കേരളം എന്നില്‍ നിന്ന്
പഠിച്ചതിനേക്കാള്‍ കൂടുതല്‍
ഞാന്‍ കേരളത്തില്‍ നിന്നാണ് പഠിച്ചത്
കേരളം എന്നില്‍ നിന്ന് പഠിച്ചതിനേക്കാള്‍ കൂടുതല്‍ ഞാന്‍ കേരളത്തില്‍ നിന്നാണ് പഠിച്ചത്
കേരളത്തിന്റെ സാമൂഹിക ചരിത്രവും വികസന കാഴ്ചപ്പാടുകളും ആഴത്തിൽ പഠിക്കുകയും മലയാള മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ച് വേറിട്ട രീതിയിൽ അന്വേഷണം നടത്തുകയും ചെയ്ത, ‘ലോകത്തെ ഏറ്റവും പ്രശസ്തനായ മലയാളി’ എന്നുപോലും വിശേഷിപ്പിക്കപ്പെടുന്ന റോബിന്‍ ജെഫ്രി ട്രൂ കോപ്പി തിങ്കിന് നൽകിയ അഭിമുഖം. ഇന്ത്യയെക്കുറിച്ച് പുതിയ പുസ്തകം എഴുതിക്കൊണ്ടിരിക്കുന്ന അദ്ദേഹം, സമകാലിക കേരളത്തെയും ഇന്ത്യയെയും കുറിച്ചുള്ള കാഴ്ചപ്പാട് എന്‍.ഇ. സുധീറുമായി പങ്കിടുന്നു
29 Aug 2020, 11:07 AM
കേരളത്തിനെക്കുറിച്ചുള്ള ഗൗരവമായ അന്വേഷണങ്ങളിലെല്ലാം കടന്നുവരുന്ന പേരാണ് റോബിന്‍ ജെഫ്രിയുടേത്. ആസ്‌ത്രേലിയയിലെ മെല്‍ബെണില്‍ ജീവിക്കുന്ന കാനഡക്കാരന്‍. മെല്‍ബോണ്‍ യൂണിവേഴ്‌സിറ്റിയിലെ ‘ആസ്‌ത്രേലിയ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടി'ന്റെ ഉപദേശകസമിതി തലവനാണ് അദ്ദേഹം. കേരളത്തെപ്പറ്റി പഠിക്കാനാണ് ജീവിതത്തിലെ ഏറിയപങ്കും ഈ അക്കാദമിഷ്യന്‍ ചെലവഴിച്ചത്. 1967-ല്‍ പഞ്ചാബില്‍ നിന്ന് കണ്ണൂരിലേക്ക് നടത്തിയ യാത്രയായിരുന്നു കേരളവുമായുള്ള അടുപ്പത്തിന്റെ തുടക്കം. തുടര്‍ന്നാണ് ഗവേഷണത്തിന് തിരുവിതാംകൂറിലെ നായര്‍ സമുദായത്തിന്റെ വികാസപരിണാമങ്ങള്‍ തെരഞ്ഞെടുത്തത്. അത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലെ ദക്ഷിണ കേരളത്തിന്റെ സാമൂഹ്യചരിത്രമായി മാറി. The Decline of Nayar Dominance എന്ന പേരിലുള്ള ആ ഗവേഷണ പ്രബന്ധം 1976-ല്‍ ബ്രിട്ടനിലെ സസക്‌സ് യൂണിവേഴ്‌സിറ്റി പുസ്തകമായി പ്രസിദ്ധീകരിച്ചു. ഏറെ ശ്രദ്ധേയമായ ആ കൃതി 1989-ല്‍ പുതുപ്പള്ളി രാഘവനും എം.എസ്. ചന്ദ്രശേഖരവാരിയരും ചേര്‍ന്ന് ‘നായര്‍ മേധാവിത്വത്തിന്റെ പതനം ' എന്ന പേരില്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തി. അതോടെ റോബിന്‍ ജെഫ്രി കേരളത്തിലെ വായനക്കാര്‍ക്ക് സുപരിചിതനായി. പിന്നെയും അദ്ദേഹം കേരളം സന്ദര്‍ശിക്കുകയും ഇവിടെ താമസിച്ച് ഗവേഷണങ്ങളിലേര്‍പ്പെടുകയും ചെയ്തു. 1992-ല്‍ Politics, Women and Well-Being: How Kerala Became a Model എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. കേരള വികസന പരിസരത്തെ കുറിച്ചുള്ള ആഴമുള്ള ചിന്തകള്‍ക്ക് അത് തുടക്കം കുറിച്ചു. 2000 ത്തില്‍ India's Newspaper Revolution എന്ന മറ്റൊരു സുപ്രധാന രചനയും പുറത്തുവന്നു. മലയാള മാധ്യമ പ്രവര്‍ത്തനത്തിന്റെ വേറിട്ടൊരന്വേഷണമായിരുന്നു ആ പഠനം. Cell Phone Nation, Waste of a Nation എന്നിങ്ങനെയുള്ള മറ്റ് പല ആധികാരിക ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെതായുണ്ട്.
കേരളത്തെപ്പറ്റിയുള്ള അന്വേഷണങ്ങള്‍ക്ക് വിരാമമിട്ട്, കേരള പഠനത്തിന് ഉപയോഗിച്ച തന്റെ ഫയലുകളും രേഖകളും പുസ്തകങ്ങളും ചേര്‍ന്ന സ്വകാര്യ ലൈബ്രറി അദ്ദേഹം കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിന് കൈമാറി. ഇപ്പോള്‍ ഇന്ത്യയെക്കുറിച്ച് ഒരു പുസ്തക രചനയുടെ തിരക്കിലാണ് ഈ ചരിത്രകാരന്‍.
എന്‍.ഇ.സുധീര്‍: കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍നിന്ന് നമുക്ക് തുടങ്ങാം. മനുഷ്യവംശം മുമ്പെങ്ങും അനുഭവിച്ചിട്ടില്ലാത്ത, തീര്‍ത്തും അസാധാരണമായ ഈ സാഹചര്യത്തെ ഒരു ചരിത്രകാരനെന്ന നിലയില്‍ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?
റോബിന്‍ ജെഫ്രി: 1918-20 കാലഘട്ടത്തിലെ സ്പാനിഷ് ഫ്ളു മഹാമാരിയ്ക്കുശേഷം ലോകത്തിന്റെ പലഭാഗങ്ങളും പെട്ടെന്ന് പഴയ അവസ്ഥയിലേക്ക് തിരിച്ചുവന്നിരുന്നു. ഒരു പരിധിവരെ, ആ മഹാമാരി ഭീതിജനകമായ ഒരു യുദ്ധത്തിന്റെ അവസാന അധ്യായമായിരുന്നു. നാലുവര്‍ഷത്തോളം എല്ലായിടത്തും മരണമായിരുന്നു. അതിനുശേഷം നടന്ന, ക്രൂരമായ കൂട്ടക്കൊലകളല്ലാത്ത, എന്തും തന്നെ അക്കാലത്തെ ജനതയ്ക്ക് സ്വീകാര്യമായി തോന്നിയിരുന്നു. കൂടാതെ ‘ഈ യുദ്ധം എല്ലാ യുദ്ധങ്ങളേയും അവസാനിപ്പിക്കും' എന്നും തോന്നലുമുണ്ടായി. യുദ്ധത്തിനൊപ്പം വന്ന മഹാമാരി യഥാര്‍ത്ഥത്തില്‍ അതാണ് ചെയ്തതും.
