New Labour Code
തൊഴിലാളികള്‍
കൂലിയടിമത്വത്തിലേക്ക്
New Labour Code തൊഴിലാളികള്‍ കൂലിയടിമത്വത്തിലേക്ക്
ഉയര്‍ന്നുവരേണ്ടതും എന്നാല്‍ വരാത്തതുമായ ചോദ്യം; നമുക്ക് ആവശ്യം വാണിജ്യത്തിനുള്ള അനായാസതയോ ജീവിതത്തിനുള്ള അനായാസതയോ എന്നതാണ്. ജി.എസ്.ടിയും തൊഴില്‍ നിയമവും മുതല്‍ മുതല്‍ ഫാം ബില്‍ വരെ സമീപ കാലത്തുണ്ടായ എല്ലാ നിയമ, നയ പരിഷ്‌കാരങ്ങളും ഒറ്റ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണ്. അത് കാണാതെ തൊഴിലാളികള്‍ തൊഴില്‍ നിയമവും പരിസ്ഥിതിവാദികള്‍ പരിസ്ഥിതി വിജ്ഞാപനവും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ അവരുടെ മേഖലയും കര്‍ഷകര്‍ കര്‍ഷകരുടെ ബില്ലും മാത്രം പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ ചിതറിത്തീരുന്ന ചെറുത്തുനില്‍പ്പില്‍ കോര്‍പ്പറേറ്റുകള്‍ക്ക് അവരുടെ കാര്യങ്ങള്‍ ചെയ്യാനുള്ള അനായാസത സൃഷ്ടിക്കപ്പെടുകയാണ്. അത് രാജ്യത്തെ എത്തിക്കുക ഒരു തരം ഡിജിറ്റല്‍ പ്രാകൃതത്വത്തിലേക്കാകും- 480 ദശലക്ഷം തൊഴിലാളി സമൂഹത്തെ അടിമത്തത്തിലാഴ്ത്തുന്ന പുതിയ തൊഴില്‍ നിയമ ഭേദഗതിയുടെ അപകടങ്ങള്‍ വിലയിരുത്തുകയാണ് മുതിർന്ന മാധ്യമപ്രവർത്തകൻ കൂടിയായ ലേഖകൻ
26 Sep 2020, 10:09 AM
രാജ്യത്ത് നിലനിന്നിരുന്ന 44 തൊഴില്‍ നിയമങ്ങള്‍ (laws) നാല് സംഹിത (code) കളിലേക്ക് സംക്ഷേപിക്കുന്ന തൊഴില്‍ നിയമ ഭേദഗതി രാജ്യസഭയും പാസാക്കിയതോടെ ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയാണ് ആഴ്ന്നിറങ്ങിയത്- ഒരു തുള്ളി ചോര പോലും പൊടിയാതെ, ഒരു തുള്ളി കണ്ണീര്‍ വീഴാതെ. ഈ സംഹിതവല്‍ക്കരണത്തോടെ കൂലിയടിമത്വത്തിലേക്ക് മാത്രമല്ല. അനാഥത്വത്തിലേക്കാണ് 480 ദശലക്ഷം വരുന്ന രാജ്യത്തെ തൊഴിലാളികള്‍ ചെന്ന് പതിച്ചിരിക്കുന്നത്. നിയമങ്ങള്‍ സമൂഹത്തിന്റെ ശക്തമായ ഇച്ഛയുടെ പ്രതീകങ്ങളായതിനാല്‍ അവ നടപ്പാക്കപ്പെട്ടേ തീരൂ. സംഹിതകള്‍ ആചരിക്കപ്പെടേണ്ടവ മാത്രമാണ്. ആചരിച്ചില്ലെങ്കിലും ചോദ്യം ചെയ്യാനാരുമില്ല. അതോടെ, വ്യവസായ വിപ്ലവാനന്തരം മധ്യകാല യുറോപ്പില്‍ നിലനിന്നിരുന്ന ഇടപെടാതിരിക്കല്‍ (laisez faire) നയമാണ് തൊഴില്‍ മേഖലയില്‍ ഇനി ഉണ്ടാകുക. വ്യവസായ രംഗത്ത് തോന്നുംപടി നിയമിക്കലും പറഞ്ഞുവിടലും (hire and fire) വരുമെന്ന് തൊണ്ണുറുകളുടെ തുടക്കത്തില്‍ പറഞ്ഞപ്പോള്‍ അത് ഈ വിധം, ഇത്രവേഗം യാഥാര്‍ഥ്യമാവുമെന്ന് പേക്കിനാവില്‍ പോലും കരുതിയിരുന്നില്ല. മനുഷ്യനില്‍ നിന്ന് പരിഗണന ലാഭത്തിലേക്ക് മാറിയപ്പോള്‍ സംഭവിച്ച ഈ പരിണാമം മനുഷ്യന്‍ എന്ന നിലയില്‍ തൊഴിലാളിയുടെ അസ്തിത്വം തകര്‍ക്കുന്നതാണ്. തൊഴിലാളികളും അവരെ ആശ്രയിച്ച് കഴിയുന്നവരുമാണ് രാജ്യത്തെ ഭൂരിപക്ഷം എന്നതിനാല്‍ തൊഴിലാളിയുടെ ദുര്‍ബലപ്പെടല്‍ രാജ്യത്ത് മൊത്തമായിട്ടാണ് തകര്‍ക്കുക.
