ഭാവിയുടെ ഭൂതങ്ങൾ, വി.സി. ഹാരിസ്​ ഓർമ

എന്റെ മാർക്സിസ്റ്റ് ശാഠ്യങ്ങളെ വളരെ നിസ്സാരമായിട്ടാണ് ഹാരിസ് തകർത്തുകളഞ്ഞത്, അപനിർമ്മിച്ചുകളഞ്ഞത് എന്നുവേണമെങ്കിൽ പറയാം. ഞാൻ ഹാരിസിൽ എപ്പോഴും കണ്ടിരുന്നത്, തന്നെത്തന്നെ പലതായി ചിതറിച്ച ഒരു അദ്ധ്യാപകനെയായിരുന്നു.

നിക്ക് നല്ല അങ്കലാപ്പുണ്ട്, അത് രണ്ടുമൂന്നു കാര്യങ്ങൾ കൊണ്ടാണ്.
ഈ തലക്കെട്ട് എനിക്ക് ബാധ്യതയാകുന്ന എല്ലാ ലക്ഷണങ്ങളും ആദ്യമേ തോന്നിയിരുന്നു. ആ തലക്കെട്ടിലേക്ക് ഞാൻ വരാം.
രണ്ട്, വിശിഷ്ടാതിഥിയായാണ് ഡോ. ഉമ്മർ തറമ്മേൽ എന്നെ വിശേഷിപ്പിച്ചത്. അതിഥി / ആതിഥേയൻ എന്നത് ഹാരിസിന് പ്രിയപ്പെട്ട, ദെറീദയ്ക്ക് ഏറെ പ്രിയപ്പെട്ട ഒരു ദ്വന്ദ്വമാണ്. ദെറീദ പറയുന്നത്, ഭാവിയുടെ രാഷ്ട്രീയം ഹോസ്പിറ്റാലിറ്റിയിൽ അധിഷ്ഠിതമാണെന്നുള്ളതാണ്. അതിഥിയോട്​ നമ്മൾ കാണിക്കുന്ന തുറന്ന ജനാധിപത്യ മര്യാദകളിൽ അധിഷ്ഠിതമാണ് ഭാവിയുടെ രാഷ്ട്രീയമെന്ന് അദ്ദേഹം പറയുന്നു. ‘പൊളിറ്റിക്സ് ഓഫ് ഫ്രണ്ട്ഷിപ്പ്' എന്നാണ് അദ്ദേഹം അതിനെ വിളിക്കുന്നത്. നിങ്ങളെപ്പോഴും ആകസ്മികമായി പ്രത്യക്ഷപ്പെടുന്ന അതിഥികൾക്കുവേണ്ടി തയ്യാറെടുത്തു നിൽക്കുക എന്നാണദ്ദേഹം പറയുന്നത്.

കാലേക്കൂട്ടി കമ്പിയടിച്ച് വരുന്നവരല്ല ആ അതിഥികൾ. പെട്ടെന്ന് നിങ്ങളുടെ വാതിൽപ്പടിയിൽ ഒരു അപരൻ പ്രത്യക്ഷപ്പെടുന്നു, ഒരു അന്യം പ്രത്യക്ഷപ്പെടുന്നു. ആ അന്യത്തെ ഉപാധികളില്ലാത്ത സൗഹാർദ്ദത്തോടുകൂടി നിങ്ങൾ നിങ്ങളുടെ വീടിനകത്തേക്ക് ക്ഷണിച്ചുകയറ്റുകയാണ്. അവിടെയാണ് ഭാവിയുടെ രാഷ്ട്രീയം തുടങ്ങുന്നത് എന്നാണ് ദെറീദ പറയുന്നത്. പക്ഷേ, അവിടെ ഒന്നുകൂടി ദെറീദ പറയുന്നുണ്ട്; നിങ്ങൾ ഒരു ചെറിയ വാതിൽ പണിതുവെച്ചിട്ട്, അതാണ് തുറന്നിടുന്നതെങ്കിൽ, അതൊഴിച്ച് മറ്റുള്ളതെല്ലാം കൊട്ടിയടച്ചിരിക്കുന്നുവെങ്കിൽ, നിങ്ങളുടെ ആതിഥ്യം വളരെ പരമിതമാണ്. അപരിമേയമായ ഹോസ്പിറ്റാലിറ്റിയിൽ സംഭവിക്കുന്നത്, അതിഥിയും ആതിഥേയനും തമ്മിലുള്ള വിപരീതത അപനിർമ്മിക്കപ്പെടുന്നു എന്നതാണ്. നമുക്ക് അറിയാൻ പറ്റില്ല, ആരാണ് അതിഥി, ആരാണ് ആതിഥേയൻ. കാരണം അതിനപ്പുറം പോകുന്ന ഒരു കടന്നുവരവും, സ്വാഗതം ചെയ്യപ്പെടലുമാണ് അവിടെ സംഭവിക്കുന്നത്.