ഇന്ന് സ്ഥിതി ഏറെ വ്യത്യസ്തമാണ്. സാമ്പത്തിക കാര്യങ്ങളില്‍, ജനങ്ങളുടെ വ്യവഹാരങ്ങളില്‍, ആശയവിനിമയങ്ങളില്‍ എല്ലാം ഇന്ന് ലോകം വളരെയേറെ പരസ്പരബന്ധിതമാണ്. കഴിഞ്ഞ 45 വര്‍ഷത്തിനിടെ പലപ്പോഴും ചെറിയ യുദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ പ്രബലശക്തികള്‍ ഭാഗമായ ഏറ്റവുമൊടുവിലത്തെ ‘വലിയ യുദ്ധം' വിയറ്റ്മായിരുന്നു. യുദ്ധം എന്താണ് ചെയ്തിരുന്നതെന്ന് ഇന്ന് ജനങ്ങളില്‍ വലിയൊരു വിഭാഗം മറന്നുകഴിഞ്ഞിരിക്കുന്നു. ഇന്നിപ്പോള്‍ നിഷ്ഠൂരരായ ഭരണാധികളാല്‍ നയിക്കപ്പെടുന്ന പുതുശക്തിയായ ചൈന, യു.എസ് ഇതുവരെ ആസ്വദിച്ചിരുന്ന തരത്തിലുള്ള ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിക്കുകയാണെന്നതിനാല്‍ കോവിഡാനന്തര ലോകം അപകടകരമായാണ് കാണപ്പെടുന്നത്.
ചോദ്യം: താങ്കളുടെ നാട്ടില്‍ നിലവിലെ അവസ്ഥയെന്താണ്? കേരളത്തിലെ കോവിഡ് കേസുകളുടെ സ്ഥിതി താങ്കള്‍ക്ക് അറിയാമെന്നു കരുതുന്നു. തുടക്കത്തില്‍, ഞങ്ങള്‍ നല്ല രീതിയില്‍ പ്രതിരോധിച്ചു, എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അത്ര ശുഭകരമായല്ല പോകുന്നത്. മരണനിരക്ക് താരതമ്യേന കുറവാണെങ്കിലും കേസുകള്‍ ഓരോ ദിവസവും കൂടി വരികയാണ്. എന്നാലും ഞങ്ങള്‍ ഒരു പരിധിവരെ മഹാമാരിയുടെ വ്യാപനം പിടിച്ചുകെട്ടി എന്നു പറയാം. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കേസുകളും മരണനിരക്കും കുറയ്ക്കാന്‍ കേരളത്തെ സഹായിച്ചത് എന്തായിരിക്കാം?
ജൂണ്‍ അവസാനം മുതല്‍ മെല്‍ബണിലും വിക്ടോറിയ സ്റ്റേറ്റിലും കാര്യങ്ങള്‍ കുഴഞ്ഞുമറിയാന്‍ തുടങ്ങി. രണ്ടാഴ്ചയായി ഞങ്ങള്‍ നാലാം ഘട്ട ലോക്ക്ഡൗണിലാണ്. നാല് ആഴ്ചകള്‍ കൂടി ഇത് തുടരും. പുതിയ കേസുകളുടെ എണ്ണം കുറയാന്‍ തുടങ്ങിട്ടുണ്ട്, പക്ഷേ ഇപ്പോള്‍ (ആഗസ്റ്റ് 16ന്) വിക്ടോറിയ സ്റ്റേറ്റില്‍ മാത്രം 8,000ത്തോളം ആക്ടീവ് കേസുണ്ട്. 290ലേറെ പേര്‍ മരിച്ചു. 70 വയസില്‍ കൂടുതല്‍ പ്രായമുള്ളവരാണ് മരിച്ചവരില്‍ ഏറെയും.
ജനസാന്ദ്രതയും മലയാളികളുടെ മൊബിലിറ്റിയും വളരെ ഉയര്‍ന്നതായിട്ടുകൂടി ലോകത്തിലെ മറ്റുപലയിടങ്ങളേക്കാള്‍ നന്നായി കേരളം കോവിഡിനെ പ്രതിരോധിച്ചു. കേരളത്തിന്റെ ആരോഗ്യമേഖല വളരെ കാര്യക്ഷമമാണ്. പ്രാദേശിക ഭരണകൂടവും, പൗരസംഘടനങ്ങളും ജനങ്ങളുമായി തുടര്‍ച്ചയായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്, എന്താണ് ആവശ്യമുള്ളത്, എന്തുകൊണ്ട് ചില നടപടികള്‍ അത്യാവശ്യമായിവന്നു എന്നൊക്കെ വിശദീകരിച്ചു. വൈറസിനെ നിയന്ത്രിച്ചുനിര്‍ത്തുന്നതില്‍ ആ കൂട്ടുകെട്ട് നിര്‍ണായകമായിരുന്നു. പക്ഷേ രണ്ടാം ഘട്ട വ്യാപനത്തില്‍ നിന്ന് ആരും രക്ഷപ്പെടാന്‍ പോകുന്നില്ല. അത് ലഘൂകരിക്കുകയെന്നുള്ളതാണ് വെല്ലുവിളി.
ചോദ്യം: ബഹുമാന സൂചകമായി താങ്കളെ മലയാളിയെന്നു വിശേഷിപ്പിക്കാറുണ്ട്. കേരളുവുമായുള്ള താങ്കളുടെ ബന്ധം 1960കളുടെ അവസാനം തുടങ്ങിയതാണെന്ന് അറിയാം. എങ്ങനെയാണത് സംഭവിച്ചത്? കേരളത്തിലേക്കുള്ള ആദ്യ സന്ദര്‍ശനത്തെക്കുറിച്ച് പറയാമോ?
1967 ഡിസംബര്‍ 27നാണ് വിരാജ്പേട്ടില്‍ നിന്ന് റോഡുമാര്‍ഗം ഞാന്‍ കേരളത്തിലെത്തുന്നത്. 22 കാരനായ കനേഡിയന്‍, ‘കമ്യൂണിസ്റ്റുകള്‍ ഭരിക്കുന്ന സംസ്ഥാനത്തേക്ക്' വരികയാണ്. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാറായിരുന്നു അധികാരത്തില്‍. മലനിരകള്‍ താണ്ടി കണ്ണൂരിലേക്ക് എത്തുമ്പോള്‍, നീളമുള്ള ബലംകുറഞ്ഞ തൂണുകളില്‍ പാറിപ്പറക്കുന്ന കുറേ ചെങ്കൊടികള്‍ കാണാമായിരുന്നു. പിന്നെ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്ന ചെറിയ ക്ലാസിലെ ഒരുപറ്റം കുട്ടികളെ കണ്ടതും ഓര്‍മയിലുണ്ട്, കൊച്ചുപെണ്‍കുട്ടികള്‍; വെളുത്ത ബ്ലൗസും നീലത്തട്ടവുമിട്ടങ്ങനെ പോകുന്നു. കണ്ണൂരിലെ സുഹൃത്തുക്കള്‍ക്കൊപ്പം ഒന്നുരണ്ടുദിവസം ഞാന്‍ അവിടെ തങ്ങി.

