ഹാൻസ് മാഗ്‌നസ് എൻസെൻസ്ബർഗർ, ചിന്തയിലെ തെളിച്ചം

അത്രയൊന്നും രസിച്ചല്ല എൻസെൻബെർഗറിന്റെ രചനകൾ ഞാൻ വായിച്ചത്. എന്നാൽ ആ എഴുത്തുലോകത്തേക്ക് വീണ്ടും വീണ്ടും കടന്നുപോകാൻ എനിക്ക് ആഗ്രഹമുണ്ട്. അവിടെ എന്തോ ചില പുതിയ കാര്യങ്ങൾ എന്നെ കാത്തിരിപ്പുണ്ട്. അവയിൽ ഒരു പുതിയ ലോക വീക്ഷണം ഒളിഞ്ഞിരിപ്പുണ്ട്. അറിവിന്റെ മാസ്മരികത അറിയുന്ന ഒരാളാണ് ഹാൻസ് മാഗ്‌നസ് എൻസെൻസ്ബർഗർ. ചിന്തയുടെ ലോകത്ത് ഏകാകിയായി അലയാൻ അയാൾ പ്രേരിപ്പിക്കുന്നു. അങ്ങനെയൊരാളാണ് വിട പറഞ്ഞിരിക്കുന്നത്.

ഹാൻസ് മാഗ്‌നസ് എൻസെൻസ്ബർഗർ യൂറോപ്പിനു പുറത്ത് അത്രയൊന്നും അറിയപ്പെടുന്ന ആളല്ല. കവിയും നോവലിസ്റ്റും ചിന്തകനും ഒക്കെ ആയ ഈ ജർമ്മൻകാരൻ അറിയപ്പെടുവാനൊന്നും അഗ്രഹിച്ചിരുന്നില്ല എന്നതും ശരിയാണ്. എന്നാൽ യൂറോപ്പിലെ പ്രധാനിയാണ് ഈ മനുഷ്യൻ. എൻസെൻസ്ബർഗർ കഴിഞ്ഞ ദിവസം മ്യൂണിക്കിൽ അന്തരിച്ചു. 93 വയസ്സായിരുന്നു. രണ്ടാംലോകയുദ്ധാനന്തരം ജർമ്മനിയിൽ വളർന്നു വന്ന വലിയൊരു സാംസ്‌കാരിക പ്രതിഭാസമായാണ് ഇദ്ദേഹം കരുതപ്പെടുന്നത്. വേറിട്ട ചിന്തയിലൂടെയും വ്യത്യസ്തമായ രചനകളിലൂടെയും യൂറോപ്പിനെ വലിയ രീതിയിൽ സ്വാധീനിച്ച ബുദ്ധിജീവി. ഏതാനും വർഷങ്ങൾക്കു മുമ്പാണ് ഞാനദ്ദേഹത്തെ വായിച്ചു തുടങ്ങിയത്. എൻസെൻസ്ബർഗർ എഴുതിയ "Is Science A Secular Religion ?' എന്ന ലേഖനത്തിലെ വാദമുഖങ്ങളാണ് എന്നെ ഏറെ ആകർഷിച്ചത്. ഇതിലെ പല ആശയങ്ങളോടും യോജിക്കുക പ്രയാസം. എന്നാൽ അദ്ദേഹത്തിന്റെ ലേഖനങ്ങൾ കയ്യിൽ കിട്ടിയാൽ വായിക്കാതിരിക്കുക എന്നത് അതിലേറെ പ്രയാസം. ആ ലേഖനത്തിലെ പ്രധാന വാദങ്ങൾ ഞാനൊന്ന് ചുരുക്കിയെഴുതാം. തീർച്ചയായും അത് അദ്ദേഹത്തിന്റെ ചിന്താലോകത്തെ മനസ്സിലാക്കാൻ വഴിയൊരുക്കും.