ഴാക്ക് ദെറിദ

നമ്മൾ അന്യരുടെ വാക്കുകൾ സംഗീതം പോലെ ശ്രവിക്കണമെന്നാണ് പറയുന്നത്. എത്ര ശ്രമിച്ചാലും മോഹൻ ഭാഗവതിനെ അങ്ങനെ കേൾക്കാൻ പറ്റില്ല എന്നുള്ളത് മാറ്റിവെച്ചുകൊണ്ട്, നമ്മളതിനെ വളരെ മെറ്റഫോറിക്കലായിട്ട് കാണുകയാണെങ്കിൽ, അത്തരം ഒരു സംഗീതത്തെക്കുറിച്ചാണ് ഭാവിയുടെ രാഷ്ട്രീയത്തെപ്പറ്റി ചിന്തിക്കുമ്പോൾ ദെറീദ ചിന്തിച്ചത്, ഹാരിസ് ചിന്തിച്ചത്.
എന്നെ അതിഥിയായി മാറ്റുക വഴി ഒരു അന്യവത്കരണം സംഭവിച്ചിട്ടുണ്ടെങ്കിൽപ്പോലും, ഉപാധികളില്ലാത്ത ആതിഥ്യസ്നേഹത്തിൽ ഞാൻ നിങ്ങളിൽ ഒരാളായി മാറിയിരിക്കുന്നു. അപരിമേയമായ സൗഹൃദത്തിന്റെ അത്തരമൊരു മാന്ത്രികത, എന്റെ ജീവിതത്തിൽ, പലപ്പോഴും സാധ്യമാക്കിയത് ഹാരിസ് എന്ന പേരാണ്.

എന്റെ അടുത്ത ബാധ്യത, മുനീർ സാഹിബ് പറഞ്ഞ ഫിലോസഫിയാണ്. ഹാരിസ് ഏറ്റവും കൂടുതൽ സംശയിക്കുകയും ഭയപ്പെടുകയും ചെയ്തിരുന്ന ഒരു വാക്ക് ഫിലോസഫി ആയിരുന്നു. കാരണം, അധികാരത്തിന്റെ സ്ഥാപനവത്കരിക്കപ്പെട്ട രൂപങ്ങളിൽ ഒന്നായി എന്നും ഫിലോസഫിയെ കണ്ടവരാണ് ഹാരിസിനെപ്പോലുള്ളവർ. തത്വദർശനം നിങ്ങളെ എന്താണ് സത്യമെന്ന് പഠിപ്പിക്കുകയാണ്. എന്താണ് സത്യമെന്ന് പഠിപ്പിക്കുന്നതിനെയെല്ലാം സംശയത്തോടെ കാണണമെന്നാണ് ഞങ്ങൾ പഠിച്ചിരിക്കുന്നത്. അപ്പോൾ അതിൽ നിന്ന്​ മാറി നിൽക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.

ഹാരിസിനെ അനുസ്മരിച്ചുകൊണ്ടൊരു പ്രഭാഷണം നടത്തുമ്പോൾ തീർച്ചയായും ഓർമകൾ വളരെ പ്രധാനമാണ്. ഡോ. ഉമ്മർ പറഞ്ഞത്, 2000ത്തിൽ അദ്ദേഹം സ്‌കൂൾ ഓഫ് ലെറ്റേഴ്സിൽ എത്തിയെന്നാണ്. ഞാൻ 89- 90 കാലയളവിൽ സ്‌കൂൾ ഓഫ് ലെറ്റേഴ്സിലെ എംഫിൽ ആദ്യ ബാച്ചിൽ പെടുന്നയാളാണ്. 89നുമുമ്പ് ചില സന്ദർഭങ്ങളിൽ ഞാൻ ഹാരിസിനെ കണ്ടിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്സിറ്റി ലൈബ്രറിയിലും, ബ്രിട്ടിഷ് കൗൺസിൽ ലൈബ്രറിയിലുമൊക്കെ. അവിടെ ഞാനൊരു വിദ്യാർത്ഥിയായിരിക്കുമ്പോൾ, പുസ്തകം വായിക്കാൻ പോകുമ്പോൾ, അന്ന്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ ഗവേഷക വിദ്യാർത്ഥിയായ ഹാരിസിനെ ആകസ്മികമായി അവിടങ്ങളിൽ കാണുകയും, ഏതാനും വാക്കുകൾ അങ്ങോട്ടും ഇങ്ങോട്ടും കൈമാറുകയുമൊക്കെ ചെയ്തിട്ടുണ്ട്.

