മിൽമ അഥവാ മലയാളിയെ പാലൂട്ടി വളർത്തിയ ഒരു കഥ

കേരളത്തെ സംബന്ധിച്ച് വിജയിച്ചതും മാതൃകാപരമായ ഒരു ബ്രാൻഡ് മോഡൽ പ്രയോഗവൽക്കരിച്ചതുമായ സംരംഭമാണ് മിൽമ. യൂറോപ്യൻ നവ മാർക്സിയൻ ചിന്തകനായിരുന്ന അന്റോണിയോ ഗ്രാംഷിയുടെ തത്ത്വചിന്ത പരോക്ഷമായി പ്രയോഗത്തിൽ വരുത്തിയ ഒരു പ്രസ്ഥാനമാണ് മിൽമ എന്ന് വിശാലാർഥത്തിൽ വിലയിരുത്താം. സോഷ്യലിസ്റ്റ് ചിന്താഗതിയിൽ മിൽമയെ രൂപപ്പെടുത്തിയതിൽ ഇന്ന് അന്തരിച്ച ചെയർമാൻ പി.എ. ബാലൻ അടക്കമുള്ള നേതാക്കൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

മിൽമ എന്നറിയപ്പെടുന്ന കേരള കോ- ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (കെ.സി.എം.എം.എഫ്), കേരളത്തെ സംബന്ധിച്ച് വിജയിച്ചതും മാതൃകാപരമായ ഒരു ബ്രാൻഡ് മോഡൽ പ്രയോഗവൽക്കരിച്ചതുമായ സംരംഭമാണ്. അതിനുപുറകിൽ പ്രവർത്തിച്ച ഒരു കോൺസെപ്റ്റിനെക്കുറിച്ചാണ് ഈ വിലയിരുത്തൽ. യൂറോപ്യൻ നവ മാർക്സിയൻ ചിന്തകനായിരുന്ന അന്റോണിയോ ഗ്രാംഷിയുടെ തത്ത്വചിന്ത പരോക്ഷമായി പ്രയോഗത്തിൽ വരുത്തിയ ഒരു പ്രസ്ഥാനമാണ് മിൽമ എന്ന് വിശാലാർഥത്തിൽ വിലയിരുത്താനാകും.

മിൽമ ചെയർമാനായിരുന്ന പി.എ. ബാലൻ

യൂറോപ്യൻ നവ മാർക്സിയൻ ചിന്തകന്മാരിലൊരാളായിരുന്നു ഇറ്റലിയിൽ നിന്നുള്ള അന്റോണിയോ ഗ്രാംഷി. ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉപജ്ഞാതാക്കളിലൊരാളായിരുന്നു അദ്ദേഹം. 1919-20 കളിലെ ട്യൂറിനിലെ സമരങ്ങളിലൂടെയാണ് അദ്ദേഹം മുഖ്യധാരാ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ശക്തിയാർജിക്കുന്നത് 1924- 26 കാലത്ത്ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരിക്കുേമ്പാഴാണ്.

ഒന്നാം ലോകമഹായുദ്ധത്തിനുശേഷം, ഇറ്റലി മുസോളിനിയുടെ ഫാസിസ്റ്റ് ഭരണത്തിനുകീഴിലായി. തന്റെ സ്വേഛ്‌ഛാധിപത്യത്തെ എതിർത്ത സോഷ്യലിസ്റ്റ് നേതാക്കൾക്കൊപ്പം ഗ്രാംഷിയേയും മുസോളിനി അറസ്റ്റ് ചെയ്തത് ജയിലിലടച്ചു. 1926 മുതൽ 11 വർഷത്തെ ജയിൽവാസകാലത്ത് തന്റെ രാഷ്ട്രീയാനുഭവങ്ങൾ സിദ്ധാന്തങ്ങളാക്കി 3000 പേജു വരുന്ന 32 കൈയെഴുത്ത് പ്രതികളിൽ കുറിച്ചുവെച്ചു. ജയിൽ മോചിതനായി ഏഴാം ദിവസം 1937 ഏപ്രിൽ 27ന് , ഗ്രാംഷി മരിച്ചു.