അനായാസ വാണിജ്യ സൗകര്യം
അനായാസ വാണിജ്യ സൗകര്യം (ease of doing buisiness) എന്ന ലക്ഷ്യത്തോടെയാണ് തൊഴില്‍ നിയമങ്ങള്‍ അടക്കം രാജ്യത്ത് സമീപകാലത്ത് നിയമങ്ങളില്‍ മാറ്റം ഉണ്ടായത്. പരിസ്ഥിതി, വിദ്യഭ്യാസ നയങ്ങളിലെ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടതും തൊഴില്‍ നിയമങ്ങളുടെ സംഹിതവല്‍ക്കരണവുമെല്ലാം അതില്‍പ്പെടുന്നു. നിയമങ്ങളുടെ ബാഹുല്യവും സങ്കീര്‍ണ്ണതയും കേന്ദ്ര-സംസഥാനങ്ങളിലെ നിയമങ്ങളുടെ വൈവിധ്യവും വാണിജ്യ-വ്യവസായ സംരംഭകര്‍ക്ക് അനവധി ബുദ്ധമുട്ട് സൃഷ്ടിക്കുന്നു എന്ന കണ്ടെത്തല്‍ അടിസ്ഥാനമാക്കിയാണ് നിയമങ്ങള്‍ ലളിതവല്‍ക്കരിക്കണമെന്ന നിര്‍ദ്ദേശം വരുന്നത്. നിര്‍ദ്ദേശം വെച്ചത് മറ്റാരുമല്ല, സാക്ഷാല്‍ ലോകബാങ്ക്. നിയമപ്പെരുപ്പവും പ്രാദേശിക വൈവിധ്യവും മൂലധനത്തിന്റെ സുഗമമായ പ്രവാഹത്തെ തടസ്സപ്പെടുത്തുന്നത്രെ. ഗുരുതരമെന്ന് അവര്‍ വിലയിരുത്തിയ ഈ പ്രശ്‌നം പരിഹരിച്ചാലേ ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ വ്യവസായ സംരംഭങ്ങള്‍ അനായാസം തുടങ്ങാനും മുമ്പോട്ട് കൊണ്ടുപോകാനും വികസനകാര്യത്തില്‍ മുന്‍പന്തിയില്‍ എത്താനുമാകൂ എന്നാണ് ലോകബാങ്ക് റിപ്പോര്‍ട്ട്. അനായാസ സംരംഭകത്വ സൗകര്യം അളക്കാന്‍ അവര്‍ ഒരു സൂചിക (index) യും സൃഷ്ടിച്ചു. ലോകബാങ്ക് സാമ്പത്തിക ഉദ്യോഗസ്ഥരായ സൈമണ്‍ ഡാന്‍കോവും ജെറാഡ് പോളുമാണ് ഈ സൂചികയുടെ സൃഷ്ടാക്കള്‍. ചെറിയ സംഖ്യയാണ് സൂചിക എങ്കില്‍ അനായാസ സംരംഭകത്വത്തില്‍ മുമ്പിലും വലിയ സംഖ്യയാണെങ്കില്‍ പിന്നാക്കവും. അവികസിത, വികസ്വരരാജ്യങ്ങളുടെ വികസനത്തിന്റെ രക്ഷാകര്‍തൃത്വം ഏറ്റെടുത്ത ലോക ബാങ്ക് തങ്ങളുടെ സ്വന്തക്കാരായ ബഹുരാഷ്ട്ര കുത്തകകളുടെ മൂലധന താല്‍പര്യം സംരക്ഷിക്കാന്‍ ഇറക്കുന്ന നിരവധി കാര്‍ഡുകളില്‍ ഒന്ന് മാത്രമാണിത്. സൂചിക കുറഞ്ഞ സമ്പദ് വ്യവസ്ഥകളില്‍ സ്വകാര്യ മൂലധനം സുരക്ഷിതവും അല്ലാത്തിടങ്ങളില്‍ അരക്ഷിതവുമെന്നാണ് റേറ്റിംഗ്.
ഉദാര ജനാധിപത്യവും പരിമിത ഭരണവും ഉള്ള രാജ്യങ്ങളില്‍ മൂലധനപ്രവേശം സുഗമമാണെന്നാണ് മൂലധനത്തിന് ഒരോ രാജ്യത്തും കോര്‍പ്പറേറ്റ് അധിനിവേശത്തിനുള്ള സൗകര്യം സംബന്ധിച്ച് 2002ല്‍ ലോക ബാങ്ക് പ്രസിദ്ധീകരിച്ച ‘റഗുലേഷന്‍ ഒഫ് എന്‍ട്രി' എന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. കടുത്ത നിയമങ്ങളുള്ള രാജ്യങ്ങളില്‍ അഴിമതിയും അനൗദ്യോഗിക സമ്പദ്വ്യ വസ്ഥയുമാണെന്നാണ് അതിലെ പ്രധാന നിരീക്ഷണം. ഈ റിപ്പോര്‍ട്ടിലാണ് ‘അനായാസ സംരംഭകത്വ സൂചിക' (ease of doing business index) എന്ന സങ്കല്‍പം അവതരിപ്പിക്കപ്പെട്ടത്. സൂചിക പിന്നോക്കമായ രാജ്യങ്ങളിലേക്ക് നിക്ഷേപം എത്തില്ല എന്ന് മാത്രമല്ല, അവിടം അഴിമതിയുടെയും പിടിപ്പുകേടിന്റെയും കേന്ദ്രമാണ് എന്ന ചീത്തപ്പേര് കുടി പേറേണ്ടുന്ന അവസ്ഥയാണ് ഈ ലോകബാങ്ക് പഠനം വരുത്തിവെച്ചത്. അതോടെ മൂന്നാം ലോക രാജ്യങ്ങള്‍ ബഹുരാഷ്ട്ര കമ്പനികളുടെ നിക്ഷേപം പരമാവധി ആകര്‍ഷിക്കാന്‍ എല്ലാം മലര്‍ക്കെ തുറന്നിട്ടു. ഉദാരവല്‍കരണത്തിന്റെ കാര്യത്തില്‍ ഒരു മത്സരമായിരുന്നു പിന്നീട്. ഓരോ അവികസിത, വികസ്വര രാജ്യങ്ങളും ഇക്കാര്യത്തില്‍ മത്സരിച്ചു. ഇന്ത്യന്‍ ഭരണാധികാരികളും ഈ മല്‍സരത്തിന്റെ മുന്‍നിരയില്‍ തന്നെയെത്തി, തൊഴില്‍ നിയമങ്ങളുടെ കോഡീകരണത്തിലൂടെ.
വാസ്തവത്തില്‍ ഇതിനെ ഒറ്റയായി കാണാന്‍ പറ്റുന്നതല്ല. പരിസ്ഥിതി, വിദ്യഭ്യാസ നയങ്ങളില്‍ വരുത്തിയ ഭീകരമാറ്റങ്ങള്‍ ഇതിന്റെ ഭാഗമാണ്. ഇന്ത്യന്‍ ഭരണാധികാരികളുടെ ഭാഗ്യത്തിന് പരിസ്ഥിതിപ്രവര്‍ത്തകരും വിദ്യഭ്യാസ പ്രവര്‍ത്തകരും തൊഴിലാളികളുമെല്ലാം ഓരോന്നിനെയും കാണുന്നത് തങ്ങളുടെ മേഖലയില്‍ മാത്രമുള്ള പ്രശ്‌നം എന്ന നിലയിലാണ്. തൊഴില്‍ കോഡ് തന്നെ രണ്ട് ഘട്ടമായാണ് കൊണ്ടുവന്നത്. ആദ്യം വേജ് കേഡ് വിജ്ഞാപനം ചെയ്തു. ബാക്കി മൂന്നെണ്ണം ഇപ്പോഴും. ഇതിനെ സമഗ്രതയില്‍ കാണാന്‍ ബാധ്യതപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍പോലും ഈ മാറ്റിമറിക്കലുകളെ കുരുടന്‍ ആനയെ എന്ന പോലെയാണ് സമീപിക്കുന്നത്.
