ദിലീപ് കേസിൽ എനിയ്ക്കാവുന്നത് ചെയ്തു, ഇനിയത് പോരാ

സംവിധായകൻ പി ബാലചന്ദ്ര കുമാർ "തന്റെ ജീവന് ഭീഷണിയുണ്ട്' എന്ന് വ്യക്തമാക്കി റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖം അന്വേഷണ ഉദ്യോഗസ്ഥൻമാരെ വധിക്കാൻ ശ്രമിച്ച കേസ് ആയി മാറുകയും നടിയെ ആക്രമിച്ച കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പോലീസിനെ സഹായിക്കുകയും ചെയ്തു. കേരളത്തിലെ ഏറ്റവും മികച്ച പൊലീസ് ഉദ്യോഗസ്ഥരിൽ ചിലർ ആണ് ഈ കേസ് അന്വേഷിക്കുന്നത്.

പൊതുസമൂഹത്തിന്റെ വിശ്വാസം പിടിച്ചു പറ്റുന്ന രീതിയിൽ കാര്യങ്ങൾ നീങ്ങി. മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ടെലിവിഷനിൽ എനിക്ക് ആവുന്ന വിധത്തിൽ ഇടപെടൽ നടത്തി. എന്നാൽ, ഇനിയത് പോരാ എന്ന് തോന്നുന്ന ചിലകാര്യങ്ങൾ നടക്കുന്നു. തുടരന്വേഷണത്തിനായി ക്രൈം ബ്രാഞ്ചിന് അനുവദിച്ച സമയം അവസാനിക്കുന്നു. കേസ് അന്വേഷണം പല രീതിയിൽ നിശ്ചലമാകുകയാണ്. അതിജീവിതയ്ക്ക് നീതി കിട്ടണമെങ്കിൽ, കുറ്റവാളികളിലേക്ക് കൂടുതൽ അടുക്കണമെങ്കിൽ അന്വേഷണം എത്രയും പെട്ടെന്ന് മുന്നോട്ടുപോകേണ്ടതുണ്ട്. അന്വേഷണം വൈകിപ്പിക്കുന്ന ഒട്ടേറെ ഘടകങ്ങളാണ് ക്രൈം ബ്രാഞ്ചിന് മുന്നിലുള്ളത്.

കോടതി മുറിയിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പലതവണ "ആക്‌സസ്' ചെയ്യപ്പെട്ടു. ഫോറൻസിക് പരിശോധനയ്ക്കായി ഫോർവേഡിംഗ് നോട്ട് കോടതിയിൽ ഈ മാസം നാലിന് സമർപിച്ചു എങ്കിലും അതിതുവരെ തിരുവനന്തപുരം എഫ്എസ്എല്ലിൽ എത്തിയിട്ടില്ല. എഫ്എസ്എൽ പരിശോധനയ്ക്ക് ശേഷം ലഭിക്കുന്ന റിപ്പോർട്ട് കേസിൽ പ്രധാനമാണ്. അതിന്റെ അടിസ്ഥാനത്തിൽ വേണം ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ. ഫോർവേഡിംഗ് നോട്ട് ഫോറൻസിക് ലാബിൽ അയക്കാതെ കാലതാമസം വരുത്തുകയാണ് കോടതി എന്ന ആക്ഷേപം അന്വേഷണ സംഘത്തിനുണ്ട്. ലൈംഗിക കുറ്റകൃത്യം ചിത്രീകരിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ആക്‌സസ് ചെയ്തു എന്നും ഹാഷ് വാല്യു മാറി എന്നും കണ്ടെത്തിയിട്ട് മാസങ്ങൾ ആയി. 2017 ഫെബ്രുവരി 18നാണ് അവസാനം ദൃശ്യങ്ങൾ കണ്ടതെന്നാണ് ഔദ്യോഗിക രേഖയിലുള്ളത്. എന്നാൽ 2018 ഡിസംബർ 13നാണ് അവസാനം ദൃശ്യങ്ങൾ ആക്‌സസ് ചെയ്തത് എന്ന നിലയിൽ ഹാഷ് വാല്യു മാറിക്കിടക്കുന്നു. ഇതിനിടയിൽ പലതവണ ദൃശ്യങ്ങൾ ആക്‌സസ് ചെയ്യപ്പെട്ടു എന്നാണ് കരുതുന്നത്. ആക്‌സസ് ചെയ്യപ്പെട്ടു എന്ന് പറഞ്ഞാൽ, കോടതി മുറിയിൽ ഔദ്യോഗിക ആവശ്യത്തിനല്ലാതെ ഉത്തരവാദപ്പെട്ടവർ അല്ലാത്ത ഒരാളോ ഒരു കൂട്ടം ആളുകളോ ഒറ്റയ്‌ക്കോ ഒന്നിച്ചോ കണ്ടതോ അല്ലെങ്കിൽ മറ്റൊരു മെമ്മറി കാർഡിലേക്ക് പകർത്തിയതോ ആകാം. ദൃശ്യങ്ങൾ വിദേശത്ത് എത്തിയിട്ടുണ്ട് എന്നൊക്കെ അഭ്യൂഹമുള്ള കേസാണിത്. "ആക്‌സസ്' ചെയ്തു എന്ന പൊതുസംജ്ഞ ഉപയോഗിക്കുന്നത് കോടതി രേഖയിൽ അങ്ങനെ മാത്രമേ ഉള്ളൂ എന്നത് കൊണ്ടാണ്. അതെന്തിനെന്ന് കണ്ടെത്തി കുറ്റക്കാരെ ചോദ്യം ചെയ്യണം എന്നത് ന്യായമായ ആവശ്യമാണ്. കേസിന് അത് അനിവാര്യമാണ്. കോടതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ ഈ മാസം നാലിന് അനുവാദം ലഭിച്ചു, എങ്കിലും ഫോർവേഡ് നോട്ട് തിരുവനന്തപുരം ഫോറൻസിക് ലാബിൽ എത്തിയിട്ടില്ല. അതെന്താണാവോ? ഫോറൻസിക് പരിശോധന പൂർത്തിയാക്കിയിട്ടു വേണം കോടതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ.

