ഒരു ഭീതിയും അരക്ഷിതാവസ്ഥയും ഇപ്പോള്‍ സദാ കൂടെയുണ്ട്. അതില്‍നിന്ന് രക്ഷപ്പെടാനുള്ള വഴി എഴുത്താണ്. പക്ഷേ ഒരു വരി പോലും എഴുതാന്‍ കഴിയുന്നില്ല, ജീവിതത്തിന്റെയും ചിന്തയുടെയും താളം മാറ്റിയ കൊറോണക്കാലത്തെപ്പറ്റിയുള്ള ആലോചനകൾ എന്‍.ഇ.സുധീറുമായുള്ള അഭിമുഖത്തില്‍ എം. മുകുന്ദൻ പങ്കുവെക്കുന്നു
25 Jul 2020, 06:19 PM
മയ്യഴിയിലെ മണിയമ്പത്ത് ഹൗസില്‍നിന്ന് മുണ്ടും മടക്കികുത്തി ആ കുറിയ മനുഷ്യന്‍ നടക്കാനിറങ്ങും. ആ നടത്തത്തിന് പ്രത്യേക താളമുണ്ട്. ഭൂമിയോട് പ്രത്യേകമായൊരു മമതയോടെയാണ് ആ കാല്‍വെപ്പുകള്‍. കൊറോണക്കാലം നഷ്ടപ്പെടുത്തിയത് തന്റെ പ്രിയപ്പെട്ട നടത്തങ്ങളെയാണെന്ന് എം . മുകുന്ദന്‍ പറയുന്നു. നാല്‍പതോളം വര്‍ഷം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് മയ്യഴിയിലെ തന്റെ പ്രിയപ്പെട്ട മണ്ണിലേക്ക് മുകുന്ദന്‍ മടങ്ങിയെത്തിയിട്ട് നാലഞ്ചുവര്‍ഷങ്ങളേ ആയുള്ളൂ. ജീവിതത്തിന്റെ ബാക്കി കാലം എഴുത്തും പ്രസംഗവും ഒക്കെയായി നാട്ടിലങ്ങനെ രസിച്ച് കഴിയുകയായിരുന്നു. കൂട്ടിന് ഭാര്യ ശ്രീജ മാത്രം. മക്കള്‍ രണ്ടു പേരും അമേരിക്കയില്‍. കൊറോണയുടെ അപ്രതീക്ഷിതവരവ് ആ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കിയിട്ടുണ്ട്. പതിവുകള്‍ ഉപേക്ഷിക്കേണ്ടിവന്നു. എഴുത്ത് പോലും സാധിക്കുന്നില്ല.
ഗാര്‍ഡിയനും ന്യൂയോര്‍ക്ക് ടൈംസുമൊക്കെ വായിച്ച് ലോകാവസ്ഥയും രോഗാവസ്ഥയും അറിഞ്ഞുകൊണ്ട് 77 കാരനായ കഥാകാരന്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നു. എന്താണ് ലോകത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്നത്? എവിടെയാണ് തിരുത്ത് സാധ്യമാവുക? വൈറസിനുചുറ്റും വരുന്ന പുതിയ പ്രതിസന്ധികള്‍ എന്തൊക്കെയാണ്?
എന്‍.ഇ. സുധീര്‍: കോവിഡ് വ്യാപനം ഭയന്ന് നമ്മളൊക്കെ വീട്ടിലിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായല്ലോ. ഇനിയും അത് തുടരേണ്ടിവരും എന്നാണ് ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ തോന്നുന്നത്. അപ്രതീക്ഷിതമായി വന്നുപെട്ട ഈ ആഗോള ദുരന്തത്തെ എങ്ങനെ കാണുന്നു?
എം. മുകുന്ദന്‍: സ്പാനിഷ് ഫ്‌ളൂ അഞ്ചു കോടി മനുഷ്യരുടെ ജീവനാണെടുത്തതെന്ന് നമുക്കറിയാമല്ലോ. പിന്നെ, രണ്ടാം ലോകമഹായുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരാകട്ടെ, എട്ട് കോടിയാണ്. തുടര്‍ന്ന് എഴുപത്തിയഞ്ച് വര്‍ഷങ്ങളായി ചെറിയ യുദ്ധങ്ങള്‍, പ്രളയങ്ങള്‍, ഭൂകമ്പങ്ങള്‍, സുനാമി തുടങ്ങിയ വിപത്തുകള്‍ മാത്രമേ നമ്മെ അലട്ടിയിട്ടുള്ളൂ. മഹാദുരന്തങ്ങള്‍ ഉണ്ടായിട്ടില്ല. പ്ലേഗിനെയും കോളറയെയും ക്ഷയരോഗത്തെയുമൊക്കെ നമ്മള്‍ കീഴടക്കി. ശാസ്ത്രസാങ്കേതികവിദ്യ വളരെ വികസിച്ചു.