സത്യത്തിന്റെ മേലുള്ള പരമാധികാരം ആർക്കാണ് എന്ന ആ പഴയ ചോദ്യത്തിന് ഇപ്പോഴും തീർപ്പായിട്ടില്ല. ശാസ്ത്രവും മതവും ഇതിനായുള്ള അവകാശവാദത്തിൽ പിടിമുറുക്കി യാത്ര തുടരുകയാണ്. എന്തുകൊണ്ടാണ് ഇതിങ്ങനെ തുടരുന്നത്? ശാസ്ത്രത്തിന്റെയും മതത്തിന്റെയും ആഭ്യന്തര ഘടനയിൽ സമാനതകൾ ഇപ്പോഴും നിലനിൽക്കുന്നു. ശാസ്ത്രത്തിന്റെ "പ്രവാചകന്മാരിൽ ' പലരും മതത്തിന്റെ സ്വാധീനവലയത്തിൽ നിന്നും മോചനം നേടാത്തവരാണ്. അവരിൽ ചിലരൊക്കെ മതങ്ങൾക്കു വേണ്ടി പ്രവർത്തിച്ചവർ കൂടിയാണ്. ഐസക് ന്യൂട്ടൺ മത പഠനത്തിനായി ചിലവഴിച്ചത് പതിറ്റാണ്ടുകളാണ്. ലിയോൺഹാർഡ് ഒയുലർ എന്ന സ്വിസ്സ് ഗണിത - ഭൗതികശാസ്ത്രജ്ഞനാണ് സ്വതന്ത്ര ചിന്തകരുടെ അക്രമത്തിൽ നിന്ന് പതിനെട്ടാം നൂറ്റാണ്ടിൽ ബൈബിളിനെ പ്രതിരോധിച്ചത്. ജനിതകശാസ്ത്രത്തിന് അടിത്തറയിട്ട ഗ്രിഗറി മെൻഡൽ ഒരു അഗസ്റ്റീനിയൻ സന്യാസിയായിരുന്നു. സെറ്റ് തിയറി കണ്ടെത്തിയ ജോർജ് കാന്റർ പറഞ്ഞത് അത് ദൈവമാണ് അയാൾക്ക് പറഞ്ഞു കൊടുത്തത് എന്നാണ്. മാക്‌സ് പ്ലാങ്ക് എപ്പോഴും മതപരമായി ചിന്തിച്ചയാളായിരുന്നു. ആധുനിക കാലത്തെ ഗണിത ശാസ്ത്ര-താർക്കികൻ കർട്ട് ഗോദൽ ദൈവത്തിന്റെ അസ്തിത്വം തെളിയിക്കാനായാണ് അദ്ദേഹത്തിന്റെ ജീവിതാവസാനം വിനിയോഗിച്ചത്. മതവും ശാസ്ത്രവും തമ്മിലുള്ള ബൗദ്ധിക അതിർവരമ്പുകൾ മധ്യകാലത്തോടെ അവസാനിച്ചില്ല. പഴയ തർക്കങ്ങൾ വീണ്ടും രംഗത്തേക്ക് വന്നിരിക്കുന്നു. റിച്ചാർഡ് ഡോക്കിൻസും സാം ഹാരിസ്സും കൃസ്‌റ്റഫർ ഹിച്ചൻസുമൊക്കെ നേരിടുന്നത് പഴയ തർക്കങ്ങളെ തന്നെയാണ്. ചില കാര്യങ്ങൾക്ക് ഉത്തരം കിട്ടുകയില്ല. അതിനാൽ അവയ്ക്കു വേണ്ടി സമയം കളയേണ്ടതില്ല എന്നും ശാസ്ത്രം മതത്തിനു പകരമാവില്ല എന്നും അതുപോലെ മതം ശാസ്ത്രത്തിനു പകരമാവില്ല എന്നും തിരിച്ചറിയുകയാണ് വേണ്ടത്.