ഭാവന

ദിലീപിന്റെ ഫോണിൽ കോടതി രേഖ കണ്ടെത്തിയത് അന്വേഷണ സംഘത്തെ ഞെട്ടിച്ച കാര്യമാണ്. ഇതിൽ ശിരസ്തദാറേയും തൊണ്ടി സൂക്ഷിപ്പുകാരനേയും മറ്റും ചോദ്യം ചെയ്യണം എന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ അധികാരം എന്തെന്ന് ബോധ്യപ്പെടുത്തണമെന്നാണ് കോടതി അതിന് മറുപടിയായി ആവശ്യപ്പെട്ടത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജും വിചാരണാ കോടതി ജഡ്ജും ഒരാളാണ്. മെമ്മറി കാർഡ് അനധികൃതമായി ആക്‌സസ് ചെയ്ത വിഷയത്തിൽ കോടതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ അനുവദിച്ചു, എന്നാൽ ഫോർവേഡ് നോട്ട് മുന്നോട്ടു നീക്കിയില്ല. കോടതി രേഖ ദിലീപിന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത സംഭവത്തിൽ ചോദ്യം ചെയ്യാൻ അനുവദിക്കാതെ ചോദ്യങ്ങൾ ചോദിച്ചു നിൽക്കുകയാണ്.