ശാസ്ത്രസാങ്കേതിക വിദ്യയും മൂലധന സമ്പദ് വ്യവസ്ഥയുമൊന്നും മനുഷ്യരാശിയുടെ അതിജീവനത്തിന് പര്യാപ്തമല്ല എന്നതാണ് നാം പഠിക്കുന്ന ആദ്യ പാഠം
ഇനിയൊരു മഹാമാരി ഉണ്ടാകില്ലെന്ന് നമ്മള്‍ വിശ്വസിച്ചു. മൂലധന സമ്പദ്വ്യവസ്ഥയും കമ്പോള സംസ്‌കാരവും വളര്‍ന്നു വ്യാപിച്ചു. വിപണികള്‍ ഉപഭോഗവസ്തുക്കള്‍ കൊണ്ടുനിറഞ്ഞു. അങ്ങനെ ഭൂതകാലത്തെ മറന്ന് നമ്മള്‍ ജീവിതം ആഘോഷിച്ചു. അപ്പോഴാണ് കോവിഡ് വരുന്നത്. അതൊരു ഓര്‍മിപ്പിക്കലാണ്. ശാസ്ത്രസാങ്കേതിക വിദ്യയും മൂലധന സമ്പദ് വ്യവസ്ഥയുമൊന്നും മനുഷ്യരാശിയുടെ അതിജീവനത്തിന് പര്യാപ്തമല്ല എന്നതാണ് നാം പഠിക്കുന്ന ആദ്യ പാഠം.
ചോദ്യം: ലോകം അടക്കി വാഴാനുള്ള സാമ്രാജ്യത്വമോഹങ്ങള്‍ക്ക് കിട്ടിയ ഒരു തിരിച്ചടി കൂടിയാണ് കോവിഡ് എന്നാണോ പറയുന്നത്?
അതേ. കോവിഡ് ഒരു രാഷ്ട്രീയസമസ്യ കൂടിയാണ്. വാക്സിന്റെ വരവോടെ കോവിഡ് പോകും. പക്ഷേ അത് സൃഷ്ടിച്ച സാമ്പത്തിക- രാഷ്ട്രീയ പ്രതിസന്ധികള്‍ തുടരുകതന്നെ ചെയ്യും.
ചോദ്യം: എന്തുകൊണ്ടാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യന്‍ ഒരു വൈറസിനെ ഭയന്ന് അനിശ്ചിതത്വത്തോടെ ഇങ്ങനെ വീട്ടിലിരിക്കേണ്ടി വന്നത്?
കുറച്ചുകാലമായി ഞാന്‍ പറയുകയും എഴുതുകയും ചെയ്യുന്ന ഒരു കാര്യമുണ്ട്. ഇനി വരുന്ന കാലം ചെറുതിന്റെതായിരിക്കും എന്നതാണത്.

കണ്ണുകൊണ്ട് കാണാന്‍ പോലും കഴിയാത്ത വിധം ചെറുതായ ഒരു സൂക്ഷ്മജീവിയുടെ മുമ്പില്‍ ലോകത്തിലെ ഏറ്റവും ശക്തരായ രാജ്യങ്ങള്‍ മുട്ടുമടക്കി നില്‍ക്കുന്നതാണ് കാണുന്നത്. അഹന്തയോട് ചേര്‍ന്നുനില്‍ക്കുന്ന ആത്മവിശ്വാസമാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. ഒരു വൈറസിനെ അമേരിക്ക പോലുള്ള രാജ്യം എന്തിന് പേടിക്കണം എന്ന ഡോണള്‍ഡ് ട്രംപിന്റെ നിലപാടാണ് കോവിഡ് ഇങ്ങനെ ലോകത്തില്‍ പടര്‍ന്നുപിടിക്കാന്‍ ഒരു കാരണം. ബ്രസീലിലെ ബൊല്‍സൊനാരോ അതിനു കൂട്ടുനിന്നു.
ചോദ്യം: ഈ പ്രതിസന്ധി വലിയ ജീവിതമാറ്റത്തിന് കാരണമായി. നിലവിലെ പല ശീലങ്ങളും ഒഴിവാക്കേണ്ടി വന്നു. പല സന്തോഷങ്ങളും നഷ്ടമായി. അസ്വസ്ഥതയുളവാക്കുന്ന പുതിയ ശീലങ്ങള്‍ പാലിക്കേണ്ടി വരുന്നു. വലിയൊരു വഴിത്തിരിവിനാണ് കോവിഡ് കാരണമായിരിക്കുന്നത്. ഈ മാറ്റങ്ങളെ എങ്ങനെ നോക്കിക്കാണുന്നു? ദൈനംദിന ജീവിതത്തില്‍ എന്താണ് ഏറ്റവുമധികം നഷ്ടബോധത്തോടെ ഒഴിവാക്കേണ്ടി വന്നത്?
ഒരു വൈറസിനെ അമേരിക്ക പോലുള്ള ഒരു രാജ്യം എന്തിന് പേടിക്കണം എന്ന ഡോണള്‍ഡ് ട്രംപിന്റെ നിലപാടാണ് കോവിഡ് ഇങ്ങനെ ലോകത്തില്‍ പടര്‍ന്നുപിടിക്കാന്‍ ഒരു കാരണം
മുണ്ട് മടക്കിക്കുത്തി, കൈകള്‍ വീശി നിരത്തുകളിലൂടെ സ്വതന്ത്രനായി നടക്കുന്നതാണ് ഞാനിപ്പോള്‍ കാണുന്ന സ്വപ്നം. ചങ്ങാതിയുടെ തോളില്‍ കൈയിട്ട് തിരക്കുള്ള കവലയിലൂടെ നടക്കുക. ഒരു ചായക്കടയില്‍ കയറിയിരുന്ന് ചുടുള്ള ഒരു ഗ്ലാസ് പൊടിച്ചായയും എണ്ണക്കടിയും കഴിക്കുക. ഈയടുത്ത കാലം വരെ ഇതൊക്കെ നിസാരകാര്യങ്ങളായിരുന്നു. ഇപ്പോഴാണ് അതിന്റെ പ്രാധാന്യവും ആഹ്ലാദവും നമ്മള്‍ തിരിച്ചറിയുന്നത്. നമുക്ക് നഷ്ടപ്പെട്ട മറ്റൊന്ന് സ്പര്‍ശന സുഖമാണ്. ആരേയും നമുക്കിന്ന് തൊടാന്‍ കഴിയില്ല. അയല്‍പക്കത്തെ കുഞ്ഞിനെ കാണുമ്പോള്‍ അതിനെ കൈയിലെടുത്ത് ഓമനിക്കാന്‍ എനിയ്ക്ക് കൊതിയാകുന്നു.