ഏറെ കൗതുകം നിറഞ്ഞവയാണ് എൻസെൻസ്‌ബെർഗറിന്റെ വാദങ്ങൾ. വേറിട്ട ധാരാളം അറിവുകളും അവയുടെ വിശകലനങ്ങളും ചുരുങ്ങിയ വാക്കുകളിൽ ലേഖനങ്ങളിൽ നിറച്ചു വെക്കുന്ന ഒരു രീതിയാണ് അദ്ദേഹം പിന്തുടരുന്നത്. അത്തരത്തിലുള്ള 20 ലേഖനങ്ങളുടെ സമാഹാരമാണ് "Panopticon'. അതിലെ ഒരു ലേഖനമാണ് "Is Science A Secular Religion ?'( Panopticon - Twenty Ten -Minute Essays - Hans Magnus Enzenberger - Seagull Books). രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം, മതം, ശാസ്ത്രം, സമൂഹ്യ ചിന്ത, ദർശനം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങൾ പ്രതിപാദിക്കുന്ന ഈ പുസ്തകത്തിന്റെ പേര് എന്തിനെയാണ് സൂചിപ്പിക്കുന്നത് ? ഗ്രന്ഥകാരൻ തന്നെ അത് വിശദീകരിക്കുന്നുണ്ട്.

ആരാധന തോന്നിപ്പിക്കും, സംഭ്രമിപ്പിക്കും, കൂട്ടത്തിൽ ചെറുതായി പീഡിപ്പിക്കും - ഇങ്ങനെയുള്ളവയെയാണ് "പാനോപ്റ്റികോൺ' എന്ന് വിശേഷിപ്പിക്കുന്നത്. ഇതു തന്നെയാണ് എൻസെൻസ്ബർഗറിന്റെ ലേഖനങ്ങൾ വായിക്കുമ്പോൾ നമുക്കുണ്ടാവുന്ന തോന്നലുകൾ. ആ എഴുത്തിനോട് വല്ലാത്തൊരു ആരാധന വായനക്കാർക്ക് തോന്നും. പല ഭാഗങ്ങളും ഞെട്ടലുണ്ടാക്കും. വായിച്ചു മുന്നേറുമ്പോൾ വാദങ്ങളെ അദ്ദേഹം തലകീഴായി നിർത്തി വായനക്കാരെ പീഡിപ്പിക്കും. വിഷയങ്ങളെക്കാൾ ആ രീതിയാണ് ശ്രദ്ധ നേടുക. ഗൗരവമായ പ്രശ്‌നങ്ങളെ ലളിതമായി പുതിയ കാഴ്ചപ്പാടിലൂടെ മുന്നോട്ട് വെക്കുകയാണ് ലേഖകൻ. പലപ്പോഴും വായനക്കാരെ അപ്രതീക്ഷിത തലങ്ങളിൽ കൊണ്ടെത്തിച്ച് എൻസെൻബർഗർ മുങ്ങിക്കളയും. അവിടെ വായനക്കാരൻ ഏകാകിയായിമാറുന്നു. പീഡകനായ എഴുത്തുകാരൻ മുന്നിലേക്കെത്തിച്ച വിഷയത്തിന്റെ മുന്നിൽ അയാൾ ഒറ്റപ്പെടുന്നു. വലിയ കാര്യങ്ങളെപ്പറ്റിയുള്ള ഇത്തരം ചെറിയ സംഭാഷണങ്ങൾ വലിയ ആലോചനകളിലേക്ക് നയിക്കും. പലപ്പോഴും ലേഖനത്തിന്റെ വിഷയം നമ്മളിൽ നിന്ന് അകന്നു കഴിഞ്ഞിരിക്കും. താർക്കിക യുക്തിയെ വെല്ലുവിളിക്കുന്ന ഒരു രീതി ഇവയിലെല്ലാം പൊതുവിൽ കാണാനുണ്ട്.