1971 ലാണ് ജോസഫ് എ. ബുട്ട്ഗിഗ്ഗ്, അന്തോണിയോ കാലറി എന്നിവർ പ്രിസൺ നോട്ട്ബുക്സ് എന്ന പേരിൽ ഗ്രാംഷിയുടെ സിദ്ധാന്തങ്ങൾ പ്രസിദ്ധീകരിച്ചത്. രണ്ട് നൂറ്റാണ്ടുകൾക്കിപ്പുറവും ഗ്രാംഷിയൻ ചിന്താഗതികൾക്ക് പ്രാധാന്യവും ആഗോള സ്വാധീനവുമുണ്ട്.

ഗ്രാംഷിയൻ തത്ത്വചിന്ത, മിൽമയിലൂടെ എങ്ങനെയാണ് പരോക്ഷമായി പ്രയോഗവൽക്കരിക്കപ്പെടുന്നത് എന്നു നോക്കാം. 1980ൽ കേരളത്തിൽ, ധവള വിപ്ലവം നടപ്പിലാക്കുന്നതിനുള്ള ഏജൻസിയായി കെ.സി.എം.എം.എഫ് സ്ഥാപിച്ചു.

അന്റോണിയോ ഗ്രാംഷി

പാൽ സംഭരണം, സംസ്കരണം, വിപണനം എന്നിവയിലൂടെ ക്ഷീര കർഷകരുടെ സാമ്പത്തിക - സാമൂഹ്യക വികസനത്തിനുവേണ്ടിയാണ് കേരള മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ പ്രവർത്തിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, മലബാർ എന്നിങ്ങനെ മൂന്ന് മേഖലകളിലായി പ്രവർത്തിക്കുന്ന കേരള മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനിലുള്ള 3275 സംഘങ്ങളിലായി 3.2 ലക്ഷം ക്ഷീര കർഷകർ അംഗങ്ങളാണ്.

തൊഴിലാളികളെ സ്വയം മോചിപ്പിക്കുന്നതിനുള്ള വിപ്ലവകരമായ പ്രക്രിയയിലും അവർക്ക്ആധിപത്യമുള്ളതും സഹകരണ തത്വത്തെ അടിസ്ഥാനമാക്കിയുള്ളതുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിലും മാർക്സിസം വിശ്വസിക്കുന്നു. ആ സഹകരണ തത്വത്തെ അടിസ്ഥാനമാക്കി തൊഴിലാളി വിമോചനത്തിനുള്ള മാർക്സിയൻ ചട്ടക്കൂടിനുള്ളിലാണ് കെ.സി.എം.എം.എഫ് പ്രവർത്തിക്കുന്നത്. ക്ഷീര കർഷകരെ ചൂഷണം ചെയ്ത് ലാഭം നേടുന്ന ഇടനിലക്കാരെ ഉന്മൂലനം ചെയ്യുന്നതിന് ഗുജറാത്തിലെ ആനന്ദിൽ രൂപീകരിച്ച ക്ഷീര സഹകരണ സംഘങ്ങളാണ് ആനന്ദ് മാതൃക സഹകരണ സംഘങ്ങൾ. 1980 കളിൽ എൻ‌.ഡി‌.ഡി‌.ബി നടപ്പിലാക്കിയ ധവള വിപ്ലവത്തിന്റെ രണ്ടാം ഘട്ടത്തിലാണ് ആനന്ദ് മോഡൽ കേരളത്തിൽ പകർത്തിയത്.

തൊഴിലാളി വർഗത്തിൽ പെട്ടവരുടെ ആധിപത്യം കെട്ടിപ്പടുക്കുകയെന്ന മാർക്‌സിയൻ തത്വം കെ.സി.എം.എം.എഫ് ഘടനയുടെ ഭരണ ഘടനയിൽ ആവർത്തിക്കുന്നു. ആനന്ദ് മാതൃക സംഘങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്ഷീര കർഷകരിൽ നിന്ന് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് കെ.സി.എം.എം.എഫിന്റെയും മൂന്ന് പ്രാദേശിക യൂണിയനുകളുടെയും ചെയർമാനും ബോർഡ് അംഗങ്ങളുമായും പ്രവർത്തിക്കുന്നത്.

