2022, 11:38 AM
ടി.ജി ജേക്കബ് വ്യവസ്ഥാപിത കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പിടിയിലൊതുങ്ങാത്ത ഒരു സ്വതന്ത്ര ചിന്തകനായിരുന്നു. ‘പ്രൈവറ്റ് മാര്‍ക്സിസ്റ്റ്’ എന്ന് വിശേഷിപ്പിക്കാം. കാരണം, ഇന്ത്യയിലെ ഔദ്യോഗിക കമ്യൂണിസ്റ്റ് പാര്‍ട്ടികളുമായും അതിന് സമാന്തരമായി വളര്‍ന്നുവന്ന മാവോയിസ്റ്റ് അല്ലെങ്കില്‍ മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് ഗ്രൂപ്പുകളുമായും ഒരു തരം ‘ലവ് ഹെയ്റ്റ് റിലേഷൻഷിപ്പ്’ സൂക്ഷിച്ചിരുന്ന ആളാണ്. കടുത്ത വിയോജിപ്പുകളുണ്ടങ്കിലും ഒരു മാര്‍ക്സിസ്റ്റാവുക എന്നതിന്റെ സാധ്യത ഉപയോഗപ്പെടുത്തിയിരുന്നു അദ്ദേഹം.
മറ്റൊരു പ്രധാന സംഗതി, നമ്മുടെ മാര്‍ക്സിസ്റ്റ് ചിന്തകരില്‍നിന്ന് വ്യത്യസ്തമായി അദ്ദേഹം ഗ്രാസ് റൂട്ടിലാണ് എപ്പോഴും പ്രവര്‍ത്തിച്ചിരുന്നത്. നമ്മുടെ ബുദ്ധി ജീവികളുടെ ഒരുതരം ദന്തഗോപുര സ്വഭാവമായിരുന്നില്ല ജേക്കബിനുണ്ടായിരുന്നത്. അടിസ്ഥാനപരമായ കാര്യങ്ങള്‍ക്ക് മാര്‍ക്സിസത്തിന്റെ അപഗ്രഥന പദ്ധതികൾ ഉപയോഗപ്പെടുത്തിയാണ് അദ്ദേഹം പരിഹാരം കാണാൻ ശ്രമിച്ചിരുന്നത്. ഒരു നഗ്‌നപാദ മാര്‍ക്സിസ്റ്റ് ബുദ്ധിജീവി എന്നു വേണമെങ്കില്‍ ജേക്കബിനെ വിളിക്കാം. അത്തരമാളുകള്‍ വളരെ കുറവാണ് ഈ മേഖലയിൽ. കേരളത്തിന്റെ ഗ്രാമീണ കാര്‍ഷിക മേഖലയുടെ പ്രശ്നങ്ങള്‍, അതിന്റെ സാമൂഹികശാസ്ത്രപരമായ കാര്യങ്ങള്‍, സാമ്പത്തിക ഘടന തുടങ്ങിയവ അപഗ്രഥിക്കുന്ന അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ഈയൊരു കാഴ്ചപ്പാടിലാണ് രൂപപ്പെടുന്നത്. കേരളത്തിലെ മദ്യാസക്തിയും സാമ്പത്തിക വ്യവസായമെന്ന നിലയിലുള്ള അതിന്റെ പ്രശ്നങ്ങളും അദ്ദേഹം ഈയൊരാംഗിളിൽ അപഗ്രഥിച്ചിട്ടുണ്ട്.
സാധാരണ മനുഷ്യരെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കാനും അതിന്റെ സങ്കീര്‍ണതകള്‍ വെളിപ്പെടുത്താനുമാണ് അദ്ദേഹം ശ്രമിച്ചത്. അത് എഴുത്തുമുറിയില്‍ ഇരുന്നുകൊണ്ടുള്ള പ്രവര്‍ത്തനമായിരുന്നില്ല. യുവ ഗവേഷകർ തുടക്കത്തിൽ മാത്രം ചെയ്യുന്ന ഫീൽഡ് സ്റ്റഡി അവസാനകാലം വരെയും അദ്ദേഹം പിന്തുടർന്നു. താൻ പഠിക്കാനും എഴുതാനും ഉദ്ദേശിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ അതുമായി ബന്ധമുള്ളവരിൽനിന്ന് നേരിട്ട് ശേഖരിക്കുകയാണ് ജേക്കബ് ചെയ്തിരുന്നത്. ഇങ്ങനെ വിപുലമായ വിവരശേഖരണം നടത്തി അത് ക്രോസ് ചെക്ക് ചെയ്താണ്തന്റെ ഗവേഷണഫലങ്ങൾ അവതരിപ്പിച്ചിരുന്നത്. വളരെ വര്‍ഷങ്ങൾ അദ്ദേഹം ഗ്രാമങ്ങളിലായിരുന്നു. ഇപ്പോള്‍ താമസിച്ചിരുന്നതും മരണസമയത്തുണ്ടായിരുന്നതും നീലഗിരിയിലെ വിദൂരമായ ഒരു കര്‍ഷകഗ്രാമത്തിലായിരുന്നു.