അഡ്വ. രാമൻപിള്ളയോട് വ്യക്തിപരമായി ഏറെ ബഹുമാനം പുലർത്തുന്ന ആളാണ് ഞാൻ. ഈ കേസിൽ അൽപം കടന്ന് പ്രതികളെ സഹായിച്ചു എന്ന വാദം പ്രോസിക്യൂഷനുണ്ട്. ഇരുപതോളം സാക്ഷികളെ മൊഴി മാറ്റി എന്ന വിഷയത്തിൽ അഡ്വ. ഫിലിപ്പ് ടി വർഗീസിന്റെ പേര് ബാലചന്ദ്ര കുമാർ പുറത്തു വിട്ട ഓഡിയോ ക്ലിപ്പിൽ പോപ് അപ് ചെയ്തു വന്നിട്ടുണ്ട്. "ലക്ഷ്യ'യിൽ പോയ സാഗർ എന്ന നിർണ്ണായക സാക്ഷി "ഫിലിപ്പച്ചായനെ' കാണാൻ പോയോ എന്ന് ദിലീപ് അനൂപിനോട് ചോദിക്കുന്നുണ്ട്. ദിലീപും സംഘവും ഫോൺ ഹാജരാക്കണം എന്ന് ഹൈക്കോടതി ആവശ്യപ്പെടുന്നത് ജനുവരി 29 ന് രാവിലെ പത്തേ കാലിനാണ്. അന്ന് ഉച്ചയ്ക്ക് ദിലീപ് അഡ്വ. രാമൻ പിള്ളയുടെ ഓഫീസിൽ എത്തി ഫിലിപ്പ് ടി വർഗീസിന്റെ സാന്നിധ്യത്തിൽ ഇരുന്ന് നാനൂറിലധികം ഡോക്യുമെന്റുകൾ നീക്കം ചെയ്തു എന്ന് ഹാക്കർ സായി ശങ്കർ എന്നോട് ടെലിവിഷൻ അഭിമുഖത്തിൽ പറയുകയുണ്ടായി. ദിലീപ് ഓരോ ഫോട്ടോയും ഡോക്യുമെന്റും അഡ്വ. ഫിലിപ്പ് ടി വർഗീസിന് കാണിച്ചു കൊടുത്ത് അവ ഓരോന്നായി അഭിഭാഷകന്റെ ഉപദേശ പ്രകാരം നീക്കം ചെയ്തു എന്നും പൊലീസ് ഫോറൻസിക് പരിശോധനയിൽ കിട്ടാനായി ജങ്ക് ഡാറ്റ നിറച്ചു എന്നുമാണ് സായി ശങ്കർ പറയുന്നത്. സായി ശങ്കർ 164 പ്രകാരം രഹസ്യ മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യം 164ലും പറഞ്ഞു എങ്കിൽ അഭിഭാഷകനോട് ഇക്കാര്യം അന്വേഷിക്കേണ്ടതല്ലേ? എന്ത് തെളിവിന്റെ അടിസ്ഥാനത്തിൽ ആണ് ചോദ്യം ചെയ്യേണ്ടത് എന്ന് ചോദിച്ചാൽ, രാമൻ പിള്ള അസോസിയേറ്റ്‌സിന്റെ വൈ ഫൈ ഇന്റർനെറ്റ് കണക്റ്റിവിറ്റി സായി ശങ്കറിന്റെ പണി ആയുധമായ ഐ മാക് ആക്‌സസ് ചെയ്തിട്ടുണ്ട്.

അഡ്വ. രാമൻ പിള്ള അസോസിയേറ്റ്‌സിലെ സുജേഷ് മേനോൻ ദിലീപിനോട് സംസാരിക്കുന്ന ഓഡിയോ ടേപ്പ് പ്രോസിക്യൂഷൻ കോടതിയിൽ നൽകിയിട്ടുണ്ട്. 'അവരെ കേൾപ്പിക്കാൻ വേണ്ടീട്ടാ, അല്ലാതെ നമ്മളൊക്കെ കണ്ടതല്ലേ ...അത് നമ്മൾ പല പ്രാവശ്യം കണ്ടതാ' എന്നുമൊക്കെ പറയുന്നത് ദിലീപിന്റെ കയ്യിൽ ഒറിജിനൽ മെമ്മറി കാർഡ് ഉണ്ട് എന്ന തങ്ങളുടെ വാദം ശരിവെക്കുന്നതാണ് എന്നാണ് പോലീസ് പറയുന്നത്. ഇതിന് അഡ്വ . സുജേഷ് മേനോനെ കണ്ട് ചോദിക്കണം എന്ന ആവശ്യവും പോലീസിനുണ്ട്. അതിലും തടസ്സം വരുന്നു. ഈ വിഷയത്തിൽ സംശയമകറ്റാൻ ഞാൻ സമീപിക്കാറുള്ള അഡ്വ. അജകുമാർ പറയുന്നത്, പിണറായി അഭ്യന്തര മന്ത്രിയായത് കൊണ്ടാണ് ഈ കേസ് ആർജ്ജവത്തോടെ ഇവിടെയെങ്കിലും എത്തിക്കാൻ ആയത് എന്നാണ്. അതാണ് ശരിയും. എന്നാൽ, നേരത്തെ ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹ്‌റ അടക്കമുള്ളവർ ദുരൂഹമായി കേസിൽ ഇടപെട്ട കാര്യം മുൻ അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് ആശങ്കാജനകമാണ്. ഇത്തരം ഭൂതങ്ങൾ ഇനിയും പോലീസിൽ ഉണ്ടോ എന്ന് അന്വേഷിക്കപ്പെടണം.

ഒരുകാര്യം വ്യക്തമായും സ്ഫുടമായും പറയാം. ദിലീപിൽ കേന്ദ്രീകരിച്ച് ഈ വിഷയത്തെ ചുരുക്കരുത്. ആ നടനോട് അദ്ദേഹത്തിന്റെ പ്രൊഫഷനൽ മികവിൽ വലിയ ബഹുമാനമാണ്. എന്നാൽ ഈ കുറ്റകൃത്യത്തിൽ നീതി നടപ്പാകുന്നില്ല എന്ന തോന്നലുണ്ട്. വിചാരണാ കോടതി മാറണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും അതിജീവിതയും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വരെ പോയി. രണ്ട് സ്‌പെഷൽ പ്രോസിക്യൂട്ടർമാർ ഇതിനിടെ രാജിവെച്ചു. ഇതുവരെ സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചിട്ടില്ല. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം അഞ്ചു കേസുകളാണ് എനിക്കെതിരെ എടുത്തത്. ജഡ്ജ് ഹണി വർഗീസിന്റെ വിചാരണാ കോടതിയിലും ഹൈക്കോടതിയിൽ ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചിലും കോടതിയലക്ഷ്യവും നിലനിൽക്കുന്നു. മലയാള മനോരമ ഇതിനിടെ മാനനഷ്ടത്തിന് നോട്ടീസ് അയച്ചിരിക്കുന്നു. ഓൺലൈൻ ചാനലുകളും ദിലീപ് വാദികളും സാമ്പത്തിക ആരോപണവും ഐ എസ് തീവ്രവാദി ബന്ധവും എനിക്കെതിരെ ഉന്നയിക്കുന്നു.

അന്വേഷണത്തിന്റെ ഒന്നാം ഘട്ടത്തിൽ ഇൻ ക്യാമറയുടെ മറവിൽ പല അട്ടിമറികളും നടന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് കേസിൽ റിപ്പോർട്ടർ ടി.വി. ജാഗ്രത പുലർത്തുന്നുണ്ട്. മാധ്യമ നോട്ടം ഉള്ളതുകൊണ്ട് വിചാരിച്ച പോലെ ചിലർക്ക് കാര്യങ്ങൾ നടക്കുന്നില്ല എന്ന് തോന്നുന്നു. മാധ്യമങ്ങളുടെ വായടപ്പിക്കാൻ ഹൈക്കോടതിയിൽ ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജ് വീണ്ടും അപേക്ഷയുമായി എത്തിയിട്ടുണ്ട്. അഡ്വ. ഫിലിപ്പ് ടി വർഗീസ് അഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരെ ഗുരുതര ആരോപണം ഉന്നയിച്ച് പ്രതിഭാഗം അഭിഭാഷകർ അഭ്യന്തര സെക്രട്ടറിയെ സമീപിച്ചത് വെറുതെയാവില്ല. നല്ല രീതിയിൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്ന, അതിജീവിതയ്ക്ക് പൂർണ്ണ വിശ്വാസം ഉള്ള എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റാനോ സിബിഐ അന്വേഷണത്തിന് ശ്രമിക്കാനോ ഉള്ള അടവാകാനേ സാധ്യത ഉള്ളൂ.

ഈ കേസിൽ ലഭ്യമായ രേഖകൾ എല്ലാം കോടതിയിൽ സമർപ്പിച്ച് ജാഗ്രത പുലർത്താൻ പ്രോസിക്യൂഷൻ ശ്രമിക്കുന്നുണ്ട്. സിബിഐ വന്നാൽ തെളിവുകൾ അട്ടിമറിക്കപ്പെടരുത് എന്നത് കൊണ്ടാകും കിട്ടുന്നതെല്ലാം കോടതിയിൽ ഇപ്പോഴേ നൽകുന്നത്. പുറം ലോകവും ജാഗ്രത പാലിക്കണം എന്ന സന്ദേശവും ഇതിലുണ്ട്. അതിജീവിത അനുഭവിക്കാനുള്ളതെല്ലാം അനുഭവിച്ചു കഴിഞ്ഞു. അവരുടെ പോരാട്ടം ഇനി നമ്മുടെ കുട്ടികൾക്ക് വേണ്ടിയാണ്. അതിജീവിതയ്ക്ക് വേണ്ടിയല്ല നമ്മുടെ കുട്ടികൾക്ക് വേണ്ടി എങ്കിലും നമ്മൾ ഒന്നിച്ചു നിൽക്കണ്ടേ? വേണം. സമൂഹത്തിന്റെ ജാഗ്രതയായി ഈ സന്ദേശം പടരട്ടെ. ജസ്റ്റിസ് ഫോർ ഭാവന

Comments