ഉള്ളില്‍ വലിയ അസ്വസ്ഥതകളുണ്ടാകുമ്പോള്‍ തൊട്ടടുത്തുള്ള ക്ഷേത്രത്തില്‍ ചെന്ന് കണ്ണടച്ചുനിന്ന് ഒന്ന് തൊഴാനുള്ള സ്വാതന്ത്ര്യം പോലും ഇന്നില്ല. ഹിറ്റ്ലറുടെയും സ്റ്റാലിന്റെയും കാലത്തു പോലും നാമിത്ര അസ്വാതന്ത്ര്യം അനുഭവിച്ചിട്ടില്ല. വീട്ടുമുറ്റത്ത് നില്‍ക്കുമ്പോള്‍ മുമ്പിലെ റോഡിലൂടെ നടന്നുപോകുന്നവര്‍ എന്നെ നോക്കി ചിരിക്കാറുണ്ടായിരുന്നു. അവര്‍ മുഖാവരണം ധരിച്ചതിനാല്‍ ആ ചിരിയും നഷ്ടപ്പെട്ടിരിക്കുന്നു. തമ്മില്‍ തൊടാനും ചിരിക്കാനും കഴിയാത്ത അവസ്ഥയിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. ലോകം ഒരു വലിയ ജയിലും നാമൊക്കെ അതിലെ തടവുകാരുമാണ്. എന്തിനാണ് ഈ ജയില്‍ ശിക്ഷ? കാഫ്കയുടെ ജോസഫ് കെ. യെ പോലെ നമുക്കതറിയില്ല.
ചോദ്യം: ഒരു പകര്‍ച്ചവ്യാധിയുടെ മുന്നില്‍ ലോകമിങ്ങനെ തളര്‍ന്നുനില്‍ക്കുന്നത് കാണുമ്പോള്‍ പ്രപഞ്ചത്തിലെ മനുഷ്യന്റെ അവസ്ഥയെക്കുറിച്ച് എന്ത് തോന്നുന്നു?
നിസ്സഹായാവസ്ഥയാണത്. ഭാവിയെ കുറിച്ചുള്ള ആശങ്കയും നമുക്കുണ്ട്. വൈറസിനെ നമ്മള്‍ കീഴടക്കിയാലും ഈ ആശങ്കയില്‍ നിന്നും ഭയത്തില്‍ നിന്നും നമുക്ക് മോചനം ലഭിക്കുമെന്ന് തോന്നുന്നില്ല. കാരണം അറിയപ്പെടാത്ത വേറേയും എത്രയോ വൈറസുകള്‍ എവിടെയൊക്കെയോ പതിഞ്ഞിരിപ്പുണ്ട്. അവ വന്ന് നമ്മെ ഒന്ന് ഭയപ്പെടുത്തി തിരിച്ചുപോകട്ടെ. അത് മനുഷ്യന് ഗുണം ചെയ്യും. പക്ഷേ അങ്ങനെ തിരിച്ചു പോകുമെന്ന് എന്താണ് ഉറപ്പ്? വൈറസ് ബാധയിലൂടെയായിരിക്കും മനുഷ്യരാശിയുടെ അന്ത്യം എന്നു പോലും തോന്നിപ്പോകുന്നു.
ചോദ്യം: ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയിലെ അഭിനേതാക്കളാണോ നമ്മെളെല്ലാം എന്നാണ് ചിലപ്പോള്‍ തോന്നിപ്പോവുന്നത്. ഒരിക്കലും ആലോചിക്കാത്ത ഒരവസ്ഥയിലൂടെയാണ് നമ്മളെല്ലാം കടന്നുപോകുന്നത്. ഇപ്പോള്‍ മനസിലെ അസ്വസ്ഥതകള്‍ എന്തൊക്കെയാണ്?
മീറ്റിംഗുകളില്ല. പ്രസംഗങ്ങളില്ല. മനുഷ്യച്ചങ്ങലയുമില്ല. വീട്ടില്‍ തന്നെ ഇരിക്കുകയല്ലേ? ധാരാളം സമയമുണ്ട്. കുറച്ച് എഴുതണം. മുടങ്ങിപ്പോയ നോവലിന്റെ പണി തുടരണം. ലോക്ക്ഡൗണിന്റെ തുടക്കത്തില്‍ അങ്ങനെയൊക്കെയാണ് ഞാന്‍ വിചാരിച്ചത്. പക്ഷേ ഒരു വരി പോലും എഴുതാന്‍ കഴിയുന്നില്ല.