പിന്നീട് ഞാൻ സ്‌കൂൾ ഓഫ് ലെറ്റേഴ്സിന്റെ ആദ്യ ബാച്ചിലെ എംഫിൽ വിദ്യാർത്ഥിയായി വരുമ്പോൾ, അന്നവിടെ നിയമനങ്ങളെല്ലാം മരവിക്കപ്പെട്ട് നിൽക്കുന്ന അവസ്ഥയായിരുന്നു. ബാലേട്ടനും (പി. ബാലചന്ദ്രൻ), ഡോ. കുര്യാസ് കുമ്പളക്കുഴിയും മാത്രമാണ് അവിടെ അദ്ധ്യാപകരായി ഉണ്ടായിരുന്നത്. ഡോ. നരേന്ദ്രപ്രസാദ് ആയിരുന്നു ഡയറക്ടർ. ഡോ. അനന്തമൂർത്തിയുടെ ഒരു വിഷൻ ആയിരുന്നു സ്‌കൂൾ ഓഫ് ലെറ്റേഴ്സ്. അവിടുത്തെ അന്നത്തെ പാഠ്യപദ്ധതി വിപ്ലവകരമായ സംഗതിയായിരുന്നു. പുതിയ ചിന്തകളെ ആഴത്തിൽ പരിചയപ്പെടുത്തുന്ന ഒന്ന്- ദെറീദ, ലകാൻ, ഫൂക്കോ, ലെവിസ്ട്രോസ്... ഇങ്ങനെയുള്ള പേരുകളെല്ലാം.
ഇവരെയാരെയും നിസ്സാരമായി ആർക്കും വായിക്കാൻ പറ്റുന്നതല്ല, വലിയ ബുദ്ധിമുട്ടുള്ള പരിപാടിയാണിത്.

കോഴിക്കോട്​ നടന്ന ഡോ. വി. സി ഹാരിസ് അനുസ്മരണ പരിപാടിയിൽ പ്രഭാഷണം നടത്തുന്ന ബി. ഉണ്ണികൃഷ്ണൻ. ഡോ.എം.കെ. മുനീർ, ഒ.പി. സുരേഷ്​ എന്നിവർ സമീപം

അന്ന് ഹാരിസ്​ അവിടെ നിയമിതനാണ്, പക്ഷേ അദ്ദേഹത്തിന് കോടതിയുടെ സ്റ്റേ ഉള്ളതുകൊണ്ട് ചാർജെടുക്കാനാകുന്നില്ല. ആ ഒരു അവസ്ഥയിൽ അനന്തമൂർത്തി സാറും, പ്രൊഫസർ നരേന്ദ്രപ്രസാദും ചേർന്ന് ഹാരിസിനോട് പറഞ്ഞു, ഒരൽപം നിയമലംഘനം നടത്തി, ഗസ്റ്റ് ലക്ചററായി, അതിഥിയായി, വരാൻ. അങ്ങനെ ഗസ്റ്റ് ആയിട്ടാണ് ഹാരിസ് വരുന്നത്. നോക്കൂ, എത്ര വിചിത്രവും നിഗൂഢവുമായാണ് അതിഥി എന്ന പ്രരൂപം ആവർത്തിക്കപ്പെടുന്നതെന്ന്!

എനിക്കിപ്പോഴും ഓർമയുണ്ട്, പന്ത്രണ്ട് ദിവസം, പന്ത്രണ്ട് സെഷനുകളാണ് ഹാരിസിന്റേതായി ഉണ്ടായിരുന്നത്. ഞങ്ങൾ ആറ് വിദ്യാർത്ഥികളും, ആറ് അദ്ധ്യാപകരും അടങ്ങുന്ന പന്ത്രണ്ട് പേരാണ് ആ ബാച്ചിലുണ്ടായിരുന്നത്. ആറ് ഇംഗ്ലീഷ്, ആറ് മലയാളം. ഇംഗ്ലീഷിൽ മൂന്ന് വിദ്യാർത്ഥികൾ, മൂന്ന് അദ്ധ്യാപകർ. മലയാളത്തിലും അതുപോലെ. വിദ്യാർത്ഥികളിൽ അൻവർ അലിയുണ്ട്, മ്യൂസ് മേരി ജോർജുണ്ട്, പ്രസിദ്ധ പരിഭാഷകനായ എ. ജെ. തോമസുണ്ട്, ഞാനുണ്ട്, ഇപ്പോൾ അദ്ധ്യാപികയായ റീനയുണ്ട്, പിന്നീട് അദ്ധ്യാപികയും, എന്റെ ഭാര്യയുമായിത്തീർന്ന രാജേശ്വരിയുണ്ട്. ഞങ്ങൾ ഒരു ചെറിയ കമ്യൂണിറ്റിയാണ്. അവിടേക്കാണ് ഹാരിസ് വരുന്നത്. അക്ഷരാർത്ഥത്തിൽ ഞങ്ങളുടെ ഭാവുകത്വത്തെ രൂപപ്പെടുത്തിയ പൊതുധാരണകളെ തകിടം മറിക്കുകയാണ് ഹാരിസ് ചെയ്തത്. എന്നെ അത് വ്യക്തിപരമായി, ഭയങ്കരമായി ഡിസ്റ്റർബ് ചെയ്തിട്ടുണ്ട്.