അപ്രതീക്ഷിത നിലപാടുകളിൽ നിന്നു കൊണ്ട് സ്വയം ചിരിക്കുന്ന ഒരാളാണ് എൻസെൻബർഗർ. കളിയാക്കലിന്റെ ഒരു രാഷ്ട്രീയമാണ് അദ്ദേഹത്തിനിഷ്ടം. ലേഖനങ്ങളിൽ പലേടത്തായി ഈ ഇഷ്ടങ്ങൾ കടന്നു വരുന്നുണ്ട്. വർഗ്ഗസമരം സ്വകാര്യവൽക്കരിക്കപ്പെട്ട കാലത്താണ് നമ്മൾ ജീവിക്കുന്നത് എന്നൊരിടത്ത് അദ്ദേഹം എഴുതുന്നു. പല തരത്തിലുള്ള ക്രഡിറ്റ് കാർഡുകൾ വാങ്ങാൻ കിട്ടുന്നതിനെപ്പറ്റി സൂചിപ്പിക്കുമ്പോഴാണ് ഈ കളിയാക്കൽ. ആദ്യകാലത്ത് കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്ന എൻസൻബർഗർ കമ്മ്യൂണിസത്തിന്റെ താൽക്കാലിക വിടവാങ്ങൽ എന്നാണ് സാന്ദർഭികമായി ഉപയോഗിക്കുന്നത്. അവർ വിഭാവനം ചെയ്ത സാങ്കല്പിക സ്വർഗ്ഗത്തിനെ മാറ്റിപ്പണിയാൻ നിയോ ക്ലാസിക്കൽ സിദ്ധാന്തം ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുന്നു എന്നും അദ്ദേഹം എഴുതി. അവരതിൽ വിജയിക്കും എന്നദ്ദേഹം കരുതുന്നുമില്ല.

സാഹിത്യം ഈ കവിയുടെ ലേഖനങ്ങളിൽ വളരെ കുറച്ചു മാത്രമെ കടന്നു വരുന്നുള്ളൂ. ജർമ്മൻ സംസ്‌ക്കാരത്തെപ്പറ്റിയുള്ള ഒരു ലേഖനത്തിൽ അദ്ദേഹം പറയുന്നതിങ്ങനെയാണ്. ജർമ്മനിക്ക് സ്വന്തമായ ഒരു നോവൽ സംസ്‌ക്കാരമില്ല. മ്യൂസിലുണ്ട്, റോത്തുണ്ട്, കാഫ്കയുണ്ട്, സെബാൾഡുണ്ട്. അവരൊക്കെ വിശേഷപ്പെട്ട നോവലിസ്റ്റുകളാണ്. എന്നാൽ അവരാരും സവിശേഷ നോവൽ സംസ്‌കാരത്തെ പ്രതിനിധാനം ചെയ്യുന്നില്ല. റഷ്യക്കും ഫ്രാൻസിനും ഇംഗ്ലണ്ടിനും വേറിട്ട സാഹിത്യമുണ്ട്.

ജർമ്മനിക്ക് അങ്ങനെയൊന്നില്ല. ജോർജ് ഓർവെലിന്റെ രാഷ്ട്രീയത്തെപ്പറ്റി ഒരു ലേഖനമിതിലുണ്ട്. സ്വേച്ഛാധിപത്യത്തെപ്പറ്റിയുള്ള ദീർഘദർശനം നടത്തിയ ഓർവെലിനെ നമ്മുടെ കാലം പരാജയപ്പെടുത്തിയത് എങ്ങനെ എന്നാണ് ലേഖകൻ കണ്ടെത്തുന്നത്. അദ്ദേഹത്തിന്റെ പ്രവചനങ്ങളിലെ ലക്ഷ്യത്തെ തെറ്റിച്ചു കൊണ്ടാണ് വർത്തമാനകാലം മുന്നേറുന്നത്. പൗരന്മാരെ പൂർണ്ണമായും നിരീക്ഷണ വലയത്തിലാക്കാൻ ഇന്നിപ്പോൾ ബലംപിടുത്തമോ അക്രമ മാർഗ്ഗങ്ങളോ ആവശ്യമില്ല. ഓർവെൽ കരുതിയതു പോലെ ഇതിനായി ഒരു ബിഗ് ബ്രദറോ സേച്ഛാധിപത്യമോ വേണ്ടതില്ല. ജനാധിപത്യ സംവിധാനത്തിലൂടെ തന്നെ നടപ്പാക്കപ്പെടുകയാണ് ഇതൊക്കെയിപ്പോൾ നമ്മുടെ മുന്നിൽ. എന്തായാലും ഇത്രയും മുൻകൂട്ടിക്കാണാൻ ജോർജ് ഓർവെൽ എന്ന എറിക് ബ്ലെയറിന് സാധിച്ചില്ല. ഡിജിറ്റൽ കാലത്തെ നിരീക്ഷണ രാഷ്ട്രീയത്തെ കളിയാക്കുകയാണ് എൻസെൻസ്ബർഗർ. അതിന്റെ വിശദാംശങ്ങളിലേക്കും അദ്ദേഹം കടന്നു ചെല്ലുന്നുണ്ട്.

