ഓർമവാതിലിനപ്പുറത്തു നിന്ന് ഉമ്മ ചോദിക്കുന്നു 'ഇജ് ആര്‌ടെ കുട്ടിയാ ...'

ത് എന്റെ ഉമ്മ. ഉമ്മാന്റെ ഭാഷയിൽ പറഞ്ഞാൽ "പത്ത് മക്കളെ പെറ്റ പാപി'. ഈ ഉമ്മാന്റെ എട്ടാമത്തെ മോനാണ് ഞാൻ. എന്റെ അന്തം വിട്ട വായന കണ്ട് എനിക്ക് വായിച്ച് വട്ടാവുമെന്ന് ആദ്യം പ്രവചിച്ചത് ഉമ്മയാണ്. ഉമ്മാന്റെ ഭാഷയിൽ "ഓതി മറിയുക'. അങ്ങനെ ഓതി മറിഞ്ഞപ്പോൾ എനിക്കായി ഏറ്റവും കൂടുതൽ വേദനിച്ചതും ചേർത്തു പിടിച്ചതും ഈ ഉമ്മ തന്നെയാണ്.

മറ്റുള്ളവരുടെ അമ്മമാർക്ക് വന്നാൽ അത് ചന്നിയും സ്വന്തം അമ്മയ്ക്ക് വന്നാൽ ഓർമ്മ തെറ്റുമായി മാറുന്ന ദുരവസ്ഥയിലാണ് എന്റെ ഉമ്മ ഇപ്പോൾ ജീവിക്കുന്നത്. ഉമ്മാക്ക് എഴുതാനും വായിക്കാനും അറിയില്ല. അറിഞ്ഞാൽ പോലും ഇപ്പൊ ഉമ്മാന്റെ മുമ്പിൽ നിവർത്തി വെച്ച, എന്റെ വികലാക്ഷരങ്ങളുടെ പുസ്തകം എന്താണെന്നോ ആര് എഴുതിയതാണെന്നോ ഉമ്മാക്ക് മനസിലാക്കാൻ കഴിയില്ല.

ഒറ്റയടിക്കല്ല ഉമ്മ ഈ മറവി പുറ്റിലേക്ക് നൂണ്ട് പോയത്. മെല്ലെ മെല്ലെ ഉമ്മാന്റെ ഓർമ്മകളുടെ വാതിലുകൾ അടയുകയായിരുന്നു. ആ അടയലിന്റെ നിസ്സഹായതയിൽ ഉപ്പാന്റെ മരണം പോലും ഓർമ്മയില്ലാതെ, ഉപ്പാക്ക് ചോറ് കൊടുത്തോന്ന് ഇപ്പഴും ഈ ആറു വർഷങ്ങൾക്കു ശേഷവും ഉമ്മ ചോദിച്ചു കൊണ്ടേയിരിക്കുന്നു.

അഞ്ച് മിനിട്ടിനുള്ളിൽ "ഇജ് ആര്‌ടെ കുട്ടിയാ ...' എന്ന് ഉമ്മ എന്നോട് ആറ് വട്ടം ചോദിക്കും. ഉമ്മാന്റെ എട്ടാമത്തെ സന്തതിയെന്ന് ഞാൻ മറുപടിയും പറയും. പിന്നെയും ഉമ്മ ചോദിക്കും. "അല്ലാ ... ഇജ്ജ് ഈ കുടീത്തെ കുട്ടിയാ ...? '
ഭൂമിയിൽ ഒരു അമ്മയ്ക്കും മകനും ഈ ദുരവസ്ഥ വരാതിരിക്കട്ടെ.

ഓർമ്മയുടെ വാതിലുകൾ അടയുന്നതിനു മുമ്പായിരുന്നെങ്കിൽ ഈ പുസ്തകത്തിന്റെ ഉള്ളടക്കം മനസിലായില്ലെങ്കിലും ഇത് ഞാൻ എഴുതിയതാണെന്ന് ഉമ്മാക്ക് മനസിലാവുമായിരുന്നു. എന്നെ ചേർത്തു പിടിക്കുമായിരുന്നു. ഇക്കാലമത്രയും ചുട്ട് പൊള്ളുന്ന എന്റെ നിറുകയിൽ ഏറ്റവും സ്‌നേഹത്തോടെ ചുംബിക്കുമായിരുന്നു.