ഞങ്ങള്‍ സെന്റ് ആഞ്ജലോ കോട്ട സന്ദര്‍ശിച്ചു, അഞ്ചരക്കണ്ടി സിനമണ്‍ എസ്റ്റേറ്റില്‍ പോയി. പിന്നീട് ഡ്യൂക്ക് ഓഫ് വെല്ലിങ്ടണ്‍ ആയ, ആര്‍തര്‍ വെല്ലസ്ലിയ്ക്ക് അഞ്ചരക്കണ്ടിയിലെ ബംഗ്ലാവില്‍ താമസിക്കുന്ന കാലത്ത് വെടിയേറ്റ കഥ കേട്ടു. നെയ്ത്തുശാലകള്‍ കണ്ടു. ഞങ്ങള്‍ ഓടിച്ച് തലശ്ശേരി വരെ പോയി. 1968ലെ മഴക്കാലത്ത് വീണ്ടും കേരളത്തില്‍ വരികയും കൊച്ചി തീരം മുതല്‍ കണ്ണൂര്‍ വരെ യാത്ര ചെയ്യുകയും ചെയ്തു.
ചോദ്യം: തിരുവിതാംകൂറിലെ നായര്‍ സമുദായത്തെക്കുറിച്ച് താങ്കള്‍ ഡോക്ടറല്‍ തീസിസ് എഴുതിയിരുന്നു. ഗവേഷണത്തിന് ഇങ്ങനെയൊരു വിഷയം തെരഞ്ഞെടുക്കാന്‍ കാരണമെന്താണ്?
ചണ്ഡീഗഢിലെ സ്‌കൂളില്‍ രണ്ടുവര്‍ഷം ഞാന്‍ പഠിപ്പിച്ചിരുന്നു. ആ സമയത്ത് ഒരുപാട് യാത്ര ചെയ്തു. ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാം എന്നെ ആകര്‍ഷിച്ചിരുന്നു. പിന്നീട് വലിയൊരു വിഭാഗം ഇന്ത്യന്‍ സ്‌കോളര്‍മാരുള്ള യു.കെയിലെ സസക്സ് യൂണിവേഴ്സിറ്റിയിലേക്കാണ് പോയത്. ഒരുവര്‍ഷത്തെ മാസ്റ്റേഴ്സ് ഡിഗ്രി ചെയ്തശേഷം തിരിച്ച് കാനഡയിലെത്തി മാധ്യമപ്രവര്‍ത്തകനാവണം എന്നതായിരുന്നു കണക്കുകൂട്ടല്‍. പക്ഷേ ആ ഗവേഷണത്തോട് താല്‍പര്യമായി, ഇന്ത്യയോടുള്ള ആകര്‍ഷണം എന്നെ വിട്ടുപോയില്ല. ഇന്ത്യയോട് താല്‍പര്യമുള്ള പീറ്റര്‍ റീവ്‌സ്, ആന്റണി ലോ എന്നീ രണ്ട് ഗവേഷകര്‍ക്കൊപ്പം ഞാന്‍ ജോലിചെയ്തിരുന്നു. വളരെ ഇന്‍സ്പെയറിങ് ആയിരുന്നു അവര്‍. ഇന്ത്യയില്‍ ഫോക്കസ് ചെയ്യുന്നതിനു മുമ്പ് ആഫ്രിക്കയെക്കുറിച്ചു പഠിച്ചയാളായിരുന്നു ലോ. ‘നേരിട്ടല്ലാത്ത ഭരണ' ത്തെക്കുറിച്ച് അതായത്, ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വ്യവഹാരങ്ങള്‍ക്കുവേണ്ടി എങ്ങനെയാണ് അവര്‍ പ്രാദേശിക ഭരണാധികാരികളെ ഏജന്റുമാരാക്കിമാറ്റിയതെന്ന് അറിയാന്‍ അദ്ദേഹത്തിന് വലിയ താല്‍പര്യമുണ്ടായിരുന്നു. അങ്ങനെയാണ് ‘മാതൃകാ നാട്ടുരാജ്യമായ' തിരുവിതാംകൂറിനെക്കുറിച്ച് ഡോക്ടറല്‍ തീസിസ് എഴുതാന്‍ 1971 ല്‍ ഞാന്‍ തിരുവനന്തപുരത്തേക്ക് വന്നത്.
ചോദ്യം: പിന്നീട് ആ തീസിസ് ഇംഗ്ലീഷിലും മലയാളത്തിലും പുസ്തകമായി അച്ചടിച്ചുവന്നു. മലയാളം പതിപ്പിന്റെ തലക്കെട്ട് അല്‍പം ആശയക്കുഴപ്പമുണ്ടാക്കുന്നതായിരുന്നു. ആധുനിക കാലത്തെ നായര്‍ സമൂഹം അത് തെറ്റിദ്ധരിക്കുകയും ചെയ്തു. താങ്കളുടെ പുസ്തകത്തോടുള്ള അവരുടെ പ്രതികരണം അറിയാന്‍ കഴിഞ്ഞിട്ടുണ്ടോ?
പരിഭാഷ അല്‍പം കുഴപ്പം പിടിച്ച പണിയാണ്. എനിക്കു തോന്നുന്നത് ‘The Decline of Nair Dominance' എന്നതിന്റെ മലയാളം തലക്കെട്ട് നിങ്ങള്‍ ഇംഗ്ലീഷിലേക്ക് വീണ്ടും പരിഭാഷപ്പെടുത്തുകയാണെങ്കില്‍ ‘The destruction of Nair rule' എന്നതിനോടടുത്ത എന്തെങ്കിലുമായിരിക്കും കിട്ടുക. തീര്‍ച്ചയായും അതല്ല ഈ തീസിസ്. ആ പുസ്തകത്തിന്റെ ഉള്ളടക്കവും അതല്ല. ‘Society and politics in Travancore, 1847-1908.' എന്ന സബ്ടൈറ്റില്‍, ഈ പുസ്തകത്തിന്റെ ഉള്ളടക്കം എന്താണെന്ന് വിശദീകരിക്കുന്നുണ്ട്.
ചോദ്യം: 1908 വരെ നായര്‍ സമുദായത്തിനിടയില്‍ നിലനിന്നിരുന്ന സാമൂഹ്യാവസ്ഥയെക്കുറിച്ചാണ് ആ പഠനം പറയുന്നത്. തീസിസ് അവിടെ അവസാനിക്കുന്നു. പഠന വിധേയമാക്കിയ മേഖലയില്‍ പിന്നീട് സ്ഥിരം സന്ദര്‍ശകനായ വ്യക്തിയെന്ന നിലയില്‍, കേരളീയ സമൂഹത്തിന്റെ ഇന്നത്തെ അധികാരഘടനയില്‍ ആ സമുദായത്തിന്റെ സ്ഥാനമെന്താണെന്ന് നിരീക്ഷിച്ചിട്ടുണ്ടോ?
പിന്നീടുണ്ടായ സംഭവവികാസങ്ങള്‍ Politics, Women and Well-Being: How Kerala Became a Model എന്ന പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മരുമക്കത്തായത്തിന്റെ അവശേഷിപ്പുകളെക്കുറിച്ച് 2005ല്‍ ഒരു ചെറുലേഖനം ഞാന്‍ എഴുതിയിരുന്നു (‘Legacies of Matriliny: the Place of Women and the ‘Kerala Model', Pacific Affairs, vol. 78, no. 1 Winter 2004-05, pp. 647-64). കേരളത്തിലെ വിവിധ വിഭാഗങ്ങളുടെ സാമൂഹ്യ, സാമ്പത്തിക അവസ്ഥകള്‍ സംബന്ധിച്ച പഠനത്തിന് കുറേവര്‍ഷങ്ങളായി ഞാന്‍ ശ്രമിച്ചിട്ടില്ല.