പുതിയ കാലത്തെപ്പറ്റിയുള്ള വിചാരങ്ങൾ മറ്റ് ചില ലേഖനങ്ങളിലും കാണാനുണ്ട്. മൊബൈൽ ഫോൺ തൊട്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെ സൂക്ഷ്മ വിശകലനത്തിന് ഇടയാവുന്നുണ്ട്. ഒരു ശാസ്ത്രീയ വീക്ഷണം അദ്ദേഹത്തിന്റെ ഊർജമായി നിലകൊള്ളുന്നു എന്നു കാണാം. അതു പോലെ ഒരു സാമൂഹ്യ സമത്വ ബോധവും ഈ അന്വേഷണങ്ങളിൽ നിഴലിക്കുന്നുണ്ട്. ശാസ്ത്രലോകത്തെ ഏറ്റവും പുതിയ മാറ്റങ്ങളെപ്പോലും ഈ ഗ്രന്ഥകാരൻ അവസാനംവരെ അടുത്തറിഞ്ഞിരുന്നു.

"Wither Photography ' എന്ന ചെറിയ ഒരു ലേഖനമാണ് എനിക്കേറെ ഇഷ്ടപ്പെട്ട ഒന്ന്. നമ്മളുപയോഗിക്കുന്ന മാധ്യമം നമ്മുടെ കാഴ്ചപ്പാടിനെ സ്വാധീനിക്കും എന്നാണ് ഇതിലദ്ദേഹം സമർത്ഥിക്കുന്നത്. ലാൻഡ്‌സ്‌കേപ്പ് എന്നത് നമുക്ക് മനസ്സിലായത് ചിത്രകാരന്മാർ അങ്ങനെയൊരെണ്ണം നമ്മുടെ മുന്നിൽ വെച്ചപ്പോഴാണ്. മൈക്രോസ്‌കോപ്പാണ് ബാക്ടീരിയയെ നമുക്ക് മുന്നിൽ യാഥാർത്ഥ്യമാക്കിയത്. കാഴ്ച ഒരുക്കുന്ന സാധ്യത പുതിയ അറിവുകളിലേക്ക് മാനവരാശിയെ കൊണ്ടെത്തിക്കുന്നു. ഇങ്ങനെ ലോകത്തിന്റെ പുതിയൊരു കാഴ്ചയാണ് ഫോട്ടോഗ്രാഫി മനുഷ്യനു മുന്നിലെത്തിച്ചത്. ഫോട്ടോഗ്രാഫി ഇല്ലാതിരുന്ന കാലത്തെ നമ്മുടെ പൂർവ്വികർ അവരുടെ ചുറ്റുപാടുകളെ എങ്ങനെയായിരിക്കും ഉൾക്കൊണ്ടിരിക്കുക എന്നാലോചിച്ചു നോക്കുക. ആ വ്യത്യാസം ബോദ്ധ്യമാവും. ആധുനിക വിഷ്വൽ മീഡിയയുടെ മാതൃസ്ഥാനമാണ് ഫോട്ടോഗ്രാഫിയുടേത്. അതിന്റെ പ്രായോഗികവും ദാർശനികവുമായ മാനങ്ങളെ ഈ ലേഖനത്തിൽ എൻസെൻബർഗർ പ്രതിപാദിക്കുന്നുണ്ട്. അതുപോലെ പ്രധാനപ്പെട്ട മറ്റൊരു ലേഖനമാണ് "Is Sex Necessary, If so, How ? ' എന്നത്. ജെയിംസ് തർബറും ഇ.ബി. വൈറ്റും ചേർന്ന് 1929 ൽ പ്രസിദ്ധീകരിച്ച "Is Sex Necessary ?' എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ സെക്‌സിന്റെ പുതിയ പഠന മേഖലകളെപ്പറ്റിയാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്. ജർമ്മൻ സെക്‌സോളജിസ്റ്റ് വോർക്ക്മർ സിഗൂഷിന്റെ "Neo-sexuaities : On the Cultural Transformation of Love and Perversion' എന്ന പുതിയ പുസ്തകത്തെപ്പറ്റിയും ഇതിൽ വിശദമാക്കുന്നുണ്ട്. സെക്‌സ് അത്യാവശ്യമാണോ എന്ന ചോദ്യത്തിന് ആണ് എന്ന് അസന്നിഗ്ദമായി എളുപ്പം പ്രഖ്യാപിക്കാവുന്ന കാലമാണിതെന്ന് പുതിയ അറിവുകളുടെ പിൻബലത്തോടെ അദ്ദേഹം പറഞ്ഞു വെക്കുന്നു.