എന്നെ ആകെ ഉലച്ചുകളഞ്ഞ പന്ത്രണ്ട് ദിവസങ്ങളായിരുന്നു അത്. കാരണം, എന്റെ അന്നുവരെയുള്ള ഇന്റലക്ച്വൽ ട്രെയ്നിങ്ങ് എന്നുപറയുന്നത്, കൃത്യമായ ഒരു മാർക്സിസ്റ്റ് ക്രിട്ടിക്കൽ ട്രഡീഷനിലാണ് ഞാൻ വർക്ക് ചെയ്തുകൊണ്ടിരുന്നത്. അതിന് നേരെ വിപരീതമായി, അത്തരം ഡയലക്ടിക്കൽ സിന്തസിസുകളെ ആഴത്തിൽ ചോദ്യം ചെയ്യുന്ന ചോദ്യങ്ങളാണ് ഹാരിസ് ചോദിച്ചത്. ഹാരിസ് വരുന്നതിന് മുമ്പൊക്കെ പോസ്റ്റ് മോഡേണിസം, പോസ്റ്റ് സ്ട്രക്ചറലിസം എന്നിവയെക്കുറിച്ചൊക്കെ ഞാൻ വായിക്കുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ആഴത്തിൽ മനസ്സിലാക്കുന്നതിനു മുമ്പ് ശത്രുതാ സ്ഥാനത്തേക്ക് ചിലരെ പ്രതിഷ്ഠിക്കുക എന്ന യാഥാസ്​ഥിതിക ഇടതുപക്ഷ ശീലം അന്നെനിക്കുണ്ടായിരുന്നു. ഒരു ഫ്രോയ്ഡിയൻ സിറ്റുവേഷനാണത്. കാരണമറിയാതെ, ശത്രുതാ സ്ഥാനത്ത് നിർത്തുക. കാരണമറിയുമ്പോൾ ആ ശത്രുത പോകും. അതിനെയാണല്ലൊ ഫ്രോയ്ഡിയൻ ക്യൂർ എന്നുപറയുന്നത്. കാരണമറിയുന്നതോടുകൂടി നിങ്ങളുടെ രോഗം നിങ്ങളെ വിട്ടുപോകുമെന്നാണ് പറയുന്നത്.

വി.സി. ഹാരിസ് Marx in Soho എന്ന നാടകത്തിന്റെ അവതരണത്തിൽ

എന്റെ മാർക്സിസ്റ്റ് ശാഠ്യങ്ങളെ വളരെ നിസ്സാരമായിട്ടാണ് ഹാരിസ് തകർത്തുകളഞ്ഞത്, അപനിർമ്മിച്ചുകളഞ്ഞത് എന്നുവേണമെങ്കിൽ പറയാം. ഹാരിസ് സുഹൃത്തായിരുന്നു, ഫിലോസഫിയെ സംശയിക്കാൻ എന്നെ പ്രാപ്തനാക്കിയ ഫിലോസഫറായിരുന്നു, സംവാദകനായിരുന്നു. അയാൾ തിയേറ്റർ ആക്ടിവിസ്റ്റായിരുന്നു, പരിഭാഷകനായിരുന്നു. പക്ഷേ ഹാരിസ് എന്തായിരുന്നാലും, ഞാൻ ഹാരിസിൽ എപ്പോഴും കണ്ടിരുന്നത്, തന്നെത്തന്നെ പലതായി ചിതറിച്ച ഒരു അദ്ധ്യാപകനെയായിരുന്നു. അദ്ധ്യാപകനെന്ന ഭാരിച്ച കർതൃത്വത്തെ, അധികാര സ്വരൂപത്തെ, അപനിർമിച്ച്​, പല കഷ്ണങ്ങളായി ചിന്നിച്ചിതറിച്ച്​, വ്യത്യസ്ത വ്യവഹാരങ്ങളിലേക്ക് വിതരണം ചെയ്ത്, പലയിടങ്ങളിൽ പലരായി ജീവിച്ച ഒരു ബഹുസ്വരതയുടെ പേരാണ് വി. സി. ഹാരിസ്. അദ്ധ്യാപകന്റെ അപനിർമാണമായിരുന്നു ഹാരിസ്.