ചോദ്യം: കേരളത്തിലെ ജാതിവ്യവസ്ഥയെക്കുറിച്ചുള്ള താങ്കളുടെ ചിന്തകള്‍ അറിയാന്‍ കൗതുകമുണ്ട്. ആ സാമൂഹ്യതിന്മയെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ്?
കുറേക്കാലം മുമ്പ് ഞാന്‍ കേരളത്തിലെ ഒരു സര്‍ക്കാര്‍ ഓഫീസ് സന്ദര്‍ശിച്ച സമയത്ത് അവര്‍ ചായ കൊണ്ടുവന്നുതന്നു. എനിക്കുകൊണ്ടുവന്നത് പഞ്ചസാര ചേര്‍ത്ത പാല്‍ചായ ആയിരുന്നു. എന്നാല്‍ എന്റെയൊപ്പമുണ്ടായിരുന്ന ദളിത് വ്യക്തിക്ക് കൊടുത്തത് പഞ്ചസാരയില്ലാത്ത കട്ടന്‍ചായയും. തന്നെ തരംതാഴ്ത്തി കാണിക്കുന്നതിനുവേണ്ടിയുള്ള ഒരു പ്രവൃത്തിയായിരുന്നു അതെന്ന് പിന്നീട് അദ്ദേഹം രോഷത്തോടെ എനിക്കു വിശദീകരിച്ചു തന്നു. നിത്യജീവിതത്തില്‍ നിസ്സാരമെന്ന് നമുക്ക് തോന്നാവുന്ന കാര്യങ്ങളില്‍ മുതല്‍ കുതിരപ്പുറത്ത് യാത്ര ചെയ്യുന്നതിന് അല്ലെങ്കില്‍ മീശവന്നുപോയതിന് കൊല്ലുന്നതുവരെയുള്ള കാര്യങ്ങളിലെല്ലാം ജാതീയത കാണാം.
Isabel Wilkerson ന്റെ അടുത്ത് പ്രസിദ്ധീകരിച്ച ‘Caste: the Origins of Our Discontents' എന്ന പുസ്തകത്തിന്റെ കോപ്പിക്ക് കാത്തിരിക്കുകയാണ് ഞാന്‍. ആഫ്രിക്കന്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയാണ് അവര്‍. ആ പുസ്തകത്തിലൂടെ ഇന്ത്യയിലെ ദളിതര്‍, അമേരിക്കയിലെ ആഫ്രിക്കന്‍ അമേരിക്കക്കാര്‍, നാസി ജര്‍മ്മനിയിലെ ജൂതര്‍ എന്നിവരുടെ അവസ്ഥ എന്തായിരുന്നുവെന്ന് താരതമ്യം ചെയ്യുകയാണ്. പൊതുവായ ഭാഷ, ജാതിവിഭാഗങ്ങളുടെ ധാരാളിത്തമില്ലായ്മ, ആഫ്രിക്കന്‍ അമേരിക്കക്കാരുടെ ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രമായി നിലകൊള്ളുന്ന ഒരു ചെറു കൊമേഴ്‌സ്യല്‍ ക്ലാസ്, വിദ്യാസമ്പന്നരായ വൈദികന്മാരെ പിന്തുണയ്ക്കുന്ന പള്ളി സംവിധാനങ്ങള്‍ എന്നിങ്ങനെ ഇന്ത്യയിലെ ദളിതര്‍ക്ക് ഇല്ലാത്ത ചില ‘അനുകൂല ഘടകങ്ങള്‍ ' ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കുണ്ട്.
ഇന്ത്യയെ സംബന്ധിച്ച്, പൊതുശുചിത്വം ഏറെ ബുദ്ധിമുട്ടുപിടിച്ച പ്രശ്നമായി തീരാനുള്ള കാരണങ്ങളില്‍ ഒന്ന് സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതിയുമായി ബന്ധപ്പെട്ട മുന്‍വിധികളാണ്. ഉദാഹരണത്തിന്, ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പ്രചാരത്തിലുള്ള ടു-പിറ്റ് ശൗചാലയങ്ങളുടെ കാര്യമെടുക്കാം. അതിന്റെ കുഴികള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ഒരാള്‍ വേണം, ആ വ്യക്തി ഹിന്ദുമേല്‍ജാതിക്കാരനാകാനുള്ള സാധ്യതയില്ല. ലോകത്തെവിടെയായാലും മനുഷ്യവിസര്‍ജ്യം കൈകാര്യം ചെയ്യുന്നത് ഒട്ടും സുഖകരമായ ജോലിയല്ല. എന്നാല്‍ തെക്കേ അമേരിക്കന്‍ പുല്‍മേടുകളിലെമ്പാടുമുള്ള കര്‍ഷകര്‍ അവരുടെ ടോയ്ലറ്റുകള്‍ സ്വയം പരിപാലിച്ചിരുന്നു. ചൈന, ജപ്പാന്‍, നെതര്‍ലാന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള കച്ചവടക്കാര്‍ മനുഷ്യവിസര്‍ജ്യം കൊണ്ട് പണമുണ്ടാക്കിയിരുന്നു. ജാതി ചിന്തകള്‍ സൃഷ്ടിക്കുന്ന ശുദ്ധിയെയും അശുദ്ധിയെയും കുറിച്ചുള്ള പ്രകൃത്യാതീത വിശ്വാസങ്ങള്‍ ജീവിതം പൂര്‍ണമായി ആസ്വദിക്കുന്നതിന് തടസ്സമാകും.
ചോദ്യം: ഇ.എം.എസ് നമ്പൂതിരിപ്പാട് അധികാരത്തിലുണ്ടായിരുന്ന സമയത്താണ് താങ്കള്‍ കേരളത്തിലേക്ക് ആദ്യമായി വന്നത് എന്നു പറഞ്ഞു. കേരളീയ സമൂഹത്തില്‍ ഇടതുസര്‍ക്കാറിന്റെ പ്രധാന്യത്തെ താങ്കള്‍ എങ്ങനെയാണ് കാണുന്നത്? ഇടതുപക്ഷം ഇവിടെ അതിജീവിക്കാനുള്ള, കേരളത്തിന്റെ മാത്രം പ്രത്യേകതയായ സാഹചര്യമെന്താണ്?
ആധുനിക കേരളത്തിലെ നിര്‍ണായകമായ ഘടകം, രാഷ്ട്രീയ സാമൂഹ്യ സംഘടനകളാണെന്നാണ് എനിക്കു തോന്നുന്നത്. അത് കമ്യൂണിസ്റ്റുകളായാലും, കോണ്‍ഗ്രസായാലും ജാതി സംഘടനകളായാലും ചര്‍ച്ചുകളായാലും മോസ്‌കുകളായാലും. 1890 കള്‍ മുതല്‍ കോളോണിയന്‍ ഭരണകൂടത്തിന്റെ സ്ഥാപനങ്ങള്‍ വേരുപിടിക്കാന്‍ തുടങ്ങിയതോടെ, തങ്ങളെ പരിഷ്‌കരിക്കാനും പ്രതിരോധിക്കാനും പക്ഷംനില്‍ക്കാനും സംഘടനകളുണ്ടാവേണ്ടതിന്റെ ഗുണം, ആവശ്യകത ഇവിടുത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞു. ഉദാഹരണത്തിന് ഇ.എം.എസ് അദ്ദേഹത്തിന്റെ പൊതുജീവിതം തുടങ്ങിയത് നമ്പൂതിരി യോഗക്ഷേമ സഭയിലൂടെയാണ്.
