ഹിന്ദുത്വവാദ, സ്വത്വവാദ, മതമൗലികവാദ, കമ്യൂണിസ്റ്റ്, കോൺഗ്രസ് തെറിപ്പടകൾ

പൊതുമണ്ഡലത്തിൽ, മനുഷ്യർ തമ്മിലുള്ള ഇടപെടലുകളിൽ നിന്ന് ജനാധിപത്യ ബോധത്തിന്റെ അടിസ്ഥാനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന വർത്തമാന ഘട്ടത്തിൽ ട്രൂ കോപ്പി തിങ്ക് 'സംവാദ'ങ്ങളുടെ ജനാധിപത്യത്തെയും ഭാഷയെയും ഡിജിറ്റൽ സ്‌പേസിലെ സംവാദങ്ങളെയും കുറിച്ച് ചർച്ച ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങൾ സമൂഹത്തിന്റെ പല തലങ്ങളിൽ പ്രവർത്തിക്കുന്നവരോട് ചോദിച്ചു. നൽകിയ ഉത്തരങ്ങൾ തിങ്ക് പ്രസിദ്ധീകരിക്കുന്നു. സംവാദം - ജനാധിപത്യം.

ഒരു ജനാധിപത്യ രാജ്യത്ത് സംവാദങ്ങളുടെ രാഷ്ട്രീയ പ്രാധാന്യമെന്താണ്?

അമർത്യ സെൻ തന്റെ "The Argumentative Indian' എന്ന പുസ്തകത്തിൽ ഇന്ത്യയിലെ സംവാദപാരമ്പര്യത്തെക്കുറിച്ച് വിവരിച്ചതിനു ശേഷം, ആ സമ്പന്നമായ സംവാദാത്മകപാരമ്പര്യം ഇന്നും നമ്മുടെ സമകാലിക സാമൂഹ്യജീവിതത്തെയും സംസ്‌കാരത്തെയും രൂപപ്പെടുത്തുന്നതിൽ സജീവ പങ്കുവഹിക്കുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് ഒരു ചർച്ചക്ക് തുടക്കം കുറിയ്ക്കുന്നത്. ജനാധിപത്യത്തെ അദ്ദേഹം പൊതുസമൂഹത്തിന്റെ യുക്തിചിന്തയെന്ന നിലയിലാണ് (Democracy as public reasoning) പരിണഗണിക്കുന്നത്. ജനാധിപത്യം ഒരു തെരഞ്ഞെടുപ്പ് വിഷയമോ ഭൂരിപക്ഷത്തിന്റെ വിഷയമോ പാർലമെന്ററി വിഷയമോ മാത്രല്ല. മറിച്ച് അത് പൊതുസമൂഹം ഏർപ്പെടുന്ന ഒരു ചിന്തയാണ്. കൂടിയാലോചനയും സംവാദവും ഉൾക്കൊള്ളലുമാണ് അതിന്റെ സ്വഭാവം. ആ അർത്ഥത്തിൽ സംവാദം ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയാണ്. അത് നഷ്ടമാകുന്നതോടെ, എതിരഭിപ്രായം പറയുന്നവരെ, വിമർശനമുന്നയിക്കുന്നവരെ സംഘടിതമായും നിയമപരമായും നേരിടുന്നതോടെ ജനാധിപത്യം അവസാനിക്കുന്നു.

തീർച്ചയായും ഒരു സംവാദത്തിൽ, തർക്കികമായി പരാജയപ്പെടുന്നവരുണ്ട്. പരാജയപ്പെടുന്നവർക്ക് കൈ കൊടുത്തു പിരിയുവാനും പരാജയപ്പെട്ടവർക്ക് തുടർന്നും അവരുടെ വാദഗതികളുമായി മുന്നോട്ടു പോകുവാനും ഇടം കൊടുക്കുന്ന സംവിധാനമാണ് ജനാധിപത്യം. അഥവാ അങ്ങനെയുള്ള ഒരു സംവിധാനത്തെ മാത്രമേ ജനാധിപത്യസംവിധാനം എന്ന് വിശേഷിപ്പിക്കാനാകൂ. പൊതുസമൂഹത്തിന്റെ തുറന്നചിന്ത എന്ന നിലയിൽ ജനാധിപത്യത്തെ ഉൾക്കൊള്ളാൻ കഴിയണമെങ്കിൽ സംവാദത്തിന്റേതായ ഒരന്തീക്ഷം ഉണ്ടായിരിക്കേണ്ടതുണ്ട്.

ഇന്ത്യയിൽ സ്വാതന്ത്ര്യ സമര - ദേശീയപ്രസ്ഥാന കാലത്ത്, തുറന്ന പൊതുസംവാദങ്ങളായിരുന്നു അതിന്റെ ചലനാത്മകതയുടെ അടിത്തറയായി നിലകൊണ്ടത്. ഈ സംവാദാത്മകതയുടെ ഭാഗമാകാൻ തയ്യാറായ എല്ലാ വിഭാഗം മനുഷ്യരെയും ദേശീയ പ്രസ്ഥാനം അക്കാലത്ത് ഉൾക്കൊണ്ടിരുന്നു. ഖിലാഫത്ത്കാരും അംബേദ്കറും സോഷ്യലിസ്റ്റുകളും ഗാന്ധിയന്മാരും അതിന്റെ വേദികൾ പങ്കുവെച്ചു. വിഭിന്ന ധ്രുവങ്ങളിലുള്ള നെഹ്‌റുവും ഗാന്ധിയും ബോസും ആ സംവാദാത്മകതയുടെ സാധ്യതകൾ വികസിപ്പിച്ചു.