ഹാരിസ് ഞങ്ങളോട് പറഞ്ഞ ആദ്യത്തെ കാര്യം, ഒരു കൃതി വായിച്ചുകൊണ്ട്, നിയതമായ ഒരു അർത്ഥത്തിലേക്ക് എത്തിച്ചേർന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ നിങ്ങളുടെ വായന ഒരു അന്ധവായനയാണ് എന്നാണ്. ഒരു പാഠത്തിലൂടെ നിങ്ങൾ നിയതമായ അർത്ഥം ഉത്പാദിപ്പിക്കുന്നുണ്ടെങ്കിൽ, ആ അർത്ഥത്തെ നിങ്ങൾ ക്ലെയിം ചെയ്യുന്നുണ്ടെങ്കിൽ, ആ അർത്ഥത്തിന്റെ അധികാരത്തിൽ നിങ്ങൾ അഭിരമിക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് തെറ്റ് പറ്റിയിരിക്കുന്നു, നിങ്ങൾ ഒരു അന്ധവായന നടത്തിയിരിക്കുന്നു. ഇത് വിദ്യാർത്ഥികളോട് മാത്രമല്ല, വർഷങ്ങളായി വിദ്യാർത്ഥികളെ പഠിപ്പിച്ച അദ്ധ്യാപകരോടുകൂടിയാണ് പറയുന്നതെന്ന് ആലോചിക്കണം. നിയതാർത്ഥം എഴുതിയില്ലെങ്കിൽ അപ്പോൾ വെട്ടിക്കളയും, ഉത്തരക്കടലാസിൽ. അങ്ങനെയുള്ള ആളുകളാണ് അവിടെ ഇരിക്കുന്നത്. അപ്പോൾ അതിൽ ഒരു അദ്ധ്യാപകൻ ചോദിച്ചു: ‘സാർ ഈ പറയുന്നത് ശരിയല്ല, ഞാൻ രാവിലെ ഇങ്ങോട്ടുവന്നത് ഏറ്റുമാനൂരിൽ നിന്നാണ്. ഒരു ബസ് അതിരമ്പുഴയിലേക്ക് പോകുന്നു, ഞാൻ ബോർഡ് വായിച്ചു, അതിൽ കയറി, കൃത്യമായിട്ട് ഇവിടെ ഇറങ്ങി. നിയതാർത്ഥമുണ്ടോ ഇല്ലയോ?'

ഇതിനെ എങ്ങനെയാണ് ഹാരിസ് എന്ന അദ്ധ്യാപകൻ നേരിടുന്നത് എന്ന ആകാംഷയോടെ ഞാൻ നിന്നപ്പോൾ, വളരെ നിസ്സാരമായി ഹാരിസ് അദ്ദേഹത്തോട് ചോദിച്ചത്, ‘അതിനിപ്പോ എന്താ' എന്നാണ്.
ഇത് ഹാരിസിന്റെ ഒരു അടിസ്ഥാന ടൂളാണെന്ന് ഞാൻ പറയും. ഏത് സംവാദത്തിലും ഹാരിസ് ഉപയോഗിക്കുന്ന ടൂളാണ് ‘അതിനിപ്പോ എന്താ'. നമ്മളൊരു വലിയ കാര്യം അവതരിപ്പിച്ച്​ നിക്കുമ്പോൾ, നമ്മളോട് ഒരാൾ ‘അതിനിപ്പോ എന്താ’ന്ന് ചോദിച്ചാൽ, അതിന് ഉത്തരം പറയാനുള്ള ബാധ്യത നമുക്കുണ്ട്. നമ്മൾ അവതരിപ്പിച്ചതിനെ കുറച്ചുകൂടി വിശദമാക്കേണ്ടതുണ്ട്. വിമർശനാത്മകമായി ചിന്തിക്കേണ്ടതുണ്ട്. ‘അതിനിപ്പോ എന്താ’ന്ന് ഈ അദ്ധ്യാപകനോട് ചോദിച്ചപ്പോൾ അദ്ദേഹം കൂടുതൽ വിശദീകരണങ്ങളിലേക്ക് പോയപ്പോൾ, ഹാരിസ് അദ്ദേഹത്തോട് ചോദിച്ചു: ‘നിങ്ങൾ ഒരു ബസ് പിടിക്കുന്നു, ഇവിടെ വരുന്നു, ഈ ബസ് ഇവിടെ എത്താതിരിക്കാനുള്ള എന്തെങ്കിലും സാധ്യതകളെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?'
അപ്പോൾ അദ്ദേഹം പറഞ്ഞു: ‘ഒരു ബ്രേക്ക്​ ഡൗൺ വന്നാൽ ആ ബസ് എത്തില്ല.'