ഞായറാഴ്ചത്തെ പതിവ് യോഗങ്ങള്‍, മുകളില്‍ നിന്നുള്ള ഉത്തരവ് സ്വീകരിച്ചുകൊണ്ട് ഒരു പള്ളി നിര്‍മ്മിക്കുകയോ വിദ്യാലയം തുറക്കുകയോ ചെയ്യുന്ന പള്ളി വികാരിയുടെ അധികാര വിനിയോഗം എന്നിങ്ങനെയുള്ള പല സംഘടനാപരമായ ആശയങ്ങളും എസ്.എന്‍.ഡി.പി യോഗം (1903), നായര്‍ സര്‍വീസ് സൊസൈറ്റി (1914) തുടങ്ങിയ സംഘടനകള്‍ കടംകൊണ്ടിട്ടുള്ളത് ക്രിസ്ത്യന്‍ പള്ളികളില്‍ നിന്നാണെന്നാണ് എന്റെ ധാരണ.
സ്വാതന്ത്ര്യം കിട്ടുമ്പോഴേക്കും, കേരളത്തിന്റെ മൂന്ന് ഭാഗങ്ങളിലും (തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍) ദ്വി-പാര്‍ട്ടി രാഷ്ട്രീയ സമ്പ്രദായത്തിന് തുടക്കമിട്ടിരുന്നു. കമ്യൂണിസ്റ്റുകള്‍ ശക്തരായിരുന്നതുകൊണ്ടുതന്നെ അവര്‍ സമത്വം എന്ന ആശയം മുന്നോട്ടുവെക്കുകയും എല്ലാവര്‍ക്കുംമുമ്പേ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെടുകയും ചെയ്തു. തീവ്രമായ മത്സരബുദ്ധിയുളള ജനാധിപത്യ സംവിധാനവും ഒപ്പം വിദ്യാസമ്പന്നരായ ജനങ്ങളും, സത്യസന്ധമായ തെരഞ്ഞെടുപ്പ് നടപടികളും കേരളത്തിന്റെ സാമൂഹ്യഭാവിയെ വലിയൊരളവില്‍ വിശദീകരിക്കുന്നുണ്ട്.
ചോദ്യം: സാമൂഹ്യശാസ്ത്രജ്ഞര്‍ക്കിടയില്‍ വലിയ തോതില്‍ ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നാണ് കേരള മോഡല്‍ വികസനം. താങ്കള്‍ ഇതുസംബന്ധിച്ച് ഒരു പുസ്തകം എഴുതിയിരുന്നു, ‘Politics Women & Well being- How Kerala became a Model'. ആ മോഡലിനെ താങ്കള്‍ എങ്ങനെയാണ് കാണുന്നത്? ആ മോഡല്‍ ഇന്നും പ്രസക്തമാണെന്ന് കരുതുന്നുണ്ടോ?
ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ മുന്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. നമുക്ക് എടുത്ത് മറ്റെവിടെങ്കിലും പ്രയോഗിച്ച് കേരളത്തിലേതിനു സമാനമായ ഫലം കിട്ടത്തക്കവിധത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഒരുകൂട്ടം പോളിസികള്‍ എന്ന അര്‍ത്ഥത്തില്‍ ഒരു "മോഡല്‍' ഇല്ല. ഒരു കാലത്തും ഉണ്ടായിരുന്നുമില്ല. കുറഞ്ഞ ശിശുമരണനിരക്ക്, കൂടിയ ആയുര്‍ദൈര്‍ഘ്യം, മികച്ച പൊതുജനാരോഗ്യ സംവിധാനം, ഏറെ വ്യാപിച്ച വിദ്യാഭ്യാസ രംഗം എന്നിവയാണ് "ആ മോഡല്‍' കൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ അതിനെ നമുക്കൊരു സമവാക്യത്തിലൂടെ രേഖപ്പെടുത്താന്‍ നോക്കാം: P+W=WB. അതായത് രാഷ്ട്രീയം (പൊളിറ്റിക്സ്) പ്ലസ് സ്ത്രീകള്‍ (വിമന്‍) സമം ക്ഷേമം (വെല്‍ ബിയിങ്). ഇത് അമിത ലളിതവല്‍കരണമാണെന്നു പറയുന്നത് ന്യൂനോക്തിയാണ്! പക്ഷേ കേരളത്തെ വ്യത്യസ്തമാക്കിയ സവിശേഷ സാമൂഹ്യ സാഹചര്യങ്ങളായ- സ്ത്രീകളുടെ വിദ്യാഭ്യാസം, വലിയ തോതില്‍ വളര്‍ന്നു വന്ന രാഷ്ട്രീയ, സാമൂഹ്യ സംഘടനകള്‍ - ഇവയൊക്കെ സാധ്യമാക്കിയ സാഹചര്യം. ഇതൊക്കെ ഈ സമവാക്യം ഉള്‍ക്കൊള്ളുന്നുണ്ട്.
ചോദ്യം: താങ്കള്‍ മാധ്യമങ്ങളെക്കുറിച്ചും എഴുതിയിട്ടുണ്ട്, പ്രത്യേകിച്ച് മലയാളം മാധ്യമങ്ങളെക്കുറിച്ച്. എന്തായിരുന്നു ആ അന്വേഷണങ്ങളിലേക്ക് എത്തിച്ചത്? പ്രിന്റ് മാധ്യമങ്ങള്‍ക്കു പുറമേ നമ്മുടെ സെല്‍ഫോണ്‍ കള്‍ച്ചറിനെക്കുറിച്ചും താങ്കള്‍ പഠിച്ചിരുന്നു.
ഒരു പത്രത്തിലായിരുന്നു ഞാന്‍ ആദ്യമായി ജോലി ചെയ്തത്. ഹൈസ്‌കൂളുകളിലെ സ്പോര്‍ട്സിനെക്കുറിച്ചുള്ള എന്റെ കുറിപ്പിനാണ് 16ാം വയസില്‍ എനിക്ക് ആദ്യത്തെ പേചെക്ക് ലഭിച്ചത്. വീടുവിട്ട് ഞാന്‍
ചണ്ഡീഗഢിലേക്ക് പോകുന്നതിനു മുമ്പ് പ്രതിദിനമുള്ള ഒരു ടി.വി കോളം ഞാന്‍ എഴുതുന്നുണ്ടായിരുന്നു. കൂടാതെ ഒരു ചെറിയ പത്രത്തില്‍ ശമ്പളം പറ്റുന്ന സ്പോര്‍ട്സ് റിപ്പോര്‍ട്ടറുമായിരുന്നു.
1968ല്‍ കൊച്ചിയില്‍ ഒരു വീട്ടുവരാന്തയിലിരുന്ന് പ്രായമായ ഒരു സ്ത്രീ കണ്ണടയൊക്കെ ധരിച്ച് പത്രം വായിക്കുന്നത് കണ്ടത് ഞാന്‍ ഓര്‍ക്കുന്നു. ചണ്ഡീഗഢില്‍ ഞാന്‍ പഠിപ്പിക്കുന്ന നൂറില്‍ ഒരു കുട്ടിമാത്രം കണ്ണടവെച്ചിരുന്ന കാലത്താണ് അതെന്ന് ഓര്‍ക്കണം. കേരളത്തിന്റെ സാക്ഷരതയും പത്രങ്ങളും മോഹിപ്പിക്കുന്നതായിരുന്നു. 1980കളില്‍ ഇന്ത്യന്‍ ഭാഷകളിലുള്ള പത്രങ്ങളുടെ റീച്ചില്‍ വലിയ മാറ്റങ്ങളുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നറിയാന്‍ എനിക്കു വലിയ താല്‍പര്യമായിരുന്നു. ഇന്ത്യയിലെമ്പാടുമുള്ള ന്യൂസ്പേപ്പര്‍ ബിസിനസ് രംഗത്തെ ആവേശപൂര്‍വ്വം നോക്കിക്കണ്ട മനോഹരമായ 19 വര്‍ഷങ്ങള്‍ എന്റെ ജീവിതത്തിലുണ്ട്.