അധികപ്പറ്റാകുന്ന തൊഴിലാളി
തൊഴില്‍ നിയമ ഭേദഗതിയിലൂടെ അത് സംബന്ധിച്ച നിയമങ്ങള്‍ മാറുക മാത്രമല്ല ചെയ്യുന്നത്. രാജ്യത്തിന്റെ മൊത്തം സമ്പ്രദായങ്ങളും വ്യവസ്ഥ തന്നെയുമാണ് മാറുന്നത്. കോര്‍പ്പറേറ്റ് മൂലധനത്തിന്റെ അശ്വമേധത്തിനുള്ള രാജപാതകളാണ് ഇതുവഴി വെട്ടിത്തുറക്കുന്നത്. ആദ്യം അത് സംഭവിച്ചത് നികുതികളുടെ കാര്യത്തിലാണ്. പ്രദേശിക നികുതി വ്യവസ്ഥകള്‍ എടുത്തുകളഞ്ഞ് രാജ്യമാകമാനം ബാധകമാകുന്ന ചരക്ക് സേവന നികുതി (GST) ഏര്‍പ്പെടുത്തിയതോടെ ഇന്ത്യന്‍ ഉല്‍പാദന മേഖലയില്‍ മൂലധന നിക്ഷേപം നടത്തുന്ന ബഹുരാഷ്ട്ര കമ്പനികള്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് ഏക ഇന്‍വോയ്‌സ് മതി എന്ന നിലവന്നു. ഡല്‍ഹിയല്‍ നിന്ന് ബില്‍ ഇട്ടാല്‍ രാജ്യത്തെവിടെയും അത് ബാധകമണാണ്. അതിന് മുന്നോടിയായി കമ്പ്യൂട്ടര്‍വല്‍കരണം നടത്തിക്കഴിഞ്ഞത് ഓര്‍മിക്കുക. ഓരോ ബജറ്റിലും വിദേശനിക്ഷേപത്തോത് ഭീകരമായ തരത്തില്‍ വര്‍ധിപ്പിക്കുന്നത് ഇതിന്റെ മറ്റൊരു വശം. ഇത്തരത്തില്‍ നികുതി വ്യവസ്ഥ സാങ്കേതികവല്‍കരിക്കപ്പെടുകയും ഏകീകരിക്കപ്പെടുകയും ചെയ്ത സമ്പദ്വ്യ വസ്ഥയിലേക്ക് മൂലധനപ്രവാഹം പൂര്‍വ്വാധികം സുഗമമാക്കപ്പെടുമ്പോള്‍ അതിന്റെ പരമാവധി വിനിയോഗം കുറഞ്ഞ ചെലവില്‍ നടത്തി പരമാവധി ലാഭം കൊയ്‌തെടുക്കാനുള്ള സൗകര്യമാണ് അനായാസ സംരംഭകത്വ സൂചിക എന്ന സിദ്ധാന്തത്തിലൂടെ ലോക ബാങ്ക് നടപ്പാക്കുന്നത്. അതിനാലാണ് തൊഴില്‍ നിയമങ്ങളെ ഉപദേശക സ്വഭാവം മാത്രമുള്ള തൊഴില്‍ സംഹിതകള്‍ ആക്കി മാറ്റിയത്.

ഉല്‍പാദന പ്രക്രിയയിലെ ഏറ്റവും പ്രധാന ഘടകമായി ഇക്കാലമത്രയും കണക്കാക്കപ്പെട്ടിരുന്ന തൊഴില്‍ (labour) അപ്രധാനമാക്കുന്ന നടപടിയാണ് തൊഴില്‍ നിയമങ്ങളുടെ കോഡീകരണം. അധ്വാനമാണ് ഉല്‍പ്പത്തിന്റെ മൂല്യം നിര്‍ണയിക്കുന്നത് എന്ന ഇതുവരെ നിലനിന്നിരുന്ന ക്ലാസിക് സാമ്പത്തികശാസ്ത്ര സിദ്ധാന്തം ഉദാരീകരണ, സ്വകാര്യവല്‍കരണ, ആഗോളവല്‍കരണ മൂല്യങ്ങള്‍ നയിക്കുന്ന പുതിയ സാമ്പത്തക ശാസ്ത്രം തൊണ്ണുറുകളില്‍ തന്നെ തിരസ്‌കരിച്ചുകഴിഞ്ഞു. പകരം വെച്ചത് മൂലധനമാണ് എന്നുമാത്രമല്ല, അതിന്റെ പ്രാധാന്യവും ആധിപത്യവും നാള്‍ക്കുനാള്‍ ഇരട്ടിക്കുന്ന അവസ്ഥയുമാണ്. അതോടെ വളര്‍ച്ച മനുഷ്യനെ കേന്ദ്രീകരിച്ചാവണം എന്ന ചിന്താഗതി മാറി. വളര്‍ച്ചയുടെ തോത് അളക്കുന്നത് മൊത്തം ഉല്‍പാദനത്തിന്റെ അടിസ്ഥാനത്തിലായി. ഏറ്റവും കുറഞ്ഞ കൂലി (wage)ക്ക് അധ്വാനം (labour) തീരെ കുറച്ച് ഉല്‍പാദനം നടത്താനായാല്‍ ഉണ്ടാകുന്ന ലാഭവര്‍ധനയാണ് വളര്‍ച്ച, പുരോഗതി എന്നൊക്കെ പറയുന്ന അവസ്ഥ വന്നു. സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഉല്‍പാദന പ്രക്രിയയില്‍ അധ്വാനത്തിന്റെ അളവ് നന്നെ കുറക്കാന്‍ സഹായിക്കുന്ന അവസ്ഥ സംജാതമാക്കി. റോബോട്ടിക്‌സും നിര്‍മ്മിതബുദ്ധിയുമടക്കമുള്ള സാങ്കേതികവിദ്യ കൂടിയ സാഹസികതയും വൈദഗ്ദ്യവും ആളെണ്ണവും വേണ്ടുന്ന തൊഴില്‍ മേഖലകളെപ്പോലും അനായാസം കൈകാര്യം ചെയ്യാമെന്ന നില വരുത്തിയപ്പോള്‍ തൊഴിലാളിയെ വ്യവസായത്തില്‍ അധികപ്പറ്റായി കാണാന്‍ തുടങ്ങി. അവനെ ഉല്‍പാദനപ്രക്രിയയില്‍ നിന്ന് മയത്തില്‍ പുറന്തള്ളാനുള്ള നടപടിയാണ് ഇക്കാലമത്രയും അവന് നല്‍കിയിരുന്ന സംരക്ഷണങ്ങളും സൗകര്യങ്ങളും എടുത്ത് കളഞ്ഞുകൊണ്ടുള്ള തൊഴില്‍ നിയമ ഭേദഗതി.