വരുംനാളുകളില്‍ കോവിഡ് സാഹിത്യം വിപണിയില്‍ വന്നു നിറയും. അതൊക്കെ പുസ്തക വിപണിയുടെ പ്രലോഭനങ്ങളിലും തന്ത്രങ്ങളിലും പെടുന്ന എഴുത്തുകാര്‍ എഴുതുന്നതായിരിക്കും. നമ്മുടെ ഭാഷയില്‍ അത് സംഭവിച്ചു കഴിഞ്ഞു
പ്രായമായി. മരണത്തെ അത്ര വലിയ പേടിയൊന്നുമില്ല. എന്നിട്ടും മനസിലൊരു അസ്വസ്ഥത. എന്തിനെയാണ് ഭയപ്പെടുന്നത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഒരവസ്ഥ. ഇതിലൂടേയാണ് ഞാനിപ്പോള്‍ കടന്നുപോകുന്നത്. പാട്ടു കേള്‍ക്കലും പുസ്തക വായനയുമാണ് അല്‍പ്പമൊരു ആശ്വാസം നല്‍കുന്നത്.
ചോദ്യം: രോഗം സര്‍ഗാത്മകതയെ പ്രചോദിപ്പിക്കാന്‍ സാധ്യതയുള്ള ഒരവസ്ഥയാണ് എന്ന് പറയാറുണ്ട്. ഉത്തരം കിട്ടാത്ത അവസ്ഥ. തീര്‍ച്ചയായും എഴുത്തുകാരുടെ ഭാവനയെ ഉണര്‍ത്താനിടയുണ്ട്. സാഹിത്യചരിത്രത്തില്‍ അത്തരം രേഖപ്പെടുത്തലുകള്‍ ഏറെയുണ്ട്. കമ്യുവിന്റെ പ്ലേഗ് ഒരുദാഹരണം. വായനയില്‍ നിന്ന് അങ്ങനെ എന്തെങ്കിലും ഓര്‍ത്തെടുക്കാന്‍ പറ്റുമോ?
മഹാമാരികള്‍ സര്‍ഗോന്മാദങ്ങള്‍ കൊണ്ടുവരാറുണ്ട്. അതിന്റെ ഫലമായി അനശ്വരമായ ക്ലാസിക് രചനകള്‍ നമുക്ക് കിട്ടിയിട്ടുണ്ട്. ടി.എസ്. എലിയറ്റിന്റെ ‘വെയിസ്റ്റ് ലാന്‍ഡ്’ ഉദാഹരണം. സ്പാനിഷ് ഫ്‌ളൂ എലിയട്ടിനെയും ബാധിച്ചിരുന്നു. വൈറസ് ബാധ അദ്ദേഹത്തെ ഒരുതരം ഉന്മാദാവസ്ഥയില്‍ എത്തിച്ചു. ആ അവസ്ഥയില്‍ നിന്നാണ് ‘വെയിസ്റ്റ് ലാന്‍ഡ്’ ജന്മം കൊണ്ടതെന്ന് പറയപ്പെടുന്നു. ഈയിടെ വൈറസും സര്‍ഗാത്മകതയും എന്ന പേരില്‍ ഒരു ഇംഗ്ലീഷ് ലേഖനം കാണാനിടയായി. അതില്‍ ഇതിനെക്കുറിച്ചൊക്കെ പറയുന്നുണ്ട്.
ചോദ്യം: പാന്‍ഡമിക് സാഹിത്യം ഒരു സാധ്യതയായി മുന്നിലുണ്ടോ? ഈ ദുരന്തത്തില്‍ നിന്ന് ഊര്‍ജം കൊണ്ട് പുതിയൊരു സര്‍ഗാത്മക പ്രവര്‍ത്തനം ഉരുത്തിരിഞ്ഞു വരാനിടയുണ്ടോ?
തീര്‍ച്ചയായും; കോവിഡ് പശ്ചാത്തലത്തില്‍ സാഹിത്യ കൃതികള്‍ ഉണ്ടാകും. പക്ഷേ ഒരു അപകടമുണ്ട്. ടി. എസ്. എലിയട്ടിന്റെയും അല്‍ബേര്‍ കമ്യുവിന്റെയും കാലത്ത് പുസ്തകം ഇന്നത്തെ പോലെ കമ്പോള ഉല്‍പന്നമായിരുന്നില്ല. വരുംനാളുകളില്‍ കോവിഡ് സാഹിത്യം വിപണിയില്‍ വന്നു നിറയും.

ആ പുസ്തകങ്ങളൊന്നും എലിയറ്റിനെപ്പോലെയോ കമ്യുവിനെപ്പോലെയോ ഉള്ള എഴുത്തുകാര്‍ എഴുതിയതായിരിക്കില്ല. അതൊക്കെ പുസ്തക വിപണിയുടെ പ്രലോഭനങ്ങളിലും തന്ത്രങ്ങളിലും പെടുന്ന എഴുത്തുകാര്‍ എഴുതുന്നതായിരിക്കും. ഞാന്‍ കാണുന്നത് ഈയൊരു സാധ്യതയാണ്. നമ്മുടെ ഭാഷയില്‍ അത് സംഭവിച്ചു കഴിഞ്ഞു. മനുഷ്യന്റെ ആധികളെയും ഉന്മാദങ്ങളെയും പോലും വില്‍പനച്ചരക്കുകളാക്കാനുള്ള മിടുക്ക് ഇന്നത്തെ മാര്‍ക്കറ്റ് ശക്തികള്‍ക്കുണ്ട്.