ചോദ്യം: ഇന്ത്യയിലെ മാലിന്യനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ടതാണ് താങ്കളുടെ ഏറ്റവുമൊടുവിലത്തെ വര്‍ക്ക്. ഈ വിഷയം തെരഞ്ഞെടുക്കാനുള്ള കാരണമെന്തായിരുന്നു? കേരളത്തിലെ മാലിന്യ നിര്‍മാര്‍ജന സംവിധാനത്തെക്കുറിച്ച് എന്താണ് അഭിപ്രായം?
എന്റെ സുഹൃത്ത് Assa Doron നുമായി ചേര്‍ന്നാണ് ‘Waste of a Nation' എന്ന ഗ്രന്ഥം എഴുതിയത്. കാന്‍ബറയിലെ ആസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ ആന്ത്രപ്പോളജി പ്രഫസറാണ് Assa Doron. ഞങ്ങളൊരുമിച്ച്, മൊബൈല്‍ ഫോണുകളെക്കുറിച്ചുള്ള Cell Phone Nation എന്ന പുസ്തകവും എഴുതിയിരുന്നു.
‘മൊബൈല്‍ ഫോണ്‍’ ബുക്കില്‍ നിന്നാണ് ‘വെയ്സ്റ്റ് ബുക്ക്’ ഉണ്ടായിവന്നത്. വലിച്ചെറിയപ്പെടുന്ന പഴയ ഫോണുകള്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്ന ആകാംക്ഷ ഞങ്ങള്‍ക്കുണ്ടായിരുന്നു. അസ ഒരു റീസൈക്ലിങ് സെന്റര്‍ സന്ദര്‍ശിച്ചിരുന്നു. അവിടെ പ്ലാസ്റ്റിക് ഉരുക്കി സര്‍ക്യൂട്ട് ബോര്‍ഡിലെ വിലകൂടിയ ലോഹങ്ങള്‍ വേര്‍തിരിച്ചെടുക്കാനായി ചെറിയ കുട്ടികള്‍, മണ്ണെണ്ണ ബര്‍ണറുകള്‍ക്കുമുകളില്‍ ലോഹക്കറിചട്ടികളില്‍ വെച്ച് ഫോണുകള്‍ ചൂടാക്കുകയായിരുന്നു. അതിനുശേഷം ‘ഈ മാലിന്യങ്ങളെക്കുറിച്ച് നമുക്കൊരു പുസ്തകം എഴുതണം' എന്ന് അദ്ദേഹം പറയുമായിരുന്നു. അദ്ദേഹമായിരുന്നു അതിന്റെ പ്രേരണ. അങ്ങനെയാണ് ഞങ്ങള്‍ ആ പുസ്തകമെഴുതിയത്. ഇന്ത്യയിലെമ്പാടുമുള്ള പോലെ തന്നെ അപര്യാപ്തമാണ് കേരളത്തിലെയും മാലിന്യനിര്‍മാര്‍ജനമെന്നാണ് എനിക്കു തോന്നുന്നത്. ചില പ്രാദേശിക ഭരണകൂടങ്ങള്‍ കുറച്ചുകൂടി മികച്ച വഴികള്‍ തേടുന്നുണ്ട്. എളുപ്പപ്പണി അല്ലെങ്കില്‍ ഹൈ ടെക്ക് സൊല്യൂഷനുവേണ്ടി തിരയുന്ന പ്രവണതയുമുണ്ട്. പതുക്കെയുള്ള, ദൂരവ്യാപകമായ, ജനങ്ങളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരിഷ്‌കാരങ്ങളാണ് കൂടുതല്‍ ഫലപ്രദം. അതിന് ക്ഷമയും ദൃഢനിശ്ചയവും വേണം.
ചോദ്യം: കേരളവുമായി വളരെ അടുത്ത് പ്രവര്‍ത്തിച്ചിട്ടുള്ള അക്കാദമീഷ്യന്‍ എന്ന നിലയില്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്? കേരളത്തിന്റെ അക്കാദമിക പരിതസ്ഥിതിയെ എങ്ങനെ വിലയിരുത്തുന്നു? ഒപ്പം, രേഖകള്‍ സൂക്ഷിക്കുന്ന, അറിവ് സംരക്ഷിക്കുന്ന, ചരിത്രം എഴുതുന്ന കള്‍ച്ചറിനെ എങ്ങനെ കാണുന്നു?
എന്നില്‍ ഏറെ മതിപ്പുണ്ടാക്കിയ ഒന്നാണ് ഇപ്പോള്‍ നൂറ് സബ്സ്‌ക്രൈബര്‍മാരുള്ള കേരള സ്‌കോളേഴ്സ് ലിസ്റ്റ് (http://egroup.keralascholars.org/). പി.എച്ച്.ഡി, എം.ഫില്‍ ട്രെയിനിങ്ങിനെക്കുറിച്ചും മറ്റും നല്ല അവബോധമുണ്ടാക്കാന്‍ തക്കവണം ഈ അടുത്തകാലത്തൊന്നും ഞാന്‍ കേരളത്തില്‍ ദീര്‍ഘകാലം താമസിച്ചിട്ടില്ല. മലയാളത്തിലെ വനിതാമാസികകളുടെ ചരിത്രം, പൊതുജനാരോഗ്യരംഗം, ഭൂമി ഉപയോഗം തുടങ്ങിയവ എനിക്കു വായിക്കാന്‍ ഇഷ്ടമുള്ള വിഷയങ്ങളാണ്. എന്നാല്‍ അന്തരാഷ്ട്ര തലത്തിലുളള വായനാസമൂഹത്തിന്റെ ശ്രദ്ധപതിയുന്നരീതിയില്‍, അവയെക്കുറിച്ച് അര്‍ഹമായ പഠനങ്ങള്‍ എഴുതപ്പെട്ടതായി തോന്നിയിട്ടില്ല. നിഷ്ഠയോടെ പ്രവര്‍ത്തിക്കുന്ന, കഴിവുള്ള സ്‌കോളര്‍മാര്‍ മുന്നോട്ടുവന്നാല്‍ സ്റ്റോറികളും സോഴ്സും എത്രത്തോളം കാമ്പുള്ളതാവുമെന്നതിന് തെളിവാണ് മനു എസ്. പിള്ളയുടെ The Ivory Throne.
കേരളത്തിലെ ചരിത്ര രേഖകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ 30 വര്‍ഷമായി ഞാന്‍ പ്രവര്‍ത്തിച്ചിട്ടില്ല. കുറേക്കാലം മുമ്പ് തിരുവിതാംകൂര്‍ സര്‍ക്കാറിന്റെ പഴയ ചില ലെറ്റര്‍-ബുക്കുകള്‍, 1840 കളിലുള്ളത് നശിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജാഗ്രതയുള്ള ആക്ടിവിസ്റ്റുകളുടെ ഇടപെടലിലൂടെ അവ സംരക്ഷിക്കാന്‍ കഴിയും എന്നാണ് എന്റെ പ്രതീക്ഷ.