ഈ സംവാദാത്മക ജനാധിപത്യത്തെ അംഗീകരിക്കാൻ കഴിയാത്ത സായുധവിപ്ലവകാരികളും ഹിന്ദുത്വവാദികളും കമ്യൂണിസ്റ്റ് വിപ്ലവകാരികളും മറ്റു തീവ്രവാദികളും അതിൽ നിന്ന് പുറത്തു പോവുകയാണുണ്ടായത്. സംവാദാത്മകവും ജനാധിപത്യപരവുമായ ഒരു മാർഗം ഈ കക്ഷികൾക്കൊന്നും അക്കാലത്ത് സ്വീകാര്യമായിരുന്നില്ല. 1948 ലെ കൽക്കട്ട തീസീസിനു ശേഷം കമ്യൂണിസ്റ്റ് പാർട്ടികൾ പാർലമെന്ററി ജനാധിപത്യത്തിലേക്ക് മടങ്ങി വന്നതിന്റെ പിന്നാലെ ഭാരതീയ ജനസംഘവും ഫോർവേഡ് ബ്ലോക്കും എല്ലാം ജനാധിപത്യത്തെ ഭാഗികമായി അംഗീകരിച്ചു തുടങ്ങി. അപ്പോഴും ഒരു തരം ജനാധിപത്യവും ഇല്ലാത്ത മിലിട്ടറി സ്വഭാവത്തിൽ പ്രവർത്തിച്ചിരുന്ന ചില സ്വയംസേവക സംഘങ്ങൾ ജനസംഘം പോലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഒരു സംവാദവും സാധ്യമല്ലാത്ത ഇരുളടഞ്ഞ സംഘ നേതൃത്വമായി മാറ്റിക്കൊണ്ടിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയിൽ കേന്ദ്രീകൃത ജനാധിപത്യം എന്ന ആശയം അതിനുള്ളിൽ നിലനിന്നിരുന്ന ജനാധിപത്യ സംവാദത്തിന്റെ ചലനാത്മതയെ നിരന്തരം വിഘ്‌നപ്പെടുത്തുകയും ചെയ്തു. കമ്യൂണിസ്റ്റുകൾ നിരവധി വട്ടം പിളർന്ന് നിരവധി കക്ഷികളായി പരിണമിച്ചത് അതിനുള്ളിൽ വ്യത്യസ്തകൾക്ക് നിലനിൽക്കാൻ പഴുതില്ലായിരുന്നു എന്നതുകൊണ്ടാണ്. സംവാദത്തിൽ തോറ്റവർക്ക് സമ്പൂർണ്ണമായി പുറത്തു പോവുകയേ നിർവാഹമുണ്ടായിരുന്നുള്ളു. തോറ്റവർക്ക് മാന്യതയോടെ ഇരിക്കാൻ കമ്മ്യൂണിസ്റ്റു പാർട്ടികളിൽ ഇടമില്ലായിരുന്നു. തോറ്റവർ ക്രമേണ അരികുവൽക്കരിക്കപ്പെടുകയോ പുറംതള്ളപ്പെടുകയോ ചെയ്തു. അതിലും ഭീകരമായിരുന്നു സ്വാതന്ത്ര്യാനന്തര കോൺഗ്രസ് പ്രസ്ഥാനത്തിന്റെ തകർച്ച. അത് സംവാദമേ ആവശ്യമില്ലാത്ത കുടുംബാധിപത്യമായും അതിനോടുള്ള വിധേയത്വം പുലർത്തുന്ന അനുചര വൃന്ദത്തിന്റെ കൂടാരമായും അധഃപതിച്ചു. ഇന്ത്യൻ ജനാധിപത്യത്തിൽ നിന്ന് സംവാദാത്മകത കൊഴിച്ചു കളയുന്നതിൽ ഇന്ദിരാഗാന്ധി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. വലിയൊരു ജനാധിപത്യ സംസ്‌കാരത്തെയാണ് അവർ കഴുത്തുഞെരിച്ച് കൊന്നത്.

ദേശീയപ്രസ്ഥാനത്തിന്റെ ഉള്ളിൽ നടന്ന സംവാദങ്ങൾ അതിന്റെ ഏറ്റവും വലിയ സംവാദപരിസരത്തിലൂടെ കടന്നുപോയത് ഭരണഘടനാ രൂപീകരണ ചർച്ചയിലാണ്. ഒരു പക്ഷേ ഇന്ത്യയിലെ ഏറ്റവും വലിയ സംവാദ മുഹൂർത്തങ്ങൾക്ക് ഈ ജനത സാക്ഷ്യം വഹിച്ചത് ഭരണഘടനാ ചർച്ചയിലാവണം. 1950- ൽ ഭരണഘടനാധിഷ്ഠിതമായ ഒരു റിപ്പബ്ലിക്കായി ഇന്ത്യ മാറിയത് നിരന്തരമായ ചർച്ചകളും സംവാദങ്ങളും തർക്ക വിതർക്കങ്ങളും സംഘർഷങ്ങളും നിറഞ്ഞ ഒരു പ്രകമ്പിത കാലത്തിനുശേഷമാണ്. അതിന്റെ ഗുണഫലമായിട്ടാണ് നമുക്ക് ഒരു വിശേഷപ്പെട്ട ഭരണഘടന ലഭിച്ചത്. ന്യൂനപക്ഷങ്ങൾക്കും ഭാഷാ സമൂഹങ്ങൾക്കും അപരവൽക്കരിക്കപ്പെട്ടവർക്കും കീഴാള സമൂഹങ്ങൾക്കും നിയമ വാഴ്ചയുടെ ഭരണഘടനാപരമായ ഉറപ്പുകൾ ലഭിച്ചത് അന്നത്തെ സംവാദാത്മക സാഹചര്യങ്ങളുടെ ഗുണഫലമായിട്ടാണ്.