വായനക്കാരുമായി സരസവും അതേ സമയം ഗഹനവുമായ ഒരു സംവാദതലം ലേഖനങ്ങളിലൂടെ എൻസെൻബർഗർ ഉണ്ടാക്കിയെടുക്കുന്നുണ്ട്. ഓരോ ലേഖനവും ഓരോ വിഷയത്തിലേക്കുള്ള ക്ഷണമാണ്. കാലത്തിന്റെ ബോധ്യങ്ങളെ ചോദ്യം ചെയ്തു കൊണ്ടുള്ള ക്ഷണിക്കലാണ്. അറിവ് സമ്പാദനം പോലെ പ്രധാനമാണ് കൃത്യതയോടെയുള്ള അറിവിന്റെ ഉപയോഗിക്കൽ. അറിവുകളെ എങ്ങനെ ഉപയോഗിക്കണം എന്ന് പറഞ്ഞു തരികയാണ് ഈ ചിന്തകൻ. അറിവ് അടിസ്ഥാന സത്യങ്ങളിലേക്ക് കടന്നു ചെല്ലാൻ മനുഷ്യനെ പ്രാപ്തനാക്കണം. ഡിജിറ്റൽ യുഗത്തിലെ മനുഷ്യരുടെ മുന്നിലിപ്പോൾ പുതിയ പ്രതിസന്ധികൾ പലതും അണിനിരന്നു നിൽക്കുന്നു. അതൊക്കെ ഒരു ഗണിതശാസ്ത്ര മനസ്സോടെ നോക്കിക്കാണാനും പരിഹാരാലോചനകൾ നടത്താനും ഈ ജർമ്മൻ പണ്ഡിതന് സാധിക്കുന്നുണ്ട്. കവിത കൂടാതെ നോവലുകളും നാടകങ്ങളും ലേഖന സമാഹാരങ്ങളും ബാലസാഹിത്യ കൃതികളും എൻസെൻസ്ബർഗർ രചിച്ചിട്ടുണ്ട്. ധാരാളം പരിഭാഷാ കൃതികളും അദ്ദേഹത്തിന്റേതായുണ്ട്. ഗണിത ശാസ്ത്രമാണ് അദ്ദേഹത്തിന് പ്രിയപ്പെട്ട ഒരു മേഖല. ട്രാൻസ് അറ്റ്‌ലാന്റിക് എന്ന മാസികയുടെ സ്ഥാപക പത്രാധിപർ കൂടിയാണ് ഈ കവി. Poems for People Who Don't Read Poems , Mausoleum, The Sinking of the Titanic , Selected Poems, Lighter Than Air, Politics and Crime, Europe, Europe എന്നിവയാണ് പ്രധാന കവിതാ സമാഹാരങ്ങൾ. The Consciounsess Industry, Raids and Reconstruction, Critical Essays , Zig Zag എന്നീ ലേഖന സമാഹാരങ്ങളും പ്രസിദ്ധങ്ങളാണ്. "The Silence of Hammerstein' എന്ന പുസ്തകം യൂറോപ്പിൽ വളരെക്കാലമായി ചർച്ചചെയ്യപ്പെടുന്നുണ്ട് .നോവൽ ഗണത്തിൽ ഉൾപ്പെടുത്തിയ ഈ രചന ജർമ്മൻ ജനറലായ കർട്ട് വോൻ ഹമ്മർസ്റ്റെയിന്റെ ജീവിതകഥയാണ്. ഹിറ്റ്‌ലറിനു തൊട്ട് മുൻപ് ജർമ്മൻ സൈന്യത്തെ നയിച്ച ആ ജനറലുമായി എൻസെൻസ്ബർഗർ ഭാവനയിൽ നടത്തുന്ന അഭിമുഖമാണ് ഈ കൃതി.