ചോദ്യം: താങ്കളിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന വര്‍ക്കുകളെക്കുറിച്ചും ഇറങ്ങാന്‍ പോകുന്ന പുസ്തകത്തെക്കുറിച്ചുമൊക്കെ പറയാമോ?
ആധുനിക ഇന്ത്യയെക്കുറിച്ച് ഒരു പുസ്തകമെഴുതണമെന്നത് എന്റെ ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു. എല്ലാ തരത്തിലുള്ള വായനക്കാരുടെയും ശ്രദ്ധയാകര്‍ഷിക്കുന്ന, എളുപ്പം വായിക്കാവുന്ന, ദൂരവ്യാപകമായ വീക്ഷണമുള്ള, സ്‌കോളര്‍മാര്‍ സംതൃപ്തിയോടെ സ്വീകരിക്കുന്ന ഒരു പുസ്തകം. തെരഞ്ഞെടുത്ത കുറച്ചു വര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിശദമായ ഒരു പഠനം തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത്. ബില്‍ ബ്രൈസണിന്റെ ‘One Summer: America 1927' ഉം ജോണ്‍ വില്‍സിന്റെ ‘1688' ഉം അറിയാവുന്നവര്‍ക്ക് എന്താണ് ഞാന്‍ ഉദ്ദേശിക്കുന്നതെന്ന് എളുപ്പം മനസ്സിലാകും. സ്വാതന്ത്ര്യാനന്തര ഇന്ത്യയെ ഒരു പുസ്തകത്തിലൂടെ അടയാളപ്പെടുത്തുകയെന്നതാണ് എന്റെ പദ്ധതി. എങ്ങനെയിത് ചെയ്യും? ഏതൊക്കെ വര്‍ഷങ്ങള്‍? പ്രയാഗ്/ അലഹബാദിലെ മഹാ കുംഭമേള നടന്ന വര്‍ഷങ്ങളാണ് ഉചിതമെന്ന് ഞാന്‍ തീരുമാനിച്ചു. Common Era കലണ്ടര്‍ പ്രകാരം, ജ്യോതിഷ സംബന്ധിയായ അടയാളങ്ങളെ ആശ്രയിച്ച് മഹാകുംഭമേള 11, 12 വര്‍ഷങ്ങളുടെ ഇടവേളകളില്‍ മാറിമാറിവരാം. വന്‍കൂട്ടങ്ങളായി അവര്‍ ഒത്തുചേരും- ലോകത്തിലെ ഏറ്റവും വലിയ ജനക്കൂട്ടം. തെരഞ്ഞെടുപ്പുകള്‍, യുദ്ധങ്ങള്‍, പ്രധാനപ്പെട്ട ഏതെങ്കിലും വ്യക്തിയുടെ മരണം തുടങ്ങിയ സാമ്പ്രദായികമായ ‘വന്‍പരിപാടി'കളെ ആശ്രയിച്ചല്ല കുംഭമേള നടക്കേണ്ട വര്‍ഷങ്ങള്‍ തീരുമാനിക്കപ്പെടുന്നത് എന്നതിനാല്‍, ആ സമയത്ത് ആളുകളെ സംബന്ധിച്ച് സുപ്രധാനമായ കാര്യം എന്താണോ അതിലേക്ക് ശ്രദ്ധയാകര്‍ഷിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഭൂതകാലവുമായി കൂടുതല്‍ ഫലപ്രദമായി താതാത്മ്യം പ്രാപിക്കാന്‍ ശ്രമിക്കുന്ന ഒരു രീതിയാണിത്. മഹാകുംഭമേള നടക്കുന്ന വര്‍ഷങ്ങള്‍ 1942, 1954,1966, 1977, 1989, 2001, 2013, 2025 എന്നിവ സമൃദ്ധിയുള്ള ആകര്‍ഷണീയമായ വര്‍ഷങ്ങളാണ്. ഇരുപത് വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ പ്രോജക്ടിനുവേണ്ടിയുള്ള ഒരുപാട് ഗവേഷണങ്ങള്‍ തുടങ്ങിയിരുന്നു. ഇപ്പോഴാണ് അത് നടപ്പില്‍വരുത്താനും ഞാന്‍ മനസില്‍ കണ്ടതുപോലുള്ള ഒരു പുസ്തകം എഴുതാന്‍ ശ്രമിക്കാനും സമയം കിട്ടിയത്. എന്നിരുന്നാലും നമ്മള്‍ മനസില്‍ കാണുന്നതും ചെയ്യുന്നതും അത് രണ്ടും രണ്ടാണ്! നിലവില്‍ 1966 ലാണ് പൂര്‍ണമായി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. കേരളത്തിലെ ഭക്ഷ്യസമരവും അന്നത്തെ മധ്യപ്രദേശിലെ ബസ്തര്‍ ജില്ലയിലുണ്ടായ ‘ലഹള'' യും ഒക്കെ പരാമര്‍ശിച്ചുള്ള ഒരു പുസ്തകം. പ്രധാനമന്ത്രിയുടെ മരണവും ബീഹാറിലെ വരള്‍ച്ചും ക്ഷാമവും ഇതിലുള്‍പ്പെടും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ചോദ്യം: ഒരു കേരള സ്‌കോളര്‍ എന്ന നിലയില്‍, താങ്കള്‍ക്ക് ഞങ്ങളോടായി സ്വയം മെച്ചപ്പെടാനായി എന്തെങ്കിലും ഉപദേശമോ നിര്‍ദേശമോ മുന്നോട്ടുവെക്കാനുണ്ടോ?
കേരളം എന്നില്‍ നിന്ന് പഠിച്ചതിനേക്കാള്‍ കൂടുതല്‍ ഞാന്‍ കേരളത്തില്‍ നിന്നാണ് പഠിച്ചത്.
ചോദ്യം: ഇന്ത്യയിലെ മറ്റുഭാഗങ്ങളിലും താങ്കള്‍ പ്രവര്‍ത്തിച്ചിരുന്നവല്ലോ. കേരളത്തില്‍ വരുന്നതിന് മുമ്പ് താങ്കള്‍ പഞ്ചാബില്‍ ജോലി ചെയ്തിരുന്നു. അതുപോലെ മറ്റുപല സംസ്ഥാനങ്ങളിലും യാത്ര ചെയ്യുകയും പഠിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നാടകീയ മാറ്റങ്ങള്‍ താങ്കള്‍ ശ്രദ്ധിക്കുന്നുണ്ടാവുമെന്നുറപ്പാണ്. എന്താണ് ഞങ്ങള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഇന്ത്യന്‍ സാമൂഹ്യ-ചട്ടക്കൂടുകളുടെ ഭാവിയെക്കുറിച്ച് താങ്കള്‍ക്ക് ആധി തോന്നുന്നുണ്ടോ?