എന്നാൽ 1959-ൽ, തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചു വിട്ടു കൊണ്ട് ആരംഭിച്ച കേന്ദ്രീകൃത സർക്കാർ ഇടപെടൽ നമ്മുടെ ജനാധിപത്യ സംവാദങ്ങളുടെ കാലം കഴിഞ്ഞതിന്റെ ആദ്യ സൂചന നൽകി. നെഹ്‌റുവിന്റെ കാലം കഴിഞ്ഞതോടെ സംവാദത്മതയുടെ സാഹചര്യം പൂർണമായി ഇല്ലാതാവുകയും ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യം
കോൺഗ്രസിന്റെ സംവാദാത്മക പാരമ്പര്യത്തെ മറികടന്ന് സേച്ഛാധിപത്യ കുടുംബാധിപത്യ വ്യവസ്ഥക്ക് അടിത്തറയിടുകയും ചെയ്തു. അതോടെ ഇന്ത്യയിൽ ജനാധിപത്യം നിരന്തരമായി ഭേദ്യം ചെയ്യപ്പെട്ടു. 1975 ൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച സന്ദർഭത്തിൽ എല്ലാ വിധ സംവാദ സാധ്യതകളും കൊട്ടിയടയ്ക്കപ്പെട്ടു. 1986 ൽ ബാബറി മസ്ജിദ് ഏകപക്ഷീയമായി ഹിന്ദുക്കൾക്ക് തുറന്നു കൊടുക്കുകയും 1990 ൽ ബാബറി മസ്ജിദ് പൊളിക്കാൻ മൗനാനുവാദം നൽകുകയും ചെയ്തതു വഴി കോൺഗ്രസ് പ്രസ്ഥാനം സംവാദാത്മക പരിസരത്തു നിന്ന് സമ്പൂർണ്ണമായി പിൻവാങ്ങുകയാന്നുണ്ടായത്. എങ്കിലും പാർലമെന്റ്, പത്രമാധ്യമങ്ങൾ, കോടതികൾ, പൗരാവകാശ പ്രസ്ഥാനങ്ങൾ, ജനകീയ ചർച്ചാവേദികൾ എന്നിവയെല്ലാം നമ്മുടെ ജനാധിപത്യത്തിനുള്ളിലെ സംവാദപരിസരങ്ങളെ സജീവമാക്കി നിലനിർത്തുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചു. ഇന്ന് ഒരു ചർച്ചകളും ഇല്ലാതെ പാർലമെന്റിൽ നൂറുകണക്കിന് ബില്ലുകൾ പാസ്സാക്കപ്പെടുന്ന സാഹചര്യമുണ്ട്. പൗരത്വനിയമവും പുതിയ കാർഷിക നിയമവും എല്ലാം ഏകപക്ഷീയമായി നടപ്പിലാക്കുന്നതിലേക്ക് നാം "വളർന്നത്' ജീവിതത്തിൽ നിന്ന് സംവാദം ചോർത്തിക്കളഞ്ഞു കൊണ്ടാണ്. രാഷ്ട്രീയ നേതൃത്വത്തെ പോലെ തന്നെ മാധ്യമങ്ങൾക്കും അതിൽ വലിയ പങ്കുണ്ടായിരുന്നു.

1990-കളിൽ ഉണ്ടായ ആഗോളവൽക്കരണം, ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം എന്നിവയാണ് ജനാധിപത്യ സംവാദങ്ങളുടെ മരണമണി മുഴക്കിയത്. മൂലധനശക്തികൾ മാധ്യമങ്ങളുടെ ഉടമസ്ഥത കയ്യടക്കിയതോടെ സ്വതന്ത്രമായ സംവാദങ്ങൾ അസാധ്യമായി. സവിശേഷ താൽപര്യമുള്ള മൂലധന ഏജന്റായി "വാർത്താ അവതാരകരും' "ആങ്കർ'മാരും വന്നതോടെ സ്യൂഡോ സംവാദങ്ങളുടെ ഒരു പുതിയ ലോകം ആരംഭിച്ചു. ജനാധിപത്യം ഒരു ചർച്ചാപ്രഹസമായി മാറുന്നത് വാർത്താ മാധ്യമങ്ങളുടെ സ്വകാര്യവൽക്കരണവും കിടമത്സരങ്ങളും വർദ്ധിച്ചതോടെയാണ്. മൂലധന ശക്തികളുടെ താൽപര്യങ്ങളുടെ ജിഹ്വകളായി മാധ്യമ പ്രവർത്തകരും മാറി. സംവാദങ്ങൾ വിവാദങ്ങൾക്കും പോരാട്ടങ്ങൾക്കും വെല്ലുവിളികൾക്കും എല്ലാമുള്ള ഇടമായും മാറി. തീവ്രവലതുപക്ഷത്തിനും വർഗീയ തീവ്രവാദ രാഷ്ട്രീയത്തിനും സ്വത്വ - വംശീയ രാഷ്ട്രീയത്തിനും നിറയെ വേദികൾ കിട്ടിയതോടെ സംവാദങ്ങൾ പൊളിച്ചടുക്കലുകൾക്ക് (Demolitions) വഴിമാറി. ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനു ശേഷമുള്ള ഇന്ത്യൻ മാധ്യമങ്ങളിലെ ഒരു സമ്പ്രദായം പൊതുവിൽ പൊളിച്ചടുക്കലുകൾക്ക് വഴിമാറി എന്നതാണ് കാര്യം. അർണാബ് ഗോസ്വാമിമാർ ഇത്തരം അഗ്രസീവ് മാസ്സ്ഹിസ്റ്റീയ ജേർണലിസത്തിന്റെ മാതൃകാരൂപങ്ങളിൽ ചിലതായിമാറി. സ്വകാര്യ മൂലധന ശക്തികളുടെ തോളിലിരുന്ന് ഗർജിക്കുന്ന, വംശീയ - വർഗീയ - രാഷ്ട്രീയ ശക്തികളുടെ പോരാളികൾ എന്ന സ്ഥാനത്തേക്ക് മാധ്യമപ്രവർത്തകർ പരിണമിച്ചു. ജനാധിപത്യത്തിൽ നിന്ന് സംവാദപാരമ്പര്യം പുറത്താക്കപ്പെടുകയും ആ സ്ഥാനത്തേക്ക് ആക്രോശങ്ങളും അലർച്ചകളും കടന്നുവരികയും ചെയ്തു. വ്യക്തികളുടെ സ്വകാര്യതകളിലേക്ക് ഒരു മര്യാദയുമില്ലാതെ ഇടിച്ചു കയറുന്ന മാധ്യമ ബുൾഡോസറുകൾ രാഷ്ട്രീയ നേതാക്കളെയും സാധാരണ പൗരന്മാരെയും ഒരുപോലെ തങ്ങളുടെ ഇരകളാക്കി മാറ്റി. മൂലധനതാൽപര്യം മാത്രമുള്ള ഈ മാധ്യമശക്തികളാണ് സംവാദവും ജനാധിപത്യവും അസാധ്യമാക്കുന്ന വൈകാരിക വിക്ഷുബ്ധികളിലേക്ക് നമ്മുടെ പൊതുസമൂഹത്തെ നയിച്ചത്. തീർച്ചയായും നമ്മുടെ ജനാധിപത്യ സംസ്‌കാരത്തിന്റെ നട്ടെല്ല് സംവാദാത്മകത തന്നെയാകയാൽ അത് പുനഃസ്ഥാപിക്കപ്പെടേണ്ടതുമാണ്. അതിനൊരു ബദൽ ഉണ്ടാകേണ്ടിയിരുന്നത് നവസാമൂഹിക മാധ്യമങ്ങളിൽ നിന്നായിരുന്നു. എന്നാൽ അവയും പൊതുമാധ്യമങ്ങളുടെ വഴിയേ പോകേണ്ടിവന്നു.