ചോദ്യം: ഇത്തരമൊരു മഹാമാരിയെ നേരിടാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ മാനവരാശി നടത്തിയിരുന്നില്ല. അതൊരു ശാസ്ത്രീയ പരാജയമെന്നതിലുപരി രാഷ്ട്രീയ പരാജയമാണ്. ശാസ്ത്രം തന്ന മുന്നറിയിപ്പുകളെ ശ്രദ്ധിക്കാന്‍ മനസുള്ള ഒരു രാഷ്ട്രീയ സംസ്‌കാരം ലോകത്ത് നേതൃത്വത്തിനുണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ വര്‍ത്തമാനകാല രാഷ്ട്രീയത്തെ ഒന്നു വിശകലനം ചെയ്യാമോ?
ശാസ്ത്രത്തിന്റെ ഭാഗമല്ല രാഷ്ട്രീയം. പക്ഷേ നിര്‍ഭാഗ്യവശാല്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണ് ശാസ്ത്രം.
പെട്രോളിനു വേണ്ടിയുള്ള അധിനിവേശങ്ങളും യുദ്ധങ്ങളും മിക്കവാറും തീര്‍ന്നു. ഒരുപക്ഷേ വൈറസുകളുടെ പേരിലായിരിക്കും ഇനിയുള്ള ബലപ്രയോഗങ്ങള്‍
ഹിരോഷിമയില്‍ അണുബോംബ് വീഴ്ത്തി നാശംവിതച്ചതിന്റെ ഉത്തരവാദിത്വം ശാസ്ത്രത്തിനല്ല, രാഷ്ട്രീയത്തിനാണ്. ഒരു കോവീഡ് രാഷ്ട്രീയം ഉരുത്തിരിഞ്ഞുവരുന്നുണ്ട്. അമേരിക്കയില്‍ രോഗവ്യാപനം പിടിച്ചു നിര്‍ത്താന്‍ കഴിയാതെ വന്നപ്പോള്‍ അവിടെ ദശലക്ഷം സുരക്ഷാകവചങ്ങള്‍ ആവശ്യമായി വന്നു. അമേരിക്കയില്‍ അതുണ്ടായിരുന്നില്ല. പി.പി.ഇ കിറ്റുകള്‍ കൈവശമുണ്ടായിരുന്ന ദുര്‍ബ്ബല രാജ്യങ്ങളെ ഡോണള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി അതൊക്കെ കൈവശപ്പെടുത്തി. കോവിഡ് ചികില്‍സയ്ക്കുള്ള മരുന്നായ റെഡംസിവിറിന്റെ പേറ്റന്റിന് അമേരിക്ക നടത്തിയ അധാര്‍മിക നീക്കങ്ങളും നമ്മള്‍ കണ്ടു. പെട്രോളിനു വേണ്ടിയുള്ള അധിനിവേശങ്ങളും യുദ്ധങ്ങളും മിക്കവാറും തീര്‍ന്നു. ഒരുപക്ഷേ വൈറസുകളുടെ പേരിലായിരിക്കും ഇനിയുള്ള ബലപ്രയോഗങ്ങള്‍.

ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന വലിയ രാജ്യങ്ങള്‍ വൈറസുകൊണ്ട് ചെറിയ രാജ്യങ്ങളെ ഭയപ്പെടുത്തി മുട്ടുകുത്തിക്കുന്ന ഒരു രാഷ്ട്രീയം നമുക്ക് പ്രതീക്ഷിക്കാം.
ചോദ്യം: കോവിഡ് പ്രതിരോധത്തില്‍ ഇതുവരെ മെച്ചപ്പെട്ട പ്രവര്‍ത്തനം കേരളം കാഴ്ചവെച്ചിട്ടുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. എന്താണ് തോന്നുന്നത്?
മനുഷ്യസാദ്ധ്യമായ എല്ലാം കേരളം ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഇതുവരെ കോവിഡിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ നമുക്ക് കഴിഞ്ഞത്. സര്‍ക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ് ഇവരെയൊക്കെ എത്ര പ്രശംസിച്ചാലും മതിയാകുകയില്ല. പക്ഷേ ഇപ്പോള്‍ നിയന്ത്രണം കൈവിട്ടു പോകുന്നുണ്ടോ എന്ന ആശങ്കയുണ്ട്. ജനങ്ങളുടെ പൂര്‍ണ സഹകരണം ഇല്ലാത്തതു കൊണ്ടാണ് ഈ അവസ്ഥ വന്നുചേരുന്നത്. കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ അതില്‍ സന്തോഷിക്കുന്ന ചില നേതാക്കളും ഇവിടെയുണ്ട്. നമ്മുടെ ഈ ജീവന്മരണ പോരാട്ടത്തില്‍ അവര്‍ നിലയുറപ്പിച്ചുനില്‍ക്കുന്നത് മനുഷ്യരുടെ ഭാഗത്തല്ല, വൈറസിന്റെ ഭാഗത്താണ്. നമ്മുടെ നാട്ടിലും കോവിഡ് രാഷ്ട്രീയം വന്നുകഴിഞ്ഞുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ചോദ്യം: എന്താണ് ഈ പ്രതിസന്ധി നമ്മളെ പഠിപ്പിക്കുന്നത്? ഇനിയങ്ങോട്ടുള്ള ജീവിതം എങ്ങനെയായിരിക്കും? പുതിയ തലമുറയുടെ ഭാവിജീവിതം നേരിടാനുള്ള വെല്ലവിളികള്‍ എന്തൊക്കെയാവാം?
രണ്ട് സാദ്ധ്യതകളാണ് ഞാന്‍ കാണുന്നത്. കോവിഡ് പൂര്‍ണമായി ഒഴിഞ്ഞുപോയാല്‍ നാം എല്ലാം മറക്കും. പഴയ അടിപൊളി ജീവിതം തുടരും. പ്രകൃതിയെ നശിപ്പിക്കും. സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കും. കള്ളക്കടത്ത് തുടരും. മിക്കവാറും ഇതുതന്നെയായിരിക്കും സംഭവിക്കുക. പക്ഷേ ചിന്തിക്കുന്ന ചില മനുഷ്യരെങ്കിലും എല്ലായിടത്തുമുണ്ട്. എണ്ണത്തില്‍ കുറവാണെങ്കിലും. അവര്‍ ഒരു പുതിയ ലോകക്രമം വിഭാവന ചെയ്യും. തത്ത്വചിന്തയിലും സാഹിത്യത്തിലും കലയിലും വലിയ മാറ്റങ്ങള്‍ സംഭവിക്കും. ഇതാണ് രണ്ടാമത്തെ സാദ്ധ്യത.
ചോദ്യം: ഏതെങ്കിലും തരത്തിലുള്ള ഒരു ഭീതി ഇക്കാലത്ത് വ്യക്തിപരമായി വന്നുപെട്ടിട്ടുണ്ടോ?
ഒരു ഭീതിയും അരക്ഷിതാവസ്ഥയും ഇപ്പോള്‍ സദാ കൂടെയുണ്ട്. അതില്‍നിന്ന് രക്ഷപ്പെടാനുള്ള വഴി എഴുത്താണ്. ഓണപ്പതിപ്പുകള്‍ക്ക് കഥ ആവശ്യപ്പെട്ട് പത്രാധിപസുഹൃത്തുക്കള്‍ വിളിക്കുന്നുണ്ട്. പക്ഷേ എഴുത്തും ദൂരെമാറി നില്‍ക്കുന്നു. എഴുത്ത് എഴുത്തുകാരനെ ഭയപ്പെടുകയാണെന്ന് തോന്നുന്നു. എഴുത്ത് തിരികെ വന്നാല്‍ ഞാന്‍ രക്ഷപ്പെടും. എങ്കില്‍ ഒന്നോ രണ്ടോ കഥകളെങ്കിലും ഓണപ്പതിപ്പിനു വേണ്ടി എഴുതാം.
ചോദ്യം: കോവിഡ് കാലത്ത് വായിച്ച ധാരാളം ദുരിത സംഭവകഥകളുണ്ടല്ലോ. ഏറെ വേദനിപ്പിച്ച എന്തെങ്കിലും പറയാനുണ്ടോ?
അത് പ്രായമായവരെ മരണത്തിനു വിട്ടുകൊടുത്ത കഥയാണ്. ഫ്‌ളോറിഡ പോലുള്ള സ്ഥലങ്ങളില്‍ ധാരാളമായി ഇത്തരം സംഭവങ്ങള്‍ നടന്നു. സമ്പത്തുണ്ടെങ്കിലും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ നിരവധി പേര്‍ വൃദ്ധസദനങ്ങളില്‍ താമസിക്കുന്നുണ്ട്.
എഴുത്ത് എഴുത്തുകാരനെ ഭയപ്പെടുകയാണെന്ന് തോന്നുന്നു. എഴുത്ത് തിരികെ വന്നാല്‍ ഞാന്‍ രക്ഷപ്പെടും. എങ്കില്‍ ഒന്നോ രണ്ടോ കഥകളെങ്കിലും ഓണപ്പതിപ്പിനു വേണ്ടി എഴുതാം
എല്ലാവരെയും ചികില്‍സിക്കാന്‍ ആവശ്യമായത്ര വെന്റിലേറ്ററുകള്‍ ഇല്ലാതെ വന്നപ്പോള്‍ ഉള്ള വെന്റിലേറ്ററുകള്‍ ചെറുപ്പക്കാര്‍ക്കുവേണ്ടി നീക്കിവെക്കുകയും വയോധികരെ മരണത്തിന് വിട്ടു കൊടുക്കുകയുമാണ് ചെയ്തത്. പതിനായിരക്കണക്കിന് വയോജനങ്ങള്‍ അങ്ങനെ മരിച്ചൊടുങ്ങി. ഒരു തലമുറ പൂര്‍ണമായി ഇല്ലാതേയായി.
ചോദ്യം: വേണ്ടത്ര തയ്യാറെടുപ്പില്ലാതെയാണല്ലോ ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതൊരു ദുരന്തമായി മാറിയത് ലക്ഷക്കണക്കിന് കുടിയേറ്റത്തൊഴിലാളികള്‍ക്കാണ്. ഏറെക്കാലത്തെ ഡല്‍ഹി ജീവിതം ഇത്തരം പാവപ്പെട്ട മനഷ്യരുടെ ജീവിതത്തെ അടുത്തറിയാന്‍ ഇടയാക്കിയിട്ടുണ്ടാവുമല്ലോ. എന്തുകൊണ്ടാണ് ഈ പാവപ്പെട്ട മനുഷ്യരോട് എപ്പോഴും നമുക്ക് ഇങ്ങനെ പെരുമാറാന്‍ തോന്നുന്നത്?
നമ്മുടെ രാജ്യത്ത് കോവിഡ് ദുരന്തത്തില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പാടുകള്‍ അനുഭവിച്ചത് ഇതരസംസ്ഥാന തൊഴിലാളികളാണ്. കേരള സര്‍ക്കാര്‍ തുടക്കം മുതലേ തൊഴിലാളികള്‍ക്ക് താമസ സൗകര്യങ്ങളും ഭക്ഷണവുമെല്ലാം സൗജന്യമായി ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഡല്‍ഹിയിലെ സ്ഥിതി അതായിരുന്നില്ല. ലോക്ക്ഡൗണിനെ തുടര്‍ന്ന് ആയിരക്കണക്കിന് തൊഴിലാളികള്‍ പട്ടിണിയിലായി. ധാരാളം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന നഗരമാണ് ഡല്‍ഹി. മറുനാടന്‍ തൊഴിലാളികളില്‍ ഏറെയും ഈ മേഖലയിലാണ് തൊഴില്‍ ചെയ്യുന്നത്. ഒരു കെട്ടിടം ഉയരുമ്പോള്‍ അവര്‍ അതിന്റെ പരിസരത്തുതന്നെ കുടില്‍ കെട്ടി പാര്‍ക്കുന്നു. ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അതൊക്കെ പൊളിച്ചുമാറ്റപ്പെട്ടു. അങ്ങനെ അവര്‍ക്ക് തലചായ്ക്കാന്‍ ഇടവുമില്ലാതായി. അങ്ങനെയാണ് ഗ്രാമങ്ങളിലേക്കുള്ള അവരുടെ തിരിച്ചുപോക്ക് ആരംഭിച്ചത്. ആ കൂട്ട പലായനത്തില്‍ പലരും കൊടുംചൂടില്‍ മരിച്ചു വീണു. ഗ്രാമങ്ങളിലേക്ക് തിരിച്ചുപോയ അവര്‍ക്ക് എന്ത് സംഭവിച്ചു? നമുക്കറിയില്ല. അവിടെയും പട്ടിണിയും ദാരിദ്ര്യവുമാണല്ലോ. ഏത് ദുരന്തകാലത്തും യാതന അനുഭവിക്കുന്നത് പാവങ്ങള്‍ തന്നെയായിരിക്കും.
ചോദ്യം: രണ്ട് മക്കളും അമേരിക്കയിലാണ്. അവര്‍ക്ക് സുഖമാണോ?
സുഖമാണ്. മകന്‍ ബോസ്റ്റണ്‍ യൂനിവേഴ്സിറ്റിയിലാണ് ജോലി ചെയ്യുന്നത്. ബോസ്റ്റണില്‍ ധാരാളം കോവിഡ് കേസുകളുണ്ടായിരുന്നു. ഇപ്പോള്‍ കുറഞ്ഞു. മകള്‍ താമസിക്കുന്ന മിന്നസോട്ടയില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. അത് വലിയൊരാശ്വാസമാണ്. അവിടെ എല്ലാവരും ഉറ്റുനോക്കുന്നത് അടുത്ത നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ തോല്‍വിയാണ്. ഡെമോക്രാറ്റ് പാര്‍ട്ടിയുടെ ജോ ബൈഡന്‍ ജയിക്കേണ്ടത് നമ്മുടെ കൂടി ആവശ്യമാണ്.
അതിരുങ്കൽ
31 Jul 2020, 12:41 AM
മുകുന്ദേട്ടന്റെ പുതിയ ഫോട്ടോ പ്രതീക്ഷിച്ചു. ഫോട്ടോ ചേർക്കാഞ്ഞത് തികഞ്ഞ തെറ്റ്
Mansoor Palloor
30 Jul 2020, 06:51 PM
പ്രിയപ്പെട്ട എഴുത്തുകാരൻ എം മുകുന്ദൻ കോവിഡ് കാല ചിന്തകൾ പങ്ക് വെച്ചത് വായിച്ചപ്പോൾ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ഓരോ മലയാളിയും വായിക്കേണ്ടതാണെന്ന് തോന്നി . തീർച്ചയായും എല്ലാവരും വായിക്കട്ടെ : മുകുന്ദേട്ടൻ പറഞ്ഞത് പോലെ കോവിഡ് കാലത്ത് മനസ്സിനെ തണുപ്പിക്കാൻ ഏറ്റവും നല്ല തെറാപ്പി സംഗീതം ആസ്വദിക്കലും വായനയും തന്നെ .
Balakrishnan KM
26 Jul 2020, 12:39 PM
മയ്യഴിയുടെ എഴുത്തുകാരന്റെ സങ്കടങ്ങൾ എല്ലാ വരുേടേ തു മാണ്.. സാമൂഹികവും , രാഷ്ടീയ പരവുമായ, സാഹിത പരവുമായ . എല്ലാ ചിന്തകളിലും അേദ്ദേഹം ചെെന്നെത്തിയിരികുന്നു... അേദ്ദേഹം വിഭാവനം ചെയ്ത സുന്ദരമായ കോവി ഡാനന്തര കാലം ഉണ്ടാവട്ടെ. പ്രിയ എഴുത്തുകാരനും ലേഖകനും നന്ദി.
AbdulAssis.K.S
26 Jul 2020, 08:06 AM
Good wishes.
Sadanandan. K. M.