നഷ്ടമായ ആ ചുംബനത്തിലും വലിയ നഷ്ടങ്ങളൊന്നും ഇതുവരെ എനിക്കുണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാവില്ലെന്നും ഞാൻ തിരിച്ചറിഞ്ഞു കഴിഞ്ഞു. പക്ഷേ അതിന് ഇക്കണ്ട കാലം മുഴുവൻ എനിക്ക് ജീവിക്കേണ്ടി വന്നു. ഉമ്മാന്റെ ബന്ധു വീടുകളിലേക്ക് അരയിൽ തിരുകിയ സഞ്ചിയുമായി ഉമ്മാന്റെയൊപ്പം ഞാൻ ഭിക്ഷാടന വിരുന്ന് പോയത് ഇന്നലെയാണെന്ന് തോന്നിപ്പോവുന്നു. അവിടുന്ന് കിട്ടിയ രുചിയുള്ള ഭക്ഷണം ഓർക്കുന്നു. ആ വലിയ വീടുകളിലെ വില കൂടിയ വീട്ടുപകരണങ്ങളിൽ കൗതുകത്തോടെ തൊട്ട ഞാനെന്ന കുട്ടിയെ ഓർക്കുന്നു. അവർ സ്‌നേഹദാനമായി തന്ന അരിയും തേങ്ങയും ചുമന്ന് നടന്ന വഴികളെ ഓർക്കുന്നു.

മക്കളുടെ പാത്രങ്ങളിലേക്ക് ചോറ് വിളമ്പി കാലിയായ ചോറ്റു കലത്തിലേക്ക് വെള്ളമൊഴിച്ച്, മാറി നിന്ന് അത് കുടിച്ച ഈ ഉമ്മാനെ ഞാൻ എങ്ങനെയാണ് അടയാളപ്പെടുത്തുക ? മക്കൾക്ക് ഭക്ഷണം തന്നെ തികച്ച് വിളമ്പാനില്ലാത്ത ഒരു അമ്മ തന്റെ സ്‌നേഹം വിളമ്പിയപ്പൊ തനിക്ക് കിട്ടിയത് കുറഞ്ഞു പോയല്ലോ എന്ന് പരിഭവിച്ച ഞാനെന്ന ആ കുട്ടി ഇപ്പോൾ ഉള്ളിൽ നിശബ്ദമായി കരയുകയാണ്. വാക്കുകളിലേക്ക് പകർത്താനാവാത്ത വേദനയായി ഉമ്മ എന്റെ മുമ്പിൽ കിടക്കുകയാണ്.

ജീവിതം ഇങ്ങനെയൊക്കെയാണ്. ഒട്ടും കനിവില്ലാതെ അത് നമ്മളെ വേട്ടയാടും. ഓർത്തെടുക്കേണ്ട കുറേ കാര്യങ്ങൾ മാത്രമാണ് ജീവിതമെന്നിരിക്കെ, ഓർമ്മകളുടെ വാതിലുകൾ എല്ലാം അടഞ്ഞ് പോയ തലച്ചോറുമായി എന്റെ ഉമ്മ...ഒരു വാക്ക് പോലും ഇനി ഇവിടെ എഴുതാനാവാതെ ഞാനെന്ന മകൻ.

മുഹമ്മദ് അബ്ബാസിനെകുറിച്ച്, "നരച്ച ലോകത്തിനും തന്റേതല്ലാത്ത ഭാഷയ്ക്കും ഒരു പെയിന്റുപണിക്കാരൻ നിറം കൊടുക്കുന്ന വിധം' എന്ന ലേഖനം ട്രൂ കോപ്പി വെബ്സീൻ പാക്കറ്റ് 10ൽ വായിക്കാം, കേൾക്കാം


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments