അഡോള്‍ഫ് ഹിറ്റ്‌ലര്‍
അയല്‍വാസിയായി എത്തുമ്പോള്‍...
അഡോള്‍ഫ് ഹിറ്റ്‌ലര്‍ അയല്‍വാസിയായി എത്തുമ്പോള്‍...
തന്റെ പുതിയ അയല്‍ക്കാരന്‍ സാക്ഷാല്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ ആണെന്നുള്ള പോള്‍സ്‌കിയുടെ ഭ്രമാത്മകമായ ചിന്തകളെ ബ്ലാക്ക് ഹ്യൂമറിന്റെ ചുവയോടെ അവതരിപ്പിക്കുന്ന ചിത്രമാണ് My neighbour Adolf. കോമഡിയ്ക്കുള്ളില്‍ നിശ്ശബ്ദമായി അടക്കം ചെയ്ത ദുഃഖത്തിന്റെ ഘനീഭവിച്ച അടരുകളുണ്ട് ചിത്രത്തിലുടനീളം. ഭൂതകാലത്തെ നിസ്സാരമായി സംസ്‌കരിച്ചുകളയുക എന്നത് മനുഷ്യര്‍ക്ക് എളുപ്പമല്ല. പ്രത്യേകിച്ചും ഇരകളാക്കപ്പെട്ട് യാതനകള്‍ അനുഭവിച്ച മനുഷ്യര്‍ക്ക്. ഈ വാസ്തവം പോള്‍സ്‌കിയുടെ വന്യമായ ഫാന്റസികളുടെ ചിത്രീകരണത്തിലൂടെ സംവിധായകന്‍ ആവിഷ്‌കരിക്കുന്നു.
7 Jan 2023, 09:49 AM
റഷ്യയില്‍ ജനിച്ച ഇസ്രയേലി ഫിലിം മേക്കറാണ് ലിയോനിഡ് പ്രുഡോവ്‌സ്‌കി (Leonid Prudovsky). കൊളംബിയന്‍ ഗ്രാമത്തില്‍ ജീവിക്കുന്ന പോള്‍സ്‌കി ( Polsky- played by David Hayman) എന്ന വൃദ്ധനായ പോളിഷ് ഹോളോകോസ്റ്റ് സര്‍വൈവറുടെ മാനസികവ്യാപാരങ്ങളെ കേന്ദ്രമാക്കി അദ്ദേഹം സംവിധാനം ചെയ്ത ചിത്രമാണ് My neighbour Adolf. തന്റെ പുതിയ അയല്‍ക്കാരന്‍ സാക്ഷാല്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ ആണെന്നുള്ള പോള്‍സ്‌കിയുടെ ഭ്രമാത്മകമായ ചിന്തകളെ ബ്ലാക്ക് ഹ്യൂമറിന്റെ ചുവയോടെ അവതരിപ്പിക്കുന്ന ചിത്രമാണ് ഇത്. വികാരഭരിതമായ ബന്ധങ്ങള്‍ക്കൊപ്പം ബ്ലാക്ക് ഹ്യൂമര്‍ ചാലിച്ചു ചാര്‍ത്തിയിരിക്കുന്ന ഒരു ചലച്ചിത്രം. കോമഡിയ്ക്കുള്ളില്‍ നിശ്ശബ്ദമായി അടക്കം ചെയ്ത ദുഃഖത്തിന്റെ ഘനീഭവിച്ച അടരുകളുണ്ട് ചിത്രത്തിലുടനീളം. ഭൂതകാലത്തെ നിസ്സാരമായി സംസ്‌കരിച്ചുകളയുക എന്നത് മനുഷ്യര്‍ക്ക് എളുപ്പമല്ല. പ്രത്യേകിച്ചും ഇരകളാക്കപ്പെട്ട് യാതനകള്‍ അനുഭവിച്ച മനുഷ്യര്‍ക്ക്. ഈ വാസ്തവം പോള്‍സ്‌കിയുടെ വന്യമായ ഫാന്റസികളുടെ ചിത്രീകരണത്തിലൂടെ സംവിധായകന്‍ ആവിഷ്‌കരിക്കുന്നു. തങ്ങളുടെ ഭൂതകാലവുമായി, അതിന്റെ ഓര്‍മകളുമായി മല്ലിടുന്ന രണ്ട് വൃദ്ധരുടെ വികാരഭരിതമായ പ്രവൃത്തികളിലാണ് സിനിമ ഊന്നുന്നത്. ലൊക്കാര്‍ണോ മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രം ഇക്കഴിഞ്ഞ കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഒരു ഇസ്രയേലി പോളിഷ് കൊളംബിയന്‍ കൂട്ടു നിര്‍മാണ പ്രൊജക്ടാണിത്. ഒറിജിനാലിറ്റിയുള്ള ഒരു പ്ലോട്ട് ആസ്വാദനത്തിന്റെ വൈവിധ്യമാര്‍ന്ന തലത്തിലേക്ക് സാധ്യതയിടുന്ന രീതിയില്‍ ചിത്രീകരിച്ചിട്ടുണ്ട് സംവിധായകന്‍.

ഹോളോകോസ്റ്റ് കാലത്തെ പോളണ്ടില്‍ ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്കുവേണ്ടി ഒരുമിക്കുന്ന ജൂതകുടുംബത്തിന്റെ ഗൃഹാതുരതയുണര്‍ത്തുന്ന ഒരു പ്രി ടൈറ്റില്‍ രംഗത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. നാസി ക്രിമിനലും ഹോളോകോസ്റ്റിന്റെ ആസൂത്രകരിലൊരാളുമായ അഡോള്‍ഫ് ഇച്ച്മാനെ (Adolf Eichmann) അര്‍ജന്റീനയില്‍ വച്ച് മൊസാദ് ഏജന്റുമാര്‍ തട്ടിക്കൊണ്ടുപോയതിനു ശേഷമുള്ള കൊളംബിയയിലാണ് കഥ നടക്കുന്നത്. 1960 മെയ് മാസത്തിലായിരുന്നു അത്. കുടുംബം മൊത്തം വംശഹത്യക്കിരയായി നഷ്ടപ്പെട്ട ശേഷം കൊളംബിയയിലെ ഉള്‍പ്രദേശത്ത് പുതിയ ഒരു ജീവിതം ആരംഭിക്കാന്‍ തീരമാനിച്ചാണ് പോള്‍സ്‌കി അവിടെ എത്തുന്നത്. ഒരു സഹകളിക്കാരന്‍ ഇല്ലാത്തതിനാല്‍ സ്വയം ചെസ്സ് കളിച്ചും യൂറോപ്പില്‍ നിന്ന് കൊണ്ടുവന്ന ബ്ലാക്ക് റോസ് ചെടികളെ നട്ടുനനച്ച് ലാളിച്ചും കഴിയുകയായിരുന്നു അയാള്‍. ശല്യക്കാരനെന്ന് തോന്നിപ്പിക്കുന്ന ഒരു അയല്‍ക്കാരന്‍ എത്തുന്നതുവരെ അതു തുടര്‍ന്നു.
അയല്‍വാസിയായെത്തുന്ന ജര്‍മന്‍കാരനായ ഹെര്‍സോഗി (Herzog - played by Udo Kier) ന്റെ ചെയ്തികള്‍ പോള്‍സ്‌കിയെ സംബന്ധിച്ചിടത്തോളം അസാധാരണത്വം ഉള്ളതായി തോന്നി. ഹെര്‍സോഗ് വളര്‍ത്തുന്ന അള്‍സേഷ്യന്‍ പട്ടി പോള്‍സ്‌കിക്ക് ശല്യമായി അനുഭവപ്പടുന്നു. പോള്‍സ്‌കിയുടെ ബ്ലാക്ക് റോസ് ചെടികള്‍ വളരുന്ന ഭാഗം ഹെര്‍സോഗ് അവകാശവാദമുന്നയിക്കുന്നതായി അദ്ദേഹത്തിന്റെ ജര്‍മ്മന്‍കാരിയായ വക്കീല്‍ ഫ്രേ കാല്‍റ്റെന്‍ബ്രനര്‍ (Frau Kaltenbrunner played by Olivia Silhavy) പോള്‍സ്‌കിയോട് പറയുന്നു. അതു സമ്മതിച്ചു കൊടുക്കേണ്ടിവന്നെങ്കിലും റോസ് പുഷ്പങ്ങളെ പോള്‍സ്‌കി പ്രിയത്തോടെയുള്ള നോട്ടങ്ങളാല്‍ പരിപാലിച്ചുപോന്നു. എന്നാല്‍ തന്റെ ജര്‍മ്മന്‍കാരനായ അയല്‍പക്കത്തുകാരനെക്കുറിച്ചുള്ള സംശയ ചിന്ത അയാളെ വിടാതെ പിടികൂടുന്നു.

മൂത്രസംബന്ധമായ ചില്ലറ അസുഖങ്ങളോടെ ജീവിക്കുന്ന പോള്‍സ്‌കി ചെസ്സിനോട് തത്പരനും അതില്‍ ആനന്ദം കണ്ടെത്തുന്ന ആളുമാണ്. കറുത്ത റോസ് പുഷ്പങ്ങളോട് പ്രത്യേക ഭ്രമമുണ്ട് അദ്ദേഹത്തിന്. നാട്ടില്‍ നിന്ന് കൊണ്ടുവന്ന ഗൃഹാതുരതയുണര്‍ത്തുന്ന ഒന്നാണ് ആ റോസ് ചെടികള്‍ അദ്ദേഹത്തിന്. തന്റെ വിടപറഞ്ഞ പ്രിയതമയ്ക്ക് അതിനോടുണ്ടായിരുന്ന പ്രിയം ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടാവണം. നാസികള്‍ ഇല്ലാതാക്കിയ തന്റെ കുടുംബാംഗങ്ങളുടെ ഓര്‍മകള്‍ക്കിടെ ഈ റോസുകളുടെ സാമീപ്യം സന്തോഷത്തിനുള്ള ഒരേയൊരു ഉപാധിയായിത്തീരുന്നു. അതിനിടെ അതിന് അവകാശവുമായി ഒരു ജര്‍മ്മന്‍കാരന്‍ വരുമ്പോള്‍ രോഷാകുലനാകുന്ന പോള്‍സ്‌കിയെ അതിനാല്‍ പ്രേക്ഷകര്‍ക്കു മനസ്സിലാവും. പോള്‍സ്‌കി പോസ്റ്റുമാനോടു മാത്രമേ ചെറുതായെങ്കിലും മിണ്ടല്‍ പതിവുള്ളൂ.
നായകളെ സ്‌നേഹിക്കുന്ന ഒരു അമച്ച്വര്‍ ആര്‍ടിസ്റ്റായിരുന്നു അയല്‍വാസിയായി എത്തിയ ഹെര്‍സോഗ്. റോസ് ചെടികളുള്ള സ്ഥലം സംബന്ധിച്ച് അയാളുമായി നടന്ന വാക്കു തര്‍ക്കത്തിനിടെ ഒരിക്കല്‍ ആ കണ്ണുകള്‍ തൊട്ടടുത്തു നിന്നു നേരിട്ടു കണ്ടു പോള്‍സ്‌കി. ഹെര്‍സോഗ് എപ്പോഴും ധരിക്കാറുള്ള കണ്ണട ഊരി തെറിച്ചുപോയ നിമിഷം ആയിരുന്നു അത്. അതയാളെ സന്ദേഹത്തിന്റെ ലോകത്തിലേക്ക് വലിച്ചടുപ്പിച്ചു. ഭൂതകാല സംഭവങ്ങള്‍ ഓര്‍മിപ്പിച്ചു. മാനസികമായി വേട്ടയാടി. അയാളുടെ ഐഡന്റിറ്റി ഒരു ഒഴിയാബാധയായി ഏകാകിയും ക്ഷിപ്രകോപിയുമായ പോള്‍സ്‌കിയെ വരിഞ്ഞുമുറുക്കി. 1945 ല്‍ ബര്‍ലിനില്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹിറ്റ്‌ലറെക്കുറിച്ച് അയാള്‍ സംശയഗ്രസ്തനായിത്തീരുകയാണ്. അയാളുടേയും കൂടെയുള്ള ജര്‍മ്മന്‍കാരുടേയും വരവും പോക്കും നിഗൂഢതകള്‍ നിറഞ്ഞതായി പോള്‍സ്‌കിക്ക് തോന്നിത്തുടങ്ങുന്നു.
ഇതോടെ ഒരു അമേച്ച്വര്‍ ഡിറ്റക്ടീവിന്റെ റോളിലേക്ക് ഉയര്‍ത്തപ്പെടുന്നു പോള്‍സ്‌കി. ആശങ്കകളോടെ ചരിത്രപുസ്തകങ്ങളില്‍ അയാള്‍ ആ സംഭവവും അന്ന് പ്രസിദ്ധീകരിച്ച ചിത്രങ്ങളും പരിശോധിക്കുന്നുണ്ട്. അതു ഹിറ്റ്‌ലറാണെന്ന തന്റെ അനുമാനത്തെ ഉറപ്പിക്കാനുള്ള തെളിവുകള്‍ ശേഖരിക്കുന്നതാനായി വിചിത്രമായ വഴികള്‍ അയാള്‍ പിന്തുടരുന്നു. വീടിന്റെ മുകളിലെ മുറിയില്‍ രഹസ്യമായി സ്ഥാപിച്ച ടെലിഫോട്ടോ ലെന്‍സിലൂടെ ഹെര്‍സോഗിന്റെ ചെയ്തികള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു അയാള്‍. ഹിറ്റ്‌ലറാണെന്ന് തെളിയിക്കാനുള്ള യത്‌നത്തില്‍ പൂച്ചയും എലിയും കളിക്കുന്ന ഇരുവരേയും നമുക്കു കാണാം.
ഹെര്‍സോഗ് വരയ്ക്കുന്ന ഭൂപ്രകൃതി ദൃശ്യങ്ങള്‍ക്ക് ഹിറ്റ്‌ലറുടെ പെയിന്റിങ്ങുകളോട് സാമ്യമുണ്ടോ എന്ന് പരിശോധിക്കുന്നു. അയല്‍വാസി ഇടങ്കയ്യനും വെജിറ്റേറിയനുമാണോ എന്ന് നിരീക്ഷിച്ചറിയുന്നു. തന്റെ നായയോടുള്ള ഹെര്‍സോഗിന്റെ അതിരറ്റ സ്‌നേഹം ഹിറ്റ്‌ലറിന് തന്റെ നായയായ ബ്ലോണ്ടി (Blondi) യോട് തോന്നുന്നതുപോലെ ഒന്നല്ലേ അതെന്ന് സന്ദേഹപ്പെടുന്നു. ഹെര്‍സോഗിന് ഒരു വൃഷണമാണോ ഉള്ളതെന്നുപോലും പോള്‍സ്‌കി തന്ത്രപൂര്‍വ്വം പരിശോധിക്കുന്നു. ലോകത്തെ ഏറ്റവും വലിയ യുദ്ധക്കുറ്റവാളി തന്റെ വാതിലനപ്പുറം താമസിച്ചിട്ട് അതു സ്ഥാപിക്കാനുള്ള തെളിവുകള്‍ തേടുന്ന ഒരാളുടെ സംത്രാസം. യുദ്ധകാലത്തെ അതിക്രമങ്ങള്‍ നടത്തിയവരെ കണ്ടുപിടിക്കാനുള്ള അന്വേഷണത്തിലേര്‍പ്പെട്ടിരിക്കുന്ന ജൂത ഉദ്യോഗസ്ഥരെ ഇക്കാര്യങ്ങളെല്ലാം പോള്‍സ്‌കി അറിയിക്കുന്നു. തന്റെ അന്വേഷണഫലങ്ങളും ഹാജരാക്കിയ തെളിവുകളും ഉദ്യോഗസ്ഥര്‍ കാര്യമായെടുക്കുന്നില്ല എന്നു കാണുമ്പോള്‍ അയാള്‍ അവരോട് പൊട്ടിത്തെറിക്കുന്നു. വര്‍ഷങ്ങള്‍ക്കപ്പുറം ബര്‍ലിനില്‍ നടന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഹിറ്റ്‌ലറുടെ സാമീപ്യം നേരിട്ടറിഞ്ഞ പോള്‍സ്‌കി തന്റെ അനുമാനങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു.

രണ്ടാം ലോകമഹായുദ്ധത്തില്‍ നടത്തിയ ഹത്യകള്‍ക്ക് മറുപടി പറയിപ്പിക്കാനുള്ള അയാളുടെ ആഗ്രഹം തീവ്രമായിരുന്നു. ഉദ്യോഗസ്ഥര്‍ വേണ്ടപോലെ അന്വേഷിക്കാന്‍ തയ്യാറല്ലെന്നു മനസ്സിലായതോടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ അയല്‍വാസിയുമായി അടുപ്പം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു അയാള്‍. ദിവസങ്ങള്‍ കഴിയവേ അവര്‍ക്കിടയില്‍ മഞ്ഞുരുകല്‍ സംഭവിക്കുകയും അവര്‍ തമ്മില്‍ അടുക്കുകയും ചെയ്യുന്നു. അതിന് പ്രധാനമായും കാരണമായത് ഇരുവരുടേയും പൊതു ഇഷ്ടവിനോദമായ ചെസ്സ് കളിയായിരുന്നു. (ഹിറ്റ്‌ലര്‍ ചെസ്സ് പ്രണയി ആയിരുന്നു എന്നതിന് തെളിവുകളില്ലെന്നു തോന്നുന്നു). അതിനിടെ തന്നെയാണ് ബന്ധം വിരിഞ്ഞുവരുന്നതും. ചെസ്സിലുള്ള ഇരുവരുടേയും താത്പര്യം ആങ്കര്‍ പോയിന്റായി ഇവിടെ വരുന്നുണ്ട്. തന്റെ അയല്‍വാസിയെക്കുറിച്ചുള്ള അന്വേഷണം ഇതിനിടയിലും പോള്‍സ്‌കി സജീവമായി തുടരുകയാണ്. ഇത് അനവധി ഹ്യൂമര്‍ സീനുകള്‍ സൃഷ്ടിക്കുന്നുണ്ട്. ആ സമയത്തുതന്നെയാണ് ഹെര്‍സോഗുമായി അയാള്‍ കൂടുതല്‍ അടുക്കുന്നതും. ഇരുവരും വോഡ്കയില്‍ കൂട്ടാകുന്നു. പോള്‍സ്‌കിയുടെ ചാരപ്രവര്‍ത്തനം പ്രേക്ഷകരില്‍ ചിരിയുണര്‍ത്തും. പക്ഷേ, പ്രേക്ഷകര്‍ക്ക് കണക്റ്റ് ചെയ്യാന്‍ പാകത്തില്‍ തന്നെയാണ് ക്യാരക്ടറൈസേഷന്‍ നടത്തിയതെന്ന് കാണാം. അവരവരുടേതായ ടര്‍ഫുകളില്‍ മുഷിഞ്ഞ് ജീവിക്കുന്ന രണ്ട് വയസ്സന്മാര്‍ക്ക് ഇടയില്‍ രൂപപ്പെടുന്ന ബന്ധമാണ് ചിത്രത്തിന്റെ ജീവന്‍. അവരു തമ്മിലുള്ള സൗഹൃദം സാവധാനം ദൃഢത കൈവരിക്കുന്ന സീനുകള്‍ മനോഹരങ്ങളാണ്. ഹൃദയസ്പര്‍ശിയും.
മറ്റു ഹോളൊകോസ്റ്റ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായി പോള്‍സ്‌കിയുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് ചരിത്രം പരോക്ഷമായി പറയുന്നതില്‍ സിനിമ ഔചിത്യം കാണിച്ചിട്ടുണ്ട്. സ്റ്റാലിന്റെ പ്രചരണത്തിന്റെ ഒരു അടിസ്ഥാനം കൂടി ഹിറ്റ്‌ലറുടെ സാന്നിധ്യം സംശയിക്കുന്ന ഒരു പ്ലോട്ടിനുണ്ട്. ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്തിട്ടില്ലെന്നും തെക്കേ അമേരിക്കയിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്നും സ്റ്റാലിന്‍ സംശയിച്ചതായി പറയപ്പെട്ടിരുന്നു. ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കു മുമ്പില്‍ ഹാജരാക്കാനായുള്ള തെളിവു ശേഖരിക്കലിന്റെ ഭാഗമായി ഹിറ്റ്‌ലറുടെ പ്രത്യേകതകള്‍ വായിച്ചു മനസ്സിലാക്കിയതിന്റെ വിചിത്രമായ പ്രയോഗങ്ങള്‍ പോള്‍സ്‌കി നടത്തുന്നുണ്ട്. കോമിക് സര്‍വയലന്‍സ് നടപടികളിലൂടെ നടത്തുന്ന ഇത്തരം ദൃശ്യപ്പെടുത്തലിനൊപ്പമാണ് പ്രായമാകലിന്റെ കാലത്തെ സങ്കടങ്ങളുടേയും മനുഷ്യബന്ധങ്ങളുടെ രൂപപ്പെടലിന്റേയും കഥ സംവിധായകന്‍ പറയുന്നത്. വക്രിച്ച ഫലിതത്തോടൊപ്പം അത് മനശ്ശാസ്ത്രപരമായ ഒരു പരിണതിയിലേക്ക് നയിക്കുകയാണ് ചിത്രത്തില്‍.

പ്രമുഖ സ്‌കോട്ടിഷ് നാടക, സിനിമ നടനും സംവിധായകനുമായ ഡേവിഡ് ഹെയ്മാന്‍ (David Hayman) പോള്‍സ്‌കിയായി മികച്ച അഭിനയം കാഴ്ചചവച്ചു. ജര്‍മന്‍ സ്വഭാവ നടന്‍ യുഡോ കീര്‍ (Udo Kier) ഹോര്‍സോഗായും ഒപ്പം നിന്നു. (മുമ്പ് അഡോള്‍ഫ് ഹിറ്റ്‌ലര്‍ ആയി അദ്ദേഹം സിനിമയില്‍ വേഷമിട്ടിട്ടുണ്ട്, ഹിറ്റ്‌ലറെ അവതരിപ്പിക്കാന്‍ ജര്‍മന്‍ നടന്മാരെ തെരഞ്ഞെടുക്കുന്ന ഒരു രീതി തന്നെ പതിവാണ്. കണ്ണുകള്‍ക്കുള്ള സമാനതകള്‍ ആവാം അതിന് കാരണം). പരസ്പരം കോമ്പ്ലിമെന്റ് ചെയ്യുന്ന അഭിനയത്തിലൂടെ രംഗങ്ങള്‍ ഇരുവരും ജീവസ്സുറ്റതാക്കി നിര്‍ത്തി. ഇടയിലുള്ള വിനിമയങ്ങള്‍ സൂക്ഷ്മതയോടെ അവതരിപ്പിച്ചു. കൊളംബിയയില്‍ വച്ച് ചിത്രീകരിച്ച ഈ സിനിമയിലെ സംഭാഷണങ്ങള്‍ ഒട്ടുമുക്കാലും ഇംഗ്ലീഷിലാണ്. എന്നാലും ഇസ്രയേലി, പോളിഷ്, കൊളംബിയന്‍ ഭാഷകള്‍ സിനിമയിലെ സംഭാഷണങ്ങളില്‍ വരുന്നുണ്ട്.
2-Team Productions, Film Produkcja ഇവരുടെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. Estee Yacov-Mecklberg, Stanislaw Dziedzic, Klaudia Smieja-Rostworowska, Haim Mecklberg എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സിനിമയുടെ തിരക്കഥ രചിച്ചത് സംവിധായകാനായ ലിയോണ്‍ പ്രുഡോവ്‌സ്‌കി (Leon Prudovsky), ദിമിത്രി മലിന്‍സ്‌കി (Dmitry Malinsky) എന്നിവര്‍ ചേര്‍ന്നാണ്. സിനിമാട്ടോഗ്രാഫി കൈകാര്യം ചെയ്തിരിക്കുന്നത് റെഡെക് ലാഡ്‌സക് (Radek Ladczuk) ആണ്. എഡിറ്റിംഗ് നിര്‍വഹിച്ചത് ഹെര്‍വ് ഷ്‌നീദ്(Herve Schneid). സംഗീതം ലുകാസ് റ്റര്‍ഗോസ് (Lukasz Targosz).
വി.കെ. ബാബു
Mar 23, 2023
8 Minutes Read
ഷാഫി പൂവ്വത്തിങ്കൽ
Mar 14, 2023
3 Minutes Read
ഇ.വി. പ്രകാശ്
Mar 13, 2023
6 Minutes Read
മുഹമ്മദ് ജദീര്‍
Mar 10, 2023
4 minutes Read
റിന്റുജ ജോണ്‍
Feb 18, 2023
4 Minutes Watch