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഇന്റർനെറ്റിന്റെയും വിവര സാങ്കേതിക വിദ്യയുടെയും വ്യാപന കാലം ബ്ലോഗുകൾ മുതൽ ഫേസ്ബുക്ക് വരെയുള്ള നവമാധ്യമങ്ങൾക്ക് അവസരം തുറന്നുകൊടുത്തത് നാം കണ്ടു. ആശയപരമായി ആർക്കും എന്തും പ്രകാശിപ്പിക്കാൻ കഴിയുന്ന ജനാധിപത്യപരമായ ഒരിടം എന്ന നിലയിൽ അവ പെട്ടെന്ന് തന്നെ വലിയൊരു സംവാദസ്ഥലിയായി രൂപപ്പെട്ടു. ദൃശ്യ - ശ്രാവ്യ മാധ്യമ രംഗത്തെ മൂലധന താൽപര്യങ്ങളെ പ്രതിരോധിക്കുന്ന സംവാദാത്മ വിചാരങ്ങൾ നവ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. 2010 - 11 കാലത്തെ അറബ് വസന്തം - മുല്ലപ്പൂ വിപ്ലവം - വാൾസ്ട്രീറ്റ് കയ്യടക്കൽ മുതലായ ജനകീയ മുന്നേറ്റങ്ങൾക്ക് പ്രേരകമായ ഇടപെടലുകൾ സാധ്യമാക്കിയ മാധ്യമമെന്ന നിലയിൽ ലോകശ്രദ്ധ പെട്ടെന്ന് തന്നെ നവമാധ്യമങ്ങൾക്കുമേൽ പതിഞ്ഞു. ഫേസ്ബുക് പോലെ ഒരു സമൂഹമാധ്യമം പെട്ടെന്ന് ജനപ്രിയമായി മാറിയതോടെ അതിന്റെ അംഗസംഖ്യ വർദ്ധിക്കുകയും അതിന്റെ ബിസിനസ്സ് താൽപര്യങ്ങൾ വർദ്ധിക്കുകയും സ്വകാര്യതാ നയത്തിൽ ധാരാളം മാറ്റങ്ങൾ വരികയും ചെയ്തു. ജനങ്ങളെ സ്വാധീനിക്കാനും അഭിപ്രായം രൂപീകരിക്കാനും കഴിയുന്ന മാധ്യമം എന്ന നിലയിൽ ദേശീയ ഭരണകൂടങ്ങളും ഷാഡോ പോലീസും രഹസ്യ ഏജൻസികളും മാത്രമല്ല രാഷ്ട്രീയ കക്ഷികൾ അപ്പാടെ ഈ നവ മാധ്യമങ്ങളിൽ ഇടപെടാൻ തുടങ്ങി. സ്വന്തം പ്രചാരവേലാ സംഘങ്ങളെ റിക്രൂട്ട് ചെയ്തുകൊണ്ടാണ് രാഷ്ട്രീയ പാർട്ടികൾ നവ മാധ്യമങ്ങളെ - വിശേഷിച്ച് ചെറുപ്പക്കാരെ - പിടികൂടിയത്. ആൻഡ്രോയ്ഡു ഫോൺ റവലൂഷനെ തുടർന്ന് ഫേസ് ബുക്ക് പോലുള്ള മാധ്യമങ്ങൾ ഏതാണ്ടെല്ലാ പൗരന്മാരുടെയും ജീവിതത്തിന്റെ അവശ്യ ഘടമായി മാറി. ജനാധിപത്യ സംവാദങ്ങളിലെ പങ്കാളിത്തം വർദ്ധിച്ചു. വ്യത്യസ്ത അഭിരുചികളും നിക്ഷിപ്തതാൽപര്യങ്ങളും ഈ മേഖലയിലേക്ക് കടന്നു വന്നു. വരേണ്യവിഭാഗങ്ങളുടെയും സമ്പന്ന മധ്യവർഗത്തിന്റെയും വൈറ്റ് കോളർ വിഭാഗത്തിന്റെയും മേൽക്കോയ്മ തകർന്ന് സോഷ്യൽ മീഡിയ പുതിയ ബൂമിലേക്ക് പ്രവേശിച്ചതോടെ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളും ഈ സോഷ്യൽ മീഡിയയെ പ്രമോട്ട് ചെയ്തു തുടങ്ങി. രണ്ടും തമ്മിൽ ഒരു കൊള്ള കൊടുക്കൽ ബന്ധം രൂപപ്പെട്ടു. മിക്ക മാധ്യമങ്ങളും സോഷ്യൽ മീഡിയ അവരുടെ ലൈവ് സ്ട്രീമിനുള്ള ഉപാധിയായി പോലും ഉപയോഗിച്ചു തുടങ്ങി. സംഭവിച്ചത് ദൃശ്യമാധ്യമങ്ങളിലെ വിഴുപ്പുകൾ ഉടനടി സോഷ്യൽ മീഡിയയിലേക്ക് നേരിട്ട് ഇറക്കുമതി ചെയ്യപ്പെട്ടു എന്നതാണ്. എഴുത്തിന്റെയും വായനയുടെയും അഭിപ്രായപ്രകടനങ്ങളുടെയും സാമൂഹ്യ ഇടപെടൽ സ്വഭാവത്തിൽ നിന്ന് സോഷ്യൽ മീഡിയ പെട്ടെന്ന് കുമ്മോജികളുടെയും തെറിവിളികളുടെയും ഇടമായി മാറി. ലൈവ് സ്ട്രീമുകൾക്ക് ചുവട്ടിൽ വരുന്ന തെറി പ്രകടനങ്ങൾക്ക് ഇന്ന് കണക്കില്ലാതായി മാറിയിട്ടുണ്ട്. ഹിന്ദുത്വവാദ , സ്വത്വവാദ, മതമൗലികവാദ, കമ്യൂണിസ്റ്റ്, കോൺഗ്രസ് വിഭാഗങ്ങളെല്ലാം ഇന്ന് സ്വന്തമായ "തെറിപ്പടകൾ' തന്നെ രൂപീകരിച്ചിട്ടുണ്ട്. നമ്മുടെ ജനാധിപത്യ സംവാദങ്ങളെ- വിശേഷിച്ച് 2010 കളിലെ സംവാദാത്മക സാഹചര്യങ്ങളെ സാംസ്‌കാരികമായും രാഷ്ട്രീയമായും കലുഷമാക്കുന്നതിൽ ഈ പടകൾക്ക് വലിയ പങ്കാണുള്ളത്.