ഇന്ത്യയെക്കുറിച്ചു പറയാന്‍ പറ്റിയ ഒരു രൂപകം ആലോചിക്കുമ്പോള്‍ ഞാന്‍ ബിരിയാണിയെക്കുറിച്ച് ഓര്‍ക്കും. എനിക്ക് ബിരിയാണിയെന്നത് നല്ലമണമുള്ള ചോറാണ്, കൂട്ടുകളെല്ലാം ചേര്‍ത്ത്, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, പട്ട, കടല, മുളക് കഷണങ്ങള്‍, സുഗന്ധവ്യജ്ഞനങ്ങള്‍ എന്നിങ്ങനെ എല്ലാതരം രുചികളും നിറങ്ങളുമൊക്കെക്കൊണ്ട് സമ്പുഷ്ടമായ ഒന്ന്. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും പരിപാടികള്‍ നോക്കുമ്പോള്‍, ബിരിയാണി ഒരു ബ്ലന്‍ഡറിലിട്ട് കൂട്ടിയോജിപ്പിച്ച് ഏക മിശ്രിതമാക്കാന്‍ ശ്രമിക്കുന്ന ഫാസ്റ്റ് ഫുഡ് ഓപ്പറേറ്റര്‍മാരെയാണ് എനിക്കു കാണാനാവുന്നത്. ബ്ലന്‍ഡറിലിട്ട് മിശ്രിതമാക്കിയ ബിരിയാണി രുചികരമായിരിക്കുമോ എന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ല.
PJJ
30 Aug 2020, 11:32 AM
റോബിൻ ജെഫ്രി എന്ന ആസ്‌ത്രേലിയായിൽ പാർത്തിരുന്ന കാനഡാക്കാരൻ Ph D തിസീസ് എഴുതിയപ്പോൾ അത് ഒരുനാടിനെക്കുറിച്ചുള്ള വിലപിടിപ്പുള്ള രേഖയായി. പുസ്തകമായപ്പോൾ പല പതിപ്പുകളുണ്ടായി; മൊഴിമാറ്റവും ഉണ്ടായി. നമുക്കും ധാരാളം Ph D ക്കാർ ഉണ്ടല്ലോ. സാമൂഹ്യപ്രസക്തിയോ താത്പ്പര്യമായ ഉള്ളവയാണോ ഇവരുടെ ഗവേഷണങ്ങൾ? നമ്മുടെ ജ്ഞാനശേഖരണത്തിൽ അവ എന്തെങ്കിലും സംഭാവനയാകുന്നുണ്ടോ? ഇവ എഴുതിയവർ പിന്നീട് ജീവിതത്തിൽ ഒരിക്കലെങ്കിലും അത് വായിക്കുന്നുണ്ടോ? ഇതിനുള്ള ഉത്തരങ്ങളിലുണ്ടാകും നമ്മുടെ സമകാലവും അതിന്റെ ചോദനകളും.
P A Chacko
29 Aug 2020, 08:39 PM
സുധീര്‍ മാഷ് കഠിനമായി ശ്രമിക്കുന്നുണ്ട്, 'ലോകത്തിലെ ഏറ്റവും പ്രശസ്തനായ മലയാളിയെ'ക്കൊണ്ട് കേരളത്തെപ്പറ്റി, ഇന്‍ഡ്യയെപ്പറ്റി ഉള്ളിലൊളിപ്പിച്ചിട്ടുള്ളത് പറയിപ്പിക്കാന്‍! പക്ഷേ ജഫ്രിസ യ്പ്പുണ്ടോ പിടിതരുന്നു .. !? വായിക്കേണ്ട അഭിമുഖം; പഠിക്കേണ്ട സൂചനകള്‍. നല്ലൊരു ഇന്‍റര്‍വ്യൂ♥ !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! ചോദ്യം: ഒരു കേരള സ്‌കോളര്‍ എന്ന നിലയില്‍, താങ്കള്‍ക്ക് ഞങ്ങളോടായി സ്വയം മെച്ചപ്പെടാനായി എന്തെങ്കിലും ഉപദേശമോ നിര്‍ദേശമോ മുന്നോട്ടുവെക്കാനുണ്ടോ? കേരളം എന്നില്‍ നിന്ന് പഠിച്ചതിനേക്കാള്‍ കൂടുതല്‍ ഞാന്‍ കേരളത്തില്‍ നിന്നാണ് പഠിച്ചത്. ചോദ്യം: ഇന്ത്യയിലെ മറ്റുഭാഗങ്ങളിലും താങ്കള്‍ പ്രവര്‍ത്തിച്ചിരുന്നവല്ലോ. കേരളത്തില്‍ വരുന്നതിന് മുമ്പ് താങ്കള്‍ പഞ്ചാബില്‍ ജോലി ചെയ്തിരുന്നു. അതുപോലെ മറ്റുപല സംസ്ഥാനങ്ങളിലും യാത്ര ചെയ്യുകയും പഠിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നാടകീയ മാറ്റങ്ങള്‍ താങ്കള്‍ ശ്രദ്ധിക്കുന്നുണ്ടാവുമെന്നുറപ്പാണ്. എന്താണ് ഞങ്ങള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഇന്ത്യന്‍ സാമൂഹ്യ-ചട്ടക്കൂടുകളുടെ ഭാവിയെക്കുറിച്ച് താങ്കള്‍ക്ക് ആധി തോന്നുന്നുണ്ടോ? ഇന്ത്യയെക്കുറിച്ചു പറയാന്‍ പറ്റിയ ഒരു രൂപകം ആലോചിക്കുമ്പോള്‍ ഞാന്‍ ബിരിയാണിയെക്കുറിച്ച് ഓര്‍ക്കും. എനിക്ക് ബിരിയാണിയെന്നത് നല്ലമണമുള്ള ചോറാണ്, കൂട്ടുകളെല്ലാം ചേര്‍ത്ത്, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, പട്ട, കടല, മുളക് കഷണങ്ങള്‍, സുഗന്ധവ്യജ്ഞനങ്ങള്‍ എന്നിങ്ങനെ എല്ലാതരം രുചികളും നിറങ്ങളുമൊക്കെക്കൊണ്ട് സമ്പുഷ്ടമായ ഒന്ന്. ഇത് തൈരു ചേര്‍ന്ന കച്ചംബറിനൊപ്പം കഴിക്കുന്നു. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും പരിപാടികള്‍ നോക്കുമ്പോള്‍, ബിരിയാണി ഒരു ബ്ലന്‍ഡറിലിട്ട് കൂട്ടിയോജിപ്പിച്ച് ഏക മിശ്രിതമാക്കാന്‍ ശ്രമിക്കുന്ന ഫാസ്റ്റ് ഫുഡ് ഓപ്പറേറ്റര്‍മാരെയാണ് എനിക്കു കാണാനാവുന്നത്. ബ്ലന്‍ഡറിലിട്ട് മിശ്രിതമാക്കിയ ബിരിയാണി രുചികരമായിരിക്കുമോ എന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ല." Tags#Robin Jeffrey#N.E. Sudheer
pk genesan
29 Aug 2020, 06:18 PM
well presented.well written.....
ഉമർ തറമേൽ
29 Aug 2020, 05:19 PM
മികച്ച അഭിമുഖം. വസ്തുതാപരം. ഈ അഭിമുഖം ജെഫ്രിയെ ഒന്നുകൂടി കേരളത്തിന്റെ അടുത്തയളാക്കി. Waste of nation തെരഞ്ഞു പിടിച്ചു വായിക്കണം. സുധീറിന് നന്ദി.
ഒ. സി. നിധിന്‍ പവിത്രന്‍
Jan 04, 2021
14 Minutes Read
നിനിത കണിച്ചേരി
Jan 02, 2021
9 Minutes Read
മുനവറലി ശിഹാബ് തങ്ങൾ / മനില സി. മോഹന്‍
Dec 31, 2020
41 Minutes Watch
മനോജ് കെ. പുതിയവിള
Dec 19, 2020
30 Minutes Read
അഡ്വ.ഹരീഷ് വാസുദേവന്‍
Dec 17, 2020
4 Minutes Read
Tajmanzoor
16 Oct 2020, 08:34 PM
നല്ല അഭിമുഖം