നാല് തൊഴില്‍ കോഡ്, ഇല്ലാതായത് 44 തൊഴില്‍ നിയമങ്ങള്‍
തൊഴില്‍ നിയമങ്ങള്‍ ലോകത്തെല്ലായിടത്തും ക്ഷേമ നിയമങ്ങള്‍ (welfare laws) ആണ്. കാരണം, ലോക ജനസംഖ്യയുടെ മഹാഭൂരിപക്ഷവും തൊഴിലാളികളാണ്. അവരാണ് ലോകത്താകെയുള്ള സമ്പത്ത് ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെ, മനുഷ്യരാശിയുടെ ക്ഷേമമാണ് തൊഴില്‍ നിയമങ്ങളുടെ ലക്ഷ്യം. മനുഷ്യവംശത്തൊയാണ് തൊഴില്‍ നിയമങ്ങള്‍ സംരക്ഷിക്കുന്നത്. ന്യൂനപക്ഷമാണെങ്കിലും മൂലധനവും അധികാരവും നിയന്ത്രിക്കുന്നവര്‍ അതില്ലാത്ത, അധ്വാനം മാത്രം കൈമുതലായുള്ളവരെ വരുതിക്ക് നിര്‍ത്തുന്ന മധ്യകാല പ്രവണതയില്‍നിന്നും സംസ്‌കാരസമ്പന്നതയിലേക്കുള്ള പ്രയാണത്തിനിടയിലാണ് തൊഴില്‍ നിയമങ്ങളുടെ ഉത്ഭവ- വികാസങ്ങള്‍ എന്ന് ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. മനുഷ്യരാശിയുടെ സംസ്‌കാര ചിത്തതയാണ് തൊഴില്‍ നിയമങ്ങള്‍. സഹജീവിയോടുള്ള കരുതലും സമൂഹത്തിന് മുന്നോട്ട് ചലിക്കാനുള്ള ശേഷിയുമാണവ. ദൃഢവും സ്ഥായിയുമായ ഒരു സംസ്‌കാരം പോലും സമൂഹത്തിനുള്ള തൊഴില്‍ നിയമങ്ങളുടെ സംഭാവനയാണ്. അരാജകമായ തൊഴില്‍ അന്തരീക്ഷമുള്ള ഒരു സമൂഹം സാംസ്‌കാരികമായി മുന്നോട്ട് പോകില്ല. കൊളോണിയല്‍ ഭരണാധികാരികള്‍ പോലും അക്കാര്യം ശ്രദ്ധിച്ചതിന്റെ ഫലമാണ് ഇന്ത്യന്‍ തൊഴില്‍ നിയമങ്ങള്‍. ജനാധിപത്യത്തിന്റെ ഭാഗമാണത്.
സാതന്ത്ര്യപ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ് ഇന്ത്യയില്‍ തൊഴില്‍ നിയമങ്ങള്‍ രൂപപ്പെട്ടത്. 1926ലാണ് ഇന്ത്യന്‍ ട്രേഡ് യൂനിയന്‍ നിയമം ഉണ്ടാകുന്നത്. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള പ്രശ്‌നങ്ങളെ തര്‍ക്കമായി കാണാനും അതില്‍ നിഷ്പക്ഷത പാലിക്കാനുമുള്ള സായിപ്പിന്റെ സന്നദ്ധതയാണ് ഈ നിയമത്തില്‍ പ്രകടമായിരുന്നത്. ഒരു വ്യക്തിക്ക് തുല്യമായ നിയമപരമായ അസ്തിതവവും അന്തസ്സും ട്രേഡ് യൂണിയന് അനുവദിക്കാന്‍ ബ്രിട്ടീഷ് ഭരണകൂടം അന്ന് തയ്യാറായി. സ്വാതന്ത്ര്യാനന്തരം രാജ്യം രൂപം കൊടുത്ത തൊഴില്‍ നിയമങ്ങളത്രയും ഭരണഘടന പൗരന് വാഗ്ദാനം ചെയ്യുന്ന പരിരക്ഷകളും അവകാശങ്ങളും സംരക്ഷിക്കാനുള്ളതാണ്. ഭരണഘടനക്ക് പുറമെ, ഐക്യരാഷ്ട്ര സംഘടന, അന്തര്‍ദേശീയ തൊഴില്‍ സംഘടന പോലെ മനുഷ്യകുലത്തിന്റെ അഭിവൃദ്ധി ലക്ഷ്യമാക്കിയ അന്താരാഷ്ട്ര സംഘടനകള്‍ വഴി ലോകസമൂഹം മനുഷ്യരാശിയുടെ അഭിവൃദ്ധിക്കായി രൂപപ്പെടുത്തിയ ധാരണകളാണ് തൊഴില്‍ നിയമങ്ങളുടെ അടിത്തറ. പൗരസമൂഹത്തിന്റെ ജീവിതാഭിവൃദ്ധിയും സുരക്ഷിതത്വവും ഭാവിയും മാത്രമാണ് ഓരോ തൊഴില്‍ നിയമത്തിന്റെയും പ്രചോദനം. വ്യവസായ ശാലകളില്‍ പണിയെടുക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ഫാക്ടറീസ് നിയമം (1948), കൂലിയും ജോലിസമയവും നിശ്ചയിക്കുന്ന മിനിമം വേജസ് നിയമം (1948), പ്രസവാനുകൂല്യ നിയമം, പ്രൊവിഡന്റ് ഫണ്ട് നിയമം, തുടങ്ങിയ ഓരോന്നും ലക്ഷ്യമിട്ടത് ചുഷണരഹിതമായ തൊഴില്‍ മേഖല മാത്രമല്ല, സംതൃപ്തവും സുരക്ഷിതവും സംസ്‌കാരസമ്പന്നവുമായ ഒരു സമൂഹവും രാജ്യവുമാണ്. സാമൂഹ്യനീതിയാണ് അതിന്റെ ഊര്‍ജസ്രോതസ്. 1976ലെ അടിമപ്പണി നിരോധന നിയമവും 1986ലെ ബാലവേല നിരോധന നിയമവും മാത്രം മതി ഓരോ തൊഴില്‍ നിയമത്തിന്റെയും സാമൂഹികവും ഭരണഘടനാപരവുമായ സാംഗത്യം തിരിച്ചറിയാന്‍. ഭരണഘടനയിലെ 23-ാം അനുഛേദപ്രകാരം നിരോധിച്ച അടിമപ്പണി അവസാനിച്ചിട്ടില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് അടിമപ്പണി നിരോധന നിയമം ജനിക്കുന്നത്. കാര്‍ഷിക, വ്യവസായ വളര്‍ച്ചയിലൂടെയുള്ള രാജ്യപുരോഗതി അതിലെ മനുഷ്യരുടെ പുരോഗതി കൂടിയാണെന്ന കാഴ്ചപ്പാടാണ് തൊഴില്‍ നിയമങ്ങളില്‍ പ്രകടമായിരുന്നത്. അത് പൂര്‍ണാര്‍ഥത്തില്‍ യാഥാര്‍ഥ്യമായില്ലെങ്കിലും ഒരു വെളിച്ചവും താക്കീതുമായി തൊഴില്‍ നിയമങ്ങള്‍ ഇന്ത്യന്‍ സമൂഹത്തില്‍ നിലനിന്നു. അതാണ് 44 തൊഴില്‍ നിയമങ്ങള്‍ 4 തൊഴില്‍ കോഡുകളായി സംക്ഷേപിച്ചതോടെ ഇല്ലാതായത്. ഇന്ത്യന്‍ തൊഴിലാളിയുടെ പാപ്പരീകരണമാണ് സംഭവിക്കാന്‍ പോകുന്നത്.