സംവാദത്തിൽ ഭാഷയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ട്? സംവാദ ഭാഷ മറ്റ് പ്രയോഗഭാഷകളിൽ നിന്ന് വേറിട്ട് നിൽക്കേണ്ടതുണ്ടോ?

സംവാദ ഭാഷ എപ്പോഴും വ്യത്യസ്തമായിരിക്കും. അതിന്റെ ഉദ്ദേശ്യം അമർത്യ സെൻ പറഞ്ഞ Pubic reasoning ആണ്. അതിൽ കാര്യകാരണ ചിന്തയുണ്ട്. ഭവിഷ്യൽ ചിന്തയുണ്ട്. ഭാവിയെ പറ്റിയുള്ള ആലോചനകളും വിഭാവനകളും ഉത്കണ്ഠകളുമുണ്ട്. പൊതുനന്മയാണ് അതിന്റെ ആത്യന്തികലക്ഷ്യം. അത് മറ്റുള്ളവരെക്കൂടി പരിഗണിക്കുന്നതാണ്. അവരോട് യുക്തിവിചിന്തനത്തിലൂടെ സംവദിക്കുന്നതാണത്. അതിനാൽ അതിന്റെ ഭാഷ എപ്പോഴും തർക്കശാസ്ത്രപരമായ കൃത്യതയും ജനാധിപത്യമര്യാദയും ഉൾക്കൊള്ളുന്നതാവണം.

പക്ഷേ, ഇത്തരം ഒരു ഭാഷ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. സ്വകാര്യ നന്മകളും വംശീയ- വർഗീയ താൽപര്യങ്ങളും സ്ഥാപിത താൽപര്യങ്ങളും പൂണ്ടു വിളയാടുന്ന ലോകത്ത് Public reasoning ന്റെ ഭാഷ സാധ്യമല്ല. ആ ഭാഷ ഫേസ്ബുക്ക് പോലെ സർവജന സാമാന്യമായ ഒരിടത്ത് ഉപയോഗിക്കാനും പരിമിതിയുണ്ട്. ആർക്കും കടന്നു വന്ന് ഒരു കമന്റിട്ട് തകർക്കാവുന്ന ജനാധിപത്യ മര്യാദകൾ മാത്രമേ ഫേസ്ബുക്കിലുളളൂ. പൊതുവിൽ അതിനെ തിരുത്തുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നാണ് അനുഭവം. കാരണം, ജനാധിപത്യ മര്യാദകൾ പാലിക്കാത്ത പലതരം "പട'കളും "പോരാളി'കളും സംഘങ്ങളും സംഘടിതശക്തികളും ഇന്ന് ഫേസ്ബുക്കിൽ സജീവമാണ്. ട്രോളുകളിലെ അതിപരിഹാസവും വ്യക്തിവിദ്വേഷവും നിറഞ്ഞ ആക്ഷേപചിത്രങ്ങൾ ആളുകളിൽ ചിരിയേക്കാളേറെ ഇക്കാലത്ത് വിദ്വേഷവും പകയും വെറുപ്പും സൃഷ്ടിക്കുന്നുണ്ട്. അതിന്റെ സ്വാഭാവികമായ പ്രതിഫലനങ്ങൾ അവരുപയോഗിക്കുന്ന ഭാഷയിലും ഉണ്ടാവുന്നുണ്ട്.

മറുവശം എന്താണെന്നു വെച്ചാൽ പ്രതിഷേധഭാഷ പൊതുവിൽ ചില സന്ദർഭങ്ങളിൽ ഹിംസാത്മകമായ തെറികളായി മാറുമെന്നതാണ്. ഫേസ്ബുക്ക് പോലുള്ള ഇടങ്ങൾ സ്വകാര്യതയും പൊതുവിടവും തമ്മിലുള്ള അകലവും വേർതിരിവും വലിയൊരളവ് വരെ കുറച്ചിട്ടുണ്ട്. പഴയ നാട്ടിൻപുറങ്ങളുടെയും കാട്ടിൻപുറങ്ങളുടെയും അസംസ്‌കൃത ജീവിതം അതിൽ പ്രതിഫലിക്കുന്നുണ്ട്. വ്യക്തിയുടെ സ്വകാര്യവും സ്വതന്ത്രവും സ്വാഭാവികവുമായ ഭാഷ എഡിറ്റിങ്ങില്ലാതെ സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. എത്ര കഴിവും പ്രാപ്തിയും പ്രതിഭയും ഉള്ള ആളാണെങ്കിൽ പോലും ആക്രമിക്കപ്പെടുന്ന ആൾ, തന്നെപ്പോലെ ഒരു വിലയില്ലാത്ത ഒരു സാദാ മനുഷ്യജീവിയാണെന്ന് വരുത്താനുള്ള അപകർഷതയും ആക്രമണകാരിക്കുണ്ട്. അതിനാൽ കവിയോ രാഷ്ട്രീയക്കാരോ ഭരണാധികാരിയോ തൊഴിലാളികളോ റിക്ഷാക്കാരോ അധ്യാപകരോ ഒന്നും ഇന്ന് മുഖംനോക്കാതെയുള്ള ആക്രമണത്തിന് വിധേയമാക്കപ്പെടും. ആൾക്കൂട്ടത്തിന്റെ ഭാഷ സംവാദാത്മകമാകണമെന്ന് നമുക്ക് പറയാൻ കഴിയില്ല. ആശിക്കാൻ പോലുമാവില്ല.