ഗ്രാംഷി തന്റെ പ്രവർത്തനത്തിൽ ബുദ്ധിജീവികളെക്കുറിച്ച് വിശദമായി ചർച്ചചെയ്യുന്നു. അദ്ദേഹം ബുദ്ധിജീവികളെ ഓർഗാനിക് ബുദ്ധിജീവികൾ, ഗ്രാമീണ- നഗര വിഭാഗം ബുദ്ധിജീവികൾ എന്നിങ്ങനെ തരംതിരിക്കുന്നു. ഗ്രാമീണ കർഷകരെ പ്രാദേശിക- സംസ്ഥാന ഭരണകൂടവുമായി ബന്ധിപ്പിക്കുന്നവരാണ് ഗ്രാമീണ മേഖലയിലെ ബുദ്ധിജീവികൾ, അതുപോലെ, കെ.സി.എം.എം.എഫിന്റെ തിരഞ്ഞെടുക്കപ്പെട്ട ചെയർമാനും ബോർഡ് അംഗങ്ങളും അതിന്റെ മൂന്ന് പ്രാദേശിക യൂണിയനുകളും ക്ഷീര കർഷകരെ സംസ്ഥാന സർക്കാർ, ക്ഷീര വികസന വകുപ്പ് എന്നിവയുമായി ബന്ധിപ്പിക്കുന്നു.

മിൽമയുടെ നേതൃത്വത്തെ ഗ്രാംഷിയുടെ "മോഡേൺ പ്രിൻസ്’ എന്നും വിശേഷിപ്പിക്കാം. ജനങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും പ്രാവർത്തികമാക്കാനുതകും വിധം ഒരു സമിതിയായി പ്രവർത്തിക്കുന്നതിനെയാണ് ‘മോഡേൺ പ്രിൻസ്’ എന്ന് വിളിക്കുന്നത്. കേരളത്തിലെ ആനന്ദ് മാതൃക ക്ഷീരോത്പാതന സഹകരണ സംഘങ്ങളിൽ അംഗങ്ങളായ ക്ഷീര കർഷകർക്ക് വേണ്ടി പ്രവർത്തിക്കുന്ന മിൽമയെ ‘മോഡേൺ പ്രിൻസ്’ എന്ന് വിളിക്കാം. ക്ഷീര കർഷകരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും സാക്ഷാത്കരിക്കാൻ സാഹോദര്യ ചിന്തയിൽ പ്രവർത്തിക്കുന്ന സംഘടനയാണ് കേരള കോപറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ.

ഒരു സംഘടനക്ക് കൂടിക്കൊണ്ടിരിക്കുന്ന അംഗബലം കൊണ്ട് നയങ്ങളെ സ്വാധീനിക്കാനും വിപണി കീഴടക്കുന്നതിനും സാധിക്കുന്നതിനോടൊപ്പം അധികാരികളും, സാങ്കേതിക വിദഗ്ധർമാരടങ്ങുന്ന ഉദ്യോഗസ്ഥ വൃന്ദമുള്ളൊരു അധികാര കേന്ദ്രവും കൂടി ഉണ്ടെങ്കിൽ ഗ്രാംഷിയുടെ സിദ്ധാന്തങ്ങൾ പ്രകാരം ആ സംഘടന ഒരു തൊഴിലാളി പ്രസ്ഥാനമാണ്.