അർത്ഥത്തിലേക്കുള്ള സഞ്ചാരമധ്യേ ഒരു ബ്രേക്ക്​ ഡൗൺ നമുക്ക് സംഭവിക്കാം. രണ്ടാമത്, ബസിന്റെ സഞ്ചാരപഥത്തിൽ എവിടെയെങ്കിലും ‘ഈ വഴി തിരിഞ്ഞു പോവുക' എന്ന് ചിഹ്നമിട്ട ഒരു ബോർഡ് കണ്ടാൽ, ബസ് ആ വഴിയേ തിരിഞ്ഞുപോകും. ബസിന്റെ ബോർഡ് മാറ്റമില്ലാതെ അവിടെത്തന്നെ ഇരിക്കും. ബോർഡ് അതിരമ്പുഴ എന്ന ലക്ഷ്യസ്ഥാനത്തെ സൂചിപ്പിക്കുമ്പോൾ, ബസ് ചിലപ്പോൾ വേറെ വഴിയായിരിക്കും പോകുന്നത്. വഴിയിൽ ആകസ്മികമായി കാണുന്ന, ആരുടേതെന്നറിയാത്ത ‘ Take Diversion' എന്ന എഴുത്തിനെ, നമ്മൾ ശിരസ്സാൽ വഹിക്കുന്നത്, അത് അധികാരത്തിന്റെ ശാസനമായതുകൊണ്ടാണ്. അത് എഴുതിയത് ആരാണെന്നൊന്നും നമുക്ക് പ്രശ്നമല്ല. പക്ഷേ അതൊരു ഉത്തരവാണ്. അധികാരം ഏതുനിമിഷവും വായനയിൽ ഇടപെടാം, വഴിതിരിച്ചുവിടാം. ബസ് യാത്രയെന്ന ഒരു മെറ്റഫറാണ് വായനയെ ഇപ്രകാരം പ്രശ്നവത്കരിക്കുവാൻ ഹാരിസ് ഉപയോഗിച്ചത്.

മാക്ബെത് യുദ്ധം ജയിച്ചുവരുമ്പോൾ അവർ പറയുന്നത്, ‘‘All hail, Macbeth, that shalt be King hereafter!' എന്നാണ്. അവരുടെ വിചിത്ര ഭാഷണത്തിൽനിന്ന് മാക്ബെത്ത് വായിച്ചെടുക്കുന്നത്, ഞാൻ ഈ രാജ്യത്തിന്റെ രാജാവാകാൻ പോകുന്നു എന്നതാണ് / Photo : wikimedia commons

ഹാരിസും ഞാനും തമ്മിലുള്ള ദീർഘമായ ബന്ധത്തിനകത്ത് എല്ലാമുണ്ടെന്ന് ഞാൻ കരുതുന്നു- ഐക്യദാർഢ്യമുണ്ട്, വിയോജിപ്പുണ്ട്, സ്നേഹമുണ്ട്, അകൽച്ചയുണ്ട്. ഇപ്പോഴും, ഹാരിസ് എന്ന ഭൂതാത്മകതയിൽ നിന്ന് വേറിട്ട ഒരു ശബ്ദമായി എന്നെപ്പോലൊരാൾക്ക് നിൽക്കാൻ കഴിയും എന്ന മിഥ്യാധാരണ എനിക്കില്ല. അതാണ് ഹാരിസ് എന്ന അദ്ധ്യാപകൻ എന്നോടുമാത്രമല്ല, അയാളുടെ മുന്നിൽ വന്ന മുഴുവൻ വിദ്യാർത്ഥികളോടും ചെയ്തത് എന്നുഞാൻ വിശ്വസിക്കുന്നു.