എന്നാൽ ക്ഷണിച്ചു വരുത്തുന്ന അതിഥികൾ മാത്രമുള്ള ടെലിവിഷൻ സംവാദങ്ങളിൽ സംവാദഭാഷ ഒരു പരിധിവരെ നിലനിർത്താൻ സാധിക്കും. പക്ഷേ, മൂലധനശക്തികളുടെ ഏജൻസിയായിരിക്കുന്ന വാർത്താവതാരകർ തന്നെ സംവാദത്തെ ഒരു പ്രഹസനമാക്കാൻ - ആത്യന്തികമായി ജനാധിപത്യത്തെ പരിഹാസ്യമാക്കാൻ - ഏറ്റവും മ്ലേച്ഛമായ ജനാധിപത്യവിരുദ്ധ ഭാഷയും ശരീരഭാഷയും അഭിസംബോധനകളും പ്രകോപന പരാമർശങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇതാണ് മാറ്റേണ്ടത്. മാറ്റാൻ പറ്റുന്നതുമാണ്. ഇത് മാറിയാൽ ജനാധിപത്യ സംവാദങ്ങളുടെ ആരോഗ്യകരമായ അന്തരീക്ഷവും ഭാഷയും ചിന്താസാധ്യതകളും ബഹുജന ദൃശ്യമാധ്യമങ്ങളിൽ ഉണ്ടാവും. Public reasoning എന്നത് സാധ്യമാകും. ആകാശവാണി മുതലായ ശ്രാവ്യ മാധ്യമങ്ങൾ ആ സംസ്‌കാരം ഇന്നും സംവാദങ്ങളിൽ പിന്തുടർന്ന് പോരുന്നുണ്ട്. ദൃശ്യാത്മഹിംസ ( visual violence) അവയിൽ ഇല്ലാത്തതിനാൽ ശരീരത്തിന്റെ ഈഗോ പ്രകടനങ്ങളും ശ്രവ്യമാധ്യമങ്ങളിൽ തീരെയില്ല - ക്ലബ് ഹൗസ് ചർച്ചകളിൽ ചിലപ്പോൾ മികച്ച സംവാദങ്ങൾ നടക്കുന്നത് അതിൽ ദൃശ്യാത്മകഹിംസയ്ക്കായി ഭാഷയെ ഉപയോഗിക്കുന്നില്ല എന്നതിനാലാണ്. ഫേസ്ബുക്കിലാവട്ടെ അത്തരം ചർച്ചകൾ അൽപമെങ്കിലും നടക്കുന്നത് ഗ്രൂപ്പുകളിലാണ്. വായനക്കൂട്ടങ്ങൾ, പുസ്തക ചർച്ചകൾ എന്നിവയിൽ. സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ അത് ഏറെക്കുറെ സാധ്യമല്ലാതായിട്ടുണ്ട്. കാരണം ഒരു ഫാഷിസ്റ്റ് ഭരണകാലത്താണ് നാം ജീവിക്കുന്നത്. വയലൻസ് ആണ് അതിന്റെ ഭാഷ. ക്രോണി ക്യാപ്പിറ്റലസിത്തിന്റെ ഭാഷയും വയലൻസാണ്. ആ ഭാഷയെ അതിജീവിക്കാൻ നമുക്ക് കഴിയുമോ എന്നത് വലിയ ഒരാശങ്കയാണ്. ഫാഷിസത്തിന്റെ കാലത്ത് പ്രതിരോധം പോലും അതിന്റെ പകർപ്പായി മാറും.

സൈബർ സ്‌പേസ്, സംവാദങ്ങളിലെ ജനാധിപത്യത്തേയും ജനാധിപത്യ ഭാഷയെയും കണ്ടെത്താനും ഉൾക്കൊള്ളാനും അംഗീകരിക്കാനും പക്വമായോ?