ഗ്രാംഷിയുടെ ഈ വിവരണത്തിൽ കേരളാ കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ എന്ന മിൽമയും ഒരു തൊഴിലാളി പ്രസ്ഥാനമാണ് എന്നുപറയാം. മിൽമയിൽ അംഗങ്ങളായ ക്ഷീരകർഷകരുടെ ആവശ്യങ്ങൾ ഉന്നയിച്ച് മൃഗസംരക്ഷണ - ക്ഷീര മേഖലയിലെ പദ്ധതികളെ സ്വാധീനിക്കാൻ മിൽമക്ക് കഴിയുന്നുണ്ട്. 15,28,581 ലിറ്റർ പാൽ പ്രതിദിനം സംഭരിക്കുകയും, 13,60,165 ലിറ്റർ പാൽ പ്രതിദിനം വിറ്റഴിക്കുകയും ചെയ്തുകൊണ്ട് കേരളത്തിലെ ക്ഷീര വിപണി ഭരിക്കുന്നത് മിൽമ തന്നെയാണ്.

ക്ഷീര മേഖലയിലേക്കുള്ള പുതിയ കർഷകരുടെ ബാഹുല്യം മിൽമയിലെ അംഗത്വവും കൂട്ടുന്നു. ക്ലർക്കുമാരും , ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഡയറി ടെക്‌നിഷ്യൻസ്, പ്രോഡക്റ്റ് മാനുഫാക്ച്ചേഴ്സ് എന്നിവരും അടങ്ങുന്ന ഉദ്യോഗസ്ഥ വൃന്ദം ക്ഷീര കർഷകരെ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നു. സംസ്ഥാനത്തെ ആനന്ദ് മാതൃക സംഘങ്ങളുടെയും, മൂന്ന് മേഖല യൂണിയനുകളുടെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് തിരുവനന്തപുരത്ത് പട്ടത്തുള്ള കേരളാ കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ എന്ന മിൽമ ആസ്ഥാനമാണ്. ക്ഷീര വികസന വകുപ്പിന്റെ നിരീക്ഷണാധികാരത്തിനു കീഴിലാണ് മിൽമ പ്രവർത്തിക്കുന്നത്. ക്ഷീര വികസന വകുപ്പ് ഡയറക്ടർ മിൽമ ബോർഡ് അംഗം കൂടിയാണ്.

സോഷ്യലിസ്റ്റ് ചിന്താഗതിയിൽ മിൽമയെ രൂപപ്പെടുത്തിയതിൽ ആദ്യ ചെയർമാനായ പ്രയാർ ഗോപാലകൃഷ്ണനും ഇന്ന് അന്തരിച്ച ചെയർമാൻ പി.എ. ബാലനും അടക്കമുള്ള നേതാക്കൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. തുടക്കം മുതൽ മിൽമയുടെ പ്രവർത്തനത്തിൽ സജീവമായിരുന്നു അന്തരിച്ച പി.എ. ബാലൻ. മിൽമയുടെ സ്ഥാപക നേതാക്കന്മാരിൽ ഒരാളായ പി.എ. ബാലൻ 1980ൽ മിൽമ രൂപീകരിക്കുന്നതിനമുമ്പേ ക്ഷീരകർഷകരുടെ ഉന്നമനത്തിന് രൂപീകരിച്ച സ്‌റ്റേറ്റ് മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ ഭാരവാഹിയായിരുന്നു. മൂന്നുപതിറ്റാണ്ടിലേറെ മിൽമയുടെ ഡയറക്ടർ ബോർഡ് അംഗം കൂടിയായിരുന്നു ഈ കർഷക നേതാവ്.

പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് പ്രക്രിയയയിൽ രൂപംകൊണ്ട മിൽമയുടെ തലപ്പത്ത് മാനേജിങ് ഡയറക്ടർ തസ്തികയിൽ ഡോ. പാട്ടീൽ സുയോഗ് സുഭാഷ്റാവു ആണ്. ഒപ്പം, ക്ഷീര വികസന വകുപ്പ് ഡയറക്ടർ മിനി രവീന്ദ്രദാസാണ് മിൽമ ബോർഡ് മെമ്പറായി നിയമിക്കപ്പെട്ടിരിക്കുന്നത്.


Comments