‘നവസിദ്ധാന്തങ്ങളെ’ന്ന പേരിൽ ഡി. സി. ബുക്സിനുവേണ്ടി, ഞാനും ഹാരിസും എഡിറ്റ് ചെയ്ത ഒരു പുസ്തക പരമ്പര വന്നിട്ടുണ്ട്. ഓരോ വിഷയത്തിലും ആ വിഷയത്തിൽ പ്രാവീണ്യമുള്ള ആൾ ഒരു പുസ്തകമെഴുതുക. ടി. വി. മധു, വി. സി. ശ്രീജൻ, സി. ജെ. ജോർജ്ജ്, ദേവിക, സി. ബി. സുധാകരൻ, ബിജു സി. പി., പി.പി. രവീന്ദ്രൻ, ദിലീപ്​രാജ്​, അങ്ങനെ ഒരുപാടാളുകൾ അതിനകത്ത് സഹകരിച്ചിട്ടുണ്ട്. അതിൽ അവശ്യം വരേണ്ട ഒരു പുസ്തകം മാത്രം വന്നിട്ടില്ല. അത് സിഗ്‌നിഫിക്കൻറായ സംഗതിയാണ്. അത് അപനിർമ്മാണത്തെക്കുറിച്ചുള്ള പുസ്തകമാണ്. അത് തീർച്ചയായും എഴുതേണ്ടത് ഹാരിസാണ്. പക്ഷേ ഹാരിസ് എന്നോടുപറഞ്ഞു, ‘എനിക്ക് അത് എഴുതാൻ ഇപ്പോൾ പറ്റുന്നില്ല' എന്ന്.
അദ്ദേഹം അന്ന് വ്യക്തിപരമായ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോവുകയായിരുന്നു. ‘അത് ഉണ്ണി എഴുതിയാൽ മതി'യെന്ന് എന്നോട് പറഞ്ഞു. പക്ഷേ ഞാനും ഹാരിസും കൂടി വർക്ക് ചെയ്യുമ്പോൾ എനിക്ക് ആ പുസ്തകം എഴുതാൻ കഴിയുമായിരുന്നില്ല. അത് ഒരു ഈഡിപ്പൽ അവസ്ഥയായിട്ടാണ് എനിക്ക് തോന്നുന്നത്. വലിയ രീതിയിൽ ശക്തനായ പിതൃബിംബം ഇങ്ങനെ നിൽക്കുമ്പോൾ, ഡീകൺസ്ട്രക്ഷനിലേക്ക് എന്നെ കൈപിടിച്ചുകയറ്റിയ പിതൃബിംബം നിൽക്കുമ്പോൾ, ആ പിതാവിന്റെ അനുവാദം ഉണ്ടെങ്കിലും, ‘പിതാവിന്റെ നിയമ'ത്തെ വയലേറ്റ് ചെയ്​ത്​ എഴുതാൻ എനിക്ക് എന്തുകൊണ്ടോ സാധിച്ചില്ല. അതുകൊണ്ട് ആ പുസ്തകം വന്നിട്ടില്ല. വർഷങ്ങൾക്കിപ്പുറം, ഈ കൊറോണക്കാലത്ത്, തലശ്ശേരി ബ്രണ്ണൻ കോളേജിന്റെ ഫിലോസഫി ഡിപ്പാർട്ട്മെൻറ്​ ഒരു പ്രഭാഷണ പരമ്പര നടത്തിയപ്പോൾ, ദിലീപ് രാജ് എന്നോട് വിളിച്ചുപറഞ്ഞു, ‘നിങ്ങളിങ്ങനെ സിനിമയുമായി നടന്നാൽ മതിയോ, നിങ്ങൾ അപനിർമ്മാണത്തെക്കുറിച്ച് രണ്ടുദിവസം നീണ്ടുനിൽക്കുന്ന ഒരു ലക്ചർ ചെയ്യണം' എന്ന്. അങ്ങനെ ഞാൻ രണ്ടുദിവസം ഡീകൺസ്ട്രക്ഷനെക്കുറിച്ച് സംസാരിച്ചു. അപ്പോൾ എനിക്കുതോന്നി, ആ പുസ്തകമങ്ങോട്ട് എഴുതിയാലോ എന്ന്. അങ്ങനെ ഞാൻ ആ പുസ്തകത്തിന്റെ എഴുത്ത് തുടങ്ങി. ആ എഴുത്തിൽ, ഹാരിസിന്റെ അസാന്നിദ്ധ്യ സാന്നിദ്ധ്യമുണ്ട് എന്നുഞാൻ കരുതുന്നു. ആ എഴുത്തിൽ ഞാൻ എൻഗേജ് ചെയ്യുന്ന ചിലതിനെ ഇനി സ്പർശിച്ചു പോവാം എന്നു കരുതുന്നു.