മുകളിൽ പറഞ്ഞ കാര്യങ്ങളിൽനിന്ന് ഉത്തരം വ്യക്തമാണ്. സൈബർ സ്‌പേസിന് ഇപ്പോൾ അത് അസാധ്യമാണ്. അതിന് പലകാരണങ്ങളാൽ സമൂഹമാധ്യമങ്ങൾ പക്വമായിട്ടില്ല. അത് ഒരുതരം നിയന്ത്രണങ്ങളുമില്ലാത്ത ഒരിടമാണ്. ഒരാൾ അത്തരം ഒരിടത്തേക്ക് പ്രവേശിക്കുമ്പോൾ അവരുടെ സ്വാഭാവിക പ്രകൃതത്തിനും മനോഭാവങ്ങൾക്കനുമനുസരിച്ച് എന്തും ചെയ്യാൻ കഴിയും. സൈബർ സ്‌പേസിൽ പാലിക്കേണ്ട മര്യാദകൾ സമൂഹമാധ്യമങ്ങൾ അവരുടെ terms and conditions ൽ പറയുന്നുണ്ട്. അവ ലംഘിക്കപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാം. പക്ഷേ ഈ റിപ്പോർട്ടിങ്ങ് പോലും ജനാധിപത്യപരമല്ല. സ്ഥാപിത താൽപര്യക്കാരായ ഒരു കൂട്ടം "പോരാളികൾ ' ഒന്നിച്ച് റിപ്പോർട്ട് ചെയ്താൽ ഏത് വസ്തുതയും ബ്ലോക്ക് ചെയ്യപ്പെടും. മാത്രമല്ല, നവമാധ്യമ കോർപ്പറേറ്റുകൾക്ക് പുതിയ സ്വകാര്യതാനയങ്ങളും സവിശേഷ ദേശീയനയങ്ങളും ട്യൂൺ ചെയ്യപ്പെട്ട അൽഗോരിതവും അനുസരിച്ച് അതിൽ തന്നെ ഒരു ജനാധിപത്യവുമില്ലാത്ത അവസ്ഥയുണ്ട്. പിന്നെയുള്ള നിയന്ത്രണമാർഗം വ്യക്തികളുടെ ഇടപെടലുകളാണ്. വ്യക്തികൾക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങൾ ഡിലീറ്റുകയോ, മായ്ക്കുകയോ, ബ്ലോക്കുകയോ ചെയ്യാം. അൺഫോളോ ചെയ്യാം. മറിച്ച് അവയെ സോഴ്‌സിൽ തന്നെ ഇല്ലാതാക്കാൻ സാധ്യമല്ല. അവകൂടി ഉൾപ്പെടുന്നതാണ് വിശാലമായ അർത്ഥത്തിൽ ജനാധിപത്യം. പക്ഷേ, അവയെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യം വ്യക്തമല്ല. സൈബർ സ്‌പേസ് അത്തരം പക്വതയിലേക്ക് വളരാൻ കുറച്ചു പേരെങ്കിലും തങ്ങളുടേതായ മാതൃകകൾ സൃഷ്ടിക്കുന്നത് നന്നായിരിക്കും. സൈബർ സിറ്റിസൺ ആവുന്നതിന്റെ പരിശീലനങ്ങൾ സ്വയം ആർജിക്കുന്നതോടെ ഈ മേഖല കൂടുതൽ സർഗാത്മവും സംവാദാത്മകവുമായേക്കാം. അതേസമയം വാട്‌സാപ്പ് പോലുള്ള കൂടുതൽ സ്വകാര്യമായ ഇടങ്ങൾ വ്യാജബോധങ്ങൾ - പോസ്റ്റ് ട്രൂത്ത് അവബോധങ്ങൾ നിർമ്മിക്കുന്നതിൽ മുൻപന്തിയിൽ തുടരുകയും ചെയ്യും. ധാർമ്മികമായും സാങ്കേതികമായും സൈബർ സ്‌പേസ് public reasoning ന്റെ പക്വതയിലേക്ക് വളർന്നു എന്ന് പറയാൻ ഇപ്പോൾ കഴിയില്ല.

ഡിജിറ്റൽ സ്‌പേസിൽ വ്യക്തികൾ നേരിടുന്ന ആൾക്കൂട്ട ആക്രമണങ്ങൾ ഡിജിറ്റലല്ലാത്ത സ്‌പേസിൽ നേരിടുന്ന ആക്രമണങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ വ്യത്യസ്തമാണോ?

ഒന്ന് യഥാർത്ഥത്തിലുള്ള ആക്രമണമാണ്. മറ്റേത് പ്രതീതിപരമാണ്. ആദ്യത്തേത്തിൽ ലോകത്തു നിന്ന് തന്നെ തുടച്ചു മാറ്റാനുള്ള ശ്രമമാണ്. രണ്ടാമത്തേത് തേജോവധമാണ്. രണ്ടും ഒന്നല്ല. പുറത്തു നിന്നുള്ളതാണ് ഭീകരം. അത് ജീവിക്കാനുള്ള അവകാശങ്ങൾക്ക് നേരെയാണ്. ഡിജിറ്റൽ സ്‌പെയിസ് നമുക്ക് ഒളിച്ചു ജീവിക്കാനും വേഷം മാറി ജീവിക്കാനും ആൾമാറാട്ടം നടത്താനും സ്പ്ളിറ്റ് പേഴ്‌സണാലിറ്റിയാവാനും സ്വാതന്ത്ര്യം തരുന്നുണ്ട്. സൈബർ സ്‌പേസ് ആക്രമണത്തിൽ മരിച്ചവർ വളരെ വിരളമായിരിക്കും. യഥാർഥ ജീവിതത്തിൽ അങ്ങനെയല്ല. അവിടെ ആൾക്കൂട്ടം എറിഞ്ഞു കൊല്ലുന്നുണ്ട്. വെടിവെച്ച് കൊല്ലുന്നുണ്ട്. തല്ലിക്കൊല്ലുന്നുണ്ട്. ഒരു ഫാഷിസ്റ്റ് കാലത്തെ യഥാർത്ഥജീവിതത്തിലെ വയലൻസ് ഡിജിറ്റൽ ലോകത്തേക്കും പടരുന്നു എന്നേ ഉള്ളു. ഇക്കാര്യത്തിൽ, മറ്റു കാര്യങ്ങളിലേതുപോലെ തന്നെ, തീർപ്പുകൽപിക്കുക എളുപ്പമല്ല.

വ്യക്തിപരമായി സൈബർ ആക്രമണം നേരിട്ടിട്ടുണ്ടോ? ആ അനുഭവം എന്തായിരുന്നു?

14 വർഷമായി സൈബർ ലോകത്ത് എന്റേതായ ഒരു രീതിയിൽ ഇടപെടുന്ന ഒരാളാണ്. പുറത്തെ ലോകത്ത് നേരിട്ടിട്ടുള്ള അതേ പരിഹാസങ്ങളും വെല്ലുവിളികളും തെറിവിളികളും മാത്രമേ ഇതിലും ഉണ്ടായിട്ടുള്ളു. പൊതുവിൽ വലിയ ആത്മവിശ്വാസം നൽകുന്ന, പരിഗണനകൾ കിട്ടുന്ന, സ്‌നേഹവും വിശ്വാസവും ലഭിക്കുന്ന ഒരിടമായിട്ടാണ് ഞാൻ സൈബർ സ്‌പേസിനെ കണക്കാക്കുന്നത്. അനുഭവിച്ചിട്ടുള്ളത്. അടുത്ത ചില വർഷങ്ങളിൽ അതിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്.

