ആ ചോദ്യങ്ങള്‍
ഇനി ആരോട്
ചോദിക്കും !
ആ ചോദ്യങ്ങള്‍ ഇനി ആരോട് ചോദിക്കും !
നേരിട്ട് സംസാരിച്ച ചെറിയ ഇടനേരങ്ങളിലോക്കെ വീരേന്ദ്രകുമാറുമായി വലിയ അഭിമുഖത്തിന് കാത്തിരുന്ന ആളാണ് എന്‍. ഇ.സുധീര്‍. അസാധാരണമായ ധിഷണയും അനുഭവ സമ്പത്തുമുണ്ടായിരുന്ന വീരനുമായുള്ള ആ സംഭാഷണത്തില്‍ ഇന്ന് അദ്ദേഹം ഉത്തരം പറയേണ്ടിയിരുന്ന നിരവധി ചോദ്യങ്ങള്‍ സുധീര്‍ കരുതിവെച്ചിരുന്നു. സവിശേഷമായ കഴിവുകളെ വേണ്ട രീതിയില്‍ പരിചരിക്കുന്നതില്‍ അലംഭാവം കാണിച്ച വീരേന്ദ്രകുമാര്‍, 'പല തലത്തിലും പരാജയപ്പെട്ടു' എന്ന് സുധീര്‍ വിലയിരുത്തുന്നു.
29 May 2020, 11:33 AM
ഒരു വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് വെച്ച് നടന്ന മാതൃഭൂമി ലിറ്റററി ഫെസ്റ്റിവലില്‍ ഞാന്‍ സദസ്സിലിരിക്കുകയായിരുന്നു. നവോത്ഥാനത്തെപ്പറ്റിയുള്ള ഒരു സംവാദം. വേദിയില്‍ ഫാദര്‍ പോള്‍ തേലേക്കാടും കെ.വേണുവുമൊക്കെയുണ്ട്. ഇടയ്ക്കു വെച്ച് എന്റെ പുറകിലായി വീരേന്ദ്രകുമാര്‍ വന്നിരുന്നു. തേലേക്കാട്ടച്ചന്‍ പതിവുപോലെ ദര്‍ശന ചരിത്രത്തിലൊക്കെ പറഞ്ഞു കയറി. കൂട്ടത്തില്‍ ഇമ്മാനുവേല്‍ കാന്റിന്റെ ഒരഭിപ്രായം ചേര്‍ത്തു വെച്ചു. ഇതു കേട്ട പാടെ കസേര മുന്നോട്ടു വലിച്ചിട്ട് വീരേന്ദ്രകുമാര്‍ എന്റെ ചെവിയില്‍ കാന്റിന്റെ യഥാര്‍ത്ഥ ഉദ്ധരണി കേള്‍പ്പിച്ചു. ഒരു പാരഗ്രാഫ് മുഴുവനായും വായിച്ചു കേട്ടതു പോലെ എനിക്കു തോന്നി. ഏതു പുസ്തകത്തില്‍ നിന്നാണെന്നും പറഞ്ഞു. കാന്റിന്റേതായി ഫാദര്‍ പറഞ്ഞത് പൂര്‍ണ്ണമോ അവസരത്തിന് യോജിക്കുന്നതോ അല്ല എന്നാണ് വീരേന്ദ്രകുമാര്‍ വാദിച്ചത്. അദ്ദേഹം ഇങ്ങനെ പലതും ഓര്‍ത്തെടുക്കുന്നത് ഞാന്‍ കേട്ടിട്ടുള്ളതുകൊണ്ട് ഞാന്‍ ഞെട്ടിയില്ല. അന്നു തീരുമാനിച്ചതാണ് വീരേന്ദ്രകുമാറുമായി കൂടുതല്‍ സമയം ഒന്നിരിക്കണം എന്നത് . ഇന്നിപ്പോള്‍ വീരേന്ദ്രകുമാര്‍ ഇല്ലാതെയാവുമ്പോള്‍ എന്റെ മനസ്സില്‍ ആ വാക്കുകള്‍ മുഴങ്ങുന്നു.