വേതന നിയമം (1936), മിനിമം കൂലി നിയമം (1948), ബോണസ് നിയമം (1965) തുല്യവേതന നിയമം (1976) എന്നിവ ഉന്മൂലനം ചെയ്ത് 2020 ആഗസ്റ്റില്‍ പാസാക്കിയ വേജ് കോഡ് നോക്കിയാലറിയാം പുതിയ നീക്കത്തിന്റെ ഭീകരത.
കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കുന്ന തരത്തിലാണ് ഈ കോഡ് എന്ന് ഈ രംഗത്ത് ദീര്‍ഘകാലത്തെ അനുഭവമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. പ്രദേശിക പരിഗണനകളും തൊഴിലിന്റെ സ്വഭാവവും വെച്ച് മേഖലകള്‍ തിരിച്ച് നിര്‍ണ്ണയിക്കാവുന്ന തരത്തിലാണ് ഈ കോഡ് പ്രകാരം മിനിമം കൂലി നിശ്ചയിക്കല്‍. ഇത് തുല്യ ജോലിക്ക് തുല്യവേതനം എന്ന സാമൂഹിക സങ്കല്‍പത്തിന്റെ നിഷേധമായിട്ടാണ് പരിണമിക്കുക. ബോണസ് നിര്‍ണയിക്കുന്നത് തൊഴിലുടമ പറയുന്ന കണക്ക് അടിസ്ഥാനപ്പെടുത്തിയാണ്. ഏത് തൊഴിലുടമയാണ് സ്വന്തം വ്യവസായത്തെ ബോണസ് പരിധിയിലേക്ക് സ്വമനസ്സാലെ ഉള്‍പ്പെടുത്തുക? വ്യവസായത്തില്‍ നിന്നുള്ള ലാഭക്കണക്ക് എങ്ങനെ കുട്ടിയെടുക്കണമെന്ന് തീരിമാനിക്കാനുള്ള അവകാശം പോലും തൊഴിലുടമക്ക് നല്‍കാനാണ് കോഡ് വാഗദാനം ചെയ്യുന്ന ഒരു വ്യവസ്ഥ. എല്ലാം ഉറപ്പ് വരുത്തുന്നു എന്ന് വ്യക്തമാക്കി കൊടുക്കേണ്ടതിനെക്കുറിച്ച് വ്യക്തതയും സാര്‍വലൗകികതയും ഉറപ്പ് വരുത്താതെ അവ്യക്തതകള്‍ സൃഷ്ടിച്ച് തൊഴിലുടമയുടെ കൈയിലേക്ക് ജോലിസമയം, കൂലി തുടങ്ങിയ കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്ന സൃഗാല ബദ്ധിയാണ് ഇതില്‍ പ്രകടമാവുന്നത്.
ഹയര്‍ ആന്റ് ഫയര്‍
പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചതിനാല്‍ സംപ്തംബര്‍ 27ന് ഒരംഗത്തിന്റെ പോലും എതിര്‍പ്പില്ലാതെ പാസ്സായ വ്യവസായ ബന്ധ കോഡ്, ആരോഗ്യ-തൊഴില്‍സാഹചര്യങ്ങള്‍ സംബന്ധിച്ച കോഡ്, സാമൂഹ്യ സുരക്ഷാ കോഡ് എന്നിവ രാജ്യം ഇക്കാലമത്രയും വിഭാവനം ചെയ്തിരുന്ന ക്ഷേമസങ്കല്‍പങ്ങളുടെ അടിവേര് അറത്തുമാറ്റുന്നതാണ്. ട്രേഡ് യൂണിയന്‍ നിയമം, വ്യവസായ തര്‍ക്ക നിയമം, സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍ നിയമം എന്നിവ ഒന്നാക്കിയ വ്യവസായ ബന്ധ കോഡ് സ്വന്തം അവകാശങ്ങള്‍ പറയാനും കൂട്ടായ വിലപേശലിനുമുള്ള തൊഴിലാളിയുടെ അവകാശം തട്ടിപ്പറിക്കുകയാണ്. തൊഴിലാളി യൂനിയനുകളെ ഇല്ലാതാക്കി കൂട്ടായ വിലപേശലിന് അവസരം ഇല്ലാതാക്കുന്നതാണ് ഈ കോഡ് എന്ന് ഇതിന്റെ പ്രയോജകരായ സംഘ്പരിവാറില്‍പെട്ട ട്രേഡ് യൂനിയന്‍ ബി.എം.എസ് പോലും തുറന്നടിക്കുമ്പോള്‍ സംഗതിയുടെ ഭീകരത എത്രമാത്രമാണെന്ന് വ്യക്തമാകവുമല്ലോ. 300 തൊഴിലാളികള്‍ വരെയുള്ള വ്യവസായസ്ഥാപനങ്ങളില്‍ നിന്ന് ആരോടും ചോദിക്കാതെ പിരിച്ചുവിടല്‍ നടത്താമെന്ന വ്യവസ്ഥയാണ് വ്യവസായ ബന്ധ കോഡിനെ തൊഴിലാളികളുടെ പേക്കിനാവ് ആക്കുന്നത്. സമാന രീതിയില്‍ ഈ കോഡ് തൊഴില്‍ സുരക്ഷിതത്വവും മരീചിക ആക്കുന്നു. നിശ്ചിതകാല നിയമനം (fixed term employment) എന്ന പുതിയൊരു നിയമന സമ്പദായം അവതരിപ്പിച്ച് ഈ കോഡ് തൊഴിലാളികളെ തനിക്ക് ആവശ്യമുള്ളപ്പോള്‍ വിളിച്ച് പണി കൊടുക്കാനും വേണ്ടെന്ന് തോന്നുമ്പോള്‍ ഒഴിവാക്കാനുമുള്ള തൊഴിലുടമയുടെ അവകാശം നിയമപരമാക്കുന്നു- ഹയര്‍ ആന്റ് ഫയര്‍ തന്നെ. ഇവര്‍ക്ക് വേതനം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ സ്ഥിരം തൊഴിലാളികളുടെ പരിഗണന നൽകണം എന്ന് ഭേദഗതിയിലുണ്ടെങ്കിലും അത് ഏട്ടിലെ പശു മാത്രമാകും. സ്ഥിരം ജോലി എന്ന സമ്പ്രദായം തന്നെ ഇല്ലാതാകും. വിലപേശല്‍ ഏജന്‍സി എന്ന അവകാശം ട്രേഡ് യൂണിയനുകള്‍ക്ക് കിട്ടണമെങ്കില്‍ സ്ഥാപനത്തിലെ 75 ശതമാനം തൊഴിലാളികളുെടയെങ്കിലും പ്രാതിനിധ്യം നിര്‍ബന്ധമാകും. കൂട്ട കാഷ്വല്‍ ലീവ് എടുക്കുന്നത് നിയമ വിരുദ്ധമാക്കി. ഇത് സമരത്തിന്റെ നിര്‍വചനത്തില്‍പ്പെടുത്തി. 14 ദിവസത്തെ നോട്ടീസ് കൊടുക്കാത്ത സമരങ്ങള്‍ നിയമവിരുദ്ധമാകും.