കുട്ടികൾക്ക് വേണ്ടി എൻസെൻബർഗർ രചിച്ച "The Number Devil' ലക്ഷക്കണക്കിന് കോപ്പികൾ വില്ക്കപ്പെട്ട ഗണിത ശാസ്ത്ര ഗ്രന്ഥമാണ്. 26 ഭാഷകളിലേക്ക് ഈ കൃതി പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പരിഭാഷകളുടെ കൂട്ടത്തിൽ നമ്മുടെ മലയാളവും ഉൾപ്പെടുന്നു എന്ന അറിവ് എന്നെ അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തു. സംഖ്യാരാക്ഷസൻ എന്ന പേരിൽ ഈ കൃതിയുടെ മലയാള പരിഭാഷ 2011 ൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. (സംഖ്യാരാക്ഷസൻ - ഹാൻസ് മാഗ്‌നസ് എൻസെൻബർഗർ - പൂർണ പബ്ലിക്കേഷൻസ് - കോഴിക്കോട്).

അത്രയൊന്നും രസിച്ചല്ല എൻസെൻബെർഗറിന്റെ രചനകൾ ഞാൻ വായിച്ചത്. എന്നാൽ ആ എഴുത്തുലോകത്തേക്ക് വീണ്ടും വീണ്ടും കടന്നുപോകാൻ എനിക്ക് ആഗ്രഹമുണ്ട്. അവിടെ എന്തോ ചില പുതിയ കാര്യങ്ങൾ എന്നെ കാത്തിരിപ്പുണ്ട്. അവയിൽ ഒരു പുതിയ ലോക വീക്ഷണം ഒളിഞ്ഞിരിപ്പുണ്ട്. അറിവിന്റെ മാസ്മരികത അറിയുന്ന ഒരാളാണ് ഹാൻസ് മാഗ്‌നസ് എൻസെൻസ്ബർഗർ. ചിന്തയുടെ ലോകത്ത് ഏകാകിയായി അലയാൻ അയാൾ പ്രേരിപ്പിക്കുന്നു. അങ്ങനെയൊരാളാണ് വിട പറഞ്ഞിരിക്കുന്നത്.

1929 ൽ ജർമ്മനിയിലെ ഭവാറിയയിൽ ജനിച്ച എൻസെൻസ്ബർഗർ സ്വന്തം പേരിലല്ലാതെയും പലതും എഴുതിയിട്ടുണ്ട്. ആൻഡ്രിയേസ് തൽമായർ, ജിയോർജിയോ പെല്ലിസി, ലിൻഡ ക്വിൽറ്റ്, എലിസബത്ത് അംബ്രാസ് എന്നീ പേരുകളിലാണ് അദ്ദേഹം ഏറെയും എഴുതിയത്. നാസി അനുഭവത്തിന്റെ നേർസാക്ഷ്യങ്ങളാണ് അദ്ദേഹത്തെ എഴുത്തുകാരനാക്കിയത് എന്നു പറയാം. 1963-ൽ ലഭിച്ച ജിയോർഗ് ബുച്ച്‌നർ പുരസ്‌കാരം തൊട്ട് 2017-ൽ ലഭിച്ച പോയട്രി ആന്റ് പീപ്പിൾ ഇന്റർനാഷണൽ പോയട്രി സമ്മാനമുൾപ്പടെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. വായനക്കാരെ പുത്തൻ ആശയങ്ങൾകൊണ്ട് നിരന്തരം പ്രകോപ്പിപ്പിച്ചുകൊണ്ടിരുന്ന വലിയൊരു പ്രതിഭയാണ് വിടവാങ്ങിയിരിക്കുന്നത്. അയാളുടെ രചനകൾ കുറേക്കാലം കൂടി ആ ദൗത്യം നിർവ്വഹിക്കുക തന്നെ ചെയ്യും. ചിന്തയിലെ ആ തെളിച്ചം അസാധാരണമാണ്.

Comments