25 Jul 2020, 10:38 PM
Thank u my dearest writer & and ne sudheer
ഭഗത്
25 Jul 2020, 09:29 PM
തൊഴിൽനഷ്ടപെട്ടവരെയും പലായനം ചെയ്യേണ്ടിവന്നവരെയും മറന്നു ഒരു ഇന്റർവ്യൂ പോലും ഇനിയുള്ള കാലത്തു ചെയ്യാൻ കഴിയില്ല. രാജ്യം മുഴുവൻ ഒരു ജയിൽ ആയി മാറിക്കഴിഞ്ഞു എന്നുള്ള നിരീക്ഷണം വളരെ സത്യസന്ധമാണ്. അതുകൊണ്ട് ഇനി നിലവിലുള്ള ജയിലുകൾ തുറന്നു വിടണം. മഹാമാരിയുടെ ഇനി വരാൻപോകുന്ന സംഹാര താണ്ടവം തടവറയിലുള്ളവരെ കൊന്നു തീർക്കും..... പണ്ടെന്നോ ഒരു മുന്നൂറ് വർഷം മുൻപ് ഒരു ലഹളക്കാലത്തു വീടിനു തീയിട്ടപ്പോൾ എല്ലാവരും ഓടി രക്ഷപെട്ടു. തൊഴുത്തിൽ കെട്ടിയിരുന്ന ഇരുപത്തൊന്ന് പശുക്കൾ വെന്തു മരിച്ചു. ദുരന്തകാലത്തു എന്ത് ജയിൽ ? എന്ത് തടവ് ? ഒരു ജയിൽ തന്നെ ധാരാളം. ഇന്റർവ്യൂ നന്നായി.... ചിന്തിക്കാൻ ധാരാളം... ഒരു കാര്യം സുധീർ വിട്ടുപോയി. ചോദിക്കുമെന്ന് പ്രതീക്ഷിച്ചു. . ഈ മഹാമാരിയുടെ ഒരു ഗുണപാഠം. കുടുംബാംഗങ്ങൾ കൂടുതൽ സമയം ഒന്നിച്ചുസമയം ചിലവഴിക്കുന്നു.. പരസ്പരം അറിയുന്നു. കൃത്രിമമായി വി കസിപ്പിച്ചെടുത്ത തിരക്കുകൾ വെറുതെയായിരുന്നു എന്ന് തിരിച്ചറിയുന്നു... ഒരു യാത്ര പോലുമില്ലാതെ മാസങ്ങൾ പിന്നിടുന്നു. മലിനീകരണം ഇല്ലേയില്ല. എന്തോട് വലിയ നേട്ടമാണിത്... ആൻജിയോപ്ലാസ്റ്, ആൻജിയോഗ്രാം ബൈപാസ് മരിച്ചവരെ വെന്റിലേറ്ററിൽ സൂക്ഷിക്കൽ, ഒന്നുമില്ല. ഒന്നുമില്ല. എല്ലാവരെയും ഓർമ്മിക്കാൻ പഠിച്ചിരിക്കുന്നു. പരസ്പരം അയൽക്കാരെ മനസ്സിലാക്കുന്നു.... ഒട്ടേറെ നല്ലത്തു സംഭവിക്കുന്നു. ഒരു സങ്കടം മാത്രം.. വായിക്കാൻ പുതിയതൊന്നുമില്ല. പഴയ ബുക്കുകൾ മാത്രം.. മയ്യഴിക്കാർക്ക് കെട്ടിപ്പിടിച്ചൊരുമ്മ.....
Shaju M A
25 Jul 2020, 08:06 PM
പ്രിയപ്പെട്ട എഴുത്തുകാരൻ തൻ്റെ വീക്ഷണങ്ങളിലൂടെ ,നിരാലംബർക്കും വേദനിക്കുന്നവർക്കും ഒപ്പമാണെന്ന് വ്യക്തമാക്കുന്നു.. ഒരുപാടു കാലമായി ഇത്തരം ചിന്തകൾ ഉണർത്തുന്ന ഒരു ഇൻറർവ്യൂ വായിച്ചിട്ട്.. ഇരുപത് വയസ്സിൽ തോന്നിയ ഗൃഹാതുരത്വം നിറഞ്ഞ സ്നേഹം ഇപ്പോഴും എഴുത്തുകാരനോടുണ്ട്.. മുണ്ടും മടക്കി കുത്തിയുള്ള ആ നടത്തത്തിൻ്റെ നഷ്ടം എൺപതുകളിലെ യുവാക്കൾ എല്ലാവരും അനുഭവിക്കുന്നുണ്ടാവണം.. ഞാനുൾപ്പെടെ..
Preethi
25 Jul 2020, 07:47 PM
Awaiting more from him
ജിയോ ബേബി / മനില സി. മോഹന്‍
Jan 16, 2021
54 Minutes Watch
ഡോ. ജയകൃഷ്ണന്‍ എ.വി.
Jan 13, 2021
5 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Jan 12, 2021
10 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read
മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read
മുനവറലി ശിഹാബ് തങ്ങൾ / മനില സി. മോഹന്‍
Dec 31, 2020
41 Minutes Watch
പി.ടി. കുഞ്ഞുമുഹമ്മദ് / അലി ഹൈദര്‍
Dec 13, 2020
15 Minutes Read
Joy Joseph A
2 Aug 2020, 11:21 PM
കൊള്ളം, കോവിഡ് ചിന്തകൾ. Think go a head...