ഫാക്ടറീസ് നിയമം, കരാര്‍ തൊഴില്‍ നിയമം, അന്തര്‍സംസ്ഥാന കുടിയേറ്റം, ബീഡി, സിനിമ, നിര്‍മ്മാണം തുറമുഖം, തോട്ടം, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് മേഖലകളിലെ മുഴുവന്‍ തൊഴില്‍നിയമങ്ങളും സെയില്‍സ് പ്രമോഷന്‍ ജീവനക്കാരുടെയും, പത്രപ്രവര്‍ത്തകരുടെയും പത്രവ്യവസായ തൊഴിലാളികളുടെയും സേവനവേതന, കൂലി നിര്‍ണയ നിയമങ്ങളും എല്ലാം ലയിപ്പിച്ച് തൊഴിലിടത്തിലെ ആരോഗ്യ, സുരക്ഷാ, സേവന വേതന വ്യവസ്ഥ കോഡ് എന്ന ഒന്നിന് രൂപം കൊടുത്ത് ആ തൊഴില്‍ മേഖലകളിലാകെ അനിശ്ചിതത്വം സൃഷ്ടിക്കുന്നതാണ് മറ്റൊന്ന്. ഫാക്ടറിയില്‍ അപകടമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് തൊഴിലുടമയെ വിമുക്തനാക്കുന്ന തരത്തിലാണ് ഈ കോഡ് വ്യവസ്ഥ ചെയ്യുന്നത്. കരാര്‍ തൊഴിലാളികള്‍ക്ക് അപകടമുണ്ടായാല്‍ ഈ കോഡ് തൊഴിലുടമയെ രക്ഷിച്ച് തൊഴിലാളിയെ കൊടുത്ത കരാറുകാരനുമേല്‍ കുറ്റം ചുമത്താന്‍ സൗകര്യവും ഇതിലുണ്ട്. ആറുമാസം മുതല്‍ ഒരു വര്‍ഷം വരെയോ അതില്‍ കൂടുതലോ ഉള്ള കാലത്തേക്ക് നിശ്ചിതകാല നിയമനം നല്‍കുന്നതിനൊപ്പം കരാര്‍ തൊഴില്‍ സമ്പ്രദായത്തിന് പുതിയ കോഡ് പൂര്‍ണമായും നിയമസാധുത നല്‍കുന്നു. ഒപ്പം, തൊഴിലാളിയെ തൊഴിലുടമയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാക്കി അയാള്‍ക്ക് തൊഴിലാളിയെ നല്‍കുന്ന തൊഴില്‍ കരാറുകാരന്റെ ഉത്തരവാദിത്വത്തിലേക്ക് മാറ്റുന്നു. വേതനം കൊടുക്കുന്നതായാലും തൊഴിലിടത്തിലുണ്ടാകുന്ന അപകടമോ മരണമോ ആയാലും പുതിയ കോഡ് പ്രകാരം അത് തൊഴിലുടമയുടെ ഉത്തരവാദിത്വത്തില്‍ വരുന്നതല്ല. നഷ്ടപരിഹാരം നല്‍കലും മറ്റും തൊഴിലാളിയെ എത്തിച്ചുകൊടുത്ത കരാറുകാരന്റെ ഉത്തരവാദിത്വമാണ്. സ്ഥിരം സ്വഭാവമുള്ള ജോലികള്‍ക്ക് കരാര്‍ നിയമനം പാടില്ല എന്ന പൊതുതത്വം ഇത് ഇളക്കിമാറ്റും.
ജോലിസമയം എട്ട് മണിക്കൂറില്‍ നിന്ന് പന്ത്രണ്ടര മണിക്കുര്‍ വരെയാണ് പുതിയ കോഡില്‍ നിര്‍ദ്ദേശിക്കുന്നത്. വേജ്‌ബോഡ് പോലുള്ള ത്രികക്ഷി സംവിധാനങ്ങള്‍ക്കുപകരം സര്‍ക്കാര്‍ നിശ്ചയിക്കുന്ന സാങ്കേതിക സമിതി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി അതത് മേഖലകളില്‍ വേതനം നിശ്ചയിക്കും. ഇലക്ട്രോണിക്, ഡിജിറ്റല്‍ മേഖലയില്‍ ജോലി ചെയ്യുന്നവരെ ഇതിന്റെ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും അതിലാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കാനുള്ള സൗഭാഗ്യം ലഭിക്കില്ല. കാരണം. ഈ മേഖല പൂര്‍ണമായും കരാര്‍ തൊഴിലാളികളെക്കൊണ്ട് നിറഞ്ഞുകഴിഞ്ഞു.
തൊഴില്‍ ശാലകള്‍ പരിശോധിച്ച് നിയമലംഘനങ്ങള്‍ക്കെതിരേ നടപടി എടുത്തിരുന്ന ലേബര്‍ ഇന്‍സ്‌പെക്ടര്‍മാരെ പുതിയ തൊഴില്‍ കോഡ് ‘ഇന്‍സ്‌പെക്ടര്‍ കം ഫെസിലിറ്റേറ്റര്‍' ആക്കി പുനഃനാമകരണം ചെയ്തു. തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുകയല്ല, നടപ്പാക്കാന്‍ തൊഴിലുടമക്ക് സൗകര്യം ചെയ്ത് കൊടുക്കുകയാണ് പുതിയ കോഡ് പ്രകാരം ഇവരുടെ ചുമതല. സാങ്കേതികവിദ്യയിലുണ്ടായ മാറ്റങ്ങള്‍ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കാന്‍ ഉപയോഗിക്കണമെന്നാണ് കോഡ് നിര്‍ദ്ദേശിക്കുന്നത്. തൊഴില്‍ നിയമങ്ങള്‍ തൊഴിലുടമകള്‍ ലംഘിക്കുന്നില്ല എന്ന ഉത്തമ വിശ്വാസം അടിസ്ഥാനമാക്കി സംഭവിച്ച് പോയേക്കാവുന്ന നിയമലംഘനങ്ങള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെത്തി ബന്ധപ്പെട്ടവരെ ഉപദേശിച്ച് നേരെയാക്കുകയാണ് ഇനിമേല്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ ചുമതല. തൊഴില്‍ സ്ഥാപനങ്ങള്‍ നേരിട്ട് പരിശോധിക്കേണ്ട, ഫോണില്‍ വിളിച്ച് ചോദിച്ചാലും മതിയെന്ന് കോഡ് ഉപദേശിക്കുന്നു. പരിശോധിക്കണമെങ്കില്‍ കുറെ എണ്ണത്തില്‍ നിന്ന് ഏതാനും തെരഞ്ഞടുത്ത് പരിശാധിച്ചാല്‍ മതി (Random Check). നേരിട്ട് പരിശോധിക്കുകയാണെങ്കിലോ ചെല്ലുന്ന കാര്യം തൊഴിലഴിലുടമയെ ഫെസിലിറ്റേറ്റര്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് വ്യവസ്ഥ തന്നെയുണ്ട്. ഈ ഒറ്റ നിബന്ധനയോടെ കോഡീകരണത്തിന്റെ വക്താക്കള്‍ ഇവക്ക് ഉള്ളതായി അവകാശപ്പെടുന്ന എല്ലാ മേന്മകളും ഇല്ലാതാകുകയാണ്. പൂര്‍ണമായും ഭരണകൂടം തൊഴിലിടങ്ങളിലുള്ള ഇടപെടല്‍ അവസാനിപ്പിക്കുയാണ്. നേരത്തെ ലാഭനഷ്ട കണക്കുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തൊഴിലുടമ/സംരംഭകന്‍ പറയുന്നതാണ് അവസാനവാക്ക് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഡിജിറ്റല്‍ പ്രാകൃതത്വത്തിലേക്ക്
വില പേശാന്‍ പോയിട്ട് നിവര്‍ന്നുനില്‍ക്കാനുള്ള ഇന്ത്യന്‍ തൊഴിലാളിയുടെ ശേഷി പോലും ഇല്ലാതാക്കുന്നതാണ് തൊഴില്‍കോഡ്. ഉല്‍പ്പന്നത്തിന്റെ മൂല്യം നിര്‍ണ്ണയിക്കുന്ന തൊഴിലല്ല, ഉല്‍പാദനം ഏകോപിപ്പിക്കുന്ന മുതലാളിയുടെ താല്‍പര്യമാണ് കോഡ് സംരക്ഷിക്കുന്നത്. തൊഴിലാളികളെ അനായാസം പിരിച്ചുവിടാന്‍ തൊഴിലുടമക്ക് അവസരം നല്‍കുന്ന കോഡ് അത് ചോദ്യം ചെയ്യാനുള്ള അവകാശം ദുര്‍ബലപ്പെടുത്തുന്നു. തൊഴിലാളിക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെടുന്നിടത്താണ് ഇത് എത്തുക. ഇതിന്റെ പ്രയോജനം രാജ്യത്തെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കാണ്.
പത്ത് പേരെ വെച്ച് കുടില്‍ വ്യവസായം നടത്തുന്നവര്‍ക്കല്ല, നൂറുകണക്കിന് തൊഴിലാളികള്‍ ജോലി ചെയ്യുന്ന കോര്‍പ്പറേറ്റ് വ്യവസായങ്ങള്‍ക്കാണ് ഈ മാറ്റത്തിന്റെ ആനുകൂല്യം ലഭിക്കുന്നത്. തൊഴില്‍ നിയമങ്ങള്‍ക്ക് വഴുവഴുപ്പ് വരുത്തുക ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ ദീര്‍ഘകാല ആവശ്യമായിരുന്നു. മൂലധനത്തിന്റെ സ്വതന്ത്രമായ വിനിയോഗത്തിന് തടസ്സം നില്‍ക്കുന്നത് തൊഴില്‍ നിയമങ്ങളാണ് എന്നാണ് ഇന്ത്യന്‍ കോര്‍പ്പേററ്റുകള്‍ എക്കാലവും പറഞ്ഞുവന്നത്. വ്യവസായം അനായാസം നടത്താനുള്ള തങ്ങളുടെ അവകാശത്തിന് തൊഴില്‍ നിയമങ്ങളും തൊഴിലാളികളും അവരുടെ യൂണിയനുകളുമാണ് തടസ്സം എന്ന കോര്‍പറേറ്റ് വാദമാണ് കോഡീകരണം വഴി അംഗീകരിക്കപ്പെടുന്നത്. വ്യവസായം നടത്തിക്കൊണ്ടുപോകാന്‍ സഹായിക്കുകയാണ് ഭരണകൂടം ചെയ്യേണ്ടതെന്നും വളര്‍ച്ചയും വികസനവും മൂലധനത്തിന്റെ സുഗമമായ നീക്കവുമാണ് അതിനാവശ്യവുമെന്ന കോര്‍പ്പറേറ്റ് മൂലധന സിദ്ധാന്തങ്ങളാണ് പുതിയ തൊഴില്‍ സംഹിതയുടെ ഉൗര്‍ജസ്രോതസ്സ്. ഇതിനുപിന്നിലെ താല്‍പര്യം സാധാരണക്കാരായ സംരംഭകരുടേതല്ല എന്ന് മോദി ഭരണകൂടവും ഇന്ത്യന്‍ കോര്‍പ്പറേറ്റുകളും തമ്മിലുള്ള സമീപകാല സൗഹാര്‍ദ്ദത്തിന്റെ ഗാഢത നിരീക്ഷിച്ചാല്‍ ബോധ്യമാവും. രാജ്യത്തെ പ്രമുഖ കോര്‍പ്പറേറ്റ് സ്ഥാപനമായ കിര്‍ലോസ്‌കര്‍ ബ്രദേഴ്‌സിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് 2020 ജനുവരി ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ കോപ്പറേറ്റുകളോട് പറഞ്ഞത് ‘തടസ്സരഹിതമായ സുതാര്യാന്തരീക്ഷത്തില്‍ നിര്‍ഭയം ധനം ഉണ്ടാക്കാന്‍ അനുവദിക്കാനാണ് ഗവണ്‍മെന്റ് തീരുമാനം' എന്നാണ്. നിയമത്തിന്റെ വലക്കെട്ടുകളില്‍ നിന്ന് വ്യവസായമേഖലയെ മോചിപ്പിക്കുമെന്നും നികുതിയുടെയും നിയമങ്ങളുടെയും കാര്യത്തില്‍ സുതാര്യതയും കാര്യക്ഷമതയും പ്രതിബദ്ധതയും ഉറപ്പാക്കി ഗവണ്‍മെന്റ് ഇടപെടലുകള്‍ പരിമിതപ്പെടുത്തും എന്നും അദ്ദേഹം കോര്‍പ്പേററ്റ് ലോകത്തിന് ഉറപ്പ് നല്‍കി. കോര്‍പ്പേററ്റ് നികുതി കുറച്ചത് ചുണ്ടിക്കാട്ടി അദ്ദേഹം അവരോട് പറഞ്ഞു- അതെല്ലാം നിങ്ങളെ നിക്ഷേപത്തിന് പ്രേത്സാഹിപ്പിക്കാനാണ്. രാജ്യത്തിന്റെ ഏത് മുക്കിലും മൂലയിലേക്കും വ്യവസായം വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റ് മേഖലയുമായി തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കും.
ഇത് വെറുമൊരു വാഗദാനമല്ല; ചങ്കെടുത്ത് കാണിക്കുന്നതിന്റെ തുടര്‍ച്ചയാണ്. 33 % ആയിരുന്ന കോര്‍പ്പറേറ്റ് നികുതി 2019 സെപറ്റംബറില്‍ 25.17% ആയി മോദി സര്‍ക്കാര്‍ കുറച്ചുകൊടുത്തു. കോര്‍പ്പറേറ്റുകള്‍ക്കുള്ള മോദി ഭരണകൂടത്തിന്റെ ഉത്തേജകം എന്നാണ് 1.45 ലക്ഷം കോടി രൂപയുടെ ഈ നികുതി ഇളവിനെ ധനമന്ത്രി നിര്‍മല സീതാരാമന്‍ വിശേഷിപ്പിച്ചത്. അധികാരത്തിലേറിയ 2014 മുതല്‍ മോദി ഭരണകൂടം കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയ നികുതി ആനുകൂല്യങ്ങള്‍ കണക്ക് കൂട്ടിയാല്‍ അത് 5.76 ലക്ഷം കോടി രൂപ വരുമെന്ന് അദ്ദേഹത്തെ ന്യായീകരിക്കുന്ന സാമ്പത്തിക മാധ്യമങ്ങള്‍ പറയുന്നു.
ധനമന്ത്രിയുടെ ഈ പുതിയ സമ്മാനം കയറ്റുമതി പ്രോത്സാഹനത്തിന് 50,000 കോടി രൂപയുടെയും മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പുര്‍ത്തീകരിക്കാന്‍ റിയല്‍ എസ്റ്റേറ്റ് മേഖലക്ക് 10,000 കോടി രൂപയുടേതുമടക്കം ഏതാനും വന്‍ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത് എന്നോര്‍ക്കണം. സാമ്പത്തിക മാന്ദ്യം മറികടന്ന് സജീവമാകാനും അതുവഴി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുമാണത്രെ, മോദി ഇങ്ങനെ ഇവര്‍ക്ക് വാരിക്കോരി കൊടുക്കുന്നത്. എല്ലാം അനായാസ വാണിജ്യ സൗകര്യത്തിനായി.
ഇവിടെ ഉയര്‍ന്നുവരേണ്ടതും എന്നാല്‍ വരാത്തതുമായ ചോദ്യം, നമുക്ക് ആവശ്യം വാണിജ്യത്തിനുള്ള അനായാസതയോ ജീവിതത്തിനുള്ള അനായാസതയോ എന്നതാണ്. അത് ഫലപ്രദമായി ഉന്നയിക്കപ്പെടുന്നില്ല എന്നിടത്താണ് ഇന്ത്യന്‍ ദുരന്തം. ജി.എസ്.ടിയും തൊഴില്‍ നിയമവും മുതല്‍ മുതല്‍ ഫാം ബില്‍ വരെ സമീപ കാലത്തുണ്ടായ എല്ലാ നിയമ, നയ പരിഷ്‌കാരങ്ങളും ഒറ്റ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണ്. അത് കാണാതെ തൊഴിലാളികള്‍ തൊഴില്‍ നിയമവും പരിസ്ഥിതിവാദികള്‍ പരിസ്ഥിതി വിജ്ഞാപനവും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ അവരുടെ മേഖലയും കര്‍ഷകര്‍ കര്‍ഷകരുടെ ബില്ലും മാത്രം പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ ചിതറിത്തീരുന്ന ചെറുത്തുനില്‍പ്പില്‍ കോര്‍പ്പറേറ്റുകള്‍ക്ക് അവരുടെ കാര്യങ്ങള്‍ ചെയ്യാനുള്ള അനായാസത സൃഷ്ടിക്കപ്പെടുകയാണ്. അപ്പോള്‍ കോര്‍പ്പറേറ്റുകള്‍ക്ക് തങ്ങളുടെ ബിസിനസ് അനായാസം നടത്തിക്കൊണ്ടുപോകാം. പക്ഷെ, ദശലക്ഷങ്ങള്‍ വരുന്ന സാധാരണ മനുഷ്യരുടെ ജീവിതം ആയാസപൂര്‍ണമാകുക മാത്രമല്ല, അവരുടെ ജീവിതത്തിന് മുകളിലൂടെ കോര്‍പ്പറേറ്റ് മൂലധനത്തിന്റെ രഥചക്രങ്ങള്‍ ഉരുണ്ട്‌നീങ്ങും. അത് രാജ്യത്തെ എത്തിക്കുക ഒരു തരം ഡിജിറ്റല്‍ പ്രാകൃതത്വത്തിലേക്കാകും എന്ന് ഭയക്കേണ്ടിയിരിക്കുന്നു.
(കേരള യൂണിയൻ ഓഫ് വർക്കിങ് ജേണലിസ്റ്റ്സ്(KUWJ) മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
രവി പ്രകാശ്
27 Sep 2020, 04:28 PM
വളരെ ഗൗരവമായി ചർച്ച ചെയ്യേണ്ടതും ഇടപെടേണ്ടതുമായ വിഷയം.
പി.ബി. ജിജീഷ്
Jan 21, 2021
15 Minutes Read
Progressive Medicos and Scientists Forum
Dec 01, 2020
5 Minutes Read
എ.കെ. രമേശ്
Nov 26, 2020
9 Minutes Read
നൊച്ചാട് ഗ്രാമപഞ്ചായത്ത് പഠനസമിതി
Nov 06, 2020
12 Minutes Read
ഒ.എം. ശങ്കരന്‍, കെ.ടി. രാധാകൃഷ്ണന്‍, ഡോ.പി.വി. പുരുഷോത്തമന്‍
Sep 10, 2020
13 Minutes Read
ഡോ. ചിത്ര കെ. പി. / പ്രീത കെ. വി.
Aug 11, 2020
5 Minutes Read
Mohan Nair Retired employee of Centaur hotel Delhi and a full time trade unionist, present address at B, 89 Gulmohar park, New Delhi 110049 (M) 9818849980
27 Sep 2020, 07:43 PM
Instead of boycotting prliament session all opposition parties including left minded parties should have been attended parliament session and oppose all anti people bills brought by BJP govt. It seems that all opposition parties helped Corporats and Govt to pass new wage code bill