ജേക്കബിനെക്കുറിച്ചുപറയുമ്പോള്‍ അദ്ദേഹത്തിന്റെ ജീവിതപങ്കാളി പ്രാഞ്ജലി ബന്ധുവിനെക്കുറിച്ചുകൂടി പറയേണ്ടതുണ്ട്. അവര്‍ ബംഗാളിയാണ്, അവിടുത്തെ എണ്ണപ്പെട്ട അക്കാദമിക്കാണ്. അക്കാദമിക് പഠനങ്ങള്‍ക്ക് രാഷ്ട്രീയദിശ നല്‍കുന്നതില്‍ വലിയ പങ്കുവഹിച്ച സ്ത്രീയാണ്. ബൗദ്ധികമായ പാരസ്പര്യമാണ് ഒരുമിച്ചുജീവിക്കാന്‍ ഇരുവരെയും പ്രേരിപ്പിച്ചത്. പ്രാഞ്ജലി ബന്ധുവിന്റെ BLACK AND WHITE OF CINEMA IN INDIA എന്ന പുസ്തകം, സിനിമയുമായി ബന്ധപ്പെട്ട പ്രധാന രചനയാണ്. ലോകമെമ്പാടും സിനിമ എന്ന മാധ്യമത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ജനാധിപത്യവല്‍ക്കരണം, രാഷ്ട്രീയവല്‍ക്കരണം, പ്രധാന പൊളിറ്റിക്കല്‍ ഫിലിം മേക്കേഴ്‌സിന്റെയും പൊളിറ്റിക്കല്‍ തിയററ്റീഷ്യന്‍സിന്റെയും എഴുത്തുകള്‍ എന്നിവയുടെ പാശ്ചാത്തലത്തില്‍ ഇന്ത്യന്‍ സിനിമയിലെ റാഡിക്കലിസത്തെക്കുറിച്ച് വിലയിരുത്തുന്ന പുസ്തകമാണിത്. തപന്‍ സിംഹ, ബിമല്‍ റോയ്, ഋത്വിക് ഘട്ടക്, മൃണാള്‍ സെന്‍ തുടങ്ങിയവരിലൂടെ ആരംഭിക്കുകയും വികസിക്കുകയും ചെയ്ത, ജനകീയമായ റിയലിസത്തോട് താല്‍പര്യം പുലര്‍ത്തുന്നതും സാമൂഹിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതുമായ സിനിമകളെക്കുറിച്ചും അവ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതുമായ പുസ്തകമാണിത്. രണ്ടുപേരുടെയും പാരസ്പര്യം നമ്മുടെ ബൗദ്ധികലോകത്തിന് നല്‍കിയ സംഭാവന വേണ്ട മട്ടില്‍ തിരിച്ചറിയപ്പെട്ടിട്ടുണ്ടോ എന്നത് സംശയമാണ്.
സി.പി.ഐ- എം.എല്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗമായിരുന്ന ടി.ജി. ജേക്കബ് ‘മാസ് ലൈന്‍’ എഡിറ്ററുമായിരുന്നു. പഞ്ചാബിലെ കര്‍ഷക സമരം ശക്തമാകുന്നതിനുമുമ്പുതന്നെ, അതിനെക്കുറിച്ച് ഗവേഷണവും പഠനവും അദ്ദേഹം നടത്തി. നവ കൊളോണിയലസിത്തെക്കുറിച്ചുള്ള പഠനകൃതിയായ ‘ഇന്ത്യ: വികാസവും മുരടിപ്പും’ സി.പി.ഐ- എം.എല്ലിന്റെ ഔദ്യോഗിക നയത്തില്‍നിന്നുള്ള വ്യത്യസ്ത കാഴ്ചപ്പാടാണ് അവതരിപ്പിക്കുന്നത്. കൊച്ചിയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘ഇന്ത്യന്‍ കമ്യൂണിക്കേറ്റര്‍’ പത്രത്തിൽ ലീഡര്‍ റൈറ്ററായിരുന്നു. ലെഫ്റ്റ് ടു റൈറ്റ്, ടെയില്‍സ് ഓഫ് ടൂറിസം ഫ്രം കോവളം, National Question in India Communist Party of India Documents 1942-47, Encountering The Adivasi Question: South Indian Narratives, Reflections on the Caste Question (പ്രാഞ്ജലി ബന്ധുവിനൊപ്പം) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന പുസ്തകങ്ങള്‍.
എല്ലാം കൊണ്ടും വളരെ വ്യത്യസ്തനായ ഒരു മാര്‍ക്സിസ്റ്റ് ബുദ്ധിജീവിയായിരുന്നു ജേക്കബെന്ന് നിസംശയം പറയാം. ഒരുപക്ഷേ, നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കള്‍ക്ക് മാതൃകയാക്കാവുന്ന രീതിയായിരുന്നു അദ്ദേഹം പിന്തുടര്‍ന്നത്. എന്നാല്‍ അദ്ദേഹത്തെ അവരാരും കാര്യമായി ഗൗനിച്ചിരുന്നില്ലത് മറ്റൊരു കാര്യം. ടി.കെ. രാമചന്ദ്രനെപ്പോലെയുള്ള പ്രമുഖ മാർക്സിസ്റ്റ് ചിന്തകരെ ചർച്ച ചെയ്യുന്ന അത്ര പോലും ബുദ്ധിജീവി സര്‍ക്കിളുകൾ ജേക്കബിനെ ചർച്ച ചെയ്തിരുന്നില്ല.
ഈ അപ്രതീക്ഷിത മരണം അദ്ദേഹത്തിന്റെ കൃതികള്‍ വീണ്ടെടുത്ത് വായിക്കാനും അതില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ വീണ്ടും പഠനവിധേയമാക്കാനും ചിലര്‍ക്കെങ്കിലും പ്രേരണയാകുമെന്ന് പ്രത്യാശിക്കാം.
ദീദി ദാമോദരന്‍
Mar 27, 2023
3 Minutes Read
വി.കെ. ബാബു
Mar 23, 2023
8 Minutes Read
Truecopy Webzine
Mar 20, 2023
3 Minutes Read
വി.അബ്ദുള്‍ ലത്തീഫ്
Mar 19, 2023
6 Minutes Read
പ്രമോദ് പുഴങ്കര
Mar 18, 2023
2 Minutes Read
ഡോ.എസ്. അഭിലാഷ്
Mar 16, 2023
8 Minutes Watch