ഒരു പിൽക്കാല ദെറീദയുണ്ട്, അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ചില സങ്കൽപ്പനങ്ങളുണ്ട്. ഇവയെ സങ്കൽപ്പനങ്ങൾ എന്ന് വിശേഷിപ്പിക്കുന്നത് നിശ്ചയമായും ദെരിദയ്​ക്ക്​ പഥ്യമാവില്ല. അതിൽ പ്രധാനമാണ് സ്​പെക്​ട്രാലിറ്റി. ഞാനതിനെ ഭൂതാത്മകത എന്ന് പരിഭാഷപ്പെടുത്തുമ്പോൾ ഹാരിസ് അതിനെ ഭൂതായ്മ എന്നാണ് പരിഭാഷപ്പെടുത്തിയിരുന്നത്. ഗിഫ്റ്റ്, റെസ്പോൺസിബിലിറ്റി, ടച്ച് (സ്പർശം) ഇതെല്ലാം പിൽക്കാല ദെറീദയ്ക്ക് വളരെ ഇഷ്ടപ്പെട്ട വിഷയങ്ങളായിരുന്നു. സമീപ കാലത്ത് അന്തരിച്ച പ്രസിദ്ധ ചിന്തകനായ ഴാങ് ലൂക് നാൻസിയുടെ എഴുത്തിനോട് കമ്യൂണിക്കേറ്റ് ചെയ്ത് ദെറീദ എഴുതിയതാണ് ‘ഓൺ ടച്ചിങ്- ഴാൻ ലൂക് നാൻസി’എന്ന പുസ്തകം. അത്, ‘തൊടലി'നെക്കുറിച്ചാണ്. ഴാൻ ലൂക് നാൻസി അതിനോട് റെസ്​പോണ്ട്​ ചെയ്തിട്ടുണ്ട്, അത് ‘ടച്ച് മീ നോട്ട്’ എന്നാണ്. ഇത് ഉയിർത്തെഴുന്നേറ്റ ക്രിസ്തു പറഞ്ഞ കാര്യമാണ്, ‘ഡോണ്ട് ടച്ച് മീ’ എന്ന്. ജീവിച്ചിരുന്നപ്പോൾ സ്പർശമായിരുന്നു ക്രൈസ്റ്റിന്റെ ഏറ്റവും പ്രധാന ആക്ടിവിറ്റി. പക്ഷേ ഉയർത്തെഴുന്നേറ്റപ്പോൾ ക്രൈസ്റ്റ് പറഞ്ഞു, ‘ഡോണ്ട് ടച്ച് മീ’ എന്ന്. എന്തുകൊണ്ട്? ആ ചോദ്യത്തിന്റെ ആഴത്തിലുള്ള ഒരു എക്സ്പ്ലൊറേഷൻ ഈ രണ്ട് ചിന്തകരിലും വായിച്ചെടുക്കാം. ദെരിദയുടെ പുസ്തകത്തിൽ വരാനിരിക്കുന്ന ജനാധിപത്യം എന്നതിനെക്കുറിച്ച് ഒരു ഭാഗം തന്നെയുണ്ട്, ‘ഡെമോക്രസി ടു കം’ എന്നതാണ് ദെറീദയുടെ പ്രയോഗം.

മരിച്ചവനെ/ മരിച്ചവളെ ഓർക്കുക എന്നത് ക്ലേശകരമാണ്. നമ്മളിതുപോലെ ഒരു ഹാൾ എടുക്കണം, അനുസ്മരണ തിയതി ഫിക്സ് ചെയ്യണം, കുറേപ്പേർ വരണം, മരിച്ചയാളുടെ രചനകൾ സമാഹരിക്കണം, പബ്ലിഷ് ചെയ്യണം. മരിച്ചയാളുടെ ഓർമ നിലനിർത്താൻ അദ്ധ്വാനിക്കുന്നതിലൂടെ നമ്മൾ പറയുന്നത്, മരിച്ചവരെ ഓർക്കുക അത്രയെളുപ്പമുള്ള കാര്യമല്ല, അതിനായി ക്ലേശിക്കണം എന്നാണ്. ഓർമിക്കുക എന്നാൽ മറവിയെ ചെറുക്കലാണ്. ഓർമകളിൽ എപ്പോഴും മറവിയുടെ മായ്ക്കലുണ്ട്. മറവിയാൽ മറയ്ക്കപ്പെടാത്ത ഓർമകളുണ്ടോ? പൂർണസാന്നിദ്ധ്യമായി നമുക്ക് വീണ്ടെടുക്കാൻ കഴിയുന്ന ഭൂതമുണ്ടോ? എഴുതുക എന്നാൽ മരിക്കുക എന്നാണെന്നും, എഴുത്തിന്റെ വായനയെന്നാൽ മരിച്ചയാൾ പ്രേതരൂപിയായി വായനയിൽ സന്നിവേശിച്ച്​, ജീവിച്ചിരുന്നപ്പോൾ പകൽ വെളിച്ചത്തിൽ പറയാത്ത ചിലത്, പറയാൻ സാധ്യമല്ലാത്ത ചിലത് നമ്മളോട് പറയുന്നതാണെന്നും ഹാരിസ് പറഞ്ഞത് ഇപ്പോൾ ഞാൻ ഓർക്കുന്നു. എഴുതിക്കഴിഞ്ഞാൽ നിങ്ങൾ മരിച്ചിരിക്കുന്നു, പിന്നെ എഴുത്താണുള്ളത്. എഴുത്തുകാരന്റെ പ്രേതസാന്നിദ്ധ്യമാണ് നിങ്ങളോട് പകൽ വെളിച്ചത്തിൽ പറയാത്ത കാര്യങ്ങൾ രഹസ്യമായി പറയുന്നത്. അങ്ങനെയാണെങ്കിൽ വായിക്കുന്നവരൊക്കെ ഭൂതാവിഷ്ടരാണെന്ന് പറയണം

ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 60 ൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂർണ്ണ രൂപം വായിക്കാം

Comments