പൊതുവിൽ സംഘപരിവാർ വിരുദ്ധ നിലപാട് അടിമുടി നിലനിർത്തുന്നതു കൊണ്ട് അവരുടെ പലതരത്തിലുള്ള സംഘടിത എതിർപ്പുകളും വന്നിട്ടുണ്ട്. അത്തരം തെമ്മാടിക്കൂട്ടങ്ങളെ ബ്ലോക്ക് ചെയ്ത് ഒഴിവാക്കാറുണ്ട്. സംവാദാത്മകമായ മനസോടെ വരുന്ന സംഘപരിവാർ അംഗങ്ങളുമായി ഇപ്പോഴും ആ സംവാദാന്തരീക്ഷം നിലനിർത്താറുണ്ട്. സാമാന്യമായ ഒട്ടേറെ ആക്ഷേപങ്ങൾ കോൺഗ്രസുകാരിൽ നിന്നും കമ്യൂണിസ്റ്റുകാരിൽ നിന്നും പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളിൽ നിന്നും ഇതര സ്വത്വവാദികളിൽ നിന്നും നേരിട്ടിട്ടുണ്ട്. അവരെ അതേ നാണയത്തിൽ നേരിടേണ്ടി വരുമ്പോൾ അങ്ങനെയും സംവാദാത്മമായി നേരിടാൻ കഴിയുന്ന സാഹചര്യത്തിൽ അങ്ങനെയും നേരിടുകയാണ് ചെയ്തിട്ടുള്ളത്. എനിക്ക് സ്വയം കൈകാര്യം ചെയ്യാനും മറികടക്കാനും കഴിയാത്ത വിധമുള്ള സൈബർ ആക്രമണങ്ങളൊന്നും ഞാൻ നേരിട്ടിട്ടില്ല. ഏതെങ്കിലും ഒരു പക്ഷത്തിന്റെ ശക്തനായ വക്താവും ന്യായീകരണവാദിയുമായി അവർക്ക് എന്നെ അടയാളപ്പെടുത്താൻ കഴിയാത്തതുകൊണ്ടാവാം. അതിനാൽ എല്ലാവരുടെയും ശത്രുവാകുന്നു. അതിനാൽ എല്ലാവരുടെയുടെയും എതിർപ്പുമുണ്ടാകുന്നു. അതുകൊണ്ടു തന്നെ അതിന്റെ കാഠിന്യവും കുറയുന്നു.

എന്നാൽ മരിച്ചു പോയ എ.കെ.ജി യും നെഹ്‌റുവും തൊട്ട് ഇന്നത്തെ വലിയ കവികളിലൊരാളായ റഫീക്ക് അഹമ്മദ് വരെ സൈബർ ആക്രമണത്തിന് വിധേയരാവുന്നത് നാം കാണുന്നുണ്ട്. ആക്ഷേപഹാസ്യത്തെയും പരിഹാസങ്ങളെയും വിമർശനങ്ങളെയും ജനാധിപത്യത്തിന്റെ ഭാഷോപകരണങ്ങളായേ കാണാൻ പറ്റൂ. എന്നാൽ സംഘടിത ശക്തികൾ കൂട്ടം കൂട്ടമായി ഒരു വലിയ പദ്ധതി ഉണ്ടാക്കി ആക്രമിക്കുന്ന രീതി സൈമ്പർ സ്‌പേസിൽ ഇന്ന് കൂടിക്കൂടി വരുന്നുണ്ട്. ഫാഷിസം അത്തരമൊരു പെരുമാറ്റരീതി കൂടി ഉൽപാദിച്ചുകൊണ്ടിരിക്കുന്നുണ്ട്. പബ്ലിക് റീസണിങ്ങ് ഇല്ലാതാതാക്കാനും വൈകാരിക അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും അതിലൂടെ രാഷ്ട്രീയ സാമ്പത്തിക അധികാരങ്ങളുടേതായ മുതലെടുപ്പുകൾ നടത്താനും അത്തരം ശക്തികൾക്ക് സൈബർ ആക്രമണങ്ങൾ അവസരമുണ്ടാക്കുന്നുണ്ട്.

ഉൽപന്നങ്ങളെയും പുസ്തകങ്ങളെയും പാർട്ടികളെയും സമുദായങ്ങളെയും ജാതികളെയും ബിസിനസ്സുകാരെയും എല്ലാം പ്രൊമോട്ടു ചെയ്യാനും തകർക്കാനും പ്രതിരോധിക്കാനും എല്ലാം തയ്യാറായുള്ള സൈബർ ഇവന്റ് മാനേജ്മെന്റ് പോരാളികൾ ഇന്ന് വ്യാപകമായി കളം നിറഞ്ഞ് വരുന്നുണ്ട്. അവർക്ക് ജനാധിപത്യമോ സംവാദാത്മകതയോ ഇല്ല. സ്തുതി പാടലിന്റെയും ഡിമോളിഷന്റെയും വയലൻസിന്റെയും ഘടകങ്ങളിലാണ് അത്തരം സംഘങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. തൊണ്ണൂറുകളോടെ ആരംഭിച്ച ലെനിൻ പ്രതിമ തകർക്കൽ തൊട്ട് ബാബറി മസ്ജിദ് തകർക്കലിന്റെയും ഇറാഖ് ആക്രമണത്തിന്റെയും സെപ്തംബർ 11 ന്റെയും താലിബാന്റെ ബുദ്ധപ്രതിമ തകർക്കലിന്റെയും എല്ലാം പിന്നിലുള്ള ഹിംസാത്മകമായ ഫാഷിസം കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളിലും സൈബർ ആക്രമണങ്ങളിലും പ്രതിഫലിക്കുന്നത് കാണാം. ഫാഷിസം നമ്മയെല്ലാം ബാധിക്കുന്ന ഒരു പാൻഡെമിക്കായിരിക്കുന്നു എന്നതാണ് സത്യം. നാം അതിനു വെളിയിലല്ല, അതിനോടൊപ്പമാണ് ജീവിക്കുന്നത്.

Comments