"ആരോഗ്യം തിരിച്ചു കിട്ടിയാലുടന്‍ നമ്മള്‍ സംസാരിക്കും. പലതും പറയാനുണ്ട്. ഞാനറിയിക്കാം'. പലതും ചോദിക്കാനുണ്ട്. ഒരു നീണ്ട അഭിമുഖമാവാമോ എന്നന്വേഷിച്ച് ചെന്ന എനിക്ക് എം.പി. വീരേന്ദ്രകുമാറില്‍നിന്ന് കിട്ടിയ ഉത്തരമായിരുന്നു അത്. കഴിഞ്ഞ ജനവരിയില്‍ കോഴിക്കോട്ടെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് മടങ്ങുമ്പോള്‍ അതു നടക്കും എന്ന് തന്നെയാണ് ഞാന്‍ കരുതിയത്, ആഗ്രഹിച്ചതും. ഞാന്‍ നടത്തിക്കൊണ്ടിരുന്ന വീഡിയോ അഭിമുഖമായ വാഗ് വിചാരം സീരീസില്‍ അതിഥിയായി വരാമെന്ന് സമ്മതിച്ചതു തന്നെ വലിയ കാര്യം. വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കണമെന്ന് സെക്രട്ടറിയോട് ചട്ടം കെട്ടുകയും ചെയ്തു. പക്ഷേ , വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം അവസരം ഒത്തു വന്നില്ല. ഇന്നലെ രാത്രിയോടെ എന്റെ ചോദ്യങ്ങള്‍ അങ്ങനെ എന്നന്നേക്കുമായി അനാഥമായി. വീരേന്ദ്രകുമാറിനു മാത്രം ഉത്തരം പറയുവാനാവുമായിരുന്ന ചോദ്യങ്ങള്‍. ആ അര്‍ത്ഥത്തില്‍ എം.പി.വീരേന്ദ്രേകുമാറിന്റെ മരണം എന്നെ സംബന്ധിച്ചേടത്തോളം വ്യക്തിപരമായ ഒരു നഷ്ടം കൂടിയാവുന്നു. മരണം ശരീരത്തോടൊപ്പം വ്യക്തിയുടെ ധിഷണയേയും അനുഭവസമ്പത്തിനെയും കൂടി കവര്‍ന്നെടുക്കുന്നു. ആ നഷ്ടം തിരുത്താനാവാത്തതുമാണ്. വീരേന്ദ്രകുമാറിന്റെ ധിഷണയേയും അനുഭവസമ്പത്തിനെയും വേണ്ട രീതിയില്‍ പ്രകാശിതമാക്കാന്‍ ആരും ശ്രമിച്ചില്ല എന്ന യാഥാര്‍ത്ഥ്യവും നിലനില്‍ക്കുന്നു. അതു കൊണ്ടു തന്നെ അദ്ദേഹത്തെപ്പറ്റിയുള്ള അടയാളപ്പെടുത്തലുകളെല്ലാം അപൂര്‍ണ്ണമായിരിക്കും. തന്റെ സവിശേഷമായ കഴിവുകളെ വേണ്ട രീതിയില്‍ പരിചരിക്കുന്നതില്‍ ഏറെ അലംഭാവം കാണിച്ചാണ് അദ്ദേഹം കടന്നു പോവുന്നത്. ഒരു വേള ഇടനാഴിയിലെ പരിചയക്കാരുടെ കുന്നായ്മകള്‍ക്ക് വഴങ്ങി പരാജയം സ്വയം ഏറ്റുവാങ്ങിയതുമാവാം.
നാലഞ്ചു കൊല്ലം മുമ്പാണ് ഞാനാദ്യമായി അദ്ദേഹത്തെ കാണാന്‍ ചെല്ലുന്നത്. എസ്. ജയചന്ദ്രന്‍ നായര്‍ എഴുതിയ ഒരു പുസ്തകവുമായി ബന്ധപ്പെട്ടായിരുന്നു ആ കൂടിക്കാഴ്ച. തമ്മില്‍ പരിചയമില്ല. എന്നെപ്പറ്റി കേട്ടറിവിനുപോലും ഇടയില്ല. വീടിന്റെ ഗേറ്റ് കടക്കുമ്പോള്‍ എങ്ങനെയായിരിക്കും സ്വീകരിക്കുക എന്ന സംശയം മനസ്സിലുണ്ടായിരുന്നു. അകത്തെ മുറിയില്‍ അദ്ദേഹത്തെ കാത്തിരിക്കുമ്പോള്‍ പുറത്തു നിന്നു കേട്ട പല ചിത്രങ്ങളും മനസ്സില്‍ നിറഞ്ഞു. പെട്ടന്നാണ് വലിയ ഷര്‍ട്ടും കള്ളി ലുങ്കിയുമുടുത്ത അദ്ദേഹം മുന്നിലെത്തിയത്. കയ്യില്‍ തുറന്നു പിടിച്ച ഒരുപുസ്തകവുമുണ്ടായിരുന്നു. ഞാന്‍ ചെന്ന കാര്യം ഒറ്റ ശ്വാസത്തിനു പറഞ്ഞു തീര്‍ത്തു. എന്റെ ആവശ്യത്തോട് അദ്ദേഹം അനുകൂലമായ നിലപാട് അറിയിച്ചു. ഞാന്‍ മടങ്ങാനായി എഴുന്നേറ്റപ്പോള്‍ വെറുതെ ഒരു കൗതുകത്തിന്, സാര്‍ വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകമേതാണെന്ന് ഒന്നന്വേഷിച്ചു. അത് മൊയ്യാരത്ത് ശങ്കരന്റെ ആത്മകഥയുടെ പ്രൂഫ് കോപ്പിയാണെന്നു പറഞ്ഞു. പുതിയ പതിപ്പ് മാതൃഭൂമി ഉടന്‍ പ്രസിദ്ധീകരിക്കാന്‍ പോവുകയാണെന്നും പറഞ്ഞു. തുടര്‍ന്ന് മൊയ്യാരത്തിനെ കേട്ടിട്ടുണ്ടോ എന്ന് എന്നോടു ചോദിച്ചു.
മൊയ്യാരത്തിനെ അറിയാമെന്നും ആ ആത്മകഥ ഞാന്‍ വളരെ മുമ്പ് ഞാന്‍ വായിച്ചിട്ടുണ്ടെന്നും പറഞ്ഞു. ആ ഉത്തരം അദ്ദേഹത്തെ സന്തോഷിപ്പിച്ചു എന്നു തോന്നി. അതോടെ ഞങ്ങള്‍ക്കിടയില്‍ ഒരു ബന്ധം ഉടലെടുത്തു. എന്റെ ഉത്തരം കേട്ട ഉടന്‍ അദ്ദേഹം വീണ്ടും എന്നോട് ഇരിക്കാനാവശ്യപ്പെട്ടു. മൊയ്യാരത്ത് ശങ്കരനില്‍ നിന്ന് ആദിശങ്കരനിലൂടെ കടന്നു പോയപ്പോഴേക്കും ഒരു മണിക്കൂറിലേറെ കടന്നു പോയി. ഞാന്‍ വാച്ചു നോക്കി അസ്വസ്ഥനായി. എന്റെ ട്രെയിനിനുള്ള സമയമായിരുന്നു. ക്ഷമാപണത്തോടെ ഞാന്‍ എഴുന്നേറ്റു യാത്ര പറഞ്ഞു. ഇനി വരുമ്പോള്‍ വിളിക്കണം എന്നും പറഞ്ഞ് അദ്ദേഹം തന്നെ യാത്രയാക്കി. ഞാന്‍ പുതിയൊരു വീരേന്ദ്രകുമാറിനെ കണ്ടെത്തുകയായിരുന്നു. കേട്ടറിഞ്ഞ വീരേന്ദ്രകുമാറില്‍ നിന്ന് അടുത്തറിഞ്ഞ വീരേന്ദ്രകുമാറിലേക്ക് വലിയ ദൂരമുണ്ടായിരുന്നു. പിന്നീടും പല തവണ ആ ബുദ്ധിവൈഭവവും ഫലിത സിദ്ധിയും നേരിട്ടറിയാന്‍ അവസരമുണ്ടായി. മണിക്കൂറുകള്‍ അദ്ദേഹത്തിന്റെ ചിന്തകളോടൊപ്പം സഞ്ചരിച്ചു. അദ്ദേഹത്തിന്റെ അസാധാരണമായ ഓര്‍മ്മ വിസ്മയിപ്പിച്ചു. ആ ധിഷണ വ്യാപരിക്കുന്ന മേഖലകള്‍ എന്നെ അമ്പരപ്പിച്ചു.
എന്നാല്‍ ഈ വീരേന്ദ്രകുമാര്‍ പല തലത്തിലും പരാജയപ്പെട്ടു എന്നാണ് ഇപ്പോള്‍ ഞാന്‍ വിശ്വസിക്കുന്നത് . ജയപ്രകാശ് നാരായണനില്‍ നിന്ന് നേരിട്ട് സോഷ്യലിസ്റ്റ് പാര്‍ട്ടി അംഗത്വം നേടിയ അദ്ദേഹം സോഷ്യലിസ്റ്റായതേ ഇല്ല. സോഷ്യലിസ്റ്റാശയങ്ങളുടെ പ്രചാരണത്തില്‍ മാത്രം ശ്രദ്ധ പതിപ്പിച്ചു. അതിലദ്ദേഹത്തെ മാത്രം കുറ്റപ്പെടുത്താനാവില്ല. ആചാര്യന്മാരുള്‍പ്പടെ നമ്മുടെ സോഷലിസ്റ്റുകളൊക്കെ നമ്മളെ നിരന്തരം പരാജയപ്പെടുത്തുകയായിരുന്നല്ലോ!.
എന്നാല്‍ ഈ വീരേന്ദ്രകുമാര്‍ പല തലത്തിലും പരാജയപ്പെട്ടു എന്നാണ് ഇപ്പോള്‍ ഞാന്‍ വിശ്വസിക്കുന്നത് .
അവരാരുതന്നെ രാഷ്ട്രീയം കളിയില്‍ സോഷ്യലിസ്റ്റുകളായില്ല. ചിലര്‍ വ്യക്തികളെന്ന നിലയില്‍ അതായി. മറ്റു ചിലര്‍ അതിനും മിനക്കെട്ടില്ല. വീരേന്ദ്രേകുമാര്‍ രണ്ടാമത്തെ കൂട്ടത്തില്‍ ഇടം പിടിച്ചു. ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതാന്‍ കരുത്തുണ്ടായിരുന്നവര്‍ വെറും കാഴ്ചക്കാരായി മാറി നിന്നു. സത്യത്തില്‍ അവരുടെ അലസമായ ഇടപെടലുകള്‍ ഇന്ന് അരങ്ങത്തുള്ള വര്‍ഗീയ ശക്തികള്‍ക്ക് ഗുണകരമായി എന്നും ചരിത്രം സാക്ഷ്യപ്പെടുത്തും. മിടുക്കരായ സോഷ്യലിസ്റ്റ് നേതാക്കളൊക്കെ രാഷ്ടീയ ശ്രാദ്ധങ്ങളില്‍ രസം കണ്ടെത്തി. മിടുക്കരുടെ ആ നിരയും വീരേന്ദ്രകുമാറിലൂടെ അവസാനിക്കുകയാണ്. അതൊരു വലിയ അദ്ധ്യായമായിരുന്നു. അവര്‍ ഉയര്‍ത്തിയ പ്രതീക്ഷ ഏറെയായിരുന്നു. അതു കൊണ്ടു തന്നെ അവരുടെ പരാജയം ഇന്ത്യയുടെ വേദനയായിരുന്നു. ഇതേപ്പറ്റിയുള്ള എന്റെ ചോദ്യത്തിന് ഉത്തരം പറയാന്‍ വീരേന്ദ്രകുമാറിന് കഴിയുമായിരുന്നു. ധാര്‍മ്മിക ബാധ്യതയും ഉണ്ടായിരുന്നു. ഇനിയാര് ഉത്തരം പറയാന്‍ ?
സംഭാഷണ ചാതുര്യത്തിലും പ്രഭാഷണകലയിലും അസാധാരണ വൈഭവം വീരേന്ദ്രകുമാറിനുണ്ടായിരുന്നു. നിലനില്പിന്റെ രാഷ്ടീയക്കളിയില്‍ അനാവശ്യമായി അഭിരമിച്ചതുകൊണ്ട് ആ വൈഭവങ്ങള്‍ കേരളത്തിനു ഗുണം ചെയ്തില്ല എന്നതാണ് തിരിഞ്ഞു നോക്കുമ്പോള്‍ കാണാന്‍ കഴിയുക. വീരേന്ദ്രകുമാര്‍ ഇതു തിരിച്ചറിഞ്ഞുവോ എന്നെനിക്കറിയില്ല. അത് അദ്ദേഹത്തെ അലട്ടിയിരുന്നുവോ എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. അദ്ദേഹം എഴുതിയ പുസ്തകങ്ങള്‍ ഒന്നും തന്നെ യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തെ സാക്ഷ്യപ്പെടുത്തിയില്ല എന്നാണ് എന്നിലെ ശ്രദ്ധാലുവായ വായനക്കാരന്‍ വിലയിരുത്തുന്നത്. അഥവാ എഴുതേണ്ട പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയതേയില്ല. അവിടെയും അദ്ദേഹം അലംഭാവം കാണിച്ചു. എഴുത്തിലും ഇടനാഴിയിലെ അനുചരന്മാര്‍ നയിച്ച വഴിയിലൂടെ ഈ വലിയ മനുഷ്യന്‍ സഞ്ചരിച്ചു കളഞ്ഞു.
മാതൃഭൂമിയുടെ മിടുക്കനായ അമരക്കാരന്‍ എന്ന നിലയില്‍ ഊറ്റം കൊള്ളാന്‍ എം.പി. വീരേന്ദ്രകുമാറിന് അവകാശമുണ്ട്. ഇന്ത്യന്‍ പത്രപ്രവര്‍ത്തന മണ്ഡലത്തില്‍ മത്സരിക്കാനുള്ള പ്രാപ്തി ആ പഴയ പത്രത്തിന് ഉണ്ടാക്കിക്കൊടുത്തത് മറ്റാരുമല്ല. ദേശീയസമരകാലത്തിന്റെ ചൂരില്‍ നിന്ന് ചാലിച്ചെടുത്ത പാരമ്പര്യത്തെ കൈവിടാതെ നേടിയ ഈ ഉയര്‍ച്ച വില പിടിച്ചതാണ്. എന്നാല്‍ കഴിഞ്ഞ ഒരു ദശാബ്ദത്തെ അതിന്റെ ചാഞ്ചാട്ടങ്ങള്‍ ഞാനറിയുന്ന വീരേന്ദ്രകുമാറിന്റെ അറിവോടും സമ്മതത്തോടുമായിരുന്നുവോ? ഞാനദ്ദേഹത്തിനായി കരുതി വെച്ച ഈ ചോദ്യത്തിന് ഇനിയാര് ഉത്തരം പറയാന്‍?
എന്റെ നഷ്ടം ഈ സമൂഹത്തിന്റേതു കൂടിയാണ്. എന്തെല്ലാമോ പറയാനുള്ള വെമ്പല്‍ അവസാനമായി കണ്ടപ്പോള്‍ ഞാനാ മുഖത്ത് കണ്ടിരുന്നു.
ഒരു വേള ഇടനാഴിയിലെ പരിചയക്കാരുടെ കുന്നായ്മകള്‍ക്ക് വഴങ്ങി പരാജയം സ്വയം ഏറ്റുവാങ്ങിയതുമാവാം.
അതിന്നുള്ള ആര്‍ജ്ജവം അദ്ദേഹം ജീവിതം കൊണ്ട് നേടിയിട്ടുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. ജീവിതത്തില്‍ അത്തരമൊരു തിരഞ്ഞെടുപ്പ് ജീവിതാസ്തമയ കാലത്ത് നടത്തുമോ എന്നതു മാത്രമായിരുന്നു ഇത്രയും ദിവസങ്ങള്‍ എന്നെ അലട്ടിയ സന്ദേഹം. ഇനി അതിന് പ്രസക്തിയില്ല. ഇന്നത്തോടെ എല്ലാം വെറും ഓര്‍മ്മകളായില്ലേ.
എങ്ങനെയായിരിക്കും എം.പി. വീരേന്ദ്രകുമാര്‍ ഓര്‍മ്മിക്കപ്പെടുക? ഇപ്പോഴത്തെ ബഹളത്തിനുമപ്പുറം അതിജീവിക്കാന്‍ ആ ഓര്‍മ്മകള്‍ക്ക് കഴിയുമോ? മനുഷ്യാനുഭവത്തെ കൂടുതല്‍ ആഴത്തില്‍ ഉള്‍ക്കൊള്ളാനും അതിനെ ശക്തമായി നേരിടാനും ശ്രമിച്ച ഒരു പോരാളി എന്ന നിലയില്‍ നിങ്ങള്‍ നമുക്ക് മുന്നില്‍ നില്‍ക്കുന്നുണ്ട്. അടിസ്ഥാനപരമായി ഒരിന്ത്യക്കാരനായി അഭിമാനത്തോടെ നിങ്ങള്‍ തലയുയര്‍ത്തി നിന്നു. സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങളെയും ഉള്‍ക്കൊള്ളാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയ രാഷ്ട്രീയക്കാരനായിരുന്നു താങ്കള്‍. വായനയും ചിന്തയും എഴുത്തും ഒരുമിച്ചു കൊണ്ടു നടന്ന ഒരു നേതാവ്. ആ തലമുറയും അന്യം നിന്നു പോവുകയാണ്. ജാഗ്രത്തായ ഒരു ധിഷണയുടെ ഉടമസ്ഥനാവുമ്പോഴും സമൂഹത്തോട് കരുതല്‍ വെച്ചു പുലര്‍ത്തിയ ബുദ്ധിജീവി. പ്രകൃതിയുടെ വിതുമ്പലുകളെ കരുതലോടെ നേരിടണം എന്ന് തിരിച്ചറിഞ്ഞ ഒരു പ്രകൃതിവാദി.
അലംഭാവങ്ങളും വഴിമാറി നടക്കലും താങ്കളുടെ ജീവിതത്തിന്റെ പ്രകാശം കുറച്ചൊക്കെ കെടുത്തിക്കളഞ്ഞു എന്ന് പരാതിപ്പെടാനുള്ള ആധികാരികത നമുക്കിടയില്‍ സ്വാഭാവികമായി ഉടലെടുത്ത ബന്ധത്തിനുണ്ട്. എന്റെ മനസ്സിലെ ചോദ്യങ്ങള്‍ താങ്കളുടെ ഉള്ളിലും ഉണ്ടായിരുന്നു എന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. വേദനയോടെ, വിട.
Fazal Rahman
29 May 2020, 02:18 PM
ശരിയാണ്, കറ കളഞ്ഞ സെക്കുലർ 'എല്ലാ മതക്കാരെയും ഒരേ ബന്ധം - പക്ഷെ അവസാന കാലത്ത് - തെറ്റുപറ്റിയോ)
ഉണ്ണിക്കൃഷ്ണൻ ശ്രീകണ്ഠപുരം
29 May 2020, 01:32 PM
മാതൃഭൂമി പത്രത്തിൻ്റെ ഉള്ളടക്കവും അതിൻ്റെ മേധാവിയായ ശ്രീ.വീരേന്ദ്രകുമാറിൻ്റെ രാഷ്ട്രീയവും എന്നും വിപരീത ദിശയിലായത് ഒരു സമസ്യയാണ്.. അതിനെ പറ്റിയുള്ള അദ്ദേഹത്തിൻ്റെ വിലയിരുത്തൽ ആരും ചോദിച്ചില്ല.അദ്ദേഹം പറഞ്ഞുമില്ല.
Nikhita
29 May 2020, 01:10 PM
😔😔😔
വിജു നായരങ്ങാടി
Dec 24, 2020
7 minutes read
എന്‍.ഇ.സുധീര്‍
Nov 28, 2020
4 Minutes Read
എന്‍.ഇ.സുധീര്‍
Oct 09, 2020
3 Minutes Read
എന്‍.ഇ.സുധീര്‍
Sep 23, 2020
8 Minutes Read
റോബിൻ ജെഫ്രി / എൻ.ഇ. സുധീർ
Aug 29, 2020
8 Minute Read
ശിവശങ്കരൻ
30 May 2020, 09:09 PM
ഒക്കെ ശരിതന്നെ. രാഷ്ട്രീയത്തിലെ ഈ മറുകണ്ടം ചാടൽ എന്ന തത്വശാസ്ത്രത്തെ പിന്തുണർന്നതും നീയേ